This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എലിയറ്റ്‌, ജോർജ്‌ (1819 - 80)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എലിയറ്റ്‌, ജോർജ്‌ (1819 - 80)

Eliot, George

ജോര്‍ജ്‌ എലിയറ്റ്‌

ബ്രിട്ടീഷ്‌ (ഇംഗ്ലീഷ്‌) നോവലിസ്റ്റ്‌. മേരി ആന്‍ (മേരിയന്‍) ഇവാന്‍സ്‌ എന്നാണ്‌ യഥാര്‍ഥനാമം. 1819-ല്‍ വാറിക്ക്‌ഷെറിലെ ഒരു ഗ്രാമത്തില്‍ ജനിച്ചു. ഇവരുടെ പിതാവ്‌ ഒരു പ്രഭുവിന്റെ ഭൂസ്വത്തുക്കള്‍ നോക്കുന്ന കാര്യസ്ഥനായിരുന്നു. ആദ്യത്തെ സാഹിത്യകൃതി ക്രിസ്‌തുവിന്റെ ജീവചരിത്രമാണ്‌ (1846). 1851 മുതല്‍ രണ്ടുവര്‍ഷം ഇവര്‍ വെസ്റ്റ്‌ മിന്‍സ്റ്റര്‍ റിവ്യു എന്ന മാസികയുടെ അസിസ്റ്റന്റ്‌ എഡിറ്ററായി പ്രവര്‍ത്തിക്കുകയുണ്ടായി. ഇംഗ്ലണ്ടിലെ അന്നത്തെ ഏറ്റവും പ്രശസ്‌തശാസ്‌ത്രജ്ഞനായ ഹെര്‍ബര്‍ട്ട്‌ സ്‌പെന്‍സറുമായി അടുത്തുപരിചയപ്പെട്ടു. സ്‌പെന്‍സര്‍ ഇവരെ ജോര്‍ജ്‌ ഹെന്‍റിലൂയി എന്ന ബഹുമുഖമായ കഴിവുകളുള്ള ഒരെഴുത്തുകാരനുമായി പരിചയപ്പെടുത്തി. മേരി ആനും ലൂയിയും അടുത്തുതന്നെ ആത്മബന്ധത്തില്‍ ഏര്‍പ്പെട്ടുവെങ്കിലും ഈ ബന്ധം വിവാഹമായി മാറ്റുവാന്‍ അന്നത്തെ സാഹചര്യങ്ങള്‍ അവരെ അനുവദിച്ചില്ല. ഇത്തരം ഒരു ബന്ധത്തിലേര്‍പ്പെട്ടതുകൊണ്ട്‌ അവര്‍ക്കു സമൂഹത്തില്‍നിന്നും പല വിഷമങ്ങളും നേരിടേണ്ടിവന്നെങ്കിലും അതു വലിയൊരു വിജയമായിരുന്നു. ലൂയിയുടെ മരണംവരെ ഈ ബന്ധം നിലനിന്നുവെന്നു മാത്രമല്ല, രണ്ടുപേരുടെയും ജീവിതത്തിലെ ഏറ്റവും സുഖപ്രദവും സൃഷ്‌ടിപരവുമായ കാലഘട്ടവും ഇതുതന്നെയായിരുന്നു. ജോര്‍ജ്‌ എലിയറ്റിന്റെ സുപ്രധാനമായ കൃതികള്‍ രചിക്കപ്പെട്ടത്‌ ഈ വര്‍ഷങ്ങളിലായിരുന്നു.

1856-57-ല്‍ സീന്‍സ്‌ ഫ്രം ക്ലെറിക്കല്‍ ലൈഫ്‌ എന്ന പേരില്‍ മൂന്നുകഥകള്‍ മേരി ആന്‍ പ്രസിദ്ധപ്പെടുത്തി. ഈ കഥകള്‍ അവയുടെ മേന്മയ്‌ക്കനുസൃതമായ ജനപ്രീതി നേടുകയും ചെയ്‌തു. ചാള്‍സ്‌ ഡിക്കന്‍സ്‌ മാത്രമേ ഈ കഥകള്‍ ഒരു സ്‌ത്രീ എഴുതിയവയാണെന്നൂഹിച്ചുള്ളു.

1859-ല്‍ ജോര്‍ജ്‌ എലിയറ്റ്‌ ആഡം ബീഡ്‌ എന്ന കേള്‍വികേട്ട നോവല്‍ പ്രസിദ്ധീകരിച്ചു. പല നിരൂപകരും ഇത്‌ അവരുടെ ഏറ്റവും നല്ല കൃതിയാണെന്നുകരുതുന്നു. ഇംഗ്ലീഷ്‌ ഗ്രാമീണജീവിതത്തെ വളരെ ഭംഗിയായും യഥാതഥമായും ഇതില്‍ ചിത്രീകരിച്ചിട്ടുണ്ട്‌. മിസിസ്‌ പോയ്‌സര്‍, ഹെറ്റി സോറല്‍, ആഡം ബീഡ്‌ എന്നീ കഥാപാത്രങ്ങളെ നാം ഒരിക്കലും മറക്കുകയില്ല. ദ്‌ മില്‍ ഓണ്‍ ദ്‌ ഫ്‌ളോസ്‌ (1860) എന്ന അടുത്ത നോവല്‍ ആത്മകഥാപരമായ കൃതിയാണ്‌. ഇതില്‍ മാഗിയുടെയും അവളുടെ സഹോദരന്‍ ടോമിന്റെയും ശോകസമ്പൂര്‍ണമായ ജീവിതകഥ വളരെ ഹൃദയസ്‌പൃക്കായി അവതരിപ്പിച്ചിരിക്കുന്നു.

ജോര്‍ജ്‌ എലിയറ്റിന്റെ അടുത്ത നോവല്‍ സൈലസ്‌ മാര്‍ണര്‍ (1861) ആണ്‌. പാവപ്പെട്ട ഒരു നെയ്‌ത്തുകാരന്റെ കഥയാണ്‌ ഇത്‌. ഈ പുസ്‌തകത്തിലും ഇംഗ്ലീഷ്‌ ഗ്രാമീണജീവിതം നല്ലപോലെ ചിത്രീകരിച്ചിട്ടുണ്ട്‌. ജീവിതത്തിലെ സന്തോഷങ്ങളും ദുഃഖങ്ങളും സരസങ്ങളായ സംഭവങ്ങളും വിശ്വസനീയരീതിയില്‍ പ്രതിബിംബിക്കുന്ന ഈ കഥയും ഇവരുടെ പ്രശസ്‌തി വര്‍ധിപ്പിക്കുവാന്‍ സഹായകമായി. നോവലുകളില്‍ കഥകളും കഥാപാത്രങ്ങളുമാണു പ്രധാനം. എന്നാല്‍ പില്‌ക്കാല കൃതികളായ റൊമോള (1863). ഹെലിക്‌സ്‌ ഹോള്‍ട്ട്‌ (1866), മിഡില്‍ മാര്‍ച്ച്‌ (1871-72), ഡാനിയല്‍ ഡെറോണ്‍ഡ (1876) മുതലായ നോവലുകളില്‍ പ്രഥമ താത്‌പര്യം നീതിയെയും സദാചാരധര്‍മത്തെയും പറ്റിയുള്ള പ്രശ്‌നങ്ങളിലാണ്‌. അതുകൊണ്ട്‌ ഈ നോവലുകള്‍ക്ക്‌ ആദ്യത്തെ നോവലുകളെപ്പോലെ ജനപ്രീതിനേടാന്‍ കഴിഞ്ഞിട്ടില്ല. 1878-ല്‍ ലൂയിയുടെ മരണം ജോര്‍ജ്‌ എലിയറ്റിന്‌ ഒരു കനത്ത പ്രഹരമായിരുന്നു. ഈ ആഘാതത്തില്‍നിന്നു വിമുക്തമാകാന്‍ കുറേനാള്‍ കഴിയേണ്ടിവന്നു. ലൂയിയുടെ മരണശേഷം ജോര്‍ജ്‌ എലിയറ്റിനെ സഹായിച്ചത്‌ ജോണ്‍ വാള്‍ട്ടര്‍ ക്രാസ്‌ എന്ന ഒരു ബാങ്കര്‍ ആയിരുന്നു. അദ്ദേഹം ജോര്‍ജ്‌ എലിയറ്റിന്റെയും ലൂയിയുടെയും ഒരു പഴയ സുഹൃത്തായിരുന്നു. 1880-ല്‍ ക്രാസും ജോര്‍ജ്‌ എലിയറ്റും വിവാഹിതരായി. അതേവര്‍ഷം ഡിസംബര്‍ അവസാനം ജോര്‍ജ്‌ എലിയറ്റ്‌ അന്തരിക്കുകയും ചെയ്‌തു.

ഇംഗ്ലീഷ്‌ നോവലിന്റെ ചരിത്രത്തില്‍ ജോര്‍ജ്‌ എലിയറ്റ്‌ സുപ്രധാനമായ ഒരു പങ്കുവഹിക്കുന്നു. ഇവരുടെ ആദ്യനോവലുകളാണ്‌ അധികം വായനക്കാര്‍ക്കും പ്രിയമെങ്കിലും, അവസാന നോവലുകള്‍ക്കാണ്‌ 20-ാം ശതകത്തിലെ വായനക്കാരും നിരൂപകരും പ്രാധാന്യം കല്‌പിക്കുന്നത്‌. ഇതിന്റെ കാരണം ഈ പുസ്‌തകങ്ങളില്‍ സവിസ്‌തരമായ മാനസികാപഗ്രഥനം ഉണ്ടെന്നുള്ളതാണ്‌.

(ഡോ. കെ.പി.കെ. മേനോന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍