This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്ത്യന്‍ കരസേന

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

ഇന്ത്യന്‍ കരസേന

ഇന്ത്യന്‍ സേനയിലെ മൂന്നു പ്രമുഖ വിഭാഗങ്ങളിലൊന്ന്‌. ഇന്ത്യന്‍ വ്യോമസേന, ഇന്ത്യന്‍ നാവികസേന എന്നിവയാണ്‌ മറ്റു രണ്ടുവിഭാഗങ്ങള്‍.

ചരിത്രം

കമാന്‍ഡോ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കരസേനാംഗങ്ങള്‍

ഭാരതീയ പുരാണേതിഹാസങ്ങളില്‍ സായുധസേനാഘടകങ്ങളെപ്പറ്റിയുള്ള നിരവധി പരാമര്‍ശങ്ങള്‍ ഉണ്ട്‌. ഇവയില്‍ ചതുരംഗസേന-രഥം, ഗജം, അശ്വം, പദാതി എന്നിവ ഉള്‍പ്പെട്ട സൈന്യം-എല്ലാ മഹായുദ്ധങ്ങളിലും പങ്കെടുത്തിരുന്നതായി കാണാം. യജുര്‍വേദത്തില്‍ യുദ്ധപരിശീലനത്തെക്കുറിച്ചുള്ള വിശദമായ പ്രതിപാദനങ്ങളുണ്ട്‌.

ആയുധങ്ങള്‍ മുക്ത, അമുക്ത, മുക്താമുക്ത, യന്ത്രമുക്ത എന്നിങ്ങനെ വിവിധതരത്തില്‍ വര്‍ഗീകരിക്കപ്പെട്ടിരിക്കുന്നു. അസ്‌ത്രശസ്‌ത്രങ്ങള്‍, ദന്തകാന്ത, ശക്തി, നളിക, ചക്രം, വജ്രം, പരശു, വാള്‍, പരിച, ഗദ, മുഷ്‌ടിക തുടങ്ങിയ നിരവധിതരം ആയുധങ്ങളെപ്പറ്റിയും പ്രസ്‌താവിച്ചിട്ടുണ്ട്‌. രാമരാവണയുദ്ധത്തിലും കൗരവപാണ്ഡവയുദ്ധത്തിലും മേല്‍വിവരിച്ച ആയുധങ്ങള്‍ ഉപയോഗിച്ചതായും പലവിധ യുദ്ധമുറകളും അടവുകളും തന്ത്രങ്ങളും പ്രയോഗിച്ചുവന്നതായും വര്‍ണിച്ചു കാണുന്നു.

ബി.സി. 326-ല്‍ ഗ്രീക്‌രാജാവായ അലക്‌സാണ്ടര്‍ ഇന്ത്യയെ ആക്രമിച്ചകാലത്ത്‌ അദ്ദേഹത്തോട്‌ നേരിട്ട്‌ യുദ്ധംചെയ്‌ത പോറസ്സിന്റെ (പൂരു) സേന ഒരു ലക്ഷത്തിലധികം വരുന്ന ഒന്നായിരുന്നുവെന്ന്‌ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. ഹര്‍ഷന്റെ സേനയില്‍ 50,000 പടകായ (കാലാള്‍), 20,000 അശ്വകായ (അശ്വസേന), 5,000 ഹസ്‌തികായ (ഗജസേന) തുടങ്ങിയ വിഭാഗങ്ങള്‍ ഉണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു.

മുഗള്‍സാമ്രാജ്യകാലത്ത്‌ വമ്പിച്ച അശ്വസേനയും പീരങ്കിപ്പടയും ഉണ്ടായിരുന്നു. അറംഗസീബിന്റെ സേനയെ എതിരിട്ട ശിവജിയുടെ ഭടന്മാര്‍ കരയുദ്ധത്തിലും കടല്‍യുദ്ധത്തിലും പ്രാവീണ്യം നേടിയവരായിരുന്നു. ഇന്ത്യയില്‍ ആദ്യമായി ഗറില്ലായുദ്ധമുറകള്‍ വിപുലമായി പയറ്റിയ സേനയും ശിവജിയുടേതായിരുന്നു.

ടിപ്പുസുല്‍ത്താന്റെ സേനാവിഭാഗത്തിന്റെ യുദ്ധമുറകളും അവര്‍ ബ്രിട്ടീഷ്‌പട്ടാളവുമായി നടത്തിയ സാഹസികയുദ്ധങ്ങളും കരസേനയെ സംബന്ധിച്ചിടത്തോളം പഠനാര്‍ഹങ്ങളാണ്‌. ഇന്ത്യയില്‍ ആധിപത്യം പുലര്‍ത്തിയ പോര്‍ച്ചുഗീസ്‌, ഫ്രഞ്ച്‌, ബ്രിട്ടീഷ്‌ തുടങ്ങിയ വിദേശശക്തികളും സായുധസേനാവിഭാഗങ്ങളെ നിഷ്‌കര്‍ഷയോടെ നിലനിര്‍ത്തുകയുണ്ടായി. ബ്രിട്ടീഷ്‌ ഭരണത്തിന്റെ ആരംഭകാലത്താണ്‌ (18-ാം ശ.) ആധുനികരീതിയില്‍ സംഘടിപ്പിക്കപ്പെട്ട ഇന്ത്യന്‍ കരസേനാവിഭാഗം രൂപപ്പെട്ടുവന്നത്‌; ഇതില്‍ ബ്രിട്ടീഷുകാരും ഇന്ത്യാക്കാരും ഉണ്ടായിരുന്നു.

ഇന്ത്യാ-പാകിസ്‌താന്‍ വിഭജനത്തെത്തുടര്‍ന്ന്‌ നിലവിലുണ്ടായിരുന്ന സേനയെ രണ്ടായി വിഭജിച്ച്‌ അതില്‍ ഒരു വിഭാഗം പാകിസ്‌താനു വിട്ടുകൊടുത്തു. സ്വാതന്ത്ര്യലബ്‌ധിക്കുശേഷവും കുറച്ചുകാലത്തേക്കുകൂടി ഇന്ത്യന്‍ കരസേനയില്‍ ബ്രിട്ടീഷുകാര്‍ തുടര്‍ന്നുപോന്നു; എന്നാല്‍ കുറച്ചു മാസങ്ങള്‍ക്കുശേഷം ബ്രിട്ടീഷ്‌ ഭടന്മാരെ തിരിച്ചയച്ചു. ഇന്ത്യന്‍ കരസേനയുടെ തലവന്മാരായി ബ്രിട്ടീഷുകാരായ ജനറല്‍ ഓഷിന്‍ ലക്ക്‌, ജനറല്‍ ലോക്ക്‌ ഹാര്‍ട്ട്‌, ജനറല്‍ ബുച്ചര്‍ എന്നിവര്‍ യഥാക്രമം തുടരുകയുണ്ടായി. 1949 ജനുവരിയില്‍ സര്‍വസൈന്യാധിപനായി ഇന്ത്യക്കാരനായ ജനറല്‍ കെ.എം. കരിയപ്പയെ നിയമിക്കുകയും അങ്ങനെ ഇന്ത്യന്‍ കരസേന പരിപൂര്‍ണമായും ഭാരതീയമാവുകയും ചെയ്‌തു. സ്വാതന്ത്ര്യലബ്‌ധിവരെ വിവിധ നാട്ടുരാജ്യങ്ങള്‍ പുലര്‍ത്തിവന്നിരുന്ന സേനാഘടകങ്ങള്‍ പിന്നീട്‌ ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായിത്തീര്‍ന്നു.

ഇന്ത്യന്‍ കരസേന ഒന്നും രണ്ടും ലോകയുദ്ധങ്ങളില്‍ വളരെ പ്രശസ്‌തമായ നിലയില്‍ പങ്കെടുക്കുകയും ധീരതയ്‌ക്കുള്ള നിരവധി മെഡലുകള്‍ കരസ്ഥമാക്കുകയും ചെയ്‌തിട്ടുണ്ട്‌. ഇതില്‍ വിക്‌ടോറിയാ ക്രാസ്‌, മിലിട്ടറി ക്രാസ്‌, ഡി.എസ്‌.ഒ. തുടങ്ങിയ അത്യുന്നത അവാര്‍ഡുകളും പെടുന്നു. സ്വാതന്ത്ര്യലബ്‌ധിക്കുശേഷം പുനഃസംഘടിപ്പിക്കപ്പെട്ട ഇന്ത്യന്‍ കരസേന 1947-48-ല്‍ കാശ്‌മീര്‍ യുദ്ധത്തിലും 1962-ല്‍ ഇന്ത്യാ-ചൈന യുദ്ധത്തിലും 1965-ലും 1971-ലും ഇന്ത്യാ-പാകിസ്‌താന്‍ യുദ്ധത്തിലും ധീരമായി പങ്കെടുക്കുകയുണ്ടായി.

ആഭ്യന്തര സുരക്ഷ ഉറപ്പാക്കുന്നതിനു പുറമേ, വിദേശരാജ്യങ്ങളില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള ദൗത്യങ്ങളിലും കരസേന ഏര്‍പ്പെടാറുണ്ട്‌. രാജ്യത്തിന്റെ അഖണ്ഡതയ്‌ക്ക്‌ ഭീഷണിയുയര്‍ത്തിയ ഖാലിസ്‌താന്‍വാദികള്‍ക്കെതിരെയുള്ള ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ നടന്നത്‌ 1984-ലായിരുന്നു. 1987-ലെ ഇന്തോ-ശ്രീലങ്കന്‍ കരാര്‍ പ്രകാരം ശ്രീലങ്കയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ഇന്ത്യന്‍ കരസേന നിയോഗിക്കപ്പെട്ടിരുന്നു. 1988-ല്‍ മാലി പ്രസിഡന്റിനെതിരെ നടന്ന അട്ടിമറിശ്രമത്തെ ഇന്ത്യന്‍ കരസേന പരാജയപ്പെടുത്തി. 1999-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ സ്‌തുത്യര്‍ഹമായ സേവനമാണ്‌ കരസേന നല്‍കിയത്‌.

പ്രകൃതി ദുരന്തങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും കലാപങ്ങള്‍പോലുള്ള അടിയന്തര സാഹചര്യങ്ങളിലും കരസേനയുടെ സഹായം രാജ്യം തേടാറുണ്ട്‌. മറ്റുചില രാജ്യങ്ങളിലെപ്പോലെ നിര്‍ബന്ധ സൈനികസേവനം ഇന്ത്യയില്‍ നിലവിലില്ല.

വിഭാഗങ്ങള്‍

കാര്‍ഗില്‍ യുദ്ധത്തില്‍ വിജയിച്ച ജവാന്മാര്‍ ദേശീയ പതാകയുമായി
രാജ്യാതിര്‍ത്തിയില്‍ ജാഗ്രതയോടെ നിരീക്ഷണം നടത്തുന്ന ഇന്ത്യന്‍സേന

ഇന്ത്യന്‍ കരസേനയില്‍ റെഗുലര്‍ ആര്‍മി, റിസര്‍വ്‌ ആര്‍മി, ടെറിട്ടോറിയല്‍ ആര്‍മി എന്നീ മൂന്ന്‌ വിഭാഗങ്ങളുള്‍പ്പെടുന്നു. ഒരു നിശ്ചിതകാലം കരസേനയില്‍ സേവനമനുഷ്‌ഠിച്ചതിനുശേഷം നിശ്ചിതകാലയളവിലേക്ക്‌ റിസര്‍വ്‌ വിഭാഗത്തിലേക്കു മാറ്റപ്പെടുന്നതിനെയാണ്‌ റിസര്‍വ്‌ സര്‍വീസ്‌ എന്നതുകൊണ്ട്‌ വിവക്ഷിക്കുന്നത്‌. ഇവര്‍ കരസേനയിലെ റെഗുലര്‍ സര്‍വീസില്‍നിന്നും റിസര്‍വിലേക്കു മാറ്റപ്പെടുമ്പോള്‍ പല ആനുകൂല്യങ്ങള്‍ക്കും അര്‍ഹരായിത്തീരുന്നു. കൂടാതെ അവര്‍ക്ക്‌ സ്വദേശത്ത്‌ തിരിച്ചെത്തിയാല്‍ സംസ്ഥാന ഗവണ്‍മെന്റുകളുടെയും സ്വകാര്യ ഏജന്‍സികളുടെയും കീഴില്‍ ജോലി സ്വീകരിക്കാവുന്നതാണ്‌; എന്നാല്‍ റിസര്‍വ്‌ സര്‍വീസ്‌ കാലഘട്ടത്തില്‍ ഒരു യുദ്ധമുണ്ടാവുകയാണെങ്കില്‍ അവരെ വീണ്ടും ആക്‌റ്റീവ്‌ സര്‍വീസിലേക്കു വിളിക്കുന്നതും അവരുടെ സേവനം ഉപയോഗപ്പെടുത്തുന്നതുമാണ്‌. ഓരോ വര്‍ഷവും ആയിരക്കണക്കിന്‌ സൈനികരെ ഇങ്ങനെ റിസര്‍വിലേക്കു മാറ്റുന്ന ഏര്‍പ്പാടുള്ളതിനാല്‍ പെട്ടെന്ന്‌ രാഷ്‌ട്രത്തിന്‌ ഒരു യുദ്ധത്തിലേക്ക്‌ നീങ്ങേണ്ടിവരുമ്പോള്‍ പരിശീലനം ലഭിച്ച ഇവരെ എളുപ്പത്തില്‍ തിരിച്ചുവിളിക്കുന്നതിനും അതുവഴി സൈനിക പ്രവര്‍ത്തനത്തെ ശക്തിപ്പെടുത്തുന്നതിനും സാധിക്കുന്നു.

കരസേനയുടെ മറ്റൊരു വിഭാഗമായ ടെറിട്ടോറിയല്‍ ആര്‍മിയും ഒരു റിസര്‍വ്‌ സേനയാണ്‌. സൈനികേതര രംഗങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക്‌ സൈനിക പരിശീലനം നേടാനും സൈന്യത്തോടൊപ്പം പ്രവര്‍ത്തിക്കാനും ടെറിട്ടോറിയല്‍ ആര്‍മിയില്‍ അംഗമാകുന്നതിലൂടെ സാധിക്കുന്നു. വര്‍ഷന്തോറും ഒരു നിശ്ചിത കാലയളവില്‍ ഇവര്‍ക്ക്‌ സൈനിക പരിശീലനം നല്‍കുന്നു. അത്യാവശ്യ ഘട്ടങ്ങളില്‍ സൈനിക സേവനം നല്‍കാന്‍ ഇവര്‍ പ്രതിജ്ഞാബദ്ധരാണ്‌. രാഷ്‌ട്രീയം, സിനിമ, കായികം തുടങ്ങിയ രംഗങ്ങളിലെ പല പ്രമുഖ വ്യക്തികളും ഇന്ന്‌ ടെറിട്ടോറിയന്‍ ആര്‍മിയില്‍ അംഗങ്ങളുമാണ്‌.

റെഗുലര്‍ ആര്‍മിയില്‍ ജവാന്മാര്‍, ജെ.സി.ഒ.(JCO)മാര്‍, കമ്മിഷന്‍ഡ്‌ ആഫീസര്‍മാര്‍ തുടങ്ങി വിവിധ റാങ്കുകളിലായി ഏകദേശം 12 ലക്ഷം പേരാണ്‌ ഇന്ന്‌ കരസേനയിലുള്ളത്‌. യുദ്ധരംഗത്തുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ നിറവേറ്റുന്നതിനുവേണ്ടി ഈ സേനയെ പല ഘടകങ്ങളായി തരംതിരിച്ച്‌ പ്രത്യേക പരിശീലനം നല്‌കിപ്പോരുന്നതുകൂടാതെ പൊതുവായ പരിശീലനങ്ങളും നല്‌കിവരുന്നുണ്ട്‌. റെഗുലര്‍ ആര്‍മിയില്‍ പല വിഭാഗങ്ങളുണ്ട്‌.

ആര്‍മേഡ്‌കോറും ആര്‍ട്ടിലറിയും

കവചിതസേന, പീരങ്കിപ്പട എന്നീ രണ്ട്‌ വിഭാഗങ്ങളാണ്‌ ഇതിലുള്‍പ്പെടുന്നത്‌.

കവചിതസേന

ടാങ്കുകള്‍, വന്‍തോക്കുകള്‍ ഘടിപ്പിച്ച ടാങ്കുകള്‍, കവചിത വാഹനങ്ങള്‍, ചെറിയ യന്ത്രത്തോക്കുകള്‍ എന്നിവ ഉപയോഗിച്ച്‌ യുദ്ധമുന്നണിയില്‍ ശത്രുനിരയെ നേരിടുകയാണ്‌ ഈ വിഭാഗത്തിന്റെ പ്രധാന ജോലി. അശ്വസേനാഘടകങ്ങളും ഈ വിഭാഗത്തിലുണ്ടായിരിക്കും. അസാമാന്യമായ ധീരതയ്‌ക്കും മിന്നലാക്രമണത്തിനും പേരെടുത്തതാണ്‌ ഇന്ത്യയിലെ കവചിത സേനാവിഭാഗം.

പീരങ്കിപ്പട

ഇന്ത്യന്‍ നിര്‍മിത ടാങ്ക്‌-അര്‍ജുന്‍

പീരങ്കികള്‍, ഹെവി മീഡിയം ഫീല്‍ഡ്‌ പീരങ്കികള്‍, മോര്‍ട്ടറുകള്‍, മിസൈലുകള്‍, റോക്കറ്റുകള്‍ എന്നിവയുപയോഗിച്ച്‌ ശത്രുനിരകളെയും ബങ്കറുകളെയും തകര്‍ക്കുക, ബോംബാക്രമണത്തിനും ആകാശയുദ്ധത്തിനുമായി എത്തുന്ന ശത്രുവിമാനങ്ങളെ വെടിവച്ചു വീഴ്‌ത്തുക, ശത്രുക്കളോട്‌ യുദ്ധംചെയ്യുന്ന കാലാള്‍പ്പടയ്‌ക്കും ടാങ്കുവിഭാഗത്തിനും ശത്രുനിരയിലേക്ക്‌ ഷെല്ലുകള്‍ വര്‍ഷിച്ച്‌ സഹായങ്ങളും സുരക്ഷിതത്വവും നല്‌കുക, സര്‍വോപരി ശത്രുക്കളുടെ മനോവീര്യം തകര്‍ക്കുന്നതിന്‌ അവരുടെ സങ്കേതങ്ങളിലേക്ക്‌ തുളച്ചുകയറി (deep thrust) ശത്രുമുന്നണിയെ ഛിന്നഭിന്നമാക്കുക തുടങ്ങിയ നിര്‍ണായകമായ ജോലികളാണ്‌ പീരങ്കിപ്പട നിര്‍വഹിക്കേണ്ടത്‌. ശത്രുസങ്കേതങ്ങളും ശത്രുക്കള്‍ പ്രയോഗിക്കുന്ന മോര്‍ട്ടറുകള്‍, ബോംബുകള്‍, പീരങ്കികള്‍ മുതലായവ സ്ഥാപിച്ചിട്ടുള്ള സ്ഥാനങ്ങളും ആകാശം വഴിയായും റഡാര്‍മുഖേനയും കണ്ടുപിടിക്കുന്നതിനുള്ള ലൊക്കേറ്റിങ്‌ ബാറ്ററിയും, എയര്‍ ഒബ്‌സര്‍വേഷന്‍ പോസ്റ്റുകളും (Air-OP)പീരങ്കിപ്പടയ്‌ക്കുകീഴില്‍ ഉണ്ടായിരിക്കും. ആര്‍ട്ടിലറിക്കു കീഴിലുള്ള വിമാനങ്ങള്‍ പറത്തുന്നതും ആര്‍ട്ടിലറി ആഫീസര്‍മാര്‍ തന്നെയാണ്‌.

സിയാച്ചിന്‍ മഞ്ഞുമലകളില്‍ സേവനം അനുഷ്‌ഠിക്കുന്ന ഇന്ത്യന്‍ സൈനികര്‍

ആര്‍ട്ടിലറിവിഭാഗത്തില്‍ പാരച്യൂട്ട്‌ഭടന്മാരും പ്രവര്‍ത്തിക്കുന്നുണ്ട്‌. ശത്രുസങ്കേതങ്ങള്‍ക്കടുത്തോ അവയ്‌ക്കു പുറകിലോ യുദ്ധവിമാനങ്ങളില്‍ച്ചെന്ന്‌ പാരച്യൂട്ടുവഴി ഇറങ്ങി യുദ്ധം ചെയ്യുന്നതിനുള്ള ഒരു പ്രത്യേക ഘടകമാണിത്‌.

ആര്‍ട്ടിലറിവിഭാഗത്തെ ഫീല്‍ഡ്‌ റെജിമെന്റ്‌, ലൈറ്റ്‌ റെജിമെന്റ്‌, മീഡിയം റെജിമെന്റ്‌, ഹെവിമോര്‍ട്ടര്‍ റെജിമെന്റ്‌ എന്നിങ്ങനെ വിവിധ ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്‌. അസാമാന്യമായ ധീരതയും കര്‍മകുശലതയും സാങ്കേതികജ്ഞാനവും ഈ വിഭാഗത്തിനുണ്ടായിരിക്കണം. ഇതെല്ലാം ആര്‍ജിച്ചിട്ടുള്ള ഇന്ത്യന്‍ ആര്‍ട്ടിലറി നിരവധി യുദ്ധങ്ങളില്‍ ഐതിഹാസികമായ പങ്കുവഹിച്ചിട്ടുണ്ട്‌. "സര്‍വത്ര-ഇസത്ത്‌-ഒ-ഇക്‌ബാല്‍' (സര്‍വത്ര യശസ്സും വിജയവും) എന്നതാണ്‌ അവരുടെ മുദ്രാവാക്യം.

കാലാള്‍പ്പട

യുദ്ധം ചെയ്യുന്നതിനുള്ള ഒരു അടിസ്ഥാനഘടകമാണ്‌ കാലാള്‍പ്പട. ശത്രുവിനോട്‌ നേരിട്ടു യുദ്ധം ചെയ്യുക, ശത്രുസേനകളെ തടവുകാരാക്കുക, പിടിച്ചെടുത്ത സ്ഥലങ്ങള്‍ സംരക്ഷിക്കുക, ശത്രുസങ്കേതങ്ങളെ വളഞ്ഞു തകര്‍ക്കുക തുടങ്ങിയ ജോലികളാണ്‌ ഈ വിഭാഗത്തിനുള്ളത്‌. യുദ്ധരംഗത്ത്‌ ത്യാഗോജ്ജ്വലമായ സേവനങ്ങള്‍ നല്‌കിയിട്ടുള്ള ഒരു കാലാള്‍പ്പടയാണ്‌ ഇന്ത്യയ്‌ക്കുള്ളത്‌.

കോര്‍ ഒഫ്‌ എന്‍ജിനീയേഴ്‌സ്‌

ഈ വിഭാഗത്തില്‍പ്പെട്ടവര്‍ സാങ്കേതികപരിശീലനം സിദ്ധിച്ചവരായിരിക്കും. യുദ്ധരംഗത്ത്‌ മുന്നണിയില്‍ത്തന്നെ പ്രവര്‍ത്തിക്കുന്ന ഒരു ഘടകമാണിത്‌. പടനീക്കത്തിനുള്ള റോഡുകള്‍, ബങ്കറുകള്‍, പാലങ്ങള്‍ മുതലായവ നിര്‍മിക്കുക; ശത്രുക്കളുടെ കുതിച്ചുകയറ്റത്തെ തടയുന്നതിന്‌ റോഡുകളും പാലങ്ങളും തകര്‍ക്കുകയും യുദ്ധഭൂമിയിലും രാജ്യാതിര്‍ത്തിയിലും മൈനുകള്‍ നിക്ഷേപിക്കുകയും ചെയ്യുക; സ്വന്തം പട്ടാളവിഭാഗത്തിന്റെ മുന്നേറ്റത്തിന്‌ തടസ്സമുണ്ടാക്കുന്ന ശത്രുസങ്കേതങ്ങളിലെ മൈനുകളും മറ്റും നീക്കം ചെയ്‌ത്‌ വഴി സുരക്ഷിതമാക്കുക; വൈദ്യുതീകരണം, ട്രാന്‍സ്‌പോര്‍ട്ട്‌, യന്ത്രസംബന്ധമായ ജോലികള്‍ തുടങ്ങിയവ ഭദ്രമാക്കുക എന്നിങ്ങനെ ഒട്ടനവധി ജോലികള്‍ ഇവര്‍ യുദ്ധകാലങ്ങളില്‍ ചെയ്യേണ്ടതുണ്ട്‌. കൂടാതെ യുദ്ധമില്ലാത്ത കാലങ്ങളില്‍ പ്രത്യേക എന്‍ജിനീയറിങ്‌ പ്രവര്‍ത്തനങ്ങളും ഇവര്‍ നടത്തുന്നു. മിലിട്ടറി എന്‍ജിനീയറിങ്ങില്‍ പ്രത്യേക പരിശീലനം നേടിയവരാണ്‌ ഈ ഘടകത്തെ നയിക്കുന്നത്‌. സൈന്യത്തിന്റെ പാര്‍പ്പിടനിര്‍മാണം മുതലായ സിവില്‍ എന്‍ജിനീയറിങ്‌ വര്‍ക്കുകള്‍ നടത്തുന്ന വിഭാഗം മിലിട്ടറി എന്‍ജിനീയറിങ്‌ സര്‍വീസ്‌ എന്നറിയപ്പെടുന്നു.

ആര്‍മി ഏവിയേഷന്‍ യൂണിറ്റ്‌

വ്യോമസേനയോടൊന്നിച്ച്‌ പ്രവര്‍ത്തിക്കുന്ന കരസേനയുടെ പ്രത്യേക വിഭാഗമാണ്‌ ആര്‍മി ഏവിയേഷന്‍ യൂണിറ്റ്‌. കരസേനയുടെ വ്യോമയാത്രകള്‍ക്കു വേണ്ടിയും യുദ്ധമുഖത്ത്‌ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും വൈദ്യസഹായം എത്തിക്കുന്നതിനും ഈ വിഭാഗം സഹായിക്കുന്നു. വ്യോമനിരീക്ഷണങ്ങള്‍ നടത്തുക, ആവശ്യമെങ്കില്‍ ആക്രമണങ്ങള്‍ നടത്തുക എന്നിവയും ഈ വിഭാഗത്തിന്റെ ചുമതലകളാണ്‌. 1986 നവംബറിലാണ്‌ ഇന്ത്യന്‍ ആര്‍മി ഏവിയേഷന്‍ യൂണിറ്റ്‌ ആരംഭിച്ചത്‌. ചേതക്‌, ചീറ്റ, ധ്രുവ്‌, ലാന്‍സര്‍ എന്നിവ ഇന്ത്യന്‍ ആര്‍മി ഏവിയേഷന്‍ യൂണിറ്റിന്റെ പ്രധാന ഹെലികോപ്‌റ്ററുകളാണ്‌. കൂടാതെ നിരവധി പൈലറ്റില്ലാവിമാനങ്ങളും ഈ യൂണിറ്റിന്റെ ഭാഗമായുണ്ട്‌.

എയര്‍ ഡിഫന്‍സ്‌ യൂണിറ്റ്‌

വ്യോമാക്രമണങ്ങളെ നേരിടാനുള്ള കരസേനയുടെ പ്രത്യേക വിഭാഗമാണിത്‌. യുദ്ധമുഖത്ത്‌ കരസേനയെ വ്യോമാക്രമണങ്ങളില്‍ നിന്നും സംരക്ഷിക്കുന്നത്‌ ഈ വിഭാഗമാണ്‌. ഇന്ത്യ-പാകിസ്‌താന്‍, ഇന്ത്യ-ചൈന യുദ്ധങ്ങളില്‍ ഇന്ത്യന്‍ എയര്‍ ഡിഫന്‍സ്‌ യൂണിറ്റ്‌ സ്‌തുത്യര്‍ഹമായ സേവനങ്ങള്‍ നടത്തിയിട്ടുണ്ട്‌. ബാലിസ്റ്റിക്‌ മിസൈല്‍ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ കഴിവുള്ള 'ആകാശ്‌' എന്നൊരു മിസൈല്‍ പ്രതിരോധസംവിധാനം വികസിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്‌.

മെക്കനൈസ്‌ഡ്‌ ഇന്‍ഫന്‍ഡറി

പ്രത്യേക വാഹനങ്ങളില്‍ മുന്നേറാന്‍ കഴിവുള്ള കരസേനയുടെ കാലാള്‍പ്പടയാണ്‌ മെക്കനൈസ്‌ഡ്‌ ഇന്‍ഫന്‍ഡറി. ടാങ്കുകള്‍, ട്രക്കുകള്‍, മോട്ടോര്‍ ബൈക്കുകള്‍, ജീപ്പുകള്‍ എന്നീ വാഹനങ്ങള്‍ ഈ സേനാവിഭാഗം ഉപയോഗിക്കുന്നു. യന്ത്രത്തോക്കുകള്‍, ഗ്രനേഡ്‌ ലോഞ്ചറുകള്‍, മിസൈലുകള്‍, പ്രത്യേകതരം പീരങ്കികള്‍ എന്നിവ ഈ വിഭാഗത്തിന്റെ പ്രധാന ആയുധങ്ങളാണ്‌.

കോര്‍ ഒഫ്‌ സിഗ്നല്‍സ്‌

സിഗ്നല്‍സ്‌ വിഭാഗത്തില്‍പ്പെട്ട പട്ടാളക്കാര്‍ യുദ്ധമുന്നണിയില്‍ത്തന്നെ പ്രവര്‍ത്തിക്കുന്ന ഒരു ഘടകമാണ്‌. ഇവര്‍ സേനാവിഭാഗങ്ങളുടെ വാര്‍ത്താവിനിമയം കൈകാര്യം ചെയ്യുന്നു. വയര്‍ലസ്‌ സെറ്റുകള്‍, കംപ്യൂട്ടറുകള്‍, ടെലിപ്രിന്ററുകള്‍, റേഡിയോ ഉപകരണങ്ങള്‍ തുടങ്ങിയ സങ്കീര്‍ണങ്ങളായ വാര്‍ത്താവിനിമയ സാമഗ്രികള്‍ കൈകാര്യം ചെയ്യാന്‍ ഇവര്‍ വിദഗ്‌ധപരിശീലനം നേടിയിരിക്കും. യുദ്ധരംഗത്തെ നീക്കങ്ങളെ സംബന്ധിച്ച എല്ലാ വിവരങ്ങളും അതതു സമയങ്ങളില്‍ ബന്ധപ്പെട്ട കേന്ദ്രങ്ങളിലെത്തിക്കുന്നതും ഇവരുടെ ചുമതലയില്‍പ്പെടുന്നു. ഇന്നിപ്പോള്‍ ഉപഗ്രഹങ്ങള്‍ വഴിയുള്ള വാര്‍ത്താവിനിമയം വരെ ഇവര്‍ കൈകാര്യം ചെയ്യുന്നു.

ആര്‍മി സര്‍വീസ്‌ കോര്‍

യുദ്ധകാലത്തും സമാധാനകാലത്തും ഒരുപോലെ കാര്യക്ഷമമായി പ്രവര്‍ത്തിക്കേണ്ട ഒരു ഘടകമാണിത്‌. സൈന്യങ്ങള്‍ക്കുവേണ്ട ഭക്ഷണം, വാഹനങ്ങള്‍, ഇന്ധനം തുടങ്ങി നിരവധി സാധനങ്ങളുടെ വിതരണം ഈ വിഭാഗത്തിന്റെ ചുമതലയില്‍പ്പെടുന്നു.

ആര്‍മി ഓര്‍ഡിനന്‍സ്‌ കോര്‍

ഇന്ത്യന്‍ കരസേനയുടെയും നേവി, എയര്‍ഫോഴ്‌സ്‌ തുടങ്ങിയ സര്‍വീസുകളുടെയും പടക്കോപ്പുകളുടെ നിര്‍മാണം, വിതരണം, അറ്റകുറ്റപ്പണികള്‍ തുടങ്ങിയ ജോലികളാണ്‌ ഈ വിഭാഗം നിര്‍വഹിക്കുന്നത്‌. സേനയ്‌ക്കാവശ്യമായ എല്ലാവിധ ഉപകരണങ്ങളും കോറാണ്‌ നല്‍കുന്നത്‌. ഈ വിഭാഗത്തില്‍ പട്ടാളക്കാരും സാങ്കേതിക വിദഗ്‌ധന്മാരായ സിവിലിയന്മാരും ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കുന്നു.

ഇലക്‌ട്രിക്കല്‍ ആന്‍ഡ്‌ മെക്കാനിക്കല്‍ എന്‍ജിനീയറിങ്‌ കോര്‍

മിലിട്ടറി എന്‍ജിനീയറിങ്‌ കോളജില്‍നിന്നും മറ്റു കേന്ദ്രങ്ങളില്‍നിന്നും പ്രത്യേക പരിശീലനങ്ങള്‍ സിദ്ധിച്ചവരാണ്‌ ഈ വിഭാഗത്തിലുള്ളവര്‍. സൈനിക ഘടകങ്ങളിലെ വിവിധതരത്തിലുള്ള സാങ്കേതികോപകരണങ്ങള്‍, വാര്‍ത്താവിനിമയയന്ത്രങ്ങള്‍, വൈദ്യുതോപകരണങ്ങള്‍ തുടങ്ങിയവയുടെ സംഭരണം, പരിശോധന, സംരക്ഷണം തുടങ്ങിയ സാങ്കേതിക പ്രവര്‍ത്തനങ്ങളാണ്‌ ഈ വിഭാഗം കൈകാര്യംചെയ്യുന്നത്‌. അത്യന്താധുനികങ്ങളായ പടക്കോപ്പുകളും യന്ത്രോപകരണങ്ങളും കൈകാര്യം ചെയ്യുന്നതിന്‌ പട്ടാളത്തെ സജ്ജമാക്കുന്നതില്‍ ഈ വിഭാഗം മര്‍മപ്രധാനമായ സേവനം നിര്‍വഹിക്കുന്നു.

റീമൗണ്ട്‌ ആന്‍ഡ്‌ വെറ്ററിനറി കോര്‍

മൃഗസംരക്ഷണശാസ്‌ത്രത്തില്‍ ബിരുദമെടുത്തവരും, കൃഷിശാസ്‌ത്രം, ഫാമിങ്‌ തുടങ്ങിയ വിഷയങ്ങളില്‍ പരിജ്ഞാനമുള്ളവരുമാണ്‌ ഈ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നത്‌. സൈനികാവശ്യത്തിനുള്ള ഫാം, ഡയറി, അശ്വങ്ങള്‍ എന്നിവയുടെ സംരക്ഷണം ഈ വിഭാഗം നിര്‍വഹിക്കുന്നു.

ആര്‍മി എഡ്യൂക്കേഷന്‍ കോര്‍

യുദ്ധപരിശീലനത്തോടൊപ്പം വിദ്യാഭ്യാസവും എന്ന തത്ത്വമാണ്‌ സായുധസേനയില്‍ നിലവിലുള്ളത്‌. "വിദ്യൈവ-ബലം' എന്ന ചൊല്ല്‌ ഇന്ത്യന്‍ സായുധസേനയുടെ മുദ്രാവാക്യങ്ങളില്‍ ഒന്നാണ്‌. ഒരു നല്ല മനുഷ്യന്‍, ഒരു നല്ല പൗരന്‍, ഒരു നല്ല യോദ്ധാവ്‌-ഈ നിലയിലേക്ക്‌ സൈനികരെ ഉയര്‍ത്തുന്നതിനുള്ള ബുദ്ധിശാലയാണ്‌ എഡ്യൂക്കേഷന്‍ കോര്‍. ബിരുദാനന്തരപഠനം നടത്തിയിട്ടുള്ളവരും വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യാനറിയാവുന്നവരുമാണ്‌ ഈ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നത്‌.

ആര്‍മി മെഡിക്കല്‍ കോര്‍

വൈദ്യശാസ്‌ത്രത്തില്‍ ബിരുദം നേടിയവരും ബിരുദാനന്തരപഠനം നടത്തിയിട്ടുള്ളവരും ഈ വിഭാഗത്തിന്റെ ചുമതലകള്‍ നിര്‍വഹിക്കുന്നു; നഴ്‌സിങ്ങില്‍ പരിശീലനവും ബിരുദവും ഉള്ളവരും ആര്‍മി മെഡിക്കല്‍ പരിശീലനകേന്ദ്രങ്ങളില്‍ പ്രത്യേക പരിശീലനം നേടിയിട്ടുള്ള ജവാന്മാരും ഇവരെ സഹായിക്കുന്നു. സേനാവിഭാഗങ്ങളിലെ ഉദ്യോഗസ്ഥന്മാരുടെയും ജവാന്മാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ആരോഗ്യസംരക്ഷണം, സായുധസേനയിലേക്കു തെരഞ്ഞെടുക്കപ്പെടുന്നവരുടെ വൈദ്യപരിശോധന, യുദ്ധമുന്നണിയില്‍ അപായം സംഭവിക്കുന്നവരുടെ ശുശ്രൂഷ തുടങ്ങിയ സേവനങ്ങള്‍ ഈ വിഭാഗം നിര്‍വഹിക്കുന്നു.

ആര്‍മി ഡെന്റല്‍ കോര്‍

സൈനികരുടെയും കുടുംബാംഗങ്ങളുടെയും ദന്തചികിത്സാസംബന്ധമായ എല്ലാ കാര്യങ്ങളും ഈ വിഭാഗത്തിന്റെ കര്‍ത്തവ്യമാണ്‌.

കോര്‍ ഒഫ്‌ മിലിട്ടറി പൊലീസ്‌

കരസേനയുടെ എല്ലാ ഘടകങ്ങളിലും കുറ്റാന്വേഷണം, നിയമസമാധാനപാലനം തുടങ്ങിയ ജോലികള്‍ക്കായി മിലിട്ടറി പൊലീസിനെയും സംഘടിപ്പിച്ചിട്ടുണ്ട്‌. ബ്രിഗേഡിയര്‍ റാങ്കുള്ള പ്രോവോസ്റ്റ്‌ മാര്‍ഷലി (Provost Marshal)ന്റെ കീഴിലാണ്‌ ഈ വിഭാഗം പ്രവര്‍ത്തിക്കുന്നത്‌.

ആര്‍മി പോസ്റ്റല്‍ സര്‍വീസ്‌

സായുധസേനയുടെ തപാലാവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിന്‌ ചുമതലപ്പെട്ട വിഭാഗമാണിത്‌.

റിസര്‍ച്ച്‌ ആന്‍ഡ്‌ ഡെവലപ്‌മെന്റ്‌ വിഭാഗം

കരസേനയടക്കമുള്ള എല്ലാ സായുധസേനാവിഭാഗങ്ങളെയും പ്രതിനിധീകരിച്ചുകൊണ്ട്‌ റിസര്‍ച്ച്‌ ആന്‍ഡ്‌ ഡെവലപ്‌മെന്റ്‌ വിഭാഗം എന്ന പേരില്‍ ഒരു ഘടകം നിലവിലുണ്ട്‌.പ്രത്യേക സാഹചര്യങ്ങളിലും വിവിധ ശീതോഷ്‌ണാവസ്ഥകളിലും സൈനികസാമഗ്രികള്‍ ഭദ്രമായി സൂക്ഷിക്കുക, പട്ടാളക്കാരുടെ ഭക്ഷണകാര്യങ്ങളെപ്പറ്റിയും മറ്റും ഗവേഷണങ്ങള്‍ നടത്തുക തുടങ്ങിയ ജോലികളാണ്‌ ഇവര്‍ നിര്‍വഹിക്കുന്നത്‌. നിരവധി ശാസ്‌ത്രജ്ഞന്മാരും എന്‍ജിനീയര്‍മാരും ഉള്‍ക്കൊള്ളുന്നതാണ്‌ ഈ വിഭാഗം. മിലിട്ടറി ഫാംസ്‌ സര്‍വീസ്‌, ആര്‍മിഫിസിക്കല്‍ ട്രെയിനിങ്‌ കോര്‍, ഇന്റലിജന്‍സ്‌ കോര്‍, ജഡ്‌ജ്‌-അഡ്വക്കേറ്റ്‌ ജനറല്‍ ഡിപ്പാര്‍ട്ടുമെന്റ്‌, പയനിയര്‍ കോര്‍ എന്നിവയാണ്‌ മറ്റ്‌ വിഭാഗങ്ങള്‍. ആയോധന-സഹായ വിഭാഗങ്ങളെ മൊത്തത്തില്‍ റെഗുലര്‍ ആര്‍മി എന്നു വിശേഷിപ്പിക്കുന്നു. സൈനിക പരിശീലനം നേടിയിട്ടുള്ള അനുബന്ധ വിഭാഗങ്ങളാണ്‌ റിസര്‍വ്‌ ആര്‍മി, ടെറിട്ടോറിയല്‍ ആര്‍മി, നാഷണല്‍ കേഡറ്റ്‌ കോര്‍ തുടങ്ങിയവ.

സംഘടന

റിപ്പബ്ലിക്ദിന പരേഡില്‍ പ്രകടനം നടത്തുന്ന കരസേനാവിഭാഗം

കരസേനാവിഭാഗങ്ങളെ അംഗബലത്തിന്റെ അടിസ്ഥാനത്തില്‍ സെക്ഷന്‍, പ്ലാറ്റൂണ്‍, കമ്പനി, ബറ്റാലിയന്‍, ബ്രിഗേഡ്‌, ഡിവിഷന്‍, കോര്‍ എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നു.

ഭരണസൗകര്യാര്‍ഥം കരസേനയെ വിവിധ കമാന്‍ഡുകളായി വികേന്ദ്രീകരിച്ചിരിക്കുന്നു. കമാന്‍ഡിന്റെ തലവന്‍ ജനറല്‍ ആഫീസര്‍ കമാന്‍ഡിങ്‌-ഇന്‍-ചീഫ്‌ എന്നാണ്‌ അറിയപ്പെടുന്നത്‌. ഇന്ത്യയില്‍ ആറ്‌ ആര്‍മി കമാന്‍ഡുകളാണുള്ളത്‌: സതേണ്‍കമാന്‍ഡ്‌-ആസ്ഥാനം പൂണെ; വെസ്റ്റേണ്‍ കമാന്‍ഡ്‌-ആസ്ഥാനം ചണ്ഡിഗഢ്‌; നോര്‍തേണ്‍ കമാന്‍ഡ്‌-ആസ്ഥാനം ഉഥമ്‌പൂര്‍; സെന്‍ട്രല്‍ കമാന്‍ഡ്‌-ആസ്ഥാനം ലഖ്‌നൗ; ഈസ്റ്റേണ്‍ കമാന്‍ഡ്‌-ആസ്ഥാനം കൊല്‍ക്കത്ത; സൗത്ത്‌ വെസ്റ്റേണ്‍ കമാന്‍ഡ്‌-ആസ്ഥാനം ജയ്‌പൂര്‍, കൂടാതെ സിംല ആസ്ഥാനമായി ഒരു ട്രെയിനിങ്‌ കമാന്‍ഡും നിലവിലുണ്ട്‌.

ഇന്ത്യന്‍ കരസേനയുടെ മേധാവിയെ ചീഫ്‌ ഒഫ്‌ ആര്‍മി സ്റ്റാഫ്‌ എന്നു പറയുന്നു. അദ്ദേഹത്തിന്‌ ജനറല്‍ പദവിയാണ്‌ നല്‌കിയിട്ടുള്ളത്‌. എന്നാല്‍ ചീഫ്‌ ഒഫ്‌ ആര്‍മി സ്റ്റാഫ്‌ ആയിരുന്ന ജനറല്‍ എസ്‌.എച്ച്‌.എഫ്‌.ജെ. മനേക്‌ഷായ്‌ക്ക്‌ ഫീല്‍ഡ്‌ മാര്‍ഷല്‍ എന്ന അത്യുന്നതപദവി നല്‌കുകയുണ്ടായി. ഇന്ത്യന്‍ കരസേനയിലെ രണ്ടാമത്തെ ഫീല്‍ഡ്‌ മാര്‍ഷല്‍ ഭാരതീയ സേനയുടെ ആദ്യ കരസേനാ മേധാവി ആയിരുന്ന കെ.എം. കരിയപ്പ ആണ്‌.

കരസേനാമേധാവിയുടെ ആസ്ഥാനം ഡല്‍ഹിയാണ്‌. ഇദ്ദേഹത്തെ സഹായിക്കാന്‍ വൈസ്‌ ചീഫ്‌ ഒഫ്‌ ദി ആര്‍മി സ്റ്റാഫും ഏഴ്‌ പ്രിന്‍സിപ്പല്‍ സ്റ്റാഫ്‌ ആഫീസര്‍മാരുമുണ്ട്‌. പ്രിന്‍സിപ്പല്‍ സ്റ്റാഫ്‌ ആഫീസര്‍മാര്‍ക്ക്‌ ഡെപ്യൂട്ടി ചീഫ്‌ ഒഫ്‌ ദി ആര്‍മി സ്റ്റാഫ്‌, അഡ്‌ജുറ്റന്‍ഡ്‌ ജനറല്‍, ക്വാട്ടര്‍ മാസ്റ്റര്‍ ജനറല്‍, മാസ്റ്റര്‍ ജനറല്‍ ഒഫ്‌ ഓര്‍ഡ്‌നന്‍സ്‌, മിലിട്ടറി സെക്രട്ടറി, എന്‍ജിനീയര്‍ ഇന്‍-ചീഫ്‌ എന്നീ പദവികള്‍ നല്‌കപ്പെട്ടിരിക്കുന്നു.

കരസേനയടക്കമുള്ള എല്ലാ സായുധ സേനാവിഭാഗങ്ങളുടെയും ഭരണച്ചുമതല നിക്ഷിപ്‌തമായിരിക്കുന്നത്‌ രാജ്യരക്ഷാമന്ത്രിയിലാണ്‌. ഭരണഘടന പ്രകാരം എല്ലാ സായുധസേനയുടെയും സുപ്രീം കമാന്‍ഡര്‍ ഇന്ത്യാ റിപ്പബ്ലിക്കിന്റെ പ്രസിഡന്റാണ്‌.

റിക്രൂട്ട്‌മെന്റും ട്രെയിനിങ്ങും

സേനാ റിക്രൂട്ട്‌മെന്റിന്റെ ഭാഗമായി നടത്തുന്ന കായികക്ഷമതാ പരിശോധന


ഇന്ത്യന്‍ കരസേനയിലേക്ക്‌ ജവാന്മാരെ "ഓപ്പണ്‍ റിക്രൂട്ട്‌മെന്റ്‌ റാലി'യിലൂടെ തെരഞ്ഞെടുക്കുന്ന രീതിയാണ്‌ പ്രാബല്യത്തില്‍ ഉള്ളത്‌. തെരഞ്ഞെടുക്കപ്പെടുന്നതിന്‌ നിശ്ചിതമായ കായികക്ഷമതയും വിദ്യാഭ്യാസ യോഗ്യതകളും നിഷ്‌കര്‍ഷിക്കപ്പെട്ടിരിക്കുന്നു. ആഫീസര്‍മാരെ തെരഞ്ഞെടുക്കുന്നത്‌ യൂണിയന്‍ പബ്ലിക്‌ സര്‍വീസ്‌ കമ്മിഷന്‍, സര്‍വീസ്‌ സെലക്ഷന്‍ ബോര്‍ഡ്‌ (S.S.B.) എന്നിവ വഴിയാണ്‌. ഇതിലേക്കായി പൊതുവിഭാഗത്തില്‍നിന്നു നേരിട്ടും, രാഷ്‌ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളജ്‌, നാഷണല്‍ ഡിഫന്‍സ്‌ അക്കാദമി, നാഷണല്‍ കേഡറ്റ്‌ കോര്‍ (N.C.C.) എന്നിവയില്‍നിന്നും തെരഞ്ഞെടുപ്പുകള്‍ നടത്തുന്നു; ഇന്ത്യന്‍ കരസേനയില്‍ കമ്മിഷന്‍ കിട്ടുന്ന യുവാക്കള്‍ക്ക്‌ ഡെറാഡൂണിലുള്ള ഇന്ത്യന്‍ മിലിട്ടറി അക്കാദമിയിലെ കഠിനപരിശീലനങ്ങള്‍ക്ക്‌ വിധേയരാകേണ്ടതുണ്ട്‌. അതില്‍ വിജയികളാവുന്നവര്‍ക്കാണ്‌ ആഫീസര്‍പദവി നല്‌കുന്നത്‌. തുടര്‍ന്ന്‌ അവരെ കരസേനയുടെ വിവിധ യൂണിറ്റുകളിലേക്ക്‌ നിയോഗിക്കുകയും ചെയ്യുന്നു. അതിനുശേഷം അവര്‍ക്കോരോരുത്തര്‍ക്കും അവരുടെ യൂണിറ്റ്‌ ട്രെയിനിങ്‌ സെന്ററുകളില്‍ പ്രത്യേക പരിശീലനങ്ങള്‍ നല്‌കപ്പെടുന്നു. തുടര്‍ന്നുള്ള സേവനകാലത്തും വിവിധ വിഷയങ്ങളെയും യുദ്ധമുറകളെയുംപറ്റിയുള്ള പരിശീലനങ്ങള്‍ നല്‌കപ്പെടുന്നുണ്ട്‌. ഉദാഹരണമായി യങ്‌ ആഫീസേഴ്‌സ്‌ കോഴ്‌സ്‌, കമാന്‍ഡൊ കോഴ്‌സ്‌, ടെലികമ്യൂണിക്കേഷന്‍ ആന്‍ഡ്‌ എന്‍ജിനീയറിങ്‌ കോഴ്‌സ്‌, സിഗ്നല്‍ കോഴ്‌സ്‌, സര്‍വേ കോഴ്‌സ്‌, ലോങ്‌ ഗച്ചറി സ്റ്റാഫ്‌ കോളജ്‌ കോഴ്‌സ്‌ തുടങ്ങിയവയ്‌ക്കെല്ലാം വ്യത്യസ്‌ത ശിക്ഷണരീതികളാണുള്ളത്‌. റെഗുലര്‍ ആര്‍മി സര്‍വീസിനു പുറമേ എമര്‍ജന്‍സി കമ്മിഷന്‍, ഷോര്‍ട്ട്‌ സര്‍വിസ്‌ കമ്മിഷന്‍ തുടങ്ങിയവ വഴി തെരഞ്ഞെടുപ്പു നടത്തി മദ്രാസിലുള്ള ആഫീസേഴ്‌സ്‌ ട്രെയിനിങ്‌ സ്‌കൂളില്‍ (OTS) പരിശീലനം കൊടുത്ത്‌ ചുരുങ്ങിയകാലത്തെ സേവനത്തിന്‌ നിയമിക്കുന്ന ഏര്‍പ്പാടും നിലവിലുണ്ട്‌.

സ്‌ത്രീകള്‍ക്ക്‌ ഇന്ത്യന്‍ കരസേനയില്‍ മതിയായ പ്രാതിനിധ്യം നേടുവാനുള്ള അവസരം ലഭ്യമായിട്ടുണ്ട്‌. രണ്ടാം ലോകയുദ്ധം മുതല്‍ക്കേ ആര്‍മി മെഡിക്കല്‍ കോറില്‍ ഡോക്‌ടര്‍, നഴ്‌സ്‌ എന്നീ തസ്‌തികകളില്‍ സ്‌ത്രീകള്‍ സേവനമനുഷ്‌ഠിച്ചുവരുന്നു. പില്‌ക്കാലത്ത്‌ സര്‍വീസസ്‌, ഓര്‍ഡിനന്‍സ്‌, ഇലക്‌ട്രിക്കല്‍ & മെക്കാനിക്കല്‍ എന്‍ജിനീയര്‍, ഇന്റലിജന്‍സ്‌, എഡ്യൂക്കേഷന്‍, സിഗ്നല്‍സ്‌ എന്നീ കോറുകളിലും ജഡ്‌ജ്‌-അഡ്വക്കേറ്റ്‌ ജനറല്‍ ആഫീസിലും വനിതകളുടെ സേവനം അനുവദിക്കപ്പെട്ടു. നിലവില്‍ ആയിരത്തിലധികം വനിതാ ഓഫീസര്‍മാര്‍ സേനയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌.

ആയുധങ്ങള്‍

പൃഥ്വി മിസൈല്‍
ഡി.ആര്‍.ഡി.ഒ. വികസിപ്പിച്ചെടുത്ത ആകാശ് മിസൈല്‍

കരസേനയുടെ ഉപയോഗത്തിലുള്ള ആയുധങ്ങളെ പ്രധാനമായും സ്‌മാള്‍ ആംസ്‌, ആര്‍ട്ടിലറി എന്നിങ്ങനെ രണ്ടായിതിരിക്കാം.

റൈഫിള്‍, സെമി-ഓട്ടൊമാറ്റിക്‌ റൈഫിള്‍, ലൈറ്റ്‌ മെഷീന്‍ ഗണ്‍ (LMG), മീഡിയം മെഷീന്‍ ഗണ്‍ (MMG), സബ്‌മെഷീന്‍ ഗണ്‍ (SMG), സ്റ്റെന്‍ ഗണ്‍, മെഷീന്‍ പിസ്റ്റല്‍, ഗ്രനേഡ്‌, മൈന്‍സ്‌, മോര്‍ട്ടര്‍, റോക്കറ്റ്‌, റിക്കോയില്‍ലസ്‌ ഗണ്‍ ഇവയെല്ലാം സ്‌മാള്‍ ആംസ്‌ വിഭാഗത്തിലുള്‍പ്പെടുന്ന സൈനികായുധങ്ങളാണ്‌. ആര്‍ട്ടിലറി ഗച്ചുകള്‍, ഹൊവിറ്റ്‌സറുകള്‍ (Howit-zers), വിമാനവേധത്തോക്കുകള്‍ (Anti-aircraft guns), മിസൈലുകള്‍, കവചിതവാഹനങ്ങള്‍, ടാങ്കുകള്‍ എന്നിവയാണ്‌ ആര്‍ട്ടിലറി വിഭാഗത്തില്‍പ്പെടുന്ന ആയുധങ്ങള്‍. ആയുധങ്ങള്‍ക്കായി ഒരു കാലത്ത്‌ വിദേശരാജ്യങ്ങളെ ആശ്രയിച്ചിരുന്ന ഇന്ത്യ ഇന്ന്‌ സ്വയംപര്യാപ്‌തയിലേക്കു നീങ്ങുകയാണ്‌. പ്രതിരോധരംഗത്തെ ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്‌ ഡിഫന്‍സ്‌ റിസര്‍ച്ച്‌ ആന്‍ഡ്‌ ഡെവലപ്‌മെന്റ്‌ ഓര്‍ഗനൈസേഷനാണ്‌ (DRDO). ഇന്ന്‌ മൂവായിരത്തിലധികം ആധുനിക ടാങ്കുകള്‍ ഇന്ത്യയ്‌ക്കുണ്ട്‌. ഡി.ആര്‍.ഡി.ഒ. വികസിപ്പിച്ച വൈജയന്ത, അര്‍ജുന്‍ ടി.72 എന്നിവ ഇതില്‍പ്പെടുന്നു. ത്രിശൂല്‍, പൃഥ്വി, അഗ്നി, ആകാശ്‌ തുടങ്ങി നിരവധി മിസൈലുകളും വികസിപ്പിച്ചിട്ടുണ്ട്‌.

ആണവ/ജൈവ/രാസായുധങ്ങളുപയോഗിച്ചുള്ള ആക്രമണങ്ങളെ നേരിടാന്‍ കഴിവുള്ള പ്രത്യേക പരിശീലനം ലഭിച്ച സേനാവിഭാഗം ഇന്ത്യന്‍ കരസേനയ്‌ക്കുണ്ട്‌. രണ്ടായിരത്തിലധികം സൈനികരുള്ള വിഭാഗമാണിത്‌.

വിവരസാങ്കേതിക വിദ്യയിലുണ്ടായ വിപ്ലവകരമായ മാറ്റങ്ങള്‍ക്കനുസരിച്ച്‌ ഇന്ത്യന്‍ കരസേനയില്‍ കാര്യക്ഷമമായ പരിഷ്‌കാരങ്ങള്‍ നടക്കുകയുണ്ടായി. എല്ലാ ഓഫീസര്‍മാരെയും കംപ്യൂട്ടര്‍ സാക്ഷരരാക്കുന്നതിനുള്ള ഒരു പ്രത്യേക പദ്ധതിക്ക്‌ കരസേന 2002-ല്‍ തുടക്കം കുറിച്ചു. റേഡിയോ എന്‍ജിനീയറിങ്‌ നെറ്റ്‌വര്‍ക്‌, ആര്‍മി സ്റ്റാറ്റിക്‌ കമ്യൂണിക്കേഷന്‍ നെറ്റ്‌വര്‍ക്ക്‌ തുടങ്ങിയ വിവരകൈമാറ്റശൃംഖലകള്‍ ആധുനിക ഫൈബര്‍ ഒപ്‌റ്റിക്‌സ്‌ സാങ്കേതിക വിദ്യയിലേക്ക്‌ മാറ്റി. ഓഡിയോ/ഡേറ്റ/മള്‍ട്ടിമീഡിയ കൈമാറ്റത്തിനായി നൂതന കംപ്യൂട്ടര്‍ സംവിധാനങ്ങള്‍ സ്ഥാപിക്കപ്പെട്ടു. സേനയുടെ ആധുനികവത്‌കരണം ലക്ഷ്യമാക്കിയുള്ള ഒരു പഞ്ചവത്സരപദ്ധതി 2003-ലാണ്‌ ആരംഭിച്ചത്‌. ആധുനിക റഡാര്‍ സംവിധാനങ്ങള്‍, കൃത്രിമോപഗ്രഹങ്ങള്‍, സ്വയം പ്രവര്‍ത്തിക്കാന്‍ കഴിവുള്ള കംപ്യൂട്ടര്‍ അധിഷ്‌ഠിത ആയുധങ്ങള്‍, ആളില്ലാവിമാനങ്ങള്‍ എന്നിവ കരസേനയുടെ ഭാഗമായി.

ബഹുമതികള്‍

കരസേനയില്‍ അസാമാന്യധീരതയ്‌ക്കും വീരകൃത്യങ്ങള്‍ക്കും പ്രസിഡന്റ്‌ നല്‌കുന്ന വിവിധ മെഡലുകളും അവാര്‍ഡുകളും താഴെപ്പറയുന്നവയാണ്‌: പരമവീരചക്രം, അശോകചക്രം, പരമവിശിഷ്‌ടസേവാമെഡല്‍, മഹാവീരചക്രം, കീര്‍ത്തി ചക്രം, അതിവിശിഷ്‌ടസേവാമെഡല്‍, വീരചക്രം, ശൗര്യചക്രം, സേനാമെഡല്‍, വിശിഷ്‌ടസേവാമെഡല്‍, സമര സേവാസ്റ്റാര്‍ (1965), സൈന്യസേവാമെഡല്‍, ടെറിട്ടോറിയല്‍ ആര്‍മി ഡക്കറേഷന്‍, ടെറിട്ടോറിയല്‍ ആര്‍മി മെഡല്‍. നോ. ആജ്ഞാപദങ്ങള്‍; ആയുധങ്ങള്‍; ഇന്ത്യ; ഇന്ത്യന്‍ നാവികസേന; ഇന്ത്യന്‍ വ്യോമസേന; ഇന്ത്യന്‍ മിലിട്ടറി അക്കാദമി; കാലാള്‍പ്പട; നാഷണല്‍ കേഡറ്റ്‌ കോര്‍; നാഷണല്‍ ഡിഫന്‍സ്‌ അക്കാദമി

(എം.പി. മാധവമേനോന്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍