This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇംപ്രഷനിസം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇംപ്രഷനിസം

Impressionism

ഒരു കലാപ്രസ്ഥാനം. പത്തൊമ്പതാം ശതകത്തില്‍ സയന്‍സിന്റെയും യുക്തിവാദത്തിന്റെയും വളര്‍ച്ച കലാരംഗത്തു സൃഷ്‌ടിച്ച പ്രതിസന്ധിയെ നേരിടാന്‍ കലാകാരന്മാര്‍ പല പുതിയ പദ്ധതികളും ആവിഷ്‌കരിക്കുകയുണ്ടായി. ആ ലക്ഷ്യത്തോടുകൂടി ആദ്യം രൂപംകൊണ്ട റിയലിസത്തിന്റെയും നാച്വറലിസത്തിന്റെയും അപര്യാപ്‌തത വെളിപ്പെടുകയും റൊമാന്റിസിസത്തിന്റെ സഹജദൗര്‍ബല്യങ്ങള്‍ പ്രകടമാവുകയും ചെയ്‌തതോടുകൂടി ആവിര്‍ഭവിച്ച പല നൂതനകലാശൈലികളില്‍ ഒന്നാണ്‌ ഇംപ്രഷനിസം.

ചിത്രകലയില്‍നിന്നാണ്‌ അതു സാഹിത്യത്തിലേക്കും കടന്നുവന്നത്‌. ക്ലാഡ്‌മോണെ(1840-1926)യുടെ ഇംപ്രഷന്‍ (1874) എന്ന ചിത്രമാണ്‌ ഈ ചിത്രകലാപദ്ധതിയുടെ ആവിര്‍ഭാവത്തിനു പ്രേരകമായിത്തീര്‍ന്നതെന്നു കരുതപ്പെടുന്നു. മഴവില്ലിന്റെ നിറങ്ങളെ മാത്രം അവലംബിച്ചുകൊണ്ട്‌ നൈമിഷികമായി മനസ്സില്‍ പതിയുന്ന ദൃശ്യാവബോധം ചിത്രത്തില്‍ പകര്‍ത്തുക എന്ന സങ്കേതമാണ്‌ ഈ പദ്ധതിയുടെ പ്രണേതാക്കളായ ക്ലാഡ്‌മോണെ, ആല്‍ഫ്രഡ്‌ സിഡ്‌ലി (1838-99), കാമില്ലെ പിസ്സാറോ (1831-1903) തുടങ്ങിയ കലാകാരന്മാര്‍ സ്വീകരിച്ചത്‌. ബ്രഷിന്റെ പരുഷചലനങ്ങള്‍ പ്രകടമായി ചിത്രത്തില്‍ അവശേഷിക്കത്തക്കവണ്ണം കൊച്ചുകൊച്ചുവര്‍ണമുദ്രകള്‍ കാന്‍വാസില്‍ പതിച്ച്‌ വസ്‌തുപ്രതീതി അനുഭവപ്പെടുത്താന്‍ ഇക്കൂട്ടര്‍ ശ്രമിച്ചു. വസ്‌തുക്കളുടെ പ്രത്യക്ഷനിറങ്ങളെ പകര്‍ത്തുന്നതിനു പകരം അവയില്‍നിന്നു പ്രതിഫലിച്ച്‌ അന്തരീക്ഷത്തിലൂടെ ദ്രഷ്‌ടാവിന്റെ ബോധത്തില്‍ പതിയുന്ന പ്രകാശരശ്‌മികളെ രേഖപ്പെടുത്തുക എന്ന രീതിയാണ്‌ അവര്‍ അവലംബിച്ചത്‌. അവരില്‍ ചിലര്‍ വര്‍ണക്കൂട്ടുകള്‍ ഉപയോഗിക്കാതെ മൗലികവര്‍ണശകലങ്ങളെ അടുത്തടുത്ത്‌ പതിപ്പിച്ച്‌, സമഗ്ര പ്രതീതി ജനിപ്പിക്കാന്‍ ഉദ്യമിച്ചു. വ്യക്തമായ രേഖകള്‍ വര്‍ജിച്ച ഈ കലാകാരന്മാര്‍ സാധാരണരീതിയിലുള്ള രൂപശില്‌പത്തെ അവഗണിക്കുകയാണു ചെയ്‌തത്‌. ഉചിതമായ അകലത്തില്‍നിന്നു വീക്ഷിക്കുമ്പോള്‍, കാന്‍വാസില്‍ താളമോ വ്യവസ്ഥയോ കൂടാതെ തേച്ചു പിടിപ്പിച്ച ചായങ്ങള്‍ ആസ്വാദകന്റെ ചാക്ഷുഷാവബോധത്തില്‍ പരസ്‌പരം ലയിച്ച്‌ ഒരനുഭൂതിസമുച്ചയമായി കലാശിക്കുന്നു.

ക്ഷണികാനുഭൂതി. ഈ ചിത്രകാരന്മാരുടെ മാതൃക പിന്തുടര്‍ന്ന്‌ കവികളും നൈമിഷികാവബോധ പരമ്പര അങ്ങനെതന്നെ കവിതയില്‍ ആവിഷ്‌കരിക്കാനും ഇന്ദ്രിയചോദനകളെ വികാരങ്ങളായി രൂപാന്തരപ്പെടുത്തി അവതരിപ്പിക്കാനും ഉദ്യമിച്ചു. അതുകൊണ്ട്‌ അവര്‍ യുക്തിസഹമായ ഭാവസംവിധാനത്തെയും ആശയവികാസത്തെയും അവലംബിക്കാതെ മനസ്സില്‍ രൂപമെടുക്കുന്ന നൈസര്‍ഗിക ബോധസമുച്ചയത്തെയാണു പ്രകാശിപ്പിച്ചത്‌. അതില്‍ ബുദ്ധിപരത തീരെയില്ല; വസ്‌തുക്കളുടെ രൂപരേഖ അവ്യക്തമാകുന്നു; കൈകാര്യം ചെയ്യേണ്ട വസ്‌തുവിനെത്തന്നെ അവതരിപ്പിക്കുന്നതിനുപകരം അതു പ്രദാനംചെയ്യുന്ന ക്ഷണികാനുഭൂതി ആവിഷ്‌കരിക്കാന്‍ ശ്രമിക്കുന്നു. ഇംപ്രഷനിസ്റ്റ്‌ കവിതയില്‍ പ്രത്യക്ഷപ്പെടുന്ന രൂപങ്ങള്‍ മൂടല്‍മഞ്ഞില്‍ മറഞ്ഞുനില്‍ക്കുന്നവയാണ്‌; അതിനാല്‍ ഇന്ദ്രിയാനുഭൂതികളുടെയും അവ്യക്തവികാരങ്ങളുടെയും മാധ്യമമായിത്തീര്‍ന്ന കവിചേതനയുടെ പ്രതീകമാണ്‌ ഇത്തരം കവിത.

ഈ അനുഭൂതിലയം ആവിഷ്‌കരിക്കാന്‍ രൂഢാര്‍ഥങ്ങളായ വാക്കുകള്‍ക്കു കഴിവില്ലാത്തതുകൊണ്ട്‌ അതിന്റെ ഭാഷതന്നെ അവ്യക്തമായിത്തീര്‍ന്നിട്ടുണ്ട്‌. കവിതയെ സംഗീതനിര്‍വിശേഷമാക്കിമാറ്റാനും ഇംപ്രഷനിസ്റ്റുകവികള്‍ ശ്രമിച്ചു. സിംബലിസം, ഇമേജിസം എന്നീ കാവ്യപദ്ധതികളോട്‌ ഈ പദ്ധതിക്ക്‌ സാദൃശ്യമുണ്ട്‌. ഈ പ്രസ്ഥാനങ്ങളില്‍പ്പെട്ട പലരുടെയും കവിതയില്‍ ഇംപ്രഷനിസത്തിന്റെ ഛായ കണ്ടെത്താനും കഴിയും. സിംബലിസവും അവാച്യാനുഭൂതികളാണ്‌ ആവിഷ്‌കരിച്ചിരുന്നത്‌; എങ്കിലും അതില്‍നിന്ന്‌ ഇംപ്രഷനിസത്തിനു സാരമായ വ്യത്യാസമുണ്ട്‌. സിംബല്‍ ഒരര്‍ഥം വ്യഞ്‌ജിപ്പിക്കുന്നു; ഇംപ്രഷനിസ്റ്റ്‌ കവിതയിലെ ഇമേജുകളാകട്ടെ, ആശയപരമായ വ്യാഖ്യാനത്തിനു വഴങ്ങുന്നവയല്ല; യുക്തിസഹമായ അര്‍ഥമൊന്നും അവിടെ ഉദ്ദേശിച്ചിട്ടുമില്ല. വാസ്‌തവത്തില്‍ അത്തരം വ്യാഖ്യാനത്തിന്‌ അതീതമായ ഇന്ദ്രിയാനുഭൂതിശൃംഖല അവതരിപ്പിക്കാനേ കവികള്‍ക്ക്‌ ആഗ്രഹമുള്ളൂ. അവരുടെ കൃതികളില്‍ ബിംബകങ്ങള്‍ അനിര്‍വചനീയാനുഭൂതികണങ്ങളായി മാത്രം നിലകൊള്ളുന്നു. ഫ്രാന്‍സിലെ പാള്‍ വെര്‍ലൈനിന്റെ (1844-96) കവിതകള്‍ ഇതിനു നിദര്‍ശനങ്ങളായി ചൂണ്ടിക്കാണിക്കാം. നേരെമറിച്ച്‌ സിംബലിസ്റ്റായ സ്റ്റീഫന്‍ മല്ലാമെയുടെ (1842-98) കൃതികള്‍ക്ക്‌ കുറേക്കൂടി ബുദ്ധിപരത്വമുണ്ട്‌. ഇംപ്രഷനിസ്റ്റ്‌ കവിത നിയതരൂപങ്ങളുടെ നിലനില്‌പിനെപ്പോലും നിഷേധിക്കുമ്പോള്‍, ഇമേജിസ്റ്റ്‌ കവിതയുടെ ലക്ഷ്യം സുദൃഢവും സുസ്‌ഫുടവുമായ മൂര്‍ത്ത ഭാവാവിഷ്‌കരണമാണ്‌. ഇംപ്രഷനിസ്റ്റ്‌ കവി ജീവിതാവബോധത്തില്‍ നിമഗ്നനാകുന്നു; ഇമേജിസ്റ്റാകട്ടെ, നൈമിഷികാനുഭൂതികളെ അടര്‍ത്തിയെടുത്ത്‌ ഇമേജുകളിലൂടെ അര്‍ഥവത്തായി സംയോജിപ്പിച്ചു വികാരവിചാരങ്ങള്‍ ഉദ്ദീപിപ്പിക്കുന്നു. ഇതൊക്കെയാണെങ്കിലും പല ഇമേജിസ്റ്റുകവികളുടെയും കൃതികളില്‍ ഇംപ്രഷനിസ്റ്റ്‌ സമീപനരീതി ദൃശ്യമാകുന്നുണ്ട്‌; ഉദാ. ജോണ്‍ ഗോള്‍ഡ്‌ ഫ്‌ളെച്ചര്‍.

ഈ കവിതാസങ്കല്‌പം ഫ്രഞ്ചുകവിതയിലും ഇംഗ്ലീഷുകവിതയിലും മുദ്രപതിപ്പിച്ചിട്ടുണ്ടെങ്കിലും ജര്‍മന്‍ സാഹിത്യമാണ്‌ അതിനെ ഒരു പ്രസ്ഥാനമായി അംഗീകരിച്ചിട്ടുള്ളത്‌. ലിലിയെന്‍ ക്രോണ്‍, റിച്ചേഡ്‌ ഡെമേല്‍, ഗസ്റ്റാവ്‌ ഫാല്‍ക്കേ തുടങ്ങിയ ജര്‍മന്‍ കവികള്‍ ഇക്കൂട്ടത്തില്‍പ്പെടുന്നു.

മലയാളത്തില്‍ ഇംപ്രഷനിസ്റ്റു കവിതാപ്രസ്ഥാനം എന്നൊന്ന്‌ ഉണ്ടായിട്ടില്ല; ആ വിഭാഗത്തില്‍പ്പെടുത്താവുന്ന കവികളും ഇല്ല. എങ്കിലും വെര്‍ലെയ്‌നില്‍നിന്നു പ്രചോദനം ആര്‍ജിച്ചുകൊണ്ട്‌ ചങ്ങമ്പുഴ കൃഷ്‌ണപിള്ള എഴുതിയ ഏതാനും കവിതകളില്‍ (ഉദാ. സ്‌പന്ദിക്കുന്ന അസ്ഥിമാടം എന്ന സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ചില കൃതികള്‍, പാടുന്ന പിശാച്‌) ഇംപ്രഷനിസത്തിന്റെ ചില സവിശേഷതകള്‍ നിഴലിക്കുന്നു. ക്ഷണികാനുഭൂതികളുടെ സാധാരണീകരണംകൂടാതെയുള്ള ആവിഷ്‌കരണം, നിയതാര്‍ഥം കല്‌പിക്കാനാവാത്ത ഇമേജുകളുടെയും പദങ്ങളുടെയും പ്രയോഗം കേവലസംഗീതത്തോട്‌ അടുക്കാനുള്ള ഉദ്യമം എന്നിവ ഈ വസ്‌തുത വെളിപ്പെടുത്തുന്നുണ്ട്‌.

ഒരു പ്രസ്ഥാനമെന്നനിലയില്‍ ഇംപ്രഷനിസത്തിനു പല പരിമിതികളുണ്ട്‌. പ്രത്യക്ഷയാഥാര്‍ഥ്യം, ആശയം, ധിഷണാവ്യാപാരം, വ്യാഖ്യാനക്ഷമത, നിയതരൂപം മുതലായവയുടെ പൂര്‍ണനിഷേധം അത്തരം കവിതയെ തികച്ചും സ്വകാര്യമാക്കുന്നു. കവിതയ്‌ക്കു ചിരന്തനമൂല്യം പ്രദാനംചെയ്യുന്ന ധര്‍മങ്ങളില്‍ ഒന്നായ സാധാരണീകരണം അതില്‍ തീരെ ഇല്ലാതാകുന്നു. ആശയപ്രതീകങ്ങളായ പദാവലിയിലൂടെ കേവലസംഗീതത്തിന്റെ അന്തരീക്ഷവും ഇന്ദ്രിയാനുഭൂതികളില്‍മാത്രം ഒതുങ്ങിനില്‍ക്കുന്ന അസ്‌തിത്വവും കവിതയ്‌ക്കു നല്‍കാനുള്ള ശ്രമം ഒരു വിരോധാഭാസമാണ്‌. ഇതൊക്കെയാണെങ്കിലും വാച്യവര്‍ണനകള്‍ക്ക്‌ യുക്തിയുടെ ആവരണം നല്‍കി പ്രദര്‍ശിപ്പിക്കുന്ന രീതിയില്‍നിന്നു വിഭിന്നമായി, അനുഭൂതിയില്‍ അധിഷ്‌ഠിതമായ സംവിധാനവും സംവേദനക്ഷമതയും കവിതയില്‍ പുനഃപ്രതിഷ്‌ഠിച്ച പരിവര്‍ത്തനപ്രക്രിയയില്‍ ഇംപ്രഷനിസത്തിന്‌ ഒരു സുപ്രധാന സ്ഥാനമുണ്ട്‌.

(കെ.എസ്‌. നാരായണപിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍