This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇനോനു, ഇസ്‌മത്ത്‌ (1884 - 1973)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇനോനു, ഇസ്‌മത്ത്‌ (1884 - 1973)

Inonu, Ismet

ഇസ്‌മത്ത്‌ ഇനോനു

തുര്‍ക്കി രാജ്യതന്ത്രജ്ഞന്‍. ഒരു അഭിഭാഷകനായ റഷീദിന്റെ പുത്രനായി 1884 സെപ്‌. 24-ന്‌ ഇസ്‌മീറില്‍ (സ്‌മിര്‍ണ) ജനിച്ചു. സൈനിക പാഠശാലകളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിനുശേഷം എഡീര്‍ണയിലെ മൂന്നാം സേനാവിഭാഗത്തില്‍ ചേര്‍ന്നു. ഒന്നാം ബാള്‍ക്കന്‍ യുദ്ധകാലത്ത്‌ (1912-13) യെമന്‍ സൈന്യത്തിന്റെ മേധാവിയായി; ഒന്നാം ലോകയുദ്ധകാലത്ത്‌ ലഫ്‌ടനന്റ്‌ കേണലായി ഉദ്യോഗക്കയറ്റം കിട്ടി. 1916-ല്‍ സിറിയയിലെ 4-ാം പട്ടാളവിഭാഗത്തെ നയിച്ചിരുന്നത്‌ ഇസ്‌മത്ത്‌ ആയിരുന്നു.

മധ്യഅനാതോലിയയില്‍ മുസ്‌തഫാകെമാല്‍പാഷ (1881-1938) നയിച്ച ദേശീയ വിമോചനപ്രസ്ഥാനത്തില്‍ ചേര്‍ന്ന്‌ അദ്ദേഹം പ്രവര്‍ത്തനമാരംഭിച്ചു. 1920 ജനു.-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ എഡീര്‍ണയെ പ്രതിനിധീകരിച്ച്‌ അദ്ദേഹം ഗ്രാന്റ്‌ നാഷണല്‍ അസംബ്ലിയില്‍ അംഗമായി. 1920 ജൂണില്‍ അദ്ദേഹം സൈനികമേധാവി ആയി നിയമിക്കപ്പെട്ടു. അങ്ങനെ മുസ്‌തഫെകമാലും ഇദ്ദേഹവും തമ്മിലുള്ള സമ്പര്‍ക്കം ആരംഭിച്ചു. 1921 ജൂല.-ല്‍ ഗ്രീക്കുകാര്‍ അനാതോലിയ ആക്രമിച്ച്‌ മുന്നേറിയപ്പോള്‍ അങ്കാറയ്‌ക്കടുത്ത്‌ ഇനോനുവില്‍വച്ചുണ്ടായ യുദ്ധത്തില്‍, പ്രതിയോഗികളെ അദ്ദേഹം പിന്തിരിപ്പിച്ചു. ഇനോനുവിലെ വിജയത്തിനുശേഷം ഇസ്‌മത്ത്‌ ഇനോനു എന്ന നാമം സ്വയം സ്വീകരിക്കുകയുണ്ടായി.

1922 ഒ.-ല്‍ ഇനോനു തുര്‍ക്കിയിലെ വിദേശകാര്യമന്ത്രിയായി. ലോസന്‍ സമ്മേളനത്തില്‍ തുര്‍ക്കിയെ പ്രതിനിധീകരിച്ചത്‌ അദ്ദേഹമായിരുന്നു. കെമാലിന്റെ സഹകരണത്തോടെ, ലോസന്‍ കരാറനുസരിച്ച്‌ (1923 ജൂല. 24) തുര്‍ക്കിക്കനുകൂലമായി പല അവകാശങ്ങളും നേടിയെടുക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. 1923 ഒ.-ല്‍ കെമാല്‍ തുര്‍ക്കിറിപ്പബ്ലിക്കിന്റെ പ്രസിഡണ്ടും ഇസ്‌മത്ത്‌ പ്രധാനമന്ത്രിയുമായി. 1938-ല്‍ കെമാല്‍ അന്തരിച്ചപ്പോള്‍ ഇസ്‌മത്ത്‌ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. 1943-ലും 1946-ലും നടന്ന തെരഞ്ഞെടുപ്പുകളിലും പ്രസിഡണ്ടുപദവിയില്‍ തുടരുവാന്‍ അദ്ദേഹത്തിനു സാധിച്ചു.

രണ്ടാം ലോകയുദ്ധകാലത്ത്‌ ഒരു നിഷ്‌പക്ഷതാനയം തുടരാന്‍ തുര്‍ക്കിക്കു കഴിഞ്ഞത്‌ ഇനോനുവിന്റെ ശ്രമഫലമായിട്ടായിരുന്നു. ജനായത്തഭരണസമ്പ്രദായത്തോട്‌ കൂടുതല്‍ താത്‌പര്യം കാണിച്ചിരുന്ന ഇസ്‌മത്ത്‌, പ്രതിപക്ഷകക്ഷി രാജ്യത്തുണ്ടാകുന്നതിന്‌ അനുകൂലമായിരുന്നു. അതനുസരിച്ച്‌ ഡെമോക്രാറ്റിക്‌ പാര്‍ട്ടി, റിപ്പബ്ലിക്കന്‍ പീപ്പിള്‍സ്‌ പാര്‍ട്ടി എന്നീ രണ്ട്‌ കക്ഷികള്‍ നിലവില്‍വന്നു. 1950 മെയ്‌ 14-നു അദ്ദേഹത്തിന്റെ റിപ്പബ്ലിക്കന്‍ പീപ്പിള്‍സ്‌ പാര്‍ട്ടിയെ ഡെമോക്രാറ്റിക്‌ പാര്‍ട്ടി പരാജയപ്പെടുത്തിയതോടെ ഇസ്‌മത്ത്‌ പ്രതിപക്ഷനേതൃത്വമേറ്റെടുത്തു. 1960-ലെ സൈനികവിപ്ലവത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ഇസ്‌മത്ത്‌ കൂട്ടുകക്ഷിമന്ത്രിസഭ രൂപവത്‌കരിക്കുകയും പ്രധാനമന്ത്രിയാവുകയും ചെയ്‌തു. 1965 ഫെ.-ല്‍ നാഷണല്‍ അസംബ്ലി അദ്ദേഹത്തിന്റെ ബജറ്റ്‌ നിരാകരിച്ചതിനെത്തുടര്‍ന്ന്‌ മറ്റൊരു കൂട്ടുകക്ഷിമന്ത്രിസഭ നിലവില്‍വന്നു. 1965-ലും 1969-ലും നടന്ന തെരഞ്ഞെടുപ്പുകളില്‍ ഇസ്‌മത്തിന്റെ കക്ഷി പരാജയപ്പെട്ടു. 1972-ല്‍ റിപ്പബ്ലിക്കന്‍ പീപ്പിള്‍സ്‌ പാര്‍ട്ടിയുടെ അധ്യക്ഷപദവിയില്‍നിന്ന്‌ ഇസ്‌മത്ത്‌ ഇനോനു മാറ്റപ്പെട്ടു. 1973 ഡിസംബര്‍ 25-ന്‌ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍