This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

വിഭിന്ന ഭാരതീയ ഭാഷകളിലെ 'ഋ'വിന്റെ രൂപങ്ങള്‍

ഭാരതത്തിലെ ആര്യഭാഷകളുടെയും മലയാളം, കന്നഡ, തെലുഗു എന്നീ ദ്രാവിഡഭാഷകളുടെയും അക്ഷരമാലയിലെ ഏഴാമത്തെ സ്വരാക്ഷരം; ഉച്ചാരണസ്ഥാനം മൂർധന്യം. തനിമലയാളപദങ്ങള്‍ ഋകാരത്തിലാരംഭിക്കാറില്ല. പ്രാചീന മലയാളത്തിന്റെ അവസാനഘട്ടത്തിലെത്തുമ്പോഴേക്കും സംസ്‌കൃതശബ്‌ദങ്ങള്‍ തദ്‌ഭവങ്ങളായും തത്സമങ്ങളായും മലയാളത്തിലേക്ക്‌ സംക്രമിച്ചു തുടങ്ങുന്നതായി കാണാം. തത്‌ഫലമായി സംസ്‌കൃതത്തിലെ അക്ഷരമാല സാരമായ വ്യത്യാസങ്ങളൊന്നും കൂടാതെ മലയാളത്തിലും സാർവത്രികമാകാനിടയായി. സംസ്‌കൃതപദങ്ങളിലെ ഋകാരം ആദ്യകാലങ്ങളിൽ പല പ്രകാരഭേദങ്ങളിലാണ്‌ മലയാളത്തിൽ പ്രയോഗിച്ചുവന്നത്‌. ഋകാരത്തിന്റെ സ്ഥാനത്ത്‌ ഇരി, ഇരു, അ, ഇ, ഏ തുടങ്ങിയവ ചേർന്ന്‌ തദ്‌ഭവങ്ങളുണ്ടായിട്ടുള്ളതിന്‌ പഴയ മലയാളത്തിൽ നിരവധി ഉദാഹരണങ്ങളുണ്ട്‌. ഋഷി ഇരുഷിയും (ഇരിഷി), കൃഷ്‌ണന്‍ കിട്ടനും, ഋഷഭം ഇടവവും, നിരൃതി നിരുതിയും, വൃത്തം വിരുത്തവും, ഋക്ക്‌ ഇർക്കും ആയത്‌ ഇങ്ങനെയാണ്‌; തൃപ്പാദത്തെ തിരുപ്പാദമാക്കുന്നതും ഈ നിയമമനുസരിച്ചുതന്നെയാണ്‌. തമിഴിൽ ഈ തദ്‌ഭവരീതി വളരെ പ്രചാരത്തിലെത്തിയിട്ടുണ്ട്‌. ശുദ്ധമലയാളപദങ്ങളിൽ ചിലപ്പോള്‍ ഋകാരം ചേർത്ത്‌ സംസ്‌കൃതീകരിക്കുന്ന പ്രവണത ചില എഴുത്തുകാരിൽ ആദ്യകാലം മുതല്‌ക്കേ കാണുന്നുണ്ട്‌. എതിർത്തു എന്നത്‌ എതൃത്തു എന്നും, അതിർത്തി എന്നത്‌ അതൃത്തി എന്നുംമറ്റും എഴുതാനിടയാകുന്നത്‌ ഈ പ്രതിഭാസത്തിന്റെ ഫലമായാണ്‌. ഇതിന്‌ നേരെ വിപരീതമായ ഉദാഹരണങ്ങളാണ്‌ പ്രവൃത്തിക്ക്‌ പ്രവർത്തി എന്നും, ആവൃത്തിക്ക്‌ ആവർത്തി എന്നും മറ്റും എഴുതുന്നത്‌. അതൃത്തിയും പ്രവർത്തിയും മലയാളത്തെ സംബന്ധിച്ചിടത്തോളം അശുദ്ധപാഠങ്ങളാണ്‌.

2. ഋകാരത്തിന്‌ ശബ്‌ദം, സ്വർഗം, സൂര്യന്‍, ഗണപതി, നിന്ദ എന്നീ അർഥങ്ങള്‍ നിഘണ്ടുക്കളിൽ കാണുന്നു; ദേവമാതാവായ അദിതിയുടെ ഒരു പര്യായമായും ഈ അക്ഷരം ഉപയോഗിച്ചുവരുന്നുണ്ട്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%8B" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍