This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇടുക്കിപദ്ധതി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:43, 25 ജൂലൈ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഇടുക്കിപദ്ധതി

ഇടുക്കി ആര്‍ച്ച്‌ ഡാം

കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുതപദ്ധതി. പെരിയാറില്‍നിന്നും തിരിക്കുന്ന ജലം ഉപയോഗിച്ച്‌ വൈദ്യുതോത്‌പാദനം നടത്തുന്ന ഈ പദ്ധതിയില്‍ ഏഷ്യയില്‍ ആദ്യമായി പ്രയോഗത്തില്‍വരുത്തിയ പല സാങ്കേതിക വിദ്യകളും ഉപയോഗപ്പെടുത്തിയിരുന്നു.

ചെങ്കുളം ഡാം

ലഘുചരിത്രം. മലങ്കര എസ്റ്റേറ്റ്‌ സൂപ്രണ്ടായിരുന്ന ഡബ്ല്യു.ജെ. ജോണ്‍ ഇടുക്കിയുടെ വൈദ്യുതോത്‌പാദനസാധ്യതകള്‍ മനസ്സിലാക്കി, അതിനെപ്പറ്റി 1935-ല്‍ മലയാള മനോരമയില്‍ ഒരു കുറിപ്പ്‌ പ്രസിദ്ധീകരിക്കുകയുണ്ടായി. ഊരാളിവര്‍ഗത്തലവനായ ചെമ്പന്‍ കൊലുമ്പന്‍ എന്നയാളില്‍നിന്നാണ്‌ ജോണ്‍ ആദ്യമായി ഇടുക്കിമലയിടുക്കിനെക്കുറിച്ച്‌ അറിഞ്ഞത്‌. ചെമ്പന്‍ കൊലുമ്പന്‍ ഒരു വഴികാട്ടിയെന്നനിലയ്‌ക്ക്‌ പിന്നീട്‌ സ്ഥലപരിശോധനയ്‌ക്കെത്തിയ എന്‍ജിനീയര്‍മാര്‍ക്ക്‌ സഹായിയായിത്തീര്‍ന്നു. ഇടുക്കിപദ്ധതിക്ക്‌ ചെമ്പന്‍ കൊലുമ്പന്‍ ചെയ്‌ത സേവനത്തെ മാനിച്ച്‌ അയാള്‍ക്ക്‌ 40 രൂ. പ്രതിമാസവേതനം നല്‌കാന്‍ വിദ്യുച്ഛക്തി ബോര്‍ഡ്‌ പിന്നീട്‌ തീരുമാനിക്കുകയുണ്ടായി. ഇതുകൂടാതെ കൊലുമ്പന്റെ പൗത്രിക്ക്‌ ഇലക്‌ട്രിസിറ്റി ബോര്‍ഡില്‍ ജോലി നല്‌കിയിട്ടുമുണ്ട്‌.

1937-ല്‍ രണ്ട്‌ ഇറ്റാലിയന്‍ എന്‍ജിനീയര്‍മാര്‍ വൈദ്യുത പദ്ധതികളെപ്പറ്റി തിരുവിതാംകൂര്‍ ഗവണ്‍മെന്റിന്‌ നല്‌കിയ റിപ്പോര്‍ട്ടില്‍ ഇടുക്കിയില്‍ ഒരു അണകെട്ടി ഏകദേശം 150 കി.മീ. ജലപാതം ഉപയോഗിച്ച്‌ ഏതാണ്ട്‌ 50,000 കി.വാ. ശേഷിയുള്ള ഒരു പവര്‍ഹൗസ്‌ സ്ഥാപിക്കാമെന്ന്‌ പറഞ്ഞിരുന്നു. 1947-ല്‍ അന്നത്തെ ഇലക്‌ട്രിസിറ്റി ചീഫ്‌ എന്‍ജിനീയര്‍ ജോസഫ്‌ ജോണിന്റെ നേതൃത്വത്തില്‍ എന്‍ജിനീയര്‍മാരുടെ ഒരു പഠനസംഘം ഡബ്ല്യു.ജെ. ജോണിന്റെ ഉപദേശത്തോടും സഹകരണത്തോടും കൂടി ഇടുക്കി സന്ദര്‍ശിച്ചു. അന്ന്‌ നിശ്ചയിച്ചതനുസരിച്ച്‌ അസിസ്റ്റന്റ്‌ എന്‍ജിനീയര്‍ കെ.ആര്‍. വാരിയരുടെ നേതൃത്വത്തില്‍ ഇടുക്കി ചെറുതോണി അണക്കെട്ടുകളുടെ ഒരു പ്രാഥമികസര്‍വേ നടത്തുകയും വൈദ്യുതപദ്ധതിക്കാവശ്യമായ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്‌തതിന്റെ അടിസ്ഥാനത്തില്‍ ഒരു പദ്ധതി ചീഫ്‌ എന്‍ജിനീയര്‍ ആവിഷ്‌കരിച്ച്‌ അതിന്റെ പ്രാഥമിക റിപ്പോര്‍ട്ട്‌ ഗവണ്‍മെന്റിന്‌ (1947) സമര്‍പ്പിച്ചു. 1956-ല്‍ ഇന്ത്യാഗവണ്‍മെന്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ആരംഭിച്ച ഇടുക്കിപദ്ധതിയുടെ ഇന്‍വെസ്റ്റിഗേഷന്‍ 1961-ല്‍ പൂര്‍ത്തിയായി. കൊളംബോപദ്ധതിപ്രകാരം കനേഡിയന്‍ ഗവണ്‍മെന്റുമായി ഉണ്ടാക്കിയ ഉടമ്പടിയനുസരിച്ച്‌ 1963-ല്‍ പദ്ധതിക്കാവശ്യമായ റോഡ്‌, കെട്ടിടങ്ങള്‍ മുതലായവയുടെ പണിയാരംഭിച്ചു. പലതരത്തിലുള്ള പ്രതിബന്ധങ്ങളും പദ്ധതിയുടെ പുരോഗതി മന്ദഗതിയിലാവാനിടയാക്കി.

1972-നുശേഷമുണ്ടായ വിലക്കയറ്റവും തത്‌ഫലമായുണ്ടായ തൊഴില്‍പ്രശ്‌നങ്ങളും സാമ്പത്തികവിഷമതകളും പദ്ധതിയുടെ ക്രമമായ പുരോഗതിക്കു തടസ്സമുണ്ടാക്കി. 1976 ഫെ. 12-ന്‌ ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധി പദ്ധതിയുടെ ഒന്നാംഘട്ടം ഉദ്‌ഘാടനം ചെയ്‌തു. 68 കോടി രൂപ അടങ്കല്‍കണ്ടിരുന്ന പദ്ധതിക്ക്‌ ഒന്നാംഘട്ടം ആയപ്പോഴേക്കും 107.5 കോടി രൂപ ചെലവായി. 220 ലക്ഷം പ്രയത്‌നദിവസവും അതിനു വേണ്ടിവന്നു.

സാങ്കേതികവിവരങ്ങള്‍. പെരിയാറും അതിന്റെ പോഷകനദിയായ ചെറുതോണിയും തമ്മില്‍ യോജിപ്പിച്ച്‌ നിര്‍മിക്കുന്ന ജലാശയമാണ്‌ ഈ പദ്ധതിയുടെ ജലസംഭരണി. 200 കോടി ഘ.മീ. ജലം സംഭരിക്കുന്ന ഈ ജലാശയത്തില്‍നിന്ന്‌ തുരങ്കങ്ങളും പ്രഷര്‍ഷാഫ്‌റ്റില്‍ സ്ഥാപിച്ചിരിക്കുന്ന ഉരുക്കുപൈപ്പുകളും വഴിപ്രവഹിക്കുന്ന ജലം മൂലമറ്റം പവര്‍ഹൗസില്‍ ആറ്‌ ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കും. പവര്‍ഹൗസില്‍നിന്നും വെളിയില്‍ പോകുന്ന വെള്ളം തുരങ്കത്തിലും തോടുകളിലും കൂടി നാച്ചാറില്‍വീണ്‌ മൂവാറ്റുപുഴ ആറില്‍ എത്തിച്ചേരുന്നു. ഇങ്ങനെ ക്രമീകൃതമായി നിര്‍ഗമിക്കുന്ന ജലം ജലസേചനത്തിന്‌ തിരിച്ചുവിടുന്നതിനുള്ള ഒരു പദ്ധതി കേരള പൊതുമരാമത്തുവകുപ്പ്‌ നടപ്പിലാക്കിയിട്ടുണ്ട്‌. വെള്ളപ്പൊക്കനിയന്ത്രണത്തിനും ഇടുക്കിപദ്ധതി പ്രയോജനപ്പെടുന്നു.

ജലവിജ്ഞാനവിവരം. ഇടുക്കിയില്‍ പെരിയാറിന്റെ ആവാഹക്ഷേത്രം 526.29 ച.കി.മീ. (പെരിയാര്‍ അണയുടെ ആവാഹക്ഷേത്രം കുറവുചെയ്‌തത്‌) ആണ്‌; ചെറുതോണിയുടെ ആവാഹക്ഷേത്രം 123.71 ച.കി.മീ.-ഉം. പെരിയാര്‍ ആവാഹക്ഷേത്രത്തിലെ ശ.ശ. വാര്‍ഷിക വര്‍ഷപാതം 3,054 മി.മീ., ചെറുതോണി ആവാഹക്ഷേത്രത്തിലേത്‌.

ജലാശയം. ഇടുക്കി, ചെറുതോണി എന്നീ അണക്കെട്ടുകള്‍ ജലപ്രവാഹം തടയുന്നതുമൂലമാണ്‌ ഇടുക്കി ജലാശയം ഉണ്ടാകുന്നത്‌. ഈ ജലാശയത്തിന്‌ ചുറ്റുമുള്ള മലകളില്‍ ഒരു താഴ്‌ന്ന സ്ഥലത്തുകൂടി വെള്ളം ഒഴുകിപ്പോകുന്നത്‌ തടയാനായി കുളമാവ്‌ അണക്കെട്ട്‌ പണിതിരിക്കുന്നു. ഇടുക്കിയെയും ചെറുതോണിയെയും (പെരിയാറും ചെറുതോണിയും) വേര്‍തിരിക്കുന്ന മല മുങ്ങുന്നതുകൊണ്ട്‌ ജലാശയം ഒന്നായിത്തീരുന്നു. നിറഞ്ഞ ജലനിരപ്പ്‌ 732.62 മീ.; ഏറ്റവും കൂടിയത്‌ 734.3 മീ.; ഏറ്റവും താഴ്‌ന്നത്‌ 694.72 മീ.; ഉപയോഗിക്കുന്ന ജലസംഭരണശേഷി 14,595 ലക്ഷം ഘ.മീ.; സ്ഥിരം ജലസംഭരണം (ഏറ്റവും താഴ്‌ന്ന ജലനിരപ്പിനു കീഴെ) 5,368 ലക്ഷം ഘ.മീ. ആണ്‌. (ജലനിരപ്പുകളെല്ലാം സമുദ്രനിരപ്പില്‍നിന്നുള്ള ഉയരങ്ങളാണ്‌.)

കണ്ട്‌ല ഡാം
കല്ലാര്‍കുട്ടി ഡാം

ഇടുക്കി അണക്കെട്ട്‌. കോണ്‍ക്രീറ്റുകൊണ്ടു നിര്‍മിച്ച ഇടുക്കി അണക്കെട്ട്‌ ലോകത്തിലെ ഉയരംകൂടിയ പത്ത്‌ ആര്‍ച്ച്‌ അണക്കെട്ടുകളില്‍ ഒന്നാണ്‌. ഇന്ത്യയില്‍ ഭക്രാ അണക്കെട്ടിനുമാത്രമാണ്‌ ഇതിനെക്കാള്‍ കൂടുതല്‍ ഉയരം. ഇന്ത്യയില്‍ ആദ്യമായി പണിത ആര്‍ച്ച്‌ അണക്കെട്ടും ഇതാണ്‌. ഇതിന്റെ ഡിസൈനിന്‌ വേണ്ടിവന്ന ഗണിതക്രിയകള്‍ വളരെ സങ്കീര്‍ണങ്ങളാകയാല്‍ കംപ്യൂട്ടര്‍ ഉപയോഗിച്ച്‌ കാനഡയിലാണ്‌ പ്രാരംഭജോലികള്‍ നിര്‍വഹിക്കപ്പെട്ടത്‌. (അന്ന്‌ ഇന്ത്യയില്‍ അത്തരം സൗകര്യങ്ങള്‍ കുറവായിരുന്നു.) ആദ്യം വിവിധരൂപങ്ങള്‍ പരീക്ഷണവിധേയമാക്കി; പിന്നീട്‌ അണക്കെട്ടിന്റെ രണ്ട്‌ മാതൃകകള്‍ ഉണ്ടാക്കി; വെള്ളത്തിനുപകരം രസം ഉപയോഗിച്ച്‌ അണക്കെട്ടിനു താങ്ങേണ്ടിവരുന്ന ക്ലേശം (strain) നിര്‍ണയം ചെയ്‌ത്‌ ഗണിതഫലങ്ങളുമായി താരതമ്യപ്പെടുത്തിയതിനുശേഷമാണ്‌ അണക്കെട്ടിന്‌ അവസാനരൂപം നല്‌കിയത്‌. നീളത്തിലും തൂക്കായും വളവുള്ളതും കനംകുറഞ്ഞതുമായ പാരബോളിക (parabolic)ആര്‍ച്ച്‌ അണക്കെട്ട്‌ രൂപം, വളരെ കൃത്യമായ ഗണിതപദ്ധതികള്‍ മൂലം കൈവന്ന പദാര്‍ഥലാഭം, കോണ്‍ക്രീറ്റ്‌ ഉറയ്‌ക്കുമ്പോള്‍ ഉണ്ടാകുന്ന ചൂട്‌ നിവാരണംചെയ്യുന്നതിന്‌ കോണ്‍ക്രീറ്റ്‌ നിര്‍മാണത്തിന്‌ ജലത്തിനുപകരം ഐസ്‌ ഉപയോഗിക്കല്‍, അണക്കെട്ടില്‍ത്തന്നെ തണുപ്പുള്ള ജലം പ്രവഹിപ്പിക്കുന്ന കുഴലുകള്‍ സ്ഥാപിക്കല്‍, സന്ധികള്‍ ബലപ്പെടുത്തുന്നതിനും ചോര്‍ച്ച വരാതിരിക്കുന്നതിനും സീലുകളും ഗ്രൗട്ടിങ്ങും (Seals and grouting) ഉപയോഗിക്കല്‍, അടിസ്ഥാനത്തിലും വശത്തെ താങ്ങുകളിലും ഉള്ള പാറകളിലെ ക്ലേശങ്ങള്‍ അളക്കല്‍, പാറകള്‍ ഉറപ്പിക്കല്‍, വശത്തെ പാറയില്‍ത്തന്നെ കീഴോട്ടുള്ള ഷാഫ്‌റ്റ്‌ സ്ഥാപിക്കല്‍, ഉഷ്‌ണമാപിനി, ക്ലേശമാപിനി (Strain gauge) പെന്‍ഡുലം(Uplift gauge) തുടങ്ങിയ ഉപകരണങ്ങള്‍ സ്ഥാപിച്ച്‌ നിര്‍മിതിയിലും ഉപയോഗത്തിലും അണക്കെട്ടിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കല്‍ തുടങ്ങി ഇടുക്കി ആര്‍ച്ച്‌ അണക്കെട്ടിന്റെ സാങ്കേതികരീതികള്‍ അന്താരാഷ്‌ട്രഎന്‍ജിനീയറിങ്‌ നിലവാരത്തില്‍ത്തന്നെ ഉയര്‍ന്നതും പുതുമയാര്‍ന്നതുമായിരുന്നു. താഴ്‌ന്ന അടിസ്ഥാനനിരപ്പ്‌ 566.93 മീ.; മുകള്‍നിരപ്പ്‌ (റോഡ്‌) 739.09 മീ.; അണക്കെട്ടിന്റെ താഴ്‌ന്ന അടിസ്ഥാന നിരപ്പില്‍നിന്നുള്ള ഉയരം 168.91 മീ.; റോഡ്‌ വീതി 7.32 മീ.; ആകെ മുകള്‍വച്ചം 7.62 മീ.; മുകളില്‍ നീളം 365.85 മീ. ആകെ കോണ്‍ക്രീറ്റ്‌ 4.64 ലക്ഷം ഘ.മീറ്റര്‍. ഇടുക്കി അണക്കെട്ടില്‍ ജലനിര്‍ഗമനം ഉദ്ദേശിക്കപ്പെട്ടിട്ടില്ല.

ചെറുതോണി അണക്കെട്ട്‌. ഒരു വലിയ ഭൂഗുരുത്വ (gravity) കോണ്‍ക്രീറ്റ്‌ അണക്കെട്ടാണ്‌ ചെറുതോണി. ഈ അണക്കെട്ടിലാണ്‌ ജലാശയത്തില്‍ വെള്ളം നിറഞ്ഞാല്‍ പുറത്തേക്ക്‌ ഒഴുകാനുള്ള നിര്‍ഗമനകവാടങ്ങളും പുഴയിലേക്ക്‌ വെള്ളംകൊടുക്കുന്നതിനുള്ള മാര്‍ഗങ്ങളും സ്ഥാപിച്ചിരിക്കുന്നത്‌. യന്ത്രവത്‌കൃതപ്രവര്‍ത്തനംകൊണ്ട്‌ പ്രതിദിനം 3,000 ഘ.മീ.-ല്‍ അധികം കോണ്‍ക്രീറ്റ്‌ ഇടുന്നതിനുള്ള ഭീമമായ ഏര്‍പ്പാടുകളും ജലനിര്‍ഗമനത്തിനുള്ള സജ്ജീകരണങ്ങളുമാണ്‌ ഈ അണക്കെട്ടിന്റെ പ്രത്യേകതകള്‍. താഴ്‌ന്ന അടിസ്ഥാനനിരപ്പ്‌ 597.71 മീ; മുകള്‍നിരപ്പ്‌ 736.09 മീ.; ഉയരം 138.38 മീ.; മുകള്‍വച്ചം 7.32 മീ.; സ്‌പില്‍വേനിരപ്പ്‌ 723.29 മീ.; അടിവച്ചം 73.2 മീ.; മുകളില്‍ നീളം 650 മീ.; ആകെ കോണ്‍ക്രീറ്റ്‌ 17 ലക്ഷം ഘ.മീ; സ്‌പില്‍വേ 5; റേഡിയല്‍ ഗേറ്റുകള്‍ 12.2 x 10.35 മീ., സ്ലുയിസുകള്‍ 2 എച്ചം 3.05 x 6.40 മീ; സ്ലുയിസ്‌ അടിനിരപ്പ്‌ 670 മീ; ജലാശയത്തിലെ കല്‌പിത അധികതമപ്രവാഹം 8,000 ഘ.മീ./സെ.; ഗേറ്റുകളിലെ നിര്‍ഗമനം 5,000 ഘ.മീ./സെ.; സ്ലുയിസുകളിലെ നിര്‍ഗമനം 1,115 ഘ.മീ./സെ.

മലങ്കര ഡാം
മുല്ലപ്പെരിയാര്‍ ഡാം

കുളമാവ്‌ അണക്കെട്ട്‌. മുന്‍ വിവരിച്ചതുപോലെ ഇടുക്കി ജലാശയത്തിന്റെ ഒരു വശത്തുള്ള താഴ്‌ച തടയുന്നതിനാണ്‌ കുളമാവ്‌ അണക്കെട്ട്‌ പണിതത്‌. മറ്റുരണ്ട്‌ അണക്കെട്ടുകളെക്കാള്‍ ഉയരംകുറഞ്ഞ ഈ അണക്കെട്ട്‌ കല്‍ക്കെട്ടില്‍ നിര്‍മിക്കുന്നതിനുദ്ദേശിച്ച്‌ ആദ്യംതന്നെ പണി തുടങ്ങിയെങ്കിലും അവസാനം കോണ്‍ക്രീറ്റില്‍ത്തന്നെ മുകള്‍ഭാഗം നിര്‍മിച്ചു. അണക്കെട്ടില്‍ പ്രത്യേക പരിതഃസ്ഥിതികളില്‍ ഉപയോഗിക്കുന്നതിന്‌ ഒരു ജലനിര്‍ഗമനമാര്‍ഗം സ്ഥാപിച്ചിട്ടുണ്ട്‌. കുളമാവ്‌ അണക്കെട്ടിനു സമീപംതന്നെയാണ്‌ ഇന്‍ടേക്ക്‌ സംരചന.

അണക്കെട്ടിന്റെ തറനിരപ്പ്‌ 664.45 മീ; താഴ്‌ന്ന അടിസ്ഥാനനിരപ്പ്‌ 635.68 മീ.; മുകള്‍ നിരപ്പ്‌ 735.65 മീ.; കൂടിയ ഉയരം 99.97 മീ.; മുകളില്‍ നീളം 384.96 മീ.; മുകളില്‍ വച്ചം 7.32 മീ.; ആകെ അളവ്‌ 4.5 ലക്ഷം ഘ.മീ.; ജലനിര്‍ഗമനമാര്‍ഗം 1 എച്ചം, ജലനിര്‍ഗമന വ്യാസം 1.83 മീ.; നിരപ്പ്‌ 673.6 മീ. ജലവാഹിനി സംവിധാനം. കുളമാവിനടുത്തുനിന്നു പവര്‍ടണല്‍ തുടങ്ങുന്നു. ജലാശയത്തില്‍നിന്നും തോടുവഴിവരുന്ന ജലപ്രവേഗം നിയന്ത്രിക്കുന്നതിന്‌ ഇന്‍ടേക്കും അതിനോടനുബന്ധിച്ച സംരചനകളുമുണ്ട്‌. പവര്‍ടണലിന്റെ അവസാനഭാഗത്ത്‌ ജലപ്രവാഹ വ്യതിയാനംകൊണ്ടുള്ള സമ്മര്‍ദവ്യത്യാസം കുറയ്‌ക്കുന്നതിന്‌ സര്‍ജ്‌ഷാഫ്‌റ്റ്‌ തുരങ്കം മുകളിലേക്കുയര്‍ത്തിയിട്ടുണ്ട്‌. അതിനുശേഷം തുരങ്കം രണ്ട്‌ പ്രഷര്‍ഷാഫ്‌റ്റുകളായി പിരിഞ്ഞു പവര്‍ഹൗസിലേക്കു വെള്ളം നയിക്കുന്നു. സര്‍ജ്‌ഷാഫ്‌റ്റിലും പ്രഷര്‍ഷാഫ്‌റ്റുകളിലും ഉരുക്കുഷീറ്റുകളും പൈപ്പുകളും ഉറപ്പിച്ചിട്ടുണ്ട്‌. ഓരോ പ്രഷര്‍ഷാഫ്‌റ്റും മൂന്നായിപിരിഞ്ഞ്‌ മൂന്ന്‌ ടര്‍ബൈനുകള്‍ക്കു ജലം നല്‌കുന്നു. സര്‍ജ്‌ഷാഫ്‌റ്റിനുശേഷം ഓരോ പ്രഷര്‍ഷാഫ്‌റ്റിലും അധികം ജലപ്രവാഹം ഉണ്ടാകാതിരിക്കുന്നതിനു ബട്ടര്‍ഫ്‌ളൈവാല്‍വുകളും ടര്‍ബൈനുകള്‍ക്കു മുന്നില്‍ ഉച്ചസമ്മര്‍ദവാല്‍വുകളും ഉണ്ട്‌.

കുളമാവ്‌ തോട്‌. നീളം 2,080 മീ.; അടിവീതി 15.24 മീ.; കൂടിയ ആഴം 15.24 മീ.; വ്യാപ്‌തം 4.9 ലക്ഷം ഘ.മീ. ഇന്‍ടേക്ക്‌. ഗ്ലോറിഹോള്‍ സംവിധാനം, കോണ്‍ഡ്യൂയിറ്റ്‌ വ്യാസം 7.01 മീ.; കോണ്‍ഡ്യൂയിറ്റ്‌ നീളം 84.91 മീ.; ഇന്‍ടേക്ക്‌ അടിനിരപ്പ്‌ 684.45 മീ.; അധികതമപ്രവാഹം 153 ഘ.മീ./സെ. പണ്ണര്‍ടണല്‍. 7.01 മീ. ഉള്‍വ്യാസം; കുതിരലാട (horse shoe) രൂപം; ശ.ശ. 560 മി.മീ. കോണ്‍ക്രീറ്റ്‌ ലൈനിങ്‌; നീളം 2027.53 മീ.; ജലപ്രവാഹവേഗം 3.73 മീ./സെ. സര്‍ജ്‌ഷാഫ്‌റ്റ്‌. ഉള്‍വ്യാസം 8.69 മീ.; നീളം 76.25 മീ., ചരിവ്‌ 53ബ്ബ. മുകളില്‍ എക്‌സ്‌പാന്‍ഷന്‍ ചേമ്പര്‍. പ്രഷര്‍ഷാഫ്‌റ്റ്‌. എച്ചം 2; വ്യാസം 3,858-2,159 മി.മീ.; കൂടിയനീളം 955.85 മീ; ചരിവ്‌ ഏകദേശം 52ബ്ബ. ഓരോന്നിലും ആദ്യഭാഗത്ത്‌ ഓരോ ബട്ടര്‍ഫ്‌ളൈ വാല്‍വ്‌ സ്ഥാപിച്ചിരിക്കുന്നു. ഓരോ പ്രഷര്‍ഷാഫ്‌റ്റും മൂന്ന്‌ ജനറേറ്ററുകള്‍ക്കു ജലം നല്‌കും. പവര്‍ഹൗസ്‌. പവര്‍ഹൗസ്‌ ഭൂഗര്‍ഭത്തിലാണ്‌. ഏകദേശം 600 മീ. നീളമുള്ള ഒരു തുരങ്കംവഴിയാണ്‌ ജലപ്രവാഹം. ഉറച്ച പാറ തുളച്ചുണ്ടാക്കിയിരിക്കുന്ന പവര്‍ ഹൗസിന്റെ മതിലുകള്‍ കോണ്‍ക്രീറ്റ്‌ ചെയ്‌തിട്ടുണ്ട്‌. മുകള്‍ഭാഗം ഇരുമ്പുവലവച്ച്‌ ഗച്ചൈറ്റ്‌ ചെയ്‌തിരിക്കുന്നു. ടര്‍ബൈനുകളില്‍നിന്നും ഉദ്‌ഗമിക്കുന്ന വെള്ളം ടെയില്‍റേസ്‌തുരങ്കംവഴി നാച്ചാറിലേക്കു പോകുന്നു; പവര്‍ഹൗസില്‍നിന്നും കേബിള്‍ടണല്‍വഴി വൈദ്യുത വാഹികള്‍ ട്രാന്‍സ്‌മിഷന്‍ യാര്‍ഡിലേക്കും. ജനറേറ്ററുകളും ട്രാന്‍സ്‌ഫോര്‍മറുകളും നിയന്ത്രണോപകരണങ്ങളും പവര്‍ഹൗസിനുള്ളില്‍ത്തന്നെയാണ്‌. ഭൂഗര്‍ഭപവര്‍ഹൗസ്‌ നിയന്ത്രിതവായു പ്രവേഗത്തോടും ശീതോഷ്‌ണക്രമീകരണത്തോടും കൂടിയതായിരിക്കും. ടര്‍ബൈന്‍ എച്ചം 6; ഉത്‌പാദനശേഷി ഓരോന്നിനും 130 മെ.വാ: ടര്‍ബൈന്‍ റച്ചര്‍ നിരപ്പ്‌ 54.86 മീ.; ജനറേറ്റര്‍ തറനിരപ്പ്‌ 60.66 മീ.; ടര്‍ബൈന്‍-പെല്‍ട്ടണ്‍ ഓരോന്നിനും 6 ജെറ്റ്‌വീതം,; ഓവര്‍ഹെഡ്‌ ക്രയിന്‍ 2 എച്ചം 150 ടണ്‍ വീതം; മെഷീന്‍പിറ്റ്‌ നിരപ്പ്‌ 45.72 മീ.; പവര്‍ഹൗസ്‌ അളവ്‌ 141.1 ത 19.8 ത 34.6 മീ. ടെയില്‍റേസ്‌ടണല്‍. നീളം 1220 മീ.; അളവ്‌ 7.92 ത 7 മീ. ഉറച്ച പാറയില്ലാത്ത സ്ഥലങ്ങളില്‍ കോണ്‍ക്രീറ്റ്‌ ലൈനിങ്‌ ഉണ്ട്‌. ചരിവ്‌ ; വെള്ളത്തിന്റെ ആഴം 4.9 മീ. ടെയില്‍റേസ്‌ ചാനല്‍. നീളം 259.7 മീ.; ചരിവ്‌ ; അടിയില്‍ വീതി 7.92 മീ.; വെള്ളത്തിന്റെ ആഴം 4.9 മീ.; വശംചരിവ്‌ 1 തിരശ്ചീനം/8 ഊര്‍ധ്വാധരം (1 H/8 V). സ്വിച്ച്‌യാര്‍ഡ്‌. ലവല്‍ 167.64 മീ.; അളവ്‌ 250 ത 86 മീ.; കേബിള്‍ 9 എച്ചം.

ട്രാന്‍സ്‌മിഷന്‍ ലൈന്‍. കളമശ്ശേരിക്ക്‌ ഒരു ഡബിള്‍ സര്‍ക്യൂട്ട്‌; തമിഴ്‌നാടിന്‌ ഒരു സിംഗിള്‍ സര്‍ക്യൂട്ട്‌; പള്ളത്തിന്‌ ഒരു സിംഗിള്‍ സര്‍ക്യൂട്ട്‌; പിന്നീട്‌ ആവശ്യത്തിനു മൂന്ന്‌ ലൈനിനുള്ള സൗകര്യങ്ങള്‍. 1975-ല്‍ കേരളത്തിന്റെ വൈദ്യുതോത്‌പാദനശേഷി 560 മെ.വാ. ആയിരുന്നു. പദ്ധതി പൂര്‍ത്തിയായതോടെ ഇടുക്കിപദ്ധതിയുടെ മാത്രം ശേഷി 780 മെ.വാ. ആയി. 1976 ഫെ. മാസത്തോടെ 130 മെ.വാ. ശേഷിയുള്ള ആദ്യഘട്ടം പ്രവര്‍ത്തനക്ഷമമായി. കേരളത്തിലെ അധികവൈദ്യുതശക്തി തമിഴ്‌നാട്ടിലേക്കും കര്‍ണാടകത്തിലേക്കും എത്തിക്കുന്നതിനുള്ള വൈദ്യുതപ്രതിഷ്‌ഠാപനങ്ങളും ലൈനുകളും പദ്ധതിയോടൊപ്പംതന്നെ നിലവില്‍ വന്നു. തെക്കേ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍തമ്മില്‍ വൈദ്യുതി ആവശ്യാനുസരണം കൈമാറുന്നതിനുള്ള ഗ്രിഡ്‌ സംവിധാനത്തില്‍ ഇടുക്കി പദ്ധതി വളരെ പ്രധാനമായ ഒരു പങ്ക്‌ വഹിക്കുന്നു.

(കെ.ആര്‍. വാര്യര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍