This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്ത്യന്‍ റെയിൽവേ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

ഇന്ത്യന്‍ റെയില്‍വേ

ഇന്ത്യയില്‍ കരമാര്‍ഗമുള്ള ഏറ്റവും പ്രധാനപ്പെട്ട ഗതാഗതോപാധി. ജനസഞ്ചാരത്തിനും ചരക്കുനീക്കത്തിനും ഇന്ത്യ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത്‌ റെയില്‍വേയെയാണ്‌. 63,974 കി.മീ. പാതകളിലൂടെ, 7030 സ്റ്റേഷനുകളെ ബന്ധിപ്പിച്ച്‌ പ്രതിദിനം യാത്രികര്‍ക്കും അവശ്യസാധനങ്ങള്‍ക്കും ഗതാഗതമൊരുക്കുന്ന ഇന്ത്യന്‍ റെയില്‍വേ ഏഷ്യയിലെ ഏറ്റവും വലിയ റെയില്‍വേ സ്ഥാപനമാണ്‌ (2010). സാമ്പത്തികമേഖലയിലെ നെടുംതൂണുകളിലൊന്നായ റെയില്‍വേ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാസംരംഭവുമാണ്‌. പാളങ്ങളുടെ മൊത്തം നീളത്തില്‍ ലോകറെയില്‍വേ ശൃംഖലകളില്‍ നാലാംസ്ഥാനമാണ്‌ ഇന്ത്യന്‍ റെയില്‍വേക്കുള്ളത്‌.

ചരിത്രം

ഇംഗ്ലണ്ടിലെ മില്ലുകള്‍ക്ക്‌ ഇന്ത്യയില്‍ വിളയുന്ന പരുത്തി സുഗമമായി എത്തിക്കുന്നതിനും ബ്രിട്ടീഷ്‌ ഉത്‌പാദകര്‍ക്കായി ഇന്ത്യയിലെ വിപണി കൂടുതല്‍ വിപുലപ്പെടുത്തുന്നതിനുമായി ഇന്ത്യയില്‍ റെയില്‍വേ വികസനം അനിവാര്യമാണെന്ന നിലപാട്‌ കൈക്കൊണ്ടത്‌ ഗവര്‍ണര്‍ ജനറലായിരുന്ന ഡല്‍ഹൗസി ആയിരുന്നു. 1845 മേയില്‍ രൂപംകൊണ്ട ഈസ്റ്റ്‌ ഇന്ത്യന്‍ റെയില്‍വേ കമ്പനിയുമായി, പരീക്ഷണനടപടി എന്ന നിലയില്‍ കല്‍ക്കത്ത മുതല്‍ രാജ്‌മഹല്‍വരെ 161 കി.മീ. നീളത്തില്‍ റെയില്‍പ്പാത നിര്‍മിക്കുവാനുള്ള കരാറില്‍ 1849 ആഗ. 17-ന്‌ ഈസ്റ്റിന്ത്യാ കമ്പനി അധികൃതര്‍ ഒപ്പുവച്ചു. രണ്ടാംഘട്ടമായി, ഈ പാത മിര്‍സാപൂര്‍വഴി ദില്ലിവരെ നീട്ടുന്നതിനും ധാരണ ഉണ്ടായിരുന്നു. ഈ നടപടികള്‍ക്കു സമാന്തരമായി 1844 ജൂല. 15-ന്‌ ബോംബെ കേന്ദ്രമായി ഗ്രേറ്റ്‌ ഇന്ത്യന്‍ പെനിന്‍സുലാ റെയില്‍വേ കമ്പനി രൂപംകൊണ്ടിരുന്നു. ബോംബെയിലെ ധനാഢ്യന്‍ ജാംഷെഡ്‌ജി ജീജീഭായ്‌ ഈ കമ്പനിയിലെ ഡയറക്‌ടര്‍മാരില്‍ ഒരാളായിരുന്നു. ബോംബെ നഗരത്തെ ഉള്‍നാടന്‍ കാര്‍ഷികകേന്ദ്രങ്ങളായ ഖാന്‍ദേശ്‌, ബീദാര്‍ തുടങ്ങിയയിടങ്ങളുമായി ബന്ധിപ്പിക്കുന്നതിനുള്ള വിപുലമായ പദ്ധതികളാണ്‌ ഈ കമ്പനി ആവിഷ്‌കരിച്ചിരുന്നത്‌. പരീക്ഷണഘട്ടമായി ബോംബെ-ഖാന്‍ദേശ്‌ റൂട്ടിലെ ആദ്യത്തെ 56 കി.മീ. പാത നിര്‍മിക്കുവാനുള്ള കരാര്‍ 1849 ആഗ. 17-ന്‌ ഒപ്പുവച്ചു. ഏറെ താമസിയാതെ മദ്രാസ്‌ കേന്ദ്രമായി മദ്രാസ്‌ ഗാരന്റീഡ്‌ റെയില്‍വേക്കമ്പനി പിറവിയെടുത്തു; മദ്രാസ്‌ നഗരത്തില്‍നിന്നു ജോലാര്‍പേട്ട്‌ വരെയുള്ള റെയില്‍പ്പാതയാണ്‌ ഈ കമ്പനിയുടെ പദ്ധതിയിലുണ്ടായിരുന്നത്‌.

ഇന്ത്യയില്‍ ആദ്യമായി തീവണ്ടി സര്‍വീസ്‌ ആരംഭിച്ചത്‌ 1853 ഏ. 16-നാണ്‌. ബോംബെ മുതല്‍ ഥാനെ വരെ 34 കി.മീ. ആയിരുന്നു ആദ്യത്തെ സര്‍വീസ്‌. ഈ പാതയിലെ രണ്ടാംഘട്ടം (ഥാനെ-കല്യാണ്‍) 1854 മേയ്‌ 1-നും മൂന്നാംഘട്ടം (കല്യാണ്‍-പയസ്‌ധാരി-ഖോപാലി) 1856 മേയ്‌ 12-നും നാലാംഘട്ടം (ഖണ്ട്‌ല-പൂണെ) 1858 ജൂണ്‍ 14-നും യാത്രസജ്ജമാക്കപ്പെട്ടു. ഇതേകാലഘട്ടത്തില്‍ത്തന്നെ ഈസ്റ്റ്‌ ഇന്ത്യന്‍ റെയില്‍വേ കമ്പനി ഹൗറാ-ഹൂഗ്ലി-പണ്ടുവാ-റാണിഗഞ്‌ജ പാതയില്‍ ട്രയിന്‍ സര്‍വീസ്‌ ആരംഭിച്ചിരുന്നു. ഇന്ത്യയില്‍ ആദ്യത്തെ തീവണ്ടി ഓടിത്തുടങ്ങി 13 കൊല്ലം കഴിഞ്ഞാണ്‌ തെക്കേ ഇന്ത്യയില്‍ റെയില്‍ ഗതാഗതം നടപ്പില്‍വന്നത്‌. 1866 ജൂല. 1-ന്‌ വെമ്പാര്‍പുടിയില്‍നിന്ന്‌ 101 കി.മീ. അകലെയുള്ള വാലാജാ റോഡ്‌ സ്റ്റേഷനിലേക്കാണ്‌ തെക്കേ ഇന്ത്യയില്‍ ആദ്യമായി തീവണ്ടി ഓടിയത്‌.

ആരംഭത്തില്‍ സ്വകാര്യക്കമ്പനികളുടെ നിയന്ത്രണത്തിലായിരുന്ന റെയില്‍വേ പൊതു ഉടമയിലേക്കു നീങ്ങുവാന്‍ തുടങ്ങിയത്‌ 1925 ജനു. 1-ന്‌ ഈസ്റ്റ്‌ ഇന്ത്യന്‍ റെയില്‍വേയെയും അതേവര്‍ഷം ജൂണ്‍ 30-ന്‌ ഗ്രേറ്റ്‌ ഇന്ത്യന്‍ പെനിന്‍സുലാര്‍ റെയില്‍വേയെയും ദേശസാത്‌കരിച്ചതോടെയാണ്‌. സ്വാതന്ത്യ്രപ്രാപ്‌തിയുടെ ഘട്ടത്തില്‍ ഇന്ത്യാഗവണ്‍മെന്റ്‌ നേരിട്ടു നടത്തുന്നവയും നാട്ടുരാജ്യങ്ങളും സ്വകാര്യക്കമ്പനികളും നടത്തുന്നവയും എല്ലാംകൂടി വലുതും ചെറുതുമായി 42 വിവിധ ഘടകങ്ങളായിട്ടാണ്‌ റെയില്‍വേ പ്രവര്‍ത്തിച്ചിരുന്നത്‌. സ്വകാര്യക്കമ്പനികളുടേത്‌ 1944-ലും നാട്ടുരാജ്യങ്ങളുടേത്‌ 1950-ലും പൂര്‍ണമായും ദേശസാത്‌കരിച്ച്‌ ഇന്ത്യന്‍ റെയില്‍വേയുടെ പുനഃസംവിധാനം ഏകീകൃതനിലയില്‍ പൂര്‍ത്തിയാക്കിയതിന്റെ മുഖ്യശില്‌പി അക്കാലത്ത്‌ റെയില്‍വേ മന്ത്രിയായിരുന്ന എന്‍. ഗോപാലസ്വാമി അയ്യങ്കാര്‍ ആണ്‌. ഏറെ താമസിയാതെ ഇന്ത്യന്‍ റെയില്‍വേ നോര്‍ത്തേണ്‍, നോര്‍ത്ത്‌ ഈസ്റ്റേണ്‍, സതേണ്‍, സെന്‍ട്രല്‍, ഈസ്റ്റേണ്‍, വെസ്റ്റേണ്‍ എന്നിങ്ങനെ ആറ്‌ മേഖലകളായി വിഭജിക്കപ്പെട്ടു. സുഗമമായ നടത്തിപ്പിനുവേണ്ടി 1955-ല്‍ ഈസ്റ്റേണ്‍ റെയില്‍വേയും 1958-ല്‍ നോര്‍ത്തേണ്‍ റെയില്‍വേയും പുനര്‍വിഭജിക്കപ്പെട്ടു. ഭരണപരമായ ദുര്‍വഹതയുടെ അടിസ്ഥാനത്തില്‍ 1966-ല്‍ സതേണ്‍ റെയില്‍വേ രണ്ടായി തിരിക്കപ്പെട്ടു.

കേരളത്തില്‍. പോത്തന്നൂരില്‍നിന്നും പട്ടാമ്പിവരെയുള്ള പാതയാണ്‌ കേരളത്തില്‍ ആദ്യമായി നിര്‍മിക്കപ്പെട്ടത്‌. 1860-ല്‍ പണിതുടങ്ങി, 1861-ല്‍ കടലുണ്ടിവരേക്കും 1888-ല്‍ കോഴിക്കോട്ടേക്കും നീക്കപ്പെട്ട ഈ പാത വടകര (1901), തലശ്ശേരി (1902), കച്ചൂര്‍ (1903), അഴീക്കല്‍ (1904), കുമ്പള (1906) വഴി 1907-ല്‍ മംഗലാപുരം വരെ എത്തിച്ചേര്‍ന്നു. 1888-ല്‍ പാലക്കാട്ടേക്കും 1927-ല്‍ നിലമ്പൂരേക്കുമുള്ള റെയില്‍വേകളും നടപ്പില്‍വന്നു.

മദ്രാസ്‌-തിരുനെല്‍വേലി റെയില്‍വേ തിരുവിതാംകൂറിലേക്കു നീട്ടണമെന്നുള്ള നിര്‍ദേശം 1873-ലാണുണ്ടായതെങ്കിലും, 1876-ല്‍ മാത്രമാണ്‌ തിരുവിതാംകൂര്‍ സര്‍ക്കാര്‍ ഈ പദ്ധതി പരിഗണനയ്‌ക്കെടുത്തത്‌. 1899-ല്‍ സൗത്ത്‌ ഇന്ത്യന്‍ റെയില്‍വേ(South Indian Railway) കമ്പനിയിലെ എന്‍ജിനീയര്‍മാരുടെ നേതൃത്വത്തില്‍ തിരുനെല്‍വേലി-ചെങ്കോട്ട പാതയും, ചെങ്കോട്ടനിന്ന്‌ തിരുവിതാംകൂറിനു കുറുകെ കൊല്ലംവരെയുള്ള പാതയും പണിയുവാന്‍ ആരംഭിച്ചു. ചെങ്കോട്ടയ്‌ക്കും ആര്യങ്കാവിനുമിടയിലുള്ള അഞ്ചു തുരങ്കങ്ങള്‍ കടന്നാണ്‌ 1904 ന. 24-ന്‌ ആദ്യത്തെ തീവണ്ടി കൊല്ലത്തെത്തിയത്‌. കൊല്ലം മുതല്‍ തിരുവനന്തപുരം (ചാക്ക) വരെയുള്ള പാതയുടെ പണി 1913-ല്‍ ആരംഭിച്ചു; 1918 ജനു. 1-ന്‌ ഉദ്‌ഘാടനവും നടന്നു. ചാക്ക മുതല്‍ തമ്പാനൂര്‍ (തിരു. സെന്‍ട്രല്‍) വരെയുള്ള പാത 1931-ല്‍ മാത്രമാണ്‌ തുറന്നത്‌.

കൊച്ചിസര്‍ക്കാര്‍ 1902-ല്‍ ആരംഭിച്ച ഷൊര്‍ണൂര്‍-എറണാകുളം മീറ്റര്‍ഗേജുപാത, 1907 ഡി. 31-ന്‌ സൗത്ത്‌ ഇന്ത്യന്‍ റെയില്‍വേക്ക്‌ പാട്ടത്തിനു കൊടുത്തു. 1934-ല്‍ ഇത്‌ ബ്രാഡ്‌ഗേജ്‌ (Broad Gauge) ആക്കുകയും അതിനെത്തുടര്‍ന്ന്‌ കൊച്ചിത്തുറമുഖംവരെ നീട്ടുകയും ചെയ്‌തു.

1957-ല്‍ എറണാകുളം-കോട്ടയം മീറ്റര്‍ഗേജുപാത പൂര്‍ത്തിയാക്കപ്പെട്ടു; 1958-ല്‍ ഇത്‌ കൊല്ലംവരെ നീട്ടി. 1975 ന. 3-ന്‌ എറണാകുളം-കൊല്ലം പാത ബ്രാഡ്‌ഗേജാക്കി. കൊല്ലം-തിരുവനന്തപുരം പാതയുടെ വീതി കൂട്ടുന്ന പണി 1976 മധ്യത്തില്‍ പൂര്‍ത്തിയായി. ഇതിനു പുറമേ തിരുവനന്തപുരത്തുനിന്നും ആലപ്പുഴ വഴി എറണാകുളത്തേക്കുപോകുന്ന ബ്രാഡ്‌ഗേജ്‌ പാതയും ഗതാഗതയോഗ്യമായിട്ടുണ്ട്‌.

ഭരണസംവിധാനം

ഇന്ത്യന്‍ റെയില്‍വേ സംബന്ധിച്ച കാര്യങ്ങള്‍ക്ക്‌ ജനപ്രതിനിധിസഭ(Parliament)യോട്‌ ഉത്തരവാദപ്പെട്ടിരിക്കുന്നത്‌ കേന്ദ്ര റെയില്‍മന്ത്രാലയമാണ്‌. കേന്ദ്ര റെയില്‍വേ മന്ത്രിയുടെ നേരിട്ടുള്ള ചുമതലയിലാണ്‌ ഇതു പ്രവര്‍ത്തിക്കുന്നത്‌. മന്ത്രിയുടെ കീഴില്‍ രണ്ട്‌ സഹമന്ത്രിമാരും ഉണ്ടാകും. ഓരോ വര്‍ഷവും പാര്‍ലമെന്റില്‍ അവതരിപ്പിച്ചു പാസ്സാക്കുന്ന റെയില്‍വേ ബജറ്റിന്‌ അനുസൃതമായാണ്‌ റെയില്‍വേ സംബന്ധമായ ധനവിനിയോഗം നടക്കുന്നത്‌. റെയില്‍വേ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന റെയില്‍വേ ബോര്‍ഡാണ്‌ റെയില്‍വേയുടെ ഭരണം നിര്‍വഹിക്കുന്നത്‌. റെയില്‍വേയുടെ ആസൂത്രണം, സാങ്കേതികനിയന്ത്രണം, വികസനം, ഭരണകാര്യങ്ങള്‍ തുടങ്ങിയവ ഏകോപിപ്പിക്കുന്ന ഉന്നതാധികാരസമിതിയാണ്‌ റെയില്‍വേ ബോര്‍ഡ്‌. ചെയര്‍മാന്‍, ധനകാര്യകമ്മിഷണര്‍, മറ്റ്‌ 5 വിദഗ്‌ധാംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നതാണ്‌ ഈ സമിതി. എല്ലാ അംഗങ്ങള്‍ക്കും റെയില്‍മന്ത്രാലയത്തിലെ എക്‌സ്‌ഒഫിഷ്യോ സെക്രട്ടറിയുടെയും ചെയര്‍മാന്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെയും പദവിയാണുള്ളത്‌. റെയില്‍വേയില്‍ വിവിധ തസ്‌തികകളിലൂടെ ഉന്നതപദവിയിലെത്തി, ദീര്‍ഘകാലത്തെ പ്രവൃത്തിപരിചയവും സാങ്കേതിക മികവും സമ്പാദിച്ച പ്രഗല്‌ഭമതികള്‍ക്കാണ്‌ റെയില്‍വേ ബോര്‍ഡില്‍ അംഗത്വം ലഭിക്കുന്നത്‌. ധനകാര്യ കമ്മിഷണര്‍ സാമ്പത്തിക കാര്യങ്ങളുടെയും മറ്റംഗങ്ങള്‍, സ്റ്റാഫ്‌, ഗതാഗതം, എന്‍ജിനീയറിങ്‌ (സിവില്‍, മെക്കാനിക്കല്‍, ഇലക്‌ട്രിക്കല്‍) എന്നീ വകുപ്പുകളുടെയും ചുമതല വഹിക്കുന്നു. അഞ്ച്‌ അംഗങ്ങളുടെയും വകുപ്പുകളില്‍ ആവശ്യമെങ്കില്‍ ചെയര്‍മാന്‌ ഇടപെടാവുന്നതാണ്‌. എന്നാല്‍ സാമ്പത്തികകാര്യങ്ങളില്‍ ധനകാര്യ കമ്മിഷണര്‍ക്ക്‌ സ്വതന്ത്രാധികാരമാണുള്ളത്‌; നേരിട്ട്‌ റെയില്‍വേ മന്ത്രിയുമായി ബന്ധപ്പെടാവുന്നതുമാണ്‌. നയപരമായ കാര്യങ്ങളില്‍ റെയില്‍വേ ബോര്‍ഡ്‌ കൂട്ടായ തീരുമാനങ്ങളെടുക്കുന്നു. ബോര്‍ഡംഗങ്ങള്‍ക്കുകീഴില്‍ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍, ഡയറക്‌ടര്‍, ജോയിന്റ്‌ ഡയറക്‌ടര്‍, ഡെപ്യൂട്ടി ഡയറക്‌ടര്‍ തുടങ്ങിയ ഉദ്യോഗസ്ഥന്മാരും മറ്റു ജീവനക്കാരും ഉണ്ടായിരിക്കും. റെയില്‍വേ സര്‍വീസ്‌ കമ്മിഷന്‍ അലഹബാദ്‌, അജ്‌മീര്‍, മുംബൈ, ഭോപ്പാല്‍, കൊല്‍ക്കത്ത, ചെന്നൈ, മുസാഫര്‍പൂര്‍, സിക്കന്തരാബാദ്‌, ചണ്ഡീഗഢ്‌, ഭുവനേശ്വര്‍, ബംഗളൂരു, മാള്‍ഡ, റാഞ്ചി, ഗുവാഹത്തി, അഹമ്മദാബാദ്‌, ഗോരഖ്‌പൂര്‍, തിരുവനന്തപുരം, പാറ്റ്‌ന, ജമ്മു എന്നീ 19 നഗരങ്ങളെ കേന്ദ്രീകരിച്ചാണ്‌ പ്രവര്‍ത്തിക്കുന്നത്‌.

വികേന്ദ്രീകരണത്തിന്റെ ഫലവത്തായ നടപടിയായി 2002 ഏ. 1-ന്‌ നിലവിലുള്ള റെയില്‍വേ മേഖലകളില്‍ ചിലത്‌ പുനര്‍വിഭജനം ചെയ്‌തു. ഹാജിപൂര്‍ ആസ്ഥാനമായി പൂര്‍വ-മധ്യ (ഈസ്റ്റ്‌ സെന്‍ട്രല്‍) റെയില്‍വേയും ജയ്‌പൂര്‍ ആസ്ഥാനമാക്കി ഉത്തരപശ്ചിമ (നോര്‍ത്ത്‌ വെസ്റ്റേണ്‍) റെയില്‍വേയും രൂപീകരിക്കപ്പെട്ടു. 2003 ഏ. 1-ന്‌ ഭുവനേശ്വര്‍, അലഹബാദ്‌, ബിലാസ്‌പൂര്‍, ഹൂബ്ലി, ജബല്‍പ്പൂര്‍ എന്നിവിടങ്ങളെ ആസ്ഥാനമാക്കിക്കൊണ്ട്‌ യഥാക്രമം പൂര്‍വതീര (ഈസ്റ്റ്‌കോസ്റ്റ്‌) റെയില്‍വേ, ഉത്തരമധ്യ (നോര്‍ത്ത്‌ സെന്‍ട്രല്‍) റെയില്‍വേ, ദക്ഷിണപൂര്‍വ-മധ്യ (സൗത്ത്‌ ഈസ്റ്റ്‌ സെന്‍ട്രല്‍) റെയില്‍വേ, ദക്ഷിണപശ്ചിമ (സൗത്ത്‌ വെസ്റ്റേണ്‍) റെയില്‍വേ, പശ്ചിമമധ്യ (വെസ്റ്റ്‌ സെന്‍ട്രല്‍) റെയില്‍വേ എന്നിങ്ങനെ 5 പുതിയ മേഖലകള്‍കൂടി ഉണ്ടാക്കി. ഇതോടെ ഇന്ത്യന്‍ റെയില്‍വേ മൊത്തം 16 മേഖലകളായി വികേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു. ഓരോ മേഖലയും ഭരണസൗകര്യത്തിനായി പല ഡിവിഷനുകളായി വിഭജിക്കപ്പെട്ടിട്ടുണ്ട്‌. പുതിയ മേഖലകള്‍ക്കൊപ്പം ആഗ്ര, അഹമ്മദാബാദ്‌, ഗുണ്ടൂര്‍, നംദേഡ്‌, പൂണെ, റയ്‌പൂര്‍, റാഞ്ചി, രംഗീയ എന്നിവിടങ്ങളെ ആസ്ഥാനമാക്കി എട്ടു ഡിവിഷന്‍കൂടി രൂപീകൃതമായി. 2010-ല്‍ കൊല്‍ക്കത്ത മെട്രോ എന്ന റെയില്‍വേ മേഖലകൂടി ആരംഭിച്ചതോടുകൂടി റെയില്‍വേ മേഖലകളുടെ എണ്ണം 17 ആയി ഉയര്‍ന്നു.

റെയില്‍വേയുടെ ദൈനംദിന ഭരണകാര്യത്തില്‍ ഓരോ മേഖലയും ഓരോ സ്വതന്ത്ര ഘടകമായി കണക്കാക്കപ്പെടുന്നു. ഓരോ മേഖലയുടെയും മേധാവിയായി ഓരോ ജനറല്‍ മാനേജരുണ്ട്‌. റെയില്‍വേ മേഖലയുടെ നടത്തിപ്പിന്‌ ജനറല്‍ മാനേജര്‍ റെയില്‍വേ ബോര്‍ഡിനോട്‌ ഉത്തരവാദപ്പെട്ടിരിക്കുന്നു. ജനറല്‍ മാനേജരെ സഹായിക്കുവാന്‍ ഡെപ്യൂട്ടി ജനറല്‍ മാനേജരും 11 വകുപ്പധ്യക്ഷന്മാരും ഉണ്ടായിരിക്കും. ചീഫ്‌ എന്‍ജിനീയര്‍, ഫിനാന്‍ഷ്യല്‍ അഡ്‌വൈസര്‍, ചീഫ്‌ അക്കൗണ്ട്‌സ്‌ ഓഫീസര്‍, ചീഫ്‌ ഓപ്പറേഷന്‍സ്‌ മാനേജര്‍, ചീഫ്‌ കമേഴ്‌സ്യല്‍ മാനേജര്‍, ചീഫ്‌ മെക്കാനിക്കല്‍ എന്‍ജിനിയര്‍, ചീഫ്‌ ഇലക്‌ട്രിക്കല്‍ എന്‍ജിനീയര്‍, ചീഫ്‌ പേഴ്‌സണല്‍ മാനേജര്‍, ചീഫ്‌ സിഗ്നല്‍ & ടെലികമ്യൂണിക്കേഷന്‍സ്‌ എന്‍ജിനീയര്‍, കണ്‍ട്രോളര്‍ ഒഫ്‌ സ്റ്റോര്‍സ്‌, ചീഫ്‌ മെഡിക്കല്‍ ഓഫീസര്‍, ചീഫ്‌ സെക്യൂരിറ്റി ഓഫീസര്‍ എന്നീ പദവികളാണ്‌ വകുപ്പുമേധാവികള്‍ക്കു നല്‌കപ്പെട്ടിട്ടുള്ളത്‌. പുതിയ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ച തോതില്‍ നടക്കുന്ന മേഖലകളില്‍ അവയ്‌ക്കു മേല്‍നോട്ടം വഹിക്കുവാന്‍ ചീഫ്‌ എന്‍ജിനീയര്‍ ചീഫ്‌ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസര്‍ എന്നീ വിശേഷസ്‌തികകള്‍ അനുവദിക്കാറുണ്ട്‌. ഓരോ മേഖലയും ഭരണസൗകര്യത്തിനായി പല ഡിവിഷനുകളായി വിഭജിക്കപ്പെട്ടിട്ടുണ്ട്‌.

റെയില്‍വേ ഭരണാധികാരികളും പൊതുജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്‌ മേഖലാ/ഡിവിഷന്‍തലങ്ങളില്‍ "റെയില്‍വേ യൂസേഴ്‌സ്‌ കണ്‍സള്‍ട്ടേറ്റീവ്‌ കമ്മിറ്റി' എന്ന പേരില്‍ ജനകീയസമിതികള്‍ സംഘടിപ്പിച്ചിട്ടുണ്ട്‌. ഇതിലൂടെ റെയില്‍വേയുടെ ദൈനംദിനപ്രവര്‍ത്തനങ്ങളിലും വികസനകാര്യങ്ങളിലും പൊതുജനാഭിപ്രായത്തിന്‌ പരിഗണന നല്‌കപ്പെടുന്ന അവസ്ഥയുണ്ടാക്കിയിരിക്കുന്നു.

ഗതാഗതം

മലമ്പ്രദേശത്തെ റെയില്‍ ഗതാഗതം
ഇലക്‌ട്രിക്‌ ട്രെയിന്‍

ഏകദേശം 9000-ത്തോളം വിവിധയിനം ട്രെയിനുകള്‍ ഇന്ന്‌ ഇന്ത്യന്‍ റെയില്‍വേക്കുവേണ്ടി സേവനം നല്‍കുന്നു. 2.5 കോടിയാണ്‌ പ്രതിദിനയാത്രക്കാരുടെ ഏകദേശ കണക്ക്‌. ഇന്ത്യയില്‍ മൂന്നു തരത്തിലുള്ള (Gauge) റെയില്‍പ്പാതകളുണ്ട്‌.

ചരക്കുഗതാഗതത്തിന്റെ 90 ശതമാനവും യാത്രികരിലെ 85 ശതമാനവും ബ്രോഡ്‌ഗേജ്‌പാതകളെയാണ്‌ ആശ്രയിക്കുന്നത്‌. ഇതു പരിഗണിച്ച്‌ പുതിയ പാതകള്‍ നിര്‍മിക്കുന്നതിനെക്കാള്‍ മുന്‍ഗണന പാതകള്‍ ബ്രോഡ്‌ഗേജാക്കുന്നതിനും ഇരട്ടിപ്പിക്കുന്നതിനും നല്‌കുകയുണ്ടായി. 1992-ല്‍ ആവിഷ്‌കരിച്ച യൂണിഗേജ്‌ പദ്ധതി ലക്ഷ്യമിട്ടത്‌ 24,000 കി.മീ. റെയില്‍പ്പാതകളെ ബ്രോഡ്‌ഗേജ്‌ ആക്കുന്നതിനായിരുന്നു.

ഒരു സാധാരണ തീവണ്ടിയില്‍ 18 കോച്ചുകളാണുള്ളത്‌. ഓരോ കോച്ചിലും 18 മുതല്‍ 72 വരെ സീറ്റുകളുണ്ടാകും. ദീര്‍ഘദൂര ട്രെയിനുകളില്‍ റിസര്‍വ്‌ ചെയ്യാത്തവ, സ്ലീപ്പര്‍, ശീതീകരിച്ചവ എന്നിങ്ങനെ കോച്ചുകളെ വേര്‍തിരിച്ചിരിക്കുന്നു. ശീതീകരിച്ചവയില്‍ ഫസ്റ്റ്‌ ക്ലാസ്‌ എ.സി.(IA), എ.സി. ടൂ ടയര്‍ (2A), എ.സി. ത്രീ ടയര്‍ (3A) എന്നിങ്ങനെ വിവിധ ക്ലാസ്സുകളുണ്ട്‌. സ്ലീപ്പര്‍ ക്ലാസ്‌ (SL) കോച്ചുകളില്‍ പൊതുവേ 72 ബെര്‍ത്തുകള്‍ ഉണ്ടായിരിക്കും. ഏറ്റവും നിരക്കുകുറഞ്ഞ റിസര്‍വ്‌ ചെയ്യേണ്ടാത്ത (UR) കോച്ചുകളാണ്‌ പിന്നീടുള്ള കോച്ചുകള്‍. ഇവയൊഴിച്ച്‌ ബാക്കിയുള്ള എല്ലാ കോച്ചുകളും മുന്‍കൂട്ടി റിസര്‍വ്‌ ചെയ്യേണ്ടത്‌ അത്യാവശ്യമാണ്‌.

ഇന്റര്‍നെറ്റ്‌അധിഷ്‌ഠിത ട്രെയിന്‍ ബുക്കിങ്‌ സംവിധാനം ഇന്ന്‌ വ്യാപകമായി ഉപയോഗപ്പെടുത്തുന്നു. ഇന്ത്യന്‍ റെയില്‍വേയുടെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ്‌ ആന്‍ഡ്‌ ടൂറിസം കോര്‍പ്പറേഷന്റെ (IRCTC) പോര്‍ട്ടല്‍വഴിയും (www.irctc.in)ഇന്ത്യന്‍ റെയില്‍വേയുടെ സ്വന്തം പോര്‍ട്ടല്‍ (www.indianrailways.gov.in) വഴിയും എസ്‌.എം.എസ്‌. വഴിയും ഇന്ന്‌ ടിക്കറ്റുകള്‍ ബുക്കുചെയ്യാം.

തീവണ്ടികളെ അവയുടെ വേഗതയനുസരിച്ച്‌ വിവിധയിനങ്ങളായി തിരിച്ചിട്ടുണ്ട്‌. തുരന്തോ എക്‌സ്‌പ്രസ്‌ തീവണ്ടികളാണ്‌ ഇന്നുള്ളതില്‍ ഏറ്റവും വേഗതകൂടിയവ. 2009-ല്‍ സേവനം ആരംഭിച്ച ഇവയ്‌ക്ക്‌ വളരെ കുറഞ്ഞ സ്റ്റേഷനുകളിലേ സ്റ്റോപ്പുണ്ടാകൂ. വേഗതയില്‍ തുരന്തോ കഴിഞ്ഞാല്‍ അടുത്ത സ്ഥാനമുള്ളവയാണ്‌ രാജധാനി എക്‌പ്രസ്സുകള്‍. മുഴുവനായി ശീതീകരിച്ച ഇവ വിവിധ ഇന്ത്യന്‍ നഗരങ്ങളെ തലസ്ഥാനമായ ഡല്‍ഹിയുമായി ബന്ധിപ്പിക്കുന്ന തരത്തിലാണ്‌ സര്‍വീസ്‌ നടത്തുന്നത്‌. ഏകദേശം 148 കി.മീ./മണിക്കൂര്‍ ആണ്‌ ഇവയുടെ വേഗത. വേഗതയില്‍ അടുത്ത സ്ഥാനം ശതാബ്‌ദി ട്രെയിനുകള്‍ക്കും ജനശതാബ്‌ദി ട്രെയിനുകള്‍ക്കുമാണ്‌. കേരളത്തില്‍ കോഴിക്കോട്‌-തിരുവനന്തപുരം റൂട്ടില്‍ ജനശതാബ്‌ദി ട്രെയിനുകള്‍ ഓടുന്നുണ്ട്‌. സാധാരണക്കാരെ ഉദ്ദേശിച്ചുകൊണ്ട്‌ താരതമ്യേന കുറഞ്ഞ യാത്രാനിരക്കുള്ള മുഴുവനായി ശീതീകരിച്ച ഗരീബ്‌ രഥ്‌ ട്രെയിനുകള്‍ക്കാണ്‌ വേഗതയില്‍ അടുത്തസ്ഥാനം. 130 കി.മീ./മണിക്കൂര്‍ ആണ്‌ ഇവയുടെ കൂടിയവേഗത. കേരളത്തില്‍ കൊച്ചുവേളി-ലോകമാന്യ തിലക്‌, കൊച്ചുവേളി-യശ്വന്ത്‌പൂര്‍ റൂട്ടുകളില്‍ രണ്ട്‌ ഗരീബ്‌രഥ്‌ തീവണ്ടികള്‍ സര്‍വീസ്‌ നടത്തുന്നു.

വേഗതയില്‍ അടുത്തസ്ഥാനം യഥാക്രമം സൂപ്പര്‍ഫാസ്റ്റ്‌ മെയില്‍/എക്‌സ്‌പ്രസ്‌ ട്രെയിനുകള്‍ക്കും മെയില്‍/എക്‌സ്‌പ്രസ്‌ ട്രെയിനുകള്‍ക്കുമാണ്‌. സൂപ്പര്‍ഫാസ്റ്റ്‌ ട്രെയിനുകളുടെ പരമാവധി വേഗത 55 കി.മീ./മണിക്കൂര്‍ ആണ്‌. ഇന്ത്യയില്‍ ഏറ്റവും സാധാരണവും കൂടുതലുള്ളതുമായവയാണ്‌ മെയില്‍ അല്ലെങ്കില്‍ എക്‌സ്‌പ്രസ്‌ ട്രെയിനുകള്‍. വേഗതയുടെ അടിസ്ഥാനത്തില്‍ തരംതിരിക്കുമ്പോള്‍ ഇനിയുള്ള ട്രെയിനുകളാണ്‌ പാസഞ്ചര്‍ ട്രെയിനുകളും ഫാസ്റ്റ്‌ പാസഞ്ചര്‍ ട്രെയിനുകളും. താരതമ്യേന നിരക്കു കുറഞ്ഞതും ഒരു ദിവസത്തെ സര്‍വീസ്‌ നടത്തുന്നവയുമാണിത്തരം ട്രെയിനുകള്‍.

ഒരു പൊതുതാത്‌പര്യ സംവിധാനമെന്ന നിലയ്‌ക്ക്‌ പല ധര്‍മങ്ങളിലും ലാഭേച്ഛ കൂടാതെയും കിഴിവുകള്‍ ഏര്‍പ്പെടുത്തിയും സാമൂഹികകടമ നിര്‍വഹിക്കുവാന്‍ റെയില്‍വേ ബാധ്യസ്ഥമാണ്‌. പൊതുജനസൗകര്യം മാത്രം കണക്കിലെടുത്ത്‌ തീരെ ലാഭകരമല്ലാത്ത പല സര്‍വീസുകളും റെയില്‍വേ നടത്തുന്നുണ്ട്‌. മുതിര്‍ന്ന പൗരന്മാര്‍, വിദ്യാര്‍ഥികള്‍, വികലാംഗര്‍, രോഗികള്‍ എന്നിവര്‍ക്ക്‌ ടിക്കറ്റ്‌ നിരക്കില്‍ ആനുകൂല്യങ്ങള്‍ അനുവദിക്കപ്പെട്ടിട്ടുണ്ട്‌. ഇന്ത്യന്‍സേനാംഗങ്ങള്‍ക്കും രാജ്യത്തിന്‌ ശ്രദ്ധേയ സംഭാവന നല്‌കിയവര്‍ക്കും ഇത്തരം ആനുകൂല്യങ്ങള്‍ നല്‌കുന്ന പതിവുണ്ട്‌.

റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ്‌ എന്ന സുരക്ഷാവിഭാഗമാണ്‌ ഇന്ത്യന്‍ റെയില്‍വേയുടെ സുരക്ഷാക്രമീകരണങ്ങള്‍ നിര്‍വഹിക്കുന്നത്‌. ഡയറക്‌ടര്‍ ജനറല്‍ തലവനായ ഈ വിഭാഗത്തില്‍ ഇന്ന്‌ 70,000-ത്തോളം അംഗങ്ങളുണ്ട്‌. ട്രെയിന്‍ യാത്രികരുടെയും റെയില്‍വേയുടെ സ്വത്തുവകകളുടെയും സംരക്ഷണച്ചുമതല ഇവര്‍ക്കാണ്‌.

നഗരപ്രാന്ത തീവണ്ടികള്‍

മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ഡല്‍ഹി, പൂണെ, ലഖ്‌നൗ, ഹൈദരാബാദ്‌, അഹമ്മദാബാദ്‌ തുടങ്ങിയ നഗരങ്ങളില്‍ പ്രത്യേക നഗരപ്രാന്ത തീവണ്ടികള്‍ നിലവിലുണ്ട്‌. നഗരങ്ങളില്‍ സ്ഥിരമായി യാത്രചെയ്യേണ്ടിവരുന്നവര്‍ക്ക്‌ പ്രയോജനകരമാകുന്ന വിധമാണ്‌ ഇവയുടെ പ്രവര്‍ത്തനം. കുറഞ്ഞ ടിക്കറ്റ്‌ നിരക്ക്‌ മറ്റൊരു പ്രത്യേകതയാണ്‌. പ്രത്യേകം തയ്യാറാക്കിയ പാതകളിലൂടെയോ ദീര്‍ഘദൂര തീവണ്ടികളോടുന്ന പാതകളിലൂടെയോ ഇവ സര്‍വീസ്‌ നടത്തുന്നു.

നഗരപ്രാന്ത സര്‍വീസുകളില്‍ പ്രാധാന്യമുള്ളവയാണ്‌ മെട്രോ ട്രെയിനുകള്‍. ഭൂഗര്‍ഭപാതകളിലൂടെയും ഉയര്‍ത്തിയ പരിതലപാളങ്ങളിലൂടെയുമാണ്‌ നഗരത്തില്‍ മെട്രോ ട്രെയിനുകള്‍ സര്‍വീസ്‌ നടത്തുന്നത്‌. കൊല്‍ക്കത്തയിലാണ്‌ ഇന്ത്യയിലെ ആദ്യത്തെ മെട്രോ റെയില്‍ നിലവില്‍വന്നത്‌ (1984). പിന്നീട്‌ 2002-ല്‍ ഡല്‍ഹി-മെട്രോ പ്രവര്‍ത്തിച്ചുതുടങ്ങി. കൊല്‍ക്കത്താ മെട്രായെക്കാള്‍ മികച്ച ഡല്‍ഹി മെട്രോ പാതയുടെ നിര്‍മാണത്തിന്‌ ചുക്കാന്‍പിടിച്ചത്‌ മലയാളിയായ ഇ. ശ്രീധര്‍ ആയിരുന്നു. ചെന്നൈ, കൊച്ചി എന്നീ നഗരങ്ങളില്‍ മെട്രോ ട്രെയിന്‍ ആരംഭിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്‌. ഇ. ശ്രീധരന്റെ നേതൃത്വത്തില്‍ കൊച്ചി മെട്രായുടെ നിര്‍മാണം ആരംഭിച്ചുകഴിഞ്ഞു. യാത്രാസേവനങ്ങള്‍ കൂടാതെ മറ്റു നിരവധി മേഖലകളിലും ഇന്ത്യന്‍ റെയില്‍വേ സേവനങ്ങള്‍ നല്‍കുന്നുണ്ട്‌. ചരക്കുഗതാഗതം, ടൂറിസം എന്നിവ അവയില്‍ ചിലതാണ്‌.

ചരക്കുഗതാഗതം

ചരക്കുതീവണ്ടി

ഇന്ത്യയില്‍ ചരക്കുഗതാഗതത്തിന്റെ സിംഹഭാഗവും റെയില്‍വേയാണ്‌ വഹിക്കുന്നത്‌. റെയില്‍വേയുടെ ഏറ്റവും മികച്ച വരുമാനമാര്‍ഗം ചരക്കുഗതാഗതം തന്നെയാണ്‌. പെട്രോളിയം ഉത്‌പന്നങ്ങള്‍, ലോഹങ്ങള്‍, കാര്‍ഷിക ഉത്‌പന്നങ്ങള്‍, വാഹനങ്ങള്‍ തുടങ്ങി അനേകം ഉത്‌പന്നങ്ങള്‍ തീവണ്ടിമാര്‍ഗം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്‌ കയറ്റി അയയ്‌ക്കുന്നു. പഴങ്ങളും പച്ചക്കറികളും വഹിക്കാന്‍ കഴിവുള്ള പ്രത്യേകതരം ശീതീകരണസംവിധാനമുള്ള ചരക്കുതീവണ്ടികള്‍ ഇന്നു നിലവിലുണ്ട്‌. ചരക്കുഗതാഗതത്തിനു മാത്രമായുള്ള ഒരു റെയില്‍ ശൃംഖല ആരംഭിക്കാന്‍ പതിനൊന്നാം പഞ്ചവത്സര പദ്ധതിയില്‍ നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്‌.

ടൂറിസം

ടൂറിസം മേഖലയില്‍ നിരവധി നൂതന പദ്ധതികള്‍ ഇന്ത്യന്‍ റെയില്‍വേ ആവിഷ്‌കരിച്ചു നടപ്പാക്കിയിട്ടുണ്ട്‌. റെയില്‍വേയുടെ കീഴിലുള്ള ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ്‌ ആന്‍ഡ്‌ ടൂറിസം കോര്‍പ്പറേഷനാണിതിന്റെ മേല്‍നോട്ടം വഹിക്കുന്നത്‌. ഇന്ത്യയിലെ മികച്ച വിനോദസഞ്ചാരകേന്ദ്രങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട്‌ ഭാരത്‌ ദര്‍ശന്‍ എന്നൊരു പാക്കേജാണിതില്‍ ഏറ്റവും പ്രത്യേകതയുള്ളത്‌. ഇതുകൂടാതെ ചെറുതും വലുതുമായ നിരവധി പാക്കേജുകളും റെയില്‍വേ ഒരുക്കുന്നുണ്ട്‌. ആദ്യകാല എന്‍ജിനുകളും ബോഗികളും പ്രദര്‍ശിപ്പിച്ചിട്ടുള്ള ഡല്‍ഹിക്കടുത്തുള്ള റെയില്‍ മ്യൂസിയവും വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒന്നാണ്‌.

തൊഴിലാളികള്‍

റെയില്‍വേ പാളത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍

ലോകത്തെ തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക്‌ ജോലി നല്‍കുന്ന സ്ഥാപനങ്ങളിലൊന്നാണ്‌ ഇന്ത്യന്‍ റെയില്‍വേ. ഏകദേശം 25 ലക്ഷത്തോളം ജീവനക്കാര്‍ ഇന്ത്യന്‍ റെയില്‍വേയില്‍ ജോലി ചെയ്യുന്നു. ജോലിക്കാരെ ഗ്രൂപ്പ്‌ A, B, C, D എന്നിങ്ങനെ വിവിധ ഗ്രൂപ്പുകളായി തരംതിരിച്ചിരിക്കുന്നു. ഗ്രൂപ്പ്‌ A, B എന്നിവ ഗസറ്റഡ്‌ പോസ്റ്റുകളും ബാക്കിയുള്ളവ നോണ്‍ഗസറ്റഡ്‌ പോസ്റ്റുകളുമാണ്‌. ഗ്രൂപ്പ്‌ A ജീവനക്കാരെ യു.പി.എസ്‌.സി. നടത്തുന്ന പരീക്ഷവഴിയും മറ്റുള്ള പോസ്റ്റുകളിലേക്ക്‌ വിവിധ റെയില്‍വേ റിക്രൂട്ട്‌മെന്റ്‌ ബോര്‍ഡുകള്‍ നടത്തുന്ന പരീക്ഷകള്‍ വഴിയും തെരഞ്ഞെടുക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്‌ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇന്ത്യന്‍ റെയില്‍വേ പരിശീലനകേന്ദ്രങ്ങളില്‍ വച്ച്‌ പരിശീലനം നല്‍കുന്നു.

ജോലിക്കാര്‍ക്ക്‌ മികച്ച വേതനവ്യവസ്ഥയും ആനുകൂല്യങ്ങളും ഇന്ത്യന്‍ റെയില്‍വേ നല്‍കുന്നുണ്ട്‌. സ്ഥിരജീവനക്കാരില്‍ നല്ലൊരു ശതമാനംപേര്‍ക്കും താമസിക്കാനുള്ള സൗകര്യം റെയില്‍വേ ഒരുക്കുന്നു. കൂടാതെ റെയില്‍വേ ആശുപത്രികള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍ എന്നിവയും ജീവനക്കാരുടെ ക്ഷേമം ഉദ്ദേശിച്ചുള്ളവയാണ്‌.

കായികരംഗത്തും റെയില്‍വേ മികച്ച സംഭാവനകള്‍ നല്‍കുന്നുണ്ട്‌. നിരവധി തസ്‌തികകള്‍ കായികതാരങ്ങള്‍ക്ക്‌ നീക്കിവച്ചിട്ടുണ്ട്‌. അത്‌ലറ്റിക്‌സ്‌, ഫുട്‌ബോള്‍, വോളിബോള്‍, ഹോക്കി തുടങ്ങിയ മിക്ക കായിക ഇനങ്ങള്‍ക്കും റെയില്‍വേക്ക്‌ മികച്ച ടീമുകളുണ്ട്‌.

ഗവേഷണങ്ങളും മറ്റും. ഗവേഷണം, രൂപകല്‌പന, മാനകീകരണം എന്നിവ ഒരു കേന്ദ്രീകൃത സംവിധാനത്തിന്‍കീഴില്‍ കൊണ്ടുവരുവാനുള്ള ഉദ്ദേശ്യത്തോടെ കേന്ദ്രമാനകീകരണ ആഫീസും(Central Standards Office), റെയില്‍വേ പരിശോധനാഗവേഷണ കേന്ദ്രവും (Testing and Research Centre) സംയോജിപ്പിച്ച്‌ 1957-ല്‍ ലഖ്‌നൗവില്‍ ആരംഭിച്ചതാണ്‌ "റിസര്‍ച്ച്‌, ഡിസൈന്‍ & സ്റ്റാന്‍ഡേര്‍ഡ്‌ ഓര്‍ഗനൈസേഷന്‍' എന്ന സ്ഥാപനം. ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രധാനമായി താഴെ വിവരിക്കുന്ന സംരംഭങ്ങളില്‍ കേന്ദ്രീകരിച്ചിരിക്കുന്നു: (i) നിലവിലുള്ള ആസ്‌തികളുടെ ഉപയോഗയോഗ്യത വര്‍ധിപ്പിക്കുക; (ii) റെയില്‍വേ പ്രവര്‍ത്തനം ആധുനീകരിക്കുക; (iii) റെയില്‍വേ ഉപകരണങ്ങളുടെ രൂപകല്‌പനയിലും ഉത്‌പാദനത്തിലും സ്വയംപര്യാപ്‌തത കൈവരുത്തുക, സാങ്കേതികകാര്യങ്ങളില്‍ റെയില്‍വേക്ക്‌ വിദഗ്‌ധോപദേശം നല്‌കുക.

നിര്‍മാണ ശാലകള്‍

റെയില്‍വേ ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നിര്‍മാണശാലകളിലാണ്‌ റെയില്‍വേക്കാവശ്യമായ മിക്ക ഘടകങ്ങളും നിര്‍മിക്കുന്നത്‌. ആധുനികവും സൗകര്യവുമുള്ള മികച്ച നിര്‍മാണശാലകളാണ്‌ ഇവയെല്ലാം. ചിത്തരഞ്‌ജന്‍ ലോക്കോമോട്ടീവ്‌സ്‌ വര്‍ക്‌സ്‌ (വാരാണസി), ഇന്റെഗ്രല്‍ കോച്ച്‌ ഫാക്‌ടറി (പെരമ്പൂര്‍), റെയില്‍ കോച്ച്‌ ഫാക്‌ടറി (കപൂര്‍ത്തല), റെയില്‍ വീല്‍ ഫാക്‌ടറി (യെലഹങ്ക), ഡീസല്‍ മോണോ സ്റ്റേഷന്‍ വര്‍ക്‌സ്‌ (പാട്യാല) എന്നിവയാണ്‌ പ്രധാന നിര്‍മാണശാലകള്‍. ഈ സ്ഥാപനങ്ങളുടെ മേല്‍നോട്ടവും വികസനവും നിര്‍വഹിക്കുന്നത്‌ ദില്ലി ആസ്ഥാനമായുള്ള സെന്‍ട്രല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മോഡേണൈസേഷന്‍ ഒഫ്‌ വര്‍ക്‌ഷോപ്‌സ്‌ (COFMOW) ആണ്‌. ഇവയില്‍ ആവിഎന്‍ജിനുകള്‍ നിര്‍മിക്കാന്‍ 1950-ല്‍ പശ്ചിമബംഗാളില്‍ ആരംഭിച്ച ചിത്തരഞ്‌ജന്‍ എന്‍ജിന്‍ നിര്‍മാണശാലയാണ്‌ ആദ്യം സ്ഥാപിക്കപ്പെട്ടത്‌. റെയില്‍വേ കോച്ചുകള്‍ നിര്‍മിക്കാനുള്ള തമിഴ്‌നാട്ടിലെ പെരമ്പൂരിലുള്ള ഇന്റെഗ്രല്‍ കോച്ച്‌ ഫാക്‌ടറി സ്ഥാപിക്കപ്പെട്ടത്‌ 1955-ലാണ്‌. ഇന്ന്‌ ഈ നിര്‍മാണശാലകളില്‍ നിര്‍മിക്കുന്ന ഘടകങ്ങള്‍ നിരവധി വിദേശരാജ്യങ്ങളിലേക്കും കയറ്റി അയയ്‌ക്കുന്നുണ്ട്‌.

പൊതുമേഖലാസംരംഭങ്ങള്‍

റെയില്‍വേ വികസനത്തില്‍ ജനപങ്കാളിത്തം മെച്ചപ്പെടുത്തുവാനായി മന്ത്രാലയത്തിന്റെ നിയന്ത്രണത്തില്‍ 9 പൊതുമേഖലാസംരംഭങ്ങള്‍ പ്രവര്‍ത്തിക്കുന്നു; റെയില്‍ ഇന്ത്യാ ടെക്‌നിക്കല്‍ & ഇക്കണോമിക്‌ സര്‍വീസസ്‌ (RITES), ഇന്ത്യന്‍ റെയില്‍വേ കണ്‍സ്‌ട്രക്ഷന്‍ ഇന്റര്‍നാഷണല്‍ (IRCON), ഇന്ത്യന്‍ റെയില്‍വേ ഫിനാന്‍സ്‌ കോര്‍പ്പറേഷന്‍ (IRFC), കണ്ടെയ്‌നര്‍ കോര്‍പ്പറേഷന്‍ ഒഫ്‌ ഇന്ത്യ (CONCOR), കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ (KRCL), ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ്‌ & ടൂറിസം കോര്‍പ്പറേഷന്‍ (IRCTC), റെയില്‍ടെല്‍ കോര്‍പ്പറേഷന്‍ ഒഫ്‌ ഇന്ത്യ (RailTel), റെയില്‍ വികാസ്‌ നിഗം (RVNL), മുംബൈ റെയില്‍ വികാസ്‌ നിഗം (MRVNL) എന്നിവയാണ്‌ അവ. റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട ബഹുവിധ കംപ്യൂട്ടര്‍വത്‌കരണ പദ്ധതികളുടെ സുഗമമായ പൂര്‍ത്തീകരണം ലക്ഷ്യമാക്കി സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (CRIS) എന്ന സ്വയംഭരണാധികാരസ്ഥാപനവും പ്രവര്‍ത്തിച്ചുവരുന്നു. പെരമ്പൂരിലെ ഇന്റഗ്രേല്‍ കോച്ച്‌ ഫാക്‌ടറി, കപൂര്‍ത്തലയിലെ റെയില്‍ കോച്ച്‌ ഫാക്‌ടറി എന്നിവയ്‌ക്കൊപ്പം റെയില്‍വേ കോച്ചുകള്‍ നിര്‍മിക്കുന്ന മറ്റു രണ്ട്‌ ഉത്‌പാദനശാലകളാണ്‌ കൊല്‍ക്കത്തയിലെ ജെസ്സോപ്‌സ്‌, ബംഗളൂരുവിലെ ഭാരത്‌ എര്‍ത്ത്‌ മൂവേഴ്‌സ്‌ എന്നിവ; പൊതുമേഖലാസ്ഥാപനങ്ങളായ ഇവ റെയില്‍വേയുടെ അധീനതയിലുള്ളവയല്ല.

ആധുനീകരണം

മെട്രോ ട്രെയിന്‍

ലോകത്തിലെ ഏതൊരു മികച്ച റെയില്‍വേ സംവിധാനത്തോടും കിടപിടിക്കാവുന്ന രീതിയിലാണ്‌ ഇന്ന്‌ ഇന്ത്യന്‍ റെയില്‍വേയുടെ പ്രവര്‍ത്തനം. ആധുനീകരണത്തിന്‌ റെയില്‍വേ വലിയ പ്രാധാന്യം നല്‍കുന്നു. റെയില്‍വേയിലെ സിഗ്നലിങ്‌, വാര്‍ത്താവിനിമയം എന്നിവയ്‌ക്കുള്ള സംവിധാനങ്ങളുടെ നവീകരണം ദ്രുതഗതിയിലാണ്‌ നടന്നുകൊണ്ടിരിക്കുന്നത്‌. പഴയ സെമാഫൊര്‍ അധിഷ്‌ഠിത സിഗ്നലിങ്‌ രീതിക്ക്‌ പകരം ഇന്ന്‌ വിവിധ നിറങ്ങളുപയോഗിച്ചുള്ള സിഗ്നലിങ്‌ നടപ്പിലാക്കപ്പെട്ടിരിക്കുന്നു. സ്വയം പ്രവര്‍ത്തന മുന്നറിയിപ്പ്‌ സംവിധാനങ്ങളും തിരക്കുകൂടിയ ഗതാഗതത്തെ കൂടുതല്‍ സുരക്ഷിതവും കാര്യക്ഷമവുമാക്കുന്നു. ട്രെയിനുകളുടെ കൂട്ടിമുട്ടലുകള്‍ ഒഴിവാക്കാന്‍ സഹായിക്കുന്ന ആന്റികൊളീഷന്‍ ഡിവൈസ്‌ (ACD) സംവിധാനം ആദ്യമായി കൊങ്കണ്‍ പാതയിലാണ്‌ നടപ്പിലാക്കിയത്‌.

ഇന്ത്യന്‍ റെയില്‍വേയുടെ ഇന്‍ട്രാനെറ്റ്‌ സംവിധാനമാണ്‌ റെയില്‍നൈറ്റ്‌. റെയില്‍വേ ബോര്‍ഡ്‌, സോണല്‍ ഹെഡ്‌ക്വാര്‍ട്ടേഴ്‌സ്‌, ഡിവിഷണല്‍ ഹെഡ്‌ക്വാര്‍ട്ടേഴ്‌സ്‌, നിര്‍മാണശാലകള്‍, ട്രെയിനിങ്‌ സെന്ററുകള്‍ എന്നിവയെ തമ്മില്‍ ഈ നെറ്റ്‌വര്‍ക്കിലൂടെ ബന്ധിച്ചിരിക്കുന്നു. വാര്‍ത്താവിനിമയ ശൃംഖല ഒപ്‌ടിക്കല്‍ ഫൈബര്‍ കേബിളുകളിലൂടെയാക്കാന്‍ ലക്ഷ്യമിട്ട്‌ പ്രവര്‍ത്തിക്കുന്ന റെയില്‍വേയുടെ കീഴിലുള്ള സ്ഥാപനമാണ്‌ റെയില്‍ടെല്‍ കോര്‍പ്പറേഷന്‍. പാളങ്ങളുടെ വൈദ്യുതീകരണവും ദ്രുതഗതിയില്‍ പുരോഗമിക്കുന്നുണ്ട്‌. അലഹബാദ്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ റെയില്‍ ഇലക്‌ട്രിഫിക്കേഷന്‍ എന്ന സ്ഥാപനത്തിനാണ്‌ ഈ ചുമതല. ഏകദേശം 50 ശതമാനം പാതകളും ഇന്ന്‌ വൈദ്യുതീകരിക്കപ്പെട്ടുകഴിഞ്ഞിട്ടുണ്ട്‌.

ഇന്ത്യയുടെ സാമ്പത്തികമുന്നേറ്റത്തിനു കിടനില്‌ക്കുന്നവിധത്തില്‍ ഗതാഗതസംവിധാനം മെച്ചപ്പെടുത്തുകയാണ്‌ ഇന്ത്യന്‍ റെയില്‍വേയുടെ മുഖ്യലക്ഷ്യം. പാളങ്ങള്‍, എന്‍ജിനുകള്‍, യാത്രാകോച്ചുകള്‍, ചരക്കുവാഗണുകള്‍, സിഗ്നലിങ്‌, വാര്‍ത്താവിനിമയം എന്നീ വിഭാഗങ്ങളിലോരോന്നിന്റെയും സാങ്കേതികനവീകരണം അനുസ്യൂതമായി നടപ്പിലാക്കിക്കൊണ്ട്‌ റെയില്‍ഗതാഗതത്തിന്റെ സമഗ്രമായ മുന്നേറ്റം സാധിക്കുവാനുള്ള യത്‌നം ഏറെക്കുറെ പൂര്‍ത്തീകരിക്കപ്പെട്ടിരിക്കുന്നു. ഇതോടൊപ്പം വികേന്ദ്രീകരണവും പൊതുജനപങ്കാളിത്തവുംവഴി കാര്യക്ഷമത ഇരട്ടിപ്പിക്കുന്നതിനുള്ള നടപടികളും കൈക്കൊണ്ടിട്ടുണ്ട്‌.

നോ. ഇന്റഗ്രല്‍ കോച്ച്‌ ഫാക്‌ടറി; ചിത്തരഞ്‌ജന്‍ ലോക്കോമോട്ടീവ്‌സ്‌; തീവണ്ടി എന്‍ജിന്‍ വ്യവസായം; തീവണ്ടി ഗതാഗത എന്‍ജിനീയറിങ്‌

(ഡോ. എ. അച്യുതന്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍