This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഏകലവ്യന്‍ (1936 - 2012 )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഏകലവ്യന്‍ (1936 - 2012 )

ഏകലവ്യന്‍

1. മലയാള നോവലിസ്റ്റ്‌. യഥാര്‍ഥനാമം കെ.എം. മാത്യു. 1936 ആഗ. 14-ന്‌ കൊള്ളന്നൂര്‍ മാത്യുവിന്റെയും കുഞ്ഞാത്തിരിയുടെയും മകനായി കുന്നംകുളത്ത്‌ ജനിച്ചു. ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം സൈനികസേവനം നടത്തി. ജീവിതത്തിന്റെ മുഖങ്ങള്‍ (1969), കടലാസ്‌ പൂക്കള്‍ (1974), അണലി (1981), നീതിയെ തിരക്കിയ സത്യം (1982), ശിവാജിക്കുന്നുകള്‍ (1982), അയനം (1983), നീരാളി (1984), സന്ധ്യ (1988) തുടങ്ങി മുപ്പതില്‍പ്പരം നോവലുകള്‍ ഇദ്ദേഹത്തിന്റേതായുണ്ട്‌. പിറന്ന മണ്ണില്‍നിന്നു പട്ടണപ്പരിഷ്‌കാരത്തിന്റെ കൃത്രിമപ്പൂന്തോട്ടത്തിലേക്കു വേരോടെ പിഴുതെറിയപ്പെട്ട്‌ ഒടുവില്‍ ഒരു കടലാസ്‌ പുഷ്‌പമായിത്തീര്‍ന്ന മാലതിയുടെ കഥയാണ്‌ കടലാസ്‌ പൂക്കള്‍. ജനിമൃതി സുഖദുഃഖങ്ങള്‍ക്കടിമകളായ മനുഷ്യരുടെയെല്ലാം നിസ്സഹായതയുടെയും കര്‍മബന്ധങ്ങളുടെയും കഥ പറയുകയാണ്‌ അണലി എന്ന നോവലില്‍. ഉത്തര്‍പ്രദേശിലെ ഒരു ഉള്‍നാടന്‍ ഗ്രാമമായ ജഗത്‌പുരത്തെ മനുഷ്യജീവികളുടെ ദയനീയ ജീവിതത്തിന്റെ കഥയാണ്‌ നീതിയെ തിരക്കിയ സത്യം. അടിമത്തത്തിന്റെ ചങ്ങലക്കുരുക്കുകളില്‍ ബന്ധിതരായി വീര്‍പ്പുമുട്ടുന്ന നിസ്സഹായരായ ജനസമൂഹമാണ്‌ ശിവാജിക്കുന്നുകളുടെ താഴ്‌വരകളില്‍ താമസിക്കുന്നത്‌. പരിവര്‍ത്തനത്തിന്റെ സന്ദേശവുമായി അവര്‍ക്കിടയിലേക്ക്‌ ചെന്ന്‌ അവരെ ആവേശഭരിതരാക്കുകയും ആദര്‍ശത്തിനുവേണ്ടി ആത്മാഹുതി നടത്തുകയും ചെയ്യുന്ന ഡോക്‌ടര്‍ സുനിലിന്റെ കഥയാണ്‌ ശിവാജിക്കുന്നുകള്‍. ജീവിതത്തിന്റെ സായന്തനവേളയില്‍ എത്തിയിരിക്കുന്ന രണ്ടു വൃദ്ധദമ്പതികളുടെ ഏകാന്ത ദുഃഖാനുഭവങ്ങള്‍ ആവിഷ്‌കരിക്കുന്ന കലാശില്‌പമാണ്‌ സന്ധ്യ. മേല്‌പറഞ്ഞ നോവലുകള്‍ക്ക്‌ പുറമേ രണ്ട്‌ ചെറുകഥാസമാഹാരങ്ങളും ഒരു യാത്രാ വിവരണവും രചിച്ചിട്ടുണ്ട്‌.

സരളമായ അവതരണരീതിയാണ്‌ ഏകലവ്യന്റെ പ്രത്യേകത. മാനവ ജീവിതത്തിന്റെ ദുരന്ത സമസ്യകള്‍ക്ക്‌ ഉത്തരം കണ്ടെത്താനുള്ള ശ്രമമാണ്‌ ഇദ്ദേഹത്തിന്റെ നോവലുകളില്‍ കാണുന്നത്‌. 2012 മേയ്‌ 6-ന്‌ അന്തരിച്ചു.

2. ഗുരുഭക്തിയുടെ പ്രതീകമായി മഹാഭാരതത്തില്‍ ചിത്രീകരിക്കപ്പെട്ടിട്ടുള്ള ഒരു കഥാപാത്രം. കാട്ടാളരാജാവായ ഹിരണ്യധനുസ്സിന്റെ പുത്രനായ ഏകലവ്യന്‍ ആയുധാഭ്യാസം ചെയ്യുന്നതിനായി ദ്രാണാചാര്യരെ സമീപിക്കുകയുണ്ടായി; അധമജാതിയില്‍പ്പെട്ട ഏകലവ്യനെ ശിഷ്യനായി സ്വീകരിക്കാന്‍ ദ്രാണര്‍ വിസമ്മതിച്ചു. നിരാശനാകാതെ ഏകലവ്യന്‍ കാട്ടില്‍ച്ചെന്ന്‌ മണ്ണുകൊണ്ട്‌ ദ്രാണരുടെ പ്രതിമ നിര്‍മിച്ച്‌ അതിന്റെ മുമ്പിലിരുന്ന്‌ സ്വയം ആയുധാഭ്യാസം തുടങ്ങി; ക്രമേണ അയാള്‍ കിടയറ്റ വില്ലാളിയായി മാറി.

ഒരിക്കല്‍ പാണ്ഡവന്മാര്‍ നായാട്ടിനു വനത്തില്‍ ചെന്നപ്പോള്‍ അവരുടെ പട്ടി ഏകലവ്യന്റെ നേരെ കുരച്ചുചാടി. ഏഴുശരങ്ങള്‍ ഒന്നിച്ചെയ്‌ത്‌ ഏകലവ്യന്‍ പട്ടിയുടെ വായ്‌ ബന്ധിച്ചു. വായില്‍ ശരങ്ങളുമായി തിരികെവന്ന പട്ടിയെക്കണ്ട്‌ അര്‍ജുനന്‍ അദ്‌ഭുതപ്പെട്ടു. തന്നെക്കാള്‍ സമര്‍ഥനായ ഒരു വില്ലാളി ദ്രാണരുടെ അജ്ഞാതശിഷ്യനായി ജീവിക്കുന്നുണ്ടെന്ന്‌ അറിയാനിടയായി. ദ്രാണരുടെ അദ്വിതീയ ശിഷ്യന്‍ എന്ന്‌ തനിക്ക്‌ ലഭിച്ചിട്ടുള്ള ബഹുമതി നഷ്‌ടപ്പെട്ടതില്‍ ദുഃഖിതനായി അര്‍ജുനന്‍ ആചാര്യനോട്‌ ആവലാതിപ്പെട്ടു.

ശിഷ്യവത്സലനായ ദ്രാണര്‍ ഏകലവ്യനെ സമീപിച്ച്‌ ഗുരുദക്ഷിണയായി അവന്റെ വലംകൈയിലെ പെരുവിരല്‍ ആവശ്യപ്പെട്ടു. യാതൊരു വൈമനസ്യവും കൂടാതെ അവന്‍ വിരല്‍ മുറിച്ച്‌ ഗുരുവിന്‌ കാഴ്‌ചവച്ചു; അതോടെ അസ്‌ത്രപ്രയോഗത്തില്‍ അശക്തനായിത്തീരുകയും ചെയ്‌തു. ഏകലവ്യനെ വധിച്ചത്‌ ശ്രീകൃഷ്‌ണനായിരുന്നുവെന്ന്‌ ഉദ്യോഗപര്‍വത്തില്‍ പരാമര്‍ശമുണ്ട്‌. ഏകലവ്യന്റെ ഒരു പുത്രന്‍ അര്‍ജുനന്റെ യാഗാശ്വത്തെ പിന്തുര്‍ന്നതായും ഇയാളെ അര്‍ജുനന്‍ പരാജയപ്പെടുത്തിയതായും ആശ്വമേധികപര്‍വത്തില്‍ പ്രസ്‌താവിച്ചിരിക്കുന്നു.

3. ക്രാധവശന്‍ എന്ന രാക്ഷസന്റെ പുനര്‍ജന്മമായ മറ്റൊരു ഏകലവ്യനെ പാണ്ഡവന്മാര്‍ യുദ്ധത്തില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചതായി ഉദ്യോഗപര്‍വം നാലാം അധ്യായത്തില്‍ പ്രസ്‌താവിച്ചു കാണുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍