This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇബ്‌നു സൗദ്‌ (1880 - 1953)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇബ്‌നു സൗദ്‌ (1880 - 1953)

Ibn Saud

ഇബ്‌നു സൗദ്‌

സൗദി അറേബ്യയുടെ സ്ഥാപകനും ആദ്യത്തെ രാജാവും. അറേബ്യന്‍ ഉപദ്വീപിന്റെ ഭൂരിഭാഗം പ്രദേശങ്ങളെയും ഏകീകരിച്ചുകൊണ്ട്‌ "കിങ്‌ഡം ഒഫ്‌ സൗദി അറേബ്യ'യ്‌ക്കു രൂപം നല്‍കിയ ഇദ്ദേഹത്തിന്റെ പൂര്‍ണനാമം അബ്‌ദല്‍ അസീസ്‌ അബ്‌ദല്‍-റഹ്‌മാന്‍ ഇബ്‌നു ഫൈസല്‍ അല്‍സവൂദ്‌ എന്നാണ്‌ . ഇബ്‌നു സൗദിന്റെ ദീര്‍ഘകാലത്തെ ഭരണം സൗദി അറേബ്യയെ ആധുനികവത്‌കരിക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്‌.

ഒന്നാം ലോകയുദ്ധത്തിന്‌ മുമ്പ്‌ തുര്‍ക്കിയുടെ അധീശത്വം അംഗീകരിച്ചിരുന്ന അറേബ്യയിലെ രണ്ടു പ്രധാന മേഖലകളായിരുന്നു ഹിജാസും നെജ്‌ദും.

അറേബ്യയിലെ നെജ്‌ദില്‍ അധികാരത്തിലിരുന്ന സൗദിരാജകുടുംബത്തിലാണ്‌ ഇബ്‌നു ജനിച്ചത്‌ (1880). നെജ്‌ദ്‌ സുല്‍ത്താനായ അബ്‌ദുള്‍ റഹ്‌മാനായിരുന്നു പിതാവ്‌. നെജ്‌ദ്‌ തലസ്ഥാനമായ റിയാദ്‌ ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ അറേബ്യയിലെ മറ്റൊരു പ്രബലകുടുംബമായ റഷീദി അധീനപ്പെടുത്തിയതോടെ ഇദ്ദേഹം കുടുംബത്തോടൊപ്പം കുവൈറ്റില്‍ അഭയംതേടി. ഇവിടം ആസ്ഥാനമാക്കി 20-ാം ശതകത്തിന്റെ ആരംഭത്തില്‍ ഇബ്‌നു സൗദ്‌ തന്റെ സഹായികളുമായി നഷ്‌ടപ്പെട്ട അധികാരം തിരിച്ചെടുക്കാന്‍ ശ്രമം തുടങ്ങി; 1902-ല്‍ ഇദ്ദേഹം റിയാദിലെ റഷീദിഗവര്‍ണറെ വധിച്ചുകൊണ്ട്‌ റിയാദ്‌ വീണ്ടെടുത്തു. 1903-ല്‍ നെജ്‌ദ്‌ സുല്‍ത്താനായി അധികാരമേറ്റ ഇദ്ദേഹം ബുക്കെയിരിയൊ യുദ്ധത്തില്‍ (1904) റഷീദികളുടെയും തുര്‍ക്കികളുടെയും സംയുക്തസേനയെ തോല്‌പിച്ചുകൊണ്ട്‌ നെജ്‌ദില്‍ തന്റെ ഭരണം ദൃഢമാക്കി. അറേബ്യന്‍ ഉപദ്വീപിലെ ഏതാനും പ്രദേശങ്ങള്‍മാത്രമാണ്‌ ഇദ്ദേഹത്തിന്റെ അധികാരസീമയ്‌ക്കു പുറത്തുണ്ടായിരുന്നത്‌. അവ കൂടി തന്റെ അധികാര പരിധിക്കുള്ളില്‍ വരുത്താനുള്ള ശ്രമങ്ങളിലാണ്‌ ഇബ്‌നു സൗദ്‌ പിന്നീട്‌ ഏര്‍പ്പെട്ടത്‌. 1913-ല്‍ തുര്‍ക്കികളില്‍നിന്നും കിഴക്കന്‍ അറേബ്യ മോചിപ്പിച്ചു. 1914-ഓടെ വടക്കന്‍ അറേബ്യയുടെ മിക്ക പ്രദേശങ്ങളും ഇദ്ദേഹത്തിന്റെ അധീനതയിലായി. അങ്ങനെ സൗദി അറേബ്യയിലെ അംഗീകരിക്കപ്പെട്ട ഭരണാധികാരിയായി ഇബ്‌നു മാറി.

വഹാബി (യാഥാസ്ഥിതിക സുന്നി മതവിഭാഗം) പ്രസ്ഥാനത്തെ പിന്തുണച്ചവരില്‍ പ്രമുഖനായിരുന്നു ഇബ്‌നു; വഹാബി അനുയായികളെ ഉള്‍പ്പെടുത്തിക്കൊണ്ട്‌ രൂപീകരിച്ച ഇഖ്‌വാന്‍ എന്ന സേനയുടെ സഹായത്തോടെയാണ്‌ ഇദ്ദേഹം തന്റെ എതിരാളികളെ തളച്ചിരുന്നത്‌.

പേര്‍ഷ്യന്‍ ഗള്‍ഫിലെ ഏറ്റവും പ്രബല വിദേശശക്തിയായ ബ്രിട്ടീഷുകാരുമായി ഇബ്‌നു ഒപ്പുവച്ച കരാര്‍പ്രകാരം ഇദ്ദേഹത്തിന്റെ അധീനതയിലുള്ള പ്രദേശങ്ങള്‍ ബ്രിട്ടീഷ്‌ സംരക്ഷിത രാജ്യമായി (Protectorate) മാറുന്നത്‌ 1915-ലാണ്‌. ബ്രിട്ടനുമായി ശത്രുതയിലായിരുന്ന തുര്‍ക്കികളുടെ സഖ്യകക്ഷിയായ റഷീദികളെ ഇബ്‌നു സൗദ്‌ പരാജയപ്പെടുത്തണമെന്ന്‌ വ്യവസ്ഥ ഈ കരാറില്‍ ഉള്‍ച്ചേര്‍ന്നിരുന്നു. റഷീദി അമീറായ ഇബ്‌നു തലാലിന്റെ സേനയെ പരാജയപ്പെടുത്തിക്കൊണ്ട്‌ ഇദ്ദേഹം ഉത്തര അറേബ്യ കീഴടക്കി (1921). 1921-ല്‍ നെജ്‌ദ്‌ രാജാവ്‌ എന്ന പദവി സ്വീകരിച്ചു. മധ്യഅറേബ്യയില്‍ ഹിജാസ്‌ മാത്രമാണ്‌ ഇദ്ദേഹത്തിന്റെ അധികാരപരിധിക്കു പുറത്തുണ്ടായത്‌.

ഹിജാസ്‌ രാജാവും തന്റെ എതിരാളിയുമായ ഹുസൈന്‍ ഖലീഫയായി സ്വയം പ്രഖ്യാപിച്ചതില്‍ പ്രകോപിതനായ ഇബ്‌നു സൗദ്‌ 1926-ല്‍ ഹിജാസ്‌ പിടിച്ചെടുക്കുകയും അവിടത്തെ രാജാവായി സ്വയം പ്രഖ്യാപിക്കുകയും ചെയ്‌തു. ഹിജാസ്‌ പിടിച്ചടക്കുന്നതില്‍ ഇഖ്‌വാന്‍ നിര്‍ണായക പങ്കുവഹിക്കുകയുണ്ടായി. അങ്ങനെ ഒരേ സമയം ഇദ്ദേഹം ഹിജാസിലെയും നെജ്‌ദിലെയും രാജാവായി. ഇബ്‌നു സൗദിനെ 1926-31-നുമിടയ്‌ക്ക്‌ യു.എസ്സും, ബ്രിട്ടനടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളും അംഗീകരിച്ചു. ഇഖ്‌വാന്റെ നേതൃത്വത്തില്‍ രാജ്യത്തുണ്ടായ ചില കലാപങ്ങള്‍ അടിച്ചമര്‍ത്തിയശേഷം ക്രമസമാധാനവും സുരക്ഷിതത്വവും നിലനിര്‍ത്താനുള്ള നടപടികള്‍ ഇദ്ദേഹം സ്വീകരിച്ചു. ഇദ്ദേഹത്തിന്റെ ആധുനിക വത്‌കരണത്തോടുള്ള വിയോജിപ്പാണ്‌ കലാപത്തിന്‌ പ്രധാനകാരണമായത്‌. 1932-ല്‍ ഹിജാസ്‌, നജ്‌ദ്‌ എന്നീ രാജ്യങ്ങളും മറ്റു പ്രദേശങ്ങളും കൂട്ടിച്ചേര്‍ത്ത്‌ സൗദി അറേബ്യ എന്ന പുതിയ രാജ്യത്തിന്‌ ഇദ്ദേഹം രൂപംകൊടുത്തു. പരസ്‌പരം പോരടിച്ചുകഴിഞ്ഞിരുന്ന നിരവധി നാടോടിഗോത്രങ്ങളെ സ്ഥിരമായി പാര്‍പ്പിച്ചത്‌ ഇദ്ദേഹത്തിന്റെ മികച്ച ഭരണനേട്ടമായിരുന്നു.

1934-ല്‍ യെമനും സൗദി അറേബ്യയും തമ്മില്‍ ഒരു സപ്‌തവാരയുദ്ധം നടന്നെങ്കിലും യുദ്ധാനന്തരം സൗദി അറേബ്യ യെമനുമായി സൗഹൃദത്തിലായി. 30 സംവത്സരക്കാലത്തെ യുദ്ധജീവിതത്തിനുശേഷം ഇബ്‌നു സൗദ്‌ ഒരു സമാധാനവാദിയായി മാറി. സമീപത്തുള്ള ഇറാഖ്‌, കുവൈത്ത്‌, ഈജിപ്‌ത്‌ തുടങ്ങിയ രാജ്യങ്ങളുമായി അദ്ദേഹം സൗഹൃദം സ്ഥാപിച്ചു. സമ്പദ്‌വ്യവസ്ഥ ആധുനികവത്‌കരിക്കുന്നതിന്റെ ഭാഗമായി അമേരിക്കന്‍ എണ്ണക്കമ്പനി ആരംകോ(Aramco)യുമായി കരാറില്‍ ഒപ്പുവച്ചത്‌ 1933-ലാണ്‌. സൗദി അറേബ്യയില്‍ ആരോഗ്യം, ജലസേചനം, തുറമുഖം, റോഡുകള്‍ എന്നീ രംഗങ്ങളില്‍ അഭൂതപൂര്‍വമായ വളര്‍ച്ചയുണ്ടാകാന്‍ അടിസ്ഥാനമിട്ടത്‌ ഇബ്‌നു സൗദ്‌ ആയിരുന്നു. 1945-ല്‍ അറബ്‌ലീഗ്‌ രൂപംകൊണ്ടത്‌ അദ്ദേഹത്തിന്റെകൂടി ശ്രമഫലമായാണ്‌. എണ്ണ ഉത്‌പാദനം സമ്പദ്‌വ്യവസ്ഥയില്‍ ശ്രദ്ധേയമായ പുരോഗതി ഉളവാക്കിയെങ്കിലും സാമ്പത്തിക കാര്യങ്ങളിലുള്ള ഇബ്‌നുവിന്റെ അജ്ഞതയും താത്‌പര്യക്കുറവും ഒരു ന്യൂനതയായി വിലയിരുത്തപ്പെട്ടു. ഇബ്‌നു 1953 ന. 9-ന്‌ അന്തരിച്ചു. നോ. സൗദി അറേബ്യ

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍