This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഈറ്റണ്‍, വില്യം (1764 - 1811)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഈറ്റണ്‍, വില്യം (1764 - 1811)

Eaton, William

അമേരിക്കന്‍ സൈനികകോദ്യോഗസ്ഥനും മരുഭൂയുദ്ധമുറയുടെ ഉപജ്ഞാതാവും. ഇദ്ദേഹത്തിന്റെ മരുഭൂയുദ്ധമുറയിലെ തന്ത്രങ്ങളാണ്‌, "ലോറന്‍സ്‌ ഒഫ്‌ അറേബ്യ' എന്ന പേരില്‍ പിന്നീടു വിശ്വവിഖ്യാതനായിത്തീര്‍ന്ന ടി.ഇ. ലോറന്‍സ്‌ ഒന്നാം ലോകയുദ്ധത്തില്‍ വിജയപ്രദമായി ഉപയോഗപ്പെടുത്തിയത്‌. ഈറ്റണിന്റെ പല തന്ത്രങ്ങളും രണ്ടാം ലോകയുദ്ധത്തില്‍ മാര്‍ഷല്‍ ഹാരോള്‍ഡ്‌ അലക്‌സാണ്ടര്‍ കാലോചിതമായി വികസിപ്പിച്ചുപയോഗപ്പെടുത്തിയിരുന്നു.

1764 ഫെ. 23-ന്‌ വുഡ്‌സ്‌റ്റോക്കിലായിരുന്നു ജനനം. 1792-ല്‍ യു.എസ്‌. സേനയില്‍ ക്യാപ്‌റ്റനായ ഈറ്റണ്‍ ഒഹായോയിലും ജോര്‍ജിയയിലും റെഡിന്ത്യന്മാര്‍ക്കെതിരായി പോരാടി. 1799-ലാണ്‌ ടുണീസില്‍ യു.എസ്‌. കോണ്‍സലായി നിയമിക്കപ്പെടുന്നത്‌.

യു.എസ്സും ടൂണിസും തമ്മിലുള്ള ബന്ധം സുഗമമാക്കിയ 1797-ലെ കരാറിനു പിന്നില്‍ ഇദ്ദേഹത്തിന്റെ നയതന്ത്രജ്ഞതയായിരുന്നു.

യു.എസ്സിനോടു ശത്രുത പുലര്‍ത്തിയ ട്രിപോളിയിലെ ഭരണാധികാരിക്കുപകരം അയാളുടെ സഹോദരനും യഥാര്‍ഥ അവകാശിയുമായ അഹമദിനെ തത്‌സ്ഥാനത്ത്‌ പ്രതിഷ്‌ഠിക്കണമെന്ന പ്രമേയം 1804-ല്‍ ഈറ്റണ്‍ യു.എസ്‌. കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കുകയുണ്ടായി. കോണ്‍ഗ്രസ്സ്‌ ഇതിനു അനുമതി നല്‌കിയതോടെ 1804-ല്‍ നേവല്‍ ഏജന്റെന്ന പദവിയോടെ മെഡിറ്ററേനിയനില്‍ തിരിച്ചെത്തിയ ഇദ്ദേഹം ട്രിപോളിയിലെ യഥാര്‍ഥ രാജ്യാവകാശിക്കു സിംഹാസനം വീണ്ടെടുത്തുകൊടുക്കുന്നതിനുള്ള സൈനിക നീക്കത്തിനു നേതൃത്വം നല്‌കി; കൂലിപ്പട്ടാളക്കാര്‍, കൂറില്ലാത്ത അറബി കാലാള്‍പ്പട, ഒരു സംഘം യു.എസ്‌. നാവിക ഭടന്മാര്‍ എന്നിവരടങ്ങുന്ന ഒരു സേനാവിഭാഗവുമായി അലക്‌സാന്‍ഡ്രിയായില്‍നിന്നു ലിബിയന്‍ മരുഭൂമിയിലൂടെ 965 കി.മീ. ദൂരം സൈനിക നീക്കം നടത്തിയ ഈറ്റണ്‍ 1805 ഏ. 27-ന്‌ ഡെര്‍ണാനഗരം കീഴടക്കി. ഇത്‌ മരുഭൂ യുദ്ധത്തിലെ ഐതിഹാസിക വിജയമായി കണക്കാക്കപ്പെടുന്നു. ട്രിപോളിയിലെ പാഷയുമായി ജൂണ്‍ 12-ന്‌ ഒരു സമാധാനക്കരാര്‍ ഒപ്പു വയ്‌ക്കുന്നതുവരെ നഗരം വിട്ടുകൊടുക്കാന്‍ ഇദ്ദേഹം കൂട്ടാക്കിയില്ല. ഈറ്റണ്‍ നാട്ടില്‍ തിരിച്ചെത്തിയത്‌ ഒരു വീരനായകന്റെ പരിവേഷത്തോടെയാണ്‌. പിന്നീട്‌ യു.എസ്‌. വൈസ്‌ പ്രസിഡന്റ്‌ ആരോണ്‍ബര്‍ മുഖ്യ പ്രതിയായ "ബര്‍ ഗൂഢാലോചനയില്‍' പങ്കെടുത്തതായി ആരോപണങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന്‌ വിവാദനായകനായി. 1811 ജൂണ്‍ 1-ന്‌ ബ്രിംഫീല്‍ഡില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍