This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇങ്കാ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:14, 25 ജൂലൈ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഇങ്കാ

മാച്ചു പിച്ചു

തെക്കേ അമേരിക്കയുടെ പശ്ചിമാര്‍ധത്തില്‍ തെക്കുവടക്കായി സ്ഥിതിചെയ്യുന്ന പീഠഭൂമികളില്‍ സ്‌പെയിന്‍കാരുടെ അധിനിവേശത്തിനു(1532)മുമ്പു നിലനിന്നിരുന്ന രാഷ്‌ട്രത്തിനും അവിടെ നിവസിച്ചിരുന്ന ജനവിഭാഗത്തിനുമുള്ള പൊതുവായ പേര്‌. ബി.സി. ഒന്നാം സഹസ്രാബ്‌ദത്തിന്റെ ഉത്തരാര്‍ധത്തില്‍ പെറുവിലെ ആന്‍ഡീസ്‌ പര്‍വതസാനുക്കളില്‍ കുടിയേറിപ്പാര്‍ത്ത അമേരിന്ത്യന്‍വംശജര്‍ ഇവിടെ പുതിയൊരു രാഷ്‌ട്രവും സംസ്‌കാരവും പടുത്തുയര്‍ത്തിയെന്നാണ്‌ ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നത്‌. ഇവര്‍ ഏഷ്യയില്‍നിന്നും കുടിയേറ്റം നടത്തിയവരുടെ സന്തതിപരമ്പരയില്‍പ്പെട്ടവരായിരുന്നു. ആദ്യകാലത്ത്‌ വേട്ടയാടിയും മീന്‍പിടിച്ചും ഫലമൂലങ്ങള്‍ ശേഖരിച്ചും ജീവിതം നയിച്ചുവന്ന ഇങ്കാകള്‍ ക്രമേണ കൃഷി ചെയ്യാന്‍ പഠിച്ചു. ബി.സി. 1000 ആയപ്പോഴേക്കും ചോളക്കൃഷി സാധാരണമായി. ലാമ, അല്‍പാക്ക, വിക്കൂന്യ, താറാവ്‌, ഗിനിപ്പന്നി എന്നീ ജന്തുക്കളെ അവര്‍ വളര്‍ത്തിയിരുന്നു. ലാമയെ ചുമട്ടുമൃഗമായി അവര്‍ ഉപയോഗിച്ചു. അല്‌പാക്കയുടെയും വിക്കൂന്യയുടെയും രോമങ്ങള്‍കൊണ്ട്‌ വസ്‌ത്രങ്ങള്‍ ഉണ്ടാക്കി.

ഇങ്കാരാഷ്‌ട്രത്തിന്റെ എ.ഡി. 1000 മുതല്‍ക്കുള്ള ചരിത്രരേഖകള്‍ ലഭ്യമായിട്ടുണ്ട്‌. ഇങ്കാപദത്തിന്‌ "സൂര്യപുത്രന്‍' എന്നാണ്‌ അര്‍ഥം. ഇവരുടെ മതത്തിന്റെ പേരും ഇങ്കാ എന്നുതന്നെ. ചക്രവര്‍ത്തി സൂര്യവംശജനാണ്‌. അദ്ദേഹം സ്രഷ്‌ടാവിന്റെ അവതാരമാണെന്നായിരുന്നു സങ്കല്‌പം. ചക്രവര്‍ത്തി സ്വന്തം സഹോദരിയെ ഭാര്യയായി സ്വീകരിച്ച്‌ ചക്രവര്‍ത്തിനിയായി അഭിഷേകം ചെയ്യുകയായിരുന്നു പതിവ്‌. ചക്രവര്‍ത്തിനി കൂടാതെ ചക്രവര്‍ത്തിക്ക്‌ മറ്റു ഭാര്യമാരുമുണ്ടായിരുന്നു. രാജസദസ്സിലെ അംഗങ്ങളില്‍ ഏറിയകൂറും ചക്രവര്‍ത്തിയുടെയോ മുന്‍ചക്രവര്‍ത്തിയുടെയോ മക്കളും മരുമക്കളുമായിരുന്നു. ഇവര്‍ക്കു പൗരോഹിത്യാവകാശം നല്‌കിയിരുന്നു.

മാങ്കോ കാപക്‌ ആണ്‌ അറിവില്‍പ്പെട്ട ആദ്യത്തെ ഇങ്കാരാജാവ്‌. ഈ രാജാവിന്റെ ഭരണകാലം എ.ഡി. 13-ാം ശ.-ത്തിന്റെ ആദ്യപാദമായിരുന്നു. പിന്നീട്‌ സെഞ്ചിറെകോ, ലോക്‌ യൂവാക്വി, മയ്‌ക്കാ കാപക്‌, കാപക്‌ യൂവാന്‍ക്വി, ഇങ്കാരോ കായാഹ്വാന്‍ ഹുവാകാക്‌, വിരാകോ ചാ ഇങ്കാ എന്നീ രാജാക്കന്മാര്‍ ഭരണം നടത്തി. എന്നാല്‍ ഈ രാജാക്കന്മാരുടെ കാലത്തെപ്പറ്റി ഐതിഹ്യങ്ങള്‍ മാത്രമേയുള്ളൂ. പചാക്യൂടെക്‌ ഇങ്കായുവാന്‍ക്വിയുടെ കാലത്താണ്‌ (1438-71) ഇങ്കാസാമ്രാജ്യം വികസിപ്പിക്കപ്പെട്ടത്‌. അവസാനത്തെ രാജാവായ ഹവാസ്‌കറുമായി അയാളുടെ സഹോദരന്‍ അറ്റാഹുവാല്‍പ രാജ്യാവകാശത്തിനുവേണ്ടി മത്സരിച്ചു. ആ സന്ദര്‍ഭത്തില്‍ ഫ്രാന്‍സിസ്‌കോ പിസാറോ എന്ന സ്‌പാനിഷ്‌ യുദ്ധവീരന്‍ പെറു ആക്രമിച്ച്‌ രാജസഹോദരന്മാരെ വധിച്ചു. അതോടെ ഇങ്കാസാമ്രാജ്യം അസ്‌തമിച്ചു. സ്‌പെയിന്‍കാര്‍ പെറുവില്‍ നടത്തിയ പൈശാചികമായ ചെയ്‌തികള്‍ മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ കളങ്കമായി അവശേഷിച്ചു. അതിനെപ്പറ്റി പ്രസ്‌കോട്ട്‌ എന്ന ഗ്രന്ഥകാരന്‍ മെക്‌സിക്കോയുടെയും പെറുവിന്റെയും കീഴടങ്ങല്‍ എന്ന ഗ്രന്ഥത്തില്‍ വിവരിച്ചിട്ടുണ്ട്‌.

സോഷ്യലിസ്റ്റ്‌ സ്വഭാവമുള്ള ഭരണസംവിധാനമായിരുന്നു രാഷ്‌ട്രത്തില്‍ നിലവിലിരുന്നത്‌. സ്വകാര്യസ്വത്തവകാശമില്ലായിരുന്നു. കൃഷിഭൂമിയും ഖനികളും വളര്‍ത്തുമൃഗങ്ങള്‍ പോലും സ്റ്റേറ്റിന്റെ വകയായിരുന്നു. അച്ചടക്കവും സാമാന്യതോതില്‍ പട്ടാളച്ചിട്ടയും ഉള്ളവരായിരുന്നു ജനങ്ങള്‍. ചൂഷണങ്ങളില്‍നിന്ന്‌ ജനങ്ങളെ രക്ഷിക്കുകയും അവര്‍ക്ക്‌ സമാധാനസമ്പൂര്‍ണമായ ജീവിതം നയിക്കാന്‍ അവസരമുണ്ടാക്കുകയും ചെയ്യുകയെന്നത്‌ ഭരണകൂടത്തിന്റെ കര്‍ത്തവ്യമായിരുന്നു.

കല്ലും മച്ചും ഇഷ്‌ടികയും ഉപയോഗിച്ച്‌ ദീര്‍ഘചതുരാകൃതിയില്‍ ബലിഷ്‌ഠമായ കെട്ടിടങ്ങള്‍ നിര്‍മിക്കപ്പെട്ടിരുന്നു. ഇവയ്‌ക്ക്‌ ജാലകങ്ങളും പുകക്കുഴലുകളും ഉണ്ടായിരുന്നില്ല. കെട്ടിടങ്ങള്‍ സ്റ്റേറ്റിന്റെ വകയായിരുന്നു.

സര്‍വശക്തനായ സ്രഷ്‌ടാവിനെ ഇങ്കാകള്‍ മുഖ്യദൈവമായി സങ്കല്‌പിച്ചിരുന്നു. എന്നാല്‍ സൂര്യനെയാണ്‌ അവര്‍ ഏറ്റവുമധികം ആരാധിച്ചിരുന്നത്‌. പെറുവില്‍ അനവധി സൂര്യക്ഷേത്രങ്ങള്‍ നിലനിന്നു. സൂര്യന്‌ മനുഷ്യരൂപം കല്‌പിച്ചാണ്‌ അവര്‍ ആരാധിച്ചത്‌. മനുഷ്യമുഖവും ചുറ്റും പ്രഭാവലയവുമുള്ള ഒരു രൂപമായിരുന്നു അവരുടെ സൂര്യദേവന്‍. മിന്നലിനെയും സമുദ്രത്തെയും അവര്‍ ആരാധിച്ചു. മന്ത്രവാദത്തിലും ആഭിചാരത്തിലും ഇങ്കാകള്‍ക്ക്‌ കടുത്ത വിശ്വാസമുണ്ടായിരുന്നു.

ദൈവപ്രീതിക്കുപറ്റിയ മാര്‍ഗം ബലി നടത്തുകയാണെന്ന്‌ ഇങ്കാമതം അനുശാസിച്ചു. ഗിനിപ്പന്നികളായിരുന്നു ബലിമൃഗങ്ങള്‍. വിശേഷസന്ദര്‍ഭങ്ങളില്‍ ലാമയെയും ബലികഴിച്ചിരുന്നു. അപൂര്‍വമായി നരബലിയും നടത്തിയിരുന്നതായി ചരിത്രരേഖകള്‍ ഉണ്ട്‌. എന്നാല്‍ മറ്റ്‌ അമേരിന്ത്യന്‍ ജനതകളെപ്പോലെ നരബലിക്ക്‌ വലിയ പ്രാധാന്യം കല്‌പിച്ചിരുന്നവരല്ല ഇങ്കാകള്‍. ബലിമൃഗങ്ങളെ കഴുത്തുഞെരിച്ച്‌ ശ്വാസംമുട്ടിച്ചോ കഴുത്തറുത്തോ കൊല്ലുകയായിരുന്നു പതിവ്‌.

ഇങ്കാകളുടെ ഭാഷ "റൂണാ-സിമി' എന്ന പേരില്‍ അറിയപ്പെടുന്നു. സ്‌പാനിഷ്‌ തുടങ്ങിയ യൂറോപ്യന്‍ഭാഷകളില്‍ ഇതിനെ "ക്വിച്ചാ' എന്നാണ്‌ വിളിക്കുന്നത്‌. എ.ഡി. 15-ാം ശ.-ത്തില്‍ പെറുവിലുണ്ടായിരുന്ന ഒരു ജനവര്‍ഗത്തിന്റെ പേരാണ്‌ "ക്വിച്ചാ'. ഇവരെ ഇങ്കാകള്‍ തോല്‌പിച്ച്‌ രാജ്യം പിടിച്ചെടുത്തു. അന്ന്‌ ദക്ഷിണ പെറുവില്‍ 5 ലക്ഷത്തോളം ആളുകള്‍ "റൂണാ-സിമി' സംസാരിച്ചിരുന്നു. ഇങ്കാസാമ്രാജ്യം സ്ഥാപിച്ചതോടെ ഈ ഭാഷ ഇക്വഡോര്‍ മുതല്‍ ചിലി വരെ വ്യാപിക്കുകയും അവിടങ്ങളിലെ ഔദ്യോഗികഭാഷയായിത്തീരുകയും ചെയ്‌തു. 16-ാം ശ.-ത്തില്‍ ഇങ്കാസാമ്രാജ്യത്തെ കീഴടക്കിയ സ്‌പെയിന്‍കാരും ഈ ഭാഷ പ്രചരിപ്പിക്കുവാന്‍ ശ്രമിച്ചു. ആന്‍ഡീസ്‌ പ്രദേശങ്ങളിലെ പല തദ്ദേശീയ ഭാഷകളും 18-ാം ശ.-ത്തില്‍ പ്രചാരലുപ്‌തമായതോടെ അവയുടെ സ്ഥാനം സ്‌പാനിഷും ക്വിച്ചായും കരസ്ഥമാക്കി.

സ്‌പെയിനിന്റെ ആക്രമണത്തിനുശേഷം ലാറ്റിന്‍ ലിപികള്‍ പ്രചാരത്തില്‍ വന്നതോടെയാണ്‌ ഇങ്കാകളുടെ ഭാഷയ്‌ക്കു ലിഖിതസാഹിത്യം ഉണ്ടാകാന്‍ തുടങ്ങിയത്‌. ഏറ്റവും പ്രാചീനമായ ഇങ്കാസാഹിത്യം വായ്‌മൊഴിയിലൂടെ നിലനിന്നുപോന്ന 12 പ്രാര്‍ഥനകളാണ്‌. ഇവ 1557-ല്‍ എഴുതപ്പെട്ടു എന്നു കരുതാം. 1560-ല്‍ത്തന്നെ റൂണാ-സിമിയുടെ വ്യാകരണവും ശബ്‌ദകോശവും സ്‌പെയിനില്‍ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. ആദ്യകാലസാഹിത്യങ്ങള്‍ സ്വാഭാവികമായി ആധ്യാത്മികവിഷയങ്ങളില്‍ ഒതുങ്ങിനിന്നിരുന്നു. ഇങ്കാസാഹിത്യത്തിന്റെ നവോത്ഥാനം 18-ാം ശ.-ത്തിലാണ്‌ നടന്നത്‌. ഒട്ടേറെ നാടകങ്ങളും കവിതകളും ഇക്കാലത്ത്‌ രചിക്കപ്പെട്ടു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%87%E0%B4%99%E0%B5%8D%E0%B4%95%E0%B4%BE" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍