This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇക്വിറ്റോറിയൽഗിനി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:24, 29 ജൂലൈ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഇക്വിറ്റോറിയൽഗിനി

Equatorial Guinea

പശ്ചിമാഫ്രിക്കയിലെ ഒരു സ്വതന്ത്രപരമാധികാര രാഷ്‌ട്രം; ഭരണപരമായി റയോമൂനി, ഫെര്‍ണാണ്ടോപോ എന്നീ രണ്ടു ഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്‌ ഈ രാഷ്‌ട്രം. ഇവയില്‍ വന്‍കരഭാഗമായ റയോമൂനിയുടെ വിസ്‌തീര്‍ണം 26,000 ച.കി.മീ. ആണ്‌. കോറിസ്‌കോ, എലോബിചീക്കോ, എലോബി ഗ്രാന്‍ഡേ എന്നീ ചെറുദ്വീപുകളുള്‍പ്പെടെയുള്ള വിസ്‌തീര്‍ണമാണിത്‌. ഫെര്‍ണാണ്ടോപോ 2017 ച.കി.മീ. വിസ്‌തൃതിയുള്ള ഒരു അഗ്നിപര്‍വത ദ്വീപാണ്‌. തൊട്ടരികെയുള്ള ആനബോണ്‍ (17 ച.കി.മീ.) ദ്വീപും ഈ പ്രവിശ്യയുടെ അധികാരാതിര്‍ത്തിയില്‍പ്പെടുന്നു. രാഷ്‌ട്രതലസ്ഥാനമായ സാന്താ ഇസബേല്‍ ഫെര്‍ണാണ്ടോപോയിലാണ്‌; റയോമൂനിയുടെ ആസ്ഥാന നഗരം മലാബൊയാണ്‌; ജനസംഖ്യ 5,45,000 (1970).

ഭൂപ്രകൃതി. ആഫ്രിക്കയുടെ മധ്യപശ്ചിമതീരത്ത്‌ ഗാബോണ്‍, കാമറൂണ്‍ എന്നീ റിപ്പബ്ലിക്കുകള്‍ക്കിടയ്‌ക്കായിട്ടാണ്‌ റയോമൂനി സ്ഥിതിചെയ്യുന്നത്‌. ബെനീതോനദീതടത്തില്‍ സ്ഥിതിചെയ്യുന്ന ഈ പ്രവിശ്യയുടെ സമുദ്രതീരത്തെ അരികുകള്‍ വടക്ക്‌ കാംപോനദിയുടെയും തെക്ക്‌ മൂനിനദിയുടെയും മുഖങ്ങളാണ്‌. കിഴക്കുപടിഞ്ഞാറായും തെക്കുവടക്കായുമുള്ള മറ്റതിരുകള്‍ നേര്‍രേഖകളാണ്‌. റയോമൂനി പ്രവിശ്യയുടെ മധ്യ-പൂര്‍വ ഭാഗങ്ങള്‍ പീഠപ്രദേശങ്ങളാണ്‌. ഈ പ്രദേശത്തിന്‌ ശ.ശ. ഉയരം 1200 മീ. വരും. ഈ പീഠപ്രദേശത്തിന്റെ അരികുകള്‍ കടല്‍ത്തീരകുന്നുകളായി രൂപംപ്രാപിച്ചുകാണുന്നു. പ്രവിശ്യയൊട്ടാകെ അത്യുഷ്‌ണവും അതിവര്‍ഷവും അനുഭവപ്പെടുന്നു. മധ്യരേഖാമാതൃകയിലുള്ള ഈ കാലാവസ്ഥ ഉയര്‍ന്ന പ്രദേശങ്ങളില്‍ അല്‌പമാത്രമായി സമീകൃതമാണ്‌. തീരസമതലവും കുന്നിന്‍ചരിവുകളും മധ്യരേഖാമാതൃകയിലുള്ള മഴക്കാടുകളാണ്‌. തീരസമതലത്തില്‍ മാത്രമാണ്‌ അവസാദശിലകള്‍ കാണപ്പെടുന്നത്‌. മറ്റുഭാഗങ്ങളില്‍ കായാന്തരണം സംഭവിച്ച പുരാതന ശിലകളും അവ പൊടിഞ്ഞുണ്ടായിട്ടുള്ള ഫലപുഷ്‌ടി കുറഞ്ഞ മച്ചുമാണുള്ളത്‌.

വന്‍കരയിലെ ചാഡ്‌ തടാകം മുതല്‍ തെ. കി. ബയാഫ്ര ഉള്‍ക്കടലോളം നീണ്ടുകാണുന്ന ഭ്രംശസാനു(Rift valley)വിന്റെ തുടര്‍ച്ചയായി അത്‌ലാന്തിക്‌ സമുദ്രത്തില്‍ ഉദ്‌ഭൂതമായിട്ടുള്ള അഗ്നിപര്‍വത ദ്വീപുകളാണ്‌ ഫെര്‍ണാണ്ടോ പോ, ആനബോണ്‍ എന്നിവ. പ്രിന്‍സിപ്‌-സവോടോം ദ്വീപുകളും ഇക്കൂട്ടത്തില്‍പ്പെടുമെങ്കിലും അവ മറ്റൊരു സ്വതന്ത്രരാഷ്‌ട്രമാണ്‌. മധ്യരേഖാകാലാവസ്ഥയാണ്‌ ഇവിടെയും അനുഭവപ്പെടുന്നത്‌. ഉയരംകൂടിയഭാഗങ്ങളില്‍ ചൂടു കുറവായിക്കാണുന്നു. ശ.ശ. വര്‍ഷപാതം 250 സെ.മീ. ആണ്‌.

ബയാഫ്രാ ഉള്‍ക്കടലില്‍ സ്ഥിതിചെയ്യുന്ന ഫെര്‍ണാണ്ടോപോ ദ്വീപിലേക്ക്‌ വന്‍കരയില്‍നിന്നുള്ള അകലം 32 കി.മീ. ആണ്‌. വ.കി.-തെ.പ. ദിശയില്‍ 54 കി.മീ. നീളത്തിലും ശ.ശ. 40 കി.മീ. വീതിയിലും കിടക്കുന്ന ഈ ദ്വീപില്‍ നിര്‍ജീവങ്ങളായ അഗ്നിപര്‍വതശിഖരങ്ങളും, ക്രറ്റര്‍ തടാകങ്ങളും സാധാരണമാണ്‌. സാന്താ ഇസബേല്‍ ആണ്‌ ഏറ്റവും ഉയര്‍ന്നഭാഗം. കടലാക്രമണത്തിനു വിധേയമായ ഒരു ക്രറ്റര്‍തടാകമാണ്‌ ഇന്നത്തെ സാന്താ ഇസബേല്‍ തുറമുഖം. ദ്വീപിന്റെ തെക്കരിക്‌ നിമ്‌നോന്നതമാണ്‌. ഫെര്‍ണാണ്ടോപോയില്‍നിന്ന്‌ 640 കി.മീ. ദൂരെയാണ്‌ ആനബോണ്‍.

സമ്പദ്‌വ്യവസ്ഥ. വന്‍കരഭാഗത്തെ പ്രധാനതൊഴില്‍ തടിവെട്ടാണ്‌. ഒക്കുമേ (Okumea klaineana) മഹാഗണി (Khaya kleinei) വാല്‍നട്ട്‌ (Lovoa trichiliodes) അബൂര തുടങ്ങിയ തടികളാണ്‌ ലഭിക്കുന്നത്‌. ബാറ്റാനഗരത്തിന്റെ തെക്കും കിഴക്കുമുള്ള പ്രദേശങ്ങളില്‍ എച്ചപ്പനകളും സീസാല്‍വൃക്ഷങ്ങളും നട്ടുപിടിപ്പിച്ചുവരുന്നു. പ്രവിശ്യയുടെ വ.കി. ഭാഗത്ത്‌ കൊക്കോ, കാപ്പി എന്നിവ വിളയുന്നു; സമുദ്രതീരത്തിനടുത്തുള്ള കുന്നിന്‍ചരിവുകളിലും ഇവയുടെ തോട്ടങ്ങള്‍ കാണാം. ഈ രണ്ടിനം ഉത്‌പന്നങ്ങളും ചെറിയതോതില്‍ കയറ്റുമതി ചെയ്യപ്പെടുന്നു. മത്സ്യബന്ധനം സാമാന്യമായി നടന്നുവരുന്നു.

ബാറ്റ, പോര്‍ട്ടോ ഇറാദിയെര്‍, റയോബെനീതോ എന്നീ തുറമുഖങ്ങളില്‍ ചെറുതരം കപ്പലുകള്‍ അടുക്കുവാനുള്ള സൗകര്യമുണ്ട്‌. കാംപോ, മൂനി, ബെനീതോ എന്നീ മൂന്നു നദികളും ഗതാഗത സൗകര്യമുള്ളവയാണ്‌. ഇവിനായോങ്‌, നീഫാങ്‌, എബിബിയന്‍, ന്‌സോക്‌ തുടങ്ങിയ ഉള്‍നാടന്‍ നഗരങ്ങളെ കൂട്ടിയിണക്കുന്നറോഡുകളും നിര്‍മിക്കപ്പെട്ടിട്ടുണ്ട്‌. ബാറ്റയില്‍നിന്നും ഫെര്‍ണാണ്ടോപോയിലേക്കും വിദേശരാജ്യങ്ങളിലേക്കും വ്യോമഗതാഗതം ഏര്‍പ്പെടുത്തിയിരിക്കുന്നു. ബാറ്റ, പോര്‍ട്ടോ ഇറാദിയെര്‍ എന്നിവിടങ്ങളില്‍നിന്നു കപ്പല്‍ ഗതാഗതവും ഉണ്ട്‌.

ഫെര്‍ണാണ്ടോപോയിലെ 600 മീ. ഉയരംവരെയുള്ള സമുദ്രതീരഭാഗങ്ങള്‍ കൊക്കോ തോട്ടങ്ങളായി മാറിയിരിക്കുന്നു. ഇവിടെ കാപ്പിത്തോട്ടങ്ങളുമുണ്ട്‌. ഇവ 900 മീ. ഉയരത്തോളം കൃഷിചെയ്യപ്പെടുന്നു. ഫലഭൂയിഷ്‌ഠമായ ലാവാമച്ചാണുള്ളതെങ്കിലും, കൃഷി ശരിയായതോതില്‍ വികസിച്ചിട്ടില്ല. ധാന്യങ്ങളും മറ്റും അല്‌പമാത്രമായി കൃഷിചെയ്‌തുപോരുന്നു. ദ്വീപിലെ ഉയര്‍ന്ന ഭാഗങ്ങളൊക്കെത്തന്നെ നിബിഡവനങ്ങളാണ്‌. 1,200-1,600 മീ. ഉയരത്തിലുള്ളപ്രദേശങ്ങളില്‍ വനങ്ങള്‍ വെട്ടിത്തെളിച്ചുണ്ടാക്കിയിട്ടുള്ള മേച്ചില്‍പുറങ്ങള്‍ കാണാം. ഇവിടെ നല്ലയിനം കന്നുകാലികള്‍ വളര്‍ത്തപ്പെടുന്നു. ഫെര്‍ണാണ്ടോപോ ഗവ്യോത്‌പന്നങ്ങളെ സംബന്ധിച്ചിടത്തോളം സ്വയംപര്യാപ്‌തമാണ്‌. ഈ പ്രദേശത്ത്‌ പച്ചക്കറികളും ഫലവര്‍ഗങ്ങളും വന്‍തോതില്‍ കൃഷിചെയ്യപ്പെടുന്നു. കൊക്കോയും കാപ്പിയുമാണ്‌ പ്രധാന കയറ്റുമതികള്‍. മത്സ്യബന്ധനം വികസിച്ചിട്ടുണ്ട്‌. ആനബോണ്‍ദ്വീപിന്റെ മിക്കഭാഗങ്ങളും നിമ്‌നോന്നതങ്ങളായ പാറക്കെട്ടുകളാണ്‌. എച്ചക്കുരുക്കള്‍, കൊപ്ര, കൊക്കോ കാപ്പി തുടങ്ങിയവ സാമാന്യമായതോതില്‍ ഉത്‌പാദിപ്പിച്ചുവരുന്നു. ഈ ദ്വീപിലെ ആളുകളില്‍ നല്ലൊരുഭാഗം റയോമൂനി, ഫെര്‍ണാണ്ടോപോ എന്നിവിടങ്ങളിലേക്കു മാറിപ്പാര്‍ത്ത്‌ മീന്‍പിടിത്തത്തെ ആശ്രയിച്ച്‌ ജീവിതം നയിക്കുന്നു.

ബൂബി വംശജരുടെ നൃത്തം


ജനവിതരണം. ഫെര്‍ണാണ്ടോപോയിലും ആനബോണിലുമുള്ള ജനങ്ങള്‍ വന്‍കരഭാഗത്തുനിന്നു കുടിയേറിപ്പാര്‍ത്തവരാണ്‌. തദ്ദേശീയര്‍ ബന്തു, ബൂബി എന്നീ വിഭാഗങ്ങളില്‍പ്പെടുന്നു. ഫെര്‍ണാണ്ടോപോയിലെ മോകോ കേന്ദ്രമാക്കി ഈ വിഭാഗക്കാര്‍ തനതായ ഒരു സംസ്‌കാരം കെട്ടിപ്പടുത്തിരുന്നു. യൂറോപ്യന്‍ അധിനിവേശത്തെത്തുടര്‍ന്ന്‌ വര്‍ധിച്ച മദ്യാസക്തിയും യൂറോപ്യരുമായുള്ള സമ്പര്‍ക്കത്തിലൂടെ പിടിപെട്ട തീരാരോഗങ്ങളും കാരണമായി തദ്ദേശീയരുടെ അംഗസംഖ്യ ഗണ്യമായി കുറഞ്ഞിട്ടുണ്ട്‌. സ്വാതന്ത്യ്രപ്രാപ്‌തിക്കുശേഷം ഈ സ്ഥിതിക്കു മാറ്റം വന്നുതുടങ്ങി. യൂറോപ്യരുമായുള്ള ബന്ധത്തിലൂടെ ഉണ്ടായ സങ്കരവര്‍ഗങ്ങള്‍ "പോര്‍തോ' എന്നറിയപ്പെടുന്നു. അടിമകളായി വില്‌ക്കപ്പെടുന്നതിന്‌ ബലമായി പിടിച്ചുകൊണ്ടുപോകവേ ബ്രിട്ടീഷ്‌ ഇടപെടലിലൂടെ സ്വാതന്ത്യ്രംനേടിയ നീഗ്രിറ്റോ, ക്രിയോള്‍ എന്നീ വിഭാഗത്തില്‍പ്പെട്ടവരാണ്‌ പോര്‍തോകളുടെ പൂര്‍വികര്‍. ഇവരെക്കൂടാതെ നൈജീരിയയില്‍ നിന്നും കുടിയേറിയ തോട്ടപ്പണിക്കാരും ധാരാളമായുണ്ട്‌. യൂറോപ്യരുടെ എച്ചം നന്നേ കുറവാണ്‌.

ചരിത്രം. 1472-ല്‍ ഫെര്‍ണാണ്ടോ ദോ പോ ആണ്‌ ഫെര്‍ണാണ്ടോപോ ദ്വീപ്‌ കണ്ടെത്തിയത്‌. അദ്ദേഹം ഈ ദ്വീപിനെ ഫര്‍മോസാ എന്നു നാമകരണം ചെയ്‌തു; എണ്‍പതോളം വര്‍ഷങ്ങള്‍ക്കുശേഷമാണ്‌ ഇന്നത്തെ പേര്‌ ലഭിച്ചത്‌. ഏതാണ്ട്‌ അക്കാലത്തുതന്നെ ആനബോണ്‍ കണ്ടെത്തപ്പെട്ടു. 1474 നവവത്സരദിനത്തില്‍ റോയ്‌ദെസെക്വരിയാണ്‌ ഈ ദ്വീപില്‍ ആദ്യമായി എത്തിച്ചേര്‍ന്നതെന്ന്‌ അനുമാനിക്കപ്പെടുന്നു. ടോര്‍ ദസീല്യാസ്‌ സന്ധി (1494) പ്രകാരം ആഫ്രിക്കാവന്‍കര മുഴുവനും തന്നെ പോര്‍ച്ചുഗീസ്‌ അധീനതയിലായി. 1778-ല്‍ ആനബോണ്‍, ഫെര്‍ണാണ്ടോപോ എന്നീ ദ്വീപുകളും, വന്‍കരയില്‍ ഒഗൂവ, നൈജര്‍ എന്നീ നദീമുഖങ്ങള്‍ക്കിടയ്‌ക്കുള്ള തീരപ്രദേശവും സ്‌പെയിനിന്‌ കൈമാറ്റം ചെയ്യപ്പെട്ടു. ആഫ്രിക്കയില്‍നിന്നും തെ. അമേരിക്കയിലുള്ള തങ്ങളുടെ കോളനികളിലേക്ക്‌ അടിമകളെ കടത്തുവാന്‍ സൗകര്യം നല്‌കുന്നതിനാണ്‌ ഈ ഭൂഭാഗങ്ങള്‍ സ്‌പെയിനിനു വിട്ടുകൊടുത്തത്‌. എന്നാല്‍ മഞ്ഞപ്പനിയുടെ ഉപദ്രവംമൂലം ഫെര്‍ണാണ്ടോപോയില്‍ അധിവാസം ഉറപ്പിക്കാനാവാതെ സ്‌പെയിന്‍കാര്‍ 1781-ല്‍ ദ്വീപ്‌ വിട്ടൊഴിഞ്ഞു; വന്‍കരയില്‍ താമസമുറപ്പിച്ചുമില്ല.

അടിമത്തനിരോധനം പ്രാബല്യത്തില്‍വന്നതിനെത്തുടര്‍ന്ന്‌ (1807) ബ്രിട്ടീഷുകാര്‍ ഈ ദ്വീപില്‍ താവളമുറപ്പിക്കുവാന്‍ ആഗ്രഹിച്ചു. അടിമക്കച്ചവടക്കാരുടെ വിഹാരരംഗമായിരുന്ന വന്‍കരഭാഗത്തിനെതിരെ തന്ത്രപ്രധാനമായ ഒരു സ്ഥാനമാണ്‌ ഈ ദ്വീപിന്‌ ഉണ്ടായിരുന്നത്‌. ബ്രിട്ടീഷുകാര്‍ സാന്താ ഇസബേല്‍ (അന്നത്തെ പോര്‍ട്ട്‌ ക്ലാരന്‍സ്‌) ആസ്ഥാനമാക്കിക്കൊണ്ട്‌ ആഫ്രിക്കയുടെ പടിഞ്ഞാറന്‍തീരത്തുനിന്ന്‌ അടിമകളെ കയറ്റുമതിചെയ്യുന്ന കപ്പലുകളെ ചെറുക്കുകയും ബന്ധത്തില്‍പ്പെട്ട തദ്ദേശീയരെ വിമോചിപ്പിക്കുകയും ചെയ്‌തു. ഇങ്ങനെ മോചിക്കപ്പെട്ടവരെ ദ്വീപില്‍ കുടിയേറ്റിപാര്‍പ്പിച്ചതോടെ ബ്രിട്ടീഷുകാര്‍ ആ പ്രദേശത്തിന്റെ ഭരണംകൂടി കൈയേറ്റു. 1843-ല്‍ അടിമത്ത വിരുദ്ധപ്രവര്‍ത്തനങ്ങളുടെ ആസ്ഥാനം സിറാലിയോണിലേക്കു മാറ്റിയതോടെ ബ്രിട്ടീഷുകാര്‍ ഫെര്‍ണാണ്ടോപോ വിട്ടൊഴിഞ്ഞു. 1844-ല്‍ സ്‌പെയിന്‍കാര്‍ രണ്ടാമതും ആധിപത്യമുറപ്പിച്ചു. അവര്‍ ദ്വീപിലുണ്ടായിരുന്ന ബാപ്‌റ്റിസ്റ്റ്‌ പുരോഹിതന്മാരെ 1858-ല്‍ പുറത്താക്കുകയും, ദ്വീപിനെ ക്യൂബയില്‍നിന്നു നാടുകടത്തിയ കുറ്റവാളികളുടെ സങ്കേതമാക്കിത്തീര്‍ക്കുകയും ചെയ്‌തു. 1898-ലെ യുദ്ധങ്ങളെത്തുടര്‍ന്ന്‌ അമേരിക്കാവന്‍കരയിലെ ആധിപത്യം നഷ്‌ടപ്പെട്ടതോടെ ഗിനിപ്രദേശം ഉഷ്‌ണമേഖലയിലെ ഏക സ്‌പാനിഷ്‌ കോളനിയായിത്തീര്‍ന്നു. ഇതിനുശേഷമാണ്‌ ഈ പ്രദേശത്തിന്റെ സാമ്പത്തികപുരോഗതിയില്‍ അധീശരാജ്യം താത്‌പര്യം കാണിച്ചുതുടങ്ങിയത്‌.

1959-ല്‍ ഗിനിപ്രദേശത്തെ രണ്ട്‌ പ്രവിശ്യകളായി വിഭജിക്കുകയും ഓരോന്നിനും ഓരോ ഗവര്‍ണര്‍മാരെ നിയമിക്കുകയും ചെയ്‌തു. ഓരോ പ്രവിശ്യയ്‌ക്കും സാമ്പത്തിക പരമാധികാരം ഉറപ്പു ചെയ്‌തിരുന്നു. യൂറോപ്യര്‍ക്കും തദ്ദേശീയര്‍ക്കും പൗരാവകാശങ്ങളില്‍ തുല്യത ഏര്‍പ്പെടുത്തിയത്‌ മറ്റൊരു സവിശേഷതയാണ്‌; കോളനിയുടെ പൊതുവായ പേര്‌ ഇക്വിറ്റോറിയല്‍ ഗിനി എന്നു മാറ്റുകയും ചെയ്‌തു. 1967-ല്‍ സ്വാതന്ത്യ്രസമരം മൂര്‍ഛിച്ചതിനെത്തുടര്‍ന്ന്‌ ആഫ്രിക്കന്‍ ഐക്യസമിതി(Organization of African Unity)യുടെ അംഗീകാരത്തോടെ സ്‌പെയിന്‍ ഒരു ജനഹിത പരിശോധനയ്‌ക്ക്‌ തയ്യാറാവുകയുണ്ടായി. ആ വര്‍ഷം ആഗ. 11-ന്‌ പുതിയ ഭരണഘടന നിലവില്‍വരികയും സെപ്‌.-ല്‍ തെരഞ്ഞെടുപ്പ്‌ നടക്കുകയും ചെയ്‌തു. 1968 ഒ.-ല്‍ പരമാധികാരരാഷ്‌ട്രമായി. യുണൈറ്റഡ്‌ നേഷന്‍സിലെ 126-ാമത്‌ അംഗമാണ്‌ ഇക്വിറ്റോറിയല്‍ഗിനി.

1982 ആഗ. 3-ന്‌ ഒരു സുപ്രീം മിലിട്ടറി കൗണ്‍സില്‍ ഭരണഘടന അംഗീകരിച്ച്‌ നടപ്പിലാക്കി. 1982 ഒ. 12-ന്‌ ശരിക്കുള്ള ഭരണഘടന നിലവില്‍ വന്നു. 1987-ല്‍ ഒരു രാഷ്‌ട്രീയപാര്‍ട്ടി രൂപീകൃതമാകുകയും 1992-ല്‍ നിയമാവലികളും മറ്റും പാസ്സാക്കുകയും ചെയ്‌തു. 100 അംഗങ്ങളുള്ള "ചേംബര്‍ ഓഫ്‌ പീപ്പിള്‍സ്‌ റപ്രസന്റേറ്റീവും' രൂപീകൃതമായി. 2004 ഏ. 25-ന്‌ നാഷണല്‍ അസംബ്ലിയിലേക്ക്‌ തിരഞ്ഞെടുപ്പു നടന്നു. ഇപ്പോഴത്തെ പ്രസിഡന്റ്‌ നുഗേമാ മ്‌ബാസോഗോ (P. 1943). ആണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍