This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇടുക്കി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:58, 25 ജൂലൈ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഉള്ളടക്കം

ഇടുക്കി

ജില്ലാ ഭൂപടം-ഇടുക്കി

കേരളസംസ്ഥാനത്തിലെ പതിനാലു ജില്ലകളിലൊന്ന്‌. 1972 ജനു. 26-ന്‌ രൂപവത്‌കൃതമായി. വിസ്‌തീര്‍ണത്തില്‍ (4358 ച.കി.മീ.) കേരളത്തിലെ ജില്ലകളില്‍ രണ്ടാം സ്ഥാനമാണിതിനുള്ളത്‌. ജനസാന്ദ്രത ച.കി.മീറ്ററിന്‌ 259. ജനസംഖ്യ 11,29,221 (2001). തലസ്ഥാനം പൈനാവ്‌.

കോട്ടയം ജില്ലയിലുള്‍പ്പെട്ടിരുന്ന ദേവികുളം, ഉടുമ്പന്‍ചോല, പീരുമേട്‌ എന്നീ താലൂക്കുകളും എറണാകുളം ജില്ലയില്‍പ്പെട്ടിരുന്ന തൊടുപുഴ താലൂക്കിലെ കല്ലൂര്‍ക്കാട്‌ വില്ലേജും, മഞ്ഞള്ളൂര്‍ വില്ലേജിലെ മഞ്ഞള്ളൂര്‍, കല്ലൂര്‍ക്കാട്‌ എന്നീ പഞ്ചായത്തുകളില്‍പ്പെട്ട ഭാഗങ്ങളും ഒഴിച്ചുള്ള പ്രദേശവും ചേര്‍ത്താണ്‌ ഇടുക്കി ജില്ല രൂപീകരിച്ചത്‌. സഹ്യന്റെ മടിത്തട്ടില്‍ സ്ഥിതിചെയ്യുന്ന മലയോരപ്രദേശമായ ഇടുക്കിയുടെ വടക്കെ അതിരുകള്‍ തൃശൂര്‍ ജില്ലയിലെ മുകുന്ദപുരം താലൂക്കും, തമിഴ്‌നാട്ടിലെ പൊള്ളാച്ചി, ഉഡുമല്‍പേട്ട താലൂക്കുകളുമാണ്‌. കിഴക്ക്‌ തമിഴ്‌ നാട്ടിലെ കൊഡൈക്കനാല്‍, ഉത്തമപാളയം, ശ്രീവള്ളിപുത്തൂര്‍ എന്നീ താലൂക്കുകളും തെക്ക്‌ പത്തനംതിട്ട താലൂക്കും, പടിഞ്ഞാറ്‌ കാഞ്ഞിരപ്പള്ളി, മീനച്ചില്‍, മൂവാറ്റുപുഴ, കുന്നത്തുനാട്‌ എന്നീ താലൂക്കുകളും സ്ഥിതി ചെയ്യുന്നു. ഇടുക്കി ജില്ല വ. അക്ഷാ. 9o 15' മുതല്‍ 10o 21' വരെയും കി. രേഖാ. 76o 37' മുതല്‍ 77o 25' വരെയും വ്യാപിച്ചുകിടക്കുന്നു.

ഭൂപ്രകൃതി

ഒട്ടുമുക്കാലും നിമ്‌നോന്നതപ്രദേശങ്ങളായ ഈ ജില്ലയെ ഭൂപ്രകൃതിയനുസരിച്ച്‌ രണ്ടായി തിരിക്കാം: (1) പര്‍വതനിരയോടുചേര്‍ന്ന്‌ 75 മീറ്ററിലേറെ ഉയരത്തിലുള്ള മലനാട്‌ (High lands). (2) 75 മെീ.-ല്‍ താഴെ ഉയരമുള്ള ഇടനാട്‌. സമതലപ്രദേശങ്ങള്‍ ഇല്ലെന്നുതന്നെ പറയാം. ജില്ലയുടെ പടിഞ്ഞാറരികില്‍ തൊടുപുഴ താലൂക്കിന്റെ ഭാഗങ്ങളില്‍ മാത്രമാണ്‌ ഇടനാട്‌ പ്രദേശമുള്ളത്‌; മൊത്തം വിസ്‌തീര്‍ണത്തിന്റെ 96 ശ.മാ.-വും മലമ്പ്രദേശങ്ങളാണ്‌. തൊടുപുഴ താലൂക്കൊഴിച്ചുള്ള ഭാഗങ്ങള്‍ ഏറിയകൂറും 300 മീ.-ലേറെ ഉയരമുള്ള ഹൈറേഞ്ച്‌ (Highrange) പ്രദേശങ്ങളാണ്‌. കേരളത്തിലെ ഏറ്റവും ഉയരംകൂടിയ ഭാഗമായ ആനമുടി (2,817 മീ.) ഈ ഭാഗത്താണ്‌. മലകളും, അവയ്‌ക്കിടയിലായുള്ള താഴ്‌വരകളും, സാനുക്കളിലൂടെ ഒഴുകിനീങ്ങുന്ന നദികളും അവയുടെ തടപ്രദേശങ്ങളും ചേര്‍ന്ന്‌ അത്യന്തം സങ്കീര്‍ണമാണ്‌ ഹൈറേഞ്ചിലെ ഭൂപ്രകൃതി. ഇവിടെയുള്ള മലകളില്‍ പ്രധാനപ്പെട്ടവ എരവിമല, കാത്തുമല, ചെന്തവര, കുമരിക്കല്‍, കരിങ്കുളം, ദേവിമല, പെരുമാള്‍, ഗൂഡൂര്‍, കബുല, ദേവികുളം, അഞ്ചനാട്‌, ശബരിമല, കരിമല എന്നിവയാണ്‌. മുക്കോണായി ചരിഞ്ഞിറങ്ങുന്ന മട്ടിലാണ്‌ ഹൈറേഞ്ചുമലകളുടെ സ്ഥിതി. വടക്കുകിഴക്ക്‌ അഞ്ചനാട്‌ താഴ്‌വരയും, തെക്ക്‌ ഏലമലകളെത്തുടര്‍ന്ന്‌ പീരുമേട്‌ താഴ്‌വരയും, പടിഞ്ഞാറ്‌ കണ്ടന്‍പാറ താഴ്‌വരയും കാണാം. ഇവയില്‍ തെക്കോട്ടുള്ള ചരിവില്‍ ഏതാണ്ട്‌ 100 കി.മീ. നീളവും 30 കി.മീ. വീതിയുമുള്ള ഒരു പീഠസമതലമുണ്ട്‌; ഇതിന്റെ ശ.ശ. ഉയരം 1,500 മീ. ആണ്‌. ഏകദേശം 600 മീ. ഉയരത്തില്‍ 8 കി.മീ. നീളവും 3-5 കി.മീ. വീതിയുമുള്ള പീഠപ്രദേശമാണ്‌ അഞ്ചനാട്‌. പടിഞ്ഞാറുള്ളത്‌ ചെങ്കുത്തായ ചരിവാണ്‌; പെരിയാറിന്റെ പോഷകനദികളായ കാടമ്പാറ-ഇടമല ആറുകളുടെ പ്രഭവസ്ഥാനമാണിവിടം.

കാലാവസ്ഥ

കേരളത്തില്‍ പൊതുവേയുള്ള കാലാവസ്ഥ, ഉയരത്തിനനുസരിച്ചുളവാകുന്ന വ്യത്യാസങ്ങളോടെ ഇടുക്കി ജില്ലയിലും അനുഭപ്പെടുന്നു. ഡി. മുതല്‍ ഫെ. വരെയുള്ള മഞ്ഞുകാലം, മാ. മുതല്‍ മേയ്‌ വരെയുള്ള വേനല്‌ക്കാലം, ജൂണ്‍ മുതല്‍ സെപ്‌. വരെയുള്ള മഴക്കാലം (തെ.പ. മണ്‍സൂണ്‍), ഒ.-ന. മാസങ്ങളിലെ മഴക്കാലം (വ.കി. മണ്‍സൂണ്‍) എന്നീ ക്രമത്തിലാണ്‌ കാലാവസ്ഥ. 900 മീ.-ലേറെ ഉയരമുള്ള പ്രദേശങ്ങളില്‍ മഞ്ഞുകാലത്ത്‌ കടുത്ത തണുപ്പനുഭവപ്പെടുന്നു. ഹൈറേഞ്ചില്‍ പകല്‍സമയത്തെ താപനില നന്നേ താണതാണ്‌; രാത്രികാലങ്ങളില്‍ താപനില 0ബ്ബ-യിലും താഴാറുണ്ട്‌. ഉയരംകുറഞ്ഞ സ്ഥലങ്ങളില്‍ സുഖകരവും ഉന്മേഷപ്രദവുമായ കാലാവസ്ഥയാണുള്ളത്‌. വേനല്‌ക്കാലത്ത്‌ ജില്ലയൊട്ടാകെയും സുഖകരമായ കാലാവസ്ഥ അനുഭവപ്പെടുന്നു. സംസ്ഥാനത്തെ ഇതരഭാഗങ്ങളില്‍ നിന്നും ഇക്കാലത്ത്‌ ധാരാളം പേര്‍ സുഖവാസാര്‍ഥം തേക്കടി, പീരുമേട്‌, മൂന്നാര്‍ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തിച്ചേരാറുണ്ട്‌. വേനല്‌ക്കാലത്ത്‌ ജില്ലയുടെ പശ്ചിമഭാഗങ്ങളില്‍ മറ്റുഭാഗങ്ങളെ അപേക്ഷിച്ച്‌ കൂടുതല്‍ ചൂട്‌ അനുഭവപ്പെടുന്നു. മേയ്‌ അവസാനത്തോടെ തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷക്കാറ്റുകള്‍ മഴ പെയ്യിക്കുന്നു. ഇടവപ്പാതി എന്നറിയപ്പെടുന്ന ഈ മഴ കൂടുതല്‍ ശക്തിയാര്‍ജിക്കുന്നത്‌ ജൂണ്‍, ജൂലായ്‌ മാസങ്ങളിലാണ്‌. മൂന്നാര്‍, പീരുമേട്‌ എന്നീ ഭാഗങ്ങളില്‍ തെക്കു പടിഞ്ഞാറന്‍ മണ്‍സൂണില്‍നിന്നുള്ള മഴയുടെ തോത്‌ ആണ്ടില്‍ 300 സെ.മീ. ആണ്‌. അതേസമയം സഹ്യന്റെ കിഴക്കതിരിലുള്ള മറയൂര്‍, ശാന്തന്‍പാറ, കുമിളി എന്നീ പ്രദേശങ്ങളിലെ ശ.ശ. തോത്‌ 50-80 സെ.മീ. മാത്രമാണ്‌. തുലാവര്‍ഷ (വടക്കുകിഴക്കന്‍ മണ്‍സൂണ്‍) കാലത്തും ശ.ശ. 40-70 സെ.മീ. മഴ ലഭിക്കുന്നു.

അപവാഹം

മാട്ടുപ്പെട്ടി ഡാം

ഭൂപ്രകൃതിയുടെ പ്രത്യേകത മൂലം അപവാഹഗതി പൊതുവേ പടിഞ്ഞാറോട്ടാണ്‌; അഞ്ചനാട്‌ താഴ്‌വരയില്‍ മാത്രം ചരിവ്‌ വടക്കുകിഴക്കുദിശയിലാവുകയാല്‍, ബെന്‍മൂല്‍ എസ്റ്റേറ്റില്‍ ഉദ്‌ഭവിക്കുന്ന പാമ്പാല്‍ മറയൂരിലൂടെ ഒഴുകി കാവേരിയില്‍ ലയിക്കുന്നു. കേരളത്തിലെ പ്രധാന നദികളില്‍പ്പെടുന്ന പെരിയാറ്‌, മീനച്ചിലാറ്‌, മൂവാറ്റുപുഴയാറ്‌, മണിമലയാറ്‌ എന്നിവ ഈ ജില്ലയില്‍നിന്നാണ്‌ ഉദ്‌ഭവിക്കുന്നത്‌. പമ്പാനദി ജില്ലയുടെ തെക്കരികിലൂടെ ഒഴുകുന്നു. എന്നാല്‍ ഇടുക്കി ജില്ലയെ സംബന്ധിച്ചിടത്തോളം ഗണ്യമായ പ്രാധാന്യം പെരിയാറിനു മാത്രമാണുള്ളത്‌. ഇടുക്കിയുടെ തെക്കു കിഴക്കുഭാഗത്തുള്ള ശിവഗിരിയില്‍നിന്ന്‌ ഉദ്‌ഭവിക്കുന്ന പെരിയാല്‍ ജില്ലയെ കുറുകെ മുറിച്ച്‌ വടക്കുപടിഞ്ഞാറ്‌ ദിശയില്‍ ഒഴുകി എറണാകുളം ജില്ലയില്‍ കടക്കുന്നു. പ്രഭവസ്ഥാനത്തുനിന്നും മലയിടുക്കുകളിലൂടെ 17 കി.മീ. ഒഴുകി മുള്ളയാറുമായി യോജിക്കുന്നതോടെയാണ്‌ പെരിയാല്‍ പൂല്‍ണമാകുന്നത്‌. ഇതിന്‌ 11 കി.മീ. താഴെയാണ്‌ പെരിയാല്‍ അണക്കെട്ട്‌. ഇവിടെ സംഭരിക്കപ്പെടുന്ന ജലം തമിഴ്‌നാട്ടിലെ ജലസേചനത്തിനായി വിട്ടുകൊടുത്തിരിക്കുകയാണ്‌. തുടല്‍ന്നുള്ള പ്രയാണത്തിലാണ്‌ പെരുന്തുറ, കട്ടപ്പന, ചെറുതോണി എന്നീ പോഷകനദികളുമായി ഒത്തുചേരുന്നത്‌. ചെറുതോണിനദിയുടെ സംഗമത്തിനു മുകളിലായാണ്‌ ഇടുക്കി അണക്കെട്ട്‌ നില്‍മിച്ചിരിക്കുന്നത്‌ (നോ: ഇടുക്കിപദ്ധതി). പെരിഞ്ചാണ്‍കുട്ടി ആറും മുതിരപ്പുഴ ആറുമാണ്‌ പെരിയാറിന്റെ മറ്റു പ്രധാന പോഷകനദികള്‍. ഇവയില്‍ മുതിരപ്പുഴയാറ്റിലാണ്‌ കേരളത്തിലെ ഒന്നാമത്തെ ജലവൈദ്യുത പദ്ധതിയായ പള്ളിവാസല്‍; ചെങ്കുളം, പന്നിയാല്‍, നേരിയമംഗലം എന്നീ പദ്ധതികളും ഈ നദിയിലാണ്‌. ഭൂതത്താന്‍കെട്ടിനു സമീപം പ്ലാച്ചോട്ടില്‍ പെരിയാറിനു കുറുകെ അണകെട്ടി ജലസേചനപദ്ധതികള്‍ പ്രാവല്‍ത്തികമാക്കിയിരിക്കുന്നു.

സസ്യജാലം

യൂക്കാലിപ്‌റ്റസ്‌ മരങ്ങള്‍
വരയാട്‌

250 സെ.മീ.-ല്‍ കുറയാതെ മഴ ലഭിക്കുന്ന 1,200 മീ. വരെ ഉയരമുള്ള പ്രദേശങ്ങളില്‍ നിത്യഹരിതങ്ങളായ മഴക്കാടുകളാണുള്ളത്‌. സസ്യനിബിഡങ്ങളായ ഈ വനങ്ങളിലെ പ്രധാനവൃക്ഷങ്ങള്‍ പുന്ന, പാലി, വെള്ളകില്‍, ആഞ്ഞിലി, വയില, തെള്ളി, തമ്പകം, പെരുമരം, കുളമാവ്‌, ചുരുളി, ചെങ്കുറിഞ്ഞി, ചുവന്നകില്‍ എന്നിവയാണ്‌. ഈറ, ചൂരല്‍ എന്നിവയും സമൃദ്ധമായി വളരുന്നു. മലകളുടെ വാതപ്രതിമുഖ(leeward)വശങ്ങളിലെ താരതമ്യേന മഴക്കുറവുള്ള ഭാഗങ്ങളില്‍ പത്രപാതിവനങ്ങളാണുള്ളത്‌. ഈയിനം വനങ്ങളിലെ, വേനല്‌ക്കാലത്ത്‌ ഇലകൊഴിക്കുന്ന മരങ്ങളില്‍ 35 മീ.-ലേറെ ഉയരത്തില്‍ വളരുന്ന ധാരാളം തടിത്തരങ്ങള്‍ ഉള്‍പ്പെടുന്നു; തേക്ക്‌, ഈട്ടി, വെന്തേക്ക്‌, പുല്ലമരുത്‌, ഇലവ്‌, വേങ്ങ തുടങ്ങിയവ ഇക്കൂട്ടത്തില്‍പ്പെടുന്നു. ജില്ലയുടെ വടക്കുകിഴക്കന്‍ അതില്‍ത്തിയില്‍ മറയൂല്‍ ഭാഗത്താണ്‌ ഇമ്മാതിരി വനങ്ങള്‍ ധാരാളമായുള്ളത്‌. ഈ ഭാഗത്ത്‌ ചന്ദനമരം സമൃദ്ധമായി വളരുന്നു. കണിക്കൊന്ന, തേക്ക്‌, വേങ്ങ, കരിമരുത്‌, തേമ്പാവ്‌ തുടങ്ങിയവയാണ്‌ പത്രപാതിവനങ്ങളിലെ മറ്റിനം വൃക്ഷങ്ങള്‍. മഴക്കാടുകള്‍ക്കും പത്രപാതിവനങ്ങള്‍ക്കും ഇടയ്‌ക്കുള്ള സീമാന്തപ്രദേശങ്ങളില്‍ അല്‍ധ-പത്രപാതി വനങ്ങളാണുള്ളത്‌. 750 മീ. ഉയരംവരെയുള്ള ഭാഗങ്ങളിലേ ഇമ്മാതിരി വനങ്ങള്‍ കാണപ്പെടുന്നുള്ളൂ. തമ്പകം, തെള്ളി, നീല്‍കടമ്പ്‌, ഞാറ, വെള്ളകില്‍, പുന്ന, മരുത്‌, പാതിരി, പൂപ്പാതിരി, വെണ്‍കോട്ട, ആഞ്ഞിലി, കനല തുടങ്ങിയ വൃക്ഷങ്ങളും മുളങ്കൂട്ടങ്ങളും വള്ളിപ്പടല്‍പ്പുകളും ഈ വനങ്ങളില്‍ തഴച്ചുവളരുന്നു. 1,200 മീ.-ലധികം ഉയരത്തിലുള്ള ഒറ്റപ്പെട്ട ഗിരിശൃംഗങ്ങളില്‍ ഉപോഷ്‌ണമേഖലാ മാതൃകയിലുള്ള നിത്യഹരിതവനങ്ങളാണ്‌; ഇവയില്‍ത്തന്നെ അങ്ങിങ്ങായി തുറസ്സായ പുല്‍മേടുകളുമുണ്ട്‌. ഈ ഭാഗങ്ങള്‍ യൂക്കാലിപ്‌റ്റസ്‌ കൃഷിക്ക്‌ അത്യുത്തമമെന്ന്‌ തെളിഞ്ഞിട്ടുണ്ട്‌.

ജന്തുവര്‍ഗങ്ങള്‍

നാണ്യവിളകള്‍ കൃഷിചെയ്യുന്നതിനായി മലഞ്ചരിവുകളിലെ കാടുകള്‍ ഏറിയകൂറും നശിപ്പിക്കപ്പെടുകയും മനുഷ്യാധിവാസം വര്‍ധിക്കുകയും ചെയ്യുകമൂലം വന്യമൃഗങ്ങള്‍ ഒട്ടുമുക്കാലും ലുപ്‌തമായിത്തീര്‍ന്നിരിക്കുന്നു. ഇപ്പോഴും ശേഷിച്ചിട്ടുള്ള ദുര്‍ഗമവും നിബിഡവുമായ വനങ്ങള്‍ ആന, കടുവ, കാട്ടുപോത്ത്‌, പുലി തുടങ്ങിയവയുടെ സങ്കേതങ്ങളാണ്‌. ഹരിണ, വാനരവര്‍ഗങ്ങളും, മുയല്‍, വരയാട്‌, കീരി, അച്ചാന്‍ തുടങ്ങിയവയും വിവിധയിനം പാമ്പുകളും ധാരാളമായി കണ്ടുവരുന്നു.

മച്ചും ധാതുദ്രവ്യങ്ങളും

പൊതുവെ രണ്ടിനം മച്ചാണ്‌ ഇവിടെ കാണപ്പെടുന്നത്‌: മണല്‍ക്കല്ലുകളും മറ്റും വിഘടിച്ചുണ്ടായിട്ടുള്ള ചെമ്മച്ചും, ജൈവാംശത്തിന്റെ ആധിക്യമുള്ള വനപ്രദേശങ്ങളിലെ മച്ചും. കല്ലും മച്ചും ധാരാളമായി കലര്‍ന്നുള്ള ചെമ്മച്ചിന്‌ ജലസംഭരണശേഷി വളരെ കുറവാണ്‌; നൈട്രജന്‍, ക്ഷാരങ്ങള്‍, കുമ്മായം, ഫോസ്‌ഫറസ്‌, ജൈവാംശങ്ങള്‍ എന്നിവയുടെ അഭാവംമൂലം ഉര്‍വരത കുറഞ്ഞതുമാണ്‌. ജില്ലയുടെ പടിഞ്ഞാറുഭാഗത്തുള്ള ഇടനാടുപ്രദേശത്താണ്‌ ഇമ്മാതിരി മച്ചുള്ളത്‌. മലമ്പ്രദേശത്തെ മച്ചിന്റെ പ്രത്യേകത ജൈവാംശങ്ങളുടെ സമൃദ്ധിയാണ്‌. എന്നാല്‍ മച്ചൊലിപ്പ്‌ ഈ ഭാഗത്തെ വളക്കൂറുനിറഞ്ഞ മേല്‍മച്ചിനെ ശോഷിപ്പിക്കുന്നുവെന്നത്‌ വലിയൊരു ശാപമാണ്‌. ഇടുക്കിജില്ലയില്‍ ഏതെങ്കിലും ധാതുവിന്റെ സമ്പന്നനിക്ഷേപങ്ങള്‍ കണ്ടെത്തിയിട്ടില്ല.

ചരിത്രം

ഇടുക്കിജില്ലയുടെ പ്രാചീന ചരിത്രത്തിലേക്ക്‌ വെളിച്ചം വീശുന്ന വ്യക്തമായ രേഖകള്‍ കുറവാണ്‌. പ്രാചീനശിലായുഗ(Palaeolithic age)കാലത്ത്‌ ഇവിടെ മനുഷ്യവാസം ആരംഭിച്ചിരുന്നോ ഇല്ലയോ എന്നതിന്‌ കാര്യമായ തെളിവുകളില്ലെങ്കിലും ശിലായുഗത്തെ അനുസ്‌മരിപ്പിക്കുന്ന ചില സ്‌മാരകശിലകള്‍ (Dolmens) ദേവികുളം താലൂക്കിലെ അഞ്ചനാട്‌ താഴ്‌വരയില്‍നിന്നു കണ്ടുകിട്ടിയിട്ടുണ്ട്‌. ചരിത്രപ്രസിദ്ധമായ മറൈയൂര്‍ (ഇന്നത്തെ മറയൂര്‍) അഞ്ചനാട്‌ താഴ്‌വരയിലാണെന്ന്‌ വ്യക്തമായിട്ടുണ്ട്‌. 1947-48 കാലത്ത്‌ കേരളത്തിലെ ആര്‍ക്കിയോളജി വകുപ്പുകാര്‍ ഉത്‌ഖനന ഗവേഷണങ്ങള്‍ നടത്തിയതിന്റെ ഫലമായി മൂന്ന്‌ സ്‌മാരകശിലകള്‍ കണ്ടെടുക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്‌. മഹാശിലായുഗത്തിലെ ഏതാനും ശവകുടീരങ്ങളും തൂക്കായുള്ള സ്‌മാരകശിലകളും (Menhir) ഉടുമ്പന്‍ചോലയിലെ കല്ലാര്‍പട്ടം കോളനിയില്‍ കണ്ടെടുക്കുകയുണ്ടായി. ഹൈറേഞ്ചിലെ വണ്ടിപ്പെരിയാറിനടുത്തായുള്ള തേങ്ങക്കല്‍ എന്ന സ്ഥലത്ത്‌ ഉത്‌ഖനനം നടത്തിയപ്പോഴും ഈ അഭ്യൂഹത്തിനുപോദ്‌ബലകങ്ങളായ വസ്‌തുതകള്‍ ലഭിക്കുകയുണ്ടായി. ഇവയെല്ലാം ഇടുക്കിയിലെ ചരിത്രാതീതകാല സംസ്‌കാരത്തെക്കുറിച്ച്‌ ഏകദേശ വിവരം നല്‌കുവാനുതകുന്ന സാമഗ്രികളാണ്‌. ഇന്നത്തെ ഉടുക്കിജില്ലയില്‍പ്പെട്ട ഹൈറേഞ്ച്‌ പ്രദേശങ്ങളിലെ തേക്ക്‌, ചന്ദനം, കുരങ്ങ്‌, മയില്‍ തുടങ്ങിയവ പ്രാചീനകാലം മുതലേ വിദേശങ്ങളിലേക്ക്‌ കയറ്റി അയച്ചിരുന്നതായി വ്യക്തമാക്കുന്ന പല ചരിത്രരേഖകളും ലഭ്യമായിട്ടുണ്ട്‌. മറയൂര്‍ ഇന്നത്തെപ്പോലെതന്നെ പഴയകാലത്തും ഉയര്‍ന്നതരം ചന്ദനത്തടികള്‍ക്കു പ്രസിദ്ധമായിരുന്നു.

മംഗളാദേവി ക്ഷേത്രം

സംഘകാലത്തെ ചേരരാജാക്കന്മാരുടെ തലസ്ഥാനമായിരുന്ന "കുഴുമൂര്‍' ഇന്നത്തെ പീരുമേടുതാലൂക്കിലെ കുമിളി ആയിരിക്കാമെന്ന്‌ ചരിത്രകാരന്മാര്‍ അഭ്യൂഹിക്കുന്നു. കുലശേഖരസാമ്രാജ്യത്തില്‍പ്പെട്ട (എ.ഡി. 800-1102) നന്തുഴിനാട്ടില്‍ മീനച്ചില്‍ താലൂക്കിന്റെ ചില ഭാഗങ്ങളും ഹൈറേഞ്ച്‌ മുഴുവനും ഉള്‍പ്പെട്ടിരുന്നതായി കരുതേണ്ടിയിരിക്കുന്നു. കുറച്ചുകാലം തെക്കുംകൂര്‍ രാജവംശം ഈ പ്രദേശങ്ങള്‍ കൈയടക്കിയിരുന്നു. തെക്കുംകൂര്‍ രാജാക്കന്മാരുടെ തലസ്ഥാനങ്ങളില്‍ ഒന്നായ വെച്ചിമല ഇന്നത്തെ ഇടുക്കി ജില്ലയില്‍പ്പെട്ടിരുന്നു എന്ന്‌ തെളിഞ്ഞിട്ടുണ്ട്‌. വടക്കുംകൂര്‍ രാജ്യത്തിലെ തൊടുപുഴ-മൂവാറ്റുപുഴ പ്രദേശങ്ങള്‍ പഴയ കീഴുമലൈനാട്‌ എന്ന ചെറുരാജ്യത്തിന്റെ ഭാഗമായിരുന്നു. കരിക്കോട്‌ ഇന്നത്തെ തൊടുപുഴയ്‌ക്ക്‌ സമീപമായിരുന്നു. എ.ഡി. 1600-ഓടുകൂടി ഈ പ്രദേശങ്ങള്‍ വടക്കുംകൂര്‍ രാജവംശത്തിനധീനമായി. തെക്കുംകൂര്‍-വടക്കുംകൂര്‍ എന്നീ രാജ്യങ്ങള്‍ കീഴ്‌പ്പെടുത്തിയ രാമയ്യന്‍ദളവ തിരുവിതാംകൂറിന്റെ അതിര്‍ത്തി ഇടുക്കി ജില്ലയിലുള്‍പ്പെടുന്ന കൊണ്ടൂര്‍വരെ വ്യാപിപ്പിച്ചു. മാര്‍ത്താണ്ഡവര്‍മ കീഴടക്കിയ അവസാനത്തെ ദേശവഴി (Principality) ആയിരുന്നു മീനച്ചില്‍.

മീനച്ചില്‍ താലൂക്കിലെ ഒരു ഗ്രാമമായ പൂഞ്ഞാര്‍ കേന്ദ്രമാക്കി, മാനവിക്രമ കുലശേഖരപ്പെരുമാള്‍ സ്ഥാപിച്ചതാണ്‌ പൂഞ്ഞാര്‍ രാജവംശം. ഇടുക്കി ജില്ലയിലെ പല പ്രദേശങ്ങളും പൂഞ്ഞാര്‍ രാജാക്കന്മാരുടെ ഭരണത്തിന്‍ കീഴിലായിരുന്നു. മാനവിക്രമന്‍ തെക്കുംകൂര്‍ രാജാവിന്റെ പക്കല്‍നിന്നും ഇന്നത്തെ മീനച്ചില്‍ താലൂക്കിലെ പൂഞ്ഞാര്‍ പ്രദേശവും ഹൈറേഞ്ച്‌ എന്നറിയപ്പെടുന്ന മലമ്പ്രദേശങ്ങളും എഴുതിവാങ്ങിച്ചു. 1749-50 കാലത്ത്‌ മാര്‍ത്താണ്ഡവര്‍മ പൂഞ്ഞാര്‍ തിരുവിതാംകൂറിനോട്‌ ചേര്‍ത്തു; എങ്കിലും തിരുവിതാംകൂറിനു വിധേയമായ ഒരു ദേശവഴിസമ്പ്രദായം പൂഞ്ഞാര്‍ രാജാക്കന്മാര്‍ക്കു പ്രത്യേകം അനുവദിച്ചുകൊടുത്തിരുന്നു. 19-ാം ശ.-ത്തില്‍ ഹൈറേഞ്ച്‌ മലമ്പ്രദേശങ്ങള്‍ പൂഞ്ഞാര്‍രാജാവ്‌ യൂറോപ്യന്‍ തോട്ടമുടമകള്‍ക്ക്‌ ചില വ്യവസ്ഥകള്‍ അനുസരിച്ച്‌ ദാനം ചെയ്‌തു. ഈ പ്രദേശമാണ്‌ പിന്നീട്‌ സമൃദ്ധിയേറിയ തേയിലത്തോട്ടങ്ങളായി രൂപാന്തരപ്പെട്ടത്‌. 1877 ജൂല. 11-ന്‌ പൂഞ്ഞാര്‍ വലിയ രാജാവായ കേരളവര്‍മയും ഒരു ബ്രിട്ടീഷ്‌ തോട്ടമുടമയായ ജോണ്‍ ഡാനിയല്‍ മണ്‍റോയും തമ്മില്‍ ചെയ്‌ത ഒരു കരാറനുസരിച്ച്‌ സുപ്രസിദ്ധമായ കച്ചന്‍ദേവന്‍ ഹില്‍ പ്രഡ്യൂസ്‌ കമ്പനി നിലവില്‍വന്നു. തുടര്‍ന്ന്‌ മണ്‍റോ നോര്‍ത്ത്‌ട്രാവന്‍കൂര്‍ ലാന്‍ഡ്‌പ്ലാന്റിങ്‌ ആന്‍ഡ്‌ ആഗ്രിക്കള്‍ച്ചറല്‍ സൊസൈറ്റി സ്ഥാപിച്ചു. സൊസൈറ്റിയിലെ അംഗങ്ങള്‍ ഹൈറേഞ്ചില്‍ അവരവരുടേതായ എസ്റ്റേറ്റുകള്‍ സ്ഥാപിച്ചു. കാപ്പി, ഏലം തുടങ്ങി പല വിളകളും പരീക്ഷിച്ചതിനുശേഷമാണ്‌ ഏറ്റവും അനുയോജ്യം തേയിലക്കൃഷിയാണെന്നുകണ്ടെത്തിയത്‌. ഇടതൂര്‍ന്ന വനം വെട്ടിത്തെളിച്ച്‌ എ.എച്ച്‌. ഷാര്‍പ്പാണ്‌ പാര്‍വതിയില്‍ ആദ്യമായി തേയിലക്കൃഷി തുടങ്ങിയത്‌. തുടര്‍ന്ന്‌ വിവിധ കമ്പനികള്‍ അവിടെ തേയിലത്തോട്ടങ്ങള്‍ സ്ഥാപിച്ചു. ഇത്‌ പ്രദേശത്തിന്റെ വികസനം ത്വരിതപ്പെടുത്തി. റോഡുകള്‍ വെട്ടി. ഗതാഗതസൗകര്യങ്ങള്‍ മെച്ചപ്പെട്ടു. കെട്ടിടങ്ങളും ഫാക്‌ടറികളും ഉയര്‍ന്നുവന്നു. തേയില ഉത്‌പാദനം ക്രമാനുഗതമായി കൂടിവന്നു. തേയില ഉത്‌പാദകരില്‍ ടാറ്റാ ഫിന്‍ലേ കമ്പനിയുടെ പ്രവര്‍ത്തനം ശ്രദ്ധേയമാണ്‌. തൊഴില്‍ സാധ്യതകള്‍ മെച്ചപ്പെട്ടതോടുകൂടി കേരളത്തില്‍നിന്നും തമിഴ്‌നാട്ടില്‍നിന്നുമുള്ള തൊഴിലാളികള്‍ ഇവിടേക്കു കുടിയേറാന്‍ തുടങ്ങി. 1971-81 കാലഘട്ടത്തില്‍ ജില്ലയിലെ ജനസംഖ്യയില്‍ 27 ശ.മാ. വര്‍ധനയുണ്ടായി. ഇടുക്കി ജലവൈദ്യുതപദ്ധതി പ്രാവര്‍ത്തികമായതോടെ ജനസംഖ്യയില്‍ ഗണ്യമായ വര്‍ധനയുണ്ടായി.

ജനങ്ങള്‍

കേരളത്തിലെ മറ്റുജില്ലകളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇടുക്കിജില്ലയില്‍ ജനസാന്ദ്രത വളരെ കുറവാണ്‌. എന്നാല്‍ ജനവര്‍ധനവിന്റെ തോത്‌ താരമ്യേന കൂടുതലുമാണ്‌. ഇപ്പോള്‍ ഇടുക്കി ജില്ലയായി വേര്‍തിരിക്കപ്പെട്ടിരിക്കുന്ന പ്രദേശത്ത്‌, 1901-ലെ മൊത്തം ജനസംഖ്യ 47,686 ആയിരുന്നത്‌ 1971-ല്‍ 16 മടങ്ങായി വര്‍ധിച്ചിരിക്കുന്നു. 1961-71 കാലത്തുമാത്രം ജനസംഖ്യ 31.95 ശ.മാ. കൂടുകയുണ്ടായി. 2001-ലെ സെന്‍സസ്‌ അനുസരിച്ച്‌ ജില്ലയിലെ ജനസംഖ്യ 11,29,221 ആണ്‌. ഇതില്‍ 5,66,682 പുരുഷന്മാരും 5,62,539 സ്‌ത്രീകളും ഉള്‍പ്പെടുന്നു. ജനസാന്ദ്രത 259. സ്‌ത്രീ പുരുഷാനുപാതം 993. സാക്ഷരതയില്‍ (88.69%) കേരളത്തിലെ ജില്ലകളില്‍ പിന്നിലാണ്‌ ഇടുക്കി. ജില്ലയിലെ ജനങ്ങളില്‍ 15 ശ.മാ.-ത്തോളംവരുന്ന പട്ടികജാതി-പട്ടിക വര്‍ഗങ്ങള്‍ സാക്ഷരതയില്‍ തുലോം പിന്നാക്കമാണ്‌.

ക്രിസ്‌ത്യന്‍പള്ളി-കട്ടപ്പന

ജില്ലയിലെ ജനങ്ങളില്‍ 5,66,744 ഹിന്ദുക്കളും 4,80,108 ക്രിസ്‌ത്യാനികളും, 81,222 മുസ്‌ലിങ്ങളുമാണ്‌. ഇതര മതങ്ങളില്‍ വിശ്വസിക്കുന്നവരും ഈ ജില്ലയില്‍ വസിക്കുന്നുണ്ട്‌. ജില്ലയിലെ ജനങ്ങളില്‍ ഭൂരിപക്ഷവും മലയാളികളാണ്‌; എന്നാല്‍ തോട്ടപ്പണിക്കാരില്‍ ഗണ്യമായ ഒരു വിഭാഗം തമിഴരാണ്‌. ഇടുക്കി ജില്ലയിലെ ജനങ്ങളില്‍ പട്ടികജാതികളില്‍പ്പെടുന്ന 1,59,362 പേരും, പട്ടികവര്‍ഗക്കാരായ 50,973 പേരും ഉള്‍പ്പെടുന്നു (2001). പട്ടികജാതിക്കാര്‍ അയ്യനവര്‍, ഭരതര്‍, ബോയന്‍, ചക്കിലിയന്‍, ഡോബന്‍, കക്കാലന്‍, കൂഡന്‍, കണക്കന്‍ (പടന്ന), കുറവന്‍ (സിദ്ധനര്‍), മന്നാന്‍, നായാടി, പള്ളന്‍, പള്ളുവന്‍, പാണന്‍, പരവന്‍, പറയന്‍ (സാംബവര്‍), പതിയന്‍, പെരുമന്നാന്‍, പുലയന്‍, (ചേരമര്‍), തണ്ടാന്‍, ഉള്ളാടന്‍, ഊരാളി, വള്ളോന്‍, വള്ളുവന്‍, വച്ചാന്‍, വേലന്‍, വേടന്‍, വേട്ടുവന്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്നു. ഇവരില്‍ പറയന്‍, വള്ളോന്‍, പുലയന്‍, ചക്കിലിയന്‍ എന്നീ വിഭാഗങ്ങളിലോരോന്നിലും അയ്യായിരത്തിലേറെ ജനസംഖ്യ വരും. മൂന്നാര്‍, മറയൂര്‍, ചിന്നക്കനാല്‍, വണ്ടിപ്പെരിയാര്‍, പീരുമേട്‌ എന്നീ പഞ്ചായത്തുകളിലാണ്‌ പട്ടികജാതിക്കാര്‍ കൂടുതലായി വസിക്കുന്നത്‌. കാടന്‍, കാണിക്കാരന്‍, മലമ്പണ്ടാരം, മലവേടന്‍, മലങ്കുറവന്‍, മലയന്‍, മലയരയന്‍, മന്താന്‍, മുതുവന്‍, പള്ളേയന്‍, പള്ളിയന്‍ തുടങ്ങിയവരാണ്‌ ഇവിടത്തെ പ്രധാന പട്ടികവര്‍ഗങ്ങള്‍. കുട്ടമ്പുഴ, കാന്തല്ലൂര്‍, വട്ടവട, വെള്ളിയാമറ്റം, കുടയത്തൂര്‍ എന്നിവയാണ്‌ പട്ടികവര്‍ഗക്കാര്‍ കൂടുതലുള്ള പഞ്ചായത്തുകള്‍.

കട്ടപ്പന കവല

സ്ഥിരമായി പാര്‍പ്പുറപ്പിക്കുകയോ, പരിഷ്‌കൃതസമൂഹങ്ങളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുകയോ ചെയ്യുവാന്‍ കൂട്ടാക്കാത്ത ധാരാളം പട്ടികവര്‍ഗക്കാര്‍ ഇടുക്കിയിലെ ജനങ്ങളില്‍പ്പെടുന്നു. ഇക്കൂട്ടരെ പുനരധിവസിപ്പിക്കുന്നതിനുള്ള വ്യാപകമായ ശ്രമം നടന്നുപോരുന്നു. മുള്ളരിങ്ങാട്ട്‌ രണ്ടും, കല്‍ക്കൂന്തലിലും ഹരിജന്‍ കോളനികള്‍ സ്ഥാപിച്ചിട്ടുണ്ട്‌. പട്ടികവര്‍ഗക്കാരുടെ ഉന്നമനത്തിനായി അടിമാലി, പാട്ടുപള്ളി, കുമിളി എന്നിവിടങ്ങളില്‍ തൊഴില്‍പരിശീലനകേന്ദ്രങ്ങളും പൂമലയില്‍ ഒരു മാതൃകാ ക്ഷേമപരിശീലന കേന്ദ്രവും പ്രവര്‍ത്തിച്ചുവരുന്നു. പട്ടികവര്‍ഗക്കാര്‍ക്കുവേണ്ടി മാത്രമായി ചാമ്പക്കാട്‌, പിണവൂര്‍കുടി, കുരുതിക്കളം, കാഞ്ചിയാര്‍, നളിയാനി, മന്നാംകണ്ടം എന്നിവിടങ്ങളിലായി ആയുര്‍വേദ ഡിസ്‌പെന്‍സറികള്‍ സ്ഥാപിച്ചിട്ടുണ്ട്‌.

പൊതുവേ ജനവാസം കുറവാണെങ്കിലും ഓരോ മതവിഭാഗക്കാര്‍ക്കും അവരവരുടേതായ ദേവാലയങ്ങളും ആരാധനാസ്ഥാനങ്ങളുമുണ്ട്‌. എന്നാല്‍ ഉത്സവാഘോഷങ്ങളില്‍ നാനാജാതിമതസ്ഥരായ ജനങ്ങള്‍ കൂട്ടായി പങ്കെടുക്കുന്നു. മൂന്നാര്‍ പട്ടണത്തിന്റെ മധ്യത്തില്‍ ഒരേനിരയില്‍ തൊട്ടുതൊട്ടു സ്ഥിതിചെയ്യുന്ന ക്രിസ്‌ത്യന്‍-മുസ്‌ലിം പള്ളികളും മുരുകക്ഷേത്രവും ജില്ലയിലെ മതസൗഹാര്‍ദത്തിന്റെ പ്രതീകമാണെന്നു പറയാം. ദേവികുളത്തുനിന്ന്‌ 5 കി.മീ. കിഴക്ക്‌ മലമുകളിലായി ഒരു ചെറുതടാകവും അല്‌പം അകലെയായി ഒരു കുളവും ഉണ്ട്‌. ഈ തടാകത്തില്‍ "ദേവിയമ്മന്‍' പതിവായി സ്‌നാനകര്‍മങ്ങളനുഷ്‌ഠിച്ചുപോന്നിരുന്നു എന്നും, ദേവി കുളിച്ച കുളം എന്ന അര്‍ഥത്തിലാണ്‌ ഈ സ്ഥലത്തിന്‌ ദേവികുളം എന്ന പേര്‍ സിദ്ധിച്ചതെന്നും വിശ്വസിക്കപ്പെടുന്നു.

പീരുമേട്‌ താലൂക്കില്‍ കുമിളിക്ക്‌ തെക്കുകിഴക്കായുള്ള ഒരു മലമുകളില്‍ പുരാതനമായ ഒരു ക്ഷേത്രമുണ്ട്‌. "മംഗളാദേവീക്ഷേത്രം' എന്നറിയപ്പെടുന്ന ഇവിടത്തെ പ്രതിഷ്‌ഠ തമിഴ്‌ കാവ്യമായ ചിലപ്പതികാരത്തിലെ നായികയായ കച്ചകിയുടേതാണ്‌. നൂറ്റാണ്ടുകള്‍ക്കു മുമ്പ്‌ നിലനിന്നിരിക്കാവുന്ന ഭരണക്രമത്തിലേക്ക്‌ വെളിച്ചംവീശുന്ന വസ്‌തുതയാണിത്‌. പീരുമേട്‌ താലൂക്കിന്റെ തെക്കു കിഴക്കരികിലാണ്‌ പ്രസിദ്ധമായ ശബരിമലക്ഷേത്രം (നോ: അയ്യപ്പന്‍). പീരുമേടിലെ ശ്രീകൃഷ്‌ണക്ഷേത്രവും ദേവികുളത്തെ ധര്‍മശാസ്‌ത്രാക്ഷേത്രവും ഇടുക്കിയിലെ പ്രധാനപ്പെട്ട മറ്റു രണ്ട്‌ ഹൈന്ദവക്ഷേത്രങ്ങളാണ്‌.

സമ്പദ്‌ഘടന

കൃഷി

നാണ്യവിളകള്‍ വളരെയേറെ വികസിച്ചിട്ടുള്ള ഒരു ജില്ലയാണിത്‌. ഇടുക്കിയുടെ സമ്പദ്‌ഘടന പ്രധാനമായും കൃഷിയെ ആശ്രയിച്ചിരിക്കുന്നു. കൃഷിയുത്‌പന്നങ്ങളില്‍ പ്രധാനം ഏലം, തേയില, മരച്ചീനി, കാപ്പി, നെല്ല്‌, തെങ്ങ്‌, ചന്ദനം, റബ്ബര്‍, കരിമ്പ്‌, പച്ചക്കറികള്‍, ഇഞ്ചി മുതലായവയാണ്‌. കാലിത്തീറ്റ ധാരാളമുള്ളതിനാല്‍ മൃഗപരിപാലനവും വികസിച്ചിട്ടുണ്ട്‌. കര്‍ഷകരും കൃഷിത്തൊഴിലാളികളുമാണ്‌ ജനസംഖ്യയില്‍ ഭൂരിഭാഗവും. തോട്ടങ്ങളില്‍ ജോലിയെടുക്കുന്നവര്‍ ജനസംഖ്യയുടെ പത്തുശതമാനം വരും.

കേരളത്തിലെ ഏലം ഉത്‌പാദനത്തിന്റെ 70 ശ.മാ. ഇടുക്കിയിലാണ്‌. 23,415 ഹെക്‌ടറില്‍ തേയില കൃഷിചെയ്യുന്നു. ദേവികുളം, പീരുമേട്‌ താലൂക്കുകളിലാണ്‌ തോട്ടങ്ങളധികവും. മൂന്നാറിലെ തോട്ടങ്ങള്‍ വന്‍കമ്പനികളുടെ അധീനതയിലാണ്‌. പീരുമേട്ടിലും വണ്ടന്‍മേട്ടിലുമുള്ള തേയിലത്തോട്ടങ്ങള്‍ വ്യക്തികള്‍ സംരക്ഷിക്കുന്നു. ദേവികുളം താലൂക്കിലെ കച്ചന്‍ ദേവന്‍ തേയിലത്തോട്ടവും പീരുമേട്ടിലെ മലയാളം പ്ലാന്റേഷന്‍സുമാണ്‌ ജില്ലയിലെ ഏറ്റവും വലിയ തേയിലത്തോട്ടങ്ങള്‍. ഇപ്പോള്‍ ടാറ്റാ റ്റീ കമ്പനിയാണ്‌ കച്ചന്‍ ദേവന്‍ തോട്ടത്തിന്റെ ഉടമസ്ഥര്‍. ജില്ലയില്‍ 7246 ഹെക്‌ടറില്‍ മരച്ചീനി കൃഷിചെയ്യുന്നുണ്ട്‌. മരച്ചീനിയിലകളില്‍ പട്ടുനൂല്‍വളര്‍ത്തല്‍ വ്യാപകമാണ്‌. 3640 ഹെക്‌ടറില്‍ നെല്ലും 9389 ഹെക്‌ടറില്‍ കാപ്പിയും കൃഷിചെയ്യുന്നു. 1600 ഹെക്‌ടറിലാണ്‌ ചന്ദനം കൃഷിചെയ്യുന്നത്‌. മറയൂര്‍ ചന്ദനത്തിനും കരിമ്പിനും പ്രസിദ്ധമാണ്‌. കേരളത്തില്‍ വെളുത്തുള്ളി ഉല്‌പാദിപ്പിക്കുന്ന ഏകജില്ലയാണ്‌ ഇടുക്കി. ഇടുക്കി ജില്ലയിലെ കൃഷിയുടെ ഉന്നമനത്തിനായി പലപാക്കേജുകളും സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്‌.

1864-ല്‍ അന്നത്തെ തിരുവിതാംകൂര്‍ സര്‍ക്കാര്‍ തേയിലക്കൃഷി പരീക്ഷണാര്‍ഥം ആരംഭിച്ചതാണ്‌ ഈ ജില്ലയിലെ ആദ്യത്തെ തോട്ടം. 1877-ല്‍ പൂഞ്ഞാര്‍ രാജാവിന്റെ പക്കല്‍നിന്നും 540 ച.കി.മീ. വിസ്‌തീര്‍ണമുള്ള കച്ചന്‍ദേവന്‍ കുന്നുകള്‍ വിലയ്‌ക്കുവാങ്ങിയ ജെ.ഡി. മണ്‍റോ തേയിലക്കൃഷി വികസിപ്പിച്ചു. ഇപ്പോള്‍ ഈ ജില്ലയില്‍ വലുതും ചെറുതുമായി നൂറിലേറെ തേയിലത്തോട്ടങ്ങളുണ്ട്‌. 300 മീ.-ലധികം ഉയരമില്ലാത്ത മലഞ്ചരിവുകളിലും കുന്നിന്‍പുറങ്ങളിലുമാണ്‌ റബ്ബര്‍കൃഷി ചെയ്യപ്പെടുന്നത്‌. ദേവികുളം, ഉടുമ്പന്‍ചോല എന്നീ താലൂക്കുകളില്‍ ഇഞ്ചിക്കൃഷി വിപുലമായി നടന്നുവരുന്നു. ലോകവിപണിയില്‍ വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ ഈ ജില്ലയിലെ നാണ്യവിളത്തോട്ടങ്ങളെ പ്രത്യക്ഷമായും, അവയെ ആശ്രയിച്ചുകഴിയുന്ന ജനലക്ഷങ്ങളെ പരോക്ഷമായും ബാധിക്കാറുണ്ട്‌. ഇറക്കുമതി രാജ്യങ്ങളുമായി ദീര്‍ഘകാലക്കരാറുകളുണ്ടാക്കുകയും ഉത്‌പന്നങ്ങള്‍ ഏറ്റുവാങ്ങി കയറ്റുമതിയുടെ ചുമതല ഏറ്റെടുക്കുകയും ചെയ്യാന്‍ സര്‍ക്കാര്‍തലത്തില്‍ പദ്ധതികള്‍ ആസൂത്രണം ചെയ്‌തിട്ടുണ്ട്‌. ചെറുകിടകര്‍ഷകര്‍ക്ക്‌ വായ്‌പാസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്‌. പാമ്പാടുംപാറയില്‍ ഏലക്കൃഷിയുടെ വികസനത്തെ സഹായിക്കുവാന്‍ ഒരു ഗവേഷണകേന്ദ്രം ആരംഭിച്ചിട്ടുണ്ട്‌. ഏലംബോര്‍ഡ്‌, റബ്ബര്‍ബോര്‍ഡ്‌, കോഫിബോര്‍ഡ്‌, പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ തുടങ്ങിയ സംവിധാനങ്ങള്‍ നാണ്യവിളകളെ അഭിവൃദ്ധിപ്പെടുത്തുന്നതിനായി ഏര്‍പ്പെടുത്തപ്പെട്ടിരിക്കുന്നു.

ഇടുക്കി ജില്ലയില്‍ ഭൂരഹിതരായ കര്‍ഷത്തൊഴിലാളികളുടെ അനുപാതം മറ്റു ജില്ലകളിലേതിനെ അപേക്ഷിച്ച്‌ കുറവാണ്‌. എന്നാല്‍ തോട്ടത്തൊഴിലാളികളില്‍ നല്ലൊരു സംഖ്യ ഭാഗികമായി തൊഴിലില്ലായ്‌മ അനുഭവിക്കുന്നവരാരാണ്‌.

വനസമ്പത്ത്‌

ഇടുക്കിജില്ലയിലെ വനങ്ങള്‍ സമ്പത്‌പ്രധാനങ്ങളായ ധാരാളമിനം തടികള്‍ ഉള്‍ക്കൊള്ളുന്നു. ഇവിടത്തെ വനങ്ങളില്‍ കടലാസ്‌, തീപ്പെട്ടി, പ്ലൈവുഡ്‌ തുടങ്ങിയ വ്യവസയാങ്ങള്‍ക്കാവശ്യമായ കടുപ്പംകുറഞ്ഞ തടിത്തരങ്ങള്‍ സമൃദ്ധമായുണ്ട്‌: യൂക്കാലിപ്‌റ്റസ്‌ പോലുള്ള വൃക്ഷങ്ങള്‍ വച്ചുപിടിപ്പിക്കുന്നതിനു വേണ്ടുന്ന സൗകര്യവുമുണ്ട്‌. മുള, ഈറ, ചൂരല്‍ തുടങ്ങിയ ഉത്‌പന്നങ്ങളും സുലഭമാണ്‌. ജില്ലയിലെ വനങ്ങളുടെ ശാസ്‌ത്രീയമായ സംരക്ഷണം ഇനിയും സാധ്യമായിട്ടില്ല.

വ്യവസായങ്ങള്‍

അസംസ്‌കൃതവസ്‌തുക്കളും കായികശക്തിയും വൈദ്യുതോര്‍ജവും ധാരാളമായി ലഭ്യമാകുന്ന അവസ്ഥയാണുള്ളതെങ്കിലും ഇടുക്കി ജില്ല വ്യാവസായികമായി നന്നേ പിന്നാക്കാവസ്ഥയിലാണ്‌. പ്രതിവര്‍ഷം 30 ടണ്‍ ഉത്‌പാദനശേഷിയുള്ള ഒരു സ്വകാര്യ കഫീന്‍ ഫാക്‌ടറിയാണ്‌ ജില്ലയില്‍ ആദ്യമായുണ്ടായ വ്യവസായസ്ഥാപനം; തേയിലപാക്കിങ്‌, കാനിങ്‌, പ്ലൈവുഡ്‌ നിര്‍മാണം, തീപ്പെട്ടിനിര്‍മാണം തുടങ്ങിയ ചെറുകിടവ്യവസായങ്ങള്‍ ജില്ലയിലുണ്ട്‌. ചന്ദനത്തൈലം, ഏലസത്ത്‌ എന്നിവയുടെ നിര്‍മാണവും വികസിപ്പിക്കാവുന്നതാണ്‌. മാട്ടുപ്പെട്ടിയിലും കോലാഹലമേട്ടിലും കന്നുകാലി സംരക്ഷണത്തിനും ഗുണവര്‍ധനവിനും വേണ്ടി പ്രവര്‍ത്തിച്ചു പോരുന്ന ഊര്‍ജിതപ്രാജക്‌ടുകള്‍, ചെറുകിട വ്യവസായ യൂണിറ്റുകള്‍ എന്നിവ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്‌. (നോ: ഇന്തോ-സ്വിസ്‌ പ്രാജക്‌ട്‌) ഗവ്യവ്യവസായങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിച്ചിട്ടുണ്ട്‌.

വികസനപദ്ധതികള്‍

കേരളത്തില്‍ വൈദ്യുതോത്‌പാദനത്തിന്റെ തുടക്കംകുറിച്ചത്‌ ഇടുക്കി ജില്ലയിലുള്‍പ്പെടുന്ന മൂന്നാര്‍ പ്രദേശത്തായിരുന്നു. 20-ാം ശ.-ത്തിന്റെ അന്ത്യദശകങ്ങളില്‍ മൂന്നാറിലെ കച്ചന്‍ദേവന്‍ ഹില്‍ പ്രാഡ്യൂസ്‌കമ്പനി വ്യാവസായികാവശ്യങ്ങള്‍ക്കുള്ള വൈദ്യുതിസംഭരണം ലക്ഷ്യമാക്കി, 200 കി.വാട്ട്‌ ക്ഷമതയുള്ള ഒരു വൈദ്യുത ജനറേറ്ററിന്റെ പ്രവര്‍ത്തനമാരംഭിച്ചു. ഇതേത്തുടര്‍ന്ന്‌ അന്നത്തെ തിരുവിതാംകൂര്‍ ഗവണ്‍മെന്റ്‌ വിദ്യുച്ഛക്തി ഉത്‌പാദനത്തിനുള്ള സാധ്യതകള്‍ പരിഗണിക്കുകയും 1940-ല്‍ പള്ളിവാസലില്‍ ആദ്യത്തെ ജലവൈദ്യുതകേന്ദ്രം ആരംഭിക്കുകയും ചെയ്‌തു. ആദ്യഘട്ടത്തില്‍ 4,500 കി.വാട്ട്‌ ഉത്‌പാദനക്ഷമതയുള്ള മൂന്ന്‌ യൂണിറ്റുകളാണ്‌ ഉദ്ദേശിച്ചിരുന്നത്‌. എന്നാല്‍ പിന്നീട്‌ പദ്ധതി വികസിപ്പിച്ച്‌ കുണ്ടളയിലും മാട്ടുപ്പെട്ടിയിലും രണ്ട്‌ അണക്കെട്ടുകള്‍ നിര്‍മിച്ച്‌ ജലസംഭരണം നടത്തുവാനും അങ്ങനെ ജലനിര്‍ഗമനത്തില്‍ ക്രമീകരണമേര്‍പ്പെടുത്തുവാനും തീരുമാനിക്കപ്പെട്ടു. കുണ്ടള അണക്കെട്ട്‌ 1946-ല്‍ പൂര്‍ത്തിയായി; ഇതിന്‌ 259 മീ. നീളവും 32 മീ. ഉയരവും ഉണ്ട്‌. ഇന്ത്യയിലെ ആദ്യത്തെ കോണ്‍ക്രീറ്റ്‌ അണക്കെട്ടാണ്‌ മാട്ടുപ്പെട്ടിയിലേത്‌; 85 മീ. ഉയരമുള്ള ഇതിന്റെ നീളം 238 മീ. ആണ്‌; റിസര്‍വോയറിന്റെ വ്യാപ്‌തം 64,35,000 ഘ.മീറ്ററും. 1956-ല്‍ നവീകരണം പൂര്‍ത്തിയായ പള്ളിവാസല്‍ പദ്ധതിയുടെ ഇപ്പോഴത്തെ ഉത്‌പാദനക്ഷമത 32.5 മെ.വാ. ആണ്‌.

പള്ളിവാസലിനു താഴെയാണ്‌ ചെങ്കുളം വൈദ്യുതോത്‌പാദനകേന്ദ്രം. പള്ളിവാസല്‍ പദ്ധതിയില്‍ ഉപയോഗം കഴിഞ്ഞ്‌ ബഹിര്‍ഗമിക്കുന്ന ജലംകൂടി ചെങ്കുളം പദ്ധതിയില്‍ പ്രയോജനപ്പെടുത്തുന്നു. ചെങ്കുളം അണക്കെട്ടിന്റെ ഉയരം 19 മീറ്ററും നീളം 144 മീറ്ററുമാണ്‌; റിസര്‍വോയറിന്റെ വ്യാപ്‌തം 8,25,000 ഘ.മീറ്ററും. ഈ വൈദ്യുതകേന്ദ്രത്തില്‍ 1,200 കി.വാട്ട്‌ ഉത്‌പാദനക്ഷമതയുള്ള നാല്‌ ജനററ്റേറുകള്‍ പ്രവര്‍ത്തിച്ചുവരുന്നു.

മുതിരപ്പുഴയില്‍ത്തന്നെയുള്ള മൂന്നാമത്തെ വൈദ്യുതോത്‌പാദനസംവിധാനമാണ്‌ നേരിയമംഗലം പദ്ധതി. ഇതിന്റെ ഭാഗമായി കല്ലാര്‍കുട്ടിയിലുള്ള അണക്കെട്ടിന്‌ 31 മീ. ഉയരവും 184 മീ. നീളവുമുണ്ട്‌. റിസര്‍വോയറിന്റെ വ്യാപ്‌തം 7,59,000 ഘ.മീറ്ററാണ്‌; 15,000 കി. വാട്ട്‌ ഉത്‌പാദനക്ഷമതയുള്ള മൂന്ന്‌ ജനറേറ്റുകള്‍ പ്രവര്‍ത്തിക്കുന്ന ഈ പദ്ധതി 1961-ലാണ്‌ പൂര്‍ത്തിയായത്‌. ഇപ്പോള്‍ 45 മെ. വാ. വൈദ്യുതി ഉല്‌പാദിപ്പിക്കുന്നു. ഈ പ്രദേശത്തുള്ള മറ്റൊരു ജലവൈദ്യുതപദ്ധതിയാണ്‌ പന്നിയാര്‍. ആനയിറങ്കല്‍, പൊന്മുടി എന്നിവിടങ്ങളില്‍ നിര്‍മിച്ചിട്ടുള്ള 59.4 ലക്ഷം ഘ.മീ. സംഭരണക്ഷമതയുള്ള റിസര്‍വോയറുകളെ ആശ്രയിച്ചാണ്‌ പന്നിയാര്‍ വൈദ്യുതകേന്ദ്രം പ്രവര്‍ത്തിക്കുന്നത്‌. 1963-ല്‍ പൂര്‍ത്തിയായി. ഇപ്പോള്‍ 30 മെ. വാ. ആണ്‌ ഉല്‌പാദനശേഷി.

ഈ ജില്ലയിലെയെന്നല്ല, കേരളത്തിലെ തന്നെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയാണ്‌ ഇടുക്കി പദ്ധതി. പെരയാറ്റിലെയും അതിന്റെ പോഷകനദിയായ ചെറുതോണിയിലെയും ജലൗഘങ്ങളെ അണക്കെട്ടി ഏകോപിപ്പിച്ചാണ്‌ ഈ പദ്ധതി പ്രാവര്‍ത്തികമാക്കിയിട്ടുള്ളത്‌. സാങ്കേതിക രീതികളുടെ ആധുനികതയില്‍ ഏഷ്യയിലെ ഒന്നാം സ്ഥാനം അര്‍ഹിക്കുന്ന ഒരു ജലവൈദ്യുതി പദ്ധതിയാണിത്‌ (നോ: ഇടുക്കി പദ്ധതി). ലോവര്‍ പെരിയാര്‍ ജലവൈദ്യുതപദ്ധതിയില്‍ 180 മെ.വാ. വൈദ്യുതി ഉല്‌പാദിപ്പിക്കുന്നു. ഇപ്പോള്‍ കേരളത്തിലെ ഊര്‍ജോത്‌പാദനത്തിന്റെ 80 ശ.മാ. വും ഈ ജില്ലയില്‍ വ്യാപിച്ചു കിടക്കുന്ന ചെറുതും വലുതുമായ ജല വൈദ്യുതപദ്ധതികളില്‍നിന്നാണ്‌.

ടൂറിസം

നീലക്കുറിഞ്ഞി പൂക്കുന്ന രാജമല

പ്രകൃതിരമണീയമായ ഈ മലനാട്‌ ജില്ലയില്‍ വിഖ്യാതങ്ങളായ പല സുഖവാസകേന്ദ്രങ്ങളും ഉണ്ട്‌; ഇവയില്‍ മൂന്നാര്‍, പീരുമേട്‌, തേക്കടി എന്നിവ പ്രാധാന്യമര്‍ഹിക്കുന്നു. ജില്ലയിലെ ധനാഗമമാര്‍ഗങ്ങളില്‍ ടൂറിസത്തിന്‌ മികച്ച സ്ഥാനമാണുള്ളത്‌.

തേക്കടി
ഇരവികുളം

കേരളത്തിലെ വന്യജീവി സംരക്ഷണകേന്ദ്രങ്ങളിലൊന്നായ തേക്കടി കോട്ടയം നഗരത്തിന്‌ 115 കി.മീ. കിഴക്കായി സ്ഥിതിചെയ്യുന്നു; കൊച്ചിയില്‍നിന്ന്‌ 200 കി.മീറ്ററും, തിരുവനന്തപുരത്തിനിന്ന്‌ 270 കി.മീറ്ററും ദൂരത്താണ്‌ തേക്കടി. വടക്കും തെക്കും തമിഴ്‌നാട്‌ അതിര്‍ത്തിയോടു തൊട്ടുകിടക്കുന്ന തേക്കടിയുടെ ഇതരഭാഗങ്ങളില്‍ സംരക്ഷിതവനങ്ങളും സ്വകാര്യ ഉടമയിലുള്ള ഏലത്തോട്ടങ്ങളുമാണ്‌. പെരിയാര്‍തടാകത്തിനു ചുറ്റുമുള്ള കാടുകളാണ്‌ വന്യജീവിസംരക്ഷണകേന്ദ്രമായി മാറിയിരിക്കുന്നത്‌. സമുദ്രനിരപ്പില്‍നിന്ന്‌ 900-1,800 മീ. ഉയരത്തില്‍ നിമ്‌നോന്നതമായിക്കിടക്കുന്ന ഈ ഭൂവിഭാഗത്തിന്റെ മൊത്തം വിസ്‌തീര്‍ണം 777 ച.കി.മീ. ആണ്‌. വിവിധയിനങ്ങളില്‍പ്പെട്ട ധാരാളം വന്യജീവികളുടെ വിഹാരരംഗമാണിവിടം; ആനകളാണ്‌ എച്ചത്തില്‍ കൂടുതല്‍. 1934-ല്‍ റോബിന്‍സണ്‍ എന്ന ബ്രിട്ടീഷുകാരന്റെ ഉപദേശപ്രകാരം അന്നത്തെ തിരുവിതാംകൂര്‍ ഗവണ്‍മെന്റ്‌ സ്ഥാപിച്ച നെല്ലിക്കാംപട്ടി വന്യമൃഗകേന്ദ്രം 1950-ല്‍ പെരിയാര്‍ വന്യജീവിസരംക്ഷണകേന്ദ്രമായി മാറി ഇന്നിത്‌ പെരിയാര്‍ ടൈഗര്‍ റിസര്‍വ്‌ ഫോറസ്റ്റ്‌ ആയി അറിയപ്പെടുന്നു.

വനത്തിന്റെ മധ്യഭാഗത്തുള്ള പെരിയാര്‍ തടാകത്തിന്റെ വിസ്‌തീര്‍ണം 26 ച.കി.മീ. ആണ്‌. ആഴം ജലവ്യാപ്‌തത്തെ ആശ്രയിച്ച്‌ 46 മുതല്‍ 32 വരെ മീ. ആയി വ്യത്യാസപ്പെട്ടുകൊണ്ടിരിക്കുന്നു. സന്ദര്‍ശകരുടെ പാര്‍പ്പിട സൗകര്യാര്‍ഥം ആരണ്യനിവാസ്‌, പെരിയാര്‍ഹൗസ്‌, എടപ്പാളയം കൊട്ടാരം (ലേക്ക്‌ പാലസ്‌) എന്നീ ഹര്‍മ്യങ്ങള്‍ പണിയിച്ചിരിക്കുന്നു. മണക്കവല, മുല്ലക്കുടി, താന്നിക്കുടി എന്നിവിടങ്ങളിലെ വനഗേഹങ്ങളില്‍ വന്യമൃഗങ്ങളെ അടുത്തു കാണുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്‌; രാത്രികാലങ്ങളില്‍ വന്യജീവിനിരീക്ഷണം അഭിലഷിക്കുന്നവര്‍ക്കായി പ്രത്യേകം നിരീക്ഷണമേടകളും നിര്‍മിച്ചിട്ടുണ്ട്‌. സന്ദര്‍ശകര്‍ക്ക്‌ പെരിയാര്‍ തടാകത്തിലൂടെ ബോട്ടില്‍ ചുറ്റിനടന്ന്‌ കാനനഭംഗി ആസ്വദിക്കാനുതകുന്ന ഏര്‍പ്പാടുകളുണ്ട്‌. തേക്കടിയിലെ നൈസര്‍ഗിക ഉപവനം അത്യന്തം മനോഹരമാണ്‌. തേക്കടിയില്‍നിന്നു 15 കി.മീ. തെക്കുമാറി തടാകതീരത്തുള്ള കുന്നില്‍ സ്ഥിതിചെയ്യുന്ന ലേക്‌പാലസ്‌ മുമ്പ്‌ തിരുവിതാംകൂര്‍ രാജാവിന്റേതായിരുന്നുവെങ്കിലും ഇപ്പോള്‍ ഒരു ടൂറിസ്റ്റ്‌ ബംഗ്ലാവായി തീര്‍ന്നിരിക്കുന്നു.

ഏറുമാടം
രാമക്കല്‍മേടിലെ ശില്‌പം

സമുദ്രനിരപ്പില്‍നിന്ന്‌ 1,500 മീറ്ററിലേറെ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന പരിഷ്‌കൃതരീതിയിലുള്ള പട്ടണമാണ്‌ മൂന്നാര്‍. രണ്ടുമൂന്ന്‌ മലകള്‍ക്കിടയ്‌ക്ക്‌, ചുറ്റിയൊഴുകുന്ന കാട്ടാറിന്റെ പരിസരത്താണ്‌ ഈ പട്ടണം; മുതിരപ്പുഴ, നല്ലതച്ചി, കുണ്ടള എന്നീ ആറുകള്‍ മലകളില്‍നിന്ന്‌ ഒഴുകിയിറങ്ങി, ടൗണിന്റെ പരിസരത്തുവച്ച്‌ ഒത്തുചേര്‍ന്ന്‌ "മൂന്നാര്‍' ആയി ഒഴുകുന്നു. തേയിലത്തോട്ടങ്ങളുടെ നാടായ മൂന്നാറില്‍ എല്ലാ ആധുനിക സൗകര്യങ്ങളും സജ്ജമാക്കിയിരിക്കുന്നു. നവീന രീതിയിലുള്ള വിനോദവിഹാരങ്ങള്‍ക്കു വകനല്‌കുന്ന ഹൈറേഞ്ച്‌ ക്ലബ്ബ്‌ ഇവിടെ പ്രവര്‍ത്തിച്ചുവരുന്നു.

ഇടുക്കി പദ്ധതിയോടനുബന്ധിച്ച്‌ 60 ച.കി.മീ. വിസ്‌തൃതിയുള്ള കൃത്രിമ തടാകത്തില്‍ ബോട്ടുയാത്രയ്‌ക്കുള്ള സൗകര്യങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്‌. റോപ്‌വേകള്‍ നിര്‍മിച്ച്‌ വിനോദ സഞ്ചാരികളെ തടാകമധ്യത്തുള്ള തുരുത്തുകളിലേക്ക്‌ എത്തിക്കുന്നതിനുമുള്ള സംവിധാനമുണ്ടാക്കിവരുന്നു. കട്ടപ്പനയ്‌ക്കും കുളമാവിനുമിടയ്‌ക്ക്‌ ജലഗതാഗതം ഏര്‍പ്പെടുത്തുവാനും പദ്ധതിയുണ്ട്‌. അന്തര്‍ദേശീയവിനോദസഞ്ചാര ഭൂപടത്തില്‍ ഇടുക്കി പ്രാധാന്യമേറിയ സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്‌.

മറ്റു വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ പ്രമുഖമാണ്‌ മംഗളാദേവിക്ഷേത്രം, വണ്ടിപ്പെരിയാര്‍, തൊടുപുഴ, മാട്ടുപ്പെട്ടി, ഇരവികുളം ദേശീയോദ്യാനം, നീലക്കുറിഞ്ഞി പൂക്കുന്ന രാജമല, മറയൂര്‍, ചിന്നാര്‍ വൈല്‍ഡ്‌ ലൈഫ്‌ സാങ്‌ച്വറി, രാമക്കല്‍മേട്‌, നാടുകാണി ടവര്‍ തുടങ്ങിയവ.

ഗതാഗതസൗകര്യങ്ങള്‍

ഇടുക്കി ജില്ലയിലെ ഗതാഗതസംവിധാനം തികച്ചും അപര്യാപ്‌തമാണ്‌. റോഡുകളാണ്‌ പ്രധാന ഗതാഗതമാര്‍ഗങ്ങള്‍; എന്നാല്‍ ഒന്നാംതരം റോഡുകള്‍ ഇല്ലെന്നുതന്നെ പറയാം. നിമ്‌നോന്നതമായ ഭൂപ്രകൃതിമൂലം വളഞ്ഞുപുളഞ്ഞ്‌ കയറ്റിറക്കങ്ങള്‍ നിറഞ്ഞുള്ള ഇവിടത്തെ പാതകള്‍ കനത്തമഴയെ തുടര്‍ന്നുള്ള വെള്ളപ്പാച്ചിലിന്റെയും മച്ചിടിച്ചിലിന്റെയും ഫലമായി ആവര്‍ത്തിച്ചുള്ള കേടുപാടുകള്‍ക്കിരയാകുന്നു. മിക്ക റോഡുകളും മഴക്കാലത്ത്‌ സഞ്ചാരയോഗ്യമല്ലാതായിത്തീരുന്നു. ജില്ലയില്‍ മൊത്തം 8000 കി.മീ. റോഡുകളാണുള്ളത്‌. ആലുവ-മൂന്നാര്‍, മൂന്നാര്‍-ഉദുമല്‍പേട്ട, മൂന്നാര്‍-കുമിളി, മൂന്നാര്‍-ടോപ്‌സ്റ്റേഷന്‍, കോട്ടയം-കുമിളി, ഏലപ്പാറ-കട്ടപ്പന, തൊടുപുഴ-ഇടുക്കി, കട്ടപ്പന-പുളിയാമല, തൊടുപുഴ-പാലാ, തൊടുപുഴ-മൂവാറ്റുപുഴ എന്നിവയാണ്‌ പ്രധാനറോഡുകള്‍. എന്‍.എച്ച്‌. 49 ദേശീയപാത ജില്ലയിലൂടെ കടന്നുപോകുന്നു.

ഇടുക്കി ജില്ലയിലെ പ്രധാന അധിവാസകേന്ദ്രങ്ങളെയെല്ലാംതന്നെ കോട്ടയം, മൂവാറ്റുപുഴ, എറണാകുളം എന്നീ പട്ടണങ്ങളുമായും തമിഴ്‌നാട്ടിലെ മധുര, കോയമ്പത്തൂര്‍, പഴനി എന്നീ പട്ടണങ്ങളുമായും ബന്ധിപ്പിക്കുന്ന ബസ്‌ സര്‍വീസുകള്‍ നിലവിലുണ്ട്‌. ഇടുക്കി ജില്ലയില്‍ റയില്‍ഗതാഗതം ആരംഭിച്ചിട്ടില്ല. കോട്ടയം-കുമിളി റോഡ്‌ കൂടുതല്‍ ഗതാഗതക്ഷമമാക്കുന്നതിനും, ആലുവ-മൂന്നാര്‍ റോഡിനെ ആനമലയുമായി ബന്ധിപ്പിക്കുന്നതിനും, കൊച്ചി-മധുരറോഡ്‌ നാഷണല്‍ ഹൈവേകളില്‍പ്പെടുത്തി വികസിപ്പിക്കുന്നതിനും സംസ്ഥാനഗവണ്‍മെന്റ്‌ നടപടിയെടുത്തിട്ടുണ്ട്‌. നെയ്യാറ്റിന്‍കര-കാസര്‍ഗോഡ്‌ ഹില്‍ഹൈവേ ഇടുക്കിജില്ലയിലൂടെയാണ്‌ കടന്നുപോകുന്നത്‌.

വാര്‍ത്താവിനിമയരംഗത്തും ആശാസ്യമായ പുരോഗതിയുണ്ടായിട്ടുണ്ട്‌. 290 പോസ്റ്റ്‌ ഓഫീസും 73 ടെലിഫോണ്‍ എക്‌സ്‌ചേഞ്ചും ജില്ലയിലുണ്ട്‌. ഇന്റര്‍നെറ്റ്‌ സൗകര്യവുമുണ്ട്‌. പദ്ധതികേന്ദ്രങ്ങളിലേക്കും വന്‍കിടത്തോട്ടങ്ങളിലേക്കും ടെലിഫോണ്‍ബന്ധം നീട്ടിയിരിക്കുന്നു. ഇടുക്കിജില്ലയിലെ എല്ലാ ജനപദങ്ങളിലും തന്നെ വൈദ്യുതസൗകര്യങ്ങള്‍ ലഭ്യമാണ്‌.

വിദ്യാഭ്യാസം

ഇടുക്കിയിലെ വിദ്യാഭ്യാസസൗകര്യങ്ങള്‍, അയല്‍ജില്ലകളിലേതുമായി തട്ടിച്ചുനോക്കുമ്പോള്‍ തുലോം പരിമിതമാണ്‌. ജില്ലയില്‍ 471 സ്‌കൂളുകളും 64 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളും 16 വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളും 10 ഇആടഋ സ്‌കൂളുകളും 4 കഇടഋ സ്‌കൂളുകളും ഒരു ജവാഹര്‍ നവോദയ വിദ്യാലയവുംഉണ്ട്‌. കട്ടപ്പന, മുരിക്കാശ്ശേരി, നെടുങ്കണ്ടം, തൊടുപുഴ, മൂലമറ്റം എന്നിവിടങ്ങളില്‍ കോളജുകളുണ്ട്‌.

പൊതുജനാരോഗ്യം

വന്‍കിടത്തോട്ടങ്ങളോട്‌ അനുബന്ധിച്ചു സ്ഥാപിതമായ ഡിസ്‌പെന്‍സറികളാണ്‌ ജില്ലയിലെ ആതുരശുശ്രൂഷാകേന്ദ്രങ്ങള്‍. തൊടുപുഴയിലും ചിത്തിരപുരത്തും ഗവണ്‍മെന്റ്‌ ആശുപത്രികളുണ്ട്‌. അടിമാലി, പുറപ്പുഴ, മുട്ടം, ഉപ്പുതറ എന്നിവിടങ്ങളില്‍ പ്രമറി ഹെല്‍ത്ത്‌ സെന്ററുകളുമുണ്ട്‌. ഇവകൂടാതെ ഡിസ്‌പെന്‍സറികളും, കുടുംബക്ഷേമകേന്ദ്രങ്ങളും ജില്ലയുടെ വിവിധഭാഗങ്ങളിലായി പ്രവര്‍ത്തിച്ചുവരുന്നു. സ്വകാര്യതലത്തില്‍ ആയുര്‍വേദവൈദ്യശാലകളും, ഹോമിയോ ചികിത്സാലയങ്ങളുമുണ്ട്‌. ആരോഗ്യരക്ഷാസംവിധാനങ്ങളില്‍ ജില്ലയുടെ ഇപ്പോഴത്തെനില തികച്ചും തൃപ്‌തികരമല്ല. ദേവികുളം താലൂക്കിലെ വട്ടവട, കോട്ടക്കൊമ്പൂര്‍, ഉടുമ്പന്‍ചോലത്താലൂക്കിലെ ചതുരംഗപ്പാറ, ചക്കുപള്ളം, പീരുമേടു താലൂക്കിലെ മ്ലാപ്പാറ എന്നീ വില്ലേജുകളില്‍ ചികിത്സാസൗകര്യം കുറവാണ്‌. വെള്ളത്തൂവല്‍, കീഴാനൂര്‍, കാന്തല്ലൂര്‍, കരികുളം, പതുപ്പാറ എന്നീ വില്ലേജുകളിലെ സ്ഥിതിയും ഏറെക്കുറെ ഇതുതന്നെ. ക്ഷയം, അനീമിയ, ഗുഹ്യരോഗങ്ങള്‍ എന്നിവ ഈ ജില്ലയിലെ തൊഴിലാളികളില്‍ പരക്കെ കണ്ടുവരുന്നു. ആരോഗ്യപരിപാലനം, ശുചിത്വം, കുടുംബക്ഷേമം എന്നിവയെക്കുറിച്ചുള്ള അറിവുകള്‍ ഈ തൊഴിലാളികള്‍ക്കിടയില്‍ വ്യാപകമാക്കാനുള്ള ശ്രമം നടന്നുവരുന്നു. മൃഗചികിത്സയ്‌ക്കായി ഇടുക്കി ജില്ലയില്‍ ഏതാനും മൃഗാശുപത്രികളും ഡിസ്‌പെന്‍സ്‌റികളും ഒരു കൃത്രിമഗര്‍ഭാധാനകേന്ദ്രവും പ്രവര്‍ത്തിക്കുന്നുണ്ട്‌.

ഭരണവ്യവസ്ഥ

തൊടുപുഴ, പീരുമേട്‌, ഉടുമ്പന്‍ചോല, ദേവികുളം എന്നീ നാലു താലൂക്കുകള്‍ ഉള്‍ക്കൊള്ളുന്ന ഇടുക്കി ജില്ലയെ ഭരണസൗകര്യാര്‍ഥം രണ്ടു റെവന്യുഡിവിഷനുകളായി വിഭജിച്ചിരിക്കുന്നു. 64 റെവന്യു വില്ലേജുകളും ഒരു മുനിസിപ്പാലിറ്റിയുമാണ്‌ ജില്ലയിലുള്ളത്‌. 51 പഞ്ചായത്തുകളും 8 വികസനബ്ലോക്കുകളും ഉണ്ട്‌. വിവരസാങ്കേതിക വിദ്യയുടെ സ്വാധീനം എല്ലാ മേഖലകളിലുമെത്തിയിട്ടുണ്ട്‌.

(എസ്‌. ജയശങ്കര്‍; സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%87%E0%B4%9F%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍