This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്ത്യന്‍ ദേശീയപതാക

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇന്ത്യന്‍ ദേശീയപതാക

ഇന്ത്യന്‍ ദേശീയപതാക

സ്വാതന്ത്ര്യപ്രാപ്‌തിക്കുശേഷം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട ത്രിവര്‍ണപതാക. ഇന്ത്യയുടെ ആദ്യത്തെ ദേശീയപതാക കല്‍ക്കത്തയില്‍ പാഴ്‌സിബംഗാള്‍ മൈതാനത്ത്‌ (ഗ്രീന്‍ പാര്‍ക്ക്‌) 1906 ആഗ. 7-നാണ്‌ ഉയര്‍ത്തപ്പെട്ടതെന്നു പറയപ്പെടുന്നു. ബംഗാള്‍ വിഭജനത്തിനെതിരെ നടന്ന പ്രതിഷേധ സമ്മേളനത്തില്‍ ഉയര്‍ത്തപ്പെട്ട ഈ പതാകയില്‍ നെടുകേ ചുവപ്പ്‌, മഞ്ഞ, പച്ച എന്നിങ്ങനെ മൂന്ന്‌ നിറങ്ങളാണുണ്ടായിരുന്നത്‌. മുകളിലത്തെ ചുവപ്പ്‌ ഖണ്ഡത്തില്‍ ഒരു വരിയിലായി എട്ട്‌ വെള്ളത്താമരപ്പൂക്കളുടെ ചിത്രവും താഴെ പച്ചഖണ്ഡത്തില്‍ ഇടത്ത്‌ സൂര്യന്റെയും വലത്ത്‌ അമ്പിളിക്കലയുടെയും നക്ഷത്രത്തിന്റെയും വെള്ളനിറത്തിലുള്ള ചിത്രങ്ങളുമുണ്ടായിരുന്നു. ബ്രിട്ടീഷ്‌ ഇന്ത്യയിലെ എട്ട്‌ പ്രവിശ്യകളുടെ പ്രതീകമായിരുന്നു താമരപ്പൂക്കള്‍. മഞ്ഞ ഖണ്ഡത്തില്‍ ദേവനാഗരിലിപിയില്‍ "വന്ദേമാതരം' എന്ന്‌ കടും നീലത്തില്‍ എഴുതിയിരുന്നു.

മാഡം കാമയും അവരുടെകൂടെ നാടുകടത്തപ്പെട്ട ഇന്ത്യന്‍ വിപ്ലവകാരികളുടെ സംഘവും ചേര്‍ന്ന്‌ 1907-ല്‍ (1905-ല്‍ ആണെന്ന്‌ ചിലര്‍ വാദിക്കുന്നു) മറ്റൊരു ഇന്ത്യന്‍ ദേശീയപതാക ജര്‍മനിയിലെ സ്റ്റ്‌ട്ട്‌ഗാര്‍ട്ടില്‍ ഉയര്‍ത്തി. ആദ്യപതാകയുടെ ഒരു പരിഷ്‌കൃതരൂപമായിരുന്ന ഇതിന്റെ മുകളിലത്തെ ഖണ്ഡത്തില്‍ ഒരു വെള്ളത്താമരയും സപ്‌തര്‍ഷികളെ സൂചിപ്പിക്കുന്ന ഏഴ്‌ നക്ഷത്രചിഹ്നങ്ങളും ഉണ്ടായിരുന്നു. ഈ വ്യത്യാസങ്ങളൊഴിച്ചാല്‍ ആദ്യത്തെ കൊടിപോലെ തന്നെയായിരുന്നു ഇതും. 1917-ഓടുകൂടി മൂന്നാമതൊരു പതാക രൂപംപൂണ്ടപ്പോഴേക്കും സ്വാതന്ത്ര്യസമരം ഖണ്ഡിതമായൊരു വഴിത്തിരിവിലെത്തിയിരുന്നു. ഹോംറൂള്‍പ്രസ്ഥാനത്തിനിടയ്‌ക്ക്‌ ആനിബസന്റും ലോകമാന്യതിലകനും കൂടിയാണ്‌ മൂന്നാമത്തെ പതാക രൂപപ്പെടുത്തിയത്‌. ഈ കൊടിയില്‍ ഒന്നിടവിട്ട്‌ നെടുകെ അഞ്ച്‌ ചുവപ്പുകള്ളികളും നാല്‌ പച്ചക്കള്ളികളുമാണുണ്ടായിരുന്നത്‌. സപ്‌തര്‍ഷികളെ സൂചിപ്പിക്കുന്ന ഏഴ്‌ നക്ഷത്രചിഹ്നങ്ങള്‍ ആ കള്ളികള്‍ക്കുമേല്‍ പതിച്ചിരുന്നു. മുകളില്‍ ഇടത്തേ അറ്റത്തെ കോണിലായി യൂണിയന്‍ ജാക്കും (Union Jack) മറ്റൊരു കോണിലായി വെളുത്ത ചന്ദ്രക്കലയും നക്ഷത്രവുമുണ്ടായിരുന്നു. യൂണിയന്‍ ജാക്ക്‌ ഡൊമിനിയന്‍ പദവി (പുത്രികാരാജ്യപദവി)യുടെ പ്രതീകമായിരുന്നതിനാല്‍ അതിന്റെ സാന്നിധ്യം ആ കൊടിയെ പൊതുവേ അസ്വീകാര്യമാക്കി.

1921-ല്‍ ചേര്‍ന്ന അഖിലേന്ത്യാ കോണ്‍ഗ്രസ്‌ കമ്മിറ്റിയുടെ സമ്മേളനത്തില്‍ പിംഗാല വെങ്കയ്യ എന്ന ആന്ധ്രായുവാവ്‌ ഒരു പതാക തയ്യാറാക്കി ഗാന്ധിജിക്ക്‌ സമര്‍പ്പിച്ചു. രണ്ട്‌ മുഖ്യസമുദായങ്ങളെ പ്രതിനിധാനംചെയ്യുന്ന രണ്ട്‌ നിറങ്ങള്‍-ചുവപ്പും പച്ചയും-അടങ്ങിയതായിരുന്നു അത്‌. ഭാരതത്തിലെ ശേഷിച്ച സമുദായങ്ങളെ പ്രതിനിധാനം ചെയ്യുവാന്‍ ഒരു വെള്ളക്കള്ളിയും പുരോഗതിയുടെ പ്രതീകമായി ചര്‍ക്കയും കൂടി അതില്‍ ചേര്‍ക്കണമെന്ന്‌ ഗാന്ധിജി നിര്‍ദേശിക്കുകയുണ്ടായി. ഗാന്ധിജിയുടെ നിര്‍ദേശമനുസരിച്ച്‌ വെങ്കയ്യ രൂപകല്‌പന ചെയ്‌ത പുതിയ പതാകയുടെ ഏറ്റവും മുകളില്‍ വെള്ള, മധ്യത്തില്‍ പച്ച താഴെ ചുവപ്പ്‌ എന്നിങ്ങനെ മൂന്നു നിറങ്ങള്‍ ഉണ്ടായിരുന്നു. ഈ ത്രിവര്‍ണ പതാകയെ ദേശീയ പതാകയായി അഖിലേന്ത്യാ കോണ്‍ഗ്രസ്‌ കമ്മിറ്റി അംഗീകരിച്ചില്ലെങ്കിലും ഗാന്ധിജിക്കു സ്വീകാര്യമായിരുന്നതിനാല്‍ മിക്ക കോണ്‍ഗ്രസ്‌ സമ്മേളനങ്ങളിലും ഈ പതാകയാണ്‌ ഉയര്‍ത്തപ്പെട്ടത്‌. എന്നാല്‍ മതത്തിന്റെ പേരില്‍ ദേശീയ പതാകയുടെ നിറങ്ങള്‍ നിശ്ചയിച്ചതിനെതിരെ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ പതാകയില്‍ ഭേദഗതികള്‍ നിര്‍ദേശിക്കുന്നതിനായി ഒരു ഏഴംഗ സമിതിയെ കോണ്‍ഗ്രസ്‌ വര്‍ക്കിങ്‌ കമ്മിറ്റി നിയോഗിക്കുന്നത്‌ 1931-ലാണ്‌. ത്രിവര്‍ണ പതാകയ്‌ക്കു പകരം ഓറഞ്ച്‌ നിറത്തിലുള്ള പതാകയാണ്‌ സമിതി ശിപാര്‍ശ ചെയ്‌തത്‌. എന്നാല്‍ 1931 ആഗ. 5-ന്‌ ചേര്‍ന്ന കോണ്‍ഗ്രസ്‌ വര്‍ക്കിങ്‌ കമ്മിറ്റി ഒരു ത്രിവര്‍ണ പതാക തന്നെ വേണമെന്ന നിലപാടില്‍ ഉറച്ചുനിന്നു. ഏറ്റവും മുകളില്‍ കാവി മധ്യത്തില്‍ വെള്ള ഏറ്റവും താഴെ പച്ച എന്നീ ക്രമത്തിലാണ്‌ നിറങ്ങളുണ്ടായിരിക്കേണ്ടതെന്നും തീരുമാനമായി. പതാകയുടെ നിറങ്ങള്‍ക്ക്‌ യാതൊരു വര്‍ഗീയപ്രാതിനിധ്യവും ഇല്ലെന്നും കാവി ധീരതയ്‌ക്കും ത്യാഗത്തിനും, വെള്ള സത്യത്തിനും സമാധാനത്തിനും, പച്ച വിശ്വാസത്തിനും മഹാനുഭാവത്തിനും ആയി വ്യാഖ്യാനിക്കപ്പെടണമെന്നും പ്രസ്‌താവിക്കപ്പെട്ടു. വെള്ളപ്പട്ടയില്‍ നീലനിറത്തിലുള്ള ഒരു ചര്‍ക്കയും ഉണ്ടായിരുന്നു. 3:2 എന്ന അനുപാതത്തിലാണ്‌ പതാകയുടെ നീളവും വീതിയും. 1947 ജൂല. 22-നു ഭരണഘടനാനിര്‍മാണസഭ സ്വതന്ത്രഭാരതത്തിന്റെ ദേശീയപതാകയായി ഇതിനെ അംഗീകരിച്ചു; സ്വാതന്ത്ര്യലബ്‌ധിക്കുശേഷം ആ കൊടിയിലെ ചിഹ്നമായി ചര്‍ക്കയുടെ സ്ഥാനത്ത്‌ അശോകചക്രവര്‍ത്തിയുടെ ധര്‍മചക്രം സ്വീകരിക്കപ്പെട്ടു എന്നതൊഴിച്ചാല്‍ കൊടിയിലെ നിറങ്ങളും അവയുടെ പ്രാധാന്യവും മുമ്പത്തേതു തന്നെയായിരുന്നു. വെളുത്തഭാഗത്ത്‌ ഒത്ത നടുവില്‍ നീലനിറത്തില്‍ ചിത്രീകരിക്കപ്പെട്ട 24 ആരക്കാലുകളുള്ള അശോകചക്രം കൊടിയുടെ രണ്ട്‌ വശത്തുമുണ്ട്‌. ചക്രത്തിന്റെ വ്യാസം വെള്ളപ്പട്ടയുടെ വീതിക്ക്‌ ഏതാണ്ട്‌ സമാനമാണ്‌.

പതാകയെ എങ്ങനെ അഭിവാദ്യം ചെയ്യണം, മറ്റു രാഷ്‌ട്രങ്ങളുടെയും ഐക്യരാഷ്‌ട്രസംഘടനയുടെയും കൊടികളോടൊപ്പം എങ്ങനെ പ്രദര്‍ശിപ്പിക്കണം, ഔദ്യോഗിക പ്രദര്‍ശനത്തിന്റെ രീതിയെന്ത്‌, പകുതി ഇറക്കിക്കെട്ടേണ്ടത്‌ എപ്പോള്‍? എങ്ങനെ? മുതലായ സംഗതികളെക്കുറിച്ച്‌ പതാകാനിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്‌.

ദേശീയപതാക പ്രദര്‍ശിപ്പിക്കുമ്പോള്‍ പതാകാനിയമത്തിന്റെ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കേണ്ടതായിട്ടുണ്ട്‌. സ്ഥിരമായി പതാക ഉയര്‍ത്തുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ എല്ലാ ദിവസവും (ഞായറാഴ്‌ച ഉള്‍പ്പെടെയുള്ള അവധി ദിവസങ്ങളില്‍) ഉദയം മുതല്‍ അസ്‌തമയം വരെ, കാലാവസ്ഥ എന്തായാലും പതാക പ്രദര്‍ശിപ്പിക്കപ്പെടണം. ഇങ്ങനെയുള്ള മന്ദിരങ്ങളില്‍ ചില വിശേഷാവസരങ്ങളില്‍ രാത്രികാലത്തും പതാക പറത്താവുന്നതാണ്‌. ദേശീയപതാക ബഹുമാന്യരീതിയില്‍, വ്യക്തമായി കാണത്തക്കവിധം പ്രദര്‍ശിപ്പിക്കണം. പതാക ഉയര്‍ത്തുന്ന സന്ദര്‍ഭങ്ങളില്‍ അവിടെ സന്നിഹിതരായിട്ടുള്ള എല്ലാവ്യക്തികളും പതാകയെ നോക്കി അറ്റന്‍ഷനായി നില്‌ക്കേണ്ടതാണ്‌. പതാക താഴെ ഇറക്കുമ്പോഴും ഈ നിബന്ധന പാലിക്കേണ്ടതാണ്‌. പ്രദര്‍ശിപ്പിച്ചിട്ടുള്ള പതാകയുടെ ഒരു ഭാഗവും തറയിലോ ജലത്തിലോ സ്‌പര്‍ശിക്കുവാന്‍ പാടില്ല. കേടുപറ്റിയതോ ചുക്കിച്ചുളിഞ്ഞതോ ആയ പതാക പ്രദര്‍ശിപ്പിക്കരുത്‌. ദേശീയപതാകയെക്കാള്‍ ഉയരത്തിലോ അതിനുമേലെയോ മറ്റൊരു കൊടിയും തോരണവും വയ്‌ക്കാന്‍ പാടില്ല; ദേശീയപതാക പറത്തപ്പെടുന്ന കൊടിമരത്തിലോ അതിനുമുകളിലോ പൂക്കളോ ഹാരങ്ങളോ ചിഹ്നമോ വയ്‌ക്കുന്നത്‌ കുറ്റകരമാണ്‌. അലങ്കാരത്തിനുള്ള തോരണമായോ, കമാനമായോ, മാലയായോ, മറ്റേതെങ്കിലും രൂപത്തിലോ കൊടി ഉപയോഗിക്കാന്‍ പാടില്ല. പ്രസംഗവേദിയില്‍ പ്രസംഗകന്റെ വലതു വശത്തായിട്ട്‌ വേണം ദേശീയ പതാക പ്രദര്‍ശിപ്പിക്കേണ്ടത്‌. പതാക ഉയരുമ്പോള്‍ "കാവി'നിറം മുകളില്‍ തന്നെയാണെന്ന്‌ ഉറപ്പുവരുത്തണം. ഇതില്‍ ഏതെങ്കിലും രൂപമോ അക്ഷരമോ കുറിക്കുന്നതും നിയമനിഷേധമാണ്‌. മറ്റു രാജ്യങ്ങളുടെ കൊടികളോടൊത്ത്‌ ഒരു നേര്‍വരയില്‍ പ്രദര്‍ശിപ്പിക്കപ്പെടുമ്പോള്‍, ദേശീയപതാക വലത്തേ അറ്റത്തായിരിക്കണം. രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി, പ്രധാനമന്ത്രി തുടങ്ങി പ്രമുഖ വ്യക്തികള്‍ മരിക്കുമ്പോള്‍ അവരോടുള്ള ആദരസൂചകമായി പതാക പകുതി താഴ്‌ത്തിക്കെട്ടുന്നു. പതാകയുടെ ഔന്നത്യത്തിന്‌ കോട്ടംതട്ടാത്ത രീതിയില്‍ പൊതുജനങ്ങള്‍ക്കും സ്വകാര്യസ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും എല്ലാ ദിവസവും പതാക പ്രദര്‍ശിപ്പിക്കാവുന്നതാണ്‌. സ്‌കൂളുകളില്‍ ഏവരും പതാകയെ സല്യൂട്ട്‌ ചെയ്‌തശേഷം ദേശീയഗാനാലാപനവും തുടര്‍ന്ന്‌ ദേശീയപതാകയോട്‌ കൂറുപ്രഖ്യാപിച്ച്‌ താഴെപ്പറയുന്ന പ്രതിജ്ഞാവാചകം ചൊല്ലണമെന്നാണ്‌ വ്യവസ്ഥ: "ദേശീയ പതാകയോടും അതു നിലകൊള്ളുന്നത്‌ ഏത്‌ പരമാധികാര റിപ്പബ്ലിക്കിനു വേണ്ടിയാണോ അതിനോടും ഞാന്‍ കൂറുപുലര്‍ത്തുമെന്ന്‌ പ്രതിജ്ഞ ചെയ്യുന്നു".

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍