This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇബാന്‍, അബ്ബാ (1915 - 2002)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇബാന്‍, അബ്ബാ (1915 - 2002)

Eban, Abba

അബ്ബാ ഇബാന്‍

ഇസ്രയേലിന്റെ സ്ഥാപക നേതാക്കളില്‍ ഒരാള്‍. ബഹുഭാഷാപണ്ഡിതനും വാഗ്മിയുമായ അബ്ബാ ഇബാന്‍ 1915-ല്‍ ദക്ഷിണാഫ്രിക്കയിലെ ഒരു ജൂത കുടുംബത്തില്‍ ജനിച്ചു. കേംബ്രിജ്‌ സര്‍വകലാശാലയില്‍നിന്ന്‌ പൗരസ്‌ത്യഭാഷകളില്‍ ബിരുദംനേടിയ ഇദ്ദേഹം 1939-ല്‍ കേംബ്രിജിലെ പൗരസ്‌ത്യഭാഷാവിഭാഗത്തില്‍ ട്യൂട്ടറും ഫെലോയും ആയി നിയമിക്കപ്പെട്ടു. യൂണിവേഴ്‌സിറ്റി ലേബര്‍പാര്‍ട്ടിയുടെയും യൂണിയന്‍കമ്മിറ്റിയുടെയും ചെയര്‍മാനായി പ്രവര്‍ത്തിച്ചിരുന്നകാലത്താണ്‌ സയണിസ്റ്റ്‌ നേതാക്കളായ ഖയിം വൈസ്‌മാന്‍, മോഷേ ഷാരറ്റ്‌ എന്നിവരുമായി ഇദ്ദേഹം സമ്പര്‍ക്കം പുലര്‍ത്തിയത്‌. രണ്ടാം ലോകയുദ്ധത്തില്‍ ബ്രിട്ടീഷ്‌ കാലാള്‍പ്പടയിലെ ഒരുദ്യോഗസ്ഥനായിച്ചേര്‍ന്ന ഇബാന്‍ 1942-ല്‍ മേജറായി ഉയര്‍ന്നു. ബ്രിട്ടീഷ്‌ ഭരണത്തിന്‍ കീഴിലായിരുന്ന പലസ്‌തീനില്‍ നിയോഗിക്കപ്പെട്ട ഇദ്ദേഹം (1945) ജൂതസന്നദ്ധഭടന്മാരെ ബ്രിട്ടീഷ്‌ സൈന്യത്തില്‍ ചേര്‍ത്തു പരിശീലിപ്പിക്കുന്നതില്‍ വ്യാപൃതനായി.

1945-ല്‍ ബ്രിട്ടനിലെ പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ലേബര്‍പാര്‍ട്ടി ചെയര്‍മാനായ ഹരോള്‍ഡ്‌ ലാസ്‌കിയുടെ ക്ഷണം നിരസിച്ച ഇബാന്‍ തുടര്‍ന്ന്‌ പലസ്‌തീനില്‍ ഒരു ജൂത രാഷ്‌ട്രം സ്ഥാപിക്കുന്നതിനായുള്ള സയനിസ്റ്റ്‌ പ്രസ്ഥാനത്തില്‍ പൂര്‍ണമായി മുഴുകി. ഇസ്രയേല്‍ സ്വതന്ത്രരാജ്യമായി നിലവില്‍ വന്നതിനു പിന്നില്‍ ഇദ്ദേഹത്തിന്റെ അര്‍പ്പണബോധവും നിതാന്ത പരിശ്രമവും ഗണ്യമായ പങ്കു വഹിച്ചിട്ടുണ്ട്‌. ഇബാന്‍ ലയ്‌സണ്‍ ഓഫീസറായി പ്രവര്‍ത്തിച്ച "യു.എന്‍. സ്‌പെഷ്യല്‍ കമ്മിറ്റി ഒണ്‍ പാലസ്‌തീന്‍' മുന്നോട്ടുവച്ച ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ്‌ പാല്‌സ്തീനെ അറബ്‌ രാജ്യമെന്നും ജൂതരാജ്യമെന്നും വിഭജിക്കാന്‍ യു.എന്‍. തീരുമാനിക്കുന്നത്‌. (പലസ്‌തീന്‍ സംഘര്‍ഷത്തെക്കുറിച്ച്‌ പഠിക്കാനും കഴിയുമെങ്കില്‍ പരിഹാരം നിര്‍ദേശിക്കാനുമാണ്‌ ഈ കമ്മിറ്റി രൂപീകരിക്കപ്പെട്ടത്‌.) സ്വതന്ത്രരാജ്യമായി നിലവില്‍വന്ന ഇസ്രയേലിന്‌ യു.എന്നില്‍ അംഗത്വം ലഭിക്കുന്നതിന്‌ ഇദ്ദേഹത്തിന്റെ വാഗ്‌വൈഭവം സ്‌തുത്യര്‍ഹമായ പങ്കുവഹിച്ചു; ശക്തമായ വാദമുഖങ്ങള്‍ ഉയര്‍ത്തിക്കൊണ്ട്‌ 1949 മേയില്‍ യു.എന്നില്‍ ഇബാന്‍ അവതരിപ്പിച്ച ചരിത്രപ്രസിദ്ധമായ പ്രസംഗത്തിലൂടെയാണ്‌ ഇസ്രയേലിന്‌ യു.എന്നില്‍ അംഗത്വം ലഭിച്ചത്‌. ഈ പ്രസംഗത്തിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റാനും ഇദ്ദേഹത്തിനു കഴിഞ്ഞു.

യു.എന്നില്‍ ഇസ്രയേലിന്റെ സ്ഥിരം പ്രതിനിധിയായി ഇബാന്‍ നിയമിക്കപ്പെടുന്നത്‌ 1949-ലാണ്‌. ഇതേ കാലയളവില്‍ത്തന്നെ യു.എസ്സിലെ ആദ്യത്തെ ഇസ്രയേലി അംബാസഡറായി നിയമിക്കപ്പെട്ടു. അംബാസഡര്‍ എന്ന നിലയില്‍ യു.എസ്‌.-ഇസ്രയേല്‍ ബന്ധത്തിന്‌ ഒരു പുതിയ ദിശാബോധം നല്‌കാന്‍ ഇദ്ദേഹത്തിനായി. അമേരിക്കയുമായുള്ള ഇദ്ദേഹത്തിന്റെ പ്രത്യേക അടുപ്പം ഇസ്രയേലിന്റെ വിദേശനയത്തിന്റെ ആധാരശിലയായി മാറി എന്ന്‌ നിരീക്ഷകര്‍ വിലയിരുത്തുന്നു.

യു.എന്‍. ജനറല്‍ അസംബ്ലിയുടെ വൈസ്‌പ്രസിഡന്റായി ഇബാന്‍ തെരഞ്ഞെടുക്കപ്പെടുന്നത്‌ 1953-ലാണ്‌. 1959-ല്‍ ഇസ്രയേലില്‍ തിരിച്ചെത്തിയ ഇദ്ദേഹം ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി നെസറ്റിലേക്ക്‌ (പാര്‍ലമെന്റ്‌) തിരഞ്ഞെടുക്കപ്പെടുകയും തുടര്‍ന്ന്‌ (1959 ഡിസംബര്‍ 17) ബെന്‍ഗൂരിയന്‍ മന്ത്രിസഭയില്‍ വകുപ്പില്ലാമന്ത്രിയായി നിയമിതനാവുകയും ചെയ്‌തു. 1960 ജൂല. 31-ന്‌ ഇബാന്‍ ഇസ്രയേലിലെ വിദ്യാഭ്യാസ-സാംസ്‌കാരികവകുപ്പ്‌ മന്ത്രിയായി. ഗ്രാമീണ സ്‌കൂളുകളിലെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിന്‌ ഇദ്ദേഹം സ്വീകരിച്ച നടപടികള്‍ ശ്രദ്ധേയമായിരുന്നു. ഇദ്ദേഹത്തിന്റെ ശ്രമഫലമായാണ്‌ ടെല്‍ അവീവ്‌, രാംനാട്ട്‌ഗാന്‍ എന്നിവിടങ്ങളില്‍ സര്‍വകലാശാലകള്‍ സ്ഥാപിക്കപ്പെട്ടത്‌. ലെവി എഷ്‌കോളിന്റെ ആദ്യത്തെ മന്ത്രിസഭയില്‍ (1963 ജൂണ്‍ 26) ഇബാന്‍ ഉപപ്രധാനമന്ത്രിയെന്ന നിലയില്‍ അന്താരാഷ്‌ട്രകാര്യങ്ങളുടെ ചുമതല വഹിച്ചു. യു.എന്‍., 1963-ല്‍ ജനീവയില്‍ സംഘടിപ്പിച്ച സയന്‍സ്‌ ആന്‍ഡ്‌ ടെക്‌നോളജി കോണ്‍ഫറന്‍സിന്റെ വൈസ്‌പ്രസിഡന്റ്‌ ഇദ്ദേഹമായിരുന്നു.

1966-74 കാലയളവില്‍ ഇസ്രയേലിന്റെ വിദേശകാര്യമന്ത്രിയായിരുന്നു ഇബാന്‍. വിദേശകാര്യമന്ത്രി എന്ന നിലയില്‍ ഇസ്രയേലിനെ അമേരിക്കയും യൂറോപ്യന്‍ ഇക്കോണമിക്‌ കമ്യൂണിറ്റിയുമായി കൂടുതല്‍ അടുപ്പിക്കുന്നതിന്‌ ഇദ്ദേഹം മുന്‍കൈ എടുത്തു. ഇസ്രയേല്‍ ഒരു വശത്തും പ്രാന്തവര്‍ത്തികളായ അറബിരാഷ്‌ട്രങ്ങള്‍ മറുവശത്തുമായി നടത്തിയ 1967-ലെ ഷഡ്‌ദിന യുദ്ധവും 1973-ലെ യോംകിപ്പൂര്‍ യുദ്ധവും അക്കാലത്തെ പ്രധാന സംഭവവികാസങ്ങളാണ്‌. പശ്ചിമേഷ്യയില്‍ ശാശ്വത സമാധാനം കൈവരുത്താനായി 1967-ലെ ഷഡ്‌ദിന യുദ്ധത്തില്‍ ഇസ്രയേല്‍ പിടിച്ചെടുത്ത സ്ഥലങ്ങള്‍ അറബികള്‍ക്കു തിരിച്ചു നല്‌കണമെന്ന പക്ഷക്കാരനായിരുന്നു ഇബാന്‍. അറബികളെ മനസ്സിലാക്കിയ, അവരുമായി സംവദിക്കാന്‍ തയ്യാറായ ഇബാന്‍, നയതന്ത്ര വൃത്തങ്ങളില്‍ സമാധാനപ്രിയനായാണ്‌ അടയാളപ്പെട്ടത്‌. ഇദ്ദേഹത്തിന്റെ മിതവാദ നയം ലേബര്‍ പാര്‍ട്ടിയുടെ പുതു നേതൃത്വത്തിന്‌ അസ്വീകാര്യമായതോടെ രാഷ്‌ട്രീയത്തില്‍ അപ്രസക്തനായിമാറിയെങ്കിലും പാര്‍ലമെന്റംഗമെന്ന നിലയില്‍ 1987 വരെ രാഷ്‌ട്രീയത്തില്‍ തുടര്‍ന്നു.

ജോനാതന്‍ പോളാര്‍ഡ്‌ ചാരവൃത്തി കേസ്‌ അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട കമ്മിറ്റിയുടെ ചെയര്‍മാന്‍ എന്ന നിലയില്‍ ഇബാന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്‌ (1987) വിവാദമാവുകയും ഒടുവില്‍ ഇദ്ദേഹത്തിന്റെ രാഷ്‌ട്രീയവനവാസത്തിനു കാരണമാവുകയും ചെയ്‌തു. ഈ കേസില്‍ ലേബര്‍ പാര്‍ട്ടി നേതാക്കളായ ഷിമണ്‍ പെരസ്‌, റബീന്‍ എന്നിവര്‍ക്ക്‌ പങ്കുണ്ടെന്നു കണ്ടെത്തിയ റിപ്പോര്‍ട്ട്‌ പുറത്തുവന്നതിന്റെ തൊട്ടടുത്ത വര്‍ഷം നടന്ന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേതൃത്വം ഇദ്ദേഹത്തിനു സ്ഥാനാര്‍ഥിത്വം നിഷേധിക്കുകയുണ്ടായി.

ജീവിതസായാഹ്നത്തില്‍ ദൃശ്യമാധ്യമ പ്രവര്‍ത്തകന്‍, വിസിറ്റിങ്‌ പ്രൊഫസര്‍ എന്നീ നിലകളില്‍ അമേരിക്കന്‍ പൊതുമണ്ഡലത്തില്‍ സജീവമായിരുന്നു. 2002 ന. 17-ന്‌ ടെല്‍ അവീവില്‍ ഇദ്ദേഹം അന്തരിച്ചു.

ഇംഗ്ലീഷ്‌, ഫ്രഞ്ച്‌, ഹീബ്രൂ, അറബി എന്നീ ഭാഷകളിലെ നിരവധി പ്രൗഢലേഖനങ്ങള്‍ക്കുപുറമേ ദ്‌ മെയ്‌സ്‌ ഒഫ്‌ ജസ്റ്റിസ്‌ (തൗഫീഖല്‍ ഹക്കിമിന്റെ അറബിനോവലിന്റെ തര്‍ജുമ; 1946), ദ്‌ മോഡേണ്‍ ലിറ്റററി മൂവ്‌മെന്റ്‌ ഇന്‍ ഈജിപ്‌ത്‌ (1949), സോഷ്യല്‍ ആന്‍ഡ്‌ കള്‍ച്ചറല്‍ പ്രോംബ്ലംസ്‌ ഇന്‍ ദ്‌ മിഡില്‍ ഈസ്റ്റ്‌ (1947), ദ്‌ ടോയന്‍ബി ഹെറിസി (1955), വോയ്‌സ്‌ ഒഫ്‌ ഇസ്രയേല്‍ (1957), ദ്‌ ടൈഡ്‌ ഒഫ്‌ നാഷണലിസം (1959), ഖയിം വൈസ്‌മാന്‍; ദ്‌ കളക്‌റ്റീവ്‌ ബയോഗ്രഫി (1962),റിയാലിറ്റി ആന്‍ഡ്‌ മിഷന്‍ ഇന്‍ ദ്‌ മിഡില്‍ ഈസ്റ്റ്‌ (1965), ദ്‌ ന്യൂ ഡിപ്ലോമസി-ഇന്റര്‍നാഷണല്‍ അഫയേഴ്‌സ്‌ ഇന്‍ ദ്‌ മോഡേണ്‍ ഏജ്‌ (1983), ഹെറിറ്റേജ്‌ സിവിലൈസേഷന്‍ ആന്‍ഡ്‌ ദ്‌ ജ്യൂ (1984), ഡിപ്ലോമസ്‌ ഫോര്‍ ദ്‌ നെക്‌സ്റ്റ്‌ സെഞ്ച്വറി (1998) എന്നീ കൃതികളും ഇദ്ദേഹം രചിച്ചിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍