This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഏണ്‍സ്റ്റ്‌, മാക്‌സ്‌ (1891 - 1976)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഏണ്‍സ്റ്റ്‌, മാക്‌സ്‌ (1891 - 1976)

Ernest, Max

മാക്‌സ്‌ ഏണ്‍സ്റ്റ്‌

ജര്‍മന്‍-ഫ്രഞ്ച്‌ ചിത്രകാരന്‍. 1891 ഏ. 2-ന്‌ കൊളോണിനു സമീപമുള്ള ബ്രൂളില്‍ ജനിച്ചു. സര്‍റിയലിസ്റ്റ്‌ കലാകാരന്മാരില്‍ പ്രമുഖനായിരുന്ന ഏണ്‍സ്‌റ്റ്‌, "ദാദായിസ'ത്തിന്റെ ജനയിതാവു കൂടിയായിരുന്നു. ബോണ്‍ സര്‍വകലാശാലയില്‍നിന്ന്‌ ദര്‍ശനത്തില്‍ പഠനം (1914-19) പൂര്‍ത്തിയാക്കിയശേഷം ചിത്രകലയിലേക്ക്‌ തിരിഞ്ഞ്‌ അതില്‍ പ്രാവീണ്യംനേടി. 1914-ല്‍ കൊളോണിലെ വെര്‍ക്‌ ബൂണ്ട്‌ പ്രദര്‍ശനത്തില്‍വച്ച്‌ ഇദ്ദേഹം ഷീന്‍ ആര്‍പ്‌ എന്ന ചിത്രകാരനുമായി പരിചയപ്പെട്ടു. ഒന്നാം ലോകയുദ്ധത്തിനുശേഷം ഇവര്‍ യൊഹാനസ്‌ തിയൊഡോര്‍ ബാര്‍ഗെല്‍ഡ്‌ എന്ന കലാകാരനുമായി ചേര്‍ന്ന്‌ കൊളോണില്‍ ഒരു ദാദായിസ്റ്റ്‌ ഗ്രൂപ്പ്‌ സംഘടിപ്പിച്ചു. ഇതിനുശേഷം ഇവര്‍ മൂവരും കൂടി ഡീ ഷമ്മാഡെ (Die Shammade) എന്നൊരു കാലിക നിരൂപണ ഗ്രന്ഥം പുറത്തിറക്കി (1920). ഇക്കാലത്താണ്‌ ഏണ്‍സ്റ്റ്‌ കൊളാഷുകള്‍ രചിക്കാന്‍ തുടങ്ങിയത്‌. ക്യൂബിസ്റ്റുകളുടെ ശൈലിയില്‍നിന്നും പ്രത്യേകിച്ചു ഷീന്‍ ആര്‍പിന്റെ പ്രസിദ്ധമായ "ഫറ്റഗാഗാ' പരമ്പരയുടെ ശൈലിയില്‍നിന്നു തികച്ചും വ്യത്യസ്‌തമായ രീതിയിലാണ്‌ ഏണ്‍സ്റ്റ്‌ കൊളാഷ്‌ രചിച്ചത്‌.

മാക്‌സ്‌ ഏണ്‍സ്റ്റിന്റെ ഒരു പ്രധാന രചന

1922-ല്‍ പാരിസില്‍ സ്ഥിരതാമസമാക്കിയ ഇദ്ദേഹം ലിറ്ററാറ്റ്യൂര്‍ എന്ന മാസികയുടെ പ്രസിദ്ധീകരണത്തില്‍ സഹകരിച്ചു. ഇക്കാലത്ത്‌ ആന്ദ്രബ്രട്ടണ്‍, പാള്‍ എല്വാര്‍ഡ്‌, ലൂയി അറഗണ്‍, റെനേക്രവെല്‍, ബെഞ്ചമിന്‍പരെ തുടങ്ങിയ സാഹിത്യകാരന്മാരുമായി പരിചയപ്പെടുന്നതിന്‌ ഇടയായി.സര്‍റിയലിസ്റ്റു ഗ്രൂപ്പിലെ പ്രമുഖന്മാരുമായി സമ്പര്‍ക്കത്തിലായതും ഇക്കാലത്താണ്‌. സര്‍ റിയലിസ്റ്റ്‌ ഗ്രൂപ്പുകാര്‍ ഗാലെറി പിറെയില്‍ ആദ്യമായി സംഘടിപ്പിച്ച പ്രദര്‍ശനത്തില്‍ ഏണ്‍സ്റ്റ്‌ പങ്കെടുക്കുകയുണ്ടായി. 1925-ല്‍ ഇദ്ദേഹം കടലാസു കഷണങ്ങള്‍ നിലത്ത്‌ തലങ്ങും വിലങ്ങുമായി നിരത്തിയിട്ട്‌ അതിനു മുകളില്‍ ലെഡ്‌പെന്‍സില്‍ ഉരച്ച്‌ രൂപങ്ങള്‍ രചിക്കുന്ന "ഫ്രാട്ടാഷ്‌' എന്ന കലാസമ്പ്രദായത്തില്‍ പരീക്ഷണങ്ങള്‍ നടത്തി വിജയം വരിച്ചു. മാക്‌സ്‌ ഏണ്‍സ്റ്റിന്റെ സര്‍റിയലിസ്റ്റു കലാസൃഷ്‌ടികളില്‍ ഏറ്റവും മികച്ചത്‌ ബ്രസല്‍സില്‍ സൂക്ഷിച്ചിട്ടുള്ള "വിഷന്‍ ഇന്‍സ്‌പയേര്‍ഡ്‌ ബൈ ദി നൊക്‌റ്റേണല്‍ ആസ്‌പക്‌റ്റ്‌ ഒഫ്‌ പോര്‍ട്‌ സെയ്‌ന്റ്‌ ഡെനിസ്‌' (1925) എന്ന ചിത്രമാണ്‌.

ഏണ്‍സ്റ്റിന്റെ പ്രവര്‍ത്തനപരിധി പിന്നീട്‌ വിപുലമായി. റഷ്യന്‍ ബാലെയുടെ "റോമിയോ എഷൂലിയറ്റ്‌' സെറ്റിലും (1926) "ഉബു എന്‍ഷെയിനേ'(1937)യുടെ സെറ്റിലും ഏണ്‍സ്റ്റ്‌ പ്രവര്‍ത്തിച്ചു. 1929-ലും 1934-ലും ഇദ്ദേഹം ഓരോ കൊളാഷ്‌ നോവലുകള്‍ പ്രസിദ്ധം ചെയ്‌തു. 1936-ല്‍ ഏണ്‍സ്റ്റിന്റെ ചിത്ര രചനാശൈലിയില്‍ ഗണ്യമായ പരിവര്‍ത്തനമുണ്ടായി. ന്യൂയോര്‍ക്ക്‌ നാഷണല്‍ മ്യൂസിയം ഒഫ്‌ മോഡേണ്‍ ആര്‍ട്ടില്‍ സൂക്ഷിച്ചിട്ടുള്ള "നിംഫ്‌ എക്കോ' (1936) ഇതിന്‌ ഉദാഹരണമാണ്‌. 1941-ല്‍ ഇദ്ദേഹം യു.എസ്സില്‍ അഭയം തേടി. അവിടെ വിവിവി എന്ന പേരില്‍ കലാ നിരൂപണം നടത്തുന്ന ഒരു ആനുകാലിക പ്രസിദ്ധീകരണം പ്രസാധനം ചെയ്യുന്നതിലും ചലച്ചിത്ര നിര്‍മാണത്തിലും മറ്റും ഏര്‍പ്പെട്ടു. യു.എസ്സില്‍ 12 വര്‍ഷം കഴിച്ചുകൂട്ടിയതിനിടയ്‌ക്ക്‌ ഇദ്ദേഹത്തിന്റെ ചിത്രരചനയ്‌ക്ക്‌ വലിയ മാറ്റം സംഭവിച്ചു.

1953-ല്‍ ഏണ്‍സ്റ്റ്‌ പാരിസില്‍ തിരിച്ചെത്തി. യുക്തിവാദം, ക്രിസ്‌തുമതം, സമൂഹസംവിധാനം തുടങ്ങി വ്യവസ്ഥാപിത മൂല്യങ്ങളുള്ള എല്ലാറ്റിനെയും എതിര്‍ത്തിരുന്നയാളും ദാദായിസത്തിന്റെ ഉപജ്ഞാതാവുമായ ഈ സര്‍റിയലിസ്റ്റ്‌ ചിത്രകാരന്‌ ഔദ്യോഗിക അംഗീകാരം ലഭിച്ചു തുടങ്ങിയത്‌ ഇക്കാലത്താണ്‌. 1954-ല്‍ വെനീസിലെ ഏറ്റവും വലിയ അംഗീകാരമായ "ഗ്രാന്റ്‌ പ്രസിന്‌' ഇദ്ദേഹം അര്‍ഹനായി. 1961-ല്‍ പ്രി ദെ റോമി(Prix de Rome)ലെ ജൂറിയായി നിയമിതനായി. ഇദ്ദേഹത്തിന്റെ മികച്ച മറ്റു ചിത്രങ്ങള്‍ "അങ്‌പ്യൂദെകാം' (1935), "യൂറോപ്‌ ആഫ്‌റ്റര്‍ ദ്‌ റെയിന്‍' (1940-42), "ലാനുയിറെനാന്‍' (1944) എന്നിവയാണ്‌. 1976 ഏ. 1-ന്‌ ഏണ്‍സ്റ്റ്‌ നിര്യാതനായി.

1991-ല്‍ മാക്‌സ്‌ ഏണ്‍സ്റ്റ്‌ എന്ന പേരില്‍ ഒരു ഡോക്യുമെന്ററി ഫിലിം പീറ്റര്‍ ഷമോണി നിര്‍മിക്കുകയുണ്ടായി. ഏണ്‍സ്റ്റുമായുള്ള അഭിമുഖങ്ങളും അദ്ദേഹത്തിന്റെ രചനകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍