This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്ദിരാഗാന്ധി കനാൽ പദ്ധതി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:43, 5 സെപ്റ്റംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഇന്ദിരാഗാന്ധി കനാല്‍ പദ്ധതി

ഇന്ദിരാഗാന്ധി കനാല്‍

ലോകത്തിലെ ഏറ്റവും വലിയ കനാല്‍ ജലസേചന പദ്ധതി. പഞ്ചാബിലെ സത്‌ലജ്‌ നദിയിലെ ഹരികെ ബാറേജില്‍ നിന്നാണ്‌ ഈ കനാല്‍ ആരംഭിക്കുന്നത്‌. രവി-ബിയാസിലെ 98,560 ലക്ഷം ക്യുബിക്‌ മീറ്റര്‍ വെള്ളം കൊണ്ടുവന്ന്‌ പടിഞ്ഞാറന്‍ രാജസ്ഥാനിലെ 11 ശതമാനത്തോളം പ്രദേശങ്ങളില്‍ ജലസേചനം നടത്തി അവിടം ഹരിതാഭമാക്കുകയാണ്‌ 1961-ല്‍ ആരംഭിച്ച ഈ ബൃഹദ്‌പദ്ധതിയുടെ ലക്ഷ്യം. രാജസ്ഥാനിലെ വരണ്ട പ്രദേശങ്ങളായ ശ്രീഗംഗാനഗര്‍, ബിക്കാനീര്‍, ജോഡ്‌പൂര്‍, ജയ്‌സാല്‍മര്‍ എന്നീ ജില്ലകളാണ്‌ ഇതിന്റെ കമാന്‍ഡ്‌ ഏരിയ. പദ്ധതി പൂര്‍ത്തിയായാല്‍ 20 ലക്ഷം ഹെക്‌ടര്‍ സ്ഥലത്ത്‌ ജലസേചനം നടത്താനാകും. രാജസ്ഥാനിലെ അത്യധികമായ വരള്‍ച്ചയ്‌ക്ക്‌ പരിഹാരമായിട്ടാണ്‌ ഈ കനാല്‍ പദ്ധതി രൂപകല്‌പന ചെയ്‌തത്‌. രാജസ്ഥാന്‍ കനാല്‍ എന്ന പേരിലും ഈ പദ്ധതി അറിയപ്പെടുന്നു.

രണ്ട്‌ ഘട്ടമായി പൂര്‍ത്തിയാക്കാനാണ്‌ ഈ പദ്ധതി ലക്ഷ്യമിടുന്നത്‌. 204 കിലോമീറ്റര്‍ നീളത്തിലുള്ള രാജസ്ഥാന്‍ ഫീഡര്‍, 189 കിലോമീറ്റര്‍ നീളത്തിലുള്ള മെയിന്‍ കനാല്‍ 3454 കിലോമീറ്റര്‍ വിതരണശൃംഖല എന്നിവ പൂര്‍ത്തിയാക്കി 9.5 ലക്ഷം ഹെക്‌ടര്‍ സ്ഥലത്ത്‌ ജലസേചനസൗകര്യം സൃഷ്‌ടിക്കുകയായിരുന്നു ഒന്നാംഘട്ടം ലക്ഷ്യമിട്ടിരുന്നത്‌. ഇത്‌ 1986-ല്‍ പൂര്‍ത്തീകരിക്കപ്പെട്ടു. പ്രധാന കനാലില്‍ നിന്ന്‌ 445 കിലോമീറ്റര്‍ നീളത്തില്‍ ടെയില്‍കനാല്‍ നിര്‍മിച്ച്‌ 11 ലക്ഷം ഹെക്‌ടറില്‍ ജലസേചനസൗകര്യം ഏര്‍പ്പെടുത്തുകയാണ്‌ രണ്ടാം ഘട്ടം. രണ്ടാം ഘട്ടത്തിന്റെ കമാന്‍ഡ്‌ ഏരിയ വര്‍ഷത്തില്‍ 15 സെന്റിമീറ്ററില്‍ താഴെ മാത്രം മഴ ലഭിക്കുന്ന മണല്‍ക്കൂന പ്രദേശമാണ്‌. 5409 കിലോമീറ്റര്‍ നീളമുള്ള വിതരണശൃംഖലയുടെ രണ്ടാംഘട്ട നിര്‍മാണജോലികള്‍ ഏതാണ്ട്‌ പൂര്‍ത്തീകരണത്തോട്‌ അടുക്കുകയാണ്‌.

ഇന്ധിരാഗാന്ധി കനാല്‍ പദ്ധതി ഏറെ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക്‌ വഴിവയ്‌ക്കുന്നു. ഒന്നാംഘട്ടം സൃഷ്‌ടിക്കുന്ന പ്രധാന പ്രശ്‌നം കനാലില്‍ നിന്ന്‌ നേരിട്ടും മോശമായ കാര്‍ഷികവൃത്തിമൂലം കൃഷിയിടങ്ങളില്‍നിന്നും വെള്ളം അടിയിലേക്കു കിനിഞ്ഞിറങ്ങുന്നു എന്നതാണ്‌. അടിമണ്ണിലുള്ള ജിപ്‌സംപാളി ഉപരിതല മണ്ണില്‍നിന്ന്‌ കിനിഞ്ഞിറങ്ങുന്ന വെള്ളത്തെ പിന്നീടതിനടിയിലേക്ക്‌ വിടാതെ അവിടെത്തന്നെ പിടിച്ചുനിര്‍ത്തുന്നു. ഉപരിതലത്തിനടിയിലുള്ള കാത്സ്യം, മഗ്നീഷ്യം എന്നിവയുടെ സംയുക്തങ്ങള്‍ വെള്ളത്തില്‍ ലയിച്ച്‌ പൊങ്ങിവരുന്നതിനാല്‍ ആ പ്രദേശമാകെ ലവണസാന്ദ്രമായി മാറുന്നു. വന്‍തോതിലുള്ള ഈ ലവണങ്ങള്‍ സസ്യവളര്‍ച്ചയെയും വിളയെയും പ്രതികൂലമായി ബാധിക്കുകയാണ്‌. നീര്‍ക്കെട്ട്‌, കൃഷിഭൂമിയിലും മനുഷ്യവാസപ്രദേശങ്ങളിലും വെള്ളപ്പൊക്കം എന്നിങ്ങനെയുള്ള പ്രശ്‌നങ്ങള്‍ക്ക്‌ പുറമേ ഉയര്‍ന്നുവരുന്ന ലവണജലം ധാരാളം കൃഷിഭൂമിയെ തരിശാക്കിക്കൊണ്ടിരിക്കുന്നു.

മണല്‍ക്കൂനകളിലെ സവിശേഷ സസ്യജാലങ്ങളായ വിമ്പ്‌ (Lepta demiapyrotechnia), ബുയി (Aerva Pserudotomentora), ഫാര്‍ (Dipterigum glaucam), ലാന (Haloxylon salicormicum), ചുവന്ന എരിക്ക്‌ (Calotropis procera) എന്നിവ ഏതാണ്ട്‌ മുഴുവനായിത്തന്നെ നിര്‍മാണവുമായി ബന്ധപ്പെട്ടു നശിപ്പിക്കപ്പെട്ടുകഴിഞ്ഞു. വന്നി (Prosopis), അക്കേഷ്യ (Acacia) എന്നീ ജാതികളും താഴ്‌ന്ന പ്രദേശങ്ങളില്‍ നിന്ന്‌ അപ്രത്യക്ഷമായിട്ടുണ്ട്‌. അമര്‍പുര (Amarpura), ബജു (Bajju), മദസാര്‍ (Madasar) എന്നീ ഗ്രാമങ്ങള്‍ മുഴുവനും ചെളിക്കെട്ടുപ്രദേശമായി മാറിക്കഴിഞ്ഞു. കനാലിന്റെ കീഴ്‌ഭാഗത്ത്‌ ഊറല്‍ വന്നു നിറയുകയും ഒരു തരം ഹരിത ആല്‍ഗയുടെ വളര്‍ച്ചയ്‌ക്ക്‌ കാരണമാവുകയും ചെയ്‌തിരിക്കുന്നു.

ദീര്‍ഘവീക്ഷണമില്ലാതെ പദ്ധതി ആസൂത്രണം ചെയ്യുന്നതുകൊണ്ടുള്ള ദോഷത്തിന്റെ ഉത്തമോദാഹരണമായി മാറിയിരിക്കുകയാണ്‌ ഇന്ന്‌ ഇന്ദിരാഗാന്ധി കനാല്‍ പദ്ധതി. രാജസ്ഥാനിലെ ജലദൗര്‍ലഭ്യം ഒഴിവാക്കാനാംരംഭിച്ച ഈ പദ്ധതി, ആ പ്രദേശം മുഴുവന്‍ ലവണാംശം കലര്‍ന്ന ഉപയോഗരഹിതമായ ചതുപ്പു നിലമാക്കി മാറ്റുകയാണുണ്ടായത്‌. മനുഷ്യവാസ പ്രദേശങ്ങളെ അത്‌ നീര്‍ക്കെട്ടുപ്രദേശങ്ങളാക്കി മാറ്റി. സ്വാഭാവികമായ പ്രാദേശിക സസ്യ-ജന്തുജാലങ്ങളുടെ സ്ഥാനത്ത്‌ ഉപ്പുജലത്തില്‍ വളരുന്ന പുത്തന്‍ ജനുസ്സുകളുടെ വിഹാരകേന്ദ്രമായി മാറ്റി. 600-ല്‍പ്പരം സസ്യജാതികളും 470-ഓളം ജന്തുജാതികളും ഇവിടെ ഉണ്ടായിരുന്നതില്‍ 60 ശതമാനത്തോളം വംശനാശഭീഷണിയിലാണ്‌. 40-50 വര്‍ഷങ്ങള്‍ക്ക്‌ മുമ്പു കണ്ടിരുന്ന ജീവജാതികളൊന്നും ഇന്നവിടെ കാണാനില്ല. മഴ കുറവായ പ്രദേശത്ത്‌ മാത്രം കണ്ടിരുന്ന വിശേഷപ്പെട്ട സെവാര്‍ (Sewar) പുല്ലിനങ്ങള്‍ ഥാര്‍ പരിസ്ഥിതിവ്യൂഹത്തിലെ ഒരു പ്രത്യേകതയായിരുന്നത്‌ ഇന്ന്‌ അപ്രത്യക്ഷമായിട്ടുണ്ട്‌. പുല്‍മേടുകള്‍, കൃഷിയിടങ്ങള്‍ എന്നിവ നാശത്തിന്റെ വക്കിലാണ്‌. കനാല്‍ വഴി വെള്ളം കൊണ്ടുവന്ന്‌ മരുഭൂമിയെ പച്ചപിടിപ്പിക്കാമെന്ന സ്വപ്‌നം ഇന്ന്‌ പടിഞ്ഞാറന്‍ രാജസ്ഥാന്റെ സമ്പന്നമായ ജൈവവൈവിധ്യത്തിന്റെ ശ്‌മശാനഭൂമിയില്‍ ഉയര്‍ന്ന ദുഃസ്വപ്‌നമായി മാറിയിരിക്കുന്നു.

(കെ. ശ്രീധരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍