This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്ത്യന്‍ വാസ്‌തുവിദ്യ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

13:33, 4 സെപ്റ്റംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഉള്ളടക്കം

ഇന്ത്യന്‍ വാസ്‌തുവിദ്യ

വാസ്‌തുനിര്‍മാണത്തിന്റെ കലയും ശാസ്‌ത്രവും രീതിയും അടങ്ങുന്ന വിജ്ഞാനശാഖ. സമ്പന്നമായ വാസ്‌തുവിദ്യാപാരമ്പര്യമുള്ള രാജ്യമാണ്‌ ഇന്ത്യ. തദ്ദേശീയവും അല്ലാത്തതുമായ വിവിധ വാസ്‌തുവിദ്യാശൈലികള്‍ കാലഘട്ടങ്ങളിലൂടെ സമന്വയിച്ചും വേറിട്ടുമാണ്‌ ഇന്ത്യന്‍ വാസ്‌തുവിദ്യ രൂപപ്പെട്ടത്‌. പൗരാണിക ഇന്ത്യന്‍വാസ്‌തുവിദ്യയുടെ അന്തഃസത്ത അതിലടങ്ങിയിട്ടുള്ള ആത്മീയാംശമാണെന്നു പറയപ്പെടുന്നു. പ്രാചീന ഇന്ത്യന്‍വാസ്‌തുശില്‌പങ്ങളില്‍ പുരാണേതിഹാസങ്ങളിലെ സംഭവങ്ങളും കഥാപാത്രങ്ങളും ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്‌; കൊത്തുപണികള്‍ ഇല്ലാത്ത ചുമരുകളോ, മോടിപിടിപ്പിക്കാത്ത തൂണുകളോ, അലങ്കരിക്കപ്പെടാത്ത തട്ടുകളോ ഇവയില്‍ കണ്ടെത്താനാവില്ല. മധ്യകാലം മുതല്‍ക്കിങ്ങോട്ടുള്ള വാസ്‌തു ശില്‌പ നിര്‍മിതികള്‍ അതതു കാലത്തെ ചരിത്രത്തെക്കൂടി പ്രതിഫലിപ്പിക്കുന്നവയാണ്‌; പ്രത്യേകിച്ചും 12-ാം ശതകത്തില്‍ രൂപപ്പെട്ട ഇന്തോ-ഇസ്‌ലാമിക ശൈലിയും തുടര്‍ന്നുവന്ന കൊളോണിയല്‍ (ഇന്തോ-യൂറോപ്യന്‍) ശൈലിയും. ഇന്ത്യയിലെ പാരമ്പര്യ ശൈലിയിലേക്ക്‌ വൈദേശികമായ പ്രവണതകളെ സന്നിവേശിപ്പിച്ചു എന്ന പ്രത്യേകതയും ഈ ശൈലികള്‍ക്കുണ്ട്‌. സ്വാതന്ത്ര്യാനന്തരം രൂപപ്പെട്ട ആധുനിക ശൈലിയാകട്ടെ, ലോകത്താകമാനമുള്ള ഒരു പൊതുശൈലിയുടെ ഭാഗംകൂടിയാണ്‌. അങ്ങനെ, ശില്‌പകലയിലെ അലങ്കാരങ്ങള്‍ക്കപ്പുറം, ചരിത്രപരമായും സാംസ്‌കാരികമായും ഏറെ പ്രാധാന്യമുള്ള ഒന്നാണ്‌ ഇന്ത്യന്‍ വാസ്‌തുവിദ്യയെക്കുറിച്ചുള്ള പഠനം. പഠനസൗകര്യത്തിനായി ഇന്ത്യന്‍ വാസ്‌തുവിദ്യയെ പല ശൈലികളായി വിഭജിച്ചിരിക്കുന്നു.

ചരിത്രാതീതകാലം (ബി.സി. 3000-2000)

ഇന്ത്യന്‍ വാസ്‌തുവിദ്യയിലെ അറിയപ്പെടുന്ന ആദ്യകാലനിര്‍മിതികളുടെ ചില ഭഗ്നാവശിഷ്‌ടങ്ങള്‍ പിന്നീട്‌ ലഭിച്ചിട്ടുണ്ട്‌. സിന്ധുനദീതടത്തിലെ മോഹന്‍ജൊദരോ, ഹാരപ്പ, ചുറുദാരോ എന്നിവിടങ്ങളില്‍ (ബി.സി. 3000) ജനങ്ങള്‍ തിങ്ങിപ്പാര്‍ത്തിരുന്നതായി ഇവ തെളിയിക്കുന്നു. ദീര്‍ഘ ചതുരാകൃതിയില്‍ സംവിധാനം ചെയ്യപ്പെട്ടിരുന്ന അധിവാസകേന്ദ്രങ്ങള്‍ ഋജുവായ വീഥികളും വൃത്തിയും സൗകര്യവുമുള്ള പാര്‍പ്പിടങ്ങളും പൊതുസ്ഥാപനങ്ങളും ഉള്‍ക്കൊണ്ടിരുന്നു. ചുട്ട ഇഷ്‌ടികകള്‍, കളിമണ്ണ്, ജിപ്‌സം എന്നീ വസ്‌തുക്കളുപയോഗിച്ചുള്ള ഒരു പ്രത്യേക നിര്‍മാണശൈലി ഇവിടെ പ്രചാരത്തിലിരുന്നതായി ഊഹിക്കാം. ഈ നിര്‍മാണരീതികളെ സംബന്ധിച്ച്‌ രണ്ടുകാര്യങ്ങള്‍ ശ്രദ്ധേയങ്ങളാണ്‌: (i) ഇത്ര സംഘടിതമായ നിര്‍മാണയത്‌നം പിന്നീട്‌ ഈ ഭൂഖണ്ഡത്തില്‍ പ്രത്യക്ഷപ്പെട്ടത്‌ എത്രയോ നൂറ്റാണ്ടുകള്‍ക്കുശേഷമാണ്‌; (ii) അവയുടെ ഒറ്റപ്പെട്ട സ്വഭാവം. സമകാലീന സംസ്‌കാരങ്ങള്‍ നൈല്‍-യൂഫ്രട്ടീസ്-ടൈഗ്രീസ്‌ നദീതടങ്ങളില്‍ ആര്‍ഭാടപൂര്‍ണമായ ഉത്തുംഗശില്‌പങ്ങള്‍ ഉണ്ടാക്കിയിരുന്നപ്പോള്‍ ഈ ജനപഥങ്ങളില്‍ ലളിതസുന്ദരമായ ശൈലിയിലുള്ളതും സര്‍വര്‍ക്കും പ്രയോജനവും സൗകര്യവും പ്രദാനം ചെയ്യുന്നതുമായ നിര്‍മിതികള്‍ രൂപംകൊണ്ടു. ബി.സി. 2000-ത്തോടുകൂടി ഈ സംസ്‌കാരം നശിച്ചുപോയതായി കണക്കാക്കപ്പെടുന്നു. ഭാരതത്തില്‍ വാസ്‌തുവിദ്യ പിന്നീട്‌ വളര്‍ന്നു വികസിക്കുകയുണ്ടായെങ്കിലും അത്‌ സിന്ധുനദീതടസംസ്‌കാരത്തിന്റെ തുടര്‍ച്ചയായിരുന്നില്ല; മറിച്ച്‌ തികച്ചും വ്യത്യസ്‌തവും നവീനവുമായ ഒരു ധാരയായിരുന്നു. അതിന്റെ ആരംഭമാണ്‌ വേദകാലശൈലിയില്‍ കാണുന്നത്‌.

വേദകാലശൈലി (ബി.സി. 1500-300)

സാഞ്ചിസ്തൂപം

ബി.സി. രണ്ടാം സഹസ്രാബ്‌ദത്തില്‍ മധ്യേഷ്യയില്‍നിന്ന്‌ ഇന്ത്യയില്‍ കുടിയേറിപ്പാര്‍ത്ത ആര്യവംശജരാണ്‌ വേദകാലശൈലിയുടെ പ്രണേതാക്കള്‍. സിന്ധുനദീതടസംസ്‌കാരത്തിലെ ജനങ്ങള്‍ നാഗരികരായിരുന്നുവെങ്കില്‍ ആര്യന്മാര്‍ പ്രധാനമായും കാര്‍ഷികവൃത്തിയെ ആശ്രയിച്ച്‌ ഗ്രാമങ്ങളായി താമസിക്കുന്നവരായിരുന്നു. അവരുടെ ഗ്രാമങ്ങള്‍ വികസിച്ച്‌ നഗരരൂപം കൈക്കൊണ്ടപ്പോഴും അവയെ മഹാഗ്രാമങ്ങള്‍ എന്നാണ്‌ വിശേഷിപ്പിച്ചിരുന്നത്‌. വേദകാല ഗ്രാമങ്ങള്‍ക്കെല്ലാം പൊതുവായ ഒരു ബാഹ്യരൂപം ദൃശ്യമാണ്‌. ദീര്‍ഘചതുരാകൃതിയുള്ള ഗ്രാമങ്ങള്‍ക്കുചുറ്റും ഒരു വേദികാവേലി (palisade) ഉണ്ടായിരിക്കും; കുത്തനെയുള്ള തൂണുകള്‍, അവയിലൂടെ കോര്‍ത്തെടുത്ത മുളകള്‍ (സൂചി), തൂണുകള്‍ക്കു മുകളിലായി മേല്‌പലക (ഉഷ്‌ണിക) എന്നിവയാണ്‌ വേദികയുടെ ഭാഗങ്ങള്‍. വേദികയില്‍ നാലു പ്രധാന ദിശകളിലും പ്രവേശനദ്വാരങ്ങള്‍ ഉണ്ടായിരിക്കും. വീടുകള്‍ വൃത്താകൃതിയിലോ, ദീര്‍ഘചതുരാകൃതിയിലോ, ഇവ രണ്ടും ചേര്‍ത്തുണ്ടാകുന്ന ആകൃതിയിലോ ആയിരിക്കും. മരക്കൊമ്പുകള്‍ വളച്ച്‌ മുകളില്‍ കൂട്ടിക്കെട്ടിയാണ്‌ മേല്‌പുര ഉണ്ടാക്കുക. ഇവയാണ്‌ പില്‌ക്കാലത്തെ നിര്‍മാണങ്ങളുടെ പ്രാകൃതരൂപം. ഗ്രാമവേദിക സുരക്ഷാസംവിധാനത്തിന്റെ പ്രതീകമായിത്തീര്‍ന്നു. ഗ്രാമകവാടം രൂപാന്തരപ്പെട്ട്‌ ബൗദ്ധശൈലിയിലെ തോരണമായിത്തീരുകയും ഏതു പരിശുദ്ധ മന്ദിരത്തിലേക്കുമുള്ള പ്രവേശനദ്വാരത്തിന്റെ പ്രതീകമായി മാറുകയും ചെയ്‌തു. തോരണരൂപം ചൈന, ജപ്പാന്‍ എന്നീ രാജ്യങ്ങളുടെ വാസ്‌തുവിദ്യകളിലും പിന്നീട്‌ കടന്നുകൂടി.

ബി.സി. 5-ാം ശതകത്തോടെ വേദകാലസംസ്‌കാരം ഉത്തരേന്ത്യ മുഴുവന്‍ വ്യാപിച്ചതായി കാണുന്നു. ആര്യന്മാരുടെ അധികാരം വിപുലമായതോടെ പല ഗ്രാമങ്ങളും വളര്‍ന്ന്‌ മഹാഗ്രാമങ്ങളായി മാറി. വേദകാലനിര്‍മിതികളുടെ ഉച്ചകോടിയാണ്‌ ഈ മഹാഗ്രാമങ്ങള്‍ (ഉദാ. കപിലവസ്‌തു, കുശിനഗരം, പാടലീപുത്രം). മൗര്യതലസ്ഥാനമായ പാടലീപുത്രത്തെപ്പറ്റി ചന്ദ്രഗുപ്‌തന്റെ കാലത്ത്‌ (ബി.സി. 4-ാം ശ.) മെഗസ്‌തനീസ്‌ എഴുതിയ വിവരണത്തില്‍നിന്ന്‌ അവിടത്തെ മുഖ്യനിര്‍മാണ വസ്‌തു മരമായിരുന്നു എന്ന്‌ വ്യക്തമാകുന്നുണ്ട്‌.

15 നൂറ്റാണ്ടുകളോളം മരം മുഖ്യ നിര്‍മാണവസ്‌തുവായി നിലനിന്നു; മരത്തിന്റെ എല്ലാ ശക്തിദൗര്‍ബല്യങ്ങളും മനസ്സിലാക്കി സംരചനാഭാഗങ്ങള്‍ രൂപപ്പെടുത്തുവാന്‍ ശില്‌പികള്‍ക്കു കഴിഞ്ഞിരുന്നു. ഇവയില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഒരു നിര്‍മാണശൈലി വളവുകൂര (vault) കളുടേതാണ്‌. മരം വളച്ചെടുത്ത്‌ ഒരു പഞ്‌ജരമുണ്ടാക്കി അവയ്‌ക്കിടയില്‍ പലകകള്‍ നിരത്തിയാണ്‌ ഇവയുടെ മേല്‌പുര നിര്‍മിച്ചിരുന്നത്‌. പരന്ന മേല്‍ത്തട്ടുകളുടെ നിര്‍മാണത്തിലും ഇതേ കൗശലം ദൃശ്യമാണ്‌. ഈ കാലഘട്ടത്തില്‍ സമ്പൂര്‍ണതയിലെത്തിയ ദാരുപ്രദാനമായ നിര്‍മാണരീതി പില്‌ക്കാലത്തെ ശില്‌പശാസ്‌ത്രഗ്രന്ഥങ്ങളില്‍ സ്ഥിരപ്രതിഷ്‌ഠനേടി. വേദകാലഘട്ടത്തിന്റെ അവസാനത്തോടെ ശില ഒരു നിര്‍മാണവസ്‌തുവായി സ്വീകരിക്കപ്പെട്ടുതുടങ്ങിയെങ്കിലും ശിലാശില്‌പത്തിന്‌ തനതായ അസ്‌തിത്വം കൈവന്നത്‌ 5 നൂറ്റാണ്ടുകള്‍ക്കെങ്കിലും ശേഷമാണ്‌. അതുവരെ മരപ്പണികളുടെ രീതികള്‍ അപ്പാടെ കല്ലുകളില്‍ പകര്‍ത്തുക മാത്രമാണ്‌ ശില്‌പികള്‍ ചെയ്‌തുവന്നത്‌.

ബൗദ്ധശൈലി (ബി.സി. 250-എ.ഡി. 750)

ഓരോ കാലഘട്ടത്തിലും മതങ്ങള്‍ വാസ്‌തുവിദ്യയില്‍ സ്വാധീനത ചെലുത്തിയിട്ടുണ്ട്‌. ഇന്ത്യന്‍ വാസ്‌തുവിദ്യയുടെ വികാസത്തില്‍ ബുദ്ധമതത്തിന്റെ സ്വാധീനത അതിപ്രധാനമാണ്‌. ബൗദ്ധാനുയായികള്‍ നിര്‍മിച്ച സ്‌തൂപങ്ങള്‍, ചൈത്യങ്ങള്‍, വിഹാരങ്ങള്‍ എന്നിവയുടെ ആശയങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടാണ്‌ പില്‌ക്കാലത്ത്‌ ഹൈന്ദവശൈലിയിലെ പല സംരചനകളും ഉണ്ടായത്‌. ബുദ്ധമതം പ്രധാനമായും പ്രതീകാത്മകവും ഭാവപ്രകാശകവും (graphic) ആണ്‌; അതുകൊണ്ട്‌ ആധ്യാത്മികാശയങ്ങളുടെ പ്രകാശനം സ്വാഭാവികമായും ശില്‌പകലയിലൂടെ പ്രകടമാവുക സാധാരണമായിരുന്നു.

വാസ്‌തുവിദ്യയില്‍ ബൗദ്ധശൈലി ആരംഭിക്കുന്നത്‌ അശോകന്റെ കാലത്താണ്‌. കനിഷ്‌കന്റെ കാലത്ത്‌ ബുദ്ധമതം ഹീനയാനം, മഹായാനം എന്നീ രണ്ടു ശാഖകളായി പിരിഞ്ഞു. ഹര്‍ഷന്റെ കാലത്തോടുകൂടി ബൗദ്ധശൈലിയുടെ വികാസപ്രക്രിയ അവസാനിക്കുകയും ചെയ്‌തു. അശോകശാഖ, ഹീനയാന-മഹായാനശാഖകള്‍ എന്നിങ്ങനെ ബൗദ്ധശൈലിയെ തരംതിരിക്കാവുന്നതാണ്‌.

അശോകശാഖ

ലോമാസ് ഋഷി ഗുഹ: ബരാബര്‍

ഇതിന്റെ പ്രധാന സംഭാവനകള്‍ സ്‌തൂപങ്ങള്‍, സ്‌തംഭങ്ങള്‍, ഗുഹാക്ഷേത്രങ്ങള്‍ എന്നിവയാണ്‌. സ്‌തൂപങ്ങള്‍ സംരചനാവൈശിഷ്‌ട്യത്തിനും സ്‌തംഭങ്ങള്‍ കലാമൂല്യത്തിനും ഗുഹാക്ഷേത്രങ്ങള്‍ നിര്‍മാണ പ്രവിധി (construction technique) ക്കും ഉത്തമ നിദര്‍ശങ്ങളായി നിലനില്‌ക്കുന്നു.

ബുദ്ധസ്‌മരണയ്‌ക്കുവേണ്ടി പടുത്തുയര്‍ത്തിയ വര്‍ത്തുളനിര്‍മിതികളാണ്‌ സ്‌തൂപങ്ങള്‍. ബ്രഹ്മാണ്ഡത്തിന്റെ പ്രതീകമായി വൃത്താകാരം വളരെ മുമ്പുതന്നെ ഇന്ത്യയില്‍ സ്വീകരിക്കപ്പെട്ടിരുന്നു. ബുദ്ധന്റെ ജീവിതവുമായി ബന്ധപ്പെട്ട പരിശുദ്ധസ്ഥലങ്ങള്‍ സ്ഥിരമായി അടയാളപ്പെടുത്തുവാനാണ്‌ അശോകന്‍ സ്‌തൂപങ്ങള്‍ നിര്‍മിച്ചത്‌. അവയിലെല്ലാം ബുദ്ധന്റെ ഭൗതികാവശിഷ്‌ടങ്ങളുടെ അംശങ്ങള്‍ അടക്കിയിരുന്നു. കുംഭാകൃതിയാണ്‌ ഇവയ്‌ക്ക്‌ പൊതുവിലുണ്ടായിരുന്ന ആകാരം. സാഞ്ചിസ്‌തൂപം (ബി.സി. 250-എ.ഡി. 25) ഒരു മാതൃകയായെടുക്കാം. ആദ്യം നിര്‍മിച്ചപ്പോള്‍ ഇഷ്‌ടികയില്‍, 22 മീ. വ്യാസവും 11 മീ. ഉയരവുമുള്ള അര്‍ധഗോളമായിരുന്നു ഈ സ്‌തൂപം. അണ്ഡം എന്നറിയപ്പെടുന്ന ഇതിനുള്ളിലായി ഭൗതികാവശിഷ്‌ടം അടക്കം ചെയ്‌ത പേടകം സ്ഥാപിച്ചിരുന്നു. അതിന്റെ പരിശുദ്ധി കാണിക്കുവാന്‍ സ്‌തൂപത്തിന്റെ മൂര്‍ധാവില്‍ മരംകൊണ്ടുള്ള മൂന്നു കുടകള്‍ (ഛത്രാവലി) ഒന്നിനുമുകളില്‍ ഒന്നായി നാട്ടിയിരുന്നു. ഇഷ്‌ടികപ്പണി കനത്ത പ്ലാസ്റ്റര്‍കൊണ്ട്‌ മിനുക്കിയിരുന്നു. സ്‌തൂപത്തിനു ചുറ്റും പ്രദക്ഷിണപഥവും വേദികയും ഉണ്ടായിരുന്നു.

സ്‌തൂപത്തിന്റെ ഈ പ്രാരംഭരൂപം അപ്പാടെ നിലനിര്‍ത്തിയെങ്കിലും സുംഗന്മാരുടെ കാലത്ത്‌ (ബി.സി. 2-ാം ശ.) അത്‌ വിപുലീകരിക്കപ്പെടുകയുണ്ടായി. സ്‌തൂപത്തിന്റെ വ്യാസം 37 മീറ്ററായി വര്‍ധിപ്പിച്ചു; പുറംഭാഗം കല്ലുകൊണ്ട്‌ ആവരണം ചെയ്യപ്പെട്ടു. ഛത്രാവലി മിനുക്കിയ കല്ലുകള്‍കൊണ്ടുള്ളതാക്കി. ആന്ധ്രവംശകാലത്ത്‌ (ബി.സി. 1-ാം ശ.) ഈ സ്‌തൂപത്തിനുചുറ്റും വേദികയും നാല്‌ മനോഹര തോരണങ്ങളും ശിലയില്‍ നിര്‍മിക്കപ്പെട്ടു.

സാഞ്ചിയിലെ തോരണങ്ങള്‍ ഓരോന്നും 10 മീ. ഉയരവും 6 മീ. വീതിയും ഉള്ളവയാണ്‌. 5മ്മ മീ. ഉയരത്തില്‍ 60 സെ.മീ. സമചതുരച്ഛേദമുള്ള കല്‍ത്തൂണുകള്‍, അവയ്‌ക്കു മുകളില്‍ മൂന്നുനിര താങ്ങുപണികള്‍ (lintels), ഈ തുലാങ്ങള്‍ക്കിടയ്‌ക്ക്‌ കൊത്തുപണികളുള്ള ഇടത്തൂണുകള്‍-ഇതാണ്‌ തോരണത്തിന്റെ ഘടന. ഈ തോരണങ്ങള്‍ സ്‌തൂപത്തില്‍ നിന്നു വേറിട്ടുനില്‌ക്കുന്ന അലങ്കാരനിര്‍മിതികളാണ്‌. തോരണം പരിപൂര്‍ണമായി ബൗദ്ധകഥകളുടെയും പ്രതീകങ്ങളുടെയും കൊത്തുപണികള്‍കൊണ്ട്‌ അലങ്കരിക്കപ്പെട്ടിരിക്കുന്നു. കരകൗശലവിദഗ്‌ധരുടെ തീവ്രയത്‌നഫലമായി രൂപംകൊണ്ട ഈ കവാടങ്ങളുടെ ശില്‌പസമ്പുഷ്‌ടി അനന്യ സാധാരണമാണ്‌.

ബുദ്ധമതവുമായി ബന്ധപ്പെട്ട വിശുദ്ധസ്ഥലങ്ങളില്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള ഒറ്റക്കല്‍ സ്‌തംഭങ്ങളാണ്‌ അശോകശാഖയിലെ രണ്ടാമത്തെ പ്രധാന സ്‌മാരകങ്ങള്‍. ഭാരതത്തിന്റെ നാനാഭാഗങ്ങളിലായി ഇത്തരം മുപ്പതോളം സ്‌തംഭങ്ങള്‍ സ്ഥാപിക്കപ്പെട്ടിരുന്നു. അവയില്‍ പത്തെണ്ണത്തിന്റെ അവശിഷ്‌ടങ്ങള്‍ ഇന്നുമുണ്ട്‌. 12 മീ. വരെ ഉയരത്തില്‍ അലങ്കാരങ്ങളൊന്നുമില്ലാതെ ഉയര്‍ന്നു നില്‌ക്കുന്ന ഈ തൂണുകള്‍ക്ക്‌ പാദങ്ങളില്ല; വൃത്താകൃതിയുള്ള പരിച്ഛേദം മുകളിലേക്കു പോകുന്തോറും ശോഷിച്ചുവരുന്നു. സ്‌തംഭത്തിന്റെ ശിരോഭാഗത്ത്‌ പ്രത്യേക ആകൃതിയില്‍ രൂപപ്പെടുത്തിയ കാപ്പിറ്റലും (capital) അതിനുമുകളില്‍ ഒരു പീഠവും ഉണ്ടായിരിക്കും. ആന, കുതിര, കാള, സിംഹം എന്നീ രൂപങ്ങള്‍ ഈ പീഠത്തില്‍ സ്ഥാപിച്ചിരിക്കും. പീഠത്തിനു ചുറ്റും ബൗദ്ധപ്രതീകങ്ങള്‍ കൊത്തി മോടിപിടിപ്പിച്ചിട്ടുള്ളതും ദൃശ്യമാണ്‌.

ഒറ്റയ്‌ക്കു നില്‌ക്കുന്ന ഈ സ്‌മാരകസ്‌തംഭങ്ങള്‍ വാസ്‌തുവിദ്യയുടെ നിര്‍വചനത്തില്‍പ്പെടുന്നില്ലെങ്കില്‍ക്കൂടി സുവ്യക്തമായ കല്‌പനാവൈഭവവും മനോജ്ഞമായ അനുപാതവുംകൊണ്ട്‌ ശ്രദ്ധാര്‍ഹങ്ങളാണ്‌. അശോകസ്‌തംഭങ്ങളില്‍ ഏറ്റവും മനോഹരം സാരനാഥിലേതാണ്‌. നോ. അശോകസ്‌തംഭം

ഇന്ത്യന്‍ വാസ്‌തുവിദ്യയുടെ സവിശേഷ ഘടകങ്ങളായി കണക്കാക്കപ്പെടുന്ന ഗുഹാക്ഷേത്രങ്ങളുടെ നിര്‍മാണമാരംഭിച്ചതും അശോകന്റെ കാലത്താണ്‌. ഗയ, നാഗാര്‍ജുനി, രാജ്‌ഗീര്‍ എന്നിവിടങ്ങളില്‍ പാറതുരന്നു നിര്‍മിച്ചിരിക്കുന്ന ഗുഹാക്ഷേത്രങ്ങളുടെ ആകാരം കല്ലും മരവും ഉപയോഗിച്ചുണ്ടാക്കിവന്ന കെട്ടിടങ്ങളുടേതുതന്നെയാണ്‌. ദീര്‍ഘചതുരാകൃതിയുള്ള ഒരു ഹാള്‍, അതിന്റെ ഒരറ്റത്തായി വൃത്താകൃതിയിലുള്ള ഒരു മുറി എന്നിവയടങ്ങിയ ലോമാസ്‌ ഗുഹ ഇതിനൊരുദാഹരണമാണ്‌. ഹാളിന്റെ മേല്‍ഭാഗം വക്രാകൃതിയിലും മുറിയുടെ മേല്‌പുര കുംഭകാകൃതിയിലും ആണ്‌. മരംകൊണ്ടു നിര്‍മിച്ച ചരിഞ്ഞ മേല്‌പുരകള്‍ക്കുള്ള മുന്‍കാഴ്‌ചകള്‍ (front elevations) തന്നെ കൊത്തിയുണ്ടാക്കിയാണ്‌ ശില്‌പികള്‍ ഈ ഗുഹാമുഖങ്ങള്‍ രൂപപ്പെടുത്തിയിട്ടുള്ളത്‌; ഇവ കൊത്തുപണികള്‍കൊണ്ട്‌ അലങ്കരിക്കപ്പെട്ടിരിക്കുന്നു.

അശോകന്റെ കാലശേഷം ഏകദേശം മൂന്നു ശതകങ്ങളോളം ഈ ഉപശാഖയിലെ ശില്‌പപ്രവിധികള്‍ തുടരുകയും വികസിക്കുകയും ഉണ്ടായി. സുംഗ-ആന്ധ്ര വംശങ്ങളായിരുന്നു വാസ്‌തുവിദ്യയുടെ ഈ കാലഘട്ടത്തിലെ രക്ഷാധികാരികള്‍; ഇക്കാലത്തെ പ്രധാനസ്‌മാരകങ്ങള്‍ അമരാവതി, നാഗാര്‍ജുനകൊണ്ട, ഗുണ്ടെപല്ലി എന്നിവിടങ്ങളിലായിരുന്നു.

എ.ഡി. ഒന്നാം ശതകത്തില്‍ ബുദ്ധമതം ഹീനയാനം, മഹായാനം എന്നീ രണ്ടു ശാഖകളായി പിരിഞ്ഞു. ഈ രണ്ട്‌ ശാഖകളിലും സ്‌തൂപങ്ങളും ഗുഹാക്ഷേത്രങ്ങളും ഉണ്ട്‌. സ്‌തൂപങ്ങള്‍ക്കു ചുറ്റുമായി ബുദ്ധവിഹാരങ്ങള്‍ ആവിര്‍ഭവിച്ചു. ബൗദ്ധ സന്ന്യാസികളുടെ മഠങ്ങളാണ്‌ വിഹാരങ്ങള്‍. ഗുഹാക്ഷേത്രങ്ങള്‍ ചൈത്യങ്ങളായി മാറി. പൂര്‍ണമായും ആരാധനയ്‌ക്കായി ചിട്ടപ്പെടുത്തിയ ഗുഹാക്ഷേത്രങ്ങളാണ്‌ ചൈത്യങ്ങള്‍. നിര്‍മാണങ്ങളുടെ സംരചനകള്‍ ഒന്നായിരുന്നെങ്കിലും അലങ്കാരങ്ങളുടെ വിശദാംശങ്ങളില്‍ കാണുന്ന വ്യത്യാസങ്ങള്‍ ഹീനയാനത്തെയും മഹായാനത്തെയും വാസ്‌തുവിദ്യയില്‍ രണ്ടു വ്യത്യസ്‌ത ശാഖകളായി തിരിക്കുന്നു. ഹീനയാനശൈലിയില്‍ ബുദ്ധന്റെ ഭൗതികരൂപം ചിത്രീകരിക്കുക നിഷിദ്ധമാണ്‌. തഥാഗതന്റെ ആത്മീയ സാന്നിധ്യം പ്രതീകങ്ങളിലൂടെയാണ്‌ ആവിഷ്‌കരിക്കപ്പെട്ടിരുന്നത്‌. മഹായാന ശൈലിയിലാകട്ടെ ബുദ്ധ പ്രതിമകള്‍ സര്‍വസാധാരണമായിരുന്നു. നോ. ഗുഹാക്ഷേത്രങ്ങള്‍

ഹീനയാനശാഖ

കാര്‍ലോയിലെ ചൈത്യമന്ദിരം

ഹീനയാനശാഖയിലെ വാസ്‌തുശില്‌പങ്ങളില്‍ ഏറ്റവും പ്രധാനം ചൈത്യങ്ങളാണ്‌. ദീര്‍ഘചതുരവും അര്‍ധവൃത്തവും ചേര്‍ന്ന ആകൃതിയിലാണ്‌ ചൈത്യമന്ദിരങ്ങളുടെ സംവിധാനം.

ഭാജ, കോണ്ടേന്‍, പീതല്‍കോറ, അജന്ത, ഭേദ്‌സാ, നാസിക്‌, കാര്‍ലേ എന്നിവിടങ്ങളിലായി പ്രധാനപ്പെട്ട എട്ട്‌ ഹീനയാനചൈത്യമന്ദിരങ്ങളുണ്ട്‌. കാര്‍ലേയിലെ ചൈത്യമന്ദിരം ഇക്കൂട്ടത്തില്‍ ഏറ്റവും മനോഹരമായി കണക്കാക്കപ്പെടുന്നു (ബി.സി. 1-ാം ശ.). നോ. കാര്‍ലെ

ഹീനയാനശാഖയിലെ വിഹാരങ്ങള്‍ ചൈത്യങ്ങളോളം പ്രധാനമല്ലെങ്കില്‍ക്കൂടി സംവിധാന സവിശേഷതകള്‍കൊണ്ടു ശ്രദ്ധാര്‍ഹങ്ങളാണ്‌. വിശാലമായ നടുത്തളവും അതിനുചുറ്റുമായി ഭിക്ഷുക്കള്‍ക്ക്‌ താമസിക്കുവാനുമുള്ള മുറികളുമാണ്‌ വിഹാരങ്ങളുടെ സാമാന്യരൂപം. നടുത്തളത്തിനോട്‌ ബന്ധപ്പെടുന്ന ഒരു ആരാധനാമുറിയും കാണപ്പെടുന്നുണ്ട്‌. വിഹാരങ്ങളുടെ ഈ രൂപം നാളന്ദയിലെ അവശിഷ്‌ടങ്ങളിലും കാണുന്നു. നാസിക്‌, ചന്ദ്രഗിരി എന്നീ സ്ഥലങ്ങളില്‍ പാറതുരന്ന്‌ ഇത്തരം വിഹാരങ്ങള്‍ നിര്‍മിച്ചിരുന്നു. നോ. വിഹാരങ്ങള്‍

മഹായാന ശാഖ

മഹാബോധിക്ഷേത്രം: ബുദ്ധഗയ

ബിംബാരാധന സ്വീകരിച്ച ബൗദ്ധശാഖയാണ്‌ മഹായാനം. കനിഷ്‌ക ചക്രവര്‍ത്തിയുടെ കാലത്ത്‌ ആരംഭിച്ച ഈ പ്രസ്ഥാനം കാഴ്‌ചവച്ച വാസ്‌തുശില്‌പങ്ങളെ ഗാന്ധാരശില്‌പങ്ങള്‍, ഗുഹാശില്‌പങ്ങള്‍, ക്ഷേത്രങ്ങള്‍ എന്നിങ്ങനെ തരംതിരിക്കാം.

ഗാന്ധാരശില്‌പങ്ങളില്‍ പ്രധാനമായവ സ്‌തൂപങ്ങളും വിഹാരങ്ങളും അടങ്ങിയ സംഘാരാമങ്ങളാണ്‌. ഗാന്ധാരസ്‌തൂപങ്ങള്‍ ഹീനയാനസ്‌തൂപങ്ങളെ അപേക്ഷിച്ച്‌ ഉയരംകൂടിയവയും ഒന്നിലധികം തട്ടുകളിലായി പടുത്തുയര്‍ത്തപ്പെട്ടവയുമാണ്‌. തക്ഷശില (എ.ഡി. 5-ാം ശ.), സാരനാഥ്‌ (എ.ഡി. 6-ാം ശ.) എന്നിവിടങ്ങളില്‍ കാണപ്പെടുന്ന സ്‌തൂപങ്ങള്‍ ഇവയ്‌ക്കുദാഹരണങ്ങളാണ്‌. ചൈന, ജപ്പാന്‍, മ്യാന്മര്‍ എന്നിവിടങ്ങളില്‍ കാണപ്പെടുന്ന പഗോഡകള്‍ ഈ സ്‌തൂപങ്ങളില്‍നിന്ന്‌ രൂപാന്തരപ്പെട്ടതാണെന്നു വ്യക്തമാണ്‌. സംഘാരാമങ്ങളിലെ വിഹാരങ്ങളില്‍ ഗ്രീസ്‌, ഇറാന്‍ എന്നീ രാജ്യങ്ങളിലെ ശില്‌പശൈലികളും പ്രതിഫലിക്കുന്നു.

അജന്ത, എല്ലോറ, ഔറംഗാബാദ്‌ എന്നീ മൂന്നു സ്ഥലങ്ങളിലായി കേന്ദ്രീകരിച്ചിട്ടുള്ള മഹായാനഗുഹാശില്‌പങ്ങളില്‍ ചൈത്യങ്ങളും വിഹാരങ്ങളും ഉള്‍പ്പെടുന്നു. ഹീനയാനവാസ്‌തുശില്‌പങ്ങളുമായി ഇവയ്‌ക്ക്‌ സാമ്യമുണ്ട്‌. മഹായാനവിശ്വാസികള്‍ വിഗ്രഹാരാധന സ്വീകരിച്ചതുകൊണ്ട്‌ അലങ്കാരങ്ങളില്‍ വന്ന മാറ്റമാണ്‌ രണ്ടു ശൈലികളും തമ്മിലുള്ള ഒരു വ്യത്യാസം; മറ്റൊന്ന്‌ കല്‌പണിയില്‍ ലഭിച്ച നൈപുണ്യംമൂലം ശില്‌പികള്‍ ദാരുനിര്‍മിതിയുടെ അനുകരണത്തില്‍ നിന്നു വിമുക്തരായി എന്നുള്ളതും. തത്‌ഫലമായി കല്ല്‌ ഒരു സ്വതന്ത്ര നിര്‍മാണവസ്‌തുവായി ഉപയോഗിക്കപ്പെടുന്നതും ചൈത്യങ്ങള്‍ ശില്‌പപൂര്‍ണതയിലെത്തുന്നതും അജന്തയിലും എല്ലോറയിലും കാണാം. നോ. അജന്ത, എല്ലോറ

ബുദ്ധന്റെ ജീവിതവുമായി ബന്ധപ്പെട്ട ബുദ്ധഗയ, നളന്ദ, രാജഗൃഹ, ശ്രാവസ്‌തി, വൈശാലി, സാരനാഥ്‌ എന്നീ സ്ഥലങ്ങള്‍ ബുദ്ധഭിക്ഷുക്കളുടെ തീര്‍ഥാടനകേന്ദ്രങ്ങളായിരുന്നു. മഹായാന കാലഘട്ടത്തില്‍ ഈ സ്ഥലങ്ങളിലെല്ലാം ബുദ്ധക്ഷേത്രങ്ങളും വിഹാരങ്ങളും പഠനകേന്ദ്രങ്ങളും ഉള്‍പ്പെടുന്ന സംരചനാസമുച്ചയങ്ങള്‍ രൂപംകൊണ്ടു. ഇഷ്‌ടികയായിരുന്നു ഇവിടങ്ങളിലെ പ്രധാന നിര്‍മാണവസ്‌തു. ബുദ്ധഗയ ഈ നിര്‍മിതികളുടെ ഉത്തമോദാഹരണമാണ്‌ (എ.ഡി. 7-ാം ശ.). 15 മീ. സമചതുരത്തില്‍ 6 മീ. ഉയരമുള്ള ഒരു തറയ്‌ക്കു മുകളില്‍ സ്‌തൂപികാകൃതിയില്‍ 50 മീറ്ററോളം ഉയരത്തിലുള്ളതാണ്‌ ബുദ്ധഗയയിലെ പ്രധാന ഗോപുരം. തറയുടെ നാലു മൂലകളിലും പ്രധാന ഗോപുരത്തിന്റെ മാതൃകയില്‍ ഉപഗോപുരങ്ങളുമുണ്ട്‌. പ്രാക്കാല ക്ഷേത്രം കൊത്തുപണികള്‍കൊണ്ട്‌ സമൃദ്ധമായിരുന്നതായി രേഖകള്‍ വെളിപ്പെടുത്തുന്നു. ബ്രിട്ടീഷ്‌ ഭരണകാലത്തു പുനരുദ്ധരിക്കപ്പെട്ട നിലയിലാണ്‌ ക്ഷേത്രം ഇപ്പോള്‍ നിലനില്‌ക്കുന്നത്‌.

ഹൈന്ദവശൈലി (എ.ഡി. 600-1600)

മഹാദേവക്ഷേത്രം: ഖജൂരാഹോ

ഹിന്ദുമത പുനരുദ്ധാരണത്തിന്റെ യുഗമായിട്ടാണ്‌ ഗുപ്‌തകാലഘട്ടം (320-547) അറിയപ്പെട്ടത്‌. ബുദ്ധമതത്തില്‍ കണ്ട സമൂഹാരാധനാക്രമങ്ങളും ബിംബാരാധനയും ക്ഷേത്രങ്ങളുടെ ആവശ്യം ഹിന്ദുക്കളെ ബോധ്യപ്പെടുത്തി. കൂടാതെ യവനശില്‌പികളുമായുള്ള സമ്പര്‍ക്കവും നിര്‍മാണ കലയില്‍ കൈവന്ന വൈദഗ്‌ധ്യവും വാസ്‌തുവിദ്യയില്‍ ഒരു പുതിയ ശൈലിക്കു പ്രേരകമായി; ഏതാണ്ട്‌ ഒരു സഹസ്രാബ്‌ദത്തോളം സമ്പുഷ്‌ടമായി പരിലസിച്ച (600-1600) ഹൈന്ദവശൈലിയില്‍ ഉയര്‍ന്നു വന്ന വാസ്‌തുവിദ്യാമാതൃകകള്‍ അധികവും ക്ഷേത്രങ്ങളാണ്‌. പൊതുവേ ഹൈന്ദവശൈലിയിലെ നിര്‍മാണങ്ങളെ ആര്യശൈലി, ദ്രാവിഡശൈലി എന്നിങ്ങനെ രണ്ടായി വര്‍ഗീകരിക്കാം. ആര്യ ദ്രാവിഡശൈലികള്‍ തമ്മിലുള്ള പ്രധാനവ്യത്യാസം വിമാന(ശ്രീകോവിലിനു മുകളിലുള്ള സ്‌തൂപം)ത്തിന്റെ രൂപം സംബന്ധിച്ചാണ്‌. ആര്യശൈലിയില്‍ വിമാനങ്ങള്‍ പൊതുവില്‍ വക്രാകൃതിയുള്ള സ്‌തൂപങ്ങളാണെങ്കില്‍ ദ്രാവിഡശൈലിയില്‍ അവ ഋജുവായ അരികുകളുള്ളവയാണ്‌. നോ. ക്ഷേത്രവാസ്‌തുവിദ്യ

ജൈനശൈലി (എ.ഡി. 1000-1300)

ജൈനസംരചനകള്‍ അതതു കാലഘട്ടങ്ങളിലെ ബൗദ്ധശില്‌പങ്ങളെയോ ഹൈന്ദവശില്‌പങ്ങളെയോ അനുസ്‌മരിപ്പിക്കുന്നവയാണ്‌; പക്ഷേ, അവ സ്ഥാപിക്കപ്പെട്ട സ്ഥലങ്ങളുടെ പ്രത്യേകതകൊണ്ടും സംവിധാനരീതികൊണ്ടും വ്യത്യസ്‌തങ്ങളാണുതാനും. എല്ലാ ജൈനാരാധനാകേന്ദ്രങ്ങളും ജനവാസകേന്ദ്രങ്ങളില്‍നിന്നകലെ സ്ഥാപിക്കപ്പെട്ടിരിക്കുന്ന ക്ഷേത്രസമുച്ചയങ്ങളാണ്‌. പൊതുവില്‍ ഇവയെല്ലാം സുശക്തമായ പ്രാകാരങ്ങള്‍കൊണ്ട്‌ സുരക്ഷിതങ്ങളുമാണ്‌. ഈ മന്ദിരസമുച്ചയങ്ങളെ തീര്‍ഥങ്ങള്‍ എന്നാണ്‌ വ്യവഹരിക്കാറ്‌. ജൈനതീര്‍ഥങ്ങളില്‍ പ്രധാനപ്പെട്ട ചൗമുഖ്‌ (ചതുര്‍മുഖ) വിഭാഗത്തിലെ ക്ഷേത്രങ്ങളില്‍ തീര്‍ഥങ്കരന്മാരുടെ വിഗ്രഹങ്ങള്‍ കാണാം. ഓരോ ഭാഗത്തും മുഖങ്ങളുള്ളതുകൊണ്ട്‌ നാല്‌ ദിശകളില്‍നിന്നും ക്ഷേത്രങ്ങള്‍ക്കകത്തേക്ക്‌ പ്രവേശനമുണ്ട്‌. ജൈനതീര്‍ഥങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടവ കത്തിയവാഡിലെ ശത്രുഞ്‌ജയ, ഗിര്‍നാര്‍ എന്നീ മലകളിലാണുള്ളത്‌.

ജോധ്‌പൂര്‍, മൗണ്ട്‌ആബു എന്നീ സ്ഥലങ്ങളില്‍ ഒറ്റപ്പെട്ട ജൈനക്ഷേത്രങ്ങള്‍ ഉണ്ട്‌. സോളങ്കിവംശക്കാര്‍ 12-ാം ശതകത്തിന്റെ ആരംഭത്തില്‍ പണിതീര്‍ത്ത മൗണ്ട്‌ആബു ക്ഷേത്രമാണ്‌ ഏറ്റവും പ്രസിദ്ധമായ ജൈനക്ഷേത്രം. ഗുജറാത്ത്‌ശാഖയിലെ ഹൈന്ദവക്ഷേത്രങ്ങളുടെ മാതൃകയില്‍ത്തന്നെയാണ്‌ ഇതും നിര്‍മിച്ചിട്ടുള്ളത്‌.

ദക്ഷിണേന്ത്യയില്‍ ശ്രാവണബെല്‍ഗോളയില്‍ ഒരു ജൈനതീര്‍ഥമുണ്ട്‌. ചന്ദ്രഗിരി, ഇന്ദ്രബെട്ട എന്നീ രണ്ട്‌ കുന്നുകളില്‍ സ്ഥാപിക്കപ്പെട്ട അനേകം "ബസ്‌തി' (വസതി എന്ന വാക്കില്‍നിന്ന്‌-ഇവിടെ ചെറുക്ഷേത്രം)കളും അവയ്‌ക്കിടയിലുള്ള ഒരു കുളവും (ബെല്‍ഗോള) ചേര്‍ന്നതാണ്‌ ഈ തീര്‍ഥം. ചന്ദ്രഗിരിയിലുള്ള ബസ്‌തികള്‍ക്ക്‌ ദ്രാവിഡശൈലിയാണ്‌. ഇന്ദ്രബെട്ടയില്‍ ഗോമതേശ്വരന്റെ ഒരു പൂര്‍ണകായപ്രതിമയും (ഉയരം 17 മീ.) ബെട്ട എന്നറിയപ്പെടുന്ന ചില നിര്‍മിതികളുമാണുള്ളത്‌. ജൈനദിവ്യന്മാരുടെ ബിംബങ്ങള്‍ സ്ഥാപിച്ചിട്ടുള്ള തുറന്ന മണ്ഡപങ്ങളാണ്‌ ബെട്ടകള്‍. മേല്‍ത്തട്ടിന്റെ അലങ്കരണം, കനംകുറഞ്ഞ കമാനങ്ങള്‍, തുറന്ന സംവിധാനരീതി എന്നിവയാണ്‌ ജൈനക്ഷേത്രങ്ങളുടെ പ്രത്യേകസ്വഭാവങ്ങള്‍; ജൈനനിര്‍മിതികളില്‍ സ്‌തംഭങ്ങളും ഉള്‍പ്പെടുന്നു.

ഇന്തോ-ഇസ്‌ലാമിക ശൈലി (എ.ഡി. 1190-1900)

കുത്തബ് മീനാര്‍: ഡല്‍ഹി

ഇന്ത്യാ ഉപഭൂഖണ്ഡത്തിന്‌ ഇസ്‌ലാംമതവുമായുള്ള സമ്പര്‍ക്കം 8-ാം ശതകത്തില്‍ ആരംഭിച്ചെങ്കിലും 13-ാം ശതകത്തില്‍ ഡല്‍ഹിഭരണകേന്ദ്രമായതിനുശേഷമാണ്‌ വാസ്‌തുവിദ്യയില്‍ ഇന്തോ-ഇസ്‌ലാമികശൈലി ഉടലെടുത്തത്‌. കുത്തുബുദ്ദീന്‍ ഐബക്‌ സ്ഥാപിച്ച അടിമവംശം നൂതനമായ ഒരു കമാനനിര്‍മാണപ്രവിധി (arch construction technique) ഇന്ത്യയില്‍ അവതരിപ്പിച്ചു. പിന്നീട്‌ വൈവിധ്യമാര്‍ന്ന രൂപങ്ങളിലും ഭാവങ്ങളിലും പടര്‍ന്നു പന്തലിച്ച ഒരു വാസ്‌തുവിദ്യാശൈലി ബീജാവാപം ചെയ്‌തു. ഡല്‍ഹിയിലും സമീപസ്ഥപ്രദേശങ്ങളിലുമായി കേന്ദ്രീകരിച്ചിരിക്കുന്ന ഈ ശൈലിയെ രാജകീയ ശൈലി എന്നു വിശേഷിപ്പിക്കാറുണ്ട്‌.

ഹൈന്ദവശൈലിയിലെ വാസ്‌തുവിദ്യാമാതൃകകള്‍ അധികവും ക്ഷേത്രങ്ങളില്‍ ഒതുങ്ങിയിരിക്കുമ്പോള്‍ ഇസ്‌ലാമികശൈലി വിവിധതരം നിര്‍മാണങ്ങളില്‍ വ്യാപിച്ചിരിക്കുന്നു. പൊതുവില്‍ അവയെ മതപരം, ലൗകികം എന്നിങ്ങനെ രണ്ടായി തരംതിരിക്കാം. മതപരമായ നിര്‍മാണങ്ങളില്‍ പള്ളികളും ശവകുടീരങ്ങളും ഉള്‍പ്പെടുന്നു; ലൗകികനിര്‍മിതികളില്‍ കൊട്ടാരങ്ങള്‍, മണ്ഡപങ്ങള്‍, നഗരകവാടങ്ങള്‍, സ്‌തംഭങ്ങള്‍, ഉദ്യാനങ്ങള്‍ എന്നിവകള്‍ക്കാണ്‌ പ്രാമാണ്യമുള്ളത്‌. ഇസ്‌ലാമിക ശൈലിയില്‍ നിര്‍മിക്കപ്പെട്ട ആരാധനാലയങ്ങള്‍ക്ക്‌ ഉത്തമ മാതൃക ഡല്‍ഹിയിലെ പള്ളികളാണ്‌. ചുറ്റിക്കെട്ടിയ ഒരു അങ്കണത്തിന്റെ സ്വഭാവമാണ്‌ ഇവയ്‌ക്കുള്ളത്‌. പ്രാര്‍ഥനാദിശ കാണിക്കുന്ന മിഹ്‌റാബിന്റെ അലങ്കരണത്തിലും ധാടിയിലുമാണ്‌ ശില്‌പകല പ്രദര്‍ശിപ്പിക്കപ്പെടുന്നത്‌. വിശുദ്ധന്മാരുടെയും രാജാക്കന്മാരുടെയും മറ്റു പ്രമുഖവ്യക്തികളുടെയും ഭൗതികാവശിഷ്‌ടങ്ങള്‍ കബറടക്കം ചെയ്‌ത സ്ഥലങ്ങളിലെ നിര്‍മിതികളാണ്‌ ശവകുടീരങ്ങള്‍. മതപരമായ നിരോധനമുണ്ടായിട്ടും ഇന്ത്യയിലെ മുസ്‌ലിംഭരണാധികാരികള്‍ ഇത്തരം സംരചനയ്‌ക്കു തുനിഞ്ഞത്‌ അദ്‌ഭുതകരമായിരിക്കുന്നു. ഇസ്‌ലാംശൈലിയിലെ ഏറ്റവും മനോഹര വാസ്‌തുവിദ്യാമാതൃകയായ താജ്‌മഹല്‍ തന്നെ ഒരു ശവകുടീരമാണ്‌. ഈജിപ്‌തിലെ ഫറോവമാരുടെ ശവകുടീരങ്ങളായ പിരമിഡുകളും ഏഷ്യാമൈനറിലെ മുസോളിയങ്ങളും ആയിരിക്കാം ശവകുടീരങ്ങളുടെ നിര്‍മിതിക്ക്‌ പ്രചോദനം നല്‌കിയത്‌. ഒറ്റമുറി, അതിനു നടുവിലായി കല്ലറ, പടിഞ്ഞാറേ ചുമരില്‍ മിഹ്‌റാബ്‌, കുംഭാകൃതിയിലുള്ള മേല്‌പുര എന്നിവയാണ്‌ ശവകുടീരങ്ങളുടെ ഏകദേശരൂപം. മുറിയുടെ താഴെയുള്ള മറ്റൊരു അറയിലാണ്‌ യഥാര്‍ഥ കബര്‍. വലിയ ശവകുടീരങ്ങളില്‍ പള്ളി വേറിട്ടുതന്നെയും പണിതിരിക്കും.

കൊട്ടാരങ്ങള്‍, രാജാക്കന്മാരുടെയും ചക്രവര്‍ത്തിമാരുടെയും ആസ്ഥാനമണ്ഡപങ്ങളും ന്യായപീഠങ്ങളും വാസഗൃഹങ്ങളും ഉള്‍പ്പെടുന്ന സംരചനാസമുച്ചയങ്ങളാണ്‌. നടുമുറ്റങ്ങളുണ്ടെന്നതാണ്‌ ഈ നിര്‍മിതികളുടെ പൊതുസ്വഭാവം. റോമിലെ വിജയകമാനങ്ങളെ അനുസ്‌മരിപ്പിക്കുന്നവയാണ്‌ നഗരകവാടങ്ങള്‍. ഇവ പ്രധാന വീഥികളിലും പ്രധാനസ്ഥലങ്ങളിലേക്കുള്ള പ്രവേശനദ്വാരങ്ങളിലും സ്ഥാപിക്കപ്പെട്ടിരിക്കുന്നു. ജ്യാമിതീയാകൃതികളില്‍ മനോഹരമായി സംവിധാനംചെയ്‌ത ഉദ്യാനങ്ങള്‍ ഇസ്‌ലാമികശൈലിയുടെ ഒരു പ്രത്യേകസംഭാവനയാണ്‌. ഉദ്യാനങ്ങളില്‍ വിശ്രമമണ്ഡപങ്ങളും ജലധാരകളും ജലസംഭരണികളും സാധാരണമാണ്‌.

ഇസ്‌ലാമിക ശൈലിയെ മറ്റു വാസ്‌തുവിദ്യാശൈലികളില്‍ നിന്നും വ്യതിരിക്തമാക്കുന്ന ചില പൊതുസ്വഭാവങ്ങള്‍ ഉണ്ട്‌. സംരചനകളില്‍ കമാനങ്ങള്‍ അവതരിപ്പിക്കപ്പെട്ടതാണ്‌ അതിലൊന്ന്‌. ഭാരസംവഹനം ചുമരുകളില്‍ നിന്ന്‌ കമാനങ്ങള്‍ വഴി തൂണുകളിലേക്ക്‌ വ്യാപരിപ്പിക്കുകയാണ്‌ ഈ നിര്‍മിതികളിലൂടെ ചെയ്‌തിരിക്കുന്നത്‌. തന്മൂലം ചുമരുകളുടെ ഉപയോഗം കുറയുകയും സംരചനകള്‍ക്ക്‌ പൊതുവില്‍ തുറന്ന സ്വഭാവം കൈവരികയും ചെയ്‌തു. അലങ്കാരങ്ങളില്‍ കാണുന്ന മാറ്റമാണ്‌ മറ്റൊരു പ്രത്യേകത. ജന്തുജാലങ്ങളുടെ ചിത്രങ്ങളും പ്രതിമകളുമെല്ലാം ഇതില്‍ പാടെ ഒഴിവാക്കിയിരിക്കുന്നു. പകരം തിരുവെഴുത്തുകളും സസ്യജാലങ്ങളുമാണ്‌ മോടിപിടിപ്പിക്കാനായി ഉപയോഗിച്ചിരിക്കുന്ന പ്രധാനഘടകങ്ങള്‍.

രാജകീയശൈലിയില്‍ 12-ാം ശ. മുതല്‍ 16-ാം ശ. വരെ ഡല്‍ഹി ഭരിച്ച അഞ്ചു മുസ്‌ലിംരാജവംശക്കാരുടെ സംഭാവനകള്‍ ഉള്‍പ്പെടുന്നു: അടിമവംശം (1191-1246), കില്‍ജി (1290-1320), തുഗ്ലക്‌ (1320-1414), സയ്യദ്‌ (1414-51), ലോദി (1451-57). 16-ാം ശതകത്തിന്റെ മധ്യം മുതല്‍ 18-ാം ശ. വരെ പ്രാബല്യത്തിലിരുന്ന മുഗളവംശം വാസ്‌തുവിദ്യയില്‍ പല നൂതനപ്രവണതകളും അവതരിപ്പിച്ചു. ഡല്‍ഹിയിലും ആഗ്രയിലുമായി കാണപ്പെടുന്ന ഇത്തരം ശില്‌പങ്ങളെ മുഗളശൈലി എന്നും വ്യവഹരിക്കാറുണ്ട്‌.

അടിമവംശം

അടിമരാജവംശമാണ്‌ ആദ്യമായി ഇന്ത്യയില്‍ ഇസ്‌ലാമിക ശൈലി കൊണ്ടുവന്നത്‌. അടിമവംശ സ്ഥാപകനായ കുത്തുബുദ്ദീന്‍ ഐബക്കും ജാമാതാവായ ഷംസുദ്ദീന്‍ ഇല്‍ത്തുമിഷുമാണ്‌ ഈ കാലഘട്ടത്തില്‍ നടന്ന നിര്‍മിതികള്‍ക്ക്‌ നേതൃത്വം നല്‍കിയത്‌. ഡല്‍ഹിയിലെ കുത്തബ്‌ പള്ളിയാണ്‌ ഇസ്‌ലാമിക ശൈലിയില്‍ തീര്‍ത്ത ആദ്യത്തെ വാസ്‌തു ശില്‌പമായി കരുതപ്പെടുന്നത്‌. കാഴ്‌ചയില്‍ അതീവ കൗതുകകരമായ കമാന നിരകളാണ്‌ കുത്തബ്‌ പള്ളിയുടെ എടുത്തുപറയേണ്ട പ്രത്യേകത.

കമാനങ്ങള്‍ മുസ്‌ലിം മേസ്‌തിരിമാരുടെ മേല്‍നോട്ടത്തില്‍ ഇന്ത്യന്‍ കരകൗശലവിദഗ്‌ധര്‍ ഭംഗിയിലും ഉറപ്പിലും തീര്‍ത്ത ആദ്യത്തെ പള്ളിയാണ്‌. 6.7 മീ. വിസ്‌തൃതിയും 14 മീ. ഉയരവുമുള്ളതാണ്‌ അതിലെ മധ്യകമാനം. ഇതിനു രണ്ടുവശത്തുമായി 7.5 മീ. ഉയരത്തില്‍ രണ്ടുചെറിയ കമാനങ്ങളുമുണ്ട്‌. നയനാനന്ദകരമായ ഈ കമാനനിര ആപ്പുകല്ലുകള്‍ ഉപയോഗിച്ചല്ല നിര്‍മിച്ചിട്ടുള്ളത്‌; തള്ളുവച്ച്‌ പണിതുയര്‍ത്തിയിരിക്കുകയാണ്‌. ഇത്തരത്തിലുള്ള നിര്‍മാണത്തില്‍ ഭാരതീയശില്‌പികള്‍ വിദഗ്‌ധരായിരുന്നു. ബൗദ്ധശൈലിയിലെ ചൈത്യജാലകങ്ങളുടെ രൂപം ഈ കമാനങ്ങളില്‍ സ്വാഭാവികമായും കാണാം. ഈ പള്ളിയുടെ ഒരു വശത്തായി കുത്തബ്‌ മീനാര്‍ സ്ഥിതിചെയ്യുന്നു. 73 മീ. ഉയരത്തില്‍ നാലുനിലകളിലായി സംവിധാനം ചെയ്‌ത ഈ സ്‌തംഭം ഇസ്‌ലാംമതത്തിന്റെ അധികാരവും പ്രതാപവും സൂചിപ്പിക്കുവാനെന്നവച്ചം കുത്തുബുദ്ദീന്‍ നിര്‍മിച്ചതാണ്‌. അടിമവംശകാലത്തെ മറ്റൊരു പ്രധാന നിര്‍മിതി അജ്‌മീറിലെ പള്ളിയാണ്‌. ഇതിന്റെ നിര്‍മാണത്തിന്‌ തുടക്കമിട്ടത്‌ കുത്തുബുദ്ദീനും പൂര്‍ത്തിയാക്കിയത്‌ ഇല്‍ത്തുമിഷുമാണ്‌. നോ. കുത്തബ്‌ മീനാര്‍

ഇല്‍ത്തുമിഷിന്‌ ശേഷം കുറച്ചുകാലത്തേക്കു ഡല്‍ഹി ഭരിച്ച ബാല്‍ബന്‍ തനിക്കായി പണികഴിപ്പിച്ച ശവകുടീരം കുത്തബ്‌ പള്ളിയുടെ സമീപത്തായി അവശേഷിക്കുന്നു. സംരചനാപരമായി മാത്രമേ ഇതിനു പ്രാധാന്യമുള്ളൂ. ഇന്ത്യയില്‍ തീര്‍ത്ത ആദ്യത്തെ യഥാര്‍ഥ കമാനങ്ങള്‍ ഈ നിര്‍മിതിയില്‍ കാണാം.

കില്‍ജിവംശം

അടിമവംശത്തിനുശേഷം അധികാരത്തില്‍വന്ന കില്‍ജി രാജവംശവും ഇസ്‌ലാമിക വാസ്‌തുവിദ്യയില്‍ തങ്ങളുടേതായ സംഭാവനകള്‍ നല്‍കുകയുണ്ടായി. അലാവുദ്ദീന്‍ കില്‍ജി ഡല്‍ഹിയില്‍ അധികാരത്തിലെത്തിയശേഷം ആദ്യമായി ഏറ്റെടുത്ത നിര്‍മാണ സംരംഭം കുത്തബ്‌ പള്ളിയുടെ വിപുലീകരണമായിരുന്നു. ഇതില്‍, കുത്തബ്‌ പള്ളിയുടെ പ്രവേശന കവാടമായ 'അലിദര്‍വാസ'യുടെ നിര്‍മാണം പ്രത്യേകം പരാമര്‍ശമര്‍ഹിക്കുന്നു. കമാന നിര്‍മാണത്തിന്റെ സംശുദ്ധിക്കും കുംഭകത്തിന്റെ ആധാരരീതിക്കും നിദര്‍ശനമാണ്‌ ഇത്‌. ഏഷ്യാമൈനറില്‍ പ്രചാരത്തിലുണ്ടായിരുന്ന ഇസ്‌ലാമിക വാസ്‌തു വിദ്യയോട്‌ ഏറെ സാമ്യമുണ്ട്‌ ഈ നിര്‍മിതിക്ക്‌. കില്‍ജി വംശകാലത്തെ മറ്റൊരു പ്രധാന നിര്‍മിതി ജമത്‌ഖാന പള്ളിയാണ്‌. നിസാമുദ്ദീന്‍ ഔലിയ എന്ന വിശുദ്ധന്റെ കബര്‍ ഇവിടെയാണ്‌. ചിത്തോറിലെ കമാനപാലം, ഭരത്‌പൂരിലെ ഉഖാമസ്‌ജിദ്‌ എന്നിവയാണ്‌ ഈ രാജവംശകാലത്തെ മറ്റു പ്രധാന സംരചനകള്‍.

തുഗ്ലക്‌ വംശം

അലി ദര്‍വാസ: ഡല്‍ഹി

ഈ വംശത്തിലെ പതിനൊന്നു ഭരണകര്‍ത്താക്കളില്‍ വാസ്‌തുവിദ്യയില്‍ താത്‌പര്യം കാണിച്ചവര്‍ ഗിയാസുദ്ദീന്‍ തുഗ്ലക്‌, മുഹമ്മദ്‌ഷാ തുഗ്ലക്‌, ഫിറോസ്‌ ഷാ തുഗ്ലക്‌ എന്നീ മൂന്നുപേര്‍ മാത്രമാണ്‌. തുഗ്ലക്ക്‌ കാലഘട്ടത്തിലെ സംരചനകള്‍ വ്യക്തമായ സംവിധാനരീതിയിലുള്ളവയല്ലെങ്കിലും വൈവിധ്യമാര്‍ന്ന നിര്‍മാണപ്രവിധികള്‍ സമന്വയിപ്പിക്കാനുള്ള ഒരു ശ്രമം ഇവയില്‍ കാണുന്നുണ്ട്‌. ഗിയാസുദ്ദീന്‍ തുഗ്ലക്കിന്റെ ഭരണകാലത്ത്‌ ആരംഭിക്കപ്പെട്ട തുഗ്ലക്കാബാദ്‌ കോട്ടയുടെ നിര്‍മാണം ഇതിനുദാഹരണമാണ്‌. കൊട്ടാരം, ഭരണമന്ദിരങ്ങള്‍, സൈനികപ്പാളയങ്ങള്‍ എന്നിവയെല്ലാമടങ്ങുന്ന മന്ദിരസമുച്ചയമാണ്‌ ഈ കോട്ടയ്‌ക്കകത്തുള്ളത്‌.

തുഗ്ലക്കാബാദില്‍ കേടുപാടുകളില്ലാതെ ഇന്നവശേഷിക്കുന്നത്‌ ഗിയാസുദ്ദീന്റെ ശവകുടീരം മാത്രമാണ്‌. ഒരു കോട്ടയ്‌ക്കകത്ത്‌ സുരക്ഷിതമാക്കിയിരിക്കുന്ന ഈ ശവകുടീരം 18.5 മീ. ചതുരത്തിലും 25 മീ. ഉയരത്തിലുമാണ്‌ നിര്‍മിച്ചിരിക്കുന്നത്‌. ചുമരുകളുടെ പുറംഭാഗത്തിന്‌ 75° ചരിവുണ്ട്‌. താങ്ങുചുമര്‍പോലെ പടിഞ്ഞാറുഭാഗത്ത്‌ മിഹ്‌റാബും മറ്റു മൂന്നുവശങ്ങളില്‍ കമാനവാതിലുകളും കാണാം. 9 മീ. ചതുരത്തില്‍ ഒറ്റമുറിയാണ്‌ ഉള്‍ഭാഗം. മുറിയുടെ നാലു മൂലകളില്‍നിന്നും പ്രലംബിനികള്‍ ഉയര്‍ന്ന്‌ അഷ്‌ടഭുജാകൃതിയില്‍ കുംഭകമേല്‌പുരയ്‌ക്കുള്ള ആധാരമായിത്തീരുന്നു. കുംഭകത്തിന്റെ മേല്‍ഭാഗത്ത്‌ ഹിന്ദുക്ഷേത്രങ്ങളിലേതുപോലെ കലശരൂപവും സ്ഥാപിച്ചിരിക്കുന്നു.

മുഹമ്മദ്‌ഷാ തുഗ്ലക്ക്‌ ഡല്‍ഹിയില്‍ മറ്റൊരു നഗരത്തിന്റെ പണി ആരംഭിച്ചുവെങ്കിലും അതു മുഴുമിക്കുകയുണ്ടായില്ല. ഈ കോട്ടയുടെ അവശിഷ്‌ടങ്ങളില്‍ കാണുന്ന പ്രധാനപ്പെട്ട മൂന്നു സംരചനകള്‍ രണ്ടു നിലകളില്‍ ഏഴ്‌ സ്‌പാനുകളുള്ള "സാത്‌പുല്‍' എന്ന പാലവും, വിജയ്‌മണ്ഡല്‍ എന്നറിയപ്പെടുന്ന കൊട്ടാരവും ബാരാഖംബ എന്ന പ്രഭുമന്ദിരവുമാണ്‌.

യമുനയുടെ തീരത്ത്‌ സ്ഥിതിചെയ്യുന്ന കോത്‌ലാ ഫിറോസ്‌ഷാ എന്ന രാജധാനി ഫിറോസ്‌ഷാ തുഗ്ലക്കിന്റെ സംരചനകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്‌. ദീര്‍ഘചതുരാകൃതിയിലുള്ള ഈ കോട്ടയിലെ പ്രധാന കവാടം പടിഞ്ഞാറന്‍ ഭാഗത്തായാണ്‌ സ്ഥാപിച്ചിരിക്കുന്നത്‌. രാജകൊട്ടാരം, പള്ളി, സഭാമണ്ഡപം എന്നിങ്ങനെ വിവിധ ഉപയോഗങ്ങള്‍ക്കുള്ള നിരവധി കെട്ടിടങ്ങള്‍ ഈ കോട്ടയ്‌ക്കകത്ത്‌ പണിതിരുന്നു. കലാമേന്മയ്‌ക്കു പ്രശസ്‌തിയാര്‍ജിച്ചിട്ടുള്ള മൂന്നു ശവകുടീരങ്ങളും ഇവിടെയുണ്ട്‌. ഫിറോസ്‌ഷാ തുഗ്ലക്കിന്റെയും അദ്ദേഹത്തിന്റെ പ്രധാനമന്ത്രിയുടെയും കബിറുദ്ദീന്‍ അവ്‌ലിയ എന്ന വിശുദ്ധന്റെയും ശവകുടീരങ്ങളാണിവ.

സയ്യദ്‌ലോദി വംശം

തുഗ്ലക്‌ വംശത്തിനുശേഷം ഡല്‍ഹി ഭരിച്ചിരുന്ന സയ്യദ്‌-ലോദിവംശക്കാര്‍ വാസ്‌തുവിദ്യയ്‌ക്കു നല്‌കിയ പരിമിതമായ സംഭാവനകള്‍ ശവകുടീരനിര്‍മാണങ്ങളില്‍ മാത്രമായി ഒതുങ്ങിനിന്നു; ഇവരില്‍ മുബാറക്‌ സയ്യദ്‌, മുഹമ്മദ്‌ സയ്യദ്‌, സിക്കന്തര്‍ലോദി എന്നിവരുടെ ശവകുടീരങ്ങള്‍ എടുത്തുപറയേണ്ടതാണ്‌. ഇവ മൂന്നിനും അഷ്‌ടഭുജാകൃതിയാണ്‌. ചുറ്റും കമാനനിരകളുള്ള ഒരു വരാന്തയും മുകളില്‍ കുംഭാകൃതിയിലുള്ള മേല്‌പുരയും ഇവയ്‌ക്കുണ്ട്‌. സിക്കന്തര്‍ ലോദിയുടെ ശവകുടീരത്തിന്‌ മറ്റു രണ്ടിനെയും അപേക്ഷിച്ച്‌ ചില പ്രത്യേകതകള്‍ ഉണ്ട്‌; ഇതിന്‌ വരാന്തയുടെ ഭാഗത്ത്‌ ചെറിയ കുംഭകമണ്ഡപങ്ങള്‍ ഇല്ല. മേല്‌പുരയാകട്ടെ രണ്ട്‌ അര്‍ധകുംഭകങ്ങള്‍ ചേര്‍ന്നതുമാണ്‌. അകത്തുനിന്നും പുറത്തുനിന്നും വീക്ഷിക്കുമ്പോള്‍ മേല്‌പുര മനോഹരമായ അനുപാതങ്ങളില്‍ കാണപ്പെടുവാന്‍ വേണ്ടിയാണ്‌ ഈ യുഗ്മ കുംഭകം നിര്‍മിച്ചിരിക്കുന്നത്‌. താജ്‌മഹലിലും രണ്ടു പ്രധാന ശവകുടീരങ്ങളിലും ഈ നിര്‍മാണ രീതി അവലംബിച്ചിട്ടുള്ളതായി കാണാം. ശവകുടീരങ്ങളില്‍ ഇക്കാലത്തു കാണുന്ന മറ്റൊരു മാതൃക സമചതുരാകൃതിയില്‍ വരാന്തകളില്ലാതെ രണ്ടോ മൂന്നോ നിലയില്‍ നിര്‍മിക്കപ്പെട്ട സംരചനകളാണ്‌. ഇത്തരത്തിലുള്ള ഏഴെണ്ണമെങ്കിലും ഡല്‍ഹിയിലും പരിസരങ്ങളിലുമായി കാണപ്പെടുന്നു. അവയിലേറ്റവും വലുത്‌ 24.5 മീ. ഉയരമുള്ള ബഡാഖാന്‍കാ ഗുംഭദ്‌ ആണ്‌. ഇക്കാലത്തെ മറ്റൊരു പ്രത്യേകത വാസ്‌തുവിദ്യയുടെ രക്ഷാധികാരം സുല്‍ത്താന്മാരില്‍നിന്നും ധനാഢ്യരായ പ്രഭുക്കന്മാരിലേക്കുമാറി എന്നതാണ്‌. ഈ പ്രവണതയുടെ ഫലമായി ധാരാളം ചെറിയ പള്ളികളും ശവകുടീരങ്ങളും ബംഗ്ലാവുകളും ഉയര്‍ന്നുവരുവാന്‍ തുടങ്ങി.

മുഗള്‍ ശൈലി

ഹുമായൂണിന്റെ ശവകുടീരം: ഡല്‍ഹി

16-ാം ശതകത്തിന്റെ മധ്യം മുതല്‍ 18-ാം ശ. വരെ പ്രാബല്യത്തിലിരുന്ന മുഗളവംശം വാസ്‌തുവിദ്യയില്‍ പല നൂതന പ്രവണതകളും അവതരിപ്പിച്ചു.

1526 മുതല്‍ 1531 വരെ അഞ്ചുവര്‍ഷക്കാലമേ ബാബര്‍ (മുഗള്‍ രാജവംശത്തിന്റെ സ്ഥാപകന്‍) അധികാരത്തില്‍ ഉണ്ടായിരുന്നുള്ളൂ. പാനിപ്പത്തിലും ഡല്‍ഹിക്കടുത്ത സംഭാലിലും പണിതിട്ടുള്ള പള്ളികള്‍ മാത്രമാണ്‌ ബാബറിന്റെ വാസ്‌തുവിദ്യാ ശ്രമങ്ങളായുള്ളത്‌. ബാബറിന്റെ പിന്‍ഗാമിയായ ഹുമായൂണ്‍ വാസ്‌തുവിദ്യാപരമായി മേന്മയുള്ള ശില്‌പങ്ങളൊന്നും നിര്‍മിക്കുകയുണ്ടായില്ല. മുഗളശൈലി രൂപപ്പെടുന്നത്‌ വാസ്‌തവത്തില്‍ ഹുമായൂണിന്റെ വിധവയായ ഹാജി ബേഗം പണികഴിപ്പിച്ച ഹുമായൂണിന്റെ ശവകുടീരത്തില്‍ നിന്നാണ്‌. അവര്‍ ഹുമായൂണിന്റെ രാജധാനിയായിരുന്ന ദീന്‍പനയില്‍ ഹുമായൂണിന്റെ ശവകുടീരം പണിയിച്ചു. പേര്‍ഷ്യന്‍ശില്‌പിയായ മിരാക്‌ മിര്‍സാ ഗിയാസ്‌ ആണ്‌ ഇത്‌ അഭികല്‌പന ചെയ്‌തത്‌. താജ്‌മഹലിന്റെ നിര്‍മാണത്തില്‍ ഈ സ്‌മാരകത്തിന്റെ വ്യക്തമായ സ്വാധീനത കാണാം.

വിശാലമായ ഒരു ഉദ്യാനത്തിലാണ്‌ ഈ ശവകുടീരം. ഉദ്യാനത്തിന്റെ നാലുഭാഗത്തും കമാനങ്ങളുള്ള കവാടങ്ങളുണ്ട്‌. ഉദ്യാനം ചതുരക്കള്ളികളായി വിഭജിച്ച്‌ അതിന്റെ മധ്യത്തിലായി 7 മീ. ഉയരമുള്ള ഒരു തറയിലാണ്‌ ഈ ശില്‌പം നില്‌ക്കുന്നത്‌. തറയ്‌ക്കുള്ളില്‍ ചുറ്റുമായി താമസസൗകര്യമുള്ള മുറികളുണ്ട്‌. ഇവയിലേക്കുള്ള പ്രവേശനകവാടങ്ങള്‍ തറയില്‍ കമാനങ്ങളുടെ ഒരു നിര സൃഷ്‌ടിക്കുന്നു. 57 മീ. ചതുരത്തില്‍ 42.5 മീ. ഉയരമുള്ള ഈ സൗധത്തിനകത്ത്‌ മധ്യത്തിലായി ഒരു വലിയ മുറിയും നാലു മൂലകളിലും ഓരോ ചെറുമുറിയുമുണ്ട്‌. എല്ലാ മുറികളും അഷ്‌ടഭുജാകൃതിയിലാണ്‌. കോണോടു കോണായുള്ള ഇടനാഴികളിലൂടെ മുറികളെല്ലാം ബന്ധിക്കപ്പെട്ടിരിക്കുന്നു. സമമിതി, ലയം, അനുപാതം തുടങ്ങിയ വാസ്‌തുവിദ്യാതത്ത്വങ്ങള്‍ സമന്വയിപ്പിക്കുകമൂലം ഈ ശില്‌പം നയനാകര്‍ഷകമായിരിക്കുന്നു. സിക്കന്തര്‍ ലോദിയുടെ ശവകുടീരത്തില്‍ ആവിഷ്‌കരിക്കപ്പെട്ട യുഗ്മകുംഭകസങ്കല്‌പം ഇവിടെ പൂര്‍ണതയില്‍ എത്തിയതായി കാണാം.

മുഗളശൈലിയുടെ വികാസദശയാണ്‌ അക്‌ബറുടെ കാലഘട്ടം. നിരവധി വാസ്‌തുശില്‌പങ്ങള്‍ ഇക്കാലത്തുണ്ടായി. ചുവന്ന മണല്‍ക്കല്ലാണ്‌ എല്ലാ നിര്‍മാണങ്ങള്‍ക്കും ഉപയോഗിച്ചിരിക്കുന്നത്‌. മോടിപിടിപ്പിക്കുവാന്‍ മാര്‍ബിള്‍ മണല്‍ക്കല്ലില്‍ നിവേശിപ്പിക്കുന്നതും സാധാരണമായിരുന്നു.

ആഗ്ര കോട്ട

ആഗ്രയിലെ കോട്ടയാണ്‌ അക്‌ബറുടെ ആദ്യനിര്‍മിതി. രണ്ടര കി.മീ. ചുറ്റളവും 21 മീ. ഉയരവുമുള്ള ഈ കോട്ടയ്‌ക്ക്‌ രണ്ടു പ്രവേശനകവാടങ്ങളാണുള്ളത്‌. പടിഞ്ഞാറുവശത്തുള്ള ഡല്‍ഹി കവാടം ആണ്‌ ഇവയില്‍ പ്രധാനം. അഷ്‌ടഭുജാകൃതിയിലുള്ള രണ്ടു ഗോപുരങ്ങളും ഇടയ്‌ക്ക്‌ ഒരു കമാനവും ഉള്ളതാണ്‌ ഈ പ്രവേശനദ്വാരം. ഇതിന്റെ അലങ്കരണത്തില്‍ മറ്റ്‌ ഇസ്‌ലാമിക ശില്‌പങ്ങളില്‍ കാണാത്ത രൂപങ്ങള്‍ (ഉദാ. പക്ഷികള്‍) ഉണ്ട്‌. കോട്ടയ്‌ക്കകത്ത്‌ ഏതാണ്ട്‌ 500 എടുപ്പുകള്‍ ഉണ്ടായിരുന്നു. ഇവയില്‍ പലതും പില്‌ക്കാലത്ത്‌ ഷാജഹാന്‍ പൊളിച്ചുമാറ്റി അവിടെ വിശാലമായ ഒരു വെണ്ണക്കല്‍ മണ്ഡപം പണിയുകയുണ്ടായി. അക്‌ബറുടെ കൊട്ടാരത്തിന്റെ ബാക്കിനില്‌ക്കുന്ന ഏതാനും ഭാഗങ്ങളാണ്‌ ജഹാംഗീരിമഹല്‍ എന്നറിയപ്പെടുന്നത്‌. സമമിതിയിലല്ലാത്ത ഒരു കൂട്ടം "ഹാളു'കളാണ്‌ ഇതിലുള്ളത്‌. അതുവരെയുണ്ടായിരുന്ന ഇസ്‌ലാമിക ശൈലി പ്രധാനമായും പേര്‍ഷ്യന്‍കലയുടെ പുനരാവിഷ്‌കരണമായിരുന്നു. ഇസ്‌ലാമികശൈലിയെ ഭാരതത്തിലെ പരമ്പരാഗതശൈലിയുമായി കൂട്ടിയിണക്കുവാനുള്ള ആദ്യശ്രമത്തിന്റെ ലക്ഷണങ്ങള്‍ അക്‌ബറുടെ നിര്‍മിതികളില്‍ കാണാം. തൂണുകളുടെയും താങ്ങുകളുടെയും നിര്‍മാണത്തിലും സംസ്‌കാരത്തിലും പണ്ടുണ്ടായിരുന്ന ദാരുശില്‌പ പ്രവിധികള്‍ കാണുന്നു. അക്‌ബര്‍ നിര്‍മിച്ച മറ്റു രണ്ടു കോട്ടകള്‍ ലാഹോറിലും അലഹബാദിലും ആണ്‌. ആഗ്രാക്കോട്ടപോലെ തന്നെയാണ്‌ ഇവയുടെയും സംവിധാനരീതികള്‍.

വാസ്‌തുവിദ്യയ്‌ക്ക്‌ അക്‌ബറുടെ ഏറ്റവും മഹത്തായ സംഭാവന ഫത്തേപൂര്‍സിക്രിയിലെ സംരചനാ സമുച്ചയങ്ങളാണ്‌.

ഇവിടത്തെ മതപരമായ കെട്ടിടങ്ങളില്‍ രണ്ടെണ്ണമാണ്‌ പ്രധാനം. ബുലന്ദ്‌ദര്‍വാസ എന്നറിയപ്പെടുന്ന വിജയകവാടം കടന്നുചെല്ലുമ്പോള്‍ കാണുന്ന ജുമാമസ്‌ജിദും സലീംചിസ്‌തി എന്ന വിശുദ്ധന്റെ കബറുമാണവ. ബുലന്ദ്‌ദര്‍വാസ അക്‌ബറുടെ ഡക്കാണ്‍വിജയത്തിന്റെ സ്‌മാരകമായി നിര്‍മിച്ചതാണ്‌. ജൂമാമസ്‌ജിദിന്റെ സംവിധാനം ഒരു നടുമുറ്റവും അതിന്റെ മൂന്നുവശത്തും തൂണുകളുള്ള വരാന്തയും നാലാമത്തെവശത്ത്‌ വിശുദ്ധസ്ഥലവും ചേര്‍ന്നതാണ്‌. ഈ പള്ളിയുടെ ഒരു പ്രത്യേകത ചുമര്‍ച്ചിത്രങ്ങളാണ്‌. പള്ളിയുടെ ബൃഹദ്‌രൂപം മറ്റുള്ള കെട്ടിടങ്ങളെയെല്ലാം ചെറുതാക്കി കാണിക്കുന്നു. സലീംചിസ്‌തിയുടെ ശവകുടീരം മിനുസപ്പെടുത്തിയ വെള്ളമാര്‍ബിളില്‍ നിര്‍മിക്കപ്പെട്ട ഒരു സുന്ദരശില്‌പമാണ്‌. പുറത്ത്‌ ചതുരാകൃതിയും അകത്ത്‌ വൃത്താകൃതിയും ഉള്ള ഒരു മുറിയും മുമ്പില്‍ ഒരു മുഖപ്പുമാണിതിനുള്ളത്‌. മുഖപ്പിലെ തൂണുകള്‍ ഗുജറാത്തിലെ ക്ഷേത്രങ്ങളിലേതുപോലെ സര്‍പ്പിളാകൃതിയില്‍ ഉള്ളവയാണ്‌.

സിക്രി ജാമി പള്ളി

ലൗകിക നിര്‍മാണങ്ങളെ കൊട്ടാരങ്ങള്‍, ഭരണസ്ഥാപനങ്ങള്‍, മറ്റു പാര്‍പ്പിടങ്ങള്‍ എന്നിങ്ങനെ തരംതിരിക്കാം. അക്‌ബറുടെ ഇഷ്‌ടപത്‌നിയായിരുന്ന ജോദ്‌ബായിക്കുവേണ്ടി നിര്‍മിച്ച കൊട്ടാരമാണ്‌ ഇവയില്‍ ഏറ്റവും വലുത്‌. ലളിതമായ ബാഹ്യഭാഗമുള്ള ഈ കെട്ടിടത്തിനകത്ത്‌ ഒരു നടുമുറ്റത്തിനുചുറ്റുമായി സംവിധാനംചെയ്‌ത ഇരുനില സൗധങ്ങളുണ്ട്‌. പശ്ചിമേന്ത്യയിലെ ക്ഷേത്രശില്‌പങ്ങളെ അനുസ്‌മരിപ്പിക്കുന്നതാണ്‌ ഈ കൊട്ടാരം. സംരചനാഘടകങ്ങളുടെ സംസ്‌കരണം പരിശോധിച്ചാല്‍ ഗുജറാത്തില്‍നിന്നും വരുത്തിയ ശില്‌പികളാണ്‌ ഇതു നിര്‍മിച്ചതെന്ന്‌ വ്യക്തമാകും. മറ്റൊരു പ്രധാന കൊട്ടാരം അക്‌ബറുടെ പ്രധാനമന്ത്രിയായിരുന്ന ബീര്‍ബലിന്റേതാണ്‌. താഴെ നാലുമുറികളും മുകളില്‍ രണ്ടുമുറികളുമുള്ള ഈ കെട്ടിടം അതിന്റെ മനോഹരമായ അനുപാതങ്ങള്‍ക്ക്‌ പ്രസിദ്ധമാണ്‌. ഈ കെട്ടിടത്തിലെ മേല്‌പുര ഇരട്ട കുംഭകങ്ങളാണ്‌. ചരിഞ്ഞ ഇറമ്പും അവയെ താങ്ങുന്ന ബ്രാക്കറ്റുകളുമാണ്‌ ഫത്തേപൂര്‍സിക്രിയിലെ എല്ലാ നിവാസമന്ദിരങ്ങളിലും കാണുന്ന പ്രത്യേകത; ഇവ ബീര്‍ബലിന്റെ കൊട്ടാരത്തില്‍ ഏറ്റവും ഭംഗിയായി രൂപപ്പെടുത്തിയിരിക്കുന്നു.

ഭരണസ്ഥാപനങ്ങളില്‍ പ്രധാനം ദിവാന്‍-ഇ-ഖാസ്‌ ആണ്‌. ചക്രവര്‍ത്തി പ്രജകളെ സ്വീകരിക്കുന്ന മണ്ഡപമാണിത്‌. പരന്ന മേല്‌പുരയുള്ള ഇരുനിലക്കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ഒറ്റമുറിയായി സംവിധാനം ചെയ്‌തിട്ടുള്ള ദിവാന്‍-ഇ-ഖാസിന്റെ ഏറ്റവും ശ്രദ്ധേയമായ ഘടകം ഹാളിന്റെ നടുവിലായി സ്ഥാപിച്ചിരിക്കുന്ന സ്‌തംഭമാണ്‌. ഈ തൂണിന്റെ ശിരോഭാഗം വലുതാക്കി ചക്രവര്‍ത്തിക്കുള്ള പീഠം തയ്യാറാക്കിയിരിക്കുന്നു. ഹാളിന്റെ എല്ലാ വശത്തുമുള്ള ഗാലറികളിലേക്ക്‌ ഈ പീഠസ്ഥലത്തുനിന്നും വഴികളുണ്ട്‌.

ഫത്തേപൂര്‍ സിക്രിയിലെ മറ്റു വാസ്‌തുശില്‌പങ്ങളുടെ പൊതുരൂപവും മേല്‌പറഞ്ഞവയുടേതു തന്നെ. ഇവയില്‍ പ്രധാനമായ ഒന്ന്‌ പാഞ്ച്‌മഹല്‍ എന്നറിയപ്പെടുന്ന അഞ്ചുനിലക്കെട്ടിടമാണ്‌. ചുരുങ്ങിയ കാലംകൊണ്ടു നിര്‍മിക്കപ്പെടേണ്ടി വന്നതിനാല്‍ ഭാരതത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള ശില്‌പികള്‍ ഫത്തേപൂര്‍ സിക്രിയിലെ പണിയില്‍ പങ്കെടുത്തിട്ടുണ്ട്‌; അതുകൊണ്ടുണ്ടായ നാനാത്വം വാസ്‌തുവിദ്യയില്‍ കാണുന്നുമുണ്ട്‌. എന്നിരുന്നാലും ഈ നാനാത്വത്തിലും ഒരു ഏകരൂപത ഉണ്ടാക്കുവാന്‍പോന്ന ദീര്‍ഘവീക്ഷണവും സര്‍ഗശക്തിയുമുള്ള ഒരു നേതൃശില്‌പിയുടെ കൈകള്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നു കാണാം.

താജ്മഹല്‍: ആഗ്ര

വാസ്‌തുവിദ്യാപരമായി പ്രാധാന്യമുള്ള ഒരു സംരചന മാത്രമേ ജഹാംഗീറിന്റെ കാലഘട്ടത്തില്‍ (1605-27) ഉണ്ടായിട്ടുള്ളൂ. ആഗ്രയ്‌ക്കടുത്ത സിക്കന്തരയില്‍ നിര്‍മാണമാരംഭിച്ച സ്വന്തം ശവകുടീരം പൂര്‍ത്തിയാക്കുവാന്‍ അക്‌ബറിനു കഴിഞ്ഞില്ല. ഈ സൗധത്തിന്റെ സ്ഥാനനിര്‍ണയനവും അടിസ്ഥാനസംവിധാനവും ഒഴികെ മറ്റു പണികളെല്ലാം ജഹാംഗീറിനു പൂര്‍ത്തിയാക്കേണ്ടിവന്നു. മറ്റു ശവകുടീരങ്ങളിലെല്ലാം ആകര്‍ഷണകേന്ദ്രമായിരുന്നത്‌ അവയുടെ കുംഭകങ്ങളായിരുന്നു. അവയില്‍നിന്നു വ്യത്യസ്‌തമായ നിര്‍മാണരീതിയാണ്‌ ഈ ശവകുടീരത്തില്‍ കൈക്കൊണ്ടിട്ടുള്ളത്‌. ഈ പരിശ്രമം ഒരു നൂതനപരീക്ഷണമായിരുന്നുവെങ്കില്‍ക്കൂടി നിര്‍മാണത്തിന്റെ ഒട്ടാകെയുള്ള അനുപാതക്രമത്തില്‍ വന്ന വീഴ്‌ച ഇതിന്റെ ഭംഗികുറച്ചു എന്നാണ്‌ വിദഗ്‌ധാഭിപ്രായം. ഒരു ഉദ്യാനത്തിന്റെ മധ്യത്തിലാണ്‌ ഇത്‌ സംവിധാനം ചെയ്‌തിരിക്കുന്നത്‌. തെക്കുഭാഗത്ത്‌ സ്‌മാരകത്തിലേക്കുള്ള പ്രധാന കവാടം സ്ഥിതിചെയ്യുന്നു. സമമിതിക്കുവേണ്ടി മറ്റു മൂന്നുവശങ്ങളിലും ചില കൃത്രിമനിര്‍മിതികളും പണിതു വച്ചിട്ടുണ്ട്‌. ഈ പ്രവേശനകവാടങ്ങള്‍തന്നെ കൗതുകമുളവാക്കുന്ന വാസ്‌തുവിദ്യാ മാതൃകകളാണ്‌. മുഗള്‍ശൈലിയിലെ സ്‌തംഭഗോപുരങ്ങള്‍ (minarets) ആദ്യമായി പ്രത്യക്ഷപ്പെടുന്നത്‌ ഈ നിര്‍മിതികളിലാണ്‌; ഉദ്യാനവും മറ്റു നിര്‍മിതികളും സമഞ്‌ജസമായി സമ്മേളിപ്പിക്കുവാനുള്ള ഫലപ്രദമായ ആദ്യത്തെ ശ്രമവും ഇവിടെ കാണാം.

ഇവിടെ ശവകുടീരം മൂന്നു ഭാഗങ്ങളിലായി സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നു. അടിയില്‍ വിശാലമായ ഒരു തറയാണ്‌. 97 മീ. വശമുള്ള സമചതുരം; 9 മീ. ഉയരം. ഹുമായൂണിന്റെ ശവകുടീരത്തിലേതുപോലെതന്നെ ഇതും. തറയുടെ നാലുവശത്തും ഉന്നതങ്ങളായ പ്രവേശനകവാടങ്ങള്‍; തെക്കുഭാഗത്തെ കവാടം ഒരു ഇടനാഴിവഴി കല്ലറയിലേക്കു നയിക്കുന്നു. തറയ്‌ക്കുമുകളില്‍ മൂന്നുനിലകളിലായി പണിതിട്ടുള്ള മണ്ഡപങ്ങള്‍ അടങ്ങിയതാണ്‌ രണ്ടാമത്തെ ഭാഗം. നേര്‍ത്ത കമാനങ്ങളും ചെറുമണ്ഡപങ്ങളും ഈ ഭാഗത്തെ നയനമോഹനമാക്കിയിട്ടുണ്ടെങ്കിലും മറ്റു ഭാഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതു ദുര്‍ബലമായി കാണപ്പെടുന്നു. ഏറ്റവും മുകളിലത്തെഭാഗം മുഴുവന്‍ വെള്ള മാര്‍ബിളില്‍ തീര്‍ത്തതാണ്‌. ഒരു തുറന്ന വെണ്‍മാടത്തിനു ചുറ്റും യവനികകളും വരാന്തയും ചേര്‍ന്നതാണ്‌ ഈ ഭാഗം. നാലു മൂലകളില്‍ ഭംഗിയുള്ള വെണ്ണക്കല്‍മണ്ഡപങ്ങളും പണിതുയര്‍ത്തിയിരിക്കുന്നു. ഈ വെണ്‍മാടത്തില്‍ ശവക്കല്ലറയ്‌ക്കുനേരെ മുകളില്‍ വരത്തക്കവച്ചം ഒരു പൊള്ളക്കല്ലറയുണ്ട്‌. ഈ ഭാഗത്തിനു മേല്‌പുരയായി ഒരു കുംഭകം പണിയുവാന്‍ ആലോചനയുണ്ടായിരുന്നിരിക്കണം എന്നാണ്‌ ചില വാസ്‌തുവിദ്യാവിദഗ്‌ധന്മാര്‍ അഭിപ്രായപ്പെടുന്നത്‌. ആകപ്പാടെ ഈ നിര്‍മിതി മുഗള്‍ശൈലിയിലെ ഏറ്റവും മഹത്തായ കലാസൃഷ്‌ടിയാകുമായിരുന്നു; പ്രത്യേകിച്ച്‌ വാസ്‌തുവിദ്യയുടെ മറ്റൊരു പ്രവണത ഇവിടെ ആരംഭിച്ചസ്ഥിതിക്ക്‌. മാര്‍ബിള്‍ ഒരു നിര്‍മാണവസ്‌തുവായി ഉപയോഗിക്കുന്നതിന്റെ ആരംഭം കുറിക്കപ്പെട്ടു എന്നതാണീ പ്രവണത. വാസ്‌തുവിദ്യയില്‍ മുഗള്‍ശൈലിയുടെ സുവര്‍ണദശയാണ്‌ ഷാജഹാന്റെ കാലഘട്ടം; മാര്‍ബിളാണ്‌ ഷാജഹാന്‍ സ്വീകരിച്ച നിര്‍മാണവസ്‌തു. മാര്‍ബിള്‍ തലങ്ങളില്‍ വ്യത്യസ്‌ത നിറങ്ങളുള്ള കല്ലുകള്‍ കൊത്തിയിറക്കിയാണ്‌ അലങ്കരണം സാധിച്ചിരുന്നത്‌. ഇക്കാലത്തെ ശില്‌പങ്ങളില്‍ കാണുന്ന പ്രധാന പ്രത്യേകതകള്‍, 9 ഇതളുള്ള കമാനങ്ങള്‍ (cusped arches), ഉള്ളിയുടെ ആകൃതിയിലുള്ള കുംഭകങ്ങള്‍, സസ്യലതാദികള്‍ കൊത്തിവിതാനിച്ച സ്‌തംഭപാദങ്ങള്‍ എന്നിവയാണ്‌.

ആഗ്രാക്കോട്ടയില്‍ അക്‌ബര്‍ നിര്‍മിച്ച ഏതാനും കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി അവിടെ ദിവാന്‍-ഇ-ആം, ദിവാന്‍-ഇ-ഖാസ്‌, മോത്തിമസ്‌ജിദ്‌ എന്നീ മന്ദിരങ്ങള്‍ മാര്‍ബിളില്‍ നിര്‍മിക്കുവാനായിരുന്നു ഷാജഹാന്റെ ആദ്യത്തെ ശ്രമം. ഇവയില്‍ ഏറ്റവും മനോഹരം മോത്തിമസ്‌ജിദാണ്‌. 1638-ല്‍ ഷാജഹാന്‍ തന്റെ തലസ്ഥാനം ആഗ്രയില്‍നിന്നു ഡല്‍ഹിയിലേക്കു മാറ്റുവാനായി ഷാ ഇഹാനാബാദ്‌ എന്ന നഗരം പണിയുവാനാരംഭിച്ചു; ഇതാണ്‌ ഇന്നത്തെ ചെങ്കോട്ട. കോട്ടയ്‌ക്ക്‌ മൊത്തത്തില്‍ ക്രമരൂപമല്ല ഉള്ളത്‌. എന്നാല്‍ അകത്ത്‌ ദീര്‍ഘചതുരാകൃതിയില്‍ 500 മീ. നീളത്തിലും 350 മീ. വീതിയിലും ഉള്ള ഒരു ഭാഗത്ത്‌ പ്രധാന നിര്‍മിതികള്‍ സംവിധാനം ചെയ്‌തിട്ടുണ്ട്‌. നോ. ചെങ്കോട്ട

ചെങ്കോട്ടയ്‌ക്ക്‌ അടുത്തായി ജൂമാമസ്‌ജിദ്‌ നിര്‍മിച്ചതും ഷാജഹാനാണ്‌; ഇന്ത്യയിലെ ഏറ്റവും വലുതും പ്രസിദ്ധവുമായ മുസ്‌ലിം പള്ളിയാണിത്‌. മൂന്നു കവാടങ്ങള്‍വഴി പ്രവേശനമുള്ള നടുമുറ്റമാണ്‌ പ്രാര്‍ഥനാസ്ഥലം. മുറ്റത്തിന്‌ 100 മീ. വീതിയുണ്ട്‌. പടിഞ്ഞാറുവശത്തുള്ള വിശുദ്ധസ്ഥലം ചുവന്ന കല്ലില്‍ പണിതിട്ടുള്ള ഒരു ബൃഹത്‌നിര്‍മിതിയാണ്‌. രണ്ടറ്റത്തും ഗോപുരങ്ങള്‍, മേല്‌പുരയ്‌ക്ക്‌ മൂന്നു കുംഭകങ്ങള്‍, പുരോഭാഗത്ത്‌ 11 കമാനങ്ങള്‍ ഇവയെല്ലാമാണ്‌ ഈ സംരചനയുടെ ഘടകങ്ങള്‍. വിശുദ്ധസ്ഥലത്തിന്‌ 61 മീ. നീളവും 27 ½ മീ. വീതിയുമുണ്ട്‌. ഷാജഹാന്റെ കാലഘട്ടത്തിലെ മറ്റു നിര്‍മിതികളില്‍ ലാഹോര്‍ക്കോട്ടയും വസീര്‍ഖാന്‍ പള്ളിയും (ലാഹോര്‍) ആഗ്രയിലെ ജൂമാമസ്‌ജിദും ആണ്‌ ശ്രദ്ധേയങ്ങളായിട്ടുള്ളത്‌. മുഗള്‍ ഉദ്യാനങ്ങളാണ്‌ ഷാജഹാന്റെ മറ്റൊരു സംഭാവന.

വാസ്‌തുവിദ്യയിലും ഉദ്യാനസംവിധാനത്തിലും ഷാജഹാനുണ്ടായിരുന്ന ദീര്‍ഘവീക്ഷണത്തിന്റെയും സങ്കല്‌പങ്ങളുടെയും പാരമ്യമാണ്‌ താജ്‌മഹലില്‍ കാണുന്നത്‌. ആഗ്രയില്‍ യമുനാനദിയുടെ തീരത്തുള്ള ലോകപ്രസിദ്ധമായ ഈ മനോഹരശില്‌പം മുംതാസ്‌മഹലിനോട്‌ ഷാജഹാനുണ്ടായിരുന്ന അതുല്യപ്രേമത്തിന്റെ നിത്യസ്‌മാരകമാണ്‌. മുഗളരാജധാനിയിലെ രാജശില്‌പിയായിരുന്ന വെനീസുകാരനായ ജറോനിമോവെറോനിയോ ആണ്‌ ഷാജഹാന്റെ അഭിലാഷങ്ങള്‍ക്കു ഭൗതികരൂപം നല്‌കിയതെന്ന്‌ വിശ്വസിക്കപ്പെടുന്നു. മുഗളശൈലിക്ക്‌ അന്നുവരെ കൈവന്ന സ്വഭാവവിശേഷങ്ങള്‍ താജ്‌മഹലിലും കാണപ്പെടുന്നതുകൊണ്ട്‌ ഇന്ത്യയിലെ ശില്‌പികള്‍ തന്നെയാണ്‌ ഇത്‌ അഭികല്‌പന ചെയ്‌തതെന്ന ഭിന്നാഭിപ്രായവും നിലവിലുണ്ട്‌. ഹുമായൂണിന്റെ ശവകുടീരവുമായി ഇതിനുള്ള സാമ്യം ഈ വാദഗതിക്ക്‌ ഉപോദ്‌ബലകമാണ്‌.

ഷാജഹാന്റെ പുത്രന്‍ അറംഗസീബിന്റെ കാലത്തെ വാസ്‌തുശില്‌പങ്ങള്‍ എണ്ണത്തിലും ഗുണത്തിലും മെച്ചമല്ല. അറംഗാബാദില്‍ താജ്‌മഹലിനെ അനുകരിച്ച്‌ തന്റെ ഭാര്യയ്‌ക്കുവേണ്ടി അറംഗസീബ്‌ ഒരു ശവകുടീരം നിര്‍മിക്കുകയുണ്ടായി. ഈ രണ്ടു സ്‌മാരകങ്ങളും താരതമ്യപ്പെടുത്തിയാല്‍ അറംഗസീബിന്റെ കാലത്ത്‌ വാസ്‌തുവിദ്യയ്‌ക്ക്‌ സംഭവിച്ച മാന്ദ്യം മനസ്സിലാക്കാം.

അറംഗസീബ്‌ പണിയിപ്പിച്ച മറ്റു പ്രധാന സംരചനകള്‍ ലാഹോറിലെ ബാദ്‌ഷാഹിമസ്‌ജിദ്‌, ചെങ്കോട്ടയിലെ മോത്തിമസ്‌ജിദ്‌, മഥുരയിലെ ജൂമാമസ്‌ജിദ്‌ എന്നിവയാണ്‌. പില്‌ക്കാലത്ത്‌ ഡല്‍ഹിയിലുണ്ടായ സംരചനകള്‍ എല്ലാം അപ്രധാനവും മുമ്പുണ്ടായിരുന്ന സ്‌മാരകങ്ങളുടെ വിരസമായ ആവര്‍ത്തനങ്ങളുമാണ്‌. ഉദാഹരണത്തിന്‌ 1753-ല്‍ പണിതീര്‍ത്ത സഫ്‌ദര്‍ജംഗിന്റെ ശവക്കല്ലറ ഹുമായൂണ്‍ ചക്രവര്‍ത്തിയുടെ ശവകുടീരത്തിന്റെ മാതൃകതന്നെയാണ്‌. ഡല്‍ഹിയില്‍ വളര്‍ന്നുവികസിച്ച ഇന്തോ-ഇസ്‌ലാമികശൈലിയുടെ സ്വാധീനത ഇക്കാലത്തിനിടയ്‌ക്ക്‌ ഇന്ത്യയൊട്ടാകെ വ്യാപിച്ചതായി കാണുന്നു. മുസ്‌ലിം ഭരണാധികാരികളുടെ ആസ്ഥാനങ്ങളില്‍ സ്വാഭാവികമായും പള്ളികളും ശവകുടീരങ്ങളും ഡല്‍ഹിയെ അനുകരിച്ച്‌ പടുത്തുയര്‍ത്തപ്പെട്ടു. ബിജാപൂര്‍, ഗോല്‍ക്കൊണ്ട, ബീദാര്‍, ബംഗാള്‍, ജാന്‍പൂര്‍, പഞ്ചാബ്‌, കാശ്‌മീര്‍, ഗുജറാത്ത്‌, മാള്‍വ, ഖാന്‍ദേശ്‌ എന്നിവിടങ്ങളിലെല്ലാം ഇത്തരം നിര്‍മിതികള്‍ കാണപ്പെടുന്നു. ഇസ്‌ലാമിക ശൈലിയിലെ കമാനങ്ങള്‍, കുംഭകങ്ങള്‍, കവാടങ്ങള്‍, മിനററ്റുകള്‍ എന്നിങ്ങനെയുള്ള സംരചനാഘടകങ്ങള്‍ സ്വീകരിച്ചും വിതാനത്തിന്‌ പ്രാദേശികമായുണ്ടായിരുന്ന പ്രതീകങ്ങളും പ്രവിധികളും നിലനിര്‍ത്തിയും ആണ്‌ ഈ സംരചനകള്‍ രൂപംകൊണ്ടത്‌. ഇവയുടെ ഉത്തമമാതൃകകള്‍ അഹമ്മദാബാദിലെ ജൂമാമസ്‌ജിദ്‌, ഹൈദരാബാദിലെ ചാര്‍മിനാര്‍, ബിജാപൂരിലെ ഗോള്‍ഗുംഭാസ്‌ എന്നിവയാണ്‌. ഇന്തോ-ഇസ്‌ലാമിക ശൈലിയിലെ പ്രാദേശികോപശാഖകളായി ഈ നിര്‍മിതികളെ വിശേഷിപ്പിക്കാറുണ്ട്‌. 19-ാം ശതകത്തോടെ ഇന്ത്യന്‍ വാസ്‌തുവിദ്യയില്‍ യൂറോപ്യന്‍ സംസ്‌കാരത്തിന്റെ സ്വാധീനത വളരെയധികം അനുഭവപ്പെട്ടുതുടങ്ങി.

ഇന്തോ-യൂറോപ്യന്‍ ശൈലി

മുംബൈയിലെ ഗേറ്റ്‌വേ ഒഫ്‌ ഇന്ത്യ

15-ാം ശ. മുതല്‍ വ്യാപാരാവശ്യങ്ങള്‍ക്കുവേണ്ടി ധാരാളം യൂറോപ്യര്‍ ഇന്ത്യയില്‍ വരികയും ക്രമേണ ഇവിടെ ആധിപത്യം ഉറപ്പിക്കുകയും ചെയ്‌തു. അതതുകാലത്ത്‌ യൂറോപ്പിലുണ്ടായിരുന്ന നിര്‍മാണശൈലികളില്‍ അവര്‍ ഫാക്‌ടറികളും വീടുകളും ശവകുടീരങ്ങളും ദേവാലയങ്ങളും മഠങ്ങളും കോട്ടകളും ഇന്ത്യയില്‍ പണിയിച്ചു. പ്രധാനമായും ഗോഥിക്‌ നവോത്ഥാന ശൈലികളിലാണ്‌ ഈ സംരചനകള്‍. ഇന്ത്യന്‍ വാസ്‌തുവിദ്യയുടെ സ്വാധീനതയും സ്വാഭാവികമായും ഇവയില്‍ പ്രകടമായിട്ടുണ്ട്‌. ഇന്ത്യയില്‍ ആദ്യം വന്നവര്‍ പോര്‍ച്ചുഗീസുകാരായിരുന്നതിനാലാകാം, പോര്‍ച്ചുഗീസ്‌ ശൈലിയുടെ സ്വാധീനത പിന്നീടുണ്ടായ എല്ലാ പണികളിലും പ്രകടമായത്‌. കൊച്ചിയിലെ സെന്റ്‌ ഫ്രാന്‍സിസ്‌ പള്ളിയാണ്‌ പോര്‍ച്ചുഗീസുകാരുടെ ഇന്ത്യയിലെ ആദ്യത്തെ നിര്‍മിതി. തള്ളിനില്‌ക്കുന്ന ബാല്‍ക്കണികള്‍, അലങ്കൃതജനാലകള്‍, ഗോഥിക്‌കമാനങ്ങള്‍ എന്നിവയാണ്‌ ഈ ശൈലിയുടെ പ്രധാന ലക്ഷണങ്ങള്‍. കൊച്ചി, കണ്ണൂര്‍, ഗോവ, കോഴിക്കോട്‌ എന്നീ സ്ഥലങ്ങളില്‍ പോര്‍ച്ചുഗീസ്‌ ശില്‌പിയായ തോമസ്‌ ഫെര്‍നാന്‍ഡസിന്റെ ഏതാനും നിര്‍മിതികള്‍ കാണുന്നു. ഇന്ത്യയിലെ ഫ്രഞ്ചുശൈലിയിലുള്ള കെട്ടിടങ്ങളില്‍ പ്രധാനപ്പെട്ടത്‌ പോണ്ടിച്ചേരിയിലെ കോടതിമന്ദിരമാണ്‌ (1788); ലാ ലസ്റ്റിയര്‍ ആണ്‌ ഇതിന്റെ ശില്‌പി. ഗ്രീക്കുശൈലിയിലെ അയോണിക്‌ തൂണുകളും ഫ്രഞ്ചുശൈലിയിലെ ഗാലറികളും ഇതില്‍ കാണാം.

ഫോര്‍ട്ട്‌ കൊച്ചിയിലെ സെന്റ്‌ ഫ്രാന്‍സിസ്‌ പള്ളി

18-ാം ശതകത്തിന്റെ ഉത്തരാര്‍ധത്തില്‍ നിര്‍മിക്കപ്പെട്ട മിക്ക കെട്ടിടങ്ങളിലും ഇംഗ്ലണ്ടില്‍ അക്കാലത്തുണ്ടായിരുന്ന വാസ്‌തുവിദ്യാശൈലിയാണുള്ളത്‌. ഇവയില്‍ പ്രധാനപ്പെട്ടവ ചെന്നൈ, കൊല്‍ക്കത്ത, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ കാണപ്പെടുന്നു. നവോത്ഥാനശൈലിയിലാണ്‌ ഇവയധികവും. പുരാതനഗ്രീസിലെ ക്ഷേത്രങ്ങളുടെ മുഖപ്പുകള്‍, തൂണുകള്‍, അലങ്കാരപ്പണികള്‍ എന്നിവയും റോമന്‍ശൈലിയിലെ കമാനങ്ങള്‍, വാള്‍ട്ടുകള്‍, കുംഭകങ്ങള്‍, വിജയകവാടങ്ങള്‍ എന്നിവയും പുനരാവിഷ്‌കരിച്ചാണ്‌ നവോത്ഥാനശൈലിതന്നെ ഉണ്ടായത്‌. ഇതുതന്നെ ക്രിസ്റ്റോഫര്‍ റെന്‍, റോബര്‍ട്ട്‌ ആഡം എന്നിവര്‍ പരിഷ്‌കരിച്ച്‌ റീജന്‍സിസ്റ്റൈല്‍ എന്നറിയപ്പെടുന്ന ശൈലിയുണ്ടാക്കി. ഇന്ത്യയില്‍ ഈ ശൈലിയിലുള്ള കെട്ടിടങ്ങള്‍ കൊല്‍ക്കത്തയിലെ സെന്റ്‌ ജോണ്‍സ്‌ പള്ളി, റൈറ്റേഴ്‌സ്‌ ബില്‍ഡിങ്‌; മുംബൈയിലെ ഗേറ്റ്‌വേ ഒഫ്‌ ഇന്ത്യാ, പ്രിന്‍സ്‌ ഒഫ്‌ വെയില്‍സ്‌ മ്യൂസിയം; ചെന്നൈയിലെ ഫോര്‍ട്ട്‌ സെന്റ്‌ ജോര്‍ജ്‌, സെന്റ്‌ ആന്‍ഡ്രൂസ്‌ പള്ളി എന്നിവ ആണ്‌.

മുംബൈ നരിമാന്‍ പോയിന്റിലെ ഒരു ഓഫീസ്‌ മന്ദിരം

നവോത്ഥാനശൈലിയുടെ അവസാനഘട്ടം ഡല്‍ഹിയിലും കൊല്‍ക്കത്തയിലും കാണാം. കൊല്‍ക്കത്തയിലെ വിക്‌ടോറിയാമെമ്മോറിയല്‍ ഇന്ത്യന്‍ വാസ്‌തുവിദ്യാപ്രതീകങ്ങളും ഘടകങ്ങളും നവോത്ഥാനശൈലിയുടെ ചട്ടക്കൂടില്‍ സമന്വയിപ്പിച്ച്‌ വെള്ള മാര്‍ബിളില്‍ പണിയിച്ച ഒരു മനോഹരസൗധമാണ്‌. വില്യം എമേഴ്‌സണ്‍ ആണ്‌ ഇതു സംവിധാനം ചെയ്‌തത്‌. എഡ്വേര്‍ഡ്‌ ലൂട്ടിന്‍സ്‌ വലിയ അനുപാതങ്ങളിലും അക്ഷീയസംവിധാനമാതൃകയിലും ന്യൂഡല്‍ഹി ആസൂത്രണം ചെയ്‌തു. "വൈസ്രോയീസ്‌ ബില്‍ഡിങ്‌സ്‌' (ഇന്നത്തെ രാഷ്‌ട്രപതി ഭവന്‍), കോടതിമന്ദിരങ്ങള്‍, സെക്രട്ടേറിയറ്റ്‌ ഇവയെല്ലാം ചുവന്ന കല്ലില്‍ നവോത്ഥാനശൈലിയില്‍ നിര്‍മിച്ചവയാണ്‌. രാഷ്‌ട്രപതിഭവന്റെ കുംഭകത്തിന്‌ ബൗദ്ധസ്‌തൂപവുമായി സാമ്യമുണ്ട്‌.

ഇന്ത്യയുടെ നാനാഭാഗത്തുമുള്ള ക്രസ്‌തവ ദേവാലയങ്ങള്‍, ടൗണ്‍ഹാളുകള്‍, റെയില്‍വേസ്റ്റേഷനുകള്‍, ബംഗ്ലാവുകള്‍, വിദ്യാലയങ്ങള്‍, കോളജുകള്‍ ഇവയിലെല്ലാം യൂറോപ്യന്‍ വാസ്‌തുവിദ്യാശൈലിയുടെ സ്വാധീനത പ്രകടമായി കാണാം. ഇന്ത്യയിലെ നഗരസംവിധാനത്തിലും ഈ സ്വാധീനത ഉണ്ട്‌. ജയ്‌സിങ്‌ 1728-ല്‍ സംവിധാനം ചെയ്‌ത ജയ്‌പൂര്‍നഗരം യൂറോപ്യന്‍ശൈലിയും ഇന്ത്യന്‍ വാസ്‌തുവിദ്യാശൈലിയും സമന്വയിപ്പിച്ചുണ്ടാക്കിയതാണ്‌.

ആധുനിക ശൈലി

മുട്ടയുടെ ആകൃതിയിലുള്ള ഓഫീസ് മന്ദിരം: മുംബൈ

ഇന്ത്യന്‍ വാസ്‌തുവിദ്യയില്‍ ആധുനികശൈലിയുടെ ആരംഭം സ്വാതന്ത്ര്യപ്രാപ്‌തിയോടുകൂടിയാണ്‌ ഉണ്ടായതെന്നു പറയാം. ചണ്ഡിഗഡ്‌ സംവിധാനംചെയ്‌തു നിര്‍മിക്കുന്നതിനായി ലീ കോര്‍ബുസിയര്‍ നിയുക്തനായി. ആധുനിക പ്രവണതകളുടെ വക്താവായ ലീ കോര്‍ബുസിയര്‍ തന്റെ ആശയങ്ങള്‍ ഇന്ത്യയിലെ സാഹചര്യങ്ങളില്‍ പരിമിതികളും നിയന്ത്രണങ്ങളുമില്ലാതെ സമൂര്‍ത്തമാക്കിയത്‌ ചണ്ഡീഗഡില്‍ കാണാം. നഗരത്തെ ചില ഘടകങ്ങളായി വിഭജിച്ച്‌ ഓരോന്നിലും ഗ്രാമീണാന്തരീക്ഷം നിലനിര്‍ത്തുകയാണ്‌ അദ്ദേഹം ചെയ്‌തത്‌; ഒപ്പംതന്നെ ആധുനിക നഗരത്തിനുള്ള അനുപാതത്തില്‍ ഒരു തലസ്ഥാനസംവിധാനമാതൃക (Capital complex) ആവിഷ്‌കരിക്കുകയും ചെയ്‌തു. പരുക്കന്‍ കോണ്‍ക്രീറ്റ്‌ തലങ്ങള്‍, സണ്‍ബ്രേക്കറുകള്‍ (sun breakers), ജ്യാമിതീയ രൂപങ്ങളും അനുപാതങ്ങളും, പ്ലാസ്‌തികരൂപം (plastic form) എന്നിവയാണ്‌ കാപ്പിറ്റല്‍ കോംപ്ലക്‌സ്‌ കെട്ടിടങ്ങളുടെ പ്രധാന സ്വഭാവങ്ങള്‍; കോണ്‍ക്രീറ്റും ഇഷ്‌ടികയുമാണ്‌ കോര്‍ബുസിയറുടെ ഇഷ്‌ടപ്പെട്ട നിര്‍മാണവസ്‌തുക്കള്‍. ആധുനിക നിര്‍മിതികളില്‍ ഏറ്റവും അധികം സ്വാധീനത ചെലുത്തുന്ന ഒരു ശില്‌പശൈലി ഇന്ത്യയില്‍ വേരുറപ്പിക്കുകയാണ്‌ ചണ്ഡീഗഡിലെ നിര്‍മാണ സംരംഭങ്ങളിലൂടെ അദ്ദേഹം ചെയ്‌തത്‌.

ഇന്ത്യയില്‍ ആധുനിക ശൈലിക്ക്‌ തുടക്കമിട്ടവരില്‍ ബി.വി. ദോഷിയുടെയും സി.എം. കോറിയയുടെയും പേരുകള്‍ പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. ദോഷിയുടെ പ്രധാന നിര്‍മിതികള്‍ അഹമ്മദാബാദിലെ ഗുജറാത്ത്‌ സര്‍വകലാശാല, ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ ഇന്തോളജി, വാസനയിലെ സ്‌കൂള്‍ എന്നിവയാണ്‌. കോര്‍ബുസിയറെപ്പോലെ ദോഷിയുടെയും വാസ്‌തുവിദ്യാമാധ്യമവും ഇഷ്‌ടികയും കോണ്‍ക്രീറ്റുമാണ്‌. നിര്‍മാണങ്ങള്‍ പൊതുവേ കാലാവസ്ഥയ്‌ക്കനുസൃതമായ വരാന്തകള്‍, മുറ്റങ്ങള്‍, മുറികള്‍ എന്നിവയുള്‍പ്പെടുന്നതാണ്‌. തീവ്രമായ സൂര്യപ്രകാശത്തില്‍ നിന്നുള്ള സംരക്ഷണവും സമൃദ്ധമായ വാതായനസംവിധാനവും ഈ നിര്‍മിതികളുടെ മറ്റു പ്രത്യേകതകളാണ്‌.

സി.എം. കോറിയയുടെ ശ്രദ്ധേയമായ സംഭാവനകള്‍ ഗാന്ധിസ്‌മാരകസംഗ്രഹാലയ (ഗാന്ധി ആശ്രമം, സബര്‍മതി), വല്ലഭ്‌ വിദ്യാനഗര്‍ സര്‍വകലാശാല എന്നിവയാണ്‌. അദ്ദേഹം അഭികല്‌പന ചെയ്‌ത വീടുകളും ധാരാളമുണ്ട്‌. കോവളത്തെ വികസന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്‌തതും കോറിയ ആണ്‌.

വാസ്‌തുവിദ്യയുടെ ഉദ്ദേശ്യങ്ങള്‍ എക്കാലത്തും ഒന്നുതന്നെയാണെങ്കിലും ഓരോ കെട്ടിടത്തിലെയും സംരചനയും നിര്‍മാണ പ്രവിധികളും ദൃശ്യരൂപങ്ങളും മറ്റു ചില ഘടകങ്ങളെ ആശ്രയിച്ചു മാറിക്കൊണ്ടിരിക്കും. കാലാവസ്ഥ, നിര്‍മാണവസ്‌തുക്കള്‍, വ്യക്തി, സാമൂഹ്യതാത്‌പര്യങ്ങള്‍ മുതലായവയാണ്‌ ഈ ഘടകങ്ങള്‍.

എന്നാല്‍ ആധുനികശൈലിയില്‍ മറ്റു ചില പ്രവണതകള്‍ കൂടി ദൃശ്യമാണ്‌. പരിസ്ഥിതി സൗഹാര്‍ദ സംരചനകള്‍ക്ക്‌ പ്രാധാന്യം നല്‍കിയിട്ടുള്ള ഒരു രീതി ആധുനിക ശൈലിയുടെ ഭാഗമായി രൂപപ്പെട്ടിട്ടുണ്ട്‌. അതുപോലെതന്നെ ജനസാന്ദ്ര മേഖലകളില്‍ പ്രത്യേക രീതിയിലുള്ള നിര്‍മിതികളും കണ്ടുവരുന്നു. ഇന്ത്യയില്‍ ഈ രീതിക്ക്‌ തുടക്കം കുറിച്ചത്‌ ലാറിബക്കറാണ്‌. ഇദ്ദേഹത്തിന്റെ നിരവധി നിര്‍മിതികള്‍ കേരളത്തില്‍, പ്രത്യേകിച്ചും തിരുവനന്തപുരത്ത്‌ കാണാം.

ആഗോളവത്‌കരണത്തിന്റെ ഭാഗമായി, 1990-കള്‍ക്ക്‌ ശേഷം, ഇന്ത്യയില്‍ "കോര്‍പ്പറേറ്റ്‌ ആര്‍ക്കിടെക്‌ച്ചര്‍' ഉടലെടുക്കുകയുണ്ടായി. ഇതോടെ, അന്നുവരെ നിലനിന്നിരുന്ന പ്രാദേശിക ശൈലികള്‍ക്ക്‌ പകരം ഒരു പൊതുശൈലി സംജാതമായി. നഗരപ്രദേശങ്ങളില്‍ ഇന്ന്‌ വ്യാപകമായ ഫ്‌ളാറ്റ്‌ സമുച്ചയങ്ങള്‍ ഇതിന്റെ ഭാഗമായി രൂപപ്പെട്ടതാണ്‌. ഇത്തരം സംരചനകള്‍ക്ക്‌ പ്രാദേശികമായോ, കാലാവസ്ഥാസംബന്ധിയായോ മറ്റോ യാതൊരു വകഭേദവും പൊതുവില്‍ ഇല്ല. മറിച്ച്‌, ലോകത്തെല്ലായിടത്തും പൊതു സ്വഭാവമാണുള്ളത്‌. കോര്‍പ്പറേറ്റ്‌ ആര്‍ക്കിടെക്‌ച്ചര്‍ ഏറ്റവും അധികം സ്വാധീനിച്ചത്‌ ഇന്ത്യയിലെ സ്വകാര്യവ്യവസായ മേഖലകളെയാണ്‌; പ്രത്യേകിച്ചും വിവര സാങ്കേതിക വ്യവസായമേഖലയെ.

കോര്‍പ്പറേറ്റ്‌ ആര്‍ക്കിടെക്‌ച്ചറിന്റെ ആവിര്‍ഭാവം നിര്‍മാണ രംഗത്ത്‌ പുതിയ പല പ്രവണതകള്‍ക്കും തുടക്കം കുറിച്ചു. ഉദാഹരണത്തിന്‌, കൊളോണിയല്‍ ശൈലിയില്‍ ഗ്ലാസുകള്‍ അലങ്കാരത്തിനായിട്ടാണ്‌ ഉപയോഗിച്ചിരുന്നതെങ്കില്‍, ഇന്ന്‌ അത്‌ മൊത്തം നിര്‍മിതികളുടെ ആവരണമായിട്ടാണ്‌ വര്‍ത്തിക്കുന്നത്‌. ഇന്ത്യയിലെ വ്യവസായ നഗരങ്ങളിലും ഐ.ടി പാര്‍ക്കുകളിലുമെല്ലാം ഇത്തരം ഗ്ലാസ്‌ ബില്‍ഡിങ്ങുകള്‍ സാധാരണമാണ്‌.

നിര്‍മാണ വസ്‌തുക്കള്‍, സാമൂഹ്യ-സാമ്പത്തിക താത്‌പര്യങ്ങള്‍, നിര്‍മാണത്തിലെ സാങ്കേതികവിധികള്‍ തുടങ്ങിയവയാണ്‌ ഓരോ പ്രദേശത്തിനും തനതായ ഒരു വാസ്‌തുവിദ്യാശൈലി രൂപപ്പെടുത്തുന്നതില്‍ സ്വാധീനിക്കുന്ന ഘടകങ്ങള്‍. എന്നാല്‍ കോര്‍പ്പറേറ്റ്‌ ആര്‍ക്കിടെക്‌ചറിന്റെ ആവിര്‍ഭാവത്തോടെ തനത്‌ ശൈലി എന്ന സങ്കല്‌പം തന്നെ പൊതുശൈലിക്ക്‌ വഴിമാറുകയാണുണ്ടായത്‌.

കഴിഞ്ഞ അയ്യായിരം വര്‍ഷത്തെ വാസ്‌തുവിദ്യാചരിത്രം പരിശോധിച്ചാല്‍ ഓരോ കാലത്തെയും നിര്‍മാണശൈലി അതതു കാലഘട്ടത്തിലെ ജീവസ്‌പന്ദങ്ങള്‍ പ്രതിഫലിപ്പിക്കുന്നതായി കാണാം. സാഹചര്യങ്ങള്‍ക്കും പാരമ്പര്യത്തിനും അനുയോജ്യമായ തനിമയുള്ള ഒരാധുനിക ഇന്ത്യന്‍ വാസ്‌തുവിദ്യാശൈലി ഇനിയും ഉരുത്തിരിഞ്ഞിട്ടില്ല എന്നാണ്‌ വിദഗ്‌ധാഭിപ്രായം. നോ. ആധുനിക വാസ്‌തുവിദ്യ; ആര്‍ക്കിടെക്‌ചര്‍; ആര്‍ക്കിടെക്‌ചര്‍ എന്‍ജിനീയറിങ്‌; കേരളീയ വാസ്‌തുവിദ്യ; ക്ഷേത്ര വാസ്‌തുവിദ്യ

(വിന്‍സന്റ്‌ കെ. പോള്‍; ടി.എസ്‌. ബാലഗോപാല്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍