This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്ത്യന്‍ ഭരണഘടനാ നിർമാണസഭ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇന്ത്യന്‍ ഭരണഘടനാ നിര്‍മാണസഭ

ന്യൂഡല്‍ഹിയില്‍ നടന്ന ഇന്ത്യന്‍ ഭരണഘടനാനിര്‍മാണസഭയുടെ ആദ്യ സമ്മേളനം (1946)

ഇന്ത്യയ്‌ക്ക്‌ അനുയോജ്യമായ ഒരു ഭരണഘടന പ്രദാനം ചെയ്‌ത സഭ. ഇന്ത്യന്‍ ഭരണഘടന എഴുതി തയ്യാറാക്കുകയും പാസ്സാക്കുകയും ചെയ്‌തത്‌ 1946-ല്‍ രൂപവത്‌കൃതമായ ഭരണഘടനാനിര്‍മാണ സഭയാണ്‌. സഭാംഗങ്ങള്‍ പ്രവിശ്യകളിലെ നിയമസഭകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരായിരുന്നു.

1946 ഡി. 9-നാണ്‌ ഇന്ത്യന്‍ ഭരണഘടനാനിര്‍മാണ സഭയുടെ ആദ്യസമ്മേളനം ന്യൂഡല്‍ഹിയില്‍ നടന്നത്‌. ഭരണഘടനാ നിര്‍മാണസഭ 2 വര്‍ഷവും 11 മാസവുമായി 11 സെഷനുകളിലായി 114 ദിവസങ്ങളില്‍ നടത്തിയ ചര്‍ച്ചകളിലൂടെയാണ്‌ ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ മൂലഭരണഘടനാസംഹിതയിലേക്ക്‌ എത്തിച്ചേര്‍ന്നത്‌. 1949 ന. 26-ന്‌ ഭരണഘടനാനിര്‍മാണസഭ ഇന്ത്യയിലെ ജനങ്ങളുടെ പേരില്‍ ഭരണഘടന അംഗീകരിക്കുകയും നിയമമാക്കുകയും ചെയ്‌തതുവരെയുള്ള കാലയളവിലാണ്‌ ഇന്ത്യന്‍ ഭരണഘടനാ നിര്‍മാണസഭ നിലവിലിരുന്നത്‌. ഈ ഭരണഘടന 1950 ജനു. 26-ന്‌ പ്രാബല്യത്തില്‍വന്നു. പിന്നീട്‌ പലപ്പോഴായി 97 ഭേദഗതികള്‍ ഭരണഘടനയില്‍ പല ഖണ്ഡങ്ങളിലായി ഉള്‍ച്ചേര്‍ക്കപ്പെട്ടിട്ടുണ്ടെങ്കിലും ഭരണഘടനാനിര്‍മാതാക്കള്‍ രൂപപ്പെടുത്തിയ മൂലസംഹിത അനന്യവും അന്യാദൃശവുമായി ഇന്നും ഗണിക്കപ്പെടുന്നു. 1948-ലെ സാര്‍വദേശീയ മനുഷ്യാവകാശ പ്രഖ്യാപനം, അമേരിക്കന്‍ ഫെഡറല്‍ രാഷ്‌ട്ര ഘടന, അമേരിക്കന്‍ ബില്‍ ഒഫ്‌ റൈറ്റ്‌സ്‌ (മൗലിക പൗരാവകാശം), ബ്രിട്ടീഷ്‌ പാര്‍ലമെന്ററിഘടന, ആസ്റ്റ്രേലിയന്‍ ഭരണഘടന ഉള്‍ക്കൊള്ളുന്ന രാഷ്‌ട്രനയതത്ത്വങ്ങള്‍ എന്നിവയെല്ലാം ഭരണഘടനാനിര്‍മാണസഭയെ സ്വാധീനിച്ചതായി കാണാം.

1945-നുശേഷമാണ്‌ (വിശേഷിച്ച്‌ രണ്ടാം ലോകയുദ്ധാനന്തരം) ബ്രിട്ടീഷ്‌ ചരിത്രത്തില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രഖ്യാപനം മുഖ്യ അജണ്ടയായി പരിണമിക്കുന്നത്‌. സ്വാതന്ത്ര്യ പ്രഖ്യാപനവും അധികാര കൈമാറ്റവും സുഗമമാക്കി നടത്തുന്നത്‌ സംബന്ധിച്ച്‌ ശിപാര്‍ശ ചെയ്യുന്നതിനായി ബ്രിട്ടീഷ്‌ ഗവണ്‍മെന്റ്‌ ക്യാബിനറ്റ്‌ മിഷന്‍ എന്നറിയപ്പെടുന്ന മൂന്നംഗ സമിതിയെ ഇന്ത്യയിലേക്ക്‌ അയച്ചു. ഒരു ഭരണഘടന നിര്‍മാണസഭ രൂപീകരിക്കണമെന്നും അതിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ നടപടി ക്രമം എപ്രകാരമായിരിക്കണമെന്നും ക്യാബിനറ്റ്‌ മിഷന്റെ നിര്‍ദേശങ്ങളില്‍ അടങ്ങിയിരുന്നു. അതിന്റെ ചുവടു പിടിച്ചുനടന്ന സംവാദങ്ങളുടെ പരിസമാപ്‌തിയായാണ്‌ ഇന്ത്യയുടെ ഭാവിഭാഗധേയം നിര്‍ണയിക്കപ്പെടുന്ന വിധമുള്ള ഭരണഘടന രൂപപ്പെടുത്തുവാനായി ഒരു ഭരണഘടനാനിര്‍മാണസഭയ്‌ക്കു രൂപംനല്‌കപ്പെട്ടത്‌.

പ്രവിശ്യാനിയമസഭകളില്‍നിന്ന്‌ തിരഞ്ഞെടുക്കപ്പെട്ടവരായ 296 അംഗങ്ങളാണ്‌ ഭരണഘടന നിര്‍മാണസഭയുടെ രൂപീകരണവേളയില്‍ ഉണ്ടായിരുന്നത്‌; എന്നാല്‍ 1946 ഡി. 9-നു നടന്ന ആദ്യ സമ്മേളനത്തില്‍ 210 അംഗങ്ങള്‍ മാത്രമേ ഹാജരുണ്ടായിരുന്നുള്ളൂ. മുസ്‌ലിം ലീഗ്‌ അംഗങ്ങള്‍ ഭരണഘടനാനിര്‍മാണസഭ ബഹിഷ്‌കരിച്ചതുമൂലമാണ്‌ പ്രധാനമായും ഇത്തരമൊരു കുറവ്‌ അംഗങ്ങളുടെ ഹാജരില്‍ സംഭവിച്ചത്‌. ഒരൊറ്റ ഭരണഘടനാ നിര്‍മാണ പ്രക്രിയയില്‍ പങ്കെടുക്കുകയില്ലെന്നും പാകിസ്‌താനിലെയും ഇന്ത്യയിലെയും ജനങ്ങള്‍ക്ക്‌ വെവ്വേറെ ഭരണഘടനാനിര്‍മാണസഭകള്‍ വേണമെന്ന നിലപാടാണ്‌ തദവസരത്തില്‍ ലീഗ്‌ സ്വീകരിച്ചത്‌.

മദ്രാസ്‌ (43), ബോംബെ (19), ബംഗാള്‍ (25), യുണൈറ്റഡ്‌ പ്രൊവിന്‍സസ്‌ (42), പഞ്ചാബ്‌ (12), ബിഹാര്‍ (30), സിപി/ബറാര്‍ (14), അസം (7), ഒറീസ (9), എന്‍.ഡബ്യു (3), ഡല്‍ഹി (1), അജ്‌മീര്‍-മേവാര്‍ (1) കൂര്‍ഗ്‌ (1) എന്നിങ്ങനെയാണ്‌ 296 അംഗങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടത്‌. ഇതില്‍ സ്വാതന്ത്ര്യസമരനേതാക്കള്‍, പ്രഗല്‌ഭവാഗ്മികള്‍, പണ്ഡിതര്‍, നിയമകാര്യവിദഗ്‌ധര്‍ തുടങ്ങി സമരാരാധ്യരായ ഒട്ടു വളരെ പ്രമുഖര്‍ ഉള്‍പ്പെട്ടിരുന്നതായി കാണാം. അമ്മുസ്വാമിനാഥന്‍, സുചേതാകൃപലാനി, ലിലാറേ തുടങ്ങി 9 സ്‌ത്രീകള്‍ മാത്രമാണ്‌ ഭരണഘടനാനിര്‍മാണസഭയില്‍ ഉണ്ടായിരുന്നത്‌. മദ്രാസ്‌ പ്രവിശ്യയില്‍ നിന്ന്‌ നിയോഗിക്കപ്പെട്ടവരില്‍ സി.രാജഗോപാലാചാരി, പട്ടാഭിസീതാരാമയ്യ, അല്ലാഡി കൃഷ്‌ണസ്വാമി, ടി.ടി.കൃഷ്‌ണമാചാരി, ടി. പ്രകാശം തുടങ്ങിയ പ്രമുഖര്‍ ഉണ്ടായിരുന്നു. ശ്രദ്ധേയമായ കാര്യം ഇന്ത്യന്‍ ഭരണഘടനയുടെ ശില്‌പി എന്നു വിശേഷിക്കപ്പെടുന്ന ഡോ. ബി.ആര്‍. അംബേദ്‌കര്‍ അദ്ദേഹത്തിന്റെ സ്വദേശമായ ബോംബെയില്‍നിന്ന്‌ തിരഞ്ഞെടുക്കപ്പെടാതെ വന്ന ഘട്ടത്തില്‍ ബംഗാളില്‍നിന്നുള്ള പ്രവിശ്യാനിയമസഭയുടെ പ്രതിനിധിയായാണ്‌ ഭരണഘടനാനിര്‍മാണസഭയില്‍ അംഗമായതെന്ന രാഷ്‌ട്രീയസാഹചര്യമാണ്‌.

ആദ്യ ദിവസം ഭരണഘടനാനിര്‍മാണസഭയുടെ താക്‌കാലിക അധ്യക്ഷനെ തിരഞ്ഞെടുക്കുന്ന നടപടിയാണ്‌ ആദ്യം ഉണ്ടായത്‌. ആചാര്യ ജെ.ബി. കൃപലാനി നാമനിര്‍ദേശം ചെയ്‌ത ഡോ. സച്ചിദാനന്ദ സിന്‍ഹ ഭരണഘടനാനിര്‍മാണസഭയുടെ താത്‌കാലിക അധ്യക്ഷനായി നിയുക്തനായി. ഭരണഘടനാനിര്‍മാണസഭയിലെ ഏറ്റവും മുതിര്‍ന്ന അംഗവും ഇന്ത്യയിലെ തന്നെ ഏറ്റവും മുതിര്‍ന്ന പാര്‍ലമെന്റേറിയനുമായിരുന്നു ഡോ. സിന്‍ഹ. അമേരിക്കന്‍ ഐക്യനാടുകളിലെ സ്റ്റേറ്റ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌, ചൈനീസ്‌ റിപ്പബ്ലിക്കന്‍ എംബസി, ആസ്റ്റ്രേലിയന്‍ ഗവണ്‍മെന്റ്‌ എന്നിവിടങ്ങളില്‍ നിന്നുള്ള ആശംസാസന്ദേശങ്ങള്‍ ഭരണഘടനാ നിര്‍മാണസഭയില്‍ താത്‌കാലിക ചെയര്‍മാന്‍ സമര്‍പ്പിച്ചു. ഇന്ത്യയെന്ന രാഷ്‌ട്രത്തെയും അതിന്റെ ഭരണഘടനയെയും ലോകരാഷ്‌ട്രങ്ങള്‍ ഔസുക്യത്തോടെ കാണുന്നതിന്റെ തെളിവായിരുന്നു അത്‌. ഡി. 11-ന്‌ ഡോ. രാജേന്ദ്രപ്രസാദിനെ സഭയുടെ സ്ഥിരം അധ്യക്ഷനായി തെരഞ്ഞെടുത്തു.

ഭരണഘടനാനിര്‍മാണസഭയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ സംബന്ധിച്ച്‌ പ്രസ്‌തുത സഭയില്‍ നെഹ്‌റു അവതരിപ്പിച്ച ഒരു പ്രമേയത്തിലൂടെയാണ്‌ ഭരണഘടനാനിര്‍മാണത്തിന്‌ തുടക്കം കുറിക്കപ്പെട്ടത്‌ (ഡി. 13. 1946). ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെ പ്രമേയത്തില്‍ താഴെപ്പറയുന്ന പ്രധാന വസ്‌തുതകള്‍ ഉള്‍ക്കൊണ്ടിരുന്നു.

1. ഇന്ത്യയെ സ്വതന്ത്രപരമാധികാര റിപ്പബ്ലിക്കായി പ്രഖ്യാപിക്കാനും അതിന്റെ ഭാവിഭരണം സുഗമമാക്കിത്തീര്‍ക്കേണ്ടതിലേക്ക്‌ അതിന്‌ ഒരു ഭരണഘടന നിര്‍മിക്കാനും ഈ ഭരണഘടനാ നിര്‍മാണസഭ പ്രതിജ്ഞാബദ്ധമായിരിക്കുന്നു.

2. ഇപ്പോള്‍ ബ്രിട്ടീഷ്‌ ഇന്ത്യയിലുള്‍പ്പെട്ട രാജ്യങ്ങളും ഇന്ത്യന്‍ സ്റ്റേറ്റുകളും രണ്ടിലും പെടാതെയുള്ള മറ്റ്‌ ഇന്ത്യന്‍ ഭൂപ്രദേശങ്ങളും കൂടിച്ചേര്‍ന്ന ഒരു യൂണിയനായിരിക്കും സ്വതന്ത്ര പരമാധികാര ഭാരതം.

3. രാഷ്‌ട്രീയവും സാമ്പത്തികവും സാമൂഹികവുമായ നീതിയും, നിയമത്തിനു മുമ്പില്‍ സമത്വവും, വിശ്വാസത്തിനനുസരിച്ചു ജീവിക്കാനും സംഘടിക്കാനുമുള്ള സ്വാതന്ത്ര്യവും ഓരോ പൗരന്റെയും അവകാശമായിരിക്കും.

4. ന്യൂനപക്ഷങ്ങള്‍ക്കും ഗോത്രവര്‍ഗങ്ങള്‍ക്കും പിന്നോക്ക സമുദായാംഗങ്ങള്‍ക്കും ആവശ്യമെന്നു തോന്നുന്ന പരിരക്ഷ ഏര്‍പ്പെടുത്തും.

5. രാഷ്‌ട്രത്തിന്റെ അഖണ്ഡതയും, നീതിക്കും നിയമത്തിനും അനുസൃതമായി കര, കടല്‍, വായു മാര്‍ഗങ്ങളില്‍ ഇന്ത്യയ്‌ക്കുള്ള പരമാധികാരസ്വഭാവവും നിലനിര്‍ത്തുന്നതായിരിക്കും.

6. ലോകരാഷ്‌ട്രങ്ങളുടെയിടയില്‍ അര്‍ഹവും ന്യായവും മാന്യവുമായ സ്ഥാനം നമ്മുടെ മാതൃഭൂമിക്കു ലഭിക്കുവാനും ലോകസമാധാനത്തിനും ക്ഷേമത്തിനും വേണ്ടി ഗണനീയമായി സംഭാവന നല്‌കുവാന്‍ നമ്മെ പ്രാപ്‌തരാക്കുവാനും നമുക്കു സാധിക്കണം.

വിശദമായ ചര്‍ച്ചകള്‍ക്കുശേഷം 1947 ജനു. 22-ന്‌ ഭരണഘടനാനിര്‍മാണസഭ ലക്ഷ്യപ്രഖ്യാപന പ്രമേയം പാസ്സാക്കി. ഇന്ത്യന്‍ ഭരണഘടനയ്‌ക്ക്‌ ആശയപരമായ അടിത്തറ ഇട്ടത്‌ ഈ പ്രമേയമായിരുന്നു. ലക്ഷ്യങ്ങള്‍ സംബന്ധിച്ച ഈ പ്രമേയമാണ്‌ വിശദമായ പരിഗണനയ്‌ക്കുശേഷം ഇന്ത്യന്‍ ഭരണഘടനയുടെ മുഖവാചകമായി അംഗീകരിക്കപ്പെട്ടത്‌. ഭരണഘടന രൂപീകരണ പ്രക്രിയ സുഗമമാക്കുന്നതിനായി, ഭരണഘടനാനിര്‍മാണസഭ നിരവധി കമ്മിറ്റികള്‍ രൂപീകരിക്കുകയുണ്ടായി. വിവിധ ഭരണഘടനാ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്‌ത്‌ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുക എന്നതായിരുന്നു കമ്മിറ്റികളുടെ ദൗത്യം. ഭരണഘടനാനിര്‍മാണത്തിനാവശ്യമായ അടിസ്ഥാന ഘടകങ്ങള്‍ നല്‌കിയത്‌ യൂണിയന്റെ അധികാരങ്ങള്‍ സംബന്ധിച്ചുള്ള കമ്മിറ്റി, യൂണിയന്റെ ഘടന സംബന്ധിച്ചുള്ള കമ്മിറ്റി, സംസ്ഥാനങ്ങളിലെ ഭരണഘടന സംബന്ധിച്ചുള്ള കമ്മിറ്റി, ന്യൂനപക്ഷങ്ങളെയും മൗലികാവകാശങ്ങളെയും സംബന്ധിച്ചുള്ള കമ്മിറ്റി, യൂണിയന്‍ ഭരണഘടനയുടെ ധനകാര്യങ്ങളെ സംബന്ധിച്ചുള്ള കമ്മിറ്റി, ഗോത്രവര്‍ഗ പ്രദേശങ്ങളെ സംബന്ധിച്ച കമ്മിറ്റി എന്നിവയുടെ റിപ്പോര്‍ട്ടുകളായിരുന്നു. പ്രസ്‌തുത റിപ്പോര്‍ട്ടുകള്‍ പഠിച്ച ശേഷം അവയില്‍ ഉന്നയിച്ചിട്ടുള്ള തത്ത്വങ്ങളുടെ അടിസ്ഥാനത്തില്‍ ഭരണഘടനയുടെ കരടുപകര്‍പ്പ്‌ തയ്യാറാക്കാനുള്ള തീരുമാനം ഭരണഘടനാനിര്‍മാണസഭ എടുത്തു.

ഡോ. ബി.ആര്‍. അംബേദ്‌കര്‍ ചെയര്‍മാനായ ഏഴ്‌ അംഗ ഭരണഘടനാഡ്രാഫ്‌റ്റിങ്‌ കമ്മിറ്റിയാണ്‌ ഭരണഘടനാനിര്‍മാണസഭയുടെ നിയോഗപ്രകാരം ഇന്ത്യയുടെ കരട്‌ ഭരണഘടനയ്‌ക്ക്‌ രൂപം നല്‍കിയത്‌. ഇന്ത്യയുടെ പ്രഥമ നിയമകാര്യ മന്ത്രി എന്ന നിലയില്‍ക്കൂടി പ്രവര്‍ത്തിച്ച അംബേദ്‌കര്‍ ഭരണഘടനയുടെ ഉള്ളടക്കം രൂപപ്പെടുത്തുന്നതിലും അത്‌ സഭയില്‍ അവതരിപ്പിച്ച്‌ അംഗീകാരം നേടുന്നതിലും നിര്‍ണായക പങ്ക്‌ വഹിച്ചിരുന്നതായും കാണാം.

315 വകുപ്പുകളും 8 പട്ടികകളും ഉള്‍പ്പെടുന്ന ഭരണഘടനയുടെ കരട്‌ ഡോ. അംബേദ്‌കര്‍ ഭരണഘടനാനിര്‍മാണ സഭയുടെ ചെയര്‍മാന്‍ ഡോ. രാജേന്ദ്രപ്രസാദിനു സമര്‍പ്പിക്കുന്നത്‌ 1948 ഫെ. 21-നാണ്‌. തുടര്‍ന്ന്‌ 8 മാസം പൊതുചര്‍ച്ചകള്‍ക്കായി നീക്കി വച്ചു; ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കപ്പെട്ട പുതിയ കരട്‌ ഭരണഘടന ഡ്രാഫ്‌റ്റിങ്‌ കമ്മിറ്റി സഭയില്‍ ന. 4-ന്‌ സമര്‍പ്പിക്കുകയുണ്ടായി. പുതിയ കരട്‌ ഭരണഘടനയ്‌ക്കു മേല്‍ നടന്ന അവസാനവട്ട ചര്‍ച്ചകള്‍ക്കുശേഷം ഭരണഘടന അതിന്റെ അവസാന രൂപത്തില്‍ പാസ്സാക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്‌തത്‌ 1949 ന. 26-നാണ്‌. സുദീര്‍ഘവും ചരിത്രപരവും രാഷ്‌ട്രീയവും നിയാമകവുമായ ഒരു പ്രക്രിയയിലൂടെയാണ്‌ ഇന്ത്യയുടെ രേഖാമൂലമായ ഭരണഘടനാ സംഹിതയ്‌ക്ക്‌ ഇത്തരത്തില്‍ ഇന്ത്യന്‍ ഭരണഘടനാനിര്‍മാണസഭ രൂപം നല്‍കിയത്‌.

(എ. സുഹൃത്‌കുമാര്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍