This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്തോ-യൂറോപ്യന്‍ ഭാഷാഗോത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

ഇന്തോ-യൂറോപ്യന്‍ ഭാഷാഗോത്രം

ഇന്തോ-യൂറോപ്യന്‍ എന്ന പേരില്‍ ഇന്ന്‌ പരക്കെ അറിയപ്പെടുന്ന ഭാഷാഗോത്രത്തിന്‌ ആര്യഗോത്രം എന്നും ഇന്തോ-ജർമാനിക്‌ ഗോത്രമെന്നും പേരുകള്‍ ഉണ്ട്‌. സംസാരിക്കുന്ന ആളുകളുടെ എച്ചംകൊണ്ടും, പ്രചരിക്കുന്ന ഭൂവിഭാഗത്തിന്റെ വിസ്‌തൃതികൊണ്ടും, ഏറ്റവും പഴക്കമുള്ള രേഖകള്‍ ലഭിക്കുന്ന ഭാഷാഗോത്രമെന്നനിലയിലും, സാഹിത്യസാംസ്‌കാരികശാസ്‌ത്രീയമണ്ഡലങ്ങളില്‍ പണ്ടും ഇന്നും മുന്‍പന്തിയില്‍ നില്‌ക്കുന്ന ഭാഷകള്‍ ഉള്‍ക്കൊള്ളുന്നു എന്നതുകൊണ്ടും ഭാഷാഗോത്രങ്ങളില്‍ ഇന്തോ-യൂറോപ്യന്റെ സ്ഥാനം അദ്വിതീയമാണ്‌. ഭാഷാശാസ്‌ത്രം എന്ന ശാസ്‌ത്രീയശാഖ ഉരുത്തിരിഞ്ഞതും ഇന്നത്തെരീതിയില്‍ വളര്‍ച്ചപ്രാപിച്ചതും മുഖ്യമായും ഇന്തോ-യൂറോപ്യന്‍ ഭാഷകളുടെ പഠനഫലമായിട്ടാണ്‌. ഇന്ത്യാ ഉപഭൂഖണ്ഡത്തിന്റെ ഉത്തരാര്‍ധംതൊട്ട്‌ യൂറോപ്പു മുഴുവനായും തന്നെ ഈ ഗോത്രത്തില്‍പ്പെടുന്ന ഭാഷകള്‍ പ്രചരിച്ചിരിക്കുന്നു.

ആമുഖം

ഏഷ്യയിലാവും ഇന്തോ-യൂറോപ്യന്‍ മൂലഭാഷ (Proto-Indo-European) സംസാരിച്ചിരുന്നത്‌ എന്ന അഭിപ്രായത്തിനായിരുന്നു ആദ്യമൊക്കെ പണ്ഡിതന്മാർക്കിടയില്‍ മുന്‍തൂക്കം. ഏഷ്യയല്ല, മധ്യയൂറോപ്പാണ്‌ പ്രസ്‌തുത മൂലഭാഷയുടെ സങ്കേതം എന്ന അഭിപ്രായഗതി പിന്നീട്‌ പ്രബലപ്പെട്ടു. ഉദ്ദേശം ബി.സി. 2500-നു മുമ്പെങ്കിലും ഈ മൂലഭാഷ ഇന്നുകാണുന്ന ഉപഗോത്രങ്ങള്‍ക്കാധാരമായ ഉപഭാഷകള്‍ (Dialects) ആയി തിരിഞ്ഞിരിക്കണം.

സാമാന്യസ്വഭാവം

ഇന്തോ-യൂറോപ്യന്‍ ഗോത്രത്തില്‍പ്പെട്ട ഗ്രീക്ക്‌, ലത്തീന്‍ മുതലായ ഭാഷകളെ വൈകൃത (Synthetic, inflectional) കക്ഷ്യയില്‍പ്പെടുത്താമെങ്കിലും തുര്‍ക്കിഭാഷയില്‍ കാണുന്നതുപോലെ സംശ്ലിഷ്‌ട (Agglutinative) കക്ഷ്യയില്‍പ്പെടുന്ന ഭാഷകളുടെ സ്വഭാവമായിരുന്നിരിക്കണം ഇന്തോ-യൂറോപ്യന്‍ മൂലഭാഷയ്‌ക്കുണ്ടായിരുന്നത്‌. കാലക്രമേണ ഈ ഗോത്രത്തില്‍പ്പെട്ട പല ഭാഷകളും അപഗ്രഥിത (Analytic) കക്ഷ്യയില്‍പ്പെട്ട ഭാഷകളുടെ സ്വഭാവം കൈക്കൊണ്ടിട്ടുണ്ട്‌. ഇന്തോ-യൂറോപ്യന്‍ മൂലഭാഷയില്‍ പലതരത്തിലുള്ള വിഭക്തികളും അവയെ ദ്യോതിപ്പിക്കാന്‍ പ്രത്യേകം പ്രത്യേകം പ്രത്യയങ്ങളുമുണ്ടായിരുന്നു. മൂലഭാഷ പല ശാഖകളായി പിരിഞ്ഞപ്പോള്‍ ഓരോ ശാഖയും അതിനുപയോഗപ്രദമായ വിഭക്തിപ്രത്യയങ്ങള്‍മാത്രം മൂലഭാഷയില്‍നിന്നു സ്വീകരിക്കുകയും പുതുതായി പല വിഭക്തിപ്രത്യയങ്ങള്‍ക്കും രൂപം നല്‌കുകയും ചെയ്‌തു. പ്രത്യയങ്ങളോടു ചേര്‍ന്നുമാത്രമേ ധാതുക്കള്‍ വരുന്നുള്ളൂ എന്നതും ധാതുക്കെളല്ലാംതന്നെ ഏകാക്ഷര (Monosyllabic) നിര്‍മിതങ്ങളാണ്‌ എന്നതും പ്രത്യേകം പ്രസ്‌താവ്യമാണ്‌. ഇതര ഗോത്രഭാഷകളെ അപേക്ഷിച്ച്‌ ഇന്തോ-യൂറോപ്യന്‍ മൂലഭാഷയില്‍ സ്വരഭേദ(tone variation)ത്തിനു മുഖ്യമായ ഒരു സ്ഥാനമുണ്ടായിരുന്നു എന്നുവേണം കരുതാന്‍. ആ സവിശേഷത പിന്നീട്‌ നഷ്‌ടപ്പെട്ടു എങ്കിലും അതില്‍നിന്നുദ്‌ഭൂതമായ ഒരു പ്രത്യേകത-പദങ്ങളില്‍ സ്വരവര്‍ണങ്ങള്‍ക്കു വരുന്ന ദൈര്‍ഘ്യവ്യത്യാസം; ഉദാ. ശെിഴ മെിഴ ഇന്തോ-യൂറോപ്യന്‍ ഗോത്രത്തില്‍പ്പെട്ട പല ഭാഷകളിലും ഇന്നും നിലനില്‌ക്കുന്നു.

വര്‍ഗീകരണം

ഇന്തോ-യൂറോപ്യന്‍ഗോത്രത്തില്‍പ്പെട്ട ഭാഷകളെ കണ്‌ഠ്യമായ (Gutteral) ക്‌ (K) കാരത്തിന്റെ പരിവര്‍ത്തനത്തെ ആസ്‌പദമാക്കി കെന്റം ഭാഷകളെന്നും സാറ്റം ഭാഷകളെന്നും രണ്ട്‌ വിഭാഗങ്ങളായി തരംതിരിച്ചിരിക്കുന്നു. ഈ നാമകരണം "നൂറ്‌' എന്നതിന്‌ ലത്തീനിലും അവെസ്‌തനിലും ഉള്ള പദങ്ങളെ ആസ്‌പദമാക്കിയാണ്‌. മൂലഭാഷയിലെ കണ്‌ഠ്യമായ "ക' കാരം കെന്റം വിഭാഗത്തിലുള്ള ഭാഷകളില്‍ കണ്‌ഠ്യവര്‍ണങ്ങളായും സാറ്റംഭാഷകളില്‍ "സ'കാരമോ "ശ'കാരമോ ആയും കാണപ്പെടുന്നു. ഇന്തോ-യൂറോപ്യന്‍ ഗോത്രത്തെ ഇന്തോ-ഇറാനിയന്‍, ടൊഖാറിയന്‍, ഹിറ്റൈറ്റ്‌, അര്‍മീനിയന്‍, ത്രാകോ-ഫിജിയന്‍, ഗ്രീക്ക്‌, അല്‍ബേനിയന്‍, ഇല്ലീറിയന്‍, ഇറ്റാലിക്‌, കെല്‍റ്റിക്‌, ജര്‍മാനിക്‌, ബാള്‍ട്ടോ-സ്ലാവിക്‌ എന്നിങ്ങനെ പന്ത്രണ്ടു ശാഖകളായി തരംതിരിച്ചിരിക്കുന്നു. ഇവയില്‍ ഗ്രീക്‌, ഇറ്റാലിക്‌, കെല്‍റ്റിക്‌, ജര്‍മാനിക്‌, ടൊഖാറിയന്‍, ഇല്ലീറിയന്‍, ഹിറ്റൈറ്റ്‌ എന്നിവ കെന്റം വിഭാഗത്തിലും ഇന്തോ-ഇറാനിയന്‍, അര്‍മീനിയന്‍, അല്‍ബേനിയന്‍, ത്രാകോ-ഫ്രീജിയന്‍, ബാള്‍ട്ടോ-സ്ലാവിക്‌ എന്നിവ സാറ്റം വിഭാഗത്തിലും ഉള്‍പ്പെടുന്നു.

ഇന്തോ-ഇറാനിയന്‍

ഈ ശാഖയിലുള്‍പ്പെടുന്ന ഭാഷകള്‍ ഇന്ത്യയും ഇറാനുമുള്‍പ്പെടുന്ന ഭൂപ്രദേശത്തുപ്രചാരത്തിലിരിക്കുന്നു. ഇന്തോ-യൂറോപ്യന്‍ഗോത്രത്തില്‍ ഏറ്റവും പഴക്കമേറിയ ലിഖിതരേഖകളും പുഷ്‌ടി പ്രാപിച്ച പ്രാചീനസാഹിത്യവും ഉള്‍ക്കൊള്ളുന്ന ശാഖയാണിത്‌. ഇന്ത്യന്‍ഭാഷകളില്‍ സംസ്‌കൃതവും ഇറാനിയന്‍ ഭാഷകളില്‍ പ്രാചീനപേര്‍ഷ്യനും അവെസ്‌തനുമാണ്‌ ചരിത്രദൃഷ്‌ട്യാ പ്രാമുഖ്യമുള്ള ഭാഷകള്‍. സംസ്‌കൃതത്തിന്‌ ഇറാനിയനുമായി വളരെയധികം സാദൃശ്യമുണ്ട്‌. സംസ്‌കൃതത്തിലെ "സ'കാരത്തിനു സമാനമായി ഇറാനിയനില്‍ "ഹ'കാരം കാണപ്പെടുന്നു എന്നതും, മറ്റേതെങ്കിലും ഒരു വ്യഞ്‌ജനം പരമായിവരുമ്പോള്‍ ഇറാനിയനില്‍ സ്‌പര്‍ശങ്ങള്‍(stops)ക്കു സമാനമായി കാണപ്പെടുന്നത്‌ ഊഷ്‌മാക്കള്‍ (fricatives)ആെയിരിക്കുമെന്നതും മഹാപ്രാണനാദീസ്‌പര്‍ശങ്ങള്‍(vioced aspirated stops)ക്കു സമാനമായി പദാരംഭത്തില്‍ അല്‌പപ്രാണനാദീസ്‌പര്‍ശങ്ങളും (viocunaspirated stops) സ്വെരമധ്യേ ഊഷ്‌മാക്കളുമായിരിക്കും ഇറാനിയനില്‍ കാണപ്പെടുക എന്നതുമാണ്‌ ഇവതമ്മിലുള്ള പ്രധാന വ്യത്യാസം. ഇന്തോ-യൂറോപ്യനിലെ "അ', "എ', "ഒ' എന്നീ സ്വരങ്ങള്‍ ഇന്തോ-ഇറാനിയനില്‍ "അ' ആയി സംയോജി(Co-alescence)ച്ചതും, ഇന്തോ-യൂറോപ്യനിലെ "അഇ' (ai) "ഐ (ei)', "ഒഉ (ou)', "ഉ്‌ഇ (yi)' എന്നീ വര്‍ണങ്ങള്‍ സംസ്‌കൃതത്തില്‍ "എ (au)' ആയും പ്രാചീനപേര്‍ഷ്യനില്‍ "അഇ (ai))' അവെസ്‌തനില്‍ "അഏ ' ആയും കാണപ്പെടുന്നു എന്നതും, "അഉ (au', "എഉ (eu)', "ഒഉ (ou))', "ഉ്‌ഉ (au)' എന്നീ ഇന്തോ-യൂറോപ്യന്‍ വര്‍ണങ്ങള്‍ സംസ്‌കൃതത്തില്‍ "ഒ' ആയും പ്രാചീനപേര്‍ഷ്യനില്‍ അഉ (au) ആയും അവെസ്‌തനില്‍ അഓ ആയും സംയോജിച്ചതുമാണ്‌ ഇന്തോ-ഇറാനിയന്‍ ശാഖയുടെ മുഖ്യ പ്രത്യേകതകള്‍.

ഇന്ത്യന്‍ ശാഖ

ഇന്തോ-ഇറാനിയന്‍ ഭാഷാസമൂഹത്തില്‍ ഇന്ത്യന്‍ശാഖയ്‌ക്കാണ്‌ ഇറാനിയന്‍ശാഖയെക്കാള്‍ ഭാഷാശാസ്‌ത്രപരമായും ചരിത്രപരമായും കൂടുതല്‍ പഴക്കം ചെന്ന രേഖകള്‍ ഉള്ളത്‌. ഇന്ത്യന്‍ശാഖ ഇന്തോ-ആര്യന്‍ എന്ന പേരിലാണ്‌ സാധാരണ അറിയപ്പെടുന്നത്‌. ഇന്തോ ആര്യനെ അതിന്റെ വളര്‍ച്ചയുടെ കാലഘട്ടത്തെ ആസ്‌പദമാക്കി പ്രാചീനം (ബി.സി. 1500 മുതല്‍ 500 വരെ), മധ്യകാലീനം (ബി.സി. 500 മുതല്‍ എ.ഡി. 1000 വരെ), നവീനം (1000-ത്തിനുശേഷം) എന്നു മൂന്നായി തിരിക്കാം.

ലഭ്യമായ ഭാഷാരൂപങ്ങളില്‍ ഋഗ്വേദസൂത്രങ്ങള്‍ക്കാണ്‌ ഏറ്റവും പഴക്കം. വേദഭാഷയ്‌ക്ക്‌ സംസ്‌കൃതത്തില്‍നിന്നും പല വ്യത്യാസങ്ങളുമുണ്ട്‌; സംസ്‌കൃതം വേദഭാഷയുടെ തുടര്‍ച്ചയല്ല; വേദഭാഷയോടു വളരെ അടുപ്പമുള്ള ഏതെങ്കിലും ഒരു ഉപഭാഷയില്‍നിന്നുമായിരിക്കണം സംസ്‌കൃതം രൂപംകൊണ്ടത്‌. സ്വരഭേദ(tone variation)ത്തിനു പ്രാമുഖ്യമുണ്ടായിരുന്നു എന്നതാണ്‌ വേദഭാഷയുടെ പ്രത്യേകത. പ്രാചീനദശയുടെ അന്ത്യഘട്ടത്തില്‍ സംസ്‌കൃതം ഉടലെടുത്തു എന്നുവേണം അനുമാനിക്കാന്‍.

സംസ്‌കൃതം വിദ്യാസമ്പന്നരായ ത്രവര്‍ണികരുടെ ഭാഷയായി നിലനിന്ന കാലഘട്ടത്തില്‍തന്നെ ദേശഭേദങ്ങളനുസരിച്ച്‌ പല ഭാഷകളും സാമാന്യജനങ്ങളുടെ ഇടയില്‍ സംസാരിക്കപ്പെട്ടിരുന്നു. ഇവ പ്രാകൃതഭാഷകള്‍ (സാമാന്യജനങ്ങളുടെ ഭാഷകള്‍) എന്ന പേരില്‍ അറിയപ്പെടുന്നു. ഈ ഭാഷകള്‍ക്ക്‌ സംസ്‌കൃതത്തോടു വളരെ അടുപ്പമുണ്ട്‌. മധ്യകാലീനം ഇന്തോ-ആര്യന്‍ പ്രാകൃതഭാഷകളുടെ കാലത്തെ പ്രതിനിധാനം ചെയ്യുന്നു.

മധ്യകാലീന ഇന്തോ-ആര്യന്റെ അന്ത്യഘട്ടത്തില്‍ പ്രാകൃതങ്ങളില്‍നിന്നും ഉദ്‌ഭവിച്ച ഭാഷകളാണ്‌ അപഭ്രംശങ്ങള്‍. നവീന ഇന്തോ-ആര്യന്റെ പ്രാരംഭഘട്ടത്തില്‍ ആധുനിക ഇന്തോ-ആര്യന്‍ ഭാഷകള്‍ രൂപംകൊണ്ടു. അപഭ്രംശഭാഷകളാണ്‌ ഇവയ്‌ക്കു നിദാനം.

ഇറാനിയന്‍ശാഖ

ഇറാനിയന്‍പീഠപ്രദേശത്തും കാക്കസ്സില്‍ കുറച്ചുഭാഗത്തുമാണ്‌ ഇറാനിയന്‍ശാഖയുടെ പ്രചാരം. പ്രാചീനപേര്‍ഷ്യനും അവെസ്‌തനുമാണ്‌ ഈ ശാഖയിലെ പ്രാചീനലിഖിതങ്ങളുള്ള ഭാഷകള്‍. ഇറാനിയന്‍പീഠഭൂമിയുടെ തെക്കുപടിഞ്ഞാറന്‍ പ്രദേശത്ത്‌-(ഇന്ന്‌ ഫാര്‍സ്‌ എന്നറിയപ്പെടുന്ന സ്ഥലത്ത്‌)- ആണ്‌ പ്രാചീനപേര്‍ഷ്യന്‍ സംസാരിക്കപ്പെട്ടിരുന്നത്‌. സൊറാസ്‌ട്രിയന്‍ ഗ്രന്ഥഭാഷയായ അവെസ്‌തന്‍ സംസാരിക്കപ്പെട്ടിരുന്നത്‌ അഫ്‌ഗാനിസ്‌താനിലായിരുന്നു എന്നും, അതല്ല, ഇറാനിയന്‍ പീഠഭൂമിയുടെ വടക്കുപടിഞ്ഞാറന്‍ പ്രദേശത്ത്‌ ആയിരുന്നു എന്നും അഭിപ്രായങ്ങള്‍ ഉണ്ട്‌. അവെസ്‌തനില്‍നിന്ന്‌ ഉടലെടുത്ത ഭാഷകളൊന്നുംതന്നെ ഇന്ന്‌ നിലവിലില്ല. പ്രാചീന പേര്‍ഷ്യന്റെ തുടര്‍ച്ച മധ്യപേര്‍ഷ്യനും, മധ്യപേര്‍ഷ്യനിലുണ്ടായിരുന്ന ഉപഭാഷകളുടെ തുടര്‍ച്ച ആധുനിക ഇറാനിയന്‍ഭാഷകളും ആണ്‌. പേര്‍ഷ്യന്‍, കുര്‍ഡിഷ്‌, ബലോചി, അഫ്‌ഗാന്‍, പുഷ്‌തു, ഒസ്സെറ്റിക്‌ എന്നിവയാണ്‌ ആധുനിക ഇറാനിയന്‍ ഭാഷകള്‍.

ടൊഖാറിയന്‍

ചൈനീസ്‌ടര്‍ക്കിസ്‌താനില്‍നിന്നും ഈ നൂറ്റാണ്ടിന്റെ പ്രാരംഭഘട്ടത്തില്‍ ലഭിച്ച ചില ബുദ്ധമതഗ്രന്ഥങ്ങളും വൈദ്യഗ്രന്ഥങ്ങളും ഇന്തോ-യൂറോപ്യന്‍ ഗോത്രത്തില്‍ അതുവരെ അറിയപ്പെടാതിരുന്ന "ടൊഖാറിയന്‍' എന്ന ഭാഷയെ വെളിച്ചത്തുകൊണ്ടുവന്നു. ടൊഖാറിയന്‌ ആഗ്നിയന്‍, കുഛേയന്‍ എന്ന്‌ യഥാക്രമം കിഴക്ക്‌ കാരശര്‍ പ്രദേശത്തുള്ളതും പടിഞ്ഞാറ്‌ കുഛാപ്രദേശത്തുള്ളതുമായ രണ്ട്‌ ഉപഭാഷകളുണ്ട്‌. ആഗ്നിയനിലുള്ള ലിഖിതരേഖകള്‍ ധാരാളം കിട്ടിയിട്ടുണ്ട്‌; എന്നാല്‍ കുഛേയന്‍രേഖകള്‍ കുറച്ചുമാത്രമേ കണ്ടെടുത്താന്‍ കഴിഞ്ഞിട്ടുള്ളൂ. "ക', "പ', "ത' എന്ന മൂന്ന്‌ സ്‌പര്‍ശങ്ങളേ ഉള്ളൂ എന്നതും ക്രിയയുടെ കാലദ്യോതകത്തില്‍ ചില പ്രത്യേകതകള്‍ കാണുന്നു എന്നതുമാണ്‌ ടൊഖാറിയന്റെ പ്രത്യേകത. ടൊഖാറിയന്റെ തുടര്‍ച്ച എന്നനുമാനിക്കാവുന്ന ആധുനികഭാഷകളൊന്നും തന്നെ ഇതുവരെ അറിവില്‍പ്പെട്ടിട്ടില്ല.

ഹിറ്റൈറ്റ്‌

ഏഷ്യാമൈനറില്‍ അങ്കാറയുടെ സമീപപ്രദേശത്തുനിന്നും ലഭിച്ച ക്യൂനീഫോംലിഖിതങ്ങളാണ്‌ ഹീറ്റൈറ്റ്‌ഭാഷയെ കുറിച്ച്‌ അറിവു നല്‌കുന്നത്‌. ഇന്തോ-യൂറോപ്യന്‍ മൂലഭാഷയില്‍നിന്നും ആദ്യമായി വേര്‍പെട്ട ശാഖ ഹിറ്റൈറ്റ്‌ ആയിരുന്നിരിക്കണം. ഹിറ്റൈറ്റ്‌ രേഖകള്‍ക്കുള്ള പഴക്കത്തെ ആസ്‌പദമാക്കി പ്രസ്‌തുത ഭാഷ ബി.സി. 1700-നും 1200-നും ഇടയ്‌ക്കു നിലവിലിരുന്നു എന്ന്‌ വിശ്വസിക്കപ്പെടുന്നു. സമീപസ്ഥങ്ങളായ മറ്റ്‌ ഇന്തോ-യൂറോപ്യന്‍ ഭാഷകളില്‍ വ്യതിയാനം വന്നിട്ടും ഇന്തോ-യൂറോപ്യന്‍ മൂലഭാഷയിലെ കണ്‌ഠ്യവര്‍ണങ്ങള്‍ കണ്‌ഠ്യമായിത്തന്നെ നിലനില്‌ക്കുന്നു എന്നതും, മഹാപ്രാണവ്യഞ്‌ജനങ്ങളുടെ അഭാവവും മഹത്‌-അമഹത്‌ (സ്‌ത്രീപുരുഷനപുംസക) ലിംഗഭേദവും "ഹ'കാരത്തോടു സാമ്യമുള്ള ഒരു വര്‍ണത്തിന്റെ സാന്നിധ്യവും ആണ്‌ ഹിറ്റൈറ്റിന്റെ പ്രത്യേകതകള്‍.

അര്‍മീനിയന്‍

അര്‍മീനിയന്‍ സംസാരിക്കപ്പെടുന്നത്‌ തെക്കന്‍ കാക്കസസ്‌ പ്രദേശത്താണ്‌; പക്ഷെ അര്‍മീനിയരുടെ പ്രാചീനകേന്ദ്രം കാസ്‌പിയന്‍ കടലിന്റെ കിഴക്കന്‍ തീരമായിരുന്നിരിക്കണം. എ.ഡി. 5-ാം ശ.-ത്തിലുള്ള ഒരു ബൈബിള്‍ തര്‍ജുമയും ഗ്രീക്ക്‌, സിറിയക്‌ഭാഷകളില്‍നിന്നുള്ള ചില തര്‍ജുമകളുമാണ്‌ ലഭ്യമായ രേഖകളില്‍ പഴക്കം ചെന്നവ. ശ്ലിഷ്‌ടതയാര്‍ന്ന വ്യഞ്‌ജനഘടനയും വ്യാകരണദൃഷ്‌ട്യാ ലിംഗഭേദത്തിന്റെ അഭാവവും, ഇന്തോ-യൂറോപ്യന്‍ വര്‍ണങ്ങളായ "ദ'യും "ത'യും അര്‍മീനിയനില്‍ യഥാക്രമം "ത'യും "ഥ'യും ആയി മാറുന്നതുമാണ്‌ ഈ ശാഖയുടെ സവിശേഷതകള്‍.

ത്രാക്കോ-ഫ്രിജിയന്‍

ത്രാകിയനും ഫ്രിജിയനുമാണ്‌ ഈ ശാഖയിലെ ഭാഷകള്‍. ഇവയില്‍നിന്നും ലഭിച്ചിട്ടുള്ള രേഖകള്‍ വളരെ പരിമിതവും ഭാഷാശാസ്‌ത്രപരമായ സവിശേഷതകള്‍ മനസ്സിലാക്കാന്‍ അപര്യാപ്‌തവുമാണ്‌. ത്രാകിയനെപ്പറ്റിയുള്ള അറിവ്‌ ചില ചെടികളുടെയും വ്യക്തികളുടെയും പേരുകളെയും ഒരു മോതിരത്തിലെ ആലേഖനത്തെയും ആധാരമാക്കിയുള്ളതാണ്‌. പ്രാചീനഫ്രിജിയനില്‍നിന്ന്‌ 19 ലിഖിതങ്ങളും നവീനഫ്രിജിയനില്‍നിന്ന്‌ ഏതാണ്ട്‌ 88 ലിഖിതങ്ങളുമാണ്‌ കിട്ടിയിട്ടുള്ളത്‌.

ഗ്രീക്ക്‌

പശ്ചിമം, മധ്യം, അര്‍കാഡോ-സൈപ്രിയന്‍, ആറ്റിക്‌-ഇയോനിക്‌ എന്നിങ്ങനെ ഗ്രീക്കിന്‌ നാല്‌ വിഭാഗങ്ങളും ഇവയ്‌ക്കോരോന്നിനും ഉപവിഭാഗങ്ങളുമുണ്ടായിരുന്നതായി പ്രാചീനലിഖിതങ്ങളും സാഹിത്യവും വെളിപ്പെടുത്തുന്നു. ഗ്രീക്കു സാഹിത്യത്തിന്റെ ഏറിയപങ്കും ആറ്റിക്കിലും ഇയോനിക്കിലും എഴുതപ്പെട്ടിട്ടുള്ളവയാണ്‌. എ.ഡി. ആറാം ശ.-മായപ്പോഴേക്കും നിലവിലിരുന്ന ഗ്രീക്ക്‌-ഉപഭാഷകള്‍ തിരോഭവിക്കുകയും തത്‌സ്‌ഥാനത്ത്‌ ഒരു ഏകീകൃതഉപഭാഷ (Common dialect) ഉടലെടുക്കുകയും ചെയ്‌തു. ആധുനിക ഗ്രീക്ക്‌ പ്രസ്‌തുത ഏകീകൃത ഉപഭാഷയുടെ തുടര്‍ച്ചയാണ്‌. ഇന്തോ-യൂറോപ്യന്‍ മൂലഭാഷയിലെ സ്വരങ്ങള്‍ നിര്‍ണയിക്കുന്നതിന്‌ ഏറ്റവുമധികം സഹായകമായ ഭാഷ ഗ്രീക്ക്‌ ആണ്‌. വൈദിക സംസ്‌കൃതത്തിലെന്നപോലെ ഗ്രീക്കിന്റെയും ക്രിയാരൂപങ്ങള്‍ക്ക്‌ മൂലഭാഷയുടേതുമായി സാമ്യമുണ്ട്‌. വേദങ്ങളിലെ സംസ്‌കൃതത്തിന്റെ രീതിയില്‍നിന്നു വ്യത്യസ്‌തമെങ്കിലും പ്രാചീന ഗ്രീക്കിലും സ്വരം ഉണ്ടായിരുന്നു എന്നത്‌ ശ്രദ്ധാര്‍ഹമാണ്‌.

അല്‍ബേനിയന്‍

എ.ഡി. 15-ാം ശ. മുതലുള്ള അല്‍ബേനിയന്‍ ഭാഷാരേഖകള്‍ ലഭിച്ചിട്ടുണ്ട്‌; അതും എച്ചത്തില്‍ വളരെ വിരളം; സാഹിത്യത്തിന്റെ പഴക്കമോ കേവലം മൂന്നു നൂറ്റാണ്ടുകള്‍ മാത്രം. തുര്‍ക്കികളുടെയും ഫിനീഷ്യരുടെയും തുടര്‍ച്ചയായുള്ള ആധിപത്യവും പ്രാദേശികമായി ഗ്രീക്കിനോടുള്ള സാമീപ്യവും അല്‍ബേനിയന്‍ഭാഷയെ സാരമായി ബാധിച്ചിട്ടുമുണ്ട്‌. ഇന്നത്തെ നിലയ്‌ക്ക്‌ അല്‍ബേനിയന്‍ഭാഷ ഇന്തോ-യൂറോപ്യന്‍ താരതമ്യപഠനത്തിന്‌ വളരെയൊന്നും സഹായകരമല്ല.

ഇല്ലീറിയന്‍

മൂന്നുവാക്കുകള്‍ മാത്രമടങ്ങിയ ഒരു ലിഖിതവും കുറെ സ്ഥലനാമങ്ങളും മാത്രമേ ഈ ഭാഷയുടെതായി കിട്ടിയിട്ടുള്ളൂ; ഇന്ന്‌ ഇതൊരു സംസാരഭാഷയുമല്ല.

ഇറ്റാലിക്‌

ഇറ്റാലിക്‌ ശാഖയിലുള്ള ഭാഷകളെ ലാറ്റിനോ-ഫാലിസ്‌കന്‍, ഓസ്‌കോ-ഇംബ്രിയന്‍, സാബെല്ലിയന്‍ എന്നിങ്ങനെ മൂന്ന്‌ വിഭാഗങ്ങളായി തരംതിരിക്കാം. ഇവയില്‍ ചരിത്രപരമായും സാഹിത്യപരമായും ഏറ്റവും പ്രാമുഖ്യമുള്ള ഭാഷ ലത്തീന്‍ ആണ്‌. ഫ്രഞ്ച്‌, സ്‌പാനിഷ്‌, പോര്‍ച്ചുഗീസ്‌, ഇറ്റാലിയന്‍, റൂമേനിയന്‍ തുടങ്ങി "റൊമാന്‍സ്‌ഭാഷകള്‍' എന്ന്‌ ഇന്നു പരക്കെ അറിയപ്പെടുന്ന ഭാഷകള്‍ ലത്തീനില്‍നിന്നുദ്‌ഭവിച്ചവയാണ്‌. ഇന്തോ-യൂറോപ്യന്‍ ദ്വിസ്വരങ്ങള്‍ (dipthongs) ഏെകസ്വരങ്ങള്‍ (monothongs) ആയും മഹാപ്രാണനാദിസ്‌പര്‍ശങ്ങള്‍ സ്വരമധ്യേ ശ്വാസോഷ്‌മാക്കളായും മാറിയത്‌ ഇറ്റാലിയന്റെ ചില പ്രത്യേകതകളാണ്‌.

കെല്‍റ്റിക്‌

വെല്‍ഷ്‌, ഐറിഷ്‌ മുതലായ ആധുനിക ഭാഷകള്‍ ഈ ശാഖയില്‍പ്പെട്ടവയാണ്‌. കെല്‍റ്റിക്‌ ശാഖയിലുള്ള ഭാഷകളെ അവയുടെ വര്‍ണവികാരത്തെ ആസ്‌പദമാക്കി "ക്‌' വിഭാഗം (Q-group) എന്നും "പ്‌' വിഭാഗം (P-group) എന്നും രണ്ടായി തരംതിരിച്ചിരിക്കുന്നു. ഐറിഷ്‌, മാന്‍ക്‌സ്‌ എന്നീ ഭാഷകള്‍ "ക്‌' വിഭാഗത്തിലും ഗൗളിഷ്‌, വെല്‍ഷ്‌, കോര്‍ണിഷ്‌, ബ്രറ്റണ്‍ എന്നീ ഭാഷകള്‍ "പ്‌' വിഭാഗത്തിലും പെടുന്നു. "ക്‌' വിഭാഗത്തില്‍പ്പെടുന്ന ഭാഷകള്‍ക്ക്‌ "ഗോയിഡെലിക്‌' എന്നും "പ്‌' വിഭാഗത്തില്‍പ്പെടുന്ന ഭാഷകള്‍ക്ക്‌ "ബ്രിതോനിക്‌' എന്നും പേരുകളുണ്ട്‌. ഇവയില്‍ ഗൗളിഷ്‌ഭാഷയ്‌ക്കാണ്‌ ഏറ്റവും പഴക്കം ചെന്ന രേഖകളുള്ളത്‌. ഭാഷാശാസ്‌ത്രദൃഷ്‌ട്യാ ഇന്തോ-യൂറോപ്യന്‍ ഗോത്രത്തില്‍ ഏറ്റവും ക്ലിഷ്‌ടമായ വര്‍ണഘടനയും വാക്യഘടനയും കെല്‍റ്റിക്‌ ശാഖയ്‌ക്കാണ്‌. ഇന്തോ-യൂറോപ്യന്‍ ഗോത്രത്തിലുള്‍പ്പെടാത്ത മറ്റേതോ ഭാഷയുടെ അധസ്‌തലപ്രഭാവം (substratum influence) ഈ ശാഖയ്‌ക്കുണ്ട്‌ എന്ന്‌ പണ്ഡിതന്മാര്‍ സംശയിക്കുന്നു.

ജര്‍മാനിക്‌

ജര്‍മാനിക്കിനെക്കുറിച്ച്‌ അറിവുനല്‌കുന്ന ഏറ്റവും പഴക്കംചെന്ന തെളിവുകള്‍ ചില സംജ്ഞാനാമങ്ങളും സ്‌കാന്‍ഡിനേവിയാ പ്രദേശങ്ങളില്‍നിന്നും ലഭിച്ച നൂറോളം ലിഖിതങ്ങളുമാണ്‌; ഏറ്റവും പഴക്കമേറിയ സാഹിത്യരേഖ പൂര്‍വജര്‍മാനിക്കി(ഗോതിക്‌)ലുള്ള ഒരു ബൈബിള്‍ തര്‍ജുമയും. ജര്‍മനി, ഇംഗ്ലണ്ട്‌, സ്‌കാന്‍ഡിനേവിയ, ഡെന്മാര്‍ക്ക്‌ മുതലായ പ്രദേശങ്ങളിലാണ്‌ ജര്‍മാനിക്‌ഭാഷകള്‍ സംസാരിക്കപ്പെടുന്നത്‌. ഈ ശാഖയെ പൂര്‍വം, ഉത്തരം, പശ്ചിമം എന്ന്‌ സംസാരിക്കപ്പെടുന്ന പ്രദേശത്തെ ആധാരമാക്കി മൂന്നായി തരംതിരിക്കാം. സ്വീഡിഷ്‌, ഡാനിഷ്‌, ഇംഗ്ലീഷ്‌, ജര്‍മന്‍, ഡച്ച്‌ മുതലായവ ഈ ശാഖയിലെ ആധുനിക ഭാഷകളാണ്‌. സ്വനപരിവൃത്തി (sound shift)മൂലം വ്യഞ്‌ജനങ്ങള്‍ക്കു വന്നുചേര്‍ന്ന മാറ്റങ്ങള്‍, "ഉംലോട്ട്‌' എന്നറിയപ്പെടുന്ന വര്‍ണവികാരം, ബലാഘാതം (stress accent) മൂലം സ്വരങ്ങള്‍ക്കുണ്ടാകുന്ന വ്യതിയാനം എന്നിവയാണ്‌ ഈ ശാഖയുടെ പ്രത്യേകതകള്‍.

ബാള്‍ട്ടോ-സ്‌ളാവിക്‌

ഇന്തോ-യൂറോപ്യന്‍ മൂലഭാഷയുടെ സവിശേഷതകള്‍ മനസ്സിലാക്കാന്‍ വൈദിക സംസ്‌കൃതവും ഗ്രീക്കും കഴിഞ്ഞാല്‍ ഏറ്റവും അധികം പ്രാധാന്യമര്‍ഹിക്കുന്നത്‌ ഈ ശാഖയാണ്‌. റഷ്യ, ബള്‍ഗേറിയ, പോളണ്ട്‌, ചെക്കോസ്ലവാക്യ മുതലായ പ്രദേശങ്ങളിലാണ്‌ ഈ ശാഖയിലുള്‍പ്പെടുന്നഭാഷകള്‍ സംസാരിക്കപ്പെടുന്നത്‌. ബാള്‍ട്ടിക്‌ ഉപശാഖയിലെ മുഖ്യഭാഷകള്‍ പ്രാചീനപ്രഷ്യനും ലിത്വാനിയനും ലെറ്റിഷുമാണ്‌. 16-ാം ശ.-ത്തോടുകൂടി പ്രാചീനപ്രഷ്യന്‍ അപ്രത്യക്ഷമായി. ലിത്വാനിയന്‍, ലെറ്റിഷ്‌ എന്നീ ഭാഷകള്‍ യഥാക്രമം ലിത്വാനിയ, ലാറ്റ്‌വിയ പ്രദേശങ്ങളില്‍ സംസാരിക്കപ്പെടുന്നു. വര്‍ണങ്ങളുടെ കാര്യത്തില്‍, പ്രത്യേകിച്ച്‌ സ്വരങ്ങളുടെ കാര്യത്തില്‍, ഇന്തോ-യൂറോപ്യന്‍ മൂലഭാഷയോട്‌ വളരെയേറെ അടുപ്പം ലിത്വാനിയനും ലെറ്റിഷും കാണിക്കുന്നു. ഏഴു വിഭക്തികളും, ഏകവചനം, ദ്വിവചനം, ബഹുവചനം എന്നീ രീതിയിലുള്ള വചനവ്യത്യാസവും ഈ ഭാഷകളില്‍ കാണപ്പെടുന്നുണ്ട്‌. സ്ലാവിക്‌ ഉപശാഖയ്‌ക്ക്‌ ദക്ഷിണം, ഉത്തരം, പശ്ചിമം എന്നിങ്ങനെ മൂന്ന്‌ ഉപവിഭാഗങ്ങളുണ്ട്‌. ഇതില്‍ ദക്ഷിണസ്ലാവിക്കിനാണ്‌ പഴക്കമേറിയ രേഖകള്‍ ഉള്ളത്‌. ദക്ഷിണസ്ലാവിക്കില്‍പ്പെട്ട പ്രാചീന ബള്‍ഗേറിയനില്‍നിന്നും 9-ാം ശ.-ത്തിലുള്ള ഒരു ബൈബിള്‍ തര്‍ജുമയും ഏതാനും മതഗ്രന്ഥങ്ങളും കണ്ടുകിട്ടിയിട്ടുണ്ട്‌. ബള്‍ഗേറിയന്‍, സെര്‍ബോക്രാഷിയന്‍, സ്ലോവേനിയന്‍ എന്നിവ ദക്ഷിണസ്ലാവിക്കിലും, റഷ്യന്‍ഭാഷ ഉത്തര സ്ലാവിക്കിലും, പോളിഷ്‌ഭാഷയും ചെക്കോസ്ലവാക്‌ ഭാഷയും പശ്ചിമ സ്ലാവിക്കിലും പെടുന്നു.

(ജി.കെ. പണിക്കര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍