This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഒബോട്ടെ, അപ്പോളോ മിൽട്ടണ്‍ (1926 - 2005)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഒബോട്ടെ, അപ്പോളോ മില്‍ട്ടണ്‍ (1926 - 2005)

Obote, Apollo Milton

അപ്പോളോ മില്‍ട്ടണ്‍ ഒബോട്ടെ,

ഉഗാണ്ടയെ സ്വാതന്ത്ര്യത്തിലേക്ക്‌ നയിച്ച നേതാവ്‌. 1926 ഡി. 28-ന്‌ ജനിച്ചു. സ്വാതന്ത്ര്യലബ്‌ധിക്കുശേഷം ഉഗാണ്ടയിലെ പ്രധാനമന്ത്രി, പ്രസിഡന്റ്‌ എന്നീ പദവികള്‍ ഇദ്ദേഹം വഹിച്ചിരുന്നു. ഉഗാണ്ട നാഷണല്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ സ്ഥാപനകാലം (1952) മുതല്‍ ഒബോട്ടെ അതില്‍ അംഗമായിരുന്നു. 1958-ല്‍ ഇദ്ദേഹം ലെജിസ്ലേറ്റീവ്‌ കൗണ്‍സിലിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. ഉഗാണ്ടയിലെ ബ്രിട്ടീഷ്‌ ഭരണത്തെ ഒബോട്ടെ നിശിതമായി വിമര്‍ശിച്ചു. ഉഗാണ്ട നാഷണല്‍ പാര്‍ട്ടി ഭിന്നിച്ചതിനെത്തുടര്‍ന്ന്‌ ഇദ്ദേഹം ഉഗാണ്ട പീപ്പിള്‍സ്‌ കോണ്‍ഗ്രസ്‌ എന്ന പുതിയ ഒരു പാര്‍ട്ടി രൂപവത്‌കരിച്ചു. ഉഗാണ്ടയില്‍, മുടേസ ക-ന്റെ നേതൃത്വത്തില്‍ ഒരു ശക്തമായ സ്റ്റേറ്റായി ബുഗാണ്ട നിലനിന്നിരുന്നത്‌ ഒബോട്ടെ ഇഷ്‌ടപ്പെട്ടിരുന്നില്ല. എന്നാല്‍ പിന്നീട്‌ മുടേസയുമായി ഇദ്ദേഹം അനുരഞ്‌ജനത്തിലായി. 1962-ലെ പൊതുതെരഞ്ഞെടുപ്പില്‍ ഒബോട്ടെയുടെ നേതൃത്വത്തിലുള്ള ഉഗാണ്ടപീപ്പിള്‍സ്‌ കോണ്‍ഗ്രസ്‌ അധികാരത്തില്‍വന്നു. 1966 ഫെബ്രുവരിയില്‍ ഇദ്ദേഹം തന്റെ അഞ്ച്‌ മന്ത്രിമാരെ തടവിലാക്കുകയും 1962-ലെ ഭരണഘടന റദ്ദാക്കുകയും ചെയ്‌തു. ഏപ്രിലില്‍ നാഷണല്‍ അസംബ്ലി ഒബോട്ടെയെ ഉഗാണ്ടയിലെ എക്‌സിക്യൂട്ടീവ്‌ പ്രസിഡന്റായി അംഗീകരിച്ചു.

ഈ മാറ്റങ്ങളെ അംഗീകരിക്കാന്‍ മുടേസ വിസമ്മതിച്ചു. ഒബോട്ടെ തന്റെ കൊട്ടാരം ആക്രമിച്ചതിനെത്തുടര്‍ന്ന്‌ മുടേസ ബ്രിട്ടനിലേക്കു പലായനം ചെയ്‌തു. 1967-ല്‍ ഒബോട്ടെ ഉഗാണ്ടയ്‌ക്ക്‌ ഒരു പുതിയ ഭരണഘടന പ്രദാനം ചെയ്‌തു. ഉഗാണ്ടയുടെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ച്‌ തന്റെ അധികാരം ഉറപ്പിക്കുവാനുള്ള ശ്രമങ്ങളില്‍ ഇദ്ദേഹം ഏര്‍പ്പെട്ടു. 1969-70 കാലത്ത്‌ രാജ്യത്തെ രാഷ്‌ട്രീയമായി ഇടതുപക്ഷ ചായ്‌വുള്ളതാക്കാന്‍ ഒബോട്ടെ ശ്രമിച്ചു. ഇതില്‍ അസന്തുഷ്‌ടരായ സൈനിക നേതാക്കള്‍, ബുഗാണ്ടയിലെ ഒബോട്ടെ വിരുദ്ധരുമായി ചേര്‍ന്ന്‌ 1971 ജനു. 25-ന്‌ ഇദ്ദേഹത്തെ അധികാരഭ്രഷ്‌ടനാക്കി. ഫീല്‍ഡ്‌ മാര്‍ഷല്‍ ഇദി അമീന്‍ ആണ്‌ ഈ ശ്രമങ്ങള്‍ക്കു നേതൃത്വം വഹിച്ചത്‌. വീണ്ടും 1980 മുതല്‍ 85 വരെ പ്രസിഡന്റായി. ഇക്കാലത്ത്‌ ഉഗാണ്ടയില്‍ "ഉഗാണ്ടന്‍ ബുഷ്‌വാര്‍' എന്ന പേരില്‍ ഒരു കലാപം നടക്കുകയുണ്ടായി. അനേകംപേര്‍ ഈ കലാപങ്ങളില്‍ കൊല്ലപ്പെട്ടു. അധികാരഭ്രഷ്‌ടനായതോടെ ഇദ്ദേഹം ടാന്‍സാനിയയിലേക്കും സാംബിയയിലേക്കും നാടുകടന്നു. 2005 ഒ. 10-ന്‌ ദക്ഷിണാഫ്രിക്കയിലെ ജോഹന്‍ബര്‍ഗില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍