This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇബ്‌നു ഖൽദൂന്‍ (1332 - 1406)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇബ്‌നു ഖല്‍ദൂന്‍ (1332 - 1406)

Ibn Khaldun

അറബി ചരിത്രകാരനും രാജ്യതന്ത്രജ്ഞനും. ഏറ്റവും മികച്ച അറബിചരിത്രകാരനായി ഇബ്‌നു വിശേഷിപ്പിക്കപ്പെടുന്നു. 1332 മേയ്‌ 27-ന്‌ ടൂണിസിലായിരുന്നു ജനനം. മതപരവും ദാര്‍ശനികവും രാഷ്‌ട്രീയവുമായ ഗ്രന്ഥങ്ങള്‍ ബാല്യം മുതല്‍ ഇദ്ദേഹത്തിന്റെ പഠനത്തിനു വിഷയമായി. അക്കാലത്തു ജീവിച്ചിരുന്ന ഏറ്റവും വലിയ ഗണിതശാസ്‌ത്രജ്ഞരിലും ദാര്‍ശനികരിലും ഒരാളായ മുഹമ്മദ്‌ ഇബ്‌നു ഇബ്രാഹിം അല്‍-ആബിലി(1282-1356)യെന്ന ആചാര്യന്റെ കീഴില്‍ 1347 മുതല്‍ 1352 വരെ ഇബ്‌നു ഖല്‍ദൂന്‍ വിദ്യാഭ്യാസം നടത്തി. അക്കാലത്ത്‌ ഇദ്ദേഹം അവിസെന്ന, അവറോസ്‌ തുടങ്ങിയവരുടെ ദര്‍ശനങ്ങള്‍ ഹൃദിസ്ഥമാക്കിയിരുന്നു. ആ കാലഘട്ടത്തിന്റെ ആശയങ്ങള്‍ ഖല്‍ദൂന്റെ ആദ്യകൃതി(1351)യില്‍ പ്രതിഫലിക്കുന്നുണ്ട്‌. ഉത്തരാഫ്രിക്ക, സ്‌പെയിന്‍ എന്നിവിടങ്ങളിലെ ഭരണരംഗങ്ങളിലാണ്‌ ഇദ്ദേഹത്തിന്റെ രാഷ്‌ട്രീയസംഭാവനകള്‍ നിലനില്‍ക്കുന്നത്‌. കാസ്റ്റിലില്‍ കുറച്ചുകാലം ഗ്രാനഡയുടെ സ്ഥാനപതിയായി സേവനമനുഷ്‌ഠിച്ചിരുന്നു. 1382-ല്‍ ഈജിപ്‌തിലെത്തിയ ഇബ്‌നു ഖല്‍ദൂന്‍ ശേഷിച്ച 25-ഓളം സംവത്സരം അവിടെ കഴിച്ചുകൂട്ടി. കെയ്‌റോവില്‍ അധ്യാപകനും നിയമജ്ഞനുമായി സേവനമനുഷ്‌ഠിച്ചെങ്കിലും ഗവേഷണത്തിലും സാഹിത്യരചനയിലുമായിരുന്നു കൂടുതല്‍ താത്‌പര്യം. പുതിയ ഗ്രന്ഥങ്ങളും പുരാവസ്‌തുക്കളും ഇബ്‌നു ഖല്‍ദൂന്‍ ഇതിനുപയോഗപ്പെടുത്തി. ഈജിപ്‌ത്‌, പശ്ചിമ അറേബ്യ, സിറിയ (ഇവിടെവച്ച്‌ ഇദ്ദേഹം തിമൂറിനെ 1401-ല്‍ കണ്ടുമുട്ടി) തുടങ്ങിയ രാജ്യങ്ങളില്‍ സഞ്ചരിച്ചു വിജ്ഞാനം സമ്പാദിച്ചാണ്‌ ഗ്രന്ഥരചന നടത്തിയത്‌. അറബി സാഹിത്യത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ആത്മകഥകളില്‍ ഒന്നാണ്‌ ഇദ്ദേഹത്തിന്റേത്‌.

ഇബ്‌നു ഖല്‍ദൂന്റെ ഏറ്റവും പ്രധാനപ്പെട്ട രചനയാണ്‌ കിതാബ്‌-അല്‍ ഇബാര്‍. ഈ കൃതി മൂന്നു ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്‌. മുഖദ്ദിമ എന്ന പേരിലറിയപ്പെടുന്ന ഒന്നാം ഭാഗവും അറബികളെയും സമീപസ്ഥരായ മറ്റു ജനസമൂഹത്തെയും കുറിച്ച്‌ വിവരിക്കുന്ന രണ്ടാംഭാഗവും ബര്‍ബറികളെയും വടക്കന്‍ ആഫ്രിക്കയിലെ മുസ്‌ലിം വംശജരെയുംപ്പറ്റി പ്രതിപാദിക്കുന്ന മൂന്നാം ഭാഗവും ഇതില്‍ ഉള്‍പ്പെടുന്നു.

ഇബ്‌നു ഖല്‍ദൂന്റെ ചിരസ്‌മാരകമായി ശേഷിച്ചിട്ടുള്ള ഉത്‌കൃഷ്‌ടകൃതിയാണ്‌ മുഖദ്ദിമ. ചരിത്രരചനാ മാതൃക പ്രതിപാദിക്കുന്ന ഇതിന്റെ ആംഗല പരിഭാഷ 1958-ല്‍ പ്രസിദ്ധീകൃതമായി. മാനവസംസ്‌കാരത്തിന്റെ വിവിധ ഭാവങ്ങളെ വിശദമായി വിവരിക്കുന്ന ആധികാരിക ഗ്രന്ഥമാണിത്‌. ഭൂപരിസ്ഥിതി മനുഷ്യരുടെ ജീവിതരീതിയില്‍ ചെലുത്തുന്ന സ്വാധീനതയെ വിശകലനം ചെയ്‌തുകൊണ്ടാണ്‌ ഈ മഹദ്‌ഗ്രന്ഥം ആരംഭിക്കുന്നത്‌. വളര്‍ച്ച, പക്വത, ക്ഷയം, പതനം എന്നീ നൈസര്‍ഗിക അവസ്ഥകളിലൂടെ ഒരു പ്രത്യേക സമൂഹം കടന്നുപോകുന്നതിന്‌ സമാന്തരമായാണ്‌ ഭരണകൂടത്തിന്റെ വളര്‍ച്ചയും തളര്‍ച്ചയും സംഭവിക്കുന്നതെന്ന ആശയമാണ്‌ ഇബ്‌നു ഖല്‍ദൂന്‍ അവതരിപ്പിച്ചിട്ടുള്ളത്‌. 19-ാം ശതകത്തിലെ വിപ്ലവകരമായ ആശയങ്ങള്‍ക്ക്‌ അടിത്തറപാകിയ റാറ്റ്‌സെല്‍ ഖല്‍ദൂന്റെ ആശയങ്ങള്‍ സ്വാംശീകരിച്ചിട്ടുള്ളതായി കാണുന്നു. ചരിത്ര ദര്‍ശനത്തില്‍ സാമൂഹിക ശാസ്‌ത്രപരമായ സമീപനം ആവശ്യമാണെന്നു സമര്‍ഥിച്ച ഇബ്‌നു ഇംഗ്ലീഷ്‌ ചരിത്രകാരനായ ടോയന്‍ബിയെപ്പോലും സ്വാധീനിച്ചിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍