This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്ത്യാ-ചൈനാ യുദ്ധം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇന്ത്യാ-ചൈനാ യുദ്ധം

ചൈനീസ്‌ നുഴഞ്ഞുകയറ്റക്കാരെ തടയാനായി വടക്കുകിഴക്കന്‍ അതിര്‍ത്തിയിലേക്ക്‌ നീങ്ങുന്ന ഇന്ത്യന്‍സേന

ഇന്ത്യയും ചൈനയും തമ്മില്‍ 1962-ല്‍ നടന്ന യുദ്ധം.

1949-ല്‍ ചൈനയില്‍ അധികാരത്തില്‍ വന്ന കമ്യൂണിസ്റ്റ്‌ ഗവണ്‍മെന്റിനെ ഇന്ത്യ അംഗീകരിച്ചു; 1950 ഒ. 7-നു തിബത്ത്‌ അധീനപ്പെടുത്തുന്നതിനായി ചൈനീസ്‌ സൈന്യം മുതിര്‍ന്നതിനെ പ്രതിഷേധിക്കുവാന്‍ ഇന്ത്യ നിര്‍ബന്ധിതയായി. ഈ പ്രതിഷേധത്തെ വകവയ്‌ക്കാതെ ചൈന തിബത്തിന്റെ മേലുള്ള കോയ്‌മ ഉറപ്പിച്ചെങ്കിലും 1951-ല്‍ ഇന്ത്യ ചൈനയുമായി ഒരു ഉടമ്പടിയിലേര്‍പ്പെടുകയുണ്ടായി. 1954-ല്‍ ഇന്ത്യയും ചൈനയും തമ്മില്‍ മറ്റൊരു സൗഹൃദക്കരാറില്‍ ഒപ്പുവച്ച്‌, രമ്യതയില്‍ കഴിയുകയായിരുന്നു.

ഇന്ത്യയുടെ ഭാഗത്തുനിന്നും വിട്ടുവീഴ്‌ചകളും സഹകരണമനോഭാവവും ഉണ്ടായിട്ടും പ്രകോപനപരമായ സമീപനമായിരുന്നു ചൈന കൈക്കൊണ്ടിരുന്നത്‌. ഉത്തര്‍പ്രദേശിലെ ബാരാഹട്ടി എന്ന സ്ഥലത്ത്‌ ഇന്ത്യന്‍സേന താവളമടിച്ചത്‌ 1954 ജൂല. 17-നു ചൈനീസ്‌ ഗവണ്‍മെന്റിന്റെ പ്രതിഷേധത്തിനു കാരണമായി. ബാരാഹട്ടി ചൈനീസ്‌ പ്രദേശമാണെന്നായിരുന്നു അവരുടെ അവകാശവാദം. ആയിടയ്‌ക്ക്‌ ചൈന പ്രസിദ്ധീകരിച്ച പുതിയ ഭൂപടത്തില്‍ ഏതാനും ഇന്ത്യന്‍ പ്രദേശങ്ങളെയും ഉള്‍പ്പെടുത്തിയിരുന്നു. 1955 ജൂണില്‍ ഒരു ചൈനീസ്‌ സേനാവിഭാഗം ബാരാഹട്ടിയിലും 1956 ഏപ്രിലില്‍ മറ്റൊരു വിഭാഗം ഉത്തര്‍പ്രദേശിലെ നീലാങ്‌ എന്ന സ്ഥലത്തും പ്രവേശിച്ചു. 1956 ഒക്‌ടോബറില്‍ ഷിപ്‌കി ചുരത്തിലൂടെ ചൈനീസ്‌ സേന ഇന്ത്യന്‍ പ്രദേശത്തേക്കു കടന്നു. ഇന്ത്യ ഈ സംഭവങ്ങളില്‍ പ്രതിഷേധിക്കുകയും ചെയ്‌തു.

1959 മാര്‍ച്ചില്‍ തിബത്തില്‍ ചൈനീസ്‌ മേധാവിത്വത്തിനെതിരെ വിപ്ലവം ഉണ്ടായി. ഈ വിപ്ലവത്തെ അടിച്ചമര്‍ത്തുന്നതിനുവേണ്ടി തിബത്തില്‍ ചൈനീസ്‌ സേന കടന്നപ്പോള്‍ ദലായ്‌ലാമ ഇന്ത്യയില്‍ രാഷ്‌ട്രീയാഭയം തേടി. തിബത്തിനെ പൂര്‍ണമായും ചൈന കൈയടക്കിയതോടെ ചൈനയുടെ അതിര്‍ത്തി ഇന്ത്യയുടെ ഉത്തരാതിര്‍ത്തിയിലേക്കു വ്യാപിച്ചു. അതോടുകൂടി ഇന്ത്യയുടെ വടക്കന്‍ അതിര്‍ത്തി പ്രദേശത്തെ ആക്രമണഭീഷണി ഗുരുതരമായിത്തീര്‍ന്നു.

1956-57 കാലത്ത്‌ ഇന്ത്യന്‍ പ്രദേശമായ ലഡാഖിലെ അക്‌സായ്‌ചിന്‍ മേഖലയിലൂടെ ചൈനാക്കാര്‍ തിബത്തിലേക്കുള്ള റോഡ്‌ നിര്‍മിച്ചു; റോഡിന്റെ നിര്‍മാണത്തോടൊപ്പം ഇന്ത്യയുടെ വക കുറേ സ്ഥലങ്ങളും ചൈനയ്‌ക്കധീനമായി. ചൈനീസ്‌ പട്ടാളക്കാര്‍ ഇന്ത്യനതിര്‍ത്തി ലംഘിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ തുടരെ വന്നുതുടങ്ങി. 1958 സെപ്‌. 27-നു നീഫാ(നോര്‍ത്ത്‌ ഈസ്റ്റ്‌ ഫ്രോണ്ടിയര്‍ ഏജന്‍സി)യിലെ ലോഹിത്‌ അതിര്‍ത്തിയിലൂടെ 51 ചൈനീസ്‌ പട്ടാളക്കാരടങ്ങിയ ഒരു സംഘം ഇന്ത്യയിലേക്കു കടന്നു; 1959 ആഗ. 7-നു മറ്റൊരു സംഘം ചൈനീസ്‌ സൈനികര്‍ നീഫായിലെ ഖിന്‍സ്‌മെന്‍ പ്രദേശത്തുകൂടെയും ഇന്ത്യയില്‍ പ്രവേശിച്ചു. അതേ കാലത്തുതന്നെ വേറൊരു സേനാവിഭാഗം നീഫയിലെ ലോംഗ്‌ജു കീഴടക്കി. 1959 ഒ. 6-നു ലഡാഖ്‌ മേഖലയില്‍ അതിക്രമിച്ചു കടന്ന ചൈനീസ്‌ സേന ഇന്ത്യന്‍ പൊലീസ്‌ സേനയില്‍പ്പെട്ട 16 പേരെ കൊലപ്പെടുത്തി. ഈ സംഭവങ്ങളിലെല്ലാം ഇന്ത്യാഗവണ്‍മെന്റ്‌ പ്രതിഷേധം രേഖപ്പെടുത്തി. സമാധാന പുനഃസ്ഥാപനത്തിന്‌ ഇന്ത്യയ്‌ക്കു സ്വീകാര്യമല്ലാത്ത ഒരു നിര്‍ദേശം ചൈനാപ്രധാനമന്ത്രി ചൗഎന്‍ലായി മുന്നോട്ടുവച്ചു. ഇരു രാഷ്‌ട്രങ്ങളിലെയും സൈനികര്‍ തര്‍ക്കപ്രദേശത്ത്‌ അവരവര്‍ നില്‌ക്കുന്ന സ്ഥലത്തുനിന്നും 16 കി.മീ. ഉള്ളിലേക്കു പിന്‍വാങ്ങണമെന്നതായിരുന്നു ആ നിര്‍ദേശം. തര്‍ക്കവിഷയമായ പ്രദേശങ്ങളെ നിസ്‌സൈനീകൃതമേഖലയാക്കണമെന്ന ഇന്ത്യയുടെ നിര്‍ദേശത്തെ ചൈന തള്ളിക്കളഞ്ഞു; ലഡാഖില്‍നിന്ന്‌ ഇന്ത്യന്‍ പട്ടാളക്കാരും ചൈനീസ്‌ പട്ടാളക്കാരും പിന്മാറണമെന്ന ഇന്ത്യന്‍ നിര്‍ദേശത്തെയും ചൈന നിരാകരിച്ചു. 1959-ല്‍ പിടിച്ചെടുത്ത സ്ഥലമെല്ലാം തങ്ങളുടെ അധീനതയില്‍ തുടരണമെന്നതായിരുന്നു ചൈനയുടെ ലക്ഷ്യം.

1960 മാര്‍ച്ചില്‍ ഇന്ത്യാ-ചൈനാ ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുവേണ്ടിയുള്ള ഒരു സമ്മേളനം ദില്ലിയില്‍ വച്ചു നടന്നു. ചൈനീസ്‌ പ്രധാനമന്ത്രിയായ ചൗഎന്‍ലായിയും ആ സമ്മേളനത്തില്‍ സംബന്ധിക്കുകയുണ്ടായി. ലഡാഖ്‌ ചൈനയുടെ ഭാഗമാണെന്ന്‌ ഇന്ത്യ അംഗീകരിച്ചാല്‍ നീഫാപ്രദേശത്തുനിന്നും ചൈനീസ്‌ പട്ടാളത്തെ പിന്‍വലിക്കാമെന്ന നിര്‍ദേശം ചൗഎന്‍ലായ്‌ ഉന്നയിച്ചുവെങ്കിലും ആ നിര്‍ദേശത്തെ ഇന്ത്യ സ്വീകരിച്ചില്ല. ഈ പ്രശ്‌നത്തിന്റെ പരിഹാരത്തിനെന്നവണ്ണം രണ്ടു രാഷ്‌ട്രങ്ങളിലെയും ഉദ്യോഗസ്ഥന്മാര്‍ ഉള്‍പ്പെടുന്ന ഒരു കമ്മിറ്റിയെ നിയമിച്ച്‌ തര്‍ക്കത്തിലുള്ള പ്രദേശങ്ങളുടെ ഉടമസ്ഥതയെപ്പറ്റി അന്വേഷിക്കാമെന്ന്‌ ഇരുഗവണ്‍മെന്റുകളും സമ്മതിച്ചു. ഈ കമ്മിറ്റി വേണ്ടത്ര അന്വേഷണവും പഠനവും നടത്തി 1960 സെപ്‌തംബറില്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചുവെങ്കിലും ആ റിപ്പോര്‍ട്ടിനെ അവഗണിച്ചുകൊണ്ട്‌ ചൈന 1959-ല്‍ പിടിച്ചെടുത്ത ഇന്ത്യന്‍ പ്രദേശങ്ങള്‍ അവരുടെ അധീനതയില്‍ത്തന്നെ തുടര്‍ന്നു നിലനിര്‍ത്തുകയാണു ചെയ്‌തത്‌.

ഇന്ത്യാ-ചൈന യുദ്ധം ഒരു ദൃശ്യം

1961 ഏപ്രിലില്‍ ചൈനീസ്‌ സേന ലഡാഖ്‌, സിക്കിം, നീഫാ എന്നീ മേഖലകളില്‍ അതിര്‍ത്തി ലംഘനങ്ങള്‍ നടത്തി. 1961 ആഗസ്റ്റില്‍ അവര്‍ വീണ്ടും ലഡാഖിലേക്കു കടന്ന്‌ ന്യാഗ്‌സു, ഡാന്‍ബുഗുരു എന്നിവിടങ്ങളില്‍ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ചു. 1962 ജനുവരിയില്‍ ചൈനീസ്‌ സൈന്യം നീഫായിലെ ലോംഗ്‌ജു കടന്ന്‌ ഉള്ളിലേക്കു കയറി. 1962 മേയ്‌-ജൂണ്‍ മാസങ്ങളില്‍ അവര്‍ ലഡാഖ്‌ മേഖലകളില്‍ ആക്രമണം പുനരാരംഭിച്ചു. അപ്പോഴേക്കും ചൈനയ്‌ക്കെതിരെ വേണ്ടിവന്നാല്‍ ബലപ്രയോഗത്തിനു സന്നദ്ധമായിക്കൊള്ളുവാന്‍ ഇന്ത്യന്‍ സൈന്യത്തിന്‌ ഗവണ്‍മെന്റ്‌ നിര്‍ദേശം നല്‌കി.

1962 സെപ്‌തംബറില്‍ ഒരാക്രമണം ചൈനാക്കാര്‍ നീഫാ പ്രദേശത്ത്‌ ആരംഭിച്ചു. ഇന്ത്യന്‍സേന ഈ ആക്രമണത്തെ ചെറുക്കുവാന്‍ കഴിയാതെ പിന്‍വാങ്ങി. 1962 ഒ. 20-നു ചൈനീസ്‌ ആക്രമണം ഉഗ്രമായി. മൂന്നു ഡിവിഷന്‍ ചൈനീസ്‌ ഭടന്മാരായിരുന്നു നീഫാ ആക്രമണത്തില്‍ പങ്കെടുത്തത്‌. ദീര്‍ഘകാലത്തെ സന്നാഹപ്രവര്‍ത്തനങ്ങളുടെ ഫലമായി മാത്രമേ ഇത്തരം ഒരാക്രമണം ആരംഭിക്കുവാന്‍ സാധിക്കുമായിരുന്നുള്ളൂ. നീഫായിലെ ആക്രമണത്തോടൊപ്പംതന്നെ ലഡാഖിലെ ചിപ്‌ചാപ്‌ താഴ്‌വരയിലും പാംഗോഗ്‌ തടാകമേഖലയിലും അവര്‍ ആക്രമണം നടത്തി. 24-നു ആയപ്പോഴേക്കും കിഴക്കേ സമരമുഖത്ത്‌, ഇന്ത്യയുടെ അന്താരാഷ്‌ട്ര അതിര്‍ത്തിയായി അംഗീകരിച്ചിട്ടുള്ള മാക്‌മഹോന്‍രേഖ കടന്ന്‌ 10 കി.മീ. ഉള്ളിലോട്ടുള്ള ഇന്ത്യന്‍ പ്രദേശങ്ങള്‍ അവര്‍ കൈയടക്കി.

ചൈന നടത്തിയ ആക്രമണത്തിനെതിരായുള്ള പൊതുജനാഭിപ്രായം ഇന്ത്യയില്‍ ശക്തമായി. തങ്ങള്‍ ആക്രമണകാരികളല്ലെന്നു ലോകത്തെ ബോധ്യപ്പെടുത്തുന്നതിനുവേണ്ടി ഇന്ത്യയ്‌ക്കു സ്വീകാര്യമല്ലെന്ന്‌ ഉറപ്പുള്ള ചില വ്യവസ്ഥകള്‍ മുന്നോട്ടു വച്ചുകൊണ്ട്‌ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സന്നദ്ധത 24-നു ചൈന പ്രകടിപ്പിച്ചു. ആ നിര്‍ദേശങ്ങളെ അഗവണിക്കുവാന്‍ ഇന്ത്യ നിര്‍ബന്ധിതമായി. ഒ. 26-നു ഇന്ത്യയില്‍ യുദ്ധാവസ്ഥ പ്രഖ്യാപിക്കപ്പെട്ടു. ഇതേസമയം ചൈനീസ്‌ സേന നീഫായിലെ മലമ്പ്രദേശങ്ങള്‍ കൈയടക്കിക്കൊണ്ട്‌ ജനവാസയോഗ്യമായ സമതലപ്രദേശങ്ങളെ സമീപിക്കുകയായിരുന്നു; തവാങ്‌, വാലോങ്‌, സേല, ബോംഡില്ല തുടങ്ങിയ സ്ഥലങ്ങള്‍ അവര്‍ പിടിച്ചടക്കി. ലഡാഖിലും അവര്‍ വളരെ മുന്നേറി. ഇന്ത്യന്‍ പട്ടാളക്കാര്‍ക്ക്‌ പിന്‍വാങ്ങുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ.

അസം ശത്രുക്കളുടെ കൈയിലായിപ്പോയേക്കുമെന്നു കരുതുവാന്‍പോരുന്ന സാഹചര്യങ്ങളുളവായപ്പോള്‍ ഇന്ത്യ യു.എസ്സിനോടും ബ്രിട്ടനോടും സഹായം അഭ്യര്‍ഥിച്ചു. ഈ അഭ്യര്‍ഥന ഉണ്ടായ ക്ഷണത്തില്‍ത്തന്നെ യു.എസ്‌., ബ്രിട്ടന്‍, കാനഡ, പശ്ചിമജര്‍മനി, ആസ്റ്റ്രലിയ എന്നീ രാഷ്‌ട്രങ്ങളില്‍നിന്നും ഇന്ത്യയ്‌ക്ക്‌ ആയുധങ്ങള്‍ ലഭിച്ചു. ഈ നവീനായുധങ്ങളുടെ സഹായത്തോടെ ഇന്ത്യന്‍ സൈന്യം തങ്ങളുടെ പ്രതിരോധം ഉറപ്പിച്ചു. ചൈന 1962 ന. 21-നു ഏകപക്ഷീയമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. യുദ്ധം തീര്‍ന്ന സമയത്ത്‌ ഏതാണ്ട്‌ 50,000 ച.കി.മീ. ഇന്ത്യന്‍ പ്രദേശങ്ങള്‍ ചൈന കൈയേറിക്കഴിഞ്ഞിരുന്നു.

(നേശന്‍ ടി. മാത്യു)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍