This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഈശ്വരി, എൽ.ആർ. (1939 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഈശ്വരി, എല്‍.ആര്‍. (1939 - )

എല്‍.ആര്‍. ഈശ്വരി

ചലച്ചിത്ര പിന്നണിഗായിക. ചെന്നൈയിലെ ഒരു റോമന്‍ കത്തോലിക്കാ കുടുംബത്തില്‍ 1939 ഡി. 7-ന്‌ ജനിച്ചു. ലൂര്‍ദ്‌ മേരി രാജേശ്വരി എന്നായിരുന്നു പൂര്‍ണ നാമധേയം. പിതാവ്‌ ആന്റണി ദേവരാജ്‌, മാതാവ്‌ റെജിനമേരി നിര്‍മല. ചലച്ചിത്രങ്ങളില്‍ കോറസ്‌ ഗായികയായിരുന്ന അമ്മയില്‍ നിന്നാണ്‌ സംഗീതത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ചത്‌. പ്രധാന ഗായികയായി ആദ്യം പാടിയത്‌ കെ.വി. മഹാദേവന്റെ "പെരിയ ഇടത്ത്‌ സംബന്ധം' എന്ന ചലച്ചിത്രത്തിനു വേണ്ടിയാണ്‌. 1961-ല്‍ പുറത്തിറങ്ങിയ "പാശമലര്‍' എന്ന ചലച്ചിത്രത്തിലെ "വാരായ്‌ എന്‍ തോഴി വാരായോ' എന്ന ഗാനം എല്‍.ആര്‍. ഈശ്വരി എന്ന ഗായികയെ ജനഹൃദയങ്ങളിലെത്തിച്ചു. ഈ ഗാനം ഇപ്പോഴും തമിഴ്‌നാട്ടില്‍ വിവാഹഗാനമായി പ്രചാരത്തിലുണ്ട്‌. എം.എസ്‌. രാജേശ്വരി എന്ന പ്രശസ്‌ത ഗായിക അക്കാലത്തുണ്ടായിരുന്നതിനാല്‍ ഇവര്‍ എല്‍.ആര്‍. ഈശ്വരി എന്ന പേരു സ്വീകരിക്കുകയുണ്ടായി.

എം.എസ്‌. വിശ്വനാഥന്‍, കെ.വി. മഹാദേവന്‍, ഇളയരാജ, കുന്നക്കുടി വൈദ്യനാഥന്‍ തുടങ്ങിയ പ്രശസ്‌തരായ സംഗീത സംവിധായകരുടെ ഗാനങ്ങള്‍ക്ക്‌ സ്വരമാധുരി നല്‍കാന്‍ ഈശ്വരിക്കു കഴിഞ്ഞു. തമിഴിനു പുറമേ തെലുഗു, കന്നഡ, ഹിന്ദി, മലയാളം, തുളു, ഇംഗ്ലീഷ്‌ ഭാഷകളിലും ഗാനങ്ങള്‍ പാടാന്‍ അവസരം ലഭിച്ചിട്ടുണ്ട്‌. വളരെയധികം ഭക്തിഗാന ആല്‍ബങ്ങള്‍ "ദേവി അമ്മനെ' സ്‌തുതിച്ചുകൊണ്ട്‌ പാടിയിട്ടുള്ളത്‌ തമിഴ്‌നാട്ടില്‍ പ്രശസ്‌തമാണ്‌. "ചെല്ലാത്താ', "കര്‍പ്പൂരനായകി' തുടങ്ങിയ ഭക്തിഗാനങ്ങള്‍ വളരെയധികം പ്രശസ്‌തി ഇവര്‍ക്കു നേടിക്കൊടുത്തു.

ഉനതുമലര്‍, ചിത്തിരപൂവിഴി, നിനൈത്താന്‍ ശിരിപ്പു തുടങ്ങിയ എക്കാലത്തെയും പ്രശസ്‌തമായ യുഗ്മഗാനങ്ങള്‍ എല്‍.ആര്‍. ഈശ്വരി, പി.സുശീല കൂട്ടുകെട്ട്‌ സൃഷ്‌ടിച്ചവയാണ്‌. അഭേദ്യമായ ശബ്‌ദമാധുരിയും ശൈലിയും ഇഴചേര്‍ന്ന ഇവരുടെ കൂട്ടുകെട്ടിന്റെ രസതന്ത്രം ഏവരെയും ആകര്‍ഷിക്കുന്നതായിരുന്നു. പി. സുശീലയ്‌ക്കു പുറമേ എസ്‌.ജാനകി, കെ. ജമുനാറാണി, എം.എസ്‌. രാജേശ്വരി, ശൂലമംഗലം രാജലക്ഷ്‌മി എന്നിവരോടൊപ്പവും ഇവര്‍ യുഗ്മഗാനങ്ങള്‍ പാടിയിട്ടുണ്ട്‌. കെ.ജെ. യേശുദാസ്‌, എസ്‌.പി. ബാലസുബ്രഹ്മണ്യം, ടി.എം. സൗന്ദരരാജന്‍, എ.എല്‍. രാഘവന്‍, പി.ബി. ശ്രീനിവാസ്‌, ജെ.പി. ചന്ദ്രബാബു, സി.എസ്‌. ജയരാമന്‍, എസ്‌.സി. കൃഷ്‌ണന്‍, തിരുച്ചി ലോകനാഥന്‍, എ.എം. രാജ, പി. ജയച്ചന്ദ്രന്‍ തുടങ്ങിയ പ്രശസ്‌തരായ അനേകം ഗായകരോടൊപ്പം പാടാനുള്ള അവസരം ഈശ്വരിക്കു ലഭിച്ചിട്ടുണ്ട്‌. മലയാളത്തില്‍ "അരക്കില്ലം' എന്ന ചലച്ചിത്രത്തിനുവേണ്ടി പാടിയ "ചിത്രശലഭമേ നീയെനിക്കേകിയ' എന്നു തുടങ്ങുന്ന ഗാനവും "അര്‍ച്ചന' എന്ന ചലച്ചിത്രത്തിലെ "എത്ര കണ്ടാലും കൊതി തീരുകില്ലെനിക്കെത്ര കണ്ടാലുമീ ചിത്രം...' എന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടു.

വളരെക്കാലത്തെ ഇടവേളയ്‌ക്കു ശേഷം 2011-ല്‍ ചലച്ചിത്രഗാനരംഗത്ത്‌ തിരിച്ചെത്തിയ ഈശ്വരിയുടെ "കലാസാല കലാസാല...' (തമിഴ്‌ചലച്ചിത്രം-ഒസ്‌തി) എന്ന ചടുലമായ ഗാനം ഏറെ തരംഗം സൃഷ്‌ടിച്ചു. മാദകത്വം തുളുമ്പുന്ന ശബ്‌ദമാധുര്യമായിരുന്നു എല്‍.ആര്‍. ഈശ്വരിയെ മറ്റു ഗായകരില്‍ നിന്നും വ്യതിരിക്തമാക്കിയത്‌. ചലച്ചിത്രരംഗത്ത്‌ നല്‍കിയ സംഭാവനകള്‍ മുന്‍നിര്‍ത്തി തമിഴ്‌നാട്‌ സര്‍ക്കാരിന്റെ കലൈമാമണി പുരസ്‌കാരം എല്‍.ആര്‍. ഈശ്വരിക്ക്‌ ലഭിച്ചിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍