This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്ദുചൂഡന്‍ (1923 - 92)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇന്ദുചൂഡന്‍ (1923 - 92)

ഇന്ദുചൂഡന്‍

കേരളീയനായ പക്ഷിനിരീക്ഷകനും, ഗ്രന്ഥകാരനും. യഥാര്‍ഥനാമധേയം. കെ.കെ. നീലകണ്‌ഠന്‍. 1923, ഏപ്രിലില്‍ പാലക്കാട്‌ ജില്ലയിലെ കാവശ്ശേരിയിലായിരുന്നു ജനനം. 1944-ല്‍ മദ്രാസ്‌ ക്രിസ്‌ത്യന്‍ കോളജില്‍ നിന്നും ഇംഗ്ലീഷ്‌ സാഹിത്യത്തില്‍ ബിരുദം നേടി. മധുരയിലെ അമേരിക്കന്‍ കോളജില്‍ ഇംഗ്ലീഷ്‌ അധ്യാപകനായി ഔദ്യോഗിക ജീവിതമാരംഭിച്ച ഇന്ദുചൂഡന്‍ പിന്നീട്‌ മദ്രാസ്‌ ലൊയോള കോളജ്‌, പാലക്കാട്‌ വിക്‌ടോറിയ കോളജ്‌, ചിറ്റൂര്‍ ഗവണ്‍മെന്റ്‌ കോളജ്‌, തിരുവനന്തപുരം വിമന്‍സ്‌ കോളജ്‌, എറണാകുളം മഹാരാജാസ്‌ കോളജ്‌ എന്നിവിടങ്ങളിലും സേവനമനുഷ്‌ഠിക്കുകയുണ്ടായി. തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ പ്രിന്‍സിപ്പല്‍ ആയും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

ചെറുപ്പകാലം മുതല്‍തന്നെ ഇന്ദുചൂഡന്‍ പക്ഷി നിരീക്ഷണത്തില്‍ അതീവ തത്‌പരനായിരുന്നു; ആറു ദശാബ്‌ദത്തോളം നീണ്ടുനിന്ന പക്ഷി പഠന യ്‌തനത്തിനിടയില്‍ നിരവധി ആനുകാലികങ്ങളില്‍ മലയാളത്തിലും ഇംഗ്ലീഷിലുമായി നൂറില്‍പ്പരം ശാസ്‌ത്രലേഖനങ്ങളും കുറിപ്പുകളും എഴുതിയിട്ടുണ്ട്‌.

1958-ല്‍, കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച കേരളത്തിലെ പക്ഷികള്‍ എന്ന ഗ്രന്ഥം ഇന്ദുചൂഡനെ പക്ഷി നിരീക്ഷണരംഗത്ത്‌ ഏറെ ശ്രദ്ധേയനാക്കി. കേരളത്തിലെ പക്ഷികളെക്കുറിച്ചുള്ള മലയാളത്തിലെ ആധികാരികമായ ആദ്യത്തെ കൃതിയായി ഇത്‌ പരിഗണിക്കപ്പെടുന്നു. കേരളത്തില്‍ കണ്ടുവരുന്ന ഏകദേശം 261 തരം പക്ഷികളെപ്പറ്റി ഇതില്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്‌. 1986-ല്‍ പ്രസിദ്ധീകരിച്ച പുല്ലുതൊട്ട്‌ പൂനാര വരെ എന്ന കൃതിക്ക്‌ ഏറ്റവും നല്ല ശാസ്‌ത്ര ഗ്രന്ഥത്തിനുള്ള സംസ്ഥാന ശാസ്‌ത്ര-സാങ്കേതിക-പരിസ്ഥിതി വകുപ്പിന്റെ അവാര്‍ഡും, കേരള സാഹിത്യ അക്കാദമിയുടെ ഐ.സി. ചാക്കോ എന്‍ഡോവ്‌മെന്റ്‌ പ്രൈസും ലഭിക്കുകയുണ്ടായി. കുട്ടികള്‍ക്കുവേണ്ടി 1979-ല്‍ രചിച്ച പക്ഷികളും മനുഷ്യരും എന്ന ഗ്രന്ഥം 1980-ലെ കേരള സര്‍ക്കാരിന്റെ ബാലസാഹിത്യത്തിനുള്ള അവാര്‍ഡും, 1981-ലെ കൈരളി ചില്‍ഡ്രന്‍സ്‌ ബുക്ക്‌ ട്രസ്റ്റിന്റെ അവാര്‍ഡും നേടി. 1987-ല്‍ പ്രസിദ്ധീകരിച്ച പക്ഷികളുടെ അദ്‌ഭുത പ്രപഞ്ചം 1993-ലെ എ ബുക്ക്‌ ഒഫ്‌ കേരള ബേഡ്‌സ്‌, 1986-ലെ എക്‌സ്റ്റിങ്‌റ്റ്‌ ആന്‍ഡ്‌ വാനിഷിങ്‌ ബേഡ്‌സ്‌, കോള്‍സ്‌ ഒഫ്‌ ദി മലബാര്‍ ജംഗിള്‍ ഔള്‍ലെറ്റ്‌ എന്നിവ ഇന്ദുചൂഡന്റെ കൃതികളില്‍ പ്രധാനപ്പെട്ടവയാണ്‌.

ഇന്ദുചൂഡന്‍ രചിച്ച ഭൂരിഭാഗം ലേഖനങ്ങളും ബേര്‍ഡ്‌ ഇത്തോളജി അഥവാ പക്ഷികളുടെ ചേഷ്‌ടിത പഠന ശാസ്‌ത്ര ശാഖയില്‍പ്പെടുന്നവയാണ്‌. പക്ഷികളുടെ പ്രജനനം, ശബ്‌ദം എന്നിവയെപ്പറ്റിയും ഇദ്ദേഹം വിശദമായ പഠനം നടത്തിയിട്ടുണ്ട്‌. ഇന്ത്യയില്‍, പെലിക്കന്‍ പക്ഷിയുടെ ഏറ്റവും വലിയ പ്രത്യുത്‌പാദന കേന്ദ്രം കര്‍ണാടകയിലെ കിഴക്കന്‍ ഗോദാവരി ജില്ലയിലെ അരെഡ്‌ ആണ്‌ എന്ന്‌ കണ്ടെത്തിയത്‌ ഇദ്ദേഹമാണ്‌.

തീപ്പൊരിക്കണ്ണന്‍, കാടുമുഴക്കി എന്നീ പക്ഷികളുടെ ശബ്‌ദങ്ങളെക്കുറിച്ച്‌ ഇന്ദുചൂഡന്‍ നടത്തിയ പഠനങ്ങള്‍ ശ്രദ്ധേയമാണ്‌. തവിട്ടുപാറ്റപിടിയന്‍, ചിന്നമുണ്ടി, കമ്പിവാലന്‍, കത്രികപ്പക്ഷി തുടങ്ങിയവയുടെ പ്രജനനം കേരളത്തില്‍ ആദ്യമായി നിരീക്ഷിച്ചത്‌ ഇദ്ദേഹമാണ്‌. 1991-ല്‍ കാവശ്ശേരിയിലെ തന്റെ വീട്ടുമുറ്റത്തെ മാവിന്‍മുകളില്‍ കൂട്‌ കെട്ടിയിരുന്ന തേന്‍കൊതിച്ചിപ്പരുന്തുകളുടെ പ്രജനനത്തെക്കുറിച്ച്‌ ഇദ്ദേഹം എഴുതിയ ലേഖനം 1993-ല്‍ ബോംബെ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെ ജേണലില്‍ പ്രസിദ്ധീകരിച്ചു. ഇതായിരുന്നു ഇന്ദുചൂഡന്റെ ഏറ്റവും അവസാനത്തെ രചന.

കേരള നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെ സ്ഥാപക പ്രസിഡന്റ്, പ്രകൃതി സംരക്ഷണ സമിതി ഉപാധ്യക്ഷന്‍ എന്നീ നിലകളിലും ഇന്ദുചൂഡന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. സംസ്ഥാന വന്യജീവി സംരക്ഷണ ബോര്‍ഡ്‌, വിശ്വ പ്രകൃതി നിധി(World Wide Fund for Nature)യുടെ കേരള സംസ്ഥാന കമ്മിറ്റി എന്നിവയിലും ഇദ്ദേഹം അംഗമായിരുന്നു. 1992 ജൂണ്‍ 14-ന്‌ ഇന്ദുചൂഡന്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍