This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓഡന്‍, ഡബ്ല്യു.എച്ച്‌. (1907 - 73)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഓഡന്‍, ഡബ്ല്യു.എച്ച്‌. (1907 - 73)

Auden, W.H.

ഡബ്ല്യു.എച്ച്‌. ഓഡന്‍

ഇംഗ്ലീഷ്‌ കവിയും നാടകകൃത്തും. 1907 ഫെ. 21-ന്‌ ഇംഗ്ലണ്ടിലെ യോര്‍ക്കില്‍ ജനിച്ചു. 1928-ല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഇദ്ദേഹം സ്‌പാനിഷ്‌ ആഭ്യന്തരയുദ്ധകാലത്ത്‌ ലോയലിസ്റ്റുകള്‍ക്കുവേണ്ടി പൊരുതി. 1938-ല്‍ അമേരിക്കന്‍ ഐക്യനാടുകളിലേക്കു കുടിയേറുകയും 1946-ല്‍ അമേരിക്കന്‍ പൗരത്വം നേടുകയും ചെയ്‌തു. രണ്ടാം ലോകയുദ്ധകാലത്ത്‌ ജര്‍മനിയിലെ അമേരിക്കന്‍ സൈന്യത്തില്‍ സ്‌ട്രാറ്റജിക്‌ ബോംബിങ്‌ സര്‍വേ വിഭാഗത്തില്‍ സേവനമനുഷ്‌ഠിച്ചു. 1930-കളില്‍ യൂറോപ്പിലും ചൈനയിലും നടത്തിയ പര്യടനങ്ങള്‍ ഓഡന്റെ വ്യക്തിത്വത്തില്‍ ശക്തമായ സ്വാധീനം ചെലുത്തി. പല സ്ഥാപനങ്ങളിലും അധ്യാപകനായി ജോലിനോക്കിയ ഇദ്ദേഹം 1956-61 കാലഘട്ടത്തില്‍ ഓക്‌സ്‌ഫഡ്‌ സര്‍വകലാശാലയില്‍ കവിതാവിഭാഗം പ്രാഫസറായി സേവനമനുഷ്‌ഠിച്ചു. 1948-ലെ പുലിറ്റ്‌സര്‍ പ്രസ്‌ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ ഓഡന്‍, 1954-ല്‍ അമേരിക്കന്‍ അക്കാദമി ഒഫ്‌ ആര്‍ട്‌സ്‌ ആന്‍ഡ്‌ ലെറ്റേഴ്‌സില്‍ അംഗമായി.

ആധുനിക ഇംഗ്ലീഷ്‌ കവിതയിലെ കാല്‌പനിക വിരുദ്ധധാരയുടെ മുഖ്യപ്രണേതാവെന്ന നിലയിലാണ്‌ ഓഡന്‍ അറിയപ്പെടുന്നത്‌. ബഹുമുഖപ്രതിഭനായ ഇദ്ദേഹത്തിന്റെ സാഹിത്യജീവിതത്തിന്റെ വികാസം പരിശോധിച്ചാല്‍ നാല്‌ വ്യത്യസ്‌തഘട്ടങ്ങള്‍ കാണാം. 1928-ല്‍ പ്രസിദ്ധീകരിച്ച പോയംസ്‌ മുതല്‍ 1932-ല്‍ പ്രസിദ്ധീകരിച്ച ദി ഓററ്റേഴ്‌സ്‌ (The Orators) വരെയുള്ള ഒന്നാംഘട്ടം ഐസ്‌ലാന്‍ഡിക്‌ വീരകഥകളുടെയും ആംഗ്ലോസാക്‌സന്‍ കവിതകളുടെയും മനഃശാസ്‌ത്രസിദ്ധാന്തങ്ങളുടെയും വിപ്ലവരാഷ്‌ട്രീയത്തിന്റെയും അപക്വമെങ്കിലും രസകരമായ മിശ്രണംകൊണ്ട്‌ ശ്രദ്ധേയമായിരുന്നു. 1933 മുതല്‍ 38 വരെയുള്ള രണ്ടാംഘട്ടത്തില്‍ ഇടതുപക്ഷത്തിന്റെ വീരനായകനായാണ്‌ ഓഡന്‍ പ്രത്യക്ഷപ്പെടുന്നത്‌. ലുക്‌ സ്‌ട്രയ്‌ഞ്‌ജര്‍ (1936), ലൂയി മക്‌നീസുമായി ഐസ്‌ലന്‍ഡില്‍ നടത്തിയ പര്യടനത്തെ വിഷയീകരിച്ചുള്ള ലെറ്റേഴ്‌സ്‌ ഫ്രം ഐസ്‌ലന്‍ഡ്‌ (1937), ആഭ്യന്തരയുദ്ധകാലത്ത്‌ സ്‌പെയിനിലും ഇര്‍ഷര്‍വുഡിനോടൊപ്പം ചൈനയിലും നടത്തിയ പര്യടനങ്ങളെ വര്‍ണിക്കുന്ന ജേണി റ്റു എ വാര്‍ (1939) തുടങ്ങിയവ ഈ ഘട്ടത്തിലെ രചനകളുടെ കൂട്ടത്തില്‍ മികച്ചുനില്‌ക്കുന്നു. ഇര്‍ഷര്‍വുഡുമായിച്ചേര്‍ന്ന്‌ രചിച്ച നാടകങ്ങള്‍ ഈ ഘട്ടത്തിലാണ്‌ പ്രത്യക്ഷപ്പെടുന്നത്‌.

ഇംഗ്ലണ്ടിനോട്‌ വിടചൊല്ലി അമേരിക്കയിലേക്കു കുടിയേറിയത്‌ ഓഡന്റെ വ്യക്തിജീവിതത്തിലെന്നപോലെ സാഹിത്യജീവിതത്തിലും ഒരു വഴിത്തിരിവായിരുന്നു. 1930 മുതല്‍ 47 വരെ നീളുന്ന മൂന്നാംഘട്ടത്തില്‍ മാനവികതയും മതാത്മകതയുമാണ്‌ അന്തര്‍ധാരയായി വര്‍ത്തിക്കുന്നത്‌. 1940-ല്‍ ആംഗ്ലിക്കന്‍ സഭയിലേക്ക്‌ തിരിച്ചുവരാന്‍ ഓഡനെ പ്രരിപ്പിച്ച ധൈഷണികവും ആധ്യാത്മികവുമായ വികാസത്തിന്റെ രൂപരേഖയുള്‍ക്കൊള്ളുന്ന ദ്‌ ഡബിള്‍ മാന്‍ (1941) ഈ ഘട്ടത്തിലെ രചനകളില്‍ മികച്ചുനില്‌ക്കുന്നു. സമകാലികവിഷയങ്ങളെ അധികരിച്ച്‌ ഓഡന്‍ രചിച്ചതില്‍ വച്ചേറ്റവും മികച്ച കവിതകളുള്‍ക്കൊള്ളുന്ന അനദര്‍ റ്റൈം (1940), ഫോര്‍ ദ്‌ റ്റൈം ബീയിങ്‌ (1944) എന്ന പേരിലുള്ള ക്രിസ്‌മസ്‌ സങ്കീര്‍ത്തനം, സാമൂഹികവും മനഃശാസ്‌ത്രപരവുമായ ആന്തരാര്‍ഥമുള്‍ക്കൊള്ളുന്ന ദി എയ്‌ജ്‌ ഒഫ്‌ ആങ്‌സൈറ്റി (1947) എന്നിവയാണ്‌ മറ്റു പ്രധാനകൃതികള്‍. ഓഡന്റെ ദീര്‍ഘകവിതകളെല്ലാം ഈ ഘട്ടത്തിലാണ്‌ രചിക്കപ്പെട്ടത്‌. ന്യൂ ഇയര്‍ ലെറ്റര്‍ എന്നപേരില്‍ ഈ കവിതകള്‍ സമാഹരിക്കപ്പെട്ടിരിക്കുന്നു. അതിനുശേഷം നീണ്ട കവിതകളൊന്നും ഓഡന്‍ രചിക്കുകയുണ്ടായില്ല. 1948-ല്‍ ഇസ്‌കിയയില്‍ (Ischia) വേനല്‍ക്കാലവാസം തുടങ്ങുന്നതോടെയാണ്‌ ഓഡന്റെ സര്‍ഗാത്മകജീവിതത്തിന്റെ നാലാംഘട്ടം ആരംഭിക്കുന്നത്‌. ക്രസ്‌തവമൂല്യങ്ങളോടുള്ള ആഭിമുഖ്യം ഈ ഘട്ടത്തില്‍ മുന്തിനില്‌ക്കുന്നതായി കാണാം. ദ്‌ ഷീല്‍ഡ്‌ ഒഫ്‌ അക്കിലീസ്‌ (1955), ഹോമേജ്‌ റ്റു ക്ലിയോ (Homage to Clio 1960), എബൗട്ട്‌ ദ്‌ ഹൗസ്‌ (1965) എന്നിവയാണ്‌ ഈ ഘട്ടത്തിലെ പ്രധാനരചനകള്‍. ചെസ്റ്റര്‍ കാള്‍മാനുമായിച്ചേര്‍ന്ന്‌ ഓപ്പറ ലിബ്രറ്റി (Opera libretti) എന്ന വിഭാഗത്തില്‍പ്പെടുന്ന കൃതികള്‍ രചിക്കുന്നതിനാണ്‌ ഇക്കാലത്ത്‌ ഇദ്ദേഹം ഏറെ താത്‌പര്യം കാട്ടിയത്‌-ദ്‌ റെയ്‌ക്‌സ്‌ പ്രാഗ്രസ്‌ (1951), ദ്‌ സെവന്‍ ഡെഡ്‌ലി സിന്‍സ്‌ ഒഫ്‌ ദ്‌ ലോവര്‍ മിഡില്‍ ക്ലാസ്‌ (1959), എലിജി ഫോര്‍ യങ്‌ ലവേഴ്‌സ്‌ (1961), ദ്‌ ബാസറിഡ്‌സ്‌ (The Basserids, 1966) തുടങ്ങിയവ. വിവര്‍ത്തനം, പ്രസാധനം തുടങ്ങിയ രംഗങ്ങളിലും ഈ ഘട്ടത്തില്‍ ഓഡന്‍ ശ്രദ്ധപതിപ്പിക്കുകയുണ്ടായി.

ഓഡന്റെ ഹ്രസ്വകവിതകളുടെ സമാഹാരം കളക്‌റ്റഡ്‌ ഷോര്‍ട്ടര്‍ പോയംസ്‌ എന്ന പേരില്‍ 1866-ലും ദീര്‍ഘകവിതകളുടെ സമാഹാരം കളക്‌റ്റഡ്‌ ലോങ്ങര്‍ പോയംസ്‌ എന്ന പേരില്‍ 1969-ലും പ്രസിദ്ധീകരിക്കുകയുണ്ടായി. കാലാതിവര്‍ത്തിയായ ഗുണനിലവാരമുള്ള ഓഡന്റെ കവിതകളെല്ലാം ഈ സമാഹാരത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്‌. ഓഡന്റെ കവിതകളുടെ സാമാന്യസ്വഭാവം ഇവയില്‍ തെളിഞ്ഞുകാണാം. വൈവിധ്യമാണ്‌ ഈ കാവ്യപ്രപഞ്ചത്തിന്റെ മുഖമുദ്ര-വിനോദം, ആക്ഷേപഹാസ്യം, ഉദ്‌ബോധനം, ധൈഷണികമായ ഉത്തേജനം അങ്ങനെ പലതും. സൂക്തം (epigram), കഥാഗീതം (ballad), നാടകം, ഗീതകപരമ്പര, പരിഹാസപഞ്ചപദി (limerick) തുടങ്ങി പലതരത്തിലുള്ള രചനകളും ഇക്കൂട്ടത്തില്‍ക്കാണാം. താന്‍ ജീവിച്ച കാലത്തെ ചിന്താനഭസ്സില്‍ നിഴല്‍ വീശിയ ധൈഷണികവും ധാര്‍മികവുമായ സമസ്യകള്‍ക്ക്‌ കലാസുഭഗമായ ആവിഷ്‌കാരം നല്‌കുന്ന കവിതകളും കുറവല്ല. അങ്ങേയറ്റം ആത്മനിഷ്‌ഠമായ കവിതകള്‍ക്കൊപ്പം തികച്ചും വസ്‌തുനിഷ്‌ഠമായ കവിതകളും നമുക്കിവിടെ കാണാം. എലിയറ്റ്‌ തുടങ്ങിയ മറ്റു കവികളില്‍നിന്നും ഓഡനെ വേര്‍തിരിച്ചുനിര്‍ത്തുന്നതും ഈ സവിശേഷതകള്‍തന്നെ.

കവിധര്‍മത്തിന്റെ ഗൗരവത്തെക്കുറിച്ച്‌ എക്കാലവും ബോധവാനായിരുന്നു ഓഡന്‍. കവിതയ്‌ക്കുവേണ്ടിയുള്ള പുനരര്‍പ്പണവും കവിധര്‍മത്തിന്റെ പുനര്‍നിര്‍വചനവുമാണ്‌ 1965-ല്‍ പുറത്തുവന്ന എബൗട്ട്‌ ദ്‌ ഹൗസിലെ മുഖ്യപ്രമേയം. ലൂയി മക്‌നീസിന്റെ ചരമത്തെ അനുശോചിക്കുന്ന ദ്‌ കേവ്‌ ഒഫ്‌ മേക്കിങ്‌ (The Cave of Making)എന്ന കവിതയില്‍ ഓഡന്റെ സാഹിത്യസങ്കല്‌പത്തിന്റെ കലാസുഭഗമായ ആവിഷ്‌കാരം കാണാം. സത്യാവിഷ്‌കരണമാണ്‌ കവിയുടെ കര്‍ത്തവ്യമെന്നു വിശ്വസിച്ച ഇദ്ദേഹം ഗദ്യത്തിന്റെ സത്യാത്മകതയെ കവിതയുടെ അദ്വിതീയമായ ആവിഷ്‌കരണരീതിയുമായി മേളിപ്പിക്കുകയാണ്‌ തന്റെ ലക്ഷ്യമെന്നും, താന്‍ രചിക്കുന്ന ഓരോ കവിതയും ആംഗലഭാഷയ്‌ക്കുള്ള സ്‌തുതിഗീതമായി പരിണമിക്കണമെന്നാണ്‌ തന്റെ അഭിലാഷമെന്നും 1964-ല്‍ എഴുതുകയുണ്ടായി. തന്റെ ജീവിതാഭിലാഷം സഫലമാക്കുന്നതില്‍ ആ കവിവര്യന്‍ വിജയംവരിച്ചു.

1973 സെപ്‌. 28-ന്‌ വിയന്നയില്‍ അന്തരിച്ചു. മരണാനന്തരം പ്രസിദ്ധീകരിച്ച പത്തു കവിതകളുടെ സമാഹാരമായ ടെല്‍ മി ദ്‌ ട്രൂത്ത്‌ എബൗട്ട്‌ ലൗ എന്ന കൃതിയുടെ മൂന്നുലക്ഷത്തോളം കോപ്പികള്‍ വിറ്റഴിക്കപ്പെട്ടു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍