This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇണക്കാത്തേവന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:22, 22 ഒക്ടോബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഇണക്കാത്തേവന്‍

ഇണക്കാത്തേവന്‍

ആര്‍റ്റാമിഡേ (Artamidae) പക്ഷികുടുംബത്തില്‍പ്പെട്ടതും ബുള്‍ബുളിനെക്കാള്‍ കുറച്ചുമാത്രം വലുപ്പം കൂടുതലുള്ളതും കേരളത്തില്‍ സര്‍വസാധാരണവുമായ ഒരു ചെറുപക്ഷി. ശാ.നാ. ആര്‍റ്റാമസ്‌ ഫസ്‌കസ്‌ (Artamus fuscus). ശരീരത്തിന്‌ മൊത്തത്തില്‍ സ്ലേറ്റിന്റെ ഇരുണ്ട ചാരനിറമാണുള്ളത്‌. കുറുകിയ വാലിന്‌ ശരീരത്തെക്കാള്‍ കുറേക്കൂടി കറുപ്പുനിറമുണ്ട്‌. എന്നാല്‍ വാലിന്റെ അറ്റം വെള്ളയായിരിക്കും. കുരുവിയുടേതുപോലെ തടിച്ചുകൂര്‍ത്ത്‌, നീലനിറമുള്ളതാണ്‌ ഇതിന്റെ ചുണ്ട്‌. പറക്കാതിരിക്കുമ്പോള്‍ മടക്കിവച്ചിരിക്കുന്ന ചിറക്‌ വാലിന്റെ അറ്റംവരെയെത്തും. ആണിനെയും പെണ്ണിനെയും ബാഹ്യദര്‍ശനത്തില്‍ തിരിച്ചറിയാന്‍ പറ്റില്ല. ഇലകള്‍ അധികമില്ലാത്ത ഉയര്‍ന്ന വൃക്ഷക്കൊമ്പുകളിലും പനയുടെ പട്ടക്കൈകളിലും മറ്റും കൂട്ടമായി കാണപ്പെടുന്ന ഇവ പാറ്റയെ പിടിക്കുകയും, കാക്കയെയും പരുന്തിനെയും മറ്റും കൊത്തി തുരത്തുകയും ചെയ്യുന്നത്‌ ഒരു സാധാരണദൃശ്യമാണ്‌.

കേരളത്തിലെ 900 മുതല്‍ 1200 വരെ മീറ്റര്‍ ഉയരമുള്ള മലമ്പ്രദേശങ്ങളില്‍ സര്‍വസാധാരണമായി കാണപ്പെടുന്ന ഒരു പക്ഷിയാണിത്‌. ദേശാടനക്കാരനാണ്‌ ഈ പക്ഷി എന്നു പറയാന്‍ സാധിക്കയില്ലെങ്കിലും രണ്ടും മൂന്നും ആഴ്‌ചകള്‍ ഒരു സ്ഥലത്തു കഴിഞ്ഞശേഷം പെട്ടെന്ന്‌ ഇതു കൂട്ടുത്തോടെ സ്ഥലംവിട്ടു എന്നു വരാം. കുറേ ആഴ്‌ചകള്‍ക്കുശേഷം വീണ്ടും തിരിച്ചെത്തും. ഈവക സ്ഥലം മാറ്റങ്ങളുടെ യഥാര്‍ഥകാരണം അറിഞ്ഞുകൂടെങ്കിലും ആഹാരദൗര്‍ലഭ്യമാകണം എന്നു കരുതപ്പെടുന്നു.

തെങ്ങും പനയും ധാരാളമായി കാണപ്പെടുന്ന കായലോരങ്ങളാണ്‌ ഇണക്കാത്തേവന്‌ ഏറ്റവും ഇഷ്‌ടപ്പെട്ട വാസസ്ഥലങ്ങള്‍. തെങ്ങിന്റെയും പനയുടെയും ഓലമുറിച്ച മടലുകളാണ്‌ ഇഷ്‌ടപ്പെട്ട ഇരിപ്പിടം. കൂടുകെട്ടുന്നതിന്‌ ഇവിടംതന്നെയാണ്‌ ഇതു തെരഞ്ഞെടുക്കുക. ചിറകുകള്‍ അഞ്ചെട്ടുപ്രാവശ്യം തുടര്‍ച്ചയായി അടിച്ചശേഷം അന്തരീക്ഷത്തിലേക്കുയരുന്ന ഇണക്കാത്തേവന്‍ വായുവില്‍ ഒന്നു വട്ടം ചുറ്റിയശേഷം ചിറകു വിടര്‍ത്തിപ്പിടിച്ചുകൊണ്ടുതന്നെ മരക്കൊമ്പുകളിലേക്ക്‌ ഊളിയിട്ടിറങ്ങിവരുന്നു. പാറ്റകളോ പക്കികളോ മറ്റോ പറക്കുന്നതുകണ്ടാല്‍ ഉയരെയായാലും താഴെയായാലും, ശരംപോലെ അതിന്റെ നേരെ പാഞ്ഞുചെല്ലുക ഇതിന്റെ ഒരു പ്രത്യേകതയാണ്‌. തുമ്പിയും മറ്റു പക്കികളുമാണ്‌ ഇതിന്റെ ഭക്ഷണം. ചിത്രശലഭങ്ങളെ ഭക്ഷിക്കുന്ന അപൂര്‍വം പക്ഷികളില്‍ ഒരിനമാണ്‌ ഇണക്കാത്തേവന്‍. മരക്കൊമ്പുകളിലിരുന്നാലും പറന്നുകൊണ്ടിരുന്നാലും സദാസമയവും ഇത്‌ "ഛ്രക്ക്‌-ഛ്രക്ക്‌' എന്ന്‌ ഉച്ചത്തില്‍ ശബ്‌ദിച്ചുകൊണ്ടിരിക്കും.

ഓലമടല്‍ തായ്‌ത്തടിയോടു ചേരുന്ന ഭാഗത്ത്‌ പുല്ലുകളും നാരുകളും വേരുകളും മറ്റും ചേര്‍ത്തുണ്ടാക്കുന്ന ഒരു ചെറുകപ്പാണ്‌ ഇതിന്റെ കൂട്‌. തറയില്‍നിന്നും വളരെ ഉയരത്തിലാണ്‌ ഇതു കൂടുകെട്ടുക. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയാണ്‌ ഇതിന്റെ സന്താനോത്‌പാദനകാലം. പച്ചകലര്‍ന്ന വെള്ളനിറത്തില്‍ ഇളംതവിട്ടുപൊട്ടുകളുള്ള രണ്ടോ മൂന്നോ മുട്ടകള്‍ ഒരു സമയത്തുണ്ടാകും. കൂടിനടുത്ത്‌ സദാ കാവലിരിക്കുന്ന ഈ പക്ഷി അതിനെക്കാള്‍ വളരെ വലിയ പക്ഷികളെപ്പോലും തുരത്തിയോടിക്കുന്നു. ഈ സ്വഭാവവിശേഷത്താല്‍ത്തന്നെ ഇതിനെ കാക്കകള്‍ക്കും പരുന്തുകള്‍ക്കും ഭയവുമാണ്‌.

കേരളത്തില്‍ പെരിയാര്‍തടാകതീരങ്ങളില്‍ മിക്കവാറും എന്നും തന്നെ കാണപ്പെടുന്ന ഈ പക്ഷി സിംല മുതല്‍ ഗോധ്ര (ഗുജറാത്ത്‌) വരെയുള്ള ഭൂഭാഗങ്ങളൊഴിച്ച്‌ ഇന്ത്യയിലെല്ലായിടത്തും മിക്ക സമയത്തും കാണപ്പെട്ടുവരുന്നു. ശ്രീലങ്ക, അസം, മ്യാന്മാര്‍, തായ്‌ലണ്ട്‌, പശ്ചിമ ചൈന തുടങ്ങിയ രാജ്യങ്ങളിലും ഇതു സാധാരണമാണ്‌. മലേഷ്യയില്‍ ഇണക്കാത്തേവനെ കാണാറില്ലെങ്കിലും ബന്ധപ്പെട്ട മറ്റു സ്‌പീഷീസുകളുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍