This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എലിയോണ്‍, ഗെർട്രൂഡ്‌ ബി (1918 - 99)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എലിയോണ്‍, ഗെർട്രൂഡ്‌ ബി (1918 - 99)

Elion, Gertrude B

ഗെര്‍ട്രൂഡ്‌ ബി എലിയോണ്‍

അമേരിക്കന്‍ ജീവരസതന്ത്രജ്ഞനും, ഔഷധ ശാസ്‌ത്രജ്ഞനും. 1988-ലെ ശരീരശാസ്‌ത്ര-വൈദ്യശാസ്‌ത്രമേഖലകള്‍ക്കുള്ള നോബല്‍സമ്മാനം നേടിയ വ്യക്തിയാണ്‌.

1918 ജ. 23-ന്‌ ന്യൂയോര്‍ക്ക്‌ നഗരത്തിലാണ്‌ ജനനം. ഒരു കുടിയേറ്റ വംശജര്‍ക്കു പിറന്ന എലിയോണ്‍ 1937-ല്‍ ഹണ്ടര്‍ കോളജില്‍നിന്നും ബിരുദം സമ്പാദിച്ചു. 1941-ല്‍ ന്യൂയോര്‍ക്ക്‌ സര്‍വകലാശാലയില്‍നിന്നും എം.എസ്‌സി. ബിരുദവും കരസ്ഥമാക്കി. ഗവേഷകയെന്ന നിലയില്‍ അര്‍ഹമായി ലഭിക്കേണ്ടതു പലതും എലിയോണിനു നിഷേധിക്കപ്പെട്ടിരുന്നു. ഇവര്‍ തുടക്കത്തില്‍ ഒരു പരീക്ഷണശാലയില്‍ സഹായിയായും പിന്നീട്‌ ഹൈസ്‌കൂള്‍ അധ്യാപികയായും പ്രവര്‍ത്തിക്കുകയുണ്ടായി. കുറേക്കാലത്തിനുശേഷം ജോര്‍ജ്‌.എച്ച്‌. ഹിച്ചിങ്‌സിനോടൊപ്പം പണിയെടുക്കാനായി ഇവര്‍ ബറോസ വെല്‍ക്കം ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ (ഇപ്പോഴത്തെ ഗ്രാക്‌സോ-സ്‌മിത്ത്‌ ക്ലൈന്‍) ചേര്‍ന്നു. ഔപചാരികമായി പിഎച്ച്‌.ഡി. ബിരുദം ഇവര്‍ക്കു ലഭിക്കുകയുണ്ടായില്ലെങ്കിലും, പില്‌ക്കാലത്ത്‌ ന്യൂയോര്‍ക്കിലെ പോളിടെക്‌നിക്‌ സര്‍വകലാശാല, 1989-ല്‍ ഇവര്‍ക്കു ബഹുമാന്യബിരുദമായി അതു സമ്മാനിച്ചിട്ടുണ്ട്‌. 1998-ല്‍ എലിയോണിന്‌ ഹാര്‍വേര്‍ഡ്‌ സര്‍വകലാശാലയില്‍നിന്നും എസ്‌.ഡി. ബിരുദവും ലഭിച്ചു.

സാധാരണമനുഷ്യകോശങ്ങളും രോഗഹേതുകമായ വസ്‌തുക്കളും തമ്മിലുള്ള ജീവരസതന്ത്രപരമായ വ്യത്യാസങ്ങളാണ്‌. എലിയോണ്‍ പ്രധാനമായും പഠനവിധേയമാക്കിയിട്ടുള്ളത്‌. അതിഥി കോശങ്ങള്‍ക്കു ഹാനിവരുത്താതെ ചില പ്രത്യേകയിനം പകര്‍ച്ച രോഗാണുക്കള്‍ക്കു നാശമോ പ്രത്യുത്‌പാദനശേഷി നശിപ്പിക്കലോ സംഭവിപ്പിക്കാമെന്നുള്ളതായിരുന്നു ഇവരുടെ സുപ്രധാനകണ്ടെത്തല്‍, രക്താര്‍ബുദ ചികിത്സയ്‌ക്കുള്ള ആദ്യത്തെ ഔഷധമായ പ്യൂരിനെഥോള്‍ (Purinethol), അവയവമാറ്റ ശസ്‌ത്രക്രിയയ്‌ക്ക്‌ ഉപയുക്തമാക്കപ്പെടുന്ന പ്രതിരോധമരുന്നായ ഇമുറാണ്‍ (Imuran), സന്ധിവാതത്തിനുള്ള സൈലോപ്രിം (Zyloprim) മലേറിയ ചികിത്സയ്‌ക്കു നിര്‍ദേശിക്കപ്പെടുന്ന ഡാരാപ്രിം (Daraprim), മസ്‌തിഷ്‌കചര്‍മവീക്കത്തിനുള്ളതും ശ്വാസകോശരോഗാണു നിര്‍മാര്‍ജനത്തിനുമുള്ളതായ ട്രമെതോപ്രിം, വൈറല്‍സെര്‍പിസ്‌ രോഗത്തിനുള്ള സോവിറ്റക്‌സ്‌ എന്നിവ എലിയോണ്‍ നടത്തിയ ഗവേഷണഫലമായി ഉടലെടുത്ത പ്രതിവിധികളാണ്‌. ഇവര്‍ അഹോരാത്രം ഗവേഷണത്തിലേര്‍പ്പെട്ടു വികസിപ്പിച്ചെടുത്ത പുത്തന്‍ മരുന്നുകളുടെ സങ്കലനത്തില്‍ നടത്തിയ പരീക്ഷണനിരീക്ഷണങ്ങള്‍ എയ്‌ഡ്‌സ്‌ പ്രതിരോധത്തിനുള്ള ഔഷധനിര്‍മാണത്തിനു നാന്ദികുറിക്കുമെന്നു കരുതപ്പെടുന്നു.

1988-ല്‍ ദീര്‍ഘകാലസഹപ്രവര്‍ത്തകനായിരുന്ന ജോര്‍ജ്‌ ഹിച്ചിങ്‌സ്‌ ബ്രിട്ടീഷ്‌ ശാസ്‌ത്രജ്ഞനായിരുന്ന ജെയിംസ്‌ ബ്ലാക്കുമായിച്ചേര്‍ന്ന്‌, എലിയോണ്‍ വൈദ്യശാസ്‌ത്രത്തിനുള്ള നോബല്‍സമ്മാനം പങ്കിട്ടെടുത്തു. നാഷണല്‍ മെഡല്‍ ഒഫ്‌ സയന്‍സ്‌ (1991)ലെ മെല്‍സണ്‍-എം.ഐ.റ്റി. ലൈഫ്‌റ്റൈം അച്ചീവ്‌മെന്റ്‌ അവാര്‍ഡ്‌ എന്നിവയും എലിയോണ്‍ കരസ്ഥമാക്കി. 1991-ല്‍ ഹാള്‍ ഒഫ്‌ ഫെയിമില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ദേശീയ ശാസ്‌ത്രജ്ഞരുടെ പട്ടികയില്‍ എലിയോണും ഉള്‍പ്പെട്ടിട്ടുണ്ട്‌. ഈ അംഗീകാരം നേടുന്ന പ്രഥമവനിതയെന്ന ഖ്യാതിയും ഇവര്‍ക്കു സ്വന്തമാണ്‌. ടോം ബ്രാക്കായുടെ അതികായ തലമുറ(Greatest Generation)എന്ന ഗ്രന്ഥത്തിന്റെ ഒരു അധ്യായം തന്നെ എലിയോണിനായി നീക്കിവയ്‌ക്കപ്പെട്ടിരിക്കുന്നു.

അവിവാഹിതനായിരുന്ന എലിയോണ്‍ 1999 ഫെ. 21-ന്‌ 81-ാം വയസ്സില്‍ ഉത്തര കരോലിനയില്‍ മരണമടഞ്ഞു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍