This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇംഗർസോള്‍, റോബർട്‌ ഗ്രീന്‍ (1833 - 89)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:02, 4 സെപ്റ്റംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഇംഗര്‍സോള്‍, റോബര്‍ട്‌ ഗ്രീന്‍ (1833 - 89)

Ingersol, Robert Green

റോബര്‍ട്‌ ഗ്രീന്‍ ഇംഗര്‍സോള്‍

അമേരിക്കന്‍ ചിന്തകന്‍. അഭിഭാഷകന്‍, വാഗ്മി എന്നീ നിലകളിലും ഇദ്ദേഹം പ്രസിദ്ധനാണ്‌. 1833 ആഗ. 11-ന്‌ ന്യൂയോര്‍ക്ക്‌ സ്റ്റേറ്റിലെ ഡ്രസ്‌ഡനില്‍ ഒരു പുരോഹിതന്റെ പുത്രനായി ജനിച്ചു. കാര്യമായ സ്‌കൂള്‍ വിദ്യാഭ്യാസം കിട്ടാതെ പോയ ഇംഗര്‍സോള്‍ ഒരു അഭിഭാഷകന്റെ ആഫീസില്‍ ഗുമസ്‌തനായി കുറച്ചു കാലം ജോലി നോക്കി. 21 വയസ്സ്‌ കഴിഞ്ഞതോടെ ഇല്ലിനോയിയില്‍ സ്വതന്ത്രമായ അഭിഭാഷകവൃത്തി ആരംഭിച്ചു; അതില്‍ അതിവേഗം പ്രശസ്‌തിയാര്‍ജിക്കുകയും ചെയ്‌തു. പത്തുകൊല്ലം കഴിയുംമുമ്പ്‌ ഇല്ലിനോയിസ്റ്റേറ്റിലെ അറ്റോര്‍ണി ജനറലായി ഇദ്ദേഹം നിയമിതനായി. അന്യാദൃശമായ ഓര്‍മശക്തിയും ഉള്‍ക്കാഴ്‌ചയും മനുഷ്യസ്വഭാവവിജ്ഞാനവും നയജ്ഞതയും വാക്‌പാടവവുംകൊണ്ട്‌ യു.എസ്സിലെ ഏറ്റവും വലിയ നിയമജ്ഞന്‍ എന്ന അംഗീകാരം നേടാന്‍ ഇംഗര്‍സോളിനു കഴിഞ്ഞു. 1862-ല്‍ കുറച്ചുകാലം കുതിരപ്പട്ടാളവിഭാഗത്തില്‍ കേണലായും സേവനം അനുഷ്‌ഠിക്കുകയുണ്ടായി. 1868-ല്‍ ഇല്ലിനോയിസ്റ്റേറ്റിലെ ഗവര്‍ണര്‍പദവിക്കു മത്സരിച്ചെങ്കിലും മതവിശ്വാസത്തിനെതിരായുള്ള ഇദ്ദേഹത്തിന്റെ പ്രകടമായ നിലപാടു കാരണം പരാജയപ്പെടേണ്ടിവന്നു.

1875-നും 78-നും ഇടയ്‌ക്ക്‌ ഇദ്ദേഹം നടത്തിയ യൂറോപ്യന്‍പര്യടനം ഡിക്കന്‍സ്‌, ബേണ്‍സ്‌, ഷെയ്‌ക്‌സ്‌പിയര്‍ മുതലായവരുടെ കൃതികളില്‍ വര്‍ധമാനമായ ആഭിമുഖ്യം ജനിപ്പിക്കാന്‍ സന്ദര്‍ഭമുളവാക്കി. ഒരു വാഗ്മി എന്ന നിലയില്‍ അത്യുന്നതമായ സ്ഥാനമാണ്‌ ഇംഗര്‍സോള്‍ കരസ്ഥമാക്കിയത്‌. പ്രസംഗത്തില്‍നിന്നുമാത്രം ഇദ്ദേഹത്തിന്‌ യു.എസ്‌. പ്രസിഡണ്ടിന്റെ ഇരട്ടിവരുമാനം ലഭിച്ചിരുന്നു. ദാര്‍ശനികവും മതപരവുമായ മണ്ഡലത്തില്‍ ഇദ്ദേഹം ഒരു പ്രത്യക്ഷവാദി ആയിരുന്നു. ജ്ഞാതവും സുനിശ്ചിതവുമായ പ്രതിഭാസങ്ങള്‍ക്കപ്പുറം കടക്കാനുള്ള ശ്രമം വ്യര്‍ഥമാണെന്നും ദൈവത്തെപ്പറ്റിയും അമര്‍ത്യതയെപ്പറ്റിയും മറ്റുമുള്ള സങ്കല്‌പങ്ങള്‍ ഊഹാപോഹാധിഷ്‌ഠിതമാകയാല്‍ അവയുടെ നിഷേധം സ്വീകാര്യവും ന്യായയുക്തവുമാണെന്നും മനുഷ്യന്‍ തന്നോടുതന്നെ സത്യസന്ധത പുലര്‍ത്തുകയും ചിന്തയുടെ അനിവാര്യമായ പരിമിതികളെ അംഗീകരിക്കുകയുമാണ്‌ വേണ്ടതെന്നുമുള്ള അഭിപ്രായത്തില്‍ ഇദ്ദേഹം ഉറച്ചുനിന്നു; മതങ്ങളിലെ, പ്രത്യേകിച്ചും യാഥാസ്ഥിതികക്രിസ്‌തുമതത്തിലെ, അന്ധവിശ്വാസങ്ങള്‍ക്കും യുക്തിരഹിതമായ ആശയങ്ങള്‍ക്കും എതിരായി സന്ധിയില്ലാത്ത സമരംചെയ്‌തു. ഇദ്ദേഹത്തിന്റെ ദേവാലയം വിദ്യാലയവും ബൈബിള്‍ പ്രപഞ്ചവുമായിരുന്നു. എല്ലാറ്റിലും ഉപരിയായി സത്യത്തെ ആരാധിച്ച ഇദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഈ ജീവിതത്തിലെ പ്രമാദങ്ങളുടെയും അന്ധകാരത്തിന്റെയും നടുക്ക്‌ മിന്നിത്തിളങ്ങുന്ന സത്യമാണ്‌ സര്‍വപ്രധാനം. സത്യത്തെ അന്വേഷണം കൊണ്ടും പരീക്ഷണം കൊണ്ടും യുക്തിവിചാരം കൊണ്ടുമാണ്‌ കാണേണ്ടത്‌ എന്ന്‌ ഇദ്ദേഹം അഭിപ്രായപ്പെട്ടു.

ചിന്താബന്ധുരങ്ങളായ അനേകം പ്രസംഗങ്ങളും ഉപന്യാസങ്ങളും ഇംഗര്‍സോള്‍ സംഭാവനചെയ്‌തിട്ടുണ്ട്‌. സത്യം, രക്ഷപ്പെടാന്‍ നാം എന്തുചെയ്യണം, കലയും സന്‍മാര്‍ഗവും, ഷേക്‌സ്‌പിയര്‍, ഞാന്‍ ഒരു പ്രത്യക്ഷവാദി ആയത്‌ എന്തുകൊണ്ട്‌, അന്ധവിശ്വാസം, ഏതു മാര്‍ഗം, പുരോഗതി, വിശ്വാസത്തിന്റെ അടിസ്ഥാനം, വോള്‍ട്ടയര്‍ എന്നിവ അവയില്‍ ചിലതുമാത്രമാണ്‌. ശക്തവും വ്യക്തവും യുക്തിയുക്തവും ആയ ശൈലിയില്‍ സമത്വത്തിനും സ്വാതന്ത്യ്രത്തിനും സാഹോദര്യത്തിനുംവേണ്ടി പോരാടിയ ഇംഗര്‍സോള്‍ 1889 ജൂല. 21-ന്‌ ന്യൂയോര്‍ക്കില്‍വച്ചു നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍