This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എന്‍ഫാന്‍ടിന്‍, ബർതലേമി പ്രാസ്‌പർ (1796-1864)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എന്‍ഫാന്‍ടിന്‍, ബര്‍തലേമി പ്രാസ്‌പര്‍ (1796-1864)

Enfantin, Berthelemy Prosper

ബര്‍തലേമി പ്രാസ്‌പര്‍ എന്‍ഫാന്‍ടിന്‍

ഫ്രഞ്ച്‌ സാമൂഹികശാസ്‌ത്രജ്ഞന്‍. സെന്റ്‌ സിമോണിയരുടെ നേതാക്കളില്‍ പ്രമുഖനായ എന്‍ഫാന്‍ടിന്‍ 1796 ഫെ. 8-ന്‌ പാരിസില്‍ ജനിച്ചു. 1813-ല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം 1821-ല്‍ സെന്റ്‌ പീറ്റേഴ്‌സ്‌ ബര്‍ഗിലെ ഒരു ബാങ്കിങ്‌ സ്ഥാപനത്തില്‍ ജോലിനോക്കാനെത്തിയ എന്‍ഫാന്‍ടിന്‍ 1823-ല്‍ പാരിസിലേക്കു മടങ്ങി മറ്റൊരു ജോലിയില്‍ പ്രവേശിച്ചു. 1825-ല്‍ ഇദ്ദേഹം സെന്റ്‌ സൈമണുമായി പരിചയപ്പെട്ടു. തുടര്‍ന്ന്‌ സിമോണിസത്തിലാകൃഷ്‌ടനാവുകയും അതിന്റെ പ്രധാന പ്രവര്‍ത്തകനാവുകയും ചെയ്‌തു. 1830-ല്‍ ലെഗ്‌ളോബ്‌ എന്ന ദിനപത്രത്തില്‍ ഈ പ്രസ്ഥാനത്തെക്കുറിച്ച്‌ ലേഖനങ്ങള്‍ എഴുതുകയും ലിയോണ്‍സ്‌, ഗ്രനോബിള്‍, നാന്‍സി എന്നിവിടങ്ങളില്‍ സിമോണിയന്‍ മിഷനുകള്‍ സ്ഥാപിക്കുകയും ചെയ്‌തു. എന്‍ഫാന്‍ടിന്‍, സെന്റ്‌ അമന്റ്‌ ബസാര്‍ഡിനോടൊപ്പം ഈ പ്രസ്ഥാനത്തിന്റെ ഉന്നതമായ നേതൃത്വം വഹിച്ചു. സ്ഥിതിസമത്വസമൂഹത്തില്‍ വിവാഹം ദുരിതമാണെന്നു തോന്നുന്നവര്‍ക്ക്‌ വിവാഹത്തിനു പകരം തുറന്ന പ്രമം ആകാമെന്ന്‌ എന്‍ഫാന്‍ടിന്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ആ സമൂഹത്തിന്‌ ലിഖിതനിയമത്തിനുപകരം സ്വതന്ത്ര തീരുമാനങ്ങളെ ആധാരമാക്കിയുള്ള ഒരു നിയമസംഹിത വേണമെന്ന്‌ ഇദ്ദേഹത്തിന്‌ അഭിപ്രായമുണ്ടായിരുന്നു. ബസാര്‍ഡ്‌ പിന്‍വാങ്ങിയതിനെത്തുടര്‍ന്ന്‌ ഈ സദാചാരത്തിന്റെ സംസ്ഥാപനത്തെ ലക്ഷ്യമാക്കി എന്‍ഫാന്‍ടിന്‍ ഒരു പള്ളി സ്ഥാപിച്ചു; ഇദ്ദേഹത്തിന്‌ 40,000-ത്തിലധികം പിന്‍ഗാമികള്‍ ഉണ്ടായി. 1832 മേയില്‍ ഗവണ്‍മെന്റ്‌ ഈ പള്ളി നിരോധിക്കുകയും എന്‍ഫാന്‍ടിനെയും ഏതാനും പിന്‍ഗാമികളെയും പ്രാസിക്യൂട്ട്‌ ചെയ്യുകയും ചെയ്‌തു. തുടര്‍ന്ന്‌ 40 ശിഷ്യന്മാരോടൊപ്പം ഇദ്ദേഹം പാരിസിനു സമീപം മൊണ്ടാന്റിലെ തന്റെ വസതിയിലേക്ക്‌ മടങ്ങി. അവിടെ സന്ന്യാസജീവിതം നയിക്കാനാണ്‌ തീരുമാനിച്ചത്‌. 1832 ആഗസ്റ്റില്‍ ഇദ്ദേഹം വീണ്ടും തുറുങ്കിലായി. 1833-ല്‍ ജയില്‍ വിമുക്തനായി. എന്‍ഫാന്‍ടിന്‍ ഏതാനും ശിഷ്യന്മാരോടൊപ്പം ഈജിപ്‌തില്‍ എത്തി. 1837-ല്‍ ഫ്രാന്‍സില്‍ തിരിച്ചെത്തി. 1839-ല്‍ "സയിന്റിഫിക്‌ കമ്മിഷന്‍ ഓണ്‍ ആഫ്രിക്ക'യിലെ അംഗമായി തിരഞ്ഞെടുക്കപ്പെട്ടതോടെ അല്‍ജീരിയ സന്ദര്‍ശിച്ചു. 1845-ല്‍ പാരിസ്‌-ലിയോണ്‍ റെയില്‍വേയുടെ ഡയറക്‌ടറായി നിയമിതനായതോടെയാണ്‌ റെയില്‍വേയുടെ പ്രവര്‍ത്തനത്തെപ്പറ്റി ഇദ്ദേഹത്തിനുള്ള അവഗാഹം വെളിച്ചത്തുവന്നത്‌. 1848-ല്‍ സി. ഡുവെയ്‌ റീദമൊത്ത്‌ ലെ ക്രഡിറ്റ്‌ എന്ന പേരില്‍ ഒരു ദിനപത്രം ആരംഭിച്ചു. 1850-ല്‍ ഇതിന്റെ പ്രവര്‍ത്തനം നിലച്ചു. പൊതുമരാമത്തുകള്‍ക്കും വിദ്യാഭ്യാസത്തിനും ചെറുകിടകര്‍ഷകര്‍ക്കും ന്യായമായ വ്യവസ്ഥയില്‍ വായ്‌പാസൗകര്യങ്ങള്‍ ലഭിക്കുന്നതിന്‌ ഗവണ്‍മെന്റ്‌ ബാങ്ക്‌ വായ്‌പകള്‍ അനുവദിക്കണമെന്ന്‌ ഈ പത്രത്തിലൂടെ ഇദ്ദേഹം ആവശ്യപ്പെട്ടു. (Doctrine de Saint-Simon, 1829); Economic politique et poltique Saint Simonienne 1831; Corresspondance politique, 1835-45; Correspondance Philosophique et Religieuse, 1843-45; Coloniso-tion de I' Algrie 1843; La Vieeternelle, Passe Presente, Future 1861 എന്നിങ്ങനെ നിരവധി പ്രശസ്‌ത ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്‌. എന്‍ഫാന്‍ടിന്‍ 1864 ആഗ. 31-ന്‌ പാരിസില്‍ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍