This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ്‌ ലീഗ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ്‌ ലീഗ്‌

നേതാജി സുഭാഷ്‌ ചന്ദ്രബോസ്‌

ഇന്ത്യയുടെ സ്വാതന്ത്ര്യലബ്‌ധിക്കുവേണ്ടി രണ്ടാം ലോകയുദ്ധകാലത്ത്‌ കിഴക്കന്‍ ഏഷ്യയില്‍ പ്രവര്‍ത്തിച്ചിരുന്ന സംഘടന. ജപ്പാന്‍, തായ്‌ലന്‍ഡ്‌, ബര്‍മ, മലേഷ്യ, സിംഗപ്പൂര്‍, ഷങ്‌ഹൈ എന്നിവിടങ്ങളിലെ പ്രാദേശിക ഇന്ത്യന്‍ സംഘടനകള്‍ ലയിച്ചുണ്ടായ ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ്‌ ലീഗ്‌ അവിടത്തെ ഇന്ത്യാക്കാരില്‍ ദേശീയബോധം വളര്‍ത്തുന്നതില്‍ സുപ്രധാന പങ്കാണ്‌ വഹിച്ചത്‌.

രണ്ടാം ലോകയുദ്ധത്തില്‍ ജപ്പാന്‍ ബ്രിട്ടനെതിരെ യുദ്ധം പ്രഖ്യാപിച്ചതോടെ ഇന്ത്യയുടെ വിമോചനത്തിനായി ജപ്പാന്റെ സഹായം തേടണമെന്ന അഭിപ്രായം കിഴക്കന്‍ ഏഷ്യയിലെ ഇന്ത്യാക്കാരില്‍ പ്രബലമായി. ഇന്ത്യയുടെ സ്വാതന്ത്യ്രം ലക്ഷ്യമാക്കി ഇക്കാലത്ത്‌ കിഴക്കന്‍ ഏഷ്യയില്‍ നിലവില്‍വന്ന നിരവധി സംഘടനകളില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു പ്രമുഖ വിപ്ലവകാരിയായ രാഷ്‌ബിഹാരി ബോസ്‌ ജപ്പാനില്‍ സ്ഥാപിച്ച ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ്‌ ലീഗ്‌. സിക്ക്‌ വിപ്ലവകാരികളായ ബാബ അമര്‍സിങ്ങിന്റെയും ഗ്യാനി പ്രീതംസിങ്ങിന്റെയും ശ്രമഫലമായി തായ്‌ലന്‍ഡിലും മലേഷ്യയിലും ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ്‌ ലീഗുകള്‍ സ്ഥാപിക്കപ്പെട്ടു. ജപ്പാന്റെ സഹായവും പിന്തുണയും ഈ പ്രാദേശിക സംഘടനകള്‍ക്കു ലഭിച്ചിരുന്നു. മലയാളിയായ എന്‍. രാഘവനായിരുന്നു മലേഷ്യന്‍ ഇന്‍ഡിപെന്‍ഡന്‍സ്‌ ലീഗിന്റെ പ്രസിഡന്റ്‌. സിംഗപ്പൂരിലെ ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ്‌ ലീഗ്‌ സ്ഥാപിക്കുന്നതിന്‌ മുന്‍കൈ എടുത്തത്‌ കെ.പി. കേശവമേനോനാണ്‌. ജപ്പാന്റെ സൈന്യത്തിലെ മേജര്‍ ഫുജിവോറയായിരുന്നു ജപ്പാന്‍ സര്‍ക്കാരിനെയും കിഴക്കന്‍ ഏഷ്യയിലെ ഇന്ത്യാക്കാരെയും ബന്ധിപ്പിക്കുന്ന കണ്ണിയായി പ്രവര്‍ത്തിച്ചിരുന്നത്‌.

മലേഷ്യ, തായ്‌ലന്‍ഡ്‌, സിംഗപ്പൂര്‍ എന്നിവിടങ്ങളിലെ ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ്‌ ലീഗിന്റെ പ്രതിനിധികള്‍ സിംഗപ്പൂരില്‍ സമ്മേളിക്കുകയുണ്ടായി (1942 മാ. 9, 10). ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി കിഴക്കന്‍ ഏഷ്യയിലെ ഇന്ത്യാക്കാര്‍ ഒന്നിക്കണമെന്ന്‌ ആഹ്വാനം ചെയ്‌ത ഈ സമ്മേളനം കിഴക്കന്‍ ഏഷ്യയിലെ ഇന്ത്യന്‍ സ്വാതന്ത്ര്യപ്രസ്ഥാനത്തെ നയിക്കുവാന്‍ സുഭാഷ്‌ ചന്ദ്രബോസിനെ ക്ഷണിച്ചു. ടോക്കിയോ സമ്മേളനത്തിന്റെ മുന്നോടിയായ ഈ സമ്മേളനത്തില്‍ രാഷ്‌ബിഹാരി ബോസ്‌, ബ്രിട്ടീഷ്‌ ഇന്ത്യന്‍ പട്ടാളക്കാരില്‍ നിന്നും ഇന്ത്യന്‍ ദേശീയസേന രൂപവത്‌കരിച്ച ക്യാപ്‌റ്റന്‍ മോഹന്‍സിങ്‌ തുടങ്ങിയവരും പങ്കെടുത്തിരുന്നു.

1942 മാ. 28 മുതല്‍ 30 വരെ ടോക്കിയോയില്‍ രാഷ്‌ബിഹാരി ബോസിന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനം കിഴക്കന്‍-തെക്കു കിഴക്കന്‍ ഏഷ്യയിലെ എല്ലാ ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ്‌ ലീഗ്‌ ശാഖകളെയും സംയോജിപ്പിച്ച്‌ ഒരു ഏകീകൃത ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ്‌ ലീഗ്‌ രൂപവത്‌കരിക്കാനും ലീഗിന്റെ നിയന്ത്രണത്തില്‍ ഔദ്യോഗികമായി ഇന്ത്യന്‍ ദേശീയസേന (ഐ.എന്‍.എ.) സംഘടിപ്പിക്കാനും തീരുമാനിച്ചു. ഇന്ത്യയുടെ പൂര്‍ണസ്വാതന്ത്ര്യത്തിനുവേണ്ട എല്ലാ സഹായസഹകരണങ്ങളും നല്‌കുമെന്ന ഒരു ഔപചാരികപ്രഖ്യാപനം ജപ്പാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്ന്‌ സമ്മേളനം ആവശ്യപ്പെട്ടു. പ്രാദേശിക സംഘടനകളുടെ ലയനത്തിലൂടെ കിഴക്കന്‍ ഏഷ്യയിലെ 8 ദശലക്ഷം ജനങ്ങളുടെ ഏക പ്രാതിനിധ്യ സംഘടനയായി ലീഗ്‌ മാറിയത്‌ ചരിത്രപ്രധാനമായ ഒരു കാല്‍വയ്‌പായിരുന്നു.

ടോക്കിയോ സമ്മേളനത്തിന്റെ തീരുമാനങ്ങളനുസരിച്ച്‌ കൂടുതല്‍ പ്രാതിനിധ്യസ്വഭാവമുള്ള ഒരു യോഗം ജൂണ്‍ 15 മുതല്‍ 23 വരെ ബാങ്കോക്കില്‍ നടക്കുകയുണ്ടായി. ഈ യോഗത്തില്‍ കിഴക്കന്‍-തെക്കുകിഴക്കന്‍ ഏഷ്യയില്‍ നിന്നുള്ള നൂറോളം പ്രതിനിധികള്‍ക്കു പുറമേ ഐ.എന്‍.എയില്‍ നിന്നും വളരെയധികം പ്രതിനിധികളും പങ്കെടുത്തു. ഈ യോഗത്തില്‍ വച്ചാണ്‌ ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ്‌ ലീഗിന്റെയും ഇന്ത്യന്‍ ദേശീയസേനയുടെയും അടിസ്ഥാനതത്ത്വങ്ങള്‍ക്ക്‌ രൂപം നല്‍കപ്പെട്ടത്‌. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ഉദ്ദേശ്യങ്ങളോട്‌ യോജിപ്പുള്ള നയതന്ത്രമാണ്‌ കിഴക്കന്‍-തെക്കുകിഴക്കന്‍ ഏഷ്യയിലെ സ്വാതന്ത്ര്യപ്രസ്ഥാനവും സ്വീകരിക്കേണ്ടതെന്ന്‌ ബാങ്കോക്ക്‌ സമ്മേളനം തീരുമാനിച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യപ്രസ്ഥാനത്തോടും ഇന്ത്യയോടും ജപ്പാന്റെ സമീപനവും നയവും എന്താണെന്ന്‌ വ്യക്തമാക്കണമെന്നും സമ്മേളനം ആവശ്യപ്പെടുകയുണ്ടായി. രാഷ്‌ബിഹാരി ബോസ്‌ പ്രസിഡന്റായും എന്‍.രാഘവന്‍, കെ.പി.കേശവമേനോന്‍, ക്യാപ്‌റ്റന്‍ മോഹന്‍സിങ്‌, കേണല്‍ ജി.ക്യു. ഗിലാനി എന്നിവര്‍ അംഗങ്ങളായും ഉള്ള ഒരു കര്‍മസമിതി (കൗണ്‍സില്‍ ഒഫ്‌ ആക്‌ഷന്‍) തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ്‌ ലീഗിന്റെ ആസ്ഥാനം ബാങ്കോക്കില്‍ സ്ഥാപിതമായി.

അല്‌പകാലത്തിനുള്ളില്‍ ഈ കര്‍മസമിതിക്കുള്ളിലും, കര്‍മസമിതിയും ജപ്പാന്‍കാരുമായുള്ള ബന്ധത്തിലും ചില വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടു. ജപ്പാന്റെ രാഷ്‌ട്രീയ ലക്ഷ്യത്തെക്കുറിച്ചുള്ള സംശയങ്ങള്‍ക്കു പുറമേ മോഹന്‍സിങ്ങിന്റെ സ്വേച്ഛാധിപത്യ രീതികളും സംഘടനയുടെ കെട്ടുറപ്പിനെ പ്രതികൂലമായി ബാധിക്കുകയുണ്ടായി. ബാങ്കോക്ക്‌ സമ്മേളനം പാസാക്കിയ പ്രമേയങ്ങള്‍ക്ക്‌ ഔപചാരികവും വ്യക്തവുമായ മറുപടി നല്‍കാന്‍ ജപ്പാന്‍ ഗവണ്‍മെന്റ്‌ കാണിച്ച വിസമ്മതവും മേജര്‍ ഫുജിവോറയെത്തുടര്‍ന്ന്‌ ജപ്പാന്‍ ലെയ്‌സണ്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ (Japanese Laison Department) തലവന്മാരായി അധികാരമേറ്റെടുത്ത ഉദ്യോഗസ്ഥന്മാരുടെ നയരഹിതമായ പെരുമാറ്റങ്ങളും അഭിപ്രായഭിന്നതകള്‍ക്ക്‌ ആക്കംകൂട്ടി. ഇന്ത്യന്‍ സ്വാതന്ത്ര്യപ്രസ്ഥാനത്തോടും ഇന്ത്യയോടും ജപ്പാന്റെ സമീപനം വ്യക്തമാക്കുന്ന മറുപടി കിട്ടാനുള്ള ശ്രമം വിഫലമായപ്പോള്‍ രാഷ്‌ബിഹാരി ബോസും എന്‍.രാഘവനും ഒഴികെ കര്‍മസമിതിയിലെ മറ്റ്‌ അംഗങ്ങള്‍ രാജിവച്ചു. ഈ സന്ദര്‍ഭത്തില്‍ ഇന്ത്യന്‍ ദേശീയസേനയുടെ കൂറ്‌ വ്യക്തിപരമായി തന്നോടാണെന്നും ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ്‌ ലീഗിനോടല്ലെന്നും ജനറല്‍ മോഹന്‍സിങ്‌ പ്രഖ്യാപിച്ചത്‌ ബാങ്കോക്ക്‌ സമ്മേളനത്തിന്റെ തീരുമാനത്തിനു കടകവിരുദ്ധമായിരുന്നു. മോഹന്‍സിങ്ങിന്റെ ഈ നിലപാട്‌ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കി. ജാപ്പനീസ്‌ അധികാരികളില്‍നിന്നും പ്രതീക്ഷിച്ച സഹായസഹകരണം ലഭിക്കാത്തതിനെത്തുടര്‍ന്ന്‌ ഇന്ത്യന്‍ ദേശീയസേനയെ പിരിച്ചുവിട്ട മോഹന്‍സിങ്ങിന്റെ നടപടിയുടെ സാംഗത്യത്തെ ചോദ്യം ചെയ്‌ത രാഷ്‌ബിഹാരി ബോസ്‌ മോഹന്‍സിങ്ങിനെ അച്ചടക്കരാഹിത്യക്കുറ്റം ചുമത്തി സൈനികോദ്യോഗത്തില്‍നിന്നു പിരിച്ചുവിട്ടു.

ഇന്ത്യന്‍ ദേശീയസേനയിലെ ഈ തകര്‍ച്ച ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ്‌ ലീഗിനെയും ബാധിച്ചു. കര്‍മസമിതിയിലെ അവശേഷിച്ച ഏക അംഗമായ എന്‍. രാഘവനും രാജിവച്ചതിനെത്തുടര്‍ന്ന്‌ പ്രസിഡന്റ്‌ എന്നനിലയില്‍ സകല ഉത്തരവാദിത്തങ്ങളും ഏറ്റെടുത്ത രാഷ്‌ബിഹാരി ബോസ്‌ ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ്‌ ലീഗിന്റെ ആസ്ഥാനം ബാങ്കോക്കില്‍ നിന്ന്‌ സിംഗപ്പൂരിലേക്കുമാറ്റി.

1942 ജൂല. 2-ന്‌ സിംഗപ്പൂരിലെത്തിയ സുഭാഷ്‌ ചന്ദ്രബോസ്‌, കിഴക്കന്‍ ഏഷ്യയിലെ സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ നേതൃത്വം രാഷ്‌ബിഹാരി ബോസില്‍ നിന്നും ഏറ്റുവാങ്ങി. ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ്‌ ലീഗ്‌, ഇന്ത്യന്‍ നാഷണല്‍ ആര്‍മി എന്നിവ പുനഃസംഘടിപ്പിച്ചതിലൂടെ പ്രസ്ഥാനത്തിനു പുതിയ ഉണര്‍വു നല്‌കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഇന്ത്യന്‍ ദേശീയസേനയിലേക്ക്‌ പുരുഷന്മാരെയും അതിലെ വനിതാറെജിമെന്റായ ഝാന്‍സിറാണിയിലേക്ക്‌ സ്‌ത്രീകളെയും റിക്രൂട്ട്‌ ചെയ്യുന്ന പ്രവര്‍ത്തനം ത്വരിതപ്പെടുത്തുക, മാനവവിഭവ സമാഹരണം, ധനസംഭരണം ഊര്‍ജിതമാക്കുക എന്നിവയാണ്‌ ലീഗിന്റെ ആഭിമുഖ്യത്തില്‍ നടന്നത്‌.

സുഭാഷ്‌ ചന്ദ്രബോസിന്റെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട ആസാദ്‌ ഹിന്ദ്‌ താത്‌കാലിക ഗവണ്‍മെന്റ്‌ ബ്രിട്ടന്‍, യു.എസ്‌. എന്നീ രാജ്യങ്ങള്‍ക്കെതിരായി യുദ്ധപ്രഖ്യാപനം നടത്തി. 1944 ജനു. 7-ന്‌ ആസാദ്‌ ഹിന്ദു ഗവണ്‍മെന്റിന്റെയും ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ്‌ ലീഗിന്റെയും ആസ്ഥാനം റംഗൂണിലേക്ക്‌ മാറ്റി.

ഇംഫാല്‍ കീഴടക്കുവാനുള്ള പരിശ്രമങ്ങള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന്‌ ജപ്പാന്‍കാര്‍ ബര്‍മയില്‍ നിന്നു പിന്മാറി. 1945 ഏ. 24-ന്‌ ആസാദ്‌ഹിന്ദ്‌ ഗവണ്‍മെന്റിന്റെ ആസ്ഥാനം റംഗൂണില്‍ നിന്നും മാറ്റിയെങ്കിലും, ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ്‌ ലീഗ്‌ റംഗൂണില്‍ത്തന്നെ തുടര്‍ന്നു പ്രവര്‍ത്തിച്ചു. ബ്രിട്ടീഷ്‌ സൈന്യം ബര്‍മയില്‍ വീണ്ടും പ്രവേശിച്ചപ്പോഴും ഈ സംഘടനയുടെ പ്രവര്‍ത്തനം തുടര്‍ന്നിരുന്നു. 1945 മേയ്‌ 19-ന്‌ ആസാദ്‌ ഹിന്ദ്‌ ബാങ്കും ലീഗിന്റെ ആസ്ഥാനവും ബ്രിട്ടീഷ്‌സൈന്യം കൈയേറിയതോടുകൂടിയാണ്‌ അതിന്റെ പ്രവര്‍ത്തനം നിലച്ചത്‌. സഖ്യകക്ഷിസേനകള്‍ തായ്‌ലന്‍ഡും മലയയും തിരിച്ചുപിടിക്കുന്നതുവരെ ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ്‌ ലീഗിന്റെ പ്രവര്‍ത്തനം ആ രാജ്യങ്ങളില്‍ തുടര്‍ന്നുവന്നു.

ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ്‌ ലീഗ്‌ എന്ന അടിസ്ഥാനസംഘടനയാണ്‌ ആസാദ്‌ ഹിന്ദ്‌ ഗവണ്‍മെന്റിന്‌ രൂപംനല്‌കിയത്‌. ഇന്‍ഡിപെന്‍ഡന്‍സ്‌ ലീഗിന്റെ പ്രസിഡന്റും ആസാദ്‌ ഹിന്ദ്‌ ഗവണ്‍മെന്റിന്റെ തലവനും ഇന്ത്യന്‍ ദേശീയസേനയുടെ സുപ്രീം കമാന്‍ഡറും നേതാജിയായിരുന്നു. തന്മൂലം ഈ മൂന്നു പ്രസ്ഥാനങ്ങളുടെയും പ്രവര്‍ത്തനം യോജിപ്പിച്ചു നടത്തുവാന്‍ നേതാജിക്കു സാധിച്ചു. റംഗൂണിലുള്ള ഇന്‍ഡിപെന്‍ഡന്‍സ്‌ ലീഗിന്റെ 19 ഡിപ്പാര്‍ട്ട്‌മെന്റുകളിലൂടെയാണ്‌ ആസാദ്‌ ഹിന്ദ്‌ ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനം നടന്നത്‌. സിംഗപ്പൂരില്‍ ലീഗിന്‌ ഒരു പിന്നണി ആസ്ഥാനവുമുണ്ടായിരുന്നു. കിഴക്കന്‍-തെക്കു കിഴക്കന്‍ ഏഷ്യയിലെ ഓരോ രാജ്യത്തും ഓരോ ടെറിട്ടോറിയല്‍ കമ്മിറ്റിയും അതിന്റെ കീഴില്‍ അനവധി ശാഖകളും ഉപശാഖകളും പ്രവര്‍ത്തിച്ചുവന്നു.

ആസാദ്‌ ഹിന്ദ്‌ ഗവണ്‍മെന്റിന്റെയും ലീഗ്‌ സംഘടനയുടെയും പ്രവര്‍ത്തനത്തിനാവശ്യമായ ധനസംഭരണം ലീഗ്‌ അനായാസേന സാധിച്ചിരുന്നു. ലീഗിനും ആസാദ്‌ ഹിന്ദ്‌ ഗവണ്‍മെന്റിനും ഉണ്ടായിരുന്ന ഈ സാമ്പത്തികസ്വാതന്ത്ര്യമാണ്‌ ജപ്പാന്റെ ഭരണകാലത്ത്‌ കിഴക്ക്‌-തെക്ക്‌ കിഴക്ക്‌ ഏഷ്യയില്‍ പ്രവര്‍ത്തിച്ചുവന്ന മറ്റു സ്വാതന്ത്ര്യപ്രസ്ഥാനങ്ങളില്‍നിന്നും ഗവണ്‍മെന്റുകളില്‍നിന്നും വ്യത്യസ്‌തമായ ഒരുന്നതസ്ഥാനം ആ സംഘടനയ്‌ക്കും ആ ഗവണ്‍മെന്റിനുമുണ്ടാകുവാനുള്ള മുഖ്യകാരണം.

തെക്കു കിഴക്കനേഷ്യയിലെ ഇന്ത്യാക്കാരായ ജനതയ്‌ക്കിടയില്‍ സാമൂഹികപ്രവര്‍ത്തനം നടത്തുന്നതിലും ലീഗ്‌ ശ്രദ്ധിച്ചിരുന്നു. ആരോഗ്യകേന്ദ്രങ്ങള്‍, സൗജന്യ ആശുപത്രികള്‍, റിലീഫ്‌ ക്യാമ്പുകള്‍ എന്നിവയും ഈ സംഘടനയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. ഇന്ത്യാക്കാര്‍ക്ക്‌ ഭൂമിയില്‍ സ്ഥിരാവകാശം നല്‌കി കുടിപാര്‍പ്പിക്കുന്നതിലും ഈ സംഘടന ശ്രദ്ധിച്ചു. മലയായില്‍ 900-ത്തിലധികം ഹെക്‌ടര്‍ ഭൂമി വെട്ടിത്തെളിച്ച്‌ അനേകം ഇന്ത്യന്‍ കുടുംബങ്ങളെ അവിടെ പാര്‍പ്പിക്കുകയുണ്ടായി. ഹിന്ദിയും ഇന്ത്യന്‍ സംസ്‌കാരവും പ്രചരിപ്പിക്കുന്ന അനവധി ദേശീയ വിദ്യാലയങ്ങളും ഈ സംഘടനയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്നു; ബര്‍മയില്‍ (മ്യാന്മര്‍) മാത്രം ഇമ്മാതിരിയുള്ള 65 സ്‌കൂളുകള്‍ ഉണ്ടായിരുന്നു.

ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ്‌ ലീഗിന്റെ പ്രവര്‍ത്തനംമൂലം കിഴക്ക്‌-തെക്ക്‌ കിഴക്ക്‌ ഏഷ്യയിലെ ഇന്ത്യന്‍ ജനതയ്‌ക്കിടയില്‍ രാഷ്‌ട്രീയബോധം ശക്തമായി. ആ രാജ്യങ്ങളിലെ നാട്ടുകാരും ഇന്ത്യന്‍ വംശജരും തമ്മില്‍ സൗഹൃദബന്ധം വളര്‍ത്തുന്നതില്‍ ഈ സംഘടന വഹിച്ച പങ്ക്‌ വളരെ വിലപിടിച്ചതായിരുന്നു.

(കെ.എം. കണ്ണേമ്പള്ളി; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍