This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്ത്യാ-പാകിസ്‌താന്‍ യുദ്ധങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:42, 5 സെപ്റ്റംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഇന്ത്യാ-പാകിസ്‌താന്‍ യുദ്ധങ്ങള്‍

പീരങ്കിക്കരികില്‍ ഇന്ത്യന്‍ സൈനികര്‍

ഇന്ത്യയും പാകിസ്‌താനും തമ്മില്‍ നടന്ന യുദ്ധങ്ങള്‍. ഈ രണ്ടു രാഷ്‌ട്രങ്ങള്‍ക്കിടയില്‍ 1947 ഒക്‌ടോബര്‍ മുതല്‌ക്കേ സംഘര്‍ഷം ആരംഭിച്ചിരുന്നുവെന്നു പറയാം. കാശ്‌മീരിന്റെ മേലുള്ള അവകാശപ്രശ്‌നമായിരുന്നു രണ്ടു രാഷ്‌ട്രങ്ങളും തമ്മിലുള്ള ഈ സംഘര്‍ഷത്തിന്റെ പ്രധാന കാരണം.

കാശ്‌മീര്‍പ്രശ്‌നം പരിഹരിക്കാതെ നീട്ടിക്കൊണ്ടുപോകുവാന്‍ സാധ്യമല്ലെന്ന്‌ പാക്‌ പ്രസിഡണ്ടായിരുന്ന അയൂബ്‌ഖാന്‍ പ്രഖ്യാപിച്ചതോടെയാണ്‌ ഇന്ത്യാ-പാക്‌ ബന്ധം ശിഥിലമായത്‌. 1948-ല്‍ ഇന്ത്യയും പാകിസ്‌താനും തമ്മിലുണ്ടായ സംഘട്ടനത്തെത്തുടര്‍ന്ന്‌ യു.എന്‍. ഏര്‍പ്പെടുത്തിയ യുദ്ധവിരാമക്കരാറിനെ പാകിസ്‌താന്‍ പലപ്രാവശ്യം ലംഘിച്ചു. 1963-ല്‍ കാശ്‌മീര്‍ അതിര്‍ത്തിയില്‍ മാത്രം 448 പ്രാവശ്യം പാകിസ്‌താന്‍ യുദ്ധവിരാമരേഖാലംഘനം നടത്തി. 1964 ആയപ്പോഴേക്കും പാകിസ്‌താന്റെ ഭാഗത്തുനിന്നുള്ള ഇത്തരം അതിക്രമണത്തിന്റെ സംഖ്യ 1,522 ആയി വര്‍ധിച്ചു. 1965-ല്‍ ആ രാഷ്‌ട്രം 1800 പ്രാവശ്യത്തിലധികം ഇന്ത്യന്‍ ഭടന്മാരുടെ നേര്‍ക്കു വെടിവച്ചുകൊണ്ട്‌ ഇത്തരം ലംഘനങ്ങള്‍ തുടര്‍ന്നു. 1965 ഏപ്രിലില്‍ ഇന്ത്യന്‍ പ്രദേശമായ കച്ച്‌ ആക്രമിച്ച്‌ അധീനപ്പെടുത്തുവാന്‍ പാകിസ്‌താന്‍ ശ്രമിച്ചു. ഇതിനും പുറമേ ശ്രീനഗര്‍ മുതല്‍ ലേ വരെയുള്ള റോഡ്‌ ഉപരോധിച്ച്‌ ലഡാഖിലേക്കുള്ള ഗതാഗതം തടസ്സപ്പെടുത്തുന്നതിനും അവര്‍ ഉദ്യമം നടത്തി. അതിനെ തുടര്‍ന്ന്‌ 1965 മേയ്‌ 16-നു ഇന്ത്യന്‍ സൈനികര്‍ പാകിസ്‌താന്റെ അതിര്‍ത്തി ലംഘിച്ച്‌ അവിടത്തെ രണ്ടു സൈനിക പോസ്റ്റുകള്‍ പിടിച്ചെടുക്കുകയും ചെയ്‌തു. എന്നാല്‍ താമസിയാതെ യു.എന്‍-ന്റെ അഭ്യര്‍ഥന മാനിച്ച്‌ ഈ രണ്ടു താവളങ്ങളില്‍ നിന്നും ഇന്ത്യന്‍ സേന പിന്‍വാങ്ങി.

ഹാജിപിര്‍ ചുരത്തില്‍ ശത്രുക്കള്‍ക്കുനേരെ ആക്രമണം നടത്തുന്ന ഇന്ത്യന്‍സേന (1965)

1965 ആഗ. 5-ന്‌ പാക്‌ ഒളിപ്പോരാളികള്‍ നിയന്ത്രണ രേഖ ഭേദിച്ച്‌ കശ്‌മീരില്‍ പ്രവേശിക്കുകയുണ്ടായി. അതേമാസം 25-നു ഇന്ത്യന്‍ പട്ടാളം പാക്‌ അധീനകാശ്‌മീരില്‍ പ്രവേശിച്ച്‌ തിത്വാല്‍ മേഖലയിലെ പല ചെക്ക്‌പോസ്റ്റുകളും തിരിച്ചുപിടിച്ചു. ആഗ. 27-ന്‌ പാക്‌ അധീനകാശ്‌മീരിലെ ഹാജിപിര്‍ ചുരം ഉള്‍പ്പെടെയുള്ള തന്ത്രപ്രധാനങ്ങളായ സൈനികത്താവളങ്ങളും ഇന്ത്യയുടെ അധീനതയിലായി. അതോടുകൂടി പാകിസ്‌താന്‍ ഒളിപ്പോരാളികളുടെ നുഴഞ്ഞുകയറ്റം തടയപ്പെട്ടു. ഇന്ത്യയും പാകിസ്‌താനും ഉടനടി വെടിനിര്‍ത്തല്‍ പാലിക്കണമെന്ന്‌ 1965 സെപ്‌. 4-നു യു.എന്‍. രക്ഷാസമിതി ഔപചാരികമായി ഇരു രാഷ്‌ട്രങ്ങളോടും ആവശ്യപ്പെട്ടു.

യുദ്ധവിരാമം ഏര്‍പ്പെടുത്തുന്നതിന്‌ ഇന്ത്യ സന്നദ്ധമായിരുന്നെങ്കിലും പാകിസ്‌താന്‍ അതിനു വിസമ്മതിക്കുകയാണുണ്ടായത്‌. സെപ്‌. 4-നു ചൈനീസ്‌ വിദേശകാര്യമന്ത്രിയായിരുന്ന മാര്‍ഷല്‍ ചെന്‍യി പാകിസ്‌താനിലെത്തി, ഇന്ത്യയ്‌ക്കെതിരായുള്ള സംഘട്ടനത്തില്‍ ചൈനയുടെ സഹായസഹകരണങ്ങള്‍ വാഗ്‌ദാനം ചെയ്‌തു. തുടര്‍ന്ന്‌ പാകിസ്‌താന്‍ തങ്ങളുടെ സാബര്‍ജറ്റുകള്‍ ഉപയോഗിച്ചുള്ള ഒരു വ്യോമാക്രമണം അമൃത്‌സറിലെ ഇന്ത്യന്‍ വിമാനസേനാകേന്ദ്രങ്ങളിലാരംഭിച്ചു. ഇതിനൊരു തിരിച്ചടിയെന്നവണ്ണം സെപ്‌. 9-നു ഇന്ത്യന്‍സേന സിയാല്‍കോട്ട്‌-ലാഹോര്‍-രാജസ്ഥാന്‍ മേഖലകളിലൂടെ പാകിസ്‌താനിലേക്കു പ്രവേശിച്ചു. ദോഗ്ര, ബുര്‍ക്കി എന്നീ സ്ഥലങ്ങള്‍ പിടിച്ചെടുത്ത ഇന്ത്യന്‍ സേന ലാഹോറിലേക്കു നീങ്ങി. ഇന്ത്യന്‍ സൈന്യം ഈ മേഖലയിലുള്ള പാകിസ്‌താന്റെ സൈനിക സന്നാഹങ്ങളെ നശിപ്പിക്കുന്നതില്‍ വ്യാപൃതമായി. അസല്‍ ഉത്തര്‍ എന്ന സ്ഥലത്തുവച്ചു നടന്ന യുദ്ധത്തില്‍ പാകിസ്‌താന്‍ പരാജയപ്പെട്ടു. 97 പാറ്റന്‍ ടാങ്കുകളും 10 ലഫ്‌റ്റനന്റ്‌ കേണല്‍മാരും 6 മേജര്‍മാരും ഉള്‍പ്പെടെ അനേകം സൈനിക ഉദ്യോഗസ്ഥന്മാരും ഈ യുദ്ധത്തില്‍ പാകിസ്‌താനു നഷ്‌ടപ്പെട്ടു. സിയാല്‍കോട്ടു മേഖലയിലെ ഫില്ലോറ എന്ന സ്ഥലത്തുവച്ച്‌ സെപ്‌. 11-നു നടന്ന യുദ്ധത്തിലും പാകിസ്‌താനു കനത്ത നാശനഷ്‌ടങ്ങളുണ്ടാക്കുവാന്‍ ഇന്ത്യയ്‌ക്കു സാധിച്ചു. ഈ പരാജയങ്ങളെത്തുടര്‍ന്ന്‌ സെപ്‌. 23-നു വെടിനിര്‍ത്തല്‍ ഏര്‍പ്പെടുത്താം എന്ന്‌ പാകിസ്‌താന്‍ സമ്മതിച്ചു; അതിനുശേഷവും പാകിസ്‌താന്‍ വ്യോമസേന പഞ്ചാബിലെ അധിവാസകേന്ദ്രങ്ങളില്‍ ബോംബുവര്‍ഷിച്ച്‌ നാശനഷ്‌ടങ്ങള്‍ വരുത്തുന്നതിന്‌ ശ്രമം നടത്തി. വെടിനിര്‍ത്തലിനെ കാശ്‌മീര്‍ പ്രശ്‌നവുമായി ബന്ധിപ്പിക്കുന്നതിന്‌ പാകിസ്‌താന്‍ നടത്തിയ ഉദ്യമത്തെ ഇന്ത്യ എതിര്‍ത്തു.

സോവിയറ്റ്‌ പ്രധാനമന്ത്രി കോസിഗിന്റെ ശ്രമഫലമായി, ഇന്ത്യയും പാകിസ്‌താനും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുവേണ്ടി ഒരു സന്ധിസമ്മേളനം 1966 ജനു. 10-നു താഷ്‌കന്റില്‍ വച്ചുനടന്നു. പ്രധാനമന്ത്രി ലാല്‍ബഹാദൂര്‍ ശാസ്‌ത്രിയും പാകിസ്‌താന്‍ പ്രസിഡണ്ട്‌ അയൂബ്‌ഖാനും പങ്കെടുത്ത ഈ സമ്മേളനത്തെത്തുടര്‍ന്ന്‌ ഒപ്പുവച്ച ഉടമ്പടി ഇരുരാഷ്‌ട്രങ്ങളും തമ്മിലുള്ള സ്‌നേഹവും ഐക്യവും നിലനിര്‍ത്തുവാന്‍ വ്യവസ്ഥ ചെയ്‌തു. അന്നേ ദിവസംതന്നെ താഷ്‌കന്റില്‍വച്ചു ലാല്‍ബഹാദൂര്‍ ശാസ്‌ത്രി ആകസ്‌മികമായി നിര്യാതനായി. താഷ്‌കന്റ്‌ പ്രഖ്യാപനത്തിനു ശേഷവും ഇന്ത്യയും പാകിസ്‌താനും തമ്മിലുളള സംഘര്‍ഷം അവസാനിച്ചില്ല.

1971 ജനു. 30-നു ശ്രീനഗറില്‍നിന്നും ജമ്മുവിലേക്കു പുറപ്പെട്ട ഇന്ത്യന്‍ എയര്‍ലൈന്‍സ്‌ വക ഒരു യാത്രാവിമാനത്തെ രാഷ്‌ട്രീയപ്രരിതമായ ഒരു സംഘം പാകിസ്‌താനിലേക്കു തട്ടിക്കൊണ്ടുപോയി ഫെ. 2-നു ലാഹോറിനു സമീപം വച്ച്‌ കത്തിച്ചു. ഈ സംഭവത്തെത്തുടര്‍ന്ന്‌ പാകിസ്‌താന്റെ വക വിമാനങ്ങള്‍ ഇന്ത്യയ്‌ക്കു മുകളിലൂടെ പറക്കുന്നതിനെ ഇന്ത്യ (ഫെ. 4) നിരോധിച്ചു.

വ്യോമാക്രമണ ദൃശ്യം (ഇന്ത്യാ-പാകിസ്‌താന്‍ യുദ്ധം)
ഹാജിപിര്‍ ചുരം പിടിച്ചെടുത്ത ഇന്ത്യന്‍ പടയാളികളുടെ ആഹ്ലാദപ്രകടനം

പാകിസ്‌താന്‍ പ്രവിശ്യയായിരുന്ന കിഴക്കന്‍ബംഗാള്‍ ബാംഗ്ലദേശ്‌ എന്ന പേരില്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതോടെ ബാംഗ്ലദേശിലെ ജനങ്ങളും അവിടെ താവളമടിച്ചിരുന്ന പാകിസ്‌താന്‍ പട്ടാളവും തമ്മില്‍ സംഘട്ടനങ്ങള്‍ ആരംഭിച്ചു; ഇന്ത്യ ബംഗ്ലാജനതയ്‌ക്ക്‌ ധാര്‍മികമായ പിന്തുണ നല്‌കി. ഈ സംഘട്ടനങ്ങള്‍ നിമിത്തം ബാംഗ്ലദേശില്‍നിന്ന്‌ ഇന്ത്യന്‍ പ്രദേശത്തേക്കു കടന്നുവന്ന ഒരു കോടിയോളം അശരണരായ അഭയാര്‍ഥികളെ സംരക്ഷിക്കേണ്ട ചുമതല ഇന്ത്യാഗവണ്‍മെന്റിന്‌ ഏറ്റെടുക്കേണ്ടിവന്നു. പാകിസ്‌താന്‍ പട്ടാളം ബാംഗ്ലദേശില്‍ നടത്തിയ അക്രമത്തെ ഇന്ത്യാഗവണ്‍മെന്റ്‌ അപലപിച്ചത്‌ പാകിസ്‌താനില്‍ അമര്‍ഷവും അനിഷ്‌ടവുമുണ്ടാക്കി. പാകിസ്‌താന്‍ ഇന്ത്യയുമായുള്ള നയതന്ത്രബന്ധങ്ങള്‍ ഭാഗികമായി റദ്ദു ചെയ്‌തുകൊണ്ട്‌ ഏ. 24-നു കല്‍ക്കത്തയിലെ പാകിസ്‌താന്‍ ഡെപ്യൂട്ടി ഹൈക്കമ്മിഷണറാഫീസ്‌ അടച്ചിട്ടു; ഇതിനെത്തുടര്‍ന്ന്‌ ധാക്കയിലെ ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മിഷണറാഫീസ്‌ അടച്ചിടുവാന്‍ ഇന്ത്യയും നിര്‍ബന്ധിതയായി.

പാകിസ്‌താന്‍ പട്ടാളം ഇന്ത്യയുടെ കിഴക്കേ അതിര്‍ത്തിയില്‍ വെടിനിറുത്തല്‍ ലംഘനങ്ങളും ആക്രമണങ്ങളും ആരംഭിച്ചു. മേയ്‌ മൂന്ന്‌ ആയപ്പോഴേക്കും ഇന്ത്യയുടെ പടിഞ്ഞാറേ അതിര്‍ത്തിയിലും പാകിസ്‌താന്‍പട്ടാളം യുദ്ധസന്നാഹങ്ങള്‍ നടത്തുന്നതായി വിവരം ലഭിച്ചു. മേയ്‌ ഒമ്പതിനു പാകിസ്‌താന്‍ വ്യോമസേനയിലെ സാബര്‍ ജറ്റ്‌ വിമാനങ്ങള്‍ അസം, കൂച്ച്‌ബിഹാര്‍ തുടങ്ങിയ ഇന്ത്യന്‍ പ്രദേശങ്ങളില്‍ വ്യോമാതിര്‍ത്തി ലംഘനങ്ങള്‍ ആരംഭിച്ചു. മേയ്‌ 27-നു മേഘാലയാ പ്രദേശത്തേക്കുതള്ളിക്കയറാന്‍ ശ്രമിച്ച പാകിസ്‌താന്‍ പട്ടാളത്തെ ഇന്ത്യന്‍ സേന തുരത്തിയോടിച്ചു.

1971 ജൂലായില്‍ പാകിസ്‌താന്‍ പട്ടാളക്കാര്‍ കാശ്‌മീരില്‍ നുഴഞ്ഞുകയറുന്നതിനുള്ള ശ്രമമാരംഭിച്ചു. 1971 ഒക്‌ടോബറില്‍ ഇന്ത്യയുടെ കിഴക്കും പടിഞ്ഞാറുമുള്ള അതിര്‍ത്തികളില്‍ പാകിസ്‌താന്‍ സൈനികസജ്ജീകരണങ്ങള്‍ നടത്തുന്നുണ്ടായിരുന്നു.

നവംബര്‍ ഒന്ന്‌ ആയപ്പോഴേക്കും അഗര്‍ത്തലയ്‌ക്കു സമീപമുള്ള ഇന്ത്യനതിര്‍ത്തിയില്‍ രണ്ടുകൂട്ടരും തമ്മില്‍ നേരിട്ടുള്ള യുദ്ധം തുടങ്ങി. ഇതോടൊപ്പം പാകിസ്‌താന്‍ വ്യോമസേന ഇന്ത്യയുടെ വ്യോമാതിര്‍ത്തി ലംഘനവും തുടര്‍ന്നു. ന. 23-നു കിഴക്കനതിര്‍ത്തിയിലെ ഷിക്കാര്‍പൂര്‍ ഗ്രാമം പിടിച്ചടക്കുന്നതിന്‌ അവര്‍ നടത്തിയ ഉദ്യമത്തെ ഇന്ത്യന്‍സേന വിഫലമാക്കി. അന്നേദിവസം തന്നെ പശ്ചിമബംഗാളിലേക്ക്‌ അതിര്‍ത്തിലംഘിച്ചു കടന്നുവന്ന മൂന്നു പാകിസ്‌താനി സാബര്‍ജറ്റ്‌ വിമാനങ്ങളെ ഇന്ത്യന്‍ വ്യോമസേന വെടിവച്ചുവീഴ്‌ത്തി.

കിഴക്കേ സമരമുഖത്ത്‌ ഇന്ത്യന്‍ സേനയ്‌ക്ക്‌ നേട്ടങ്ങള്‍ കൈവന്നു. ബാംഗ്ലദേശില്‍ പ്രവേശിച്ച ഇന്ത്യന്‍ പട്ടാളം ഡി. 5-നു അഖൗരായും 6-നു ചാദ്‌ബെത്തും അധീനപ്പെടുത്തി; 7-നു ജെസ്‌സോര്‍, സില്‍ഹട്ട്‌ എന്നീ പ്രദേശങ്ങള്‍ പിടിച്ചടക്കിക്കൊണ്ട്‌ ഇന്ത്യന്‍സേന ധാക്കയിലേക്കു മുന്നേറി. 8-നു കോമില്ലാനഗരവും പാകിസ്‌താനു നഷ്‌ടപ്പെട്ടു. ബോഗ്ര, ഖുല്‍ന തുടങ്ങിയ സ്ഥലങ്ങള്‍ കൈവശപ്പെടുത്തിക്കൊണ്ട്‌ 14-നു ഇന്ത്യന്‍സേന ധാക്ക അതിര്‍ത്തിയിലെത്തിച്ചേര്‍ന്നു. ധാക്കാനഗരത്തെ ഇന്ത്യന്‍സേന കൈവശപ്പെടുത്തുമെന്നു മനസ്സിലാക്കിയ കിഴക്കന്‍ പാകിസ്‌താന്‍ സൈനിക മേധാവിയായ ലെഫ്‌റ്റനന്റ്‌ ജനറല്‍ എ.എ. നിയാസി യുദ്ധവിരാമത്തിനഭ്യര്‍ഥിച്ചു. എന്നാല്‍ യുദ്ധവിരാമമല്ല, പാകിസ്‌താന്റെ കീഴടങ്ങലായിരുന്നു ഇന്ത്യന്‍സേന ആഗ്രഹിച്ചത്‌. ഡി. 16-നു നിയാസി തന്റെ കീഴിലുള്ള 93,000 പട്ടാളക്കാരോടൊപ്പം ഇന്ത്യന്‍ സേനയ്‌ക്കു കീഴടങ്ങി. അതോടുകൂടി കിഴക്കന്‍ മേഖലയിലെ ഇന്ത്യാ-പാകിസ്‌താന്‍ യുദ്ധം അവസാനിച്ചു. കിഴക്കന്‍ ബംഗാളില്‍ പാകിസ്‌താന്റെ ആധിപത്യം പൂര്‍ണമായി അവസാനിച്ചതോടെ ബാംഗ്ലദേശ്‌ സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്ക്‌ ആയിത്തീര്‍ന്നു.

പടിഞ്ഞാറന്‍ അതിര്‍ത്തിയിലും പാകിസ്‌താന്‍ ആക്രമണവും ഇന്ത്യയുടെ തിരിച്ചടിയും നടക്കുന്നുണ്ടായിരുന്നു. സമാധാന സ്ഥാപനത്തിനെന്ന പേരില്‍ ഈ യുദ്ധത്തിലിടപെടാന്‍ ശ്രമിച്ച പാശ്ചാത്യ ശക്തികള്‍ക്കെതിരെ യു.എസ്‌.എസ്‌.ആര്‍. താക്കീതു നല്‌കി. യുദ്ധത്തില്‍ പാകിസ്‌താന്‍ പരാജയപ്പെടുമെന്നു മനസ്സിലാക്കിയ യു.എസ്‌. ഉടനടി യുദ്ധവിരാമം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട്‌ യു.എന്‍. രക്ഷാസമിതിയില്‍ അവതരിപ്പിച്ച മൂന്നു പ്രമേയങ്ങളെ യു.എസ്‌.എസ്‌.ആര്‍. വീറ്റോ ചെയ്‌തു.

ഇന്ത്യന്‍ വ്യോമസേന കറാച്ചിയില്‍ ബോംബു വര്‍ഷിക്കുകയും മൂന്നു പാകിസ്‌താന്‍ യുദ്ധക്കപ്പലുകളെ തകര്‍ക്കുകയും ചെയ്‌തു. പാകിസ്‌താന്‍ അന്യായമായി കൈവശം വച്ചിട്ടുള്ള കാശ്‌മീര്‍പ്രദേശത്തും, കച്ച്‌, ലാഹോര്‍ എന്നീ മേഖലകളിലും ഇന്ത്യന്‍ സൈനികര്‍ മുന്നേറി; നിരവധി പാകിസ്‌താന്‍ യുദ്ധവിമാനങ്ങള്‍ വെടിവച്ചു വീഴ്‌ത്തപ്പെട്ടു. ജമ്മു അതിര്‍ത്തിയിലും ഇന്ത്യന്‍സേന പാകിസ്‌താന്റെ ഉള്ളിലേക്കു കടന്നു. ഡി. 12 ആയപ്പോഴേക്കും യുദ്ധത്തില്‍ പരാജയപ്പെടുമെന്നു മനസ്സിലാക്കിയ പാകിസ്‌താന്‍ ഗവണ്‍മെന്റ്‌ യുദ്ധവിരാമത്തിനുള്ള സന്നദ്ധത പ്രകടിപ്പിച്ചു. 13-നു ഫാസില്‍ക്കാ മേഖലയിലും പാകിസ്‌താന്‍ പരാജയപ്പെട്ടു; 17-നു ഇന്ത്യ ഏകപക്ഷീയമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു.

ഇന്ത്യാ-പാകിസ്‌താന്‍ അതിര്‍ത്തിയിലെ അംഗീകൃത നിയന്ത്രണരേഖ ലംഘിച്ച്‌ ജമ്മു-കാശ്‌മീരിലെ ഇന്ത്യന്‍ പ്രദേശമായ കാര്‍ഗിലിലേക്ക്‌ പാകിസ്‌താന്‍ നടത്തിയ നുഴഞ്ഞുകയറ്റത്തെ ഇന്ത്യന്‍ സേന പരാജയപ്പെടുത്തി (1999). 1999 ഏപ്രിലിലാണ്‌ ഇന്ത്യന്‍ സേനയുടെ പ്രത്യാക്രമണം ഉണ്ടായതെങ്കിലും ആ വര്‍ഷം ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ത്തന്നെ പാകിസ്‌താന്‍ സേന വന്‍തോതില്‍ രഹസ്യമായി മഞ്ഞുമലകള്‍ക്കിടയിലൂടെ ഇന്ത്യന്‍ പ്രദേശത്തേക്ക്‌ നുഴഞ്ഞുകയറാന്‍ തുടങ്ങിയിരുന്നുവെന്ന്‌ പിന്നീട്‌ വെളിപ്പെട്ടു. നിയന്ത്രണരേഖയുടെ ഭദ്രത തകര്‍ത്ത്‌ കാര്‍ഗിലില്‍ നിലയുറപ്പിച്ച്‌ കാശ്‌മീര്‍ പ്രശ്‌നം അന്താരാഷ്‌ട്രവത്‌കരിക്കുക, സിയാച്ചിന്‍ പര്‍വതശിഖരങ്ങളില്‍ സ്ഥാനം ഉറപ്പിച്ചിട്ടുള്ള ഇന്ത്യയുടെ തന്ത്രപരമായ മേല്‌ക്കോയ്‌മ ഇല്ലാതാക്കാന്‍ കാര്‍ഗില്‍ കുന്നുകള്‍ പിടിച്ചെടുത്ത്‌ താവളമൊരുക്കുക എന്നിവയായിരുന്നു ഈ ആക്രമണത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍. ശക്തമായ പ്രത്യാക്രമണം നടത്തിയ ഇന്ത്യന്‍ സേന തന്ത്രപ്രാധാന്യമുള്ള ടൈഗര്‍ഹില്‍ ശത്രുസേനയില്‍ നിന്ന്‌ പിടിച്ചെടുത്തത്‌ പാകിസ്‌താന്‌ വമ്പിച്ച തിരിച്ചടിയായിരുന്നു. ക്രമേണ യുദ്ധം ഇരുശക്തികളും തമ്മിലുള്ള മുഖാമുഖസംഘട്ടനം ആവുകയും, ഇരുഭാഗത്തും ആള്‍നാശം കൂടുകയും ചെയ്‌തു.

കാര്‍ഗില്‍യുദ്ധം സൈന്യത്തിനും സര്‍ക്കാരിനും യുദ്ധതന്ത്ര വിദഗ്‌ധന്മാര്‍ക്കും പല വിലയേറിയ അനുഭവപാഠങ്ങള്‍ നല്‌കി. ഓര്‍ക്കാപ്പുറത്ത്‌ ഒരു യുദ്ധം ഇന്ത്യ നേരിടേണ്ടിവന്നത്‌ പ്രതിരോധ സംവിധാനത്തിലെ പല പാളിച്ചകളും പഴുതുകളും ശത്രുക്കള്‍ മുതലെടുത്തതുകൊണ്ടായിരുന്നു. അതിനാല്‍ ഇവയെക്കുറിച്ച്‌ പഠിച്ച്‌ ഭാവിയില്‍ ഇത്തരം പിഴവുകള്‍ ഉണ്ടാകാതിരിക്കുന്നതിന്‌ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്തൊക്കെയാണെന്ന്‌ നിര്‍ദേശിക്കുവാനായി പ്രതിരോധകാര്യ വിദഗ്‌ധനായ കെ. സുബ്രഹ്മണ്യന്‍ അധ്യക്ഷനും മാധ്യമവിദഗ്‌ധനായ ബി.ജി. വര്‍ഗീസും, മുന്‍ ലഫ്‌റ്റനന്റ്‌ ജനറല്‍ കെ.കെ. ഹസാരിയും അന്നത്തെ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടേറിയറ്റിലെ സെക്രട്ടറി സതീഷ്‌ചന്ദ്രയും അംഗങ്ങളുമായി ഒരു കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചു. 2000 ജനുവരിയില്‍ അവര്‍ നല്‌കിയ റിപ്പോര്‍ട്ടില്‍, കാര്‍ഗില്‍ സംഭവം ഒറ്റപ്പെട്ട ഒന്നല്ലെന്നും ഏറെക്കാലമായി പാകിസ്‌താന്‍ ഇന്ത്യയില്‍ നടത്തിപ്പോരുന്ന ഒളിയുദ്ധങ്ങളുടെയും ഭീകരാക്രമണങ്ങളുടെയും തുടര്‍ച്ചയാണെന്നും ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌.

(നേശന്‍ ടി. മാത്യു; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍