This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എംബെകി, തബൊ (1942 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എംബെകി, തബൊ (1942 - )

Mbeki, Thabo

ദക്ഷിണാഫ്രിക്കന്‍ രാഷ്‌ട്രീയനേതാവ്‌. ഇദ്ദേഹം വര്‍ണവിവേചനാനന്തര കാലഘട്ടത്തിലെ രണ്ടാമത്തെ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റായിരുന്നു. 1942 ജൂണ്‍ 18-ന്‌ ദക്ഷിണാഫ്രിക്കയിലെ ഉഡുത്യവയില്‍ ജനിച്ചു. പിതാവായ ഗോവന്‍ എംബെകി ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെയും ദക്ഷിണാഫ്രിക്കന്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെയും സമുന്നതനേതാവായിരുന്നു. മാതാപിതാക്കളിരുവരും അധ്യാപകരും സാമൂഹ്യക്ഷേമതത്‌പരരുമായിരുന്നു. എംബെകി കുടുംബത്തിന്റെ പൂമുഖത്ത്‌ കാറല്‍മാര്‍ക്‌സിന്റെ ചിത്രവും ഭിത്തിയില്‍ മറ്റൊരിടത്ത്‌ മഹാത്മാഗാന്ധിയുടെ ചിത്രവും പ്രദര്‍ശിപ്പിച്ചിരുന്നു.

തബൊ എംബെകി

1959-ല്‍ വിദ്യാര്‍ഥിപ്രക്ഷോഭത്തില്‍ പങ്കെടുത്തതിനെത്തുടര്‍ന്ന്‌ ലവ്‌ഡേല്‍ വിദ്യാലയത്തില്‍നിന്നും ഇദ്ദേഹം പുറന്തള്ളപ്പെട്ടു. സ്വഗൃഹത്തില്‍ത്തന്നെ പഠനദൗത്യം തുടര്‍ന്ന ഇദ്ദേഹം പിന്നീട്‌ യൂണിവേഴ്‌സിറ്റി ഒഫ്‌ ലണ്ടനില്‍നിന്നും സാമ്പത്തികശാസ്‌ത്രത്തില്‍ ബിരുദം കരസ്ഥമാക്കി. വാള്‍ട്ടര്‍ സിസുലുവിനോടൊപ്പം രാഷ്‌ട്രീയ വ്യവഹാരങ്ങളില്‍ ഏര്‍പ്പെട്ട എംബെകിക്ക്‌ സര്‍ക്കാരില്‍നിന്നുള്ള ശിക്ഷയുടെ ഭാഗമായി 28 വര്‍ഷത്തോളം അന്യദേശവാസം അനുഭവിക്കേണ്ടിവന്നിട്ടുണ്ട്‌. നെല്‍സണ്‍ മണ്ടേല ഭരണാവകാശം ഉറപ്പിച്ചതോടെയാണ്‌ ഇദ്ദേഹത്തിന്‌ ദക്ഷിണാഫ്രിക്കയിലേക്കു മടങ്ങിവരാന്‍ സാധിച്ചത്‌.

1994 മുതല്‍ എംബെകി ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാരിന്റെ മുഖ്യഭരണപദവിയിലേക്കുയര്‍ത്തപ്പെട്ട നേതാവാണ്‌. ഇദ്ദേഹത്തിന്റെ ഭരണകാലയളവില്‍ സാമ്പത്തികമേഖല ശരാശരി 4.5 ശതമാനം വാര്‍ഷികവളര്‍ച്ച കൈവരിച്ചിരുന്നു. നയരൂപീകരണത്തിന്റെ ഭാഗമായി, സാമ്പത്തികമായി ഉന്നതിനേടിക്കഴിഞ്ഞിരുന്ന കറുത്തവര്‍ഗമേലാളവര്‍ഗവിഭാഗത്തെ തെല്ലൊന്ന്‌ അവഗണിച്ചുകൊണ്ടുതന്നെ എംബെക്കി നീക്കങ്ങള്‍ ആരംഭിച്ചു. സാമ്പത്തികമായി പിന്നോക്കത്തിലായിരുന്ന ജനങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ടുകൊണ്ട്‌ പുതിയ തൊഴിലവസരങ്ങള്‍ക്ക്‌ ഇദ്ദേഹം പ്രാമുഖ്യം കൊടുക്കുകയുണ്ടായി. എന്നാല്‍, ഈ നടപടിക്രമത്തിന്റെ ആവിര്‍ഭാവത്തോടെ വിദഗ്‌ധപരിശീലനം നേടിയവരുടെ ആവശ്യകത ക്രമാതീതമായി വര്‍ധിക്കുകയും ജനസംഖ്യയിലെ ഭൂരിഭാഗംവരുന്ന അവിദഗ്‌ധതൊഴിലാളികളുടെ നീരസത്തിനിടയാക്കുകയും ചെയ്‌തു. ആഫ്രിക്കയുടെ നേരിട്ടുള്ള വിദേശ നിക്ഷേപത്തോത്‌ ആകര്‍ഷിക്കുവാനുള്ള നടപടിക്രമങ്ങള്‍ കൈക്കൊള്ളുകയും തത്‌ഫലമായി ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെതന്നെ വളര്‍ച്ചയുടെ കേന്ദ്രബിന്ദുവായി ദക്ഷിണാഫ്രിക്കയെ പരിണമിപ്പിക്കുകയും ചെയ്‌തു. ആഫ്രിക്കയ്‌ക്ക്‌ തനതായ ഒരു സംയോജിത സാമൂഹ്യ-സാമ്പത്തിക ചട്ടക്കൂട്‌ സ്വരൂപിച്ചെടുക്കുന്നതിന്‌ ഇദ്ദേഹം വഹിച്ച പങ്ക്‌ നിസ്‌തുലമാണ്‌. ഇന്ത്യാ-ദക്ഷിണാഫ്രിക്കന്‍ മേഖലാതല സഹകരണം ശക്തിപ്പെടുത്തുന്നതോടൊപ്പം സാമ്പത്തികാടിത്തറ മെച്ചപ്പെടുത്തുന്നതിനും ഇദ്ദേഹം നടത്തിയ പരിശ്രമങ്ങള്‍ സഹായകമായി.

ബറുണ്ടി, കോംഗോ റിപ്പബ്ലിക്‌, ഐവറി കോസ്റ്റ്‌ തുടങ്ങിയ പ്രദേശങ്ങളിലെ സങ്കീര്‍ണമായ ആഭ്യന്തരപ്രശ്‌നങ്ങള്‍ക്കും സമാധാനയത്‌നങ്ങള്‍ക്കും ചുക്കാന്‍ പിടിക്കാന്‍ എംബെകിക്കു സാധിച്ചിട്ടുണ്ട്‌. ചേരി-ചേരാപ്രസ്ഥാനത്തിന്റെ സന്ദേശം ഐക്യരാഷ്‌ട്രസഭയില്‍ ഉയര്‍ത്തിയതോടൊപ്പം സെക്യൂരിറ്റി കൗണ്‍സിലില്‍ ദക്ഷിണാഫ്രിക്കയുടെ അംഗത്വലബ്‌ധിക്കായി ഇദ്ദേഹം വാദിക്കുകയും ചെയ്‌തു.

എയ്‌ഡ്‌സ്‌ നിര്‍മാര്‍ജനപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട എംബെകി നിരവധി കര്‍മപരിപാടികള്‍ ആസൂത്രണം ചെയ്‌തുവെങ്കിലും ലോകമെമ്പാടുനിന്നും ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിമര്‍ശനത്തിനു പാത്രമാകേണ്ടിവന്നിട്ടുണ്ട്‌. എയ്‌ഡ്‌സ്‌ രോഗബാധയും വൈറസ്‌ സംക്രമണവും തമ്മിലുള്ള ബന്ധത്തിനു പ്രാമുഖ്യം കല്‌പിക്കുന്നതിനു പകരമായി ആഫ്രിക്കയിലെ ദാരിദ്യ്രാവസ്ഥയാണു രോഗത്തിനു പ്രധാനകാരണമെന്നു വരുത്തിത്തീര്‍ക്കാനുള്ളതായിരുന്നു എംബെകിയുടെ ശ്രമം. സമ്മിശ്രപ്രതികരണങ്ങള്‍ ഉണര്‍ത്തിവിട്ട ഈ അഭിപ്രായഗതി പ്രബലമായ വൈറസ്‌ സിദ്ധാന്തത്തിനുതന്നെ കനത്ത വെല്ലുവിളിയാണ്‌ ഉയര്‍ത്തിയത്‌.

ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ നേതൃത്വവുമായുണ്ടായ അഭിപ്രായഭിന്നതകളെത്തുടര്‍ന്ന്‌ 2008, സെപ്‌. 21-ന്‌ എംബെകി ദക്ഷിണാഫ്രിക്കന്‍ ഭരണസാരഥ്യത്തില്‍നിന്നും രാജിവച്ചൊഴിഞ്ഞു.

(ഡോ. ബി. സുകുമാരന്‍നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍