This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഐക്‌മാന്‍, ക്രിസ്‌ത്യന്‍ (1858 - 1930)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഐക്‌മാന്‍, ക്രിസ്‌ത്യന്‍ (1858 - 1930)

Eijkman, Christiaan

ക്രിസ്‌ത്യന്‍ ഐക്‌മാന്‍

നോബല്‍ സമ്മാനാര്‍ഹനായ ഡച്ചു ഭിഷഗ്വരന്‍. 1858 ആഗ. 11-നു നിജ്‌കെര്‍ക്കില്‍ ജനിച്ചു. 1883-ല്‍ ആംസ്റ്റര്‍ഡാം സര്‍വകലാശാലയില്‍നിന്നു വൈദ്യശാസ്‌ത്രത്തില്‍ ബിരുദം നേടിയശേഷം ഇദ്ദേഹം റോബര്‍ട്ട്‌ കോഷ്‌ (Robert Koch) എന്ന പ്രസിദ്ധശാസ്‌ത്രജ്ഞന്റെ കീഴില്‍ ഉപരിപരിശീലനം നേടി. ശരീരശാസ്‌ത്രത്തിലായിരുന്നു ആദ്യം ആകൃഷ്‌ടനായതെങ്കിലും ക്രമേണ അണുജീവിവിജ്ഞാനത്തില്‍ തത്‌പരനായി. 1886-ല്‍ ബറിബറിയെക്കുറിച്ച്‌ പഠനം നടത്താനുള്ള സംഘത്തില്‍ ചേര്‍ന്ന്‌ ഡച്ച്‌ ഈസ്റ്റ്‌ ഇന്‍ഡീസില്‍ എത്തി. ഈ പഠനം നടത്താനുള്ള പൂര്‍ണ ഉത്തരവാദിത്തം റോബര്‍ട്ട്‌ കോഷ്‌ ഐക്‌മാനെ ഏല്‌പിക്കുകയുണ്ടായി. സൂക്ഷ്‌മാണുജീവികളാണ്‌ എല്ലാ രോഗങ്ങള്‍ക്കും നിദാനം എന്നു വിശ്വസിച്ചിരുന്ന അക്കാലത്ത്‌ ബറിബറിയുടെയും കാരണം ഏതെങ്കിലും അണുജീവിയാവാം എന്ന മിഥ്യാധാരണ രോഗത്തിനു പ്രതിവിധി കണ്ടുപിടിക്കുന്നതിന്‌ തടസ്സമായി; സംഘത്തിന്‌ നിരാശയോടെ മടങ്ങേണ്ടിവന്നു. എന്നാല്‍ ഐക്‌മാന്‍ ബതാവിയാ (ഇപ്പോഴത്തെ ജക്കാര്‍ത്താ)യില്‍ത്തന്നെ താമസിക്കുകയും ബറിബറിയുടെ കാരണം കണ്ടെത്തുകയും ചെയ്‌തു. ഐക്‌മാന്‍ ഡയറക്‌ടറായി സേവനമനുഷ്‌ഠിച്ചുവന്ന പരീക്ഷണശാലയില്‍ ഉണ്ടായിരുന്ന കോഴിക്കുഞ്ഞുങ്ങള്‍ക്ക്‌ ബറിബറിയോടു സാമ്യമുള്ള ഒരു രോഗം ബാധിച്ചു. വെളുപ്പിച്ച അരി തീറ്റയായി കൊടുത്തതുമൂലമാണ്‌ ഈ രോഗബാധയുണ്ടായതെന്നും തവിടുപോകാത്ത അരി നല്‌കി ഈ രോഗം ഭേദമാക്കാമെന്നും ഗവേഷണം കൊണ്ട്‌ ഐക്‌മാന്‍ മനസ്സിലാക്കി. പോഷകാഹാരക്കുറവുകൊണ്ട്‌ രോഗങ്ങള്‍ ഉണ്ടാകാമെന്ന സത്യം ആദ്യമായി കണ്ടെത്തിയത്‌ ഐക്‌മാനാണ്‌. ഈ വിജയകരമായ പരീക്ഷണത്തിനുശേഷം അനാരോഗ്യം മൂലം ജക്കാര്‍ത്തയില്‍നിന്ന്‌ ഇദ്ദേഹം മടങ്ങി; നെതര്‍ലന്‍ഡ്‌സില്‍ ഉത്രഷ്‌ട്‌ സര്‍വകലാശാലയുടെ ഹൈജീന്‍ പ്രാഫസറായി സ്ഥാനമേറ്റു. 1929-ലെ വൈദ്യശാസ്‌ത്രത്തിനുള്ള നോബല്‍ സമ്മാനം ഐക്‌മാനും ഹോപ്‌കിന്‍സും കൂടി പങ്കിട്ടെടുത്തു. ഐക്‌മാന്‍ 1930 ന. 5-ന്‌ ഉത്രഷ്‌ടില്‍ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍