This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉമാശങ്കർ ജോഷി (1911 - 88)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉമാശങ്കർ ജോഷി (1911 - 88)

ഉമാശങ്കർ ജോഷി

ഗുജറാത്തി സാഹിത്യകാരന്‍. കവി, കഥാകൃത്ത്‌, വിമർശകന്‍, നാടകകൃത്ത്‌, വിദ്യാഭ്യാസ വിചക്ഷണന്‍ എന്നീ നിലകളിലും പ്രസിദ്ധനായിരുന്നു. 1911 ജൂല. 21-ന്‌ ജനിച്ചു. വിദ്യാഭ്യാസകാലത്ത്‌ സ്വാതന്ത്യ്രസമരത്തിൽ പങ്കെടുക്കുകയും ജയിൽവാസമനുഭവിക്കുകയും ചെയ്‌തിട്ടുണ്ട്‌. 1938-ൽ ഗുജറാത്തി ഭാഷയിൽ എം.എ. ബിരുദംനേടി. 1947-ൽ ഇദ്ദേഹം സംസ്‌കൃതി എന്ന ഒരു ഗുജറാത്തി മാസികയുടെ പത്രാധിപത്യവും "വാസുകി' എന്ന തൂലികാനാമവും സ്വീകരിച്ചു. ഗുജറാത്തി സർവകലാശാലയിൽ ഗുജറാത്തി വിഭാഗത്തിന്റെ തലവനും പ്രാഫസറുമായി നിയമിക്കപ്പെടുന്നത്‌ 1954-ലാണ്‌. 1966 മുതൽ 72 വരെ പ്രസ്‌തുത സർവകലാശാലയുടെ വൈസ്‌ചാന്‍സലറായിരുന്നു ഉമാശങ്കർ.

കേന്ദ്രസാഹിത്യ അക്കാദമി പ്രസിഡന്റു പദവി കൂടാതെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ മാസ്‌ കമ്യൂണിക്കേഷന്‍ ഡയറക്‌ടർ, രാജ്യസഭയിലെ നോമിനേറ്റഡ്‌ അംഗം, ഗുജറാത്തി സാഹിത്യ പരിഷത്ത്‌ അധ്യക്ഷന്‍ എന്നിങ്ങനെ പല പദവികളും ജോഷി വഹിച്ചിട്ടുണ്ട്‌. കവിത (വിശ്വശാന്തി, ഗംഗോത്രി, വസന്തവർഷ്‌, മഹാപ്രസ്ഥാന്‍), ചെറുകഥ (ശ്രാവണിമേളാ), ഉപന്യാസം (ഗോഷ്‌ഠി), നിരൂപണം (സമസംവേദന്‍; നിരീക്ഷ, കവിസാധന), വിവർത്തനം (ശാകുന്തളം), ഏകാങ്കനാടകം (സാംപഭരാ, ശഹിദു) എന്നീ വിവിധ ശാഖകളിലായി മുപ്പതോളം കൃതികള്‍ അദ്ദേഹം ഗുജറാത്തിസാഹിത്യത്തിനു സംഭാവന ചെയ്‌തിട്ടുണ്ട്‌.

ആധുനിക ഇന്ത്യന്‍ കവിതയുടെ പുരസ്‌കർത്താവാണ്‌ ഉമാശങ്കർ ജോഷി. കവിതയുടെ ഭാവത്തിലും ശില്‌പത്തിലും ഇദ്ദേഹം അനേകം പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്‌. അത്തരത്തിലുള്ള ആദ്യ കവിതയാണ്‌ "അന്വേഷണം'. മഹാപ്രസ്ഥാന എന്ന കാവ്യത്തിൽ പുരാണ കഥാപാത്രങ്ങളെ ആധുനിക പരിപ്രക്ഷ്യത്തിൽ കവി നോക്കികാണുന്നു. പ്രസിദ്ധ കർണാടകകവിയായ കെ.വി. പുട്ടപ്പയോടൊപ്പം ജോഷി 1968-ലെ ജ്ഞാനപീഠം അവാർഡിനർഹനായി. സ്വാതന്ത്യ്രസമരത്തിന്റെ ആവേശം ഉള്‍ക്കൊണ്ട്‌ രചിച്ച നിശീഥ്‌ എന്ന കവിതാസമാഹാരത്തിനാണ്‌ ഈ അവാർഡ്‌ ലഭിച്ചത്‌.

ഉമാശങ്കർ ജോഷിയുടെ മറ്റൊരു മുഖം ശക്തനായ ഗദ്യകാരന്റേതാണ്‌. ഇദ്ദേഹത്തിന്റെ ഗദ്യം തെളിമയാർന്നതാണ്‌. നിരൂപണത്തിലെ ആധുനികയുഗവും ഇദ്ദേഹത്തോടൊപ്പമാണ്‌ ഗുജറാത്തിയിൽ ആരംഭിക്കുന്നത്‌. സാഹിത്യത്തെക്കുറിച്ചുള്ള ആഴമേറിയ അറിവും സൂക്ഷ്‌മസംവേദന ക്ഷമതയും ജോഷിയുടെ നിരൂപണങ്ങളെ ഗുജറാത്തി സാഹിത്യപാരമ്പര്യത്തിന്റെ ഒരു ഭാഗമാക്കി മാറ്റി കഴിഞ്ഞിട്ടുണ്ട്‌. ജോഷി ധാരാളം ഏകാങ്കനാടകങ്ങളും രചിച്ചിട്ടുണ്ട്‌. പാശ്ചാത്യ നാടകശില്‌പത്തെക്കുറിച്ച്‌ നല്ല അവബോധമുള്ള ഇദ്ദേഹം പ്രമേയങ്ങളെ ബുദ്ധിപൂർവം ഉജ്ജ്വലമായി അവതരിപ്പിച്ചു. സാംപ്‌ഭരാ(സർപ്പക്കൂട്ടം)യും ശഹീദു(രക്തസാക്ഷി) മാണ്‌ ഇദ്ദേഹത്തിന്റെ ഏകാങ്കനാടക സമാഹാരങ്ങള്‍. 1988 ഡി. 19-ന്‌ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍