This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഒബ്രഗോണ്‍, അൽവാരൊ (1880 - 1928)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഒബ്രഗോണ്‍, അല്‍വാരൊ (1880 - 1928)

Obregon, Alvaro

അല്‍വാരൊ ഒബ്രഗോണ്‍

മെക്‌സിക്കന്‍ പ്രസിഡന്റ്‌. 1880 ഫെ. 19-ന്‌ ഒബ്രഗോണ്‍, (ഓവ്രഗോണ്‍) മെക്‌സിക്കോയിലെ അലമോസില്‍ ജനിച്ചു. കാര്യമായ വിദ്യാഭ്യാസം നേടിയിരുന്നില്ലെങ്കിലും ചെറുപ്പത്തില്‍ത്തന്നെ മെക്‌സിക്കോ ജനതയുടെ ആവശ്യങ്ങളെയും അഭിവാഞ്‌ഛയെയും ക്കുറിച്ച്‌ ഇദ്ദേഹം ബോധവാനായിരുന്നു. 1910-11 കാലത്ത്‌ ഏകാധിപതിയായ പോര്‍ഫിറിയോ ഡിയസി (1830-1915) നെതിരായി നടന്ന കലാപത്തില്‍ ഇദ്ദേഹം പങ്കെടുത്തിരുന്നില്ല. എന്നാല്‍ പാസ്‌കല്‍ ഒറോസൊ എന്നയാള്‍ 1912-ല്‍ പ്രസിഡന്റായ ഫ്രാന്‍സിസ്‌കൊ മദേറൊയ്‌ക്കെതിരായി കലാപത്തിനു മുതിര്‍ന്നപ്പോള്‍ ഒബ്രഗോണ്‍ ഏതാനും സന്നദ്ധഭടന്മാരുമായി പ്രസിഡന്റിനെ സഹായിക്കുകയുണ്ടായി. 1913-ല്‍ വിക്‌ടോറിയാനൊ വാര്‍തെ, മദേറൊയെ വധിച്ചതിനെത്തുടര്‍ന്ന്‌ ഒബ്രഗോണ്‍ വാര്‍തെയുടെ പ്രതിയോഗിയായ വെനുസ്‌തിയാനൊ കെരന്‍സയുമായിചേര്‍ന്ന്‌, വാര്‍തെയെ തോല്‌പിക്കുകയും 1914 ഒ. 15-ന്‌ മെക്‌സിക്കോസിറ്റി കൈവശപ്പെടുത്തുകയും ചെയ്‌തു.

കെരന്‍സയ്‌ക്കെതിരായുണ്ടായ കലാപങ്ങളെ ഒബ്രഗോണ്‍ അമര്‍ച്ച ചെയ്‌തു. പുരോഹിതവര്‍ഗത്തിനെതിരായ ചില കല്‌പനകള്‍ ഇക്കാലത്ത്‌ ഒബ്രഗോണ്‍ പുറപ്പെടുവിച്ചു. 1917 ലെ ഭരണഘടനാകണ്‍വെന്‍ഷനില്‍ ഇദ്ദേഹത്തിന്റെ ശബ്‌ദം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു; സമ്പൂര്‍ണ നവീകരണ നടപടികള്‍ക്കുവേണ്ടി ഫലപ്രദമായി വാദിച്ചു. 1917-ല്‍ ഹ്രസ്വകാലം കെരന്‍സയുടെ മന്ത്രിസഭയില്‍ ചേര്‍ന്നശേഷം ഇദ്ദേഹം പൊതുജീവിതത്തില്‍ നിന്നു വിരമിച്ചു. എന്നാല്‍ കെരന്‍സ പ്രതിലോമ നടപടികളിരേക്കു നീങ്ങിയപ്പോള്‍ ഒബ്രഗോണ്‍ വീണ്ടും രാഷ്‌ട്രീയത്തിലേക്കു മടങ്ങിവന്ന്‌ കെരന്‍സയെ സ്ഥാനഭ്രഷ്‌ടനാക്കുകയും 1920 ഡി. 1-ന്‌ മെക്‌സിക്കോയുടെ പ്രസിഡന്റായി അവരോധിക്കുകയും ചെയ്‌തു. 1910-നു ശേഷം ഒരു ദശവര്‍ഷക്കാലം നീണ്ടുനിന്ന ആഭ്യന്തരസമരത്തിന്റെ കെടുതികള്‍ നീക്കി, രാജ്യത്ത്‌ സമാധാനവും ഐശ്വര്യവും കൈവരുത്തുവാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. തൊഴിലാളികളുടെയും കൃഷിക്കാരുടെയും സംഘടനകള്‍ക്ക്‌ അംഗീകാരം നല്‍കി. 1924-ല്‍ ഒബ്രഗോണ്‍ പ്രസിഡന്റ്‌ പദത്തില്‍ നിന്നും വിരമിച്ചുവെങ്കിലും 1928-ല്‍ വീണ്ടും പ്രസിഡന്റുപദത്തിലേക്കു മത്സരിച്ചു വിജയം വരിച്ചു. എന്നാല്‍ വിജയാഘോഷങ്ങളില്‍ പങ്കെടുത്തുകൊണ്ടിരിക്കവേ, ഇദ്ദേഹത്തിന്റെ മതനയത്തില്‍ അതൃപ്‌തനായ ഒരു കത്തോലിക്കന്റെ വെടിയേറ്റ്‌ (1928 ജൂല. 17) ഒബ്രഗോണ്‍ അന്തരിച്ചു. 1924-ല്‍ ഇദ്ദേഹത്തിന്‌ ജപ്പാന്റെ "ഓര്‍ഡര്‍ ഒഫ്‌ ദ്‌ ക്രിസാന്തമം' പുരസ്‌കാരം ലഭിച്ചു. മെക്‌സിക്കോയിലെ സാന്‍ത്തഞ്ചലില്‍ ഇദ്ദേഹത്തിന്റെ സ്‌മാരകം സ്ഥിതിച്ചെയുന്നു. ഒരു വിപ്ലവകാരിക്കു ലഭിക്കാവുന്ന ഏറ്റവും വലിയ സ്‌മാരകങ്ങളിലൊന്നാണിത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍