This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഈഴവ മെമ്മോറിയൽ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:46, 11 സെപ്റ്റംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഈഴവ മെമ്മോറിയല്‍

ഈഴവ സമുദായത്തിന്റെ സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയുടെ പരിഹാരാര്‍ഥം ഡോ. പല്‍പ്പു 1895 മേയ്‌ 13-ന്‌ തിരുവിതാംകൂര്‍ ദിവാനായിരുന്ന എസ്‌. ശങ്കരസുബ്ബയ്യര്‍ക്കു സമര്‍പ്പിച്ച നിവേദനം. ഈ ആവശ്യത്തിനുവേണ്ടി 1896 സെപ്‌. 3-ന്‌ 13,176 ഈഴവരുടെ ഒപ്പോടുകൂടി ഡോ. പല്‍പ്പുവിന്റെ നേതൃത്വത്തില്‍ തിരുവിതാംകൂര്‍ രാജാവായിരുന്ന ശ്രീമൂലം തിരുനാളിനു സമര്‍പ്പിച്ച നിവേദനവും ഈഴവ മെമ്മോറിയല്‍ എന്ന പേരിലാണറിയപ്പെടുന്നത്‌.

തിരുവിതാംകൂറിലെ പബ്ലിക്‌ സര്‍വീസില്‍ അര്‍ഹമായ സ്ഥാനം നേടിയെടുക്കുന്നതിനും വിദേശബ്രാഹ്മണരുടെ അമിതമായ സ്വാധീനശക്തി നിയന്ത്രിക്കുന്നതിനുംവേണ്ടി 1891-ല്‍ അബ്രാഹ്മണസമുദായങ്ങള്‍ മഹാരാജാവിനു സമര്‍പ്പിച്ച "മലയാളി മെമ്മോറിയ'ലിന്‌ ഈഴവരുടെ പിന്തുണയും, അതിന്റെ നേതൃത്വത്തില്‍ പ്രാതിനിധ്യവും ഉണ്ടായിരുന്നു. എന്നാല്‍ ഈ മെമ്മോറിയലില്‍ ആവശ്യപ്പെട്ടിരുന്ന അവകാശങ്ങള്‍ ഈഴവ സമുദായത്തിന്‌ ലഭിക്കുകയുണ്ടായില്ല. ഈഴവരുടെ സാമൂഹികവളര്‍ച്ചയ്‌ക്കും പുരോഗതിക്കും വേണ്ടിയുള്ള ശ്രമങ്ങള്‍ അര്‍ഥമില്ലാത്തവയാണെന്നായിരുന്നു അന്നത്തെ ഗവണ്‍മെന്റിന്റെ കാഴ്‌ചപ്പാട്‌. സാമൂഹികരംഗത്ത്‌ സ്ഥിരീകരിക്കപ്പെട്ട അധമരാണ്‌ ഈഴവര്‍ എന്നായിരുന്നു സര്‍ക്കാരിന്റെ നിഗമനം. മലയാളി മെമ്മോറിയലിനു കൊടുത്ത മറുപടിയില്‍ ഈഴവരെ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിപ്പിക്കാതിരിക്കുന്നതിനെപ്പറ്റി ദിവാന്‍ ഇപ്രകാരം പ്രസ്‌താവിച്ചിരിക്കുന്നു. "അനഭ്യസ്‌തവിദ്യരായ അവര്‍ (ഈഴവര്‍) പബ്ലിക്‌ സര്‍വീസില്‍ പ്രവേശനം ലഭിക്കുന്നതിനു സഹായകമാംവിധം വിദ്യാഭ്യാസം ചെയ്യുന്നതിനെക്കാള്‍ പാരമ്പര്യത്തൊഴിലുകളായ കൃഷി, കയര്‍നിര്‍മാണം, കള്ളുത്‌പാദനം എന്നിവയിലാണ്‌ താത്‌പര്യം പ്രകടിപ്പിക്കുന്നത്‌. സര്‍ക്കാരിന്റെ ഈ മറുപടിയിലും നയത്തിലും അസംതൃപ്‌തരായ ഈഴവര്‍ അവരുടെ വികാരങ്ങളും അഭിലാഷങ്ങളും പ്രകടമാക്കുന്നതോടൊപ്പം വാദമുഖങ്ങളുന്നയിച്ചും പരിഹാരനിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചും തങ്ങളുടെ ആവശ്യകതകളിലേക്ക്‌ സര്‍ക്കാരിന്റെ ശ്രദ്ധയും അനുഭാവവും കേന്ദ്രീകരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ഈഴവ മെമ്മോറിയല്‍ തയ്യാറാക്കിയത്‌.

തിരുവിതാംകൂറില്‍ ജനസംഖ്യാടിസ്ഥാനത്തില്‍ രണ്ടാം സ്ഥാനത്തുനിന്നിരുന്ന ഈഴവരുടെ പിന്നാക്കാവസ്ഥയ്‌ക്കുള്ള പ്രധാന കാരണങ്ങള്‍ രാഷ്‌ട്രീയ-വിദ്യാഭ്യാസ മേഖലകളില്‍ അവര്‍ക്കുണ്ടായിരുന്ന അവശതകളാണെന്ന്‌ മെമ്മോറിയലില്‍ സ്‌പഷ്‌ടമാക്കിയിരുന്നു. സംഖ്യാടിസ്ഥാനത്തില്‍ ഈഴവരുടെ പകുതിപോലുമില്ലാത്ത മറ്റു ചില ജനവിഭാഗങ്ങളെ പബ്ലിക്‌ സര്‍വീസിന്റെ അത്യുന്നത ശ്രണിവരെ എത്തുവാനനുവദിച്ചിട്ടുള്ള കാര്യം മെമ്മോറിയലില്‍ എടുത്തുപറഞ്ഞിരുന്നു.

ബ്രിട്ടീഷ്‌ ഗവണ്‍മെന്റിന്റെ കീഴില്‍ മലബാറില്‍ മറ്റേതൊരു ജനവിഭാഗത്തെയുംപോലെ തീയര്‍ക്കും വളരുവാനുള്ള അവസരം യഥേഷ്‌ടം നല്‌കുന്നു എന്നും ഒരു നാട്ടുകാരനു ലഭിക്കാവുന്ന ഏതൊരുദ്യോഗവും അവിടെ തീയന്‌ പ്രാപ്യമാണെന്നും സ്വന്തം നാടായ തിരുവിതാംകൂറില്‍ സ്വന്തം മഹാരാജാവിന്റെ ഭരണത്തിന്‍കീഴില്‍ ഈഴവരുടെ സ്ഥിതി പരിതാപകരമാണെന്നും മെമ്മോറിയലില്‍ ഊന്നിപ്പറഞ്ഞിരുന്നു.

കൂടുതല്‍ വിദ്യാലയങ്ങള്‍ ഈഴവര്‍ക്കായി തുറന്നുകൊടുക്കുവാനും ഇംഗ്ലീഷ്‌ വിദ്യാഭ്യാസ സൗകര്യങ്ങള്‍ ലഭ്യമാക്കുവാനും ഈഴവവിദ്യാര്‍ഥികള്‍ക്ക്‌ സര്‍ക്കാരിന്റെ പ്രത്യേക പ്രാത്സാഹനങ്ങള്‍ നല്‌കുവാനും മെമ്മോറിയല്‍ ആവശ്യപ്പെടുകയുണ്ടായി. ഈഴവസമുദായത്തിലെ ആദ്യത്തെ ആര്‍ട്‌സ്‌ ബിരുദധാരിക്കും മെഡിക്കല്‍ ബിരുദധാരിക്കും തിരുവിതാംകൂറിനു വെളിയില്‍ ഉദ്യോഗം തേടിപ്പോകേണ്ടിവന്ന സ്ഥിതിവിശേഷത്തെ മെമ്മോറിയല്‍ ചൂണ്ടിക്കാണിച്ചിരുന്നു. വെറും രണ്ട്‌ ഈഴവര്‍ മാത്രമേ സര്‍വകലാശാലാബിരുദം നേടിയിട്ടുള്ളൂവെന്നും വളരെ കുറച്ചുപേര്‍ മാത്രമേ കോളജ്‌ വിദ്യാഭ്യാസത്തിനായി ഈഴവസമുദായത്തില്‍ നിന്ന്‌ മുന്നോട്ടുവരുന്നുള്ളൂ എന്നും ദിവാന്‍ ശങ്കരസുബ്ബയ്യന്റെ മുന്‍ഗാമിയായ രാമറാവു (1887-92) നടത്തിയിരുന്ന പരാമര്‍ശത്തെ സ്‌പര്‍ശിച്ച്‌ മെമ്മോറിയലില്‍ ഇപ്രകാരം പറഞ്ഞിരുന്നു. "പക്ഷേ ഈ രണ്ടിനെ ഇരുന്നൂറാക്കുവാനും വളരെ കുറച്ചു പേരെ വളരെ അധികമാക്കുവാനും ഗവണ്‍മെന്റ്‌ ഇതുവരെ യാതൊന്നും ചെയ്‌തിട്ടില്ല'. ഈഴവരുടെ അധഃസ്ഥിതനിലയാണ്‌ പബ്ലിക്‌ സര്‍വീസിലേക്കുള്ള പ്രവേശനത്തിനു പ്രതിബന്ധമായി നിലകൊള്ളുന്നത്‌ എന്ന സര്‍ക്കാര്‍ വാദഗതിയെ മെമ്മോറിയല്‍ ചോദ്യം ചെയ്‌തു. ഇതര ജനവിഭാഗങ്ങളുടെ കാര്യത്തില്‍ യോഗ്യത മാനദണ്ഡമാക്കുമ്പോള്‍ ഈഴവരുടെ കാര്യത്തില്‍ സാമൂഹികനിലയ്‌ക്കു മാത്രം പ്രാധാന്യമൂന്നുന്നതിലുള്ള അശാസ്‌ത്രീയതയും അധാര്‍മികതയും മെമ്മോറിയലില്‍ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. സര്‍ക്കാരിന്റെ അനുകമ്പാശൂന്യമായ നിലപാടാണ്‌ ഈഴവരുടെ പിന്നാക്കാവസ്ഥയ്‌ക്കു കാരണമെന്നും അതില്‍ വ്യക്തമാക്കിയിരുന്നു. ഈഴവര്‍ ക്രിസ്‌തുമതമോ ഇസ്‌ലാംമതമോ സ്വീകരിക്കുന്ന പക്ഷം ഉദ്യോഗത്തിന്‌ യോഗ്യത നേടുമെന്നത്‌ അര്‍ഥശൂന്യമാണെന്നും അതില്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു.

പ്രതികൂലമായ പൊതുജനാഭിപ്രായവും ഈഴവരെ പബ്ലിക്‌ സര്‍വീസില്‍ അയോഗ്യരായി കല്‌പിക്കുവാന്‍ കാരണമായിരുന്നെന്ന സര്‍ക്കാരിന്റെ അഭിപ്രായത്തോട്‌ മെമ്മോറിയലില്‍ വിയോജിപ്പ്‌ പ്രകടിപ്പിച്ചിരുന്നു. ഒരു വര്‍ഗമെന്ന നിലയില്‍ ഈഴവരുടെ ഉന്നമനത്തിന്‌ യാഥാസ്ഥിതികരും അന്ധവിശ്വാസികളുമായ സവര്‍ണര്‍ എതിരാണെങ്കില്‍പ്പോലും ഇത്തരം ദുരഭിപ്രായങ്ങളെ അനുകൂലിക്കാതിരിക്കേണ്ടത്‌ ഒരു പരിഷ്‌കൃത ഗവണ്‍മെന്റിന്റെ കടമയാണെന്ന്‌ മെമ്മോറിയലില്‍ തറപ്പിച്ചു പ്രസ്‌താവിച്ചു. മലയാളികളില്‍ ഒരു വിഭാഗം ശൂദ്രരാണ്‌ ഈഴവരുടെ ഉന്നമനത്തിന്‌ വിലങ്ങുതടിയായി നില്‌ക്കുന്നതെന്ന വാദവും അയഥാര്‍ഥമാണെന്ന്‌ മെമ്മോറിയലില്‍ ചൂണ്ടിക്കാണിച്ചിരുന്നു. മലയാളി മെമ്മോറിയലിന്റെ ശില്‌പികളുള്‍ക്കൊള്ളുന്ന ഒരു ജനവിഭാഗത്തെപ്പറ്റിയാണ്‌ ഇത്തരമൊരു പരാമര്‍ശം നടത്തുന്നതെന്ന വസ്‌തുതയും ആ മെമ്മോറിയലില്‍ ഈഴവരുടെ ഉന്നമനത്തിന്‌ സര്‍ക്കാര്‍ പരിഗണന നല്‌കണമെന്ന്‌ അഭ്യര്‍ഥിച്ചിരുന്ന കാര്യവും ഈഴവ മെമ്മോറിയല്‍ അനുസ്‌മരിപ്പിച്ചു. എന്നാല്‍ മലയാളി ശൂദ്രരില്‍ ചിലര്‍ ഈഴവരുടെ പുരോഗതിക്കെതിരായി നില്‌ക്കാനുള്ള സാധ്യതയെ മെമ്മോറിയല്‍ തള്ളിക്കളഞ്ഞില്ല. അവരൊന്നാകെത്തന്നെ ഈഴവര്‍ക്കെതിരാണെങ്കില്‍ പോലും അവരുടെ എച്ചം മൊത്തം ജനസംഖ്യയുടെ അഞ്ചിലൊന്നു മാത്രമേ വരുന്നുള്ളൂ എന്നും ഇക്കൂട്ടര്‍ യാഥാസ്ഥിതികരും അന്ധവിശ്വാസികളുമാണെന്ന കാരണത്താല്‍ അവരോളം അംഗസംഖ്യയുള്ള മറ്റൊരു ജനവിഭാഗത്തിന്‌ അര്‍ഹമായ പ്രാത്സാഹനം നിഷേധിക്കുന്നത്‌ നീതിരഹിതമായിരിക്കുമെന്നും പ്രത്യേകം എടുത്തുപറഞ്ഞിരുന്നു. സ്റ്റാമ്പു നിയമം, സ്‌കൂള്‍ഫീസ്‌ വര്‍ധനവ്‌ തുടങ്ങിയ പരിഷ്‌കാരങ്ങള്‍ സംസ്ഥാനത്തിന്റെ പൊതുതാത്‌പര്യത്തിന്‌ അനുപേക്ഷണീയമാണെന്നു സര്‍ക്കാരിന്‌ ബോധ്യമാവുകയാല്‍ പ്രതികൂലമായ പൊതുജനാഭിപ്രായത്തെ വിഗണിച്ചുകൊണ്ടുതന്നെ അവ പ്രാവര്‍ത്തികമാക്കുവാന്‍ സ്വീകരിച്ച നയം ഇക്കാര്യത്തിനും ബാധകമാക്കുന്നത്‌ യുക്തിസഹം മാത്രമായിരിക്കുമെന്ന്‌ മെമ്മോറിയല്‍ ചൂണ്ടിക്കാണിച്ചു.

തുടര്‍ന്ന്‌ ഡോ. പല്‍പ്പു തിരുവിതാംകൂര്‍ ഈഴവസഭ എന്ന പേരില്‍ ഒരു സംഘടന രൂപവത്‌കരിച്ച്‌ മെമ്മോറിയലിലെ ആവശ്യങ്ങള്‍ അംഗീകരിച്ചുകിട്ടുവാനുള്ള സംരംഭങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ്‌ രണ്ടാമത്തെ നിവേദനം ഉണ്ടായത്‌. ഇതില്‍ ആദ്യത്തെ നിവേദനത്തില്‍ പറഞ്ഞിരുന്ന കാര്യങ്ങള്‍ ആവര്‍ത്തിക്കുക മാത്രമാണ്‌ ചെയ്‌തിട്ടുള്ളത്‌.

രണ്ടാമത്തെ നിവേദനത്തിന്‌ സര്‍ക്കാരില്‍നിന്നു കിട്ടിയ മറുപടിയിലും സര്‍ക്കാരുദ്യോഗത്തില്‍ പ്രവേശനം അനുവദിക്കണമെന്നുള്ള അപേക്ഷയെക്കുറിച്ച്‌ യാതൊരു പരാമര്‍ശവുമില്ലായിരുന്നു. എല്ലാ ഗവണ്‍മെന്റ്‌ പള്ളിക്കൂടങ്ങളിലും പ്രവേശനം അനുവദിക്കണമെന്ന ആവശ്യത്തെക്കുറിച്ച്‌ മറുപടിയില്‍ ഇപ്രകാരം പറയുന്നു. "ഓരോ ജാതിക്കാര്‍ക്കും പ്രത്യേകം പള്ളിക്കൂടങ്ങള്‍ ഏര്‍പ്പെടുത്തിക്കൊള്ളുന്നതു മാത്രമേ നിര്‍ദോഷമായ ഒരേര്‍പ്പാടായി കാണുന്നുള്ളൂ. അങ്ങനെയുള്ള അനേകം പള്ളിക്കൂടങ്ങള്‍ ഹര്‍ജിക്കാരുടെ ജാതിക്കാര്‍ക്കായി സ്ഥാപിച്ചിട്ടുണ്ടെന്നു തന്നെയല്ല, ആവശ്യംപോലെ അധികം പള്ളിക്കൂടങ്ങള്‍ സ്ഥാപിക്കുന്നതിനും ഗവണ്‍മെന്റ്‌ സന്നദ്ധമായിരിക്കുന്നു'. യഥാര്‍ഥ സങ്കടങ്ങള്‍ ഒന്നുംതന്നെ ഇല്ലാത്തതിനാല്‍ സങ്കടനിവാരണത്തിന്റെ പ്രശ്‌നംപോലും ഉദിക്കുന്നില്ല എന്ന നിലപാടാണ്‌ സര്‍ക്കാര്‍ കൈക്കൊണ്ടത്‌. ഈഴവര്‍ക്കുവേണ്ടി യാതൊന്നും പ്രത്യേകമായി ചെയ്യാനില്ലെന്ന്‌ സര്‍ക്കാര്‍ അസന്ദിഗ്‌ധമായി പ്രഖ്യാപിച്ചു.

സാമൂഹികമായ പിന്നാക്കനിലയാണ്‌ തങ്ങളുടെ പുരോഗതിക്ക്‌ വിഘാതമായി നില്‌ക്കുന്നതെന്നും അതു മാറ്റുന്നതിന്‌ കൂട്ടായ പ്രവര്‍ത്തനം കൂടിയേ തീരൂ എന്നും ഈഴവര്‍ക്കു ബോധ്യമായി. ഉറങ്ങിക്കിടന്ന ഈഴവസമുദായത്തെ വിളിച്ചുണര്‍ത്തുവാനും ഒരു വലിയ ശക്തിയായി രൂപാന്തരപ്പെടുത്തുവാനും ഈഴവമെമ്മോറിയലിനു കഴിഞ്ഞു. എസ്‌.എന്‍.ഡി.പി. യോഗത്തിന്റെ രൂപവത്‌കരണം ഈഴവമെമ്മോറിയലില്‍ നിന്നും ലഭിച്ച ഉത്തേജനത്തിന്റെ ഫലമാണ്‌. മെമ്മോറിയലില്‍ ആവശ്യപ്പെട്ടിരുന്ന എല്ലാ കാര്യങ്ങളും രണ്ടു വ്യാഴവട്ടങ്ങള്‍ക്കുള്ളില്‍ നേടിയെടുക്കുവാന്‍ ഈഴവര്‍ക്കു കഴിഞ്ഞു.

(ഡോ. ടി.കെ. രവീന്ദ്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍