This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇട്ടിരാരിച്ചമേനോന്‍, മണ്ടവപ്പള്ളി (1740 - 1800)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇട്ടിരാരിച്ചമേനോന്‍, മണ്ടവപ്പള്ളി (1740 - 1800)

പ്രശസ്‌തനായ ആട്ടക്കഥാകൃത്ത്‌. ആട്ടക്കഥകളല്ലാതെ എന്തൊക്കെ എഴുതിയിട്ടുണ്ടെന്ന്‌ നിശ്ചയമില്ലെങ്കിലും ഇദ്ദേഹത്തിന്റെ സന്താനഗോപാലവും രുക്‌മാംഗദചരിതവും കഥകളിസാഹിത്യത്തിലും കളിയരങ്ങുകളിലും പ്രചുരപ്രചാരം നേടിയവയാണ്‌.

കുട്ടനാട്ടില്‍ കാവാലം എന്ന പ്രദേശത്തായിരുന്നു മേനോന്‍ ജനിച്ചുവളര്‍ന്നത്‌. കൗമാരദശകഴിഞ്ഞ്‌ ഇദ്ദേഹം തിരുവനന്തപുരത്തെത്തി കാര്‍ത്തികതിരുനാള്‍ രാമവര്‍മ(1724-98)യുടെ ആശ്രിതനായി കഴിഞ്ഞുകൂടുകയും കലാപ്രമിയായ രാജാവിന്റെ പ്രാത്സാഹനത്തില്‍ മേല്‌പറഞ്ഞ ആട്ടക്കഥകള്‍ രചിക്കുകയുമാണുണ്ടായത്‌. ഇവയ്‌ക്ക്‌ അന്നുമുതല്‍ വ്യാപകമായ രംഗപ്രചാരം ലഭിച്ചിട്ടുണ്ട്‌. രാമവര്‍മയുടെ സമകാലീനനെന്നല്ലാതെ മേനോന്റെ ജനനമരണവര്‍ഷങ്ങളെക്കുറിച്ച്‌ കൃത്യമായ വിവരം അറിവില്ല. വീരശൃംഖല ഉള്‍പ്പെടെ പല രാജകീയസമ്മാനങ്ങള്‍ക്കും മേനോന്‍ പാത്രമായിരുന്നതായി ഔദ്യോഗികരേഖകളില്‍ കാണാനുണ്ട്‌.

കവിത. രചനാഭംഗിയുടെ കാര്യത്തില്‍ ഒന്നാംകിടയിലല്ലെങ്കിലും രംഗപ്രയോഗാര്‍ഹതയില്‍ അപ്രതിമമായ വിജയം വരിച്ച രണ്ടാട്ടക്കഥകളാണ്‌ മേനോന്റെ രുക്‌മാംഗദചരിതവും സന്താനഗോപാലവും. ഇവയില്‍ രുക്‌മാംഗദന്‍, മോഹിനി, ബ്രാഹ്മണന്‍, അര്‍ജുനന്‍ തുടങ്ങിയ കഥാപാത്രങ്ങള്‍ പ്രഗല്‌ഭനടന്മാരുടെ അഭിനയപാടവത്തെപ്പോലും പരീക്ഷണവിധേയമാക്കുന്നവയാണ്‌. ഏറിയകൂറും മണിപ്രവാളശ്ലോകങ്ങളും ലളിതങ്ങളായ "പദ'ങ്ങളും കൊണ്ട്‌ നിബന്ധിക്കപ്പെട്ടിട്ടുള്ള ഈ കൃതികള്‍ പാമരന്മാര്‍ക്കുപോലും സുഗ്രാഹ്യങ്ങളാണ്‌. നാടകീയമായ സംഘട്ടനങ്ങള്‍ മുറ്റിനില്‌ക്കുന്ന രംഗങ്ങളും ഇവയില്‍ സുലഭമായുണ്ട്‌. കഥകളിസാഹിത്യത്തില്‍ ഗതാനുഗതികമായി കടന്നുകൂടിയിട്ടുള്ള സംഭോഗശൃംഗാരത്തിന്റെ വര്‍ണന ഇതില്‍ ഇല്ലെന്നുതന്നെ പറയാം. സന്താനഗോപാലത്തിലെ

	"വേണ്ടാ, വേണ്ടാ എന്നു വേണ്ടും പ്രകാരത്തില്‍
	പാണ്ഡവാ നിന്നോടുഞാന്‍-ഇത്‌
	വേണ്ടാ, ദുശ്ശാഠ്യം തുടങ്ങേണ്ട നീയെന്നു
	ഖണ്ഡിച്ചുരച്ചതെല്ലാം.'
 

എന്ന്‌ പുത്രനഷ്‌ടത്തില്‍ പരവശനും കുപിതനുമായിത്തീര്‍ന്ന്‌ ബ്രാഹ്മണന്‍ അര്‍ജുനന്റെ നേരേ നടത്തുന്ന ആക്രാശവും,

	ഇരുളെല്ലാമകന്നു ദൂരെ-ഈശ, കംസാരേ
	എഴുനെള്ളാമിനി നേരേ,
	തിരുവെള്ളപ്പെരുവെള്ളത്തിരതള്ളും വിരുതുള്ള
	നരനുള്ളിലലമല്ലലെഴുമല്ലിങ്ങിനിയില്ല.
 

എന്ന സുദര്‍ശനത്തിന്റെ നിവേദനവും മേനോന്റെ രചനാ ശൈലിക്ക്‌ നിദര്‍ശനങ്ങളായി സ്വീകരിക്കാവുന്നതാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍