This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓറീയോള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഓറീയോള്‍

Oriole

ഗ്രീന്‍ ഓറീയോള്‍

ഓറിയോളിഡേ, ഇക്‌റ്റിഡേ എന്നീ കുടുംബങ്ങളില്‍പ്പെടുന്നതും തിളങ്ങുന്ന മഞ്ഞനിറം കൂടുതലുള്ളതുമായ പക്ഷികള്‍. "ഓറീയോളസ്‌ (aureolus = golden) എന്ന ലാറ്റിന്‍പദത്തില്‍ നിന്നാണ്‌ ഈ വാക്കിന്റെ ഉദ്‌ഭവം. ഈ രണ്ടു പക്ഷികുടുംബങ്ങളും പരസ്‌പരബന്ധമുള്ളവയല്ല.

പഴയ ലോകത്തിലെ (old world) "ഓറീയോള്‍' കുടുംബ(ഓറിയോളിഡേ)ത്തില്‍ 28 സ്‌പീഷീസുകളുണ്ട്‌. ഒരു പക്ഷിക്ക്‌ ശരാശരി 177-305 മി.മീ. നീളം വരും. തൂവലിന്‌ കൂടുതലും മഞ്ഞനിറമായിരിക്കും. ഒലീവ്‌-ഗ്രീന്‍, ചുവപ്പ്‌, തവിട്ട്‌, കറുപ്പ്‌ എന്നീ നിറങ്ങളും കാണാറുണ്ട്‌. എന്നാല്‍ മിക്കവാറും എല്ലാ പക്ഷികളുടെയും തലക്ക്‌ മുഴുവനുമോ ഭാഗികമായോ കറുപ്പുനിറമായിരിക്കും. ഇവയുടെ ചിറകുകളും ഇരുണ്ടതാണ്‌. വാല്‍ ഭാഗികമായി കറുത്തതായിരിക്കും. ചില സ്‌പീഷീസുകളില്‍, ശരീരത്തില്‍ കുറുകേയുള്ള വരകള്‍ വളരെ വ്യക്തമായി കാണാം. എന്നാല്‍ ഈ വരകള്‍ കൂടുതലും അടിഭാഗത്തായിരിക്കും.

ഓറഞ്ച്‌ ഓറീയോള്‍

ഓറിയോളസ്‌ സ്‌പീഷീസില്‍ പലപ്പോഴും കണ്ണിനും കൊക്കിനും ഇടയ്‌ക്കുള്ള ഭാഗത്ത്‌ തൂവലുകള്‍ കാണാറുണ്ട്‌. എന്നാല്‍ സ്‌ഫീകോതെറസ്‌ സ്‌പീഷീസിലാകട്ടെ, ഈ ഭാഗം മിക്കവാറും നഗ്നമായിരിക്കും. ഓറീയോളസിന്റെ കൊക്കിന്‌ ചുവപ്പോ നീലയോ നിറമായിരിക്കും ഉണ്ടാവുക. സ്‌ഫീകോതെറസിന്റേത്‌ കറുപ്പും. കൂര്‍ത്തുബലമുള്ള കൊക്കുകള്‍ക്ക്‌ ചെറിയ വളവുണ്ട്‌. ചെറുതുമുതല്‍ സാമാന്യം നീളമുള്ളതുവരെ വിവിധവലുപ്പത്തില്‍ കൊക്കുകള്‍ കാണപ്പെടുന്നു. നീണ്ടു കൂര്‍ത്തവയാണ്‌ ചിറകുകള്‍; വാല്‍ സാമാന്യം നീണ്ടതും. കൂടുതല്‍ നീളമുള്ള വാലും ചില ഇനങ്ങളില്‍ കാണാറുണ്ട്‌. കാലുകള്‍ ബലമുളളതാണെങ്കിലും കുറുകിയതാകുന്നു. മിക്കവാറും എല്ലാ സ്‌പീഷീസുകളിലും ലിംഗഭേദം ദൃശ്യമാണ്‌.

തനിച്ചു നടക്കാനിഷ്‌ടപ്പെടുന്ന ഈ പക്ഷികള്‍ അധികവും വൃക്ഷനിവാസികളാണ്‌. ചെറുപ്രാണികളും പഴങ്ങളുമാണ്‌ ഇവയുടെ പ്രധാനഭക്ഷണം. അതിവേഗം പറക്കാനും ഇവയ്‌ക്കു കഴിവുണ്ട്‌. തരംഗചലനത്തെ ഓര്‍മിപ്പിക്കത്തക്കവിധമാണ്‌ ഇവ പറക്കുന്നത്‌. സാധാരണയായി സ്വരക്ഷയില്‍ വളരെയധികം ശ്രദ്ധയുള്ള പക്ഷികളാണ്‌ ഇവ. ഓടക്കുഴല്‍ നാദത്തിനു തുല്യമായി, ഉച്ചത്തില്‍, ശ്രവണമധുരമായ ശബ്‌ദമുണ്ടാക്കുക ഇവയുടെ പതിവാണ്‌. ഇടയ്‌ക്കിടെ കര്‍ക്കശസ്വരങ്ങളും പുറപ്പെടുവിക്കാറുണ്ട്‌.

ഉയരത്തില്‍ വളരുന്ന വന്‍വൃക്ഷങ്ങളുടെ ശാഖാഗ്രങ്ങളിലായി, പുല്ലും നാരും ഉപയോഗിച്ച്‌ ഇവ കൂടുകെട്ടുന്നു. കൂടുകള്‍ ചരിഞ്ഞുമറിയാതിരിക്കാനും, കൂടുതല്‍ സുരക്ഷിതത്വത്തിനുമായി, കുറുകേപോകുന്ന അടുത്തടുത്ത രണ്ടു ശാഖകളിലായാണ്‌ കൂടുകള്‍ ഉണ്ടാക്കുന്നത്‌. കപ്പിന്റെ ആകൃതിയുള്ള കൂടുകള്‍ ഭാഗികമായി തൂങ്ങിക്കിടക്കുന്നവയാകുന്നു. എന്നാല്‍ സ്‌ഫീകോതെറസിന്റെ കൂടിന്‌ സോസറിന്റെ ആകൃതിയായിരിക്കും. ഇത്‌ തീരെ ദുര്‍ബലവുമാണ്‌.

ഒരു തവണ 2-5 മുട്ടകളിടുന്നു. മുട്ടയുടെ നിറം വെള്ളയോ പാടലമോ ആയിരിക്കും. സ്‌ഫീകോതെറസിന്റെ മുട്ട പച്ചനിറമാണ്‌. തവിട്ടുനിറത്തിലോ കറുപ്പുനിറത്തിലോ ഉള്ള അടയാളങ്ങള്‍ മുട്ടയുടെ പുറത്ത്‌ വ്യക്തമായി കാണാം. അടയിരിക്കുന്ന പിടയെ പൂവന്‍ എല്ലാ കാര്യങ്ങളിലും സഹായിക്കുന്നു. മുട്ട വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളുടെ ശരീരത്തില്‍ അങ്ങിങ്ങായി വളരെക്കുറച്ച്‌ ചെറുതൂവലുകള്‍ ഉണ്ടായിരിക്കും. ദിവസങ്ങളോളം കുഞ്ഞുങ്ങള്‍ കൂടുവിട്ടിറങ്ങാറില്ല; മാതാപിതാക്കളുടെ ശ്രദ്ധാപൂര്‍വമായ സംരക്ഷണത്തില്‍ കൂട്ടിനുള്ളില്‍ത്തന്നെ കഴിയുന്നു.

ആഫ്രിക്ക, യൂറേഷ്യ, ഈസ്റ്റിന്‍ഡീസ്‌, ഫിലിപ്പീന്‍സ്‌, ആസ്റ്റ്രലിയയുടെ വടക്കും കിഴക്കും പ്രദേശങ്ങള്‍ എന്നിവിടങ്ങളാണ്‌ ഓറിയോളിഡേ കുടുംബാംഗങ്ങളുടെ വാസസ്ഥലങ്ങള്‍. ഇവയില്‍ ചില സ്‌പീഷീസുകള്‍ ദേശാടനസ്വഭാവമുള്ളവയാണ്‌. ഗോള്‍ഡന്‍ ഓറീയോള്‍ (Oriolus oriolus) ഇതിന്‌ ഉത്തമോദാഹരണമാകുന്നു. നവലോക (new world) ഒറിയോളുകള്‍ ഇക്‌റ്റൈറിഡേ കുടുംബത്തിലാണുള്ളത്‌. തെക്കേ അമേരിക്ക, മധ്യ അമേരിക്ക, വെസ്റ്റിന്‍ഡീസ്‌, വടക്കേ അമേരിക്ക എന്നീ ഭൂവിഭാഗങ്ങളില്‍ കാണപ്പെടുന്ന ഇക്‌റ്ററിഡേ കുടുംബത്തിലെ 91 സ്‌പീഷീസുകളും "ഓറിയോള്‍' എന്ന പേരില്‍ അറിയപ്പെടുന്നവതന്നെ. ഇക്കൂട്ടത്തിലും ദേശാടനസ്വഭാവമുള്ളവ കുറവല്ല.

ഇക്‌റ്ററിഡുകള്‍ 171-546 മി.മീ. നീളമുള്ളവയാണ്‌. ഇവയ്‌ക്ക്‌ പൊതുവേ തിളങ്ങുന്ന കറുപ്പുനിറമാകുന്നു; തവിട്ടുനിറം, ഇരുണ്ട ചുവപ്പുകലര്‍ന്ന തവിട്ടുനിറം (chestnut), മഞ്ഞ കലര്‍ന്ന തവിട്ടുനിറം (buff), ഓറഞ്ച്‌, ക്രിംസണ്‍, മഞ്ഞ തുടങ്ങിയ നിറങ്ങള്‍ കറുപ്പുമായി കലര്‍ന്നും കാണാറുണ്ട്‌. ചിറകുകള്‍ക്ക്‌ മിക്കവാറും വെള്ളനിറമായിരിക്കും. അപൂര്‍വം സ്‌പീഷീസുകള്‍ക്ക്‌ കഴുത്തില്‍ കോളര്‍പോലെ തോന്നിക്കുന്ന ഒരു ഘടനാവിശേഷം (neck ruff)കണ്ടെത്താം. വളരെക്കുറച്ചു തൂവലുകളാല്‍ രൂപീകൃതമായ ഒരു ശൃംഗവും ചില സ്‌പീഷീസുകളില്‍ കാണാന്‍ കഴിയും. കോണാകൃതിയായ കൊക്കുകള്‍ തടിച്ചു കുറുകിയതാണ്‌; നീണ്ടു നേര്‍ത്തവയും അപൂര്‍വമല്ല. വലുപ്പംകൂടിയ ഇനങ്ങളില്‍ ചുണ്ടുകള്‍ കനമേറിയതും "ഹെല്‍മറ്റി'ന്റെ ആകൃതിയുള്ളതുമാകുന്നു. സാധാരണ നിലയില്‍ ചിറകുകള്‍ നീണ്ടുകൂര്‍ത്തവയാണ്‌; കുറുകി വൃത്താകൃതിയിലുള്ള ചിറകുകളും അപൂര്‍വമല്ല. വാലിന്റെയും സ്ഥിതി അങ്ങനെ തന്നെ. ചില സ്‌പീഷീസുകളില്‍ മുറിച്ചുകളഞ്ഞതുപോലെ ചതുരത്തിലായിരിക്കും വാലിന്റെ അറ്റം; വൃത്താകൃതിയിലുള്ളതും, അടയാളത്തോടുകൂടിയതുമായ വാലും അത്ര അസാധാരണമല്ല. വിശറിപോലെ മടക്കിവച്ചിരിക്കുന്ന വാലും ഇവയ്‌ക്കിടയില്‍ അപൂര്‍വമായിട്ടുണ്ട്‌. കാലുകള്‍ ബലമേറിയതാണ്‌. മിക്കവാറും എല്ലാ സ്‌പീഷീസുകളിലും ലിംഗഭേദം കാണാം.

ഓറീയോളിഡുകളില്‍നിന്ന്‌ വിഭിന്നമായി, ഇക്‌റ്ററിഡുകള്‍ പൊതുവേ കൂട്ടം ചേര്‍ന്നു നടക്കാനിഷ്‌ടപ്പെടുന്നു. വൃക്ഷനിവാസികളും തറയില്‍ കഴിയുന്നവയും ഇക്കൂട്ടത്തിലുണ്ട്‌.

ചെറുകീടങ്ങള്‍, മത്സ്യം, ആംഫിബിയകള്‍, ക്രസ്റ്റേഷ്യകള്‍, മറ്റു ചെറുപക്ഷികള്‍, ചെറിയ സസ്‌തനികള്‍, ചെടികളുടെയും മറ്റും വിത്തുകള്‍, പഴങ്ങള്‍, തേന്‍ തുടങ്ങി എന്തും ആഹാരമാക്കുന്നവയാണ്‌ ഇക്‌റ്ററിഡുകള്‍. ചൂളം വിളിക്കുന്നതുപോലെയും, പാട്ടുപാടുന്നതുപോലെയും ശകാരിക്കുന്നതുപോലെയും ശബ്‌ദമുണ്ടാക്കുന്നതിന്‌ ഇവയ്‌ക്കുള്ള കഴിവ്‌ അദ്‌ഭുതാവഹമാകുന്നു. ചില സ്‌പീഷീസുകള്‍ക്ക്‌ മധുരമായി പാടുന്നതിനും കഴിയും.

സംഘമായി ജീവിക്കുന്നവയും, പരോപജീവികളായി കഴിയുന്നവയും ഇക്കൂട്ടത്തില്‍പ്പെടുന്നു. ഇണയെ കൂടെക്കൂടെ മാറ്റാറുണ്ട്‌ (polygamous or promiscuous). തറയിലും വെള്ളത്തില്‍ വളരുന്ന ചെടികളിലും കുഴികളിലും വിള്ളലുകളിലും ഒക്കെ ഇവയുടെ കൂടുകള്‍ കാണാവുന്നതാണ്‌. മറ്റു പക്ഷികളുടെ കൂടുകള്‍ കൈയേറുന്നതും അപൂര്‍വമല്ല.

ഒരു തവണ 2-7 മുട്ടകളിടുന്നു. മുട്ടയ്‌ക്ക്‌ ഇളം നീല, പച്ച, ചാരം, മഞ്ഞകലര്‍ന്ന തവിട്ടുനിറം, വെള്ള എന്നിങ്ങനെ ഏതെങ്കിലും ഒരു നിറമാണുണ്ടാവുക. മുട്ടയില്‍ വ്യക്തമായ ചില അടയാളങ്ങള്‍ കാണാം. പെണ്‍പക്ഷിയാണ്‌ അടയിരിക്കുന്നത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍