This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഏഞ്ചൽ, നോർമന്‍ (1872 - 1967)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഏഞ്ചല്‍, നോര്‍മന്‍ (1872 - 1967)

Angel, Norman

നോര്‍മന്‍ ഏഞ്ചല്‍

നോബല്‍ സമ്മാനജേതാവായ ഇംഗ്ലീഷ്‌ അധ്യാപകനും പത്രപ്രവര്‍ത്തകനും ഗ്രന്ഥകര്‍ത്താവും പാര്‍ലമെന്റംഗവും. ഇദ്ദേഹം 1872 ഡി. 26-ന്‌ ലിങ്കണ്‍ ഷയറിലെ ഹോള്‍ബീച്ചില്‍ ജനിച്ചു. പിതാവ്‌ തോമസ്‌ ഏഞ്ചല്‍ ലെയ്‌നും മാതാവ്‌ മേരിലെയ്‌നും. സ്വന്തം പേരായ "റാള്‍ഫ്‌ നോര്‍മന്‍ ഏഞ്ചല്‍ ലെയ്‌ന്‍' എന്നതിലെ "ലെയ്‌ന്‍' പ്രത്യയം ഇദ്ദേഹം പില്‌ക്കാലത്ത്‌ ഉപേക്ഷിക്കുകയുണ്ടായി.

യൂണിയന്‍ ഒഫ്‌ ഡെമോക്രാറ്റിക്‌ കൗണ്‍സിലിന്റെ സ്ഥാപകാംഗം, റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ ഇന്റര്‍നാഷണല്‍ അഫയേഴ്‌സ്‌ കൗണ്‍സില്‍ അംഗം, യുദ്ധത്തിനും ഫാഷിസത്തിനുമെതിരെയുള്ള ആഗോളകമ്മറ്റിയുടെ തലവന്‍, ലീഗ്‌ ഒഫ്‌ നേഷന്‍സിന്റെ യൂണിയന്‍ എക്‌സിക്യൂട്ടീവ്‌ അംഗം, അബിസീനിയ അസ്സോസിയേഷന്‍ പ്രസിഡന്റ്‌ തുടങ്ങിയ നിലകളില്‍ ഇദ്ദേഹം സ്‌തുത്യര്‍ഹമായ പദവികള്‍ വഹിച്ചിരുന്നു.

ഇംഗ്ലണ്ടിലെ വിവിധ സ്‌കൂളുകളിലായി പ്രാഥമിക വിദ്യാഭ്യാസം നടത്തിയശേഷം ഏഞ്ചല്‍ ജനീവ (Geneva) സര്‍വകലാശാലയില്‍ ഉപരിപഠനം നടത്തി. ജനീവയിലെ താമസക്കാലത്ത്‌ ഒരു ഇംഗ്ലീഷ്‌ പത്രത്തിന്റെ എഡിറ്റിങ്‌ ജോലികളിലും ഏര്‍പ്പെട്ടിരുന്നു. 17-ാം വയസ്സില്‍ത്തന്നെ അമേരിക്കയിലെ പടിഞ്ഞാറന്‍ തീരത്തേക്കു കുടിയേറി. മുന്തിരിത്തോപ്പുകളിലെ ചെടിനടീല്‍കാരന്‍, ജലസേചനത്തിനുള്ള കുഴിവെട്ടുകാരന്‍, കന്നുകാലികളെ മേയ്‌ക്കുന്നവന്‍, തപാല്‍ വിതരണക്കാരന്‍ തുടങ്ങിയ വ്യത്യസ്‌തതയാര്‍ന്ന മേഖലകളില്‍ വളരെക്കാലം പണിയെടുത്തു. പിന്നീട്‌ ചെറുകിട പത്രങ്ങളുടെ റിപ്പോര്‍ട്ടറായി പ്രവര്‍ത്തിക്കുകയുണ്ടായി. 1888-ല്‍ ചെറിയൊരു കാലയളവിലേക്കു മാത്രമായി ഇംഗ്ലണ്ടിലേക്കു മടങ്ങിവന്നശേഷം ഡെയ്‌ലിമെസഞ്ചര്‍ എന്ന ഇംഗ്ലീഷ്‌ പത്രത്തിന്റെ സബ്‌എഡിറ്റര്‍ ചുമതല ഏറ്റെടുക്കുന്നതിനായി പാരിസിലേക്കു പുറപ്പെട്ടു. എക്ലയര്‍ എന്ന പത്രത്തിന്‌ നിരവധി സംഭാവനകള്‍ നല്‌കുകയുണ്ടായി. 1905 മുതല്‍ 1912 വരെ ഇദ്ദേഹം ഡെയ്‌ലിമെയിലിന്റെ പാരിസ്‌ പത്രാധിപരായിരുന്നു. 1909-ല്‍ പ്രസിദ്ധീകൃതമായ ലഘുലേഖയായ യൂറോപ്പിന്റെ ദൃശ്യവിസ്‌മയം ഏഞ്ചലിന്റെ എക്കാലവും സ്‌മരിക്കപ്പെടുന്ന കൃതിയാണ്‌.

യൂറോപ്യന്‍ രാജ്യങ്ങളുടെ സാമ്പത്തികകാര്യങ്ങള്‍ ഏകോപന ശ്രമത്താല്‍ സംയോജിതമായതോടെ അംഗരാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധമുള്‍പ്പെടെയുള്ള സംഘര്‍ഷാവസ്ഥകള്‍ നിരര്‍ഥകമാണെന്നും ആയുധസന്നാഹവും സമാഹരണവുമൊക്കെ കാലോചിതമല്ലാത്തതാകുന്നുവെന്നും ഇദ്ദേഹം ശക്തമായി വാദിക്കുകയുണ്ടായി.

1920-ല്‍ ഏഞ്ചല്‍ ഇംഗ്ലണ്ടിലേക്കു മടങ്ങിയെത്തുകയും ലേബര്‍ പാര്‍ട്ടിയുടെ അംഗത്വം സ്വീകരിക്കുകയും ചെയ്‌തു. 1929 മുതല്‍ 31 വരെ ബ്രാഡ്‌ഫോര്‍ഡ്‌ നോര്‍ത്തിലെ എം.പി.സ്ഥാനം ഇദ്ദേഹം വഹിച്ചിരുന്നു. മികച്ച പൊതുജനസേവകനെന്ന നിലയില്‍ 1931-ലെ "നൈറ്റ്‌ പദവി' ഇദ്ദേഹത്തിനു സമ്മാനിക്കപ്പെട്ടു. 1933-ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിനും ഇദ്ദേഹം അര്‍ഹത നേടുകയുണ്ടായി. ജര്‍മനി, ഇറ്റലി, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളുടെ ആക്രമണോത്സുകനയങ്ങള്‍ക്കെതിരായി സംഘടിതമായ അന്താരാഷ്‌ട്രപ്രതിരോധനിരതന്നെ സൃഷ്‌ടിച്ചെടുക്കുന്നതിനുള്ള യത്‌നങ്ങളില്‍ ഇദ്ദേഹം സജീവപങ്കാളിത്തം വഹിച്ചു.

1940-ല്‍ രണ്ടാംലോകമഹായുദ്ധവേളയില്‍ ബ്രിട്ടന്‌ പിന്തുണ നേടിയെടുക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏഞ്ചല്‍ അമേരിക്ക സന്ദര്‍ശിക്കുകയുണ്ടായി. 1951-ല്‍ ആത്മകഥ പ്രസിദ്ധീകരിക്കപ്പെടുന്നതുവരെ അമേരിക്കയില്‍ വാസമുറപ്പിച്ച ഇദ്ദേഹം പിന്നീട്‌ ബ്രിട്ടനിലേക്കു മടങ്ങിയെത്തി. 1967-ല്‍ സറേപ്രദേശത്തെ ക്രായ്‌ഡനില്‍ 94-ാം വയസ്സില്‍ ഇദ്ദേഹം മരണമടഞ്ഞു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍