This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എച്ചിങ്‌ (ഉച്ചിത്രണം)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എച്ചിങ്‌ (ഉച്ചിത്രണം)

Etching

കറുപ്പും വെളുപ്പും ഡിസൈനുകള്‍ തുണിയിലോ കടലാസിലോ ഗ്ലാസ്സിലോ അച്ചടിക്കുന്നതിന്‌ ഉപയോഗിക്കുന്ന ഒരു സാങ്കേതികവിദ്യയാണ്‌ എച്ചിങ്‌. അമ്ലം പ്രയോഗിച്ചാണ്‌ ലോഹത്തിലോ കണ്ണാടിയിലോ രൂപങ്ങള്‍ ചിത്രണം ചെയ്യുന്നത്‌. ഈ പ്രിന്റിങ്‌ സമ്പ്രദായത്തെ "ഇന്റാഗ്ലിയോ' (intanglio) അച്ചടി എന്നുപറയുന്നു. കാരണം ഏതെങ്കിലും ഒരു ലോഹത്തകിടിന്റെ പ്രതലമാകെ (ചെമ്പാണ്‌ പൊതുവേ ചിത്രകാരന്മാര്‍ വിനിയോഗിക്കുന്നത്‌) ആസിഡില്‍ അലിഞ്ഞുരുകിപ്പോകാത്ത (acid proof) ഒരു രാസമിശ്രിതം ഇതിനുപയോഗിക്കുന്നത്‌. പലപ്പോഴും അസ്‌ഫാള്‍ട്ട്‌ ആണ്‌ ഇങ്ങനെ പൂശാനുപയോഗിക്കുന്ന മാധ്യമം. ഈ കോട്ടിന്റെ പുറത്ത്‌ (ഈ ലോഹത്തകിടിന്മേല്‍ പുരട്ടപ്പെട്ട ആസിഡ്‌ പ്രൂഫായ പദാര്‍ഥത്തിന്റെ പുറത്തുകൂടി) എച്ചിങ്‌ സൂചികൊണ്ട്‌ ആവശ്യമുള്ള ഏത്‌ ചിത്രണത്തിന്റെയാണോ പകര്‍പ്പുകള്‍ എടുക്കാന്‍ ഉദ്ദേശിക്കുന്നത്‌-ആ ഡിസൈന്‍ അഥവാ ചിത്രം വരയ്‌ക്കുന്നു. ചിത്രത്തിന്റെ രൂപരേഖ അങ്ങനെ തയ്യാറാക്കപ്പെടുന്നു. എച്ചിങ്ങിനു പ്രത്യേകമായി നിര്‍മിച്ച ഒരുതരം ലോഹസൂചിയാണ്‌ വേണ്ടത്‌. ചിത്രം ആലേഖനം ചെയ്യപ്പെട്ട പ്രതലത്തില്‍ പുകപിടിപ്പിക്കുന്നു. ഇത്‌ ചിത്രം/ഡിസൈന്‍ കൂടുതല്‍ വ്യക്തമാക്കാന്‍ സഹായിക്കുന്നു. പാത്രത്തിന്റെ മറുഭാഗത്ത്‌ വാര്‍ണിഷ്‌ പുരട്ടുന്നു. നേര്‍ത്ത നൈട്രിക്‌ ആസിഡിലോ, ഹൈഡ്രാ ക്ലോറിക്ക്‌ ആസിഡിലോ ഇതിനെ മുക്കുന്നു. പൊട്ടാസ്യം ക്ലോറേറ്റ്‌ ആണ്‌ ഇവിടെ ക്ഷാരമായി പ്രവര്‍ത്തിക്കുന്ന രാസപദാര്‍ഥം (ക്ഷാരത്തെയാണ്‌ "മോര്‍ഡന്റ്‌' എന്നുപറയുന്നത്‌). ഈ സാങ്കേതിക/രാസപ്രവര്‍ത്തനം ""ഡച്ചു ബാത്ത്‌ എന്നറിയപ്പെടുന്നു. ഇതേസമയം മെഴുകിന്റെയും വാര്‍ണിഷിന്റെയും സംരക്ഷണമില്ലാത്ത ഭാഗങ്ങളായ രൂപരേഖ വരയ്‌ക്കപ്പെട്ട പ്രതലത്തില്‍, അത്രയും ആസിഡുകളുടെ ശക്തമായ പ്രവര്‍ത്തനഫലമായി വ്യക്തമായ രേഖകള്‍ തെളിഞ്ഞുകിടക്കുന്നു.

ദ്‌ സോള്‍ജിയര്‍ ആന്‍ഡ്‌ ഹിസ്‌ വൈഫ്‌ ആദ്യത്തെ എച്ചിങ്‌ ചിത്രം

എച്ചിങ്‌ ഒറ്റയടിക്ക്‌ പൂര്‍ത്തിയാവണമെന്നില്ല. പാത്രം പുറത്തെടുത്ത്‌ ആവശ്യത്തിന്‌ എച്ചിങ്‌ നടന്നതായി വ്യക്തമാകുന്ന ഭാഗങ്ങളില്‍ മാത്രം വാര്‍ണിഷ്‌ പുരട്ടി വീണ്ടും ആസിഡില്‍ മുക്കിവയ്‌ക്കാവുന്നതാണ്‌. തുടര്‍ച്ചയായി ഇങ്ങനെ പുറത്തെടുത്തും മുക്കിവച്ചും ഡിസൈനിന്റെ പൂര്‍ണമായ രൂപം സജ്ജമാക്കാവുന്നതാണ്‌. ആസിഡ്‌ ദ്രവിപ്പിച്ചുകളഞ്ഞ, ചിത്രത്തിന്റെ രൂപരേഖ പൂര്‍ത്തിയായ ഭാഗത്ത്‌ പിന്നീട്‌ മഷി പുരട്ടുന്നു. ശക്തിയായ മര്‍ദം പ്രയോഗിച്ച്‌ ഈ ഡിസൈനിനെ(ചിത്രത്തെ) കടലാസ്സിലേക്ക്‌ പകര്‍ത്തുന്നു. ഇവിടെ മഷിയുടെ നിറം കൂട്ടുകയും കുറയ്‌ക്കുകയും ചെയ്യാം. പല ടിന്റു(tint)കളിലും ഷെയ്‌ഡി(shade/tone)ലും ഉള്ള പ്രിന്റുകള്‍ എടുക്കാന്‍ കഴിയുന്നതാണ്‌. കലാകാരന്മാര്‍ എച്ചിങ്ങിന്റെ പകര്‍പ്പുകളുടെ ഇപ്രകാരം ചായം/മഷി കൂട്ടിയും കുറച്ചും നിരവധി പ്രിന്റുകള്‍ എടുക്കാറുണ്ട്‌. ഈ പ്രക്രിയയെ ഇന്റാഗ്ലിയോ (Intanglio) എന്നാണു പറയുന്നത്‌. ഇതോടൊപ്പം എന്‍ഗ്രവിങ്‌ (Engraving) എന്ന സമ്പ്രദായവും ഉപയോഗിക്കാറുണ്ട്‌. സദൃശമായ മറ്റു സമ്പ്രദായങ്ങളാണ്‌ "അക്വാടിന്റും'-മൃദുപ്രതല-എച്ചിങ്ങും. ഇവ തമ്മില്‍ ഏതാനും ചെറിയ വ്യത്യാസങ്ങളേയുള്ളു. പഴയ സുപ്രധാനമായ ചിത്രങ്ങളുടെ മാസ്റ്റര്‍പ്രിന്റുകള്‍ നിര്‍മിക്കാന്‍ ലോകമെമ്പാടും സ്വീകരിച്ചുവരുന്ന ഈ സമ്പ്രദായങ്ങള്‍ ഉപയോഗിച്ചുണ്ടാക്കിയ നിരവധി പ്രിന്റിങ്‌ പ്ലേറ്റുകള്‍ (തെരഞ്ഞെടുക്കപ്പെട്ടവ) ബ്രിട്ടീഷ്‌ മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്‌. സ്വര്‍ണത്തട്ടാന്മാ(Goldsmith)രാലും മറ്റും ലോഹംകൊണ്ട്‌ അലങ്കാരവസ്‌തുക്കള്‍ നിര്‍മിക്കുന്നവരാലും ഉണ്ടാക്കപ്പെട്ടിട്ടുള്ള നിരവധി സാധനങ്ങള്‍-ഏറിയപങ്കും മോടിപിടിപ്പിക്കപ്പെട്ട തോക്കുകള്‍, മറ്റ്‌ ആയുധസാമഗ്രികള്‍, കപ്പുകള്‍, പിഞ്ഞാണങ്ങള്‍, പ്ലേറ്റുകള്‍, ജാമുകള്‍ എന്നിവ വിശേഷിച്ചും, മധ്യകാലയൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍നിന്നും ശേഖരിച്ചവ ബ്രിട്ടീഷ്‌ മ്യൂസിയത്തില്‍ പ്രദര്‍ശനവസ്‌തുക്കളാണ്‌. ഇതില്‍ ഏതാനും ചിലതൊക്കെ വളരെ പുരാതനവുമാണ്‌. ചിലവ എച്ചിങ്ങിനുമുമ്പ്‌, അതായത്‌ പ്രിന്റ്‌ ഉണ്ടാക്കിയെടുക്കുന്ന സമ്പ്രദായം നിലവില്‍വരുന്നതിനു മുമ്പുള്ള എന്‍ഗ്രവിങ്‌ നടത്തി. വിപുലമായി അലങ്കരിക്കപ്പെട്ടിട്ടുള്ള യുദ്ധസാമഗ്രികള്‍ (Armour) ആണ്‌. ഇവ ഇറ്റലിയില്‍ നിന്നും 15-ാം നൂറ്റാണ്ടിന്റെ അവസാനകാലത്ത്‌ ജര്‍മനിയില്‍ കൊണ്ടുവന്നവയാണ്‌.

ബ്രിട്ടീഷ്‌ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന എച്ചിങ്‌ പ്ലേറ്റുകള്‍

എച്ചിങ്‌ എന്ന പ്രിന്റ്‌ കോപ്പികള്‍ എടുക്കുന്ന സമ്പ്രദായത്തിന്റെ ആദ്യത്തെ ഉപജ്ഞാതാവ്‌ ജര്‍മന്‍കാരനായ ഡാനിയല്‍ ഹോഫ്‌പര്‍ (1470-1536) എന്ന ക്രാഫ്‌റ്റ്‌സ്‌മാനാണ്‌. അദ്ദേഹം നിര്‍മിച്ച "ദ്‌ സോള്‍ജിയര്‍ ആന്‍ഡ്‌ ഹിസ്‌ വൈഫ്‌' നമുക്ക്‌ ഇന്റര്‍നെറ്റുവഴി (വിക്കിപീഡിയ) ലഭ്യമാണ്‌. ജാക്വസ്‌ കാലറ്റ്‌ (1592-1635) ഫ്രഞ്ചുകാരന്‍ സാങ്കേതികമായി പുരോഗമിച്ച ചില സമ്പ്രദായങ്ങള്‍കൂടി വികസിപ്പിച്ചെടുത്തിട്ടുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സംഭാവനയാണ്‌ "എച്ചോപ്പ' (Echoppe) എന്ന എച്ചിങ്‌ സങ്കേതം. ഇതില്‍ ഒരു പ്രത്യേകതരം എച്ചിങ്‌ സൂചി-(സൂചിയുടെ അഗ്രത്തില്‍ ചരിഞ്ഞ്‌ ഓവല്‍ ആയ ഒരു ഭാഗമുള്ള സൂചി) കൊണ്ട്‌ എച്ചുചെയ്യുമ്പോള്‍ തുടുത്ത രേഖകള്‍ എന്‍ഗ്രവിങ്ങില്‍ ലഭ്യമാകുന്നു. ഹോഫ്‌പര്‍ നിര്‍മിച്ച പ്രിന്റുകള്‍ (പലതും ഇന്നും സുരക്ഷിതമായി സൂക്ഷിച്ചിട്ടുണ്ട്‌)ക്കു പുറമേ രണ്ടു നല്ല നിര്‍മിതികള്‍ മാഡ്രിഡിലെ (സ്‌പെയിന്‍) "റിയല്‍ അര്‍മേറിയ'യില്‍ സൂക്ഷിച്ചിട്ടുണ്ട്‌; ഒരു പരിചയും ന്യൂറംബര്‍ഗിലെ (ജര്‍മനി) ദേശീയ മ്യൂസിയത്തില്‍ കാഴ്‌ചവസ്‌തുവായ ഒരു വാളും. ജാക്വസ്‌ കാലറ്റ്‌ എച്ചിങ്ങിന്റെ സാധ്യതകള്‍ വിപുലമാക്കിയത്‌ എന്‍ഗ്രവിങ്‌ സങ്കേതത്തിന്‌ ഒരു വെല്ലിവിളിയായിരുന്നു. കാളറ്റ്‌ ഒന്നിലധികം പ്രാവശ്യം രാസപാത്രത്തില്‍നിന്നും പുറത്തെടുക്കുന്ന സമ്പ്രദായം "സ്റ്റോപ്പിങ്‌ ഔട്ടുകള്‍' നടപ്പിലാക്കിയതിന്റെ ഫലമായി ലഘുവും മൃദുലവുമായ (അതിസൂക്ഷ്‌മമെന്നും, സബ്‌റ്റൈറ്റില്‍, പറയാവുന്ന) കലാപരമായ കുറച്ചുകൂടി ഉയര്‍ന്ന നിലവാരമുള്ള രീതിയില്‍ നടപ്പിലായി. അങ്ങനെ ചിത്രണത്തില്‍ ദൂരം (Distance), മൃദുത്വം (Lightness), കൈട്ടി (Shade) എന്നിവകൂടി സൃഷ്‌ടിക്കുവാന്‍ സൗകര്യമുണ്ടായി. കാലറ്റിന്റെ അനുയായികളിലൊരാളായ പാരിസുകാരന്‍ എബ്രഹാം ബോസ്‌ (Abraham Bosse) കാലറ്റിന്റെ പുതിയ സമ്പ്രദായങ്ങള്‍ പ്രത്യേകിച്ച്‌-മള്‍ട്ടിപ്പിള്‍ സ്റ്റോപ്പിങ്‌ ഔട്ട്‌-എന്നത്‌ യൂറോപ്പിലെമ്പാടും പ്രചരിച്ചു. പ്രിന്റ്‌ നിര്‍മിതിയില്‍ കൂടുതല്‍ വൈദഗ്‌ധ്യം, (സാങ്കേതിക നിയന്ത്രണവും പുരോഗതിയും) നേടിയ നിരവധി എച്ചിങ്‌ പ്രവര്‍ത്തകര്‍ ഇതിനെ ഒരു കലയായും വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്രസ്ഥാനവുമായും വിപുലീകരിച്ചു.

17-ാം ശ. എച്ചിങ്ങിന്റെ സുവര്‍ണകാലമായിരുന്നു. അക്കാലത്ത്‌ റെംബ്രാണ്ട്‌, ഗിയവന്നി ബെനിഡെറ്റോ കാസ്റ്റിഗ്ലിയോചി തുടങ്ങിയ സുപ്രസിദ്ധ ചിത്രകാരന്മാരുടെ മാസ്റ്റര്‍ പീസുകളുടെ പ്രിന്റുകള്‍ എച്ചിങ്‌ ചെയ്‌ത്‌ ലോകമെമ്പാടും എത്തിക്കുകയുണ്ടായി. 18-ാം ശതകത്തിലെ വിവിധ രാജ്യക്കാരായ പീതാറസി, റ്റിയാപ്പൊളെ, ഡാനിയല്‍ ചെഡോവിയിക്കി തുടങ്ങി ഏതാനും എച്ചേഴ്‌സ്‌ ഈ കലയില്‍ മികവിലെത്തിയവരാണ്‌. 19-ഉം 20-ഉം ശതകങ്ങളില്‍ എച്ചിങ്ങിന്‌ ഒരു പുനഃരുദ്ധാരണമുണ്ടായി. എങ്കിലും മുമ്പു പരാമര്‍ശിച്ചതുപോലുള്ള ഈ രംഗത്തെ പ്രതിഭാശാലികള്‍ കുറവായിരുന്നു. എന്നിരുന്നാലും പല സാംസ്‌കാരിക, സാമൂഹിക കാരണങ്ങളാല്‍ ഇന്നും പരിഷ്‌കൃതരുടെ ഇടയിലും സാംസ്‌കാരികമായി മുന്നണിയില്‍ നില്‍ക്കുന്ന രാജ്യങ്ങളിലെ ജനപദങ്ങള്‍ക്കിടയിലും എച്ചിങ്‌ കടന്നുവരികയും എച്ചിങ്‌ പ്രിന്റുകള്‍ സുലഭമായിരിക്കുകയും ചെയ്യുന്നു.

എന്‍ഗ്രവരും എച്ചറും ചിത്രകാരനുമായ ആല്‍ബ്രച്ച്‌റ്‌ ഡ്യൂറര്‍ (1471-1528) എന്ന ജര്‍മന്‍കാരന്‍ ഇരുമ്പില്‍ (ഇരുമ്പ്‌ തകിടിന്റെ പ്രതലത്തില്‍) എച്ചിങ്ങിലൂടെ സൃഷ്‌ടിച്ചെടുത്ത വിശ്രുതമായ ചിത്രമാണ്‌ "ദി കാനോണ്‍' (The Canon). എണ്ണച്ചായാചിത്രങ്ങള്‍ ആദ്യമായി വരച്ച്‌ ചിത്രപ്രദര്‍ശനം നടത്തിയ വിഖ്യാതനായ ഡച്ച്‌ മാസ്റ്റര്‍ വാന്‍ (Van) അദ്ദേഹത്തിന്റെ സമകാലികരായ നിരവധി പ്രസിദ്ധ വ്യക്തികളുടെ ഛായാചിത്രങ്ങള്‍ എച്ചിങ്ങിലൂടെ നിര്‍മിച്ചിട്ടുണ്ട്‌. ഡച്ചു ചിത്രകാരനായ റെംബ്രാണ്ടാ(1606-1669)ണ്‌, ചിത്രരചനയ്‌ക്കു പുറമേ ഭാവസംപൂര്‍ത്തിയും ശൈലീപരമായി ചാരുതയുള്ളതുമായ എച്ചിങ്‌ നിര്‍മിതി നടത്തിയ മറ്റൊരു പ്രതിഭാശാലിയായ കലാകാരന്‍ ഏകദേശം 300-ല്‍പ്പരം ചിത്രങ്ങള്‍ റെംബ്രാണ്ടിന്റെ വിലപ്പെട്ട സംഭാവനയായി സൂക്ഷിക്കപ്പെടുന്നു. ഇവയില്‍ ഏറെയും ഇതിഹാസങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട രംഗങ്ങള്‍, ജീവിതാവസ്ഥകള്‍, ഛായാചിത്രങ്ങള്‍, പ്രകൃതിരമണീയദൃശ്യങ്ങള്‍, മറ്റു ഷാനര്‍ ചിത്രങ്ങള്‍ എന്നിവയായിരുന്നു. കാലറ്റിന്റെ പിന്‍ഗാമികളായ കലാകാരന്മാര്‍ ഹെര്‍ക്കുലീസ്‌ സെഗേഴ്‌സ്‌, ഓസ്റ്റേര്‍ഡ്‌ ടെനിയേഴ്‌സ്‌, ചൗളസ്‌ പോര്‍ട്ടര്‍, ബര്‍ച്ചം എന്നിവരായിരുന്നു. എല്ലാവരും ഡച്ചുകാരായ എച്ചിങ്‌ വിദഗ്‌ധര്‍. കാലറ്റിന്റെ ഫ്രഞ്ചു പിന്തുടര്‍ച്ചക്കാര്‍ ക്ലൗഡ്‌, ബൗച്ചര്‍, ഫ്രഗോനാഡ്‌ എന്നിവരായിരുന്നു. ഇറ്റലിയില്‍ ടൈപോള്‍, പിരാനെസീ കനാലെറ്റോ എന്നിവരും എന്‍ഗ്രവിങ്ങിലും എച്ചിങ്ങിലും ഒരുപോലെ പ്രാവീണ്യം നേടിയ ഒരു വിശ്രുത ചിത്രകാരനായിരുന്നു-വില്യം ഹോഗാത്ത്‌ (1697-1764). എന്നാല്‍ തന്റെ ചിത്രങ്ങളില്‍ ബാഹ്യരേഖകള്‍ ഒക്കെയും എച്ചിങ്‌ ചെയ്‌തശേഷം ബാക്കിഭാഗങ്ങളില്‍ തനിക്കിഷ്‌ടപ്പെട്ട വിവിധ വര്‍ണങ്ങള്‍കൊണ്ട്‌ വരച്ച ചിത്രം പൂര്‍ത്തിയാക്കുകയായിരുന്നു, റൊലാന്റ്‌സണ്‍, ഗില്‍റേ എന്നീ ചിത്രകാരന്മാര്‍. പ്രസിദ്ധ വില്‍ടോറിയന്‍ സോഷ്യല്‍ നോവലുകളിലെ റിയലിസ്റ്റിക്‌ രംഗങ്ങള്‍ക്ക്‌ ചിത്രസാന്നിധ്യം നല്‌കിയ ക്രങ്ക്‌ഷാങ്കരുടേത്‌ ഒരു ഒറ്റപ്പെട്ട വ്യക്തിത്വമാണ്‌. പല രംഗങ്ങളും എച്ചിങ്‌ ചെയ്‌തപ്പോള്‍ (ഉള്‍ച്ചിത്രണം) ക്രങ്കുഷാക്‌, നോവലിസ്റ്റ്‌ ഡിക്കന്‍സിന്റെ പ്രസിദ്ധിയില്‍ പങ്കുകൊള്ളുകയായിരുന്നു. ഇംഗ്ലീഷുകാരനായ ക്രാം, ഗിര്‍ടിന്‍, കോട്ട്‌മാന്‍, ടര്‍ണര്‍ എന്നിവരും ഉച്ചിത്രണകലയില്‍ ശ്രദ്ധേയരായവരായിരുന്നു. ഫ്രാന്‍സില്‍ എച്ചിങ്‌ എന്ന സങ്കേതം പ്രചരിച്ചവരില്‍ മുഖ്യരായിരുന്നു, തിയഡോര്‍ റൂസ്സേ, കൊറൊട്ട്‌, വില്ലറ്റ്‌, മെറിയോണ്‍ എന്നിവര്‍.

ഒരു സാങ്കേതികവിദ്യയെന്ന നിലയില്‍ എച്ചിങ്‌ ലളിതമാണെങ്കിലും വളരെയേറെ ശ്രദ്ധവേണ്ട ഒന്നാണിത്‌. ചിത്രണം ചെയ്യപ്പെട്ട ടിന്നോ, സ്റ്റീലോ, ചെമ്പോ പ്ലേറ്റുകള്‍ ആസിഡില്‍ നിന്നും എടുത്ത്‌ വെള്ളത്തില്‍ കഴുകുന്നു. ആ പ്ലേറ്റിന്റെ ഗ്രൗണ്ട്‌ നിറയുന്ന രേഖാരഹിതമായ ഇടത്തില്‍നിന്നും തുടച്ചുമാറ്റാന്‍ ഉപയോഗിക്കുന്നത്‌. സോള്‍വന്റ്‌ ടര്‍പ്പന്റയിനാണ്‌. ടര്‍പ്പന്റയിന്‍ പ്ലേറ്റില്‍ നിന്നും തുടച്ചുമാറ്റാന്‍ ചെത്തിലേറ്റഡ്‌ സ്‌പിരിറ്റുകള്‍ ഉപയോഗിക്കുന്നു. കാരണം ടര്‍പ്പന്റയിന്‍ ഗ്രീസുപോലുള്ളതാണല്ലോ-അത്‌ പ്ലേറ്റില്‍ ചിത്രണം ചെയ്‌തും പ്രിന്റ്‌ എടുക്കേണ്ടതുമായ ചിത്രം പതിയാന്‍ "അപ്ലൈ' ചെയ്യുന്ന മഷി പ്രതികൂലമായി ബാധിക്കാതിരിക്കണമെങ്കില്‍ നല്ല ശ്രദ്ധവേണം. അതുപോലെ ഉച്ചിത്രണ പ്രക്രിയ നടക്കുമ്പോള്‍ പ്രിന്റുമേക്കറില്‍ പക്ഷിത്തൂവലോ അതുപോലെ മൃദുവായ ഏതെങ്കിലും വസ്‌തുവാണ്‌ ഉയര്‍ന്നവരാറുള്ള കുമിളകള്‍ തട്ടിമാറ്റാനായി ഉപയോഗിക്കുന്നത്‌. ആസിഡില്‍നിന്നും ഇടയ്‌ക്കിടയ്‌ക്ക്‌ ഉയര്‍ത്തുന്ന ആശാസ്യമല്ലാത്ത ചില പൊടികളും അഴുക്കുകളും കാണുന്നവ പ്ലേറ്റിന്റെ പ്രതലത്തില്‍നിന്നും നീക്കേണ്ടതുണ്ട്‌. ഇത്‌ ഡിട്രിറ്റസ്‌(detritus)എന്നു പറയുന്ന മാലിന്യങ്ങളാണ്‌. കുമിളകളും, ഈ മാലിന്യങ്ങളും ചിത്രത്തെയും ചിത്രണത്തെയും വികലമാക്കുന്നു. ഒന്നോ രണ്ടോ മൂന്നോ സെ.മീ. വീതിയുള്ള ഒരു ലോഹത്തകിട്‌ അക്വാറ്റിന്റ്‌ പ്രിന്റ്‌ മേക്കര്‍ ഉപയോഗിക്കുന്നു. ഇങ്ങനെ പലകാര്യങ്ങളും സൂക്ഷ്‌മനിരീക്ഷണത്തില്‍, ഈ സങ്കേതം വിജയകരമാകുവാന്‍ ശ്രദ്ധിക്കണം-കാരണം സിറ്റ്‌-ബൈറ്റിങ്‌ എന്നു പറയുന്ന പ്രക്രിയയും തടയേണ്ടത്‌ പ്രധാനമാണ്‌. അതുപോലെ പ്ലേറ്റിന്റെ പുറം തുടയ്‌ക്കാന്‍ കട്ടിയുള്ള തുണിയുപയോഗിക്കുമ്പോഴും ശ്രദ്ധവേണം-കാലം ചെല്ലുന്തോറും പുതിയ പുതിയ കാര്യങ്ങള്‍, അവതരിപ്പിച്ചുകൊണ്ട്‌ പ്രിന്റ്‌ മേക്കേഴ്‌സ്‌, കെയ്‌ത്ത്‌ ഹൊവാര്‍ഡിനെപ്പോലെയുള്ളവര്‍ വ്യാവസായിക അടിസ്ഥാനത്തില്‍ എച്ചിങ്‌ നടത്തുമ്പോള്‍ അക്രിലിക്ക്‌ പോളിമേര്‍സ്‌ ഗ്രൗണ്ട്‌ നിര്‍മിക്കാന്‍ ഉപയോഗിക്കുന്നതുകാണാം. ചിലര്‍ ഫെറിക്‌ ക്ലോറൈഡ്‌ ഉപയോഗിക്കുന്നു. അതുപോലെ ഈ അക്രിലിക്ക്‌ പോളിമേര്‍സ്‌-നിര്‍മിതമായ ഗ്രൗണ്ടില്‍ നിന്നും അതിനെ നീക്കുവാന്‍ സോഡിയം കാര്‍ബണേറ്റ്‌ അഥവാ വാഷിങ്‌സോഡ ഉപയോഗിക്കുന്നു. അടുത്തകാലത്ത്‌ എലക്‌ട്രാടെക്‌ സിസ്റ്റം പ്രയോഗിക്കുവാന്‍ തുടങ്ങിയിരിക്കുന്നു. മാരിയണ്‍, ഒമ്‌റി ബേര്‍ എന്നിവര്‍ കണ്ടുപിടിച്ച രീതിവച്ച്‌ വളരെ സൂക്ഷ്‌മമായി ചിത്രണം നടത്തുവാന്‍ ഇപ്പോള്‍ കഴിയുന്നു. വൈദ്യുതിയുടെ വോള്‍ട്ടേജിന്റെ ക്രമീകരണം, "സ്റ്റീര്‍ ഫേസിങ്‌' എന്നിങ്ങനെയുള്ള സാങ്കേതിക കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. നാനോ ടെക്‌നോളജിയുടെ കാലമാണ്‌ കടന്നുവന്നിരിക്കുന്നത്‌. അതിനാല്‍ എല്ലാ രംഗങ്ങളിലും നടക്കുന്ന കിടമത്സരം ഈ രംഗത്തുമുണ്ടാവുന്നുണ്ട്‌.

(പ്രാഫ. എം. ഭാസ്‌കരപ്രസാദ്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍