This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇടിമിന്നൽ പ്രതിരോധം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:39, 25 ജൂലൈ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഉള്ളടക്കം

ഇടിമിന്നല്‍ പ്രതിരോധം

മനുഷ്യരുടെ ജീവധനാദികള്‍ ഇടിമിന്നലപകടങ്ങളിൽനിന്ന്‌ സംരക്ഷിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍. മിന്നലിന്റെ കൂടിയ വോള്‍ട്ടത അനേക ദശലക്ഷം വോള്‍ട്ട്‌ ആവാം; അതിലെ കറണ്ട്‌ ഒരു ലക്ഷം ആംപിയറോളവും. ഇത്‌ ക്ഷണികമാകയാല്‍, അതിലടങ്ങിയ ഊര്‍ജം ഏതാണ്ട്‌ 20-ഓ, 25-ഓ യൂണിറ്റ്‌ (ഗംവ) മാത്രമേവരൂ. എങ്കിലും അതിഭീമമാണ്‌ അതിന്റെ ശക്തി. അതുകൊണ്ടുതന്നെ മിന്നലിനെതിരായ പ്രതിരോധ സമ്പ്രദായങ്ങള്‍ ശ്രദ്ധാപൂര്‍വം ആവിഷ്‌കരിക്കേണ്ടതുണ്ട്‌.

ജീവരക്ഷ

മിന്നല്‍ ആദ്യമായി നിപതിക്കുന്നത്‌ ഏറ്റവും ഉയര്‍ന്ന ബിന്ദുവിലായിരിക്കും. മിന്നലുള്ളപ്പോള്‍ മൈതാനങ്ങളിലൂടെയും വയലുകളിലൂടെയും മറ്റുതുറന്ന പ്രദേശങ്ങളിലൂടെയും നടക്കുന്നത്‌ ഇക്കാരണത്താല്‍ നല്ലതല്ല. അത്തരം സന്ദര്‍ഭങ്ങളില്‍ മഴകൂടിയുണ്ടെങ്കില്‍ അടുത്തുകാണുന്ന ഏതെങ്കിലും മരത്തിനുചുവട്ടില്‍ രക്ഷതേടാനാവും ആര്‍ക്കും തോന്നുക. തുറന്ന സ്ഥലത്തുള്ള ഒറ്റപ്പെട്ട മരങ്ങള്‍ മിന്നലുള്ളപ്പോള്‍ വര്‍ജ്യങ്ങളാണ്‌. മിന്നല്‍ബാധയാലുള്ള മരണങ്ങളില്‍ നാലിലൊന്നും മരങ്ങള്‍ക്കിടയില്‍ "രക്ഷ' തേടിയപ്പോഴാണു സംഭവിച്ചിട്ടുള്ളത്‌ എന്ന്‌ ഇന്‍ഷുറന്‍സ്‌ പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്‌. തുറന്ന സ്ഥലങ്ങളിലെ ഒറ്റപ്പെട്ട കെട്ടിടങ്ങളിലും മറ്റിടങ്ങളിലെ ഉയരംകൂടിയ കെട്ടിടങ്ങളിലും താരതമ്യേന അപകടസാധ്യത കൂടുതലാണ്‌. മറ്റുമാര്‍ഗങ്ങളൊന്നുമില്ലാതെവരുമ്പോള്‍ നിലത്ത്‌ കമിഴ്‌ന്നു കുടക്കുന്നതാണ്‌ ഉത്തമം.

ചിത്രം 1

മിന്നലുള്ളപ്പോള്‍ കടലിലോ, പുഴയിലെ നീന്തല്‍ക്കുളങ്ങളിലോ, വെള്ളം കെട്ടിനില്‌ക്കുന്ന മറ്റു സ്ഥലങ്ങളിലോ നില്‌ക്കുന്നതും അപകടകരമാണ്‌. മരംകൊണ്ടുള്ള ബോട്ടുകളും മേല്‌പുരയില്ലാത്ത വഞ്ചികളും അപകടം വരുത്തും. നദിയിലും കടലിലും മറ്റു ജലാശയങ്ങളിലും മിന്നലപകടം വരില്ലെന്നുള്ള പൊതുധാരണ തെറ്റാണ്‌.

നഗരങ്ങളിലെ വീടുകള്‍, പൊതു വിതാനത്തില്‍നിന്നും അധികം ഉയര്‍ന്നുനില്‌ക്കാത്ത എടുപ്പുകള്‍, കമ്പിവച്ച്‌ വാര്‍ത്ത കോണ്‍ക്രീറ്റ്‌ കെട്ടിടങ്ങള്‍ ഇവയെല്ലാം താരതമ്യേന മിന്നല്‍ബാധയ്‌ക്കിരയാകാറില്ല. എന്നിരുന്നാലും ശക്തിയായ മിന്നലുകളുള്ളപ്പോള്‍ ടെലിഫോണ്‍, റേഡിയോ, ഇസ്‌തിരിപ്പെട്ടി മുതലായ വൈദ്യുതോപകരണങ്ങള്‍ ഉപയോഗിക്കുന്നതും അവയ്‌ക്കടുത്തു നില്‌ക്കുന്നതും നന്നല്ല. ചുവരുകള്‍, ജന്നലുകള്‍, വാട്ടര്‍പൈപ്പുകള്‍ എന്നിവയ്‌ക്കടുത്തു നില്‌ക്കുകയോ തൊട്ടുനില്‌ക്കുകയോ ചെയ്യുന്നത്‌ വിപത്‌കരമാണ്‌. മുറിയുടെ മധ്യഭാഗത്താണ്‌ അപകടസാധ്യത കുറവ്‌. നില്‌ക്കുകയാണെങ്കില്‍ കാലുകള്‍ അകത്തിവെയ്‌ക്കുന്നതിലും നന്ന്‌ അടുപ്പിച്ചുവയ്‌ക്കുന്നതാണ്‌. മനുഷ്യരെക്കാള്‍ കൂടുതല്‍ ഇടിമിന്നലപകടം കന്നുകാലികള്‍ക്കാകുവാന്‍ കാരണം അവയുടെ മുന്‍പിന്‍കാലുകള്‍ തമ്മിലുള്ള വര്‍ധിച്ച അകലമത്ര (ചി. 1). തുറന്ന പുകക്കുഴലുകളോടുകൂടിയ അടുക്കളകളിലും അപകടം പതിയിരിക്കുന്നുണ്ട്‌. പുകക്കുഴലിലൂടെ അനായാസേന ഇറങ്ങിവരുന്ന മിന്നല്‍പ്പിണര്‍ അടുപ്പിനടുത്തുള്ള തുറന്ന സ്ഥലത്തുവരുമ്പോള്‍ കൂടുതല്‍ പ്രതിരോധം നേരിടുകയും സ്‌ഫോടനത്തിനുള്ള സാധ്യത വര്‍ധിക്കുകയും ചെയ്യുന്നു.

ചിത്രം 2

വീടിന്റെ അകത്തായാലും പുറത്തായാലും കൂട്ടംകൂടി നില്‌ക്കുന്നത്‌ നല്ലതല്ല. മിന്നല്‍ ഭീഷണിയുണ്ടെങ്കില്‍ കൂട്ടംപിരിഞ്ഞുപോകുന്നതായിരിക്കും ഉചിതം. കൂറ്റന്‍ പള്ളിമണികള്‍, ഇരുമ്പുവേലികള്‍ ക്രയിനുകള്‍ തുടങ്ങിയ ലോഹനിര്‍മിതികളില്‍ പ്രരണതത്ത്വപ്രകാരം വൈദ്യുതാരോപം സഞ്ചയിക്കപ്പെടുന്നതിനാല്‍ അവയ്‌ക്കടുത്തു നില്‌ക്കുന്നവര്‍ക്ക്‌ ആഘാത(shock)മേല്‌ക്കാം. റയില്‍പ്പാളങ്ങള്‍, കമ്പിക്കാലുകള്‍, ട്രാന്‍സ്‌ഫോര്‍മറുകള്‍, വൈക്കോല്‍കൂമ്പാരങ്ങള്‍, വലിയ പുകക്കുഴലുകള്‍ എന്നിവയുടെ സാമീപ്യവും നല്ലതല്ല.

മിന്നലുള്ളപ്പോള്‍ ലോഹംകൊണ്ടുള്ള പണിയായുധങ്ങള്‍ കയ്യിലേന്തിനില്‌ക്കാന്‍ പാടില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ പെട്രാള്‍, മച്ചെച്ച തുടങ്ങിയ എളുപ്പം തീ പിടിക്കാവുന്ന പദാര്‍ഥങ്ങള്‍ കൈകാര്യം ചെയ്യുന്നതും ആശാസ്യമല്ല.

മിന്നലുള്ളപ്പോള്‍ കാളവണ്ടി, ട്രാക്‌റ്റര്‍, സൈക്കിള്‍, മോട്ടോര്‍സൈക്കിള്‍ തുടങ്ങി തുറന്ന വാഹനങ്ങള്‍ ഓടിക്കുന്നതും പട്ടം പറപ്പിക്കുന്നതും അപകടകരമായേക്കും. തീവണ്ടികളും, ലോഹനിര്‍മിത വാഹനങ്ങളും സുരക്ഷ ഉറപ്പുനല്‌കുന്നു. ഇവ ഒരു "ഫാരഡെകൂട്‌' (Faraday cage) ആയി വര്‍ത്തിക്കുന്നതിനാല്‍ അകത്തിരിക്കുന്നവര്‍ക്ക്‌ മിന്നല്‍ ഏല്‌ക്കില്ല. ഗുഹകള്‍, പാറയിടുക്കുകള്‍ എന്നിവയും രക്ഷാസങ്കേതങ്ങളാക്കാം. നീണ്ട ഇരുമ്പുവേലികള്‍ ഉണ്ടെങ്കില്‍ അവ 50 മീറ്റര്‍ ഇടവിട്ട്‌ നന്നായി ഭൂയോജനം ((earthing) ചെയ്യുകയും ഓരോ 200 മീറ്ററിലും രോധകങ്ങള്‍ ഇട്ട്‌ ലോഹബന്ധം വിച്ഛേദിക്കുകയും ചെയ്‌തിരിക്കണം. അല്ലാത്ത പക്ഷം വിദ്യുത്‌പ്രരണമൂലം സഞ്ചയിക്കപ്പെടുന്ന വൈദ്യുതി കാരണം, അവയുടെ സാമീപ്യവും സമ്പര്‍ക്കവും അപകടകരമാകും. റഡാറുപയോഗിച്ചും ഉയരത്തില്‍ പറന്നും വിമാനങ്ങള്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ നോക്കണം. വൈമാനികനോ, സഹവൈമാനികനോ ഒരാള്‍ നേരിട്ട്‌ മിന്നല്‍പിണറുകളില്‍ നോക്കാതെ ഇരിക്കുന്നതും നല്ലതാണ്‌.

കെട്ടിടങ്ങളുടെ സംരക്ഷണം

ഉയര്‍ന്നതും തുറന്നതുമായ പ്രദേശങ്ങളില്‍ കൃഷിയുടെ മേല്‍നോട്ടത്തിനായി മരംകൊണ്ടു നിര്‍മിക്കുന്ന താത്‌കാലിക ഷെഡ്ഡുകള്‍ മിന്നല്‍പ്രതിരോധസജ്ജീകരണങ്ങള്‍ ചെയ്‌തതായിരിക്കണം. മേല്‌പുരയെ 6-8 മി.മീ. വ്യാസമുള്ള ഉരുക്കുകമ്പികള്‍കൊണ്ട്‌ ഓലക്കുട കെട്ടുമ്പോലെ ആരീയമായും വട്ടത്തിലും ഒരു വലയാക്കികെട്ടി, മറ്റുലോഹഭാഗങ്ങളും തമ്മില്‍ ബന്ധിപ്പിച്ച്‌ നന്നായി ഭൂസമ്പര്‍ക്കനം നടത്തണം. ഇത്തരം ഷെഡ്ഡുകള്‍ കഴിവതും ഉയരം കുറച്ചു നിര്‍മിക്കുകയും വേണം. 1973 ഏ.-ല്‍ പാലക്കാട്‌ മംഗലം അണക്കെട്ടിനടുത്ത്‌ ഭൂയോജനം ചെയ്‌തിരുന്ന ഇത്തരമൊരു ഷെഡ്ഡിന്‌ മിന്നലേല്‌ക്കയാല്‍ ഉള്ളില്‍ക്കിടന്ന കുറെ കൃഷിക്കാരുടെ കൂട്ടമരണത്തിനിടയാവുകയുണ്ടായി. സാമാന്യം ഉയര്‍ന്ന കെട്ടിടങ്ങള്‍ക്കും മറ്റും മിന്നല്‍ദണ്ഡ്‌ ആവശ്യമായ സുരക്ഷനല്‌കും. കെട്ടിടത്തിനുമുകളില്‍ നാട്ടുന്ന ചെമ്പുദണ്ഡിനെ തടിച്ച ചെമ്പുപട്ടകള്‍കൊണ്ട്‌ വിദ്യുത്‌ദൃഢമായി ഭൂസമ്പര്‍ക്കനം ചെയ്‌തിരിക്കണം. ഈ പാതയുടെ വൈദ്യുതരോധം 10 ഓമില്‍ കുറവായിരിക്കുകയും വേണം. ഏപ്പുകളും സന്ധികളും മറ്റും നന്നായി യോജിപ്പിച്ചില്ലെങ്കില്‍ കറണ്ടിന്റെ പ്രവാഹശക്തി വര്‍ധിക്കുമ്പോള്‍ വോള്‍ട്ടതാവ്യത്യാസം കൂടുകയും സ്‌ഫോടനസാധ്യതയുണ്ടാവുകയും ചെയ്യും. ദണ്ഡിന്റെ മേലറ്റംവരെയുള്ള ഉയരം അര്‍ധവ്യാസമാക്കി നിലത്ത്‌ ദണ്ഡിനുചുറ്റും വരയ്‌ക്കാവുന്ന വൃത്തത്തോളം ഭാഗത്ത്‌ മിന്നലിന്റെ ആഘാതം ഏല്‌ക്കുകയില്ല (ചി. 2).

ഒറ്റ ദണ്ഡുകൊണ്ട്‌ ആവശ്യമായ സംരക്ഷണം ലഭിക്കുമെങ്കില്‍, അത്തരം ദണ്ഡ്‌ കെട്ടിടത്തിന്റെ ഏറ്റവും ഉയര്‍ന്ന ബിന്ദുവില്‍നിന്നും ചുരുങ്ങിയത്‌ 30 സെ.മീ. എങ്കിലും ഉയര്‍ത്തി സ്ഥാപിച്ചിരിക്കണം. കെട്ടിടത്തിന്റെ ഉയരം 36 മീ.-ലധികവും മുകളിലത്തെ വീതി 1 മീ.-ലധികവും ആണെങ്കില്‍ ചുരുങ്ങിയത്‌ രണ്ടുദണ്ഡുകളെങ്കിലും ഉണ്ടായിരിക്കണം. പക്ഷേ, ഇവയ്‌ക്ക്‌ ഭൂയോജനം ഒന്നുമതി. മിന്നല്‍ധാര വഹിക്കാന്‍ കുറഞ്ഞ വ്യാസമുള്ള ഒരു കമ്പി മതിയാകുമെങ്കിലും, രോധം കുറയ്‌ക്കാനും മുറിഞ്ഞും വളഞ്ഞും പോകാത്തവിധം ബലംനല്‌കാനും തടിച്ച കമ്പികള്‍ ആവശ്യമാണ്‌.

മിന്നല്‍ദണ്ഡും വാഹികളും മിന്നലിനെ തടയുവാനാണുനിര്‍ത്തുന്നത്‌ എന്നൊരു ധാരണ പൊതുവേയുണ്ട്‌. ഇതു ശരിയല്ല. മിന്നല്‍ തടയാനാവാത്ത ഒരു പ്രതിഭാസമാകയാല്‍ അതില്‍നിന്നുള്ള ഏറ്റവും നല്ല രക്ഷാമാര്‍ഗം അപകടംകുറഞ്ഞ വിധത്തില്‍ അതിനെ ആവാഹിച്ച്‌ ഭൂബന്ധം സ്ഥാപിക്കുകയെന്നതാണ്‌. അതാണ്‌ മിന്നല്‍ ദണ്ഡും മറ്റും ചെയ്യുന്നത്‌. ശരിയായവിധം ചെയ്‌തില്ലെങ്കില്‍ ഇത്‌ ഗുണത്തെക്കാളേറെ ദോഷം ചെയ്യുമെന്നു പറയേണ്ടതില്ലല്ലോ. ഇതിനു തെളിവായി 1959 സെപ്‌.-ല്‍ സ്വീഡനിലെ ഒരു ക്രിസ്‌ത്യന്‍ പള്ളിക്കുമിന്നലേറ്റു തീപിടിച്ച സംഭവം ചൂണ്ടിക്കാണിക്കാം. സമര്‍ഥമായ മിന്നല്‍പ്രതിരോധം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും പുറത്തേക്കുകാണാത്തവിധം മേല്‍ത്തട്ടില്‍ വച്ചിരുന്ന ഒരു ലോഹവലയം മിന്നല്‍വാഹിയുമായി ബന്ധപ്പെടുത്താതിരുന്നതായിരുന്നു ഇതിനു കാരണം. വിദ്യുത്‌ പ്രരണംമൂലം അതില്‍ വൈദ്യുതി സഞ്ചയിക്കപ്പെട്ടു തീപിടുത്തത്തിനിടയായി.

വൈദ്യുതശൃംഖലയ്‌ക്കുള്ള സംരക്ഷണം

മിന്നല്‍ പ്രതിരോധത്തെക്കുറിച്ചും മിന്നലിനെപ്പറ്റിത്തന്നെയും കൂടുതല്‍ പഠിക്കാന്‍ ഇടയായത്‌ അവ വൈദ്യുത യന്ത്രങ്ങള്‍ക്കും പ്രഷണ-വിതരണ ശൃംഖലകള്‍ക്കും വരുത്തിവയ്‌ക്കുന്ന കനത്ത നാശനഷ്‌ടങ്ങളെക്കുറിച്ച്‌ മനസ്സിലായതിനുശേഷമാണ്‌.

ഒലിവര്‍ ലോഡ്‌ജ്‌ മിന്നലിനെ "എ' എന്നും "ബി' എന്നും രണ്ടായി തരംതിരിക്കുന്നു. ഭൂമിയിലെ ഉയരം കൂടിയ ഒരു ബിന്ദുവിനും മേഘത്തിനും ഇടയില്‍ ഉണ്ടാകുന്ന വൈദ്യുതപ്രവാഹമാണ്‌ "എ' മിന്നല്‍. ഇതുണ്ടാകാന്‍ കുറച്ചു സമയമെടുക്കുന്നു. "എ' മിന്നലില്‍നിന്നു വിദ്യുത്‌ പ്രരണമൂലമുണ്ടാകുന്ന മിന്നല്‍പാതമാണ്‌ "ബി' മിന്നല്‍. ഇതുണ്ടാകാന്‍ താമസമില്ല. പെട്ടെന്നുണ്ടാകുന്നതും പ്രവചനാതീതമായ സ്വഭാവത്തോടുകൂടിയതുമാണിത്‌. ഏറ്റവും ഉയരംകൂടിയ ബിന്ദുവിനെയോ മരങ്ങളെയോ മിന്നല്‍വാഹികളെത്തന്നെയോ ഇത്‌ ഗൗനിച്ചെന്നുവരില്ല. ആകയാല്‍ മിന്നല്‍ പ്രതിരോധം ഏര്‍പ്പെടുത്തുമ്പോള്‍ ഏറ്റവും അപകടകാരിയായി കാണേണ്ടത്‌ "ബി' മിന്നലുകളെയാണ്‌.

ചിത്രം 3; 1,2,3 - മേഘങ്ങള്‍

"എ' ആയാലും "ബി' ആയാലും പ്രഷണ-വിതരണ ലൈനുകളിലോ വൈദ്യുത സ്റ്റേഷനുകളിലോ, നേരിട്ടുള്ള മിന്നല്‍പാതമുണ്ടായാല്‍ ഗണ്യമായ നാശനഷ്‌ടങ്ങളുണ്ടാകുമെന്നത്‌ തീര്‍ച്ചയാണ്‌. സ്റ്റേഷനില്‍നിന്നും അകലെയാണ്‌ ലൈനുകളില്‍ മിന്നലേല്‌ക്കുന്നതെങ്കില്‍ ഇരുഭാഗത്തേക്കും കമ്പികളിലൂടെ ഉയര്‍ന്ന വോള്‍ട്ടത സഞ്ചരിക്കുകയും രോധകങ്ങളും കമ്പിക്കാലുകളും മറ്റും തകര്‍ന്നുപോവുകയും ചെയ്‌തേക്കാം. പക്ഷേ നേരിട്ടുള്ള മിന്നല്‍പാതം ലൈനുകളില്‍ത്തന്നെ അപകടകരമാംവിധം പതിക്കുന്നത്‌ വളരെ അപൂര്‍വമാണ്‌. മിന്നല്‍പ്രതിരോധം ഏര്‍പ്പെടുത്തുവാനാവശ്യമായ ചെലവും മിന്നലേറ്റുണ്ടാകുന്ന നാശനഷ്‌ടങ്ങളുടെ ആകെത്തുകയും കണക്കുകൂട്ടിനോക്കി ലാഭകരമാകുന്ന വിധത്തിലായിരിക്കണം പ്രതിരോധ ഉപായങ്ങള്‍ നിശ്ചയിക്കേണ്ടത്‌. 100 ശ.മാ. സംരക്ഷണത്തിനുവേണ്ടി ശ്രമിക്കുന്നതില്‍ അര്‍ഥമില്ല. സംരക്ഷണം ആവശ്യമായ വിസ്‌തീര്‍ണം, ആ പ്രദേശത്ത്‌ മിന്നലുണ്ടാകാനുള്ള സാധ്യത, മനുഷ്യപ്പെരുമാറ്റത്തിന്റെ അളവും ആധിക്യവും, അതിലെ സ്വത്തുക്കളുടെ മൂല്യവും സ്വഭാവവും, നിര്‍മിതിയുടെ സ്വഭാവവും ചരിത്രവും, പ്രദേശത്തെ മച്ചിന്റെ സ്വഭാവം, അന്തരീക്ഷ മലിനീകരണത്തിന്റെ അവസ്ഥ ഇവയെല്ലാം കണക്കിലെടുത്തുകൊണ്ടു മാത്രമേ സംരക്ഷണോപായങ്ങള്‍ സംവിധാനം ചെയ്യാനാവൂ.

ചിത്രം 4

ക്ഷണികമാണ്‌ മിന്നല്‍. അതിന്റെ തരംഗസ്വഭാവം ചിത്രം 4-ല്‍ കാണിച്ചിരിക്കുന്നു. അല്‌പനേരംകൊണ്ട്‌ ഉയര്‍ന്ന വോള്‍ട്ടതയില്‍ എത്തുകയും പെട്ടെന്നുതന്നെ അത്‌ കുറഞ്ഞുവരികയും ചെയ്യും. ഉച്ചാവസ്ഥയില്‍ എത്താനെടുക്കുന്ന സമയവും (മൈക്രാസെക്കണ്ടില്‍) ഉച്ചമൂല്യത്തിന്റെ പകുതിയായി കുറയാനെടുക്കുന്ന സമയവും ഒരു അനുപാതമായി കാണിച്ചാണ്‌ ഈ ക്ഷണികതരംഗത്തിന്റെ സ്വാഭാവ വിവരണം നടത്തുന്നത്‌. ഉദാഹരണത്തിന്‌ ഉച്ചാവസ്ഥയിലെത്താന്‍ 1 മൈക്രാ സെക്കണ്ടും അവിടെനിന്നു പകുതിയായി കുറയാന്‍ 50 മൈക്രാ സെക്കണ്ടുകളും വേണമെങ്കില്‍ അത്‌ "1/50 തരംഗ'മാവുന്നു. പ്രാല്‍ക്കര്‍ഷ (surge) തരംഗത്തിന്റെ രൂപം അഥവാ സ്വഭാവം വൈദ്യുതശൃംഖലകള്‍ക്കുണ്ടാകുന്ന നാശനഷ്‌ടങ്ങളെയും അതുകൊണ്ടുതന്നെ അതൊഴിവാക്കാനുള്ള ഏര്‍പ്പാടുകളെയും നന്നായി സ്വാധീനിക്കുന്നുണ്ട്‌.

വൈദ്യുതാരോപിതമായ ഒരു മേഘത്തിനുകീഴിലുള്ള ഒരു വൈദ്യുതപ്രഷണ ലൈനില്‍ പ്രരണതത്ത്വപ്രകാരം ആരോപം സഞ്ചയിക്കപ്പെടാം. രോധകങ്ങള്‍ക്കു മുകളിലൂടെ സ്‌ഫുലിംഗങ്ങള്‍ പുറപ്പെടാനും യാത്രാതരംഗം (travelling wave) സൃഷ്‌ടിക്കപ്പെടാനും ഇതു കാരണമായേക്കും. മേഘത്തിലെ ആരോപമാകട്ടെ, രണ്ടുതരത്തില്‍ നഷ്‌ടപ്പെടാം. (1) മേഘത്തിലോ, മേഘങ്ങള്‍ക്കിടയിലോ മേഘവും ഭൂമിയും തമ്മിലോ ഉള്ള ധന-ഋണ ഭാഗങ്ങള്‍ മിന്നലിലൂടെ പരസ്‌പരം ലയിച്ചുകൊണ്ട്‌; (2) മഴയുള്ളപ്പോള്‍ ക്രമേണ ഭൂമിയിലേക്ക്‌ ചേര്‍ന്നുകൊണ്ട്‌. ഇതില്‍ ആദ്യത്തേതാണ്‌ സംഭവിക്കുന്നതെങ്കില്‍ പെട്ടെന്ന്‌ യാത്രാതരംഗം സൃഷ്‌ടിക്കപ്പെടും. ഊര്‍ജമാകട്ടെ, കാന്തികവും സ്ഥിരവൈദ്യുതികവുമായി തുല്യരീതിയില്‍ ഭാഗിക്കപ്പെടുന്നു.

ഭൂ-വയര്‍

ചിത്രം 5 ഭൂവയറിന്റെ സ്വാധീനം: 1. ഭൂവയര്‍ 2. ലൈന്‍വയര്‍

പ്രഷണ ടവറുകളില്‍ത്തന്നെ, മറ്റു കമ്പികള്‍ക്കു സമാന്തരമായി പ്രത്യേകം നീട്ടപ്പെടുന്ന ഒരു കമ്പിയാണ്‌ ഭൂവയര്‍. നിര്‍ദിഷ്‌ട ഇടദൂരങ്ങളില്‍ ഇത്‌ ഭൂയോജനം ചെയ്‌തിരിക്കും. ചിലപ്പോള്‍ മുഖ്യകമ്പികള്‍ക്കും കീഴിലായിരിക്കാമെങ്കിലും സാധാരണയായി എല്ലാറ്റിനും മുകളിലായാണ്‌ ഭൂവയർ ഏർപ്പെടുത്തുക; അതാണ്‌ നല്ലതും. സമീപസ്ഥമായ ലൈന്‍വയറിലും ഭൂവയറിലും ഒരേചാര്‍ജ്‌ തന്നെ സഞ്ചയിക്കപ്പെടുന്നതുകൊണ്ട്‌ സമീപ മണ്ഡലത്തിലെ വോള്‍ട്ടതാചരിവ്‌ (gradient) കേുറയുന്നു. ക്ഷണികതരംഗത്തിന്റെ ഉച്ചമൂല്യം ഇതുകൊണ്ട്‌ കുറഞ്ഞുകിട്ടും. മാത്രമല്ല, ജ്യാമിതീയമായി ശരിയായ സ്ഥാനത്താണ്‌ ഈ കമ്പിനില്‌ക്കുന്നതെങ്കില്‍ നേരിട്ടുള്ള മിന്നല്‍പ്പാതത്തില്‍നിന്നു ലൈനിനെ സംരക്ഷിക്കാന്‍ ഇതുകൊണ്ടു സാധിക്കും. ഉയര്‍ന്ന വോള്‍ട്ടതയുള്ള പ്രഷണ ലൈനുകളില്‍ ഇത്തരം ഭൂവയറുകള്‍ നിര്‍ബന്ധമായി ഏര്‍പ്പെടുത്താറുണ്ട്‌.

മറ്റുമിന്നല്‍ പ്രതിരോധ ഉപായങ്ങള്‍

മിന്നല്‍ പ്രതിരോധോപായങ്ങളുടെ ഉദ്ദേശ്യം പ്രാല്‍ക്കര്‍ഷം പരിമിതപ്പെടുത്തുകയും അതിനെ, ഈ ഉപായങ്ങളുടെ സംരക്ഷണപരിധിയില്‍പ്പെട്ട ഉപകരണത്തിലേല്‌ക്കാതെ ഭൂമിയിലേക്കു തിരിച്ചുവിടുകയും ആണ്‌. ലൈനുകളുടെ സാധാരണ വോള്‍ട്ടതയെ തുടര്‍ച്ചയായും പ്രാല്‍ക്കര്‍ഷത്തിലെ ഉച്ചവോള്‍ട്ടതയെ ക്ഷണികമായും താങ്ങുവാന്‍ അവയ്‌ക്കു കഴിയണം. അപ്പോള്‍ പ്രവഹിച്ചേക്കാവുന്ന കറണ്ട്‌ കടത്തിവിടാനും അവയ്‌ക്കു കഴിയണം. പലതരത്തിലുള്ള ഉപായങ്ങള്‍ ഇതിനായി പ്രയോഗിച്ചുവരുന്നു.

ദണ്ഡുവിടവും കൊമ്പുവിടവും

ചിത്രം 6 A,B,C മിന്നല്‍പ്രതിരോധ ഉപായങ്ങള്‍: 6 A. ദണ്ഡുവിടവ്‌: 1. ലൈന്‍ 2. ഭൂബിന്ദു 6B. കൊമ്പുവിടവ്‌: 1. ലൈന്‍ 2. ബിന്ദു 3. കാന്തികദിശ 4. ഭൂബിന്ദു 5. വിടവ്‌ 6 C. പുറംതള്ള്‌ തരം മിന്നല്‍ നിരോധകം; 1. ബാഹ്യവിടവ്‌ 2. ലൈന്‍ 3. ഫൈബര്‍കുഴല്‍ 4. ഭൂബിന്ദു

സാധാരണ വോള്‍ട്ടതയില്‍ കറണ്ടിനെ പ്രവഹിക്കാന്‍ അനുവദിക്കാത്ത തരത്തില്‍ ഒരു വിടവ്‌ ഭൂമിക്കും ലൈനിനും ഇടയ്‌ക്ക്‌ ഏര്‍പ്പെടുത്തുന്ന സമ്പ്രദായമാണ്‌ ദണ്ഡുവിടവ്‌ (rod gap). പക്ഷേ പ്രാല്‍ക്കര്‍ഷത്തിനുശേഷം കറണ്ട്‌ നിര്‍ത്തുവാന്‍ സ്വയം സാധിക്കുന്നില്ല. ഓരോ തവണയും ലൈന്‍ നിര്‍ജീവമാക്കേണ്ടതുണ്ട്‌. പ്രാല്‍ക്കര്‍ഷത്തിന്റെ സമയദൈര്‍ഘ്യത്തിനനുസരിച്ച്‌ വിടവ്‌ വ്യത്യാസപ്പെട്ടിരിക്കണം. വിടവില്‍ ഫ്യൂസുപയോഗിച്ചും മറ്റും ഈ ഉപായം പരിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്‌. ഇത്‌ സാര്‍വത്രികമല്ല. വൈദ്യുതവാഹിക്കും ഭൂമിക്കും ഇടയില്‍ കൊമ്പുരൂപത്തിലുള്ള രണ്ടു ലോഹദണ്ഡുകള്‍ സജ്ജമാക്കിയതാണ്‌ കൊമ്പുവിടവ്‌ (horn gap). പ്രാല്‍ക്കര്‍ഷം ഉണ്ടാകുമ്പോള്‍ ഇവയ്‌ക്കിടയില്‍ സ്‌ഫുലിംഗരൂപേണ കറണ്ടുണ്ടാവുകയും വിദ്യുത്‌കാന്തികബലത്താല്‍ ഈ സ്‌ഫുലിംഗം പുറംതള്ളപ്പെടുകയും ചെയ്യുന്നു.

സംരക്ഷണക്കുഴല്‍ (protector tube) ദണ്ഡുവിടവുകളെക്കാള്‍ നല്ലവയാണ്‌. പ്രാല്‍ക്കര്‍ഷത്തിനുശേഷം പതിവുവോള്‍ട്ടത പുനഃസ്ഥാപിക്കപ്പെടുമ്പോള്‍ കറണ്ടുണ്ടാകുന്നില്ല. പ്രഷണലൈനിലെ രോധകങ്ങള്‍ക്കെതിരെ ഉല്‍സ്‌ഫുരണമുണ്ടാകാതിരിക്കാനാണ്‌ ഇത്‌ അധികമായി ഉപയോഗിക്കുന്നത്‌. 15 കിലോവോള്‍ട്ടില്‍ക്കവിഞ്ഞ വോള്‍ട്ടതകളില്‍ സംരക്ഷണം നല്‌കാന്‍ ഇതിനാവില്ല. "ഇലക്‌ട്രാളിക അറസ്റ്റര്‍' അലുമിനിയം തട്ടുകളുടെ ഒരു അട്ടിയാണ്‌. ഒരു പ്രത്യേക ലായനി ഇവയില്‍ അടക്കം ചെയ്‌തിരിക്കും. ക്ഷണികതരംഗം ഏല്‌ക്കുമ്പോള്‍ ഈ ലായനിക്ക്‌ രാസമാറ്റം സംഭവിച്ച്‌, വൈദ്യുതധാര സാധ്യമാക്കുകയും പിന്നീട്‌ പഴയപടി രോധനം നിലനിര്‍ത്തുകയും ചെയ്യുന്നു. പക്ഷേ ഇത്‌ ദിനംപ്രതി ചാര്‍ജാക്കേണ്ടതാണെന്നദോഷമുണ്ട്‌. ഇതും സാര്‍വത്രികമല്ല. ലെഡ്‌പെറോക്‌സൈഡ്‌ പൊടിരൂപത്തില്‍ ഉപയോഗിക്കുന്ന സെല്ലുകളുടെ സഞ്ചയമായ ഓക്‌സൈഡ്‌ "ഫിലിം അറസ്റ്ററും' മുമ്പ്‌ ഉപയോഗിക്കപ്പെട്ടിരുന്നു. മിന്നല്‍ പ്രവാഹത്തിന്റെ ചൂടുനിമിത്തം ഈ വസ്‌തുവില്‍ ദ്വാരങ്ങളുണ്ടാകുന്നതിനാല്‍ കറണ്ട്‌ കടന്നുപോകുന്നു. തുടര്‍ന്നുള്ള കറണ്ടും അതുകൊണ്ടുള്ള ചൂടുംനിമിത്തം ദ്വാരങ്ങള്‍ വീണ്ടും ഉരുകി അടയുന്നു. നമ്മുടെ നാട്ടില്‍ ഇവയൊന്നുംതന്നെ ഇന്ന്‌ വ്യാപകമായി ഉപയോഗിക്കുന്നില്ല.

വാല്‍വ്‌ രൂപത്തിലുള്ള മിന്നല്‍ വഴിമാറ്റികള്‍

ചിത്രം 7 വാല്‍വ്‌ രീതി അറസ്റ്റര്‍ 1. ലൈന്‍ 2. സ്‌ഫുലിംഗവിടവ്‌ 3. പ്രത്യേകരോധകം 4. ഭൂബിന്ദു

മാതൃകാരൂപം ചി. 7-ല്‍ കൊടുത്തിരിക്കുന്നു. നിരോധകങ്ങളില്‍ ഏറ്റവും ഫലപ്രദം ഇതാണ്‌. ഉന്നത വോള്‍ട്ടതകളില്‍ പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്‌ഫോര്‍മറുകള്‍ക്കും മറ്റും ഇത്‌ തികച്ചും യോജിച്ചതാണ്‌. വൈദ്യുതലൈനിനും ഭൂബിന്ദുവിനുമിടയില്‍ ഒരു രോധകവസ്‌തുവും ഒന്നോ അതിലധികമോ വിടവുകളും ഉള്‍ക്കൊള്ളുന്നതാണ്‌ വാല്‍വ്‌ രീതിയിലുള്ള മിന്നല്‍വഴിമാറ്റികള്‍. നിഷ്‌ക്രമണന വിഭാഗത്തില്‍പ്പെടുന്നവയുടെ രണ്ടാമത്തെ വിടവ്‌ ഒരു ഫൈബര്‍ക്കുഴലിനുള്ളിലായിരിക്കും. അധികവോള്‍ട്ടത വരുമ്പോള്‍ ഈ രണ്ടു വിടവുകളും കടന്നുചാടിക്കൊണ്ട്‌ ധാരയുണ്ടാകുന്നു. ഇതോടൊപ്പം അത്‌ നിര്‍മിച്ച പദാര്‍ഥംകൂടി അല്‌പമായി ബാഷ്‌പീകരിക്കുന്നതിനാല്‍ അതിനകത്തുള്ള അയണീകരിച്ചവായു പുകയോടൊത്ത്‌ പുറന്തള്ളപ്പെടും. ഇതിനായി കുഴലിന്റെ അടിഭാഗം തുറന്നിരിക്കണം.

"തൈറൈറ്റ്‌ അറസ്റ്റര്‍' എന്നറിയപ്പെടുന്ന ആധുനിക ഉപായത്തിന്‌ പല പ്ര്‌ത്യേകതകളും ഉണ്ട്‌. രോധകപദാര്‍ഥത്തിന്റെ രോധകത്വം ക്രമമനുസരിച്ചല്ല. വോള്‍ട്ടത ഋ-യും ധാര ക-ഉം ആണെങ്കില്‍ ഋ/ക ഒരു സ്ഥിരാങ്കം ആയിരിക്കും. സാധാരണ വോള്‍ട്ടതകളില്‍ ഉയര്‍ന്ന രോധമാണെങ്കിലും മിന്നലുണ്ടാകുമ്പോള്‍ ഉയര്‍ന്ന കറണ്ട്‌ കടന്നുപോകാനായി രോധം സ്വയം കുറയുന്നു. തൈറൈറ്റ്‌, മെട്രാസില്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഈ രോധകം സിലിക്കണ്‍ കാര്‍ബൈഡും ഒരു ജൈവ ബന്ധകവസ്‌തുവും കലര്‍ത്തി താപോപചാരം (heat treatment) ചെയ്‌ത ഒരു ഖരസെറാമികപദാര്‍ഥമാണ്‌. സിലിക്കണ്‍ കാര്‍ബൈഡിന്റെ തരികള്‍ തമ്മിലുള്ള വൈദ്യുതസ്‌പര്‍ശഗുണമാണ്‌ വിപരീതക്രമത്തിലുള്ള രോധം നല്‌കുന്നത്‌. സ്വയം കേടാവാതെ തൈറൈറ്റ്‌ രോധകങ്ങള്‍ക്ക്‌ താങ്ങാനാവുന്ന ക്ഷണിക കറണ്ട്‌ 65,000 മുതല്‍ (ലൈനുകളില്‍ ഉപയോഗിക്കുന്നവ) 1,00,000 വരെ (നിലയങ്ങളില്‍ ഉപയോഗിക്കുന്നവ) ആംപിയര്‍ വരും.സാധാരണ ആവൃത്തിയിലുള്ള കറണ്ട്‌ 100-1000 ആംപിയറാകുമ്പോള്‍തന്നെ ഉപകരണത്തിനു വലിയ ക്ലേശം അനുഭവപ്പെടും. ഇക്കാരണത്താല്‍ ആന്തരികവീഴ്‌ചകള്‍ മൂലമുണ്ടാവുന്ന വോള്‍ട്ടതാവര്‍ധനവുകൊണ്ട്‌ വിടവുകള്‍ ചാലകങ്ങളായിത്തീരാതിരിക്കണം. പതിവുവോള്‍ട്ടതയുടെ 1.8 മടങ്ങാണ്‌ ഭഞ്‌ജകവോള്‍ട്ടതയായി നിശ്ചയിച്ചിരിക്കുന്നത്‌.

മിന്നൽ പ്രതിരോധ ഉപായങ്ങളുടെ സ്ഥാനം

വൈദ്യുത നിലയങ്ങളിലും ഉപനിലയങ്ങളിലും ലൈനുകളുടെ അറ്റങ്ങളിലാണ്‌ ഇത്തരം ഉപായങ്ങള്‍ സ്ഥാപിക്കേണ്ടത്‌. ട്രാന്‍സ്‌ഫോർമറുകള്‍ക്ക്‌ എത്രയും അടുത്തുതന്നെ ഇത്തരം ഉപായങ്ങള്‍ സ്ഥാപിച്ചിരിക്കണം; ശീർഷോപരി ലൈന്‍, ട്രാന്‍സ്‌ഫോർമറിലോ ഒരു നിലയത്തിലോ എത്തി അവസാനിക്കുമ്പോള്‍ പ്രത്യേകിച്ചും. വൈദ്യുതയന്ത്രങ്ങളുടെ വാഹികള്‍ക്കിടയിലെ രോധനം താരതമ്യേന കുറവായതിനാൽ ക്ഷണികവോള്‍ട്ടതയുടെ അളവും പ്രാൽക്കർഷത്തിന്റെ ഉയർച്ചനിരക്കും (ംമ്‌ല ളൃീി) പ്രത്യേക ഉപായങ്ങള്‍മൂലം പരിമിതപ്പെടുത്തേണ്ടതുണ്ട്‌. ലൈന്‍ ഭൂഗർഭ കേബിളുകളിൽ അവസാനിപ്പിച്ചും കണ്ടന്‍സറുകള്‍ ഘടിപ്പിച്ചും മറ്റും ഇത്‌ സാധിക്കാവുന്നതാണ്‌. ഇതിനും പുറമേ നേരിട്ടുള്ള മിന്നൽപ്പാതത്തിൽനിന്നു രക്ഷ നേടാനായി നിലയങ്ങളിലെ ഉപകരണങ്ങളെല്ലാം 30ബ്ബ കുമ്പിളിൽ ആക്കത്തക്കവിധം ഉയരത്തിൽ ഭൂ-വയർ സംവിധാനവും ഉണ്ടാക്കുന്നതായാൽ കൂടുതൽ സുരക്ഷ ഉറപ്പിക്കാം. മിന്നൽ പ്രതിരോധത്തിന്റെ ശേഷി നിശ്ചയിക്കുന്നതിനുമുമ്പ്‌ ആ വൈദ്യുത ലൈനുകളിലുണ്ടായേക്കാവുന്ന വൈദ്യുത അതിസമ്മർദസാധ്യതകള്‍കൂടി കണക്കിലെടുക്കേണ്ടതുണ്ട്‌.

വിതരണ ട്രാന്‍സ്‌ഫോർമറുകളുടെ സംരക്ഷണം

ഇവ ഒറ്റപ്പെട്ട സ്ഥലങ്ങളിലും തൂണുകളിലും മറ്റും സ്ഥാപിച്ചിരിക്കയാൽ മിന്നലപകടങ്ങളിൽ നിന്നും ശരിയായി സംരക്ഷിക്കേണ്ടതാണ്‌. ഇത്തരം ഉപായങ്ങള്‍ ചെറുതും ലളിതവും ഭാരക്കുറവുള്ളതും വിശ്വാസയോഗ്യവുമായിരിക്കണം. ഉള്‍പ്രദേശങ്ങളിലെ ട്രാന്‍സ്‌ഫോർമറുകള്‍ നേരിട്ടുള്ള മിന്നൽപാതങ്ങള്‍ക്കും വോള്‍ട്ടതാപ്രാൽക്കർഷങ്ങള്‍ക്കും അടിക്കടി വിധേയമാകാറുണ്ട്‌. 100 മൈക്രാസെക്കണ്ടു നേരം പ്രാൽക്കർഷം താങ്ങാവുന്നവിധം നിർമിക്കപ്പെട്ട മിന്നൽവഴിമാറ്റികള്‍ താരതമ്യേന ഫലപ്രദമാകാറുണ്ട്‌.

ശക്തി ട്രാന്‍സ്‌ഫോർമറുകള്‍

പ്രാൽക്കർഷത്തിന്റെ ആഘാതം ട്രാന്‍സ്‌ഫോർമർചുരുളുകളിൽ അനുഭവപ്പെടുന്നത്‌ വളരെ സങ്കീർണമായാണ്‌. അകത്തുണ്ടാകുന്ന ചില പ്രക്രിയകള്‍മൂലമോ പ്രത്യേക തകരാറുകള്‍മൂലമോ ഉന്നതവോള്‍ട്ടത അനുഭവപ്പെടാം. സാധാരണ വോള്‍ട്ടതയിലും 2 മുതൽ 8 വരെ മടങ്ങ്‌ ഈ ഇനത്തിലുള്ള വർധന പ്രതീക്ഷിക്കാം. 2 മുതൽ 3 വരെ മടങ്ങ്‌ അപകടമേഖലയുടെ ആരംഭമായി കണക്കാക്കുന്നു. മിന്നൽകൊണ്ടുള്ള പ്രാൽക്കർഷം 7 മുതൽ 12 വരെ മടങ്ങാവാമെന്നു കണക്കാക്കിയിട്ടുണ്ട്‌. പലപ്പോഴും ട്രാന്‍സ്‌ഫോർമറിനുള്ളിൽ ലൈനിനോടു തൊട്ടുകിടക്കുന്ന ആദ്യചുരുളുകളാവും ഗുരുതരമായ ആഘാതത്തിനിരയാവുന്നതെങ്കിലും ആധുനിക പഠനങ്ങള്‍ കാണിക്കുന്നത്‌ ചുരുങ്ങിയ സമയത്തിനുള്ളിൽത്തന്നെ എല്ലാ ചുരുളുകളിലും പ്രാൽക്കർഷത്തിന്റെ ആഘാതം ചെന്നെത്തുമെന്നാണ്‌. ആകയാൽ അറ്റത്തെ ചുരുളുകള്‍ക്ക്‌ കൂടിയരോധനം നല്‌കുന്ന പഴയ ഏർപ്പാട്‌ ഇന്നു പരിഷ്‌കരിച്ചുവരികയാണ്‌. ധാരിതയുള്ള ഷീൽഡുകളും പ്രത്യേക നിർമാണരീതികളും ഉപയോഗിച്ച്‌ പ്രാൽക്കർഷഭദ്രമെന്ന്‌ വിളിക്കപ്പെടുന്ന ട്രാന്‍സ്‌ഫോർമറുകള്‍ ഇന്നു നിർമിക്കപ്പെടുന്നുണ്ട്‌. കൂടിയ ശക്തിയുള്ള ട്രാന്‍സ്‌ഫോർമറുകളിൽ ഏറ്റവും അടുത്ത ബിന്ദുവിൽതന്നെ മിന്നൽ വഴിമാറ്റികള്‍ ഏർപ്പെടുത്താതിരിക്കുന്നതിന്‌ ഇത്‌ ന്യായീകരണമാകുന്നില്ല.

രോധന സമന്വയനം

മിന്നൽ രക്ഷാകവചം

ഒരു വൈദ്യുതശൃംഖലയിലെ ഏതെങ്കിലും ഒന്നോ രണ്ടോ ഉപശാഖകളിൽമാത്രം അപകടകരമായേക്കാവുന്ന പ്രാൽക്കർഷം ഉണ്ടാവുകയാണെങ്കിൽ ആ ശാഖകള്‍ ഉടനടി വിച്ഛേദിക്കപ്പെടേണ്ടത്‌ അത്യാവശ്യമാണ്‌. അതേ സമയം തന്നെ ശൃംഖലമുഴുവന്‍ നിർജീവമാക്കേണ്ട ആവശ്യമില്ലതാനും. ഇങ്ങനെ വിവേചനപരമായി രോധനനിലവാരം ചിട്ടപ്പെടുത്തുന്ന സമ്പ്രദായത്തെ രോധനസമന്വയനം എന്നു പറയുന്നു. ആവശ്യത്തിൽക്കവിഞ്ഞ രോധനം ഏതെങ്കിലും ഭാഗത്ത്‌ നല്‌കുന്നതുകൊണ്ട്‌ ഗുരുതരമായദോഷം മറ്റൊരുഭാഗത്തുണ്ടാവാനിടയുണ്ട്‌. ഫ്യൂസിന്റെ സമന്വയനം ശരിയായിരിക്കേണ്ടതുപോലെ രോധനവും ക്രമാനുഗതമായിരുന്നേ തീരൂ. മിന്നൽപാതങ്ങളുടെ എച്ചം കൂടുതലുള്ള പ്രദേശങ്ങളിൽ ആഘാതത്തിന്റെ അളവ്‌ കുറവായിരിക്കും; എച്ചം കുറയുമ്പോള്‍ ആഘാതം കൂടുകയും ചെയ്യും. വലിയ ഉപനിലയങ്ങളിൽ (Sub-station) ഭൂ-വയർസംവിധാനവും മറ്റും കാരണം 5,000 ആംപിയറിൽ കൂടുതൽ ധാരാപ്രാൽക്കർഷം പ്രതീക്ഷിക്കുന്നില്ല. അത്തരം നിലയങ്ങളിൽ സംരക്ഷണവിതാനം കണക്കാക്കുന്നത്‌ ഇങ്ങനെയാണ്‌: സംരക്ഷണ വിതാനം (കി.വോ) = (1.15 x 5000 ആംപിയറിലെ ശിഷ്‌ടവോള്‍ട്ടത + 30 കി. വോ.).

(വി.കെ. ദാമോദരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍