This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇത്തിക്കച്ചിക്കുരുവി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:20, 25 ജൂലൈ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഇത്തിക്കച്ചിക്കുരുവി

Tickell's flowerpecker

ഇത്തിക്കണ്ണിക്കുരുവി

സാധാരണക്കുരുവിയെക്കാളും വലുപ്പം കുറഞ്ഞ ഒരു പക്ഷി. ശാസ്‌ത്രനാമം: ഡൈസിയം എരിത്രാറിങ്കസ്‌ (Dicaeum erythrorhynchos). ജെനവാസമുള്ള സ്ഥലങ്ങളിലും കുറ്റിക്കാടുകളിലും വനങ്ങളിലുമെല്ലാം ധാരാളമായി കണ്ടുവരാറുള്ള ഒരിനം പക്ഷിയാണിത്‌. സൂചീമുഖിയുടെ തായ്‌വഴിക്കാരനാണ്‌ ഇത്തിക്കച്ചിക്കുരുവി.

ഇത്തിള്‍പിടിച്ച മാവ്‌, ആല്‌ തുടങ്ങിയ മരങ്ങളില്‍ ഇതിനെ കാണാന്‍ സാധിക്കും. കാഴ്‌ചയില്‍ അടയ്‌ക്കാക്കുരുവിയോടു സാദൃശ്യമുള്ള ഈ പക്ഷിക്ക്‌ ഏകദേശം 8 സെ.മീ. നീളമേയുള്ളൂ. ആണും പെച്ചും കാഴ്‌ചയില്‍ ഒരേപോലിരിക്കും. ചിറകുകളും ദേഹത്തിന്റെ ഉപരിഭാഗം മുഴുവനും ചാരംകലര്‍ന്ന ഇളം പച്ചനിറമാണ്‌; അടിഭാഗം മങ്ങിയവെള്ളയും. വളരെ കുറുകി വിശറിപോലെ വൃത്താകൃതിയിലുള്ള വാലിന്‌ ശരീരത്തിന്റെ മറ്റുഭാഗങ്ങളെ അപേക്ഷിച്ച്‌ നിറം കൂടുതലാണ്‌. ചുണ്ടിന്‌ ഇളം ചുവപ്പുനിറമായിരിക്കും.

മരങ്ങളില്‍ വളരുന്ന ഇത്തിള്‍ക്കൂട്ടത്തിലും അതിനു സമീപവുമാണ്‌ ഈ പക്ഷികള്‍ കൂടതല്‍ സമയവും കാണപ്പെടുക. സദാസമയവും "ചിക്‌-ചിക്‌' എന്നു ശബ്‌ദിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ഇതിനെ ഇലക്കൂട്ടങ്ങള്‍ക്കിടയില്‍ നോക്കി കണ്ടുപിടിക്കുവാന്‍ പ്രയാസമില്ല. ഇത്തിള്‍പ്പഴങ്ങള്‍ കൊത്തിയെടുത്തു വിഴുങ്ങുക ഇതിന്റെ മാത്രം സ്വഭാവമാണ്‌. ഇത്തിളും ഈ കുരുവിയും തമ്മിലുള്ള ബന്ധം സഹജീവനസ്വഭാവ(symbiosis)ത്തിന്‌ ഉത്തമോദാഹരണമത്ര. ഇത്തിളിന്റെ പരാഗവിതരണത്തിനും വിത്തുവിതരണത്തിനും ഇത്തിക്കച്ചിക്കുരുവിയുടെ സഹായം കൂടിയേ കഴിയൂ. ഇത്തിളിന്റെ വിത്തിലുള്ള ഒരിനം പശമൂലം വിത്ത്‌ ഇത്തിക്കച്ചിക്കുരുവിയുടെ കാലുകളില്‍ പറ്റിപ്പിടിക്കുകയും അങ്ങനെ മറ്റു വൃക്ഷങ്ങളില്‍ എത്തുകയും ചെയ്യുന്നു. കൂടാതെ ഇത്തിള്‍പ്പഴം വിഴുങ്ങിയശേഷം കാഷ്‌ഠത്തില്‍കൂടി പുറത്തുവരുന്ന വിത്തു മുളച്ചും പുതിയ ഇത്തിള്‍ സസ്യങ്ങള്‍ ഉണ്ടാകാറുണ്ട്‌. ഇത്തിള്‍പ്പഴങ്ങള്‍ കൂടാതെ ഈ പക്ഷിക്ക്‌ ജീവിക്കാനും കഴിയില്ല. ഒരിടത്തും അധികസമയം അടങ്ങിയിരിക്കാത്ത ഈ പക്ഷി, ഇത്തിളിന്റെ വിത്തുവിതരണത്തിന്‌ പ്രകൃതിദത്തമായ ഏറ്റവും നല്ല ഉപാധിയാണെന്നു പറയാം.

ഫെ. മുതല്‍ ജൂണ്‍ വരെയാണ്‌ കൂടുകൂട്ടുന്നതും മുട്ടയിട്ടു കുഞ്ഞുങ്ങളെ വിരിയിക്കുന്നതും. അപ്പൂപ്പന്‍താടിയും മാറാലയുംകൊണ്ട്‌ വളരെ ഭംഗിയിലും ബലത്തിലുമുണ്ടാക്കിയ ഒരു ചെറുസഞ്ചിയാണ്‌ ഇതിന്റെ കൂട്‌. വൃത്തിയില്ലാതെ ഒരു നാരുപോലും ഈ കൂട്ടില്‍നിന്ന്‌ പുറത്തേക്കു തള്ളിനില്‌ക്കില്ല. കൂടിന്‌ അണ്ഡാകൃതിയായിരിക്കും; കാഴ്‌ചയ്‌ക്ക്‌ കമ്പിളികൊണ്ടോ പട്ടുകൊണ്ടോ വിശേഷമായി മെനഞ്ഞുണ്ടാക്കിയ ഒരു ഉറയായിത്തോന്നും. ഇതിന്‌ റോസ്‌കലര്‍ന്ന തവിട്ടുനിറമായിരിക്കും. 3-12 മീ. വരെ ഉയരമുള്ള കമ്പുകളുടെ അറ്റത്ത്‌ ബലമായി തൂക്കിയിട്ടുള്ള ഈ കൂടുകള്‍ക്കുള്ളില്‍, ശക്തിയായി മഴപെയ്‌താല്‍പോലും നനവോ തണുപ്പോ കടക്കുകയില്ല. സാധാരണയായി അതില്‍ തൂവെള്ളനിറമുള്ള രണ്ടു മുട്ടകള്‍ കാണും.

സിന്ധ്‌, പഞ്ചാബ്‌, പശ്ചിമരാജസ്ഥാന്‍ തുടങ്ങി, ഇന്ത്യാ ഉപഭൂഖണ്ഡത്തിന്റെ ഉത്തരപശ്ചിമഭാഗങ്ങളൊഴിച്ച്‌ ബാക്കി എല്ലാ സ്ഥലങ്ങളിലും ഇത്തിക്കച്ചിക്കുരുവിയെ കണ്ടെത്താന്‍ വിഷമമില്ല. മ്യാന്മറിലും അപൂര്‍വമായി ഇതിനെ കാണാവുന്നതാണ്‌. ശ്രീലങ്കയില്‍ ഇതിന്റെ മറ്റൊരു വര്‍ഗമായ (race) ഡെസിയം സിലോണൊന്‍സ്‌ (D. ceylonense) ആണുള്ളത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍