This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇംഗ്ലീഷ്‌ സാഹിത്യം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

ഇംഗ്ലീഷ്‌ സാഹിത്യം

== English Literature ==

ഇന്ന്‌ അറിയുന്നവിധത്തിലുള്ള ഇംഗ്ലീഷ്‌ ഭാഷ രൂപംകൊണ്ടത്‌ എ.ഡി. പതിമൂന്നാം ശ.-ത്തിലാണ്‌. അതിനു മുമ്പുണ്ടായിരുന്ന ഇംഗ്ലീഷിനെ ആംഗ്ലോ-സാക്‌സണ്‍ അഥവാ ഓള്‍ഡ്‌ ഇംഗ്ലീഷ്‌ (Old English), മധ്യകാല ഇംഗ്ലീഷ്‌ (Middle English) എന്നിങ്ങനെ രണ്ടു ഘട്ടമായി തിരിച്ചിരിക്കുന്നു. ആദ്യഘട്ടമായ ആംഗ്ലോ-സാക്‌സണ്‍ (Anglo-Saxon) ഇംഗ്ലീഷിന്റെ പ്രാഗ്‌രൂപമാണെന്നു പറയാം. ജെഫ്രി ചോസറുടെ മരണവർഷം (1400) മധ്യകാല ഇംഗ്ലീഷിന്റെ അവസാനത്തെയും ആധുനിക ഇംഗ്ലീഷിന്റെ ആരംഭത്തെയും തമ്മിൽ വിഭജിക്കുന്ന ഒരു രേഖയായി പൊതുവേ പരിഗണിക്കപ്പെട്ടുവരുന്നു. ആശയപ്രകാശനരീതിയിലും ആവിഷ്‌കരണശൈലിയിലും രചനാക്രമങ്ങളിലും ആധുനിക ഇംഗ്ലീഷ്‌ ഭാഷാസാഹിത്യങ്ങളുടെ പിതാവ്‌ എന്ന ബഹുമതി ചരിത്രകാരന്മാർ ചോസറിൽ അർപ്പിക്കുന്നു. അദ്ദേഹം അന്ന്‌ സാഹിത്യരൂപം നല്‌കി സംക്രമിപ്പിച്ച ലണ്ടനിലെ വാമൊഴിതന്നെയാണ്‌ നിലവാരപ്പെട്ട ആധുനിക ഇംഗ്ലീഷിന്റെ അടിത്തറ.


ചോസറിന്റെ യുഗം

ജെഫ്രി ചോസര്‍


ജെഫ്രി ചോസര്‍ (1340-1400) ലണ്ടന്‍നഗരത്തിലെ സാമാന്യം സമ്പന്നമായ ഒരു കുടുംബത്തിലാണ്‌ ജനിച്ചത്‌. ജീവിതത്തിന്റെ മധ്യകാലത്ത്‌ ഒരു ഗവണ്‍മെന്റ്‌ ഉദ്യോഗസ്ഥനാകാനും രാജകുടുംബവുമായി ബന്ധപ്പെടാനും അദ്ദേഹത്തിനു കഴിഞ്ഞു. ലത്തീന്‍, ഇറ്റാലിയന്‍, ഫ്രഞ്ച്‌ എന്നീ ഭാഷകളില്‍ അവഗാഹം നേടിയ ഒരാളായിരുന്നു ചോസര്‍. മനുഷ്യപ്രകൃതിയെ സുസൂക്ഷ്‌മം നിരീക്ഷിച്ച്‌, വ്യക്തികളുടെയും സമൂഹത്തിന്റെയും ന്യൂനതകളെ ഉദാരമായി പരിഹസിക്കാന്‍ പോരുന്ന കഥാപാത്രങ്ങളെ സരളവും സംഗീതാത്മകവുമായ രീതിയില്‍ ആലേഖനം ചെയ്യാന്‍ അദ്ദേഹത്തിന്‌ ജന്മസിദ്ധമായ കഴിവുണ്ടായിരുന്നു. ബുക്ക്‌ ഒഫ്‌ ദി ഡച്ചസ്‌ (1369) എന്ന വിലാപകാവ്യമാണ്‌ ചോസറിന്റെ അറിയപ്പെട്ട ആദ്യത്തെ കൃതി. 1372-86 കാലത്ത്‌ ഇറ്റാലിയന്‍കവികളായ ദാന്തെയുടെയും ബൊക്കാച്ചിയോവിന്റെയും കവിതാസരണികളെ പിന്‍തുടര്‍ന്നുകൊണ്ട്‌ പാര്‍ലമെന്റ്‌ ഒഫ്‌ ഫൗള്‍സ്‌, ലെജന്‍ഡ്‌ ഒഫ്‌ ഗുഡ്‌വിമെന്‍, ട്രായ്‌ലസ്‌ ആന്‍ഡ്‌ ക്രസീഡ എന്നിവ അദ്ദേഹം രചിച്ചു. 1387-ല്‍ എഴുതാനാരംഭിച്ച കാന്റര്‍ബറി ടേല്‍സ്‌ ചോസറിന്റെ പരിപക്വമായ ഭാവനയുടെ നിദര്‍ശനമെന്നനിലയില്‍ ആദരിക്കപ്പെട്ടുവരുന്നു. കാന്റര്‍ബറി ഭദ്രാസനപ്പള്ളിയിലേക്ക്‌ പോകുന്ന തീര്‍ഥാടകര്‍ പറയുന്ന രീതിയില്‍ ആഖ്യാനം ചെയ്യപ്പെട്ടിട്ടുള്ള ഇതിലെ ഓരോ കഥയും ഓരോ വിധത്തില്‍ സവിശേഷതയുള്ളതാണ്‌.

ചോസറിന്റെ സമകാലികരില്‍ ജോണ്‍ ഗവര്‍ (1330-1408) ധര്‍മോപദേശതത്‌പരനായ ഒരു കഥാകാരനും വില്യം ലാംഗ്‌ ലന്‍ഡ്‌ (1330-1400) വിഷന്‍ കണ്‍സേണിംഗ്‌ പീയേഴ്‌സ്‌ ദി പ്‌ളൗമാന്‍ എന്ന ആദ്യാക്ഷരപ്രാസബഹുലമായ ഗാന കാവ്യത്തിന്റെ രചയിതാവുമാണ്‌. ഇക്കാലത്തുണ്ടായ കവിതകള്‍ ഒന്നുകില്‍ ആഖ്യാനപരങ്ങളോ അല്ലെങ്കില്‍ നിഗൂഢാര്‍ഥപ്രധാനങ്ങളോ ആയിരുന്നു. അന്യാപദേശകഥകള്‍ അനുപ്രാസസമൃദ്ധമായി രചിക്കുന്നതിനുള്ള പ്രവണതയും ഇക്കാലത്തെ ഒരു സവിശേഷതയായി കണക്കാക്കണം. കേവലം റൊമാന്‍സുകളിലും ബൈബിള്‍ സംബന്ധവും സദാചാരപ്രതിപാദകവുമായ ഇതിവൃത്തങ്ങളിലും കുടുങ്ങിക്കിടന്ന പൗരാണികമധ്യയുഗ സാഹിത്യങ്ങളെ മനുഷ്യകഥാനുഗാനപരമാക്കിയത്‌ ചോസറാണ്‌.

ചില സ്‌കോട്ടിഷ്‌ കവികള്‍

ചോസറിനു തൊട്ടുപിമ്പേവന്ന ജോണ്‍ ലിഡ്‌ഗെറ്റും (1370-1451) തോമസ്‌ ഒക്ലീവും (1370-1450) പരിമിതവിഭവന്മാരായിരുന്നു. സ്‌കോട്‌ലന്‍ഡിലെ ജെയിംസ്‌ ഒന്നാമന്‍ (1394-1437) രചിച്ച കിംഗ്‌സ്‌ ക്വയര്‍ എന്ന കവിതയില്‍ ചോസറിന്റെ സ്വാധീനം സ്‌പഷ്‌ടമായി കാണാം. തോമസ്‌ ഹെന്‌റിസണ്‍ (1430-1506), വില്യം ഡണ്‍ബാര്‍ (1460-1520) തുടങ്ങിയ സ്‌കോട്ടിഷ്‌കവികള്‍ ആക്ഷേപഹാസ്യപ്രധാനങ്ങളായ ഏതാനും കവിതകള്‍ രചിച്ചു. ഏയ്‌നീഡ്‌ എന്ന റോമന്‍മഹാകാവ്യം വിവര്‍ത്തനം ചെയ്‌ത്‌ ഗാവിന്‍ ഡൗലാസ്‌ (1474-1522) എന്ന കവി ഇക്കാലത്ത്‌ പ്രശസ്‌തി നേടി. സ്‌കോട്‌ലന്‍ഡില്‍ അറിയപ്പെട്ട മറ്റൊരു കവി ഡേവിഡ്‌ ലിന്‍ഡ്‌സെ (1490-1555) ആയിരുന്നു.

വീരഗാഥയും ഭാവഗീതിയും

ഡേവിഡ്‌ ലിൻഡ്സെ


ഇംഗ്ലീഷ്‌ സാഹിത്യത്തെ സംബന്ധിച്ചിടത്തോളം പതിനഞ്ചാം നൂറ്റാണ്ട്‌ ഫലപുഷ്‌ടമായിരുന്നു എന്ന്‌ പറഞ്ഞുകൂടാ. പക്ഷേ, കവിതയ്‌ക്ക്‌ ഇക്കാലത്ത്‌ ചില നവീനരൂപങ്ങള്‍ കൈവന്നു. ആദ്യകാലത്തെ കഥാകവിതകള്‍ വീരഗാഥ(Ballad)കള്‍ക്ക്‌ വഴിമാറിക്കൊടുത്തു. ആത്മപ്രകാശങ്ങളായ ഭാവഗീതങ്ങള്‍ ആദ്യമായി ഇംഗ്ലീഷില്‍ രൂപംകൊള്ളുന്നതും ഇക്കാലത്താണ്‌. ചെവിചേസ്‌, പാറ്റ്രിക്‌സ്‌പെന്‍സ്‌, നട്‌ബ്രൗണ്‍മെയ്‌ഡ്‌ തുടങ്ങിയവ ഈ ശതകത്തിലെ ശ്രദ്ധേയങ്ങളായ വീരഗാഥകളായി അവശേഷിക്കുന്നു. ഭാവകാവ്യങ്ങള്‍ക്ക്‌ വിഷയമായത്‌ ആത്മീയ പ്രശ്‌നങ്ങളും അനുരാഗവുമായിരുന്നു. അടുത്ത നൂറ്റാണ്ടായപ്പോഴേക്കും ലാളിത്യവും വികാരപരതയും മുറ്റിനിന്ന ഈ കാവ്യരചനാശൈലിക്ക്‌ ലാവണ്യവും ഗൗരവവും കൈവന്നു.

നവോത്ഥാനകാലം

നവോത്ഥാനകാലത്തിന്റെ ഉദയത്തോടുകൂടി (15-ാം ശ.-ത്തിന്റെ അന്ത്യദശകങ്ങള്‍) ഇംഗ്ലീഷ്‌ സാഹിത്യം പുതിയ കാഴ്‌ചപ്പാടും പുതിയ ശക്തിയും ആര്‍ജിക്കാന്‍ തുടങ്ങി. സമകാലീന യൂറോപ്യന്‍ സാഹിത്യത്തില്‍നിന്നെന്നതുപോലെ പ്രാചീന യവന റോമന്‍ സാഹിത്യങ്ങളില്‍ നിന്നും ഇംഗ്ലീഷിന്‌ പ്രചോദനം സിദ്ധിക്കുന്നത്‌ ഈ കാലത്താണ്‌. അലക്‌സാണ്ടര്‍ ബാര്‍ക്ലേ(1475-1552)യുടെ ഷിപ്‌ ഒഫ്‌ ഫൂള്‍സ്‌ ജര്‍മന്‍ സാഹിത്യത്തിലും എക്‌ളോഗ്‌സ്‌ എന്ന ഇറ്റാലിയന്‍ ഗ്രാമീണസംഭാഷണഗീതികളിലും നിന്ന്‌ കടംകൊണ്ടതാണ്‌. ഊര്‍ജസ്വലനായ കവിയായിരുന്ന ജോണ്‍ സ്‌കെല്‍ടണ്‍(1460-1529) ഫിലിപ്‌ സ്‌പാരോ, ഗാര്‍ലന്‍ഡ്‌ ഒഫ്‌ ലാറല്‍ എന്നീ കവനങ്ങളും മാഗ്നിഫിസെന്‍സ്‌ എന്ന നാടകവും രചിച്ചു; പക്ഷേ, യാഥാസ്ഥിതികനായിരുന്ന സ്‌കെല്‍ടണ്‍ നൂതനസാഹിത്യധാരകള്‍ ഉള്‍ക്കൊള്ളാന്‍ കൂട്ടാക്കിയില്ല.

കാക്‌സ്റ്റണും മലോറിയും

ജോണ്‍ സ്കെല്ടൻ
ജോണ്‍ വൈക്ലിഫ്ഫ്
തോമസ്‌ മലോറി
തോമസ്‌ മൂര്‍

ലത്തീന്‍ഭാഷ ഇംഗ്ലണ്ടില്‍ പ്രചാരത്തിലിരുന്ന മധ്യഘട്ടത്തിലും ഇംഗ്ലീഷ്‌ ഗദ്യശാഖ വികസ്വരമായിരുന്നു. മിക്ക മതോപദേശകഥകളും ഗദ്യത്തിലാണ്‌ രചിക്കപ്പെട്ടത്‌. ചോസറിന്റെ ബോയിത്തിയൂസിന്റെ പരിഭാഷയും ആസ്റ്റ്രാലാബിനെക്കുറിച്ചുള്ള പ്രബന്ധവും ഗദ്യത്തിലായിരുന്നു. ജോണ്‍ വൈക്ലിഫ്‌ (1320-84) ബൈബിളിന്‌ നല്‌കിയ ഇംഗ്ലീഷ്‌ വിവര്‍ത്തനവും ഗദ്യത്തിന്റെ വളര്‍ച്ചയ്‌ക്ക്‌ കളമൊരുക്കി; കൂടുതലാളുകള്‍ ബൈബിള്‍ വിവര്‍ത്തനത്തില്‍ വ്യാപൃതരാകാന്‍ തുടങ്ങി. ഗദ്യവികാസത്തിന്‌ നവോത്ഥാനകാലത്തുണ്ടായ മുഖ്യപ്രരകശക്തി വില്യം കാക്‌സ്റ്റണ്‍ 1476-ല്‍ വെസ്റ്റ്‌ മിനിസ്റ്ററില്‍ സ്ഥാപിച്ച അച്ചടിശാലയാണ്‌. ഗ്രന്ഥങ്ങളുടെ പ്രചാരണത്തില്‍ അച്ചടി നിര്‍ണായകമായ പങ്കാണ്‌ ആദ്യംമുതല്‍ വഹിച്ചുവന്നത്‌. തോമസ്‌ മലോറി (?-1471)യുടെ ആര്‍തര്‍ രാജാവിന്റെ ചരിത്രം (Le Morte Darthur, 1470) കാക്‌സ്റ്റന്റെ മുദ്രണാലയത്തിലൂടെ പുറത്തു വന്നതോടുകൂടി അതിന്‌ വ്യാപകമായ ജനപ്രീതി നേടാന്‍ കഴിഞ്ഞു. ഉദാത്തമായ കാല്‌പനികശോഭ വഹിക്കുന്ന ഇംഗ്ലീഷിലെ ആദ്യത്തെ കഥാഖ്യാനമാണ്‌ ഈ കൃതി. ജോണ്‍ കാപ്‌ ഗ്രവ്‌ (1393-1464), ജോണ്‍ ഫോര്‍ടസ്‌കു(1394-1476). ജഹാന്‍ഡ മാന്‍ഡേവില്ലി (15-ാം ശ.) തുടങ്ങിയവരായിരുന്നു ഇക്കാലത്തെ മറ്റു ഗദ്യനായകന്മാര്‍.

ചില സവിശേഷതകള്‍

പ്രാചീന യവന-റോമന്‍ സാഹിത്യങ്ങളിലുള്ള അവഗാഹം. യുക്തിസഹമായ ജ്ഞാനസപര്യ, വിശ്വസ്‌നേഹം എന്നിവയായിരുന്നു നവോത്ഥാനകാലചിന്തയുടെ സവിശേഷതകള്‍. 15-ാം ശ.-ത്തിന്റെ ആരംഭത്തില്‍തന്നെ ഹംഫ്രി പ്രഭു (1391-1447) തുടങ്ങിയവര്‍ യവന-റോമന്‍ പുരാണങ്ങളെക്കൊണ്ട്‌ ഓക്‌സ്‌ഫഡ്‌ ഗ്രന്ഥാലയത്തെ സമ്പന്നമാക്കി; ഗ്രീക്കും ലത്തീനും പഠിപ്പിക്കുന്ന വിദ്യാലയങ്ങളുടെ സംഖ്യ വര്‍ധിച്ചു. തോമസ്‌ മൂര്‍(1478-1535) ലത്തീന്‍ഭാഷയില്‍ ഉട്ടോപ്പിയ (1516) പ്രസിദ്ധപ്പെടുത്തി. ഒരു വിദേശഭാഷയില്‍ ഇറങ്ങിയ കൃതിയാണെങ്കിലും ഉട്ടോപ്പിയയ്‌ക്ക്‌ ഇംഗ്ലീഷ്‌ സാഹിത്യത്തിനും സംസ്‌കാരത്തിനും വിസ്‌തൃതിയും ആഴവും നല്‌കാന്‍ കഴിഞ്ഞു. 16-ാം ശതകമായപ്പോഴേക്കും നവോത്ഥാനകാലത്തിന്റെ പ്രകാശം ഇംഗ്ലീഷ്‌ സാഹിത്യത്തെ ഉജ്ജ്വലമാക്കിക്കഴിഞ്ഞിരുന്നു.

എലിസബത്തന്‍യുഗം

1510 മുതല്‍ 1660 വരെയുള്ള ഒന്നരശതാബ്‌ദം ആംഗലസാഹിത്യത്തിന്റെ വസന്തകാലമായിരുന്നെന്ന്‌ പറയാം. ഇതില്‍തന്നെ എലിസബത്ത്‌ രാജ്ഞിയുടെ ഭരണകാലം (1558-1603) സവിശേഷപ്രാധാന്യം അര്‍ഹിക്കുന്നു.

കവിത

ഹെന്‌റി എട്ടാമന്റെ കാലത്താണ്‌ (1509-47) ഇംഗ്ലീഷ്‌കവിത പരിപുഷ്‌ടമായിത്തുടങ്ങുന്നത്‌. ഈ ആദ്യകാലകവിതകളില്‍ തോമസ്‌ വ്യാറ്റും (1503-42) സറേ പ്രഭുവായ ഹെന്‌റി ഹൊവാര്‍ഡും (1517-47) പ്രത്യേകം പ്രാധാന്യം അര്‍ഹിക്കുന്നു. പല വൃത്തങ്ങളും വ്യാറ്റ്‌ സമൃദ്ധമായി പ്രയോഗിച്ചപ്പോള്‍ പ്രാസരഹിതമായ ഒഴുക്കന്‍ ഛന്ദസ്സുകളിലാണ്‌ (Blank Verse) സറേ ശ്രദ്ധ പതിപ്പിച്ചത്‌. ഇറ്റാലിയനില്‍നിന്ന്‌ ഇംഗ്ലീഷിലേക്ക്‌ സംക്രമിച്ച ഈ വൃത്തം ആംഗലസാഹിത്യത്തില്‍ ഒരു പുതിയ അധ്യായത്തിന്റെ തുടക്കം കുറിച്ചു. 1557-ല്‍ പ്രസിദ്ധീകൃതമായ റിച്ചാര്‍ഡ്‌ ടോട്ടലിന്റെ (?-1594) മിസെലെനി എന്ന ഭാവകാവ്യസമാഹാരത്തിലാണ്‌ വ്യാറ്റിന്റെയും സറേയുടെയും കവിതകള്‍ ആദ്യം പ്രകാശിതമായത്‌. ഇക്കാലത്ത്‌ ഇതേത്തുടര്‍ന്ന്‌ പല കവിതാസമാഹാരങ്ങളും പ്രസിദ്ധീകൃതമായി. ഇംഗ്ലീഷ്‌ ചരിത്രത്തിലെ ഇരുപത്‌ ഐതിഹ്യങ്ങളടങ്ങിയ മിറ്റര്‍ ഫോര്‍ മജിസ്റ്റ്രട്ട്‌സ്‌ 1559-ല്‍ ജോര്‍ജ്‌ ഫെറേഴ്‌സ്‌ എന്ന ആസ്ഥാനവിദ്വാന്‍ രചിച്ച ആഖ്യാന കവിതകളുടെ ഒരു സഞ്ചികയാണ്‌.

സ്‌പെന്‍സറും സിഡ്‌നിയും

ചാസറിനുശേഷം ഇംഗ്ലീഷ്‌ കവിത ഉദാത്തസുന്ദരമായ ഭാവരൂപങ്ങള്‍ സ്വാംശീകരിക്കുന്നത്‌ എഡ്‌മണ്‍ഡ്‌ സ്‌പെന്‍സറുടെയും (1552-99) ഫിലിപ്പ്‌ സിഡ്‌നിയുടെയും (1554-80) രചനകളോടുകൂടിയാണ്‌. സുമധുരങ്ങളായ പ്രമഗീതങ്ങള്‍ അടങ്ങിയിരിക്കുന്ന ഒരു ഉത്‌കൃഷ്‌ടകാവ്യമാണ്‌ സിഡ്‌നിയുടെ ആസ്‌ട്രാഫലും സ്റ്റെല്ലയും (1581). കവിതയുടെ പദവിയെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്‌ സിഡ്‌നി ഒരു കാവ്യമീമാംസാഗ്രന്ഥവും രചിച്ചിട്ടുണ്ട്‌ (ഇന്‍ ഡിഫന്‍സ്‌ ഒഫ്‌ പോയട്രി). മധ്യയുഗ കാല്‌പനികതയും നിഗൂഢാര്‍ഥരചനാവൈഭവവും സ്‌പെന്‍സറിന്റെ കവിതകളില്‍ സമ്മേളിച്ചു. വാങ്‌മയചിത്രങ്ങള്‍ ഗാനാത്മകമായി രചിക്കുന്നതിലും വിജയംവരിച്ച ആളാണ്‌ സ്‌പെന്‍സര്‍. അദ്ദേഹത്തിന്റെ ഷെപ്പെഡ്‌സ്‌ കലണ്ടറിന്റെ നിരവധി പതിപ്പുകള്‍ കവിയുടെ ജീവിതകാലത്തുതന്നെ പുറത്തുവന്നു. എപ്പിത്തലാമിയനും പ്രാത്തലാമിയനും ചില വിവാഹാഘോഷങ്ങളുടെ വര്‍ണനയാണെങ്കില്‍, കോളിന്‍ ക്‌ളൗട്‌ ഈസ്‌ കം ഹോം എഗന്‍, മദര്‍ ഹബ്ബാര്‍ഡ്‌സ്‌ടേല്‍ എന്നിവ സമകാലീന ജീവിത സമ്പ്രദായങ്ങളുടെ കാവ്യാത്മകമായ വിവരണങ്ങളാണ്‌; എന്നാല്‍ ഫേറിക്വീന്‍ എന്ന റൊമാന്റിക്‌ "മഹാകാവ്യ'മാണ്‌ സ്‌പെന്‍സറിന്റെ യശസ്സിനെ ശാശ്വതീകരിച്ചിരിക്കുന്നത്‌; ഈ കാവ്യത്തെ പന്ത്രണ്ട്‌ കാണ്ഡങ്ങളായി തിരിച്ച്‌ അവയില്‍ അരിസ്റ്റോട്ടില്‍ നിര്‍ദേശിച്ചിട്ടുള്ള പന്ത്രണ്ടു ഗുണങ്ങളിലോരോന്നിനെക്കുറിച്ചും പ്രതിപാദിക്കാനാണ്‌ കവി ലക്ഷ്യം വച്ചിരിക്കുന്നത്‌. ഓരോ ഗുണത്തെയും ഓരോ സമരവീരന്‍ പ്രതിനിധാനം ചെയ്യുന്നു, അവര്‍ പ്രതിയോഗികളായി വരുന്ന രാക്ഷസന്മാരെ പരാജയപ്പെടുത്തുന്നു, എല്ലാ കാണ്ഡങ്ങളിലും പ്രത്യക്ഷപ്പെടുന്ന ആര്‍തര്‍ രാജാവില്‍ സകല ഗുണങ്ങളും തികഞ്ഞുനില്‌ക്കുന്നു: എല്ലാവരും തിരയുന്നത്‌ മഹാറാണിയായ ഗ്ലോറിയയെയാണ്‌-ഈ ആഖ്യാനത്തില്‍ ഗ്ലോറിയ എലിസബത്തുരാജ്ഞിതന്നെ. പ്രാസസമ്പന്നമായ ഒന്‍പതുവരികള്‍ വീതമുള്ള ശീലുകളിലാണ്‌ ഫേറി ക്വീന്‍ രചിച്ചിരിക്കുന്നത്‌.


ഭാവകാവ്യങ്ങള്‍

സ്‌പെന്‍സറിന്റെ തൊട്ടടുത്ത പിന്‍തലമുറക്കാര്‍ മിക്കവരും അദ്ദേഹത്തിന്റെ അനുകര്‍ത്താക്കളാണ്‌. ക്രസ്റ്റ്‌സ്‌ വിക്‌റ്ററീ ആന്‍ഡ്‌ ട്രയംഫ്‌ രചിച്ച ഗൈല്‍സ്‌ ഫ്‌ളെച്ചര്‍ (1549-1611), പര്‍പിള്‍ ഐലന്‍ഡിന്റെ കര്‍ത്താവായ ഫിനിയാസ്‌ ഫ്‌ളെച്ചര്‍ (ഗൈല്‍സിന്റെ മകന്‍, 1582-1650), ഓര്‍ക്കസ്‌ട്രാ എഴുതിയ ജോണ്‍ ഡേവിഡ്‌ (1569-1636) തുടങ്ങിയ പല കവികളും ഈ കാലഘട്ടത്തില്‍ ശ്രദ്ധേയരാണ്‌. വ്യാറ്റ്‌, സറേ, സ്‌പെന്‍സര്‍, സിഡ്‌നി എന്നിവര്‍ക്കുപിന്നാലെ സാമുവല്‍ ഡാനിയല്‍ (1562-1619), മൈക്കേല്‍ ഡ്രറ്റണ്‍ (1563-1631), ജെര്‍വെസ്‌ മാര്‍ക്‌ഹാം (1568-1637), വില്യം വാര്‍ണര്‍ (1558-1609) എന്നിവരും രംഗത്ത്‌ പ്രത്യക്ഷപ്പെട്ടു. വില്യം ഷെയ്‌ക്‌സ്‌പിയറും (1564-1616) ക്രിസ്റ്റഫര്‍ മാര്‍ലോവും (1564-93) ബന്‍ജോണ്‍സണും നാടകപ്രസ്ഥാനത്തിനുപുറമേ, ഇംഗ്ലീഷ്‌ കാവ്യശാഖയ്‌ക്കും നിസ്‌തുലസംഭാവനകള്‍ നല്‌കിയിട്ടുള്ളവരാണ്‌. തോമസ്‌ലോഡ്‌ജ്‌ (1588-1624), വാള്‍ട്ടര്‍ റാലി (1552-1618), നിക്കൊളാസ്‌ ബ്രറ്റണ്‍ (1545-1626), തോമസ്‌ നാഷ്‌ (1567-1601) തുടങ്ങിയവര്‍ തൊട്ടടുത്ത പംങ്ങ്‌തിയിലെ പ്രമുഖകവികളാണ്‌. ഇക്കൂട്ടത്തില്‍ മിക്കവരും പ്രമഗായകരായിരുന്നു. ചിലര്‍ ആത്മീയ ചിന്താഗതിക്കാരും. പുരാണകഥകളെ ഉപജീവിച്ചും അല്ലാതെയും ഇവര്‍ ആഖ്യാനകവിതകള്‍ രചിച്ചു; ഭാവകാവ്യങ്ങളും സമൃദ്ധിയായി ഉണ്ടായി. റോമന്‍ ഇതിഹാസകവിയായ ഓവിഡിന്റെ (ബി.സി. 43-എ.ഡി. 18) മെറ്റമോര്‍ഫസിസ്‌, ഫിറോയിഡ്‌സ്‌ എന്നിവ ഇക്കാലത്ത്‌ വിവര്‍ത്തിതങ്ങളായി. അയത്‌നലളിതവും ഗാനാത്മകവും ആയിരുന്നു എലിസബത്തന്‍ കവിത. വീരോചിതഗുണങ്ങളെയും പ്രമത്തെയും വാഴ്‌ത്തുന്ന കവിതകളിലും യുദ്ധം, ലോകാന്വേഷണവ്യഗ്രത, വ്യാപാരം, വിനോദം തുടങ്ങിയ വിഷയങ്ങളും സ്ഥലം പിടിച്ചു. ഇക്കാലത്തെ പ്രസിദ്ധകാവ്യസമാഹാരങ്ങളാണ്‌ ഫോനിക്‌സ്‌ നെസ്റ്റ്‌ (1573), ഇംഗ്ലണ്ട്‌സ്‌ ഹെലികോണ്‍ (1600), പൊയറ്റിക്കല്‍ റാപ്‌സഡി (1602) എന്നിവ.

ഗദ്യം

ഇംഗ്ലീഷ്‌ഗദ്യം ആധുനികരൂപത്തിലേക്കുള്ള മാര്‍ഗത്തില്‍ പ്രവേശിക്കുന്നത്‌ 16-ാം ശ.-ത്തിലാണ്‌. 9-10 ശ.-ങ്ങളില്‍ ബൈബിളിന്റെ ഭാഗികപരിഭാഷകള്‍ ചിലത്‌ ആവിര്‍ഭവിച്ചിരുന്നു എങ്കിലും ജോണ്‍ വൈക്ലിഫ്‌ ആണ്‌ (സു. 1320-84) ആദ്യമായി വിശുദ്ധഗ്രന്ഥം പൂര്‍ണരൂപത്തില്‍ ഇംഗ്ലീഷില്‍ വിവര്‍ത്തനം ചെയ്യുന്നത്‌. 16-ാം ശ.-ത്തില്‍ തുടരെയുണ്ടായ ബൈബിള്‍ വിവര്‍ത്തനങ്ങള്‍ ഇംഗ്ലീഷ്‌ ഗദ്യത്തിന്‌ ശക്തമായ അടിത്തറ നിര്‍മിച്ചു. വില്യം ടൈല്‍ഡേല്‍ (?-1536). ജോണ്‍ റോജേഴ്‌സ്‌ (1500-55), റിച്ചാര്‍ഡ്‌ ടാവേര്‍ണര്‍ (1505-75) തുടങ്ങിയവര്‍ പല ബൈബിള്‍ പരിഭാഷകളും ഇംഗ്ലീഷിന്‌ സംഭാവനചെയ്‌തു. 1611-ല്‍ ജെയിംസ്‌ ഒന്നാമന്റെ നിര്‍ദേശമനുസരിച്ച്‌ 47 പണ്ഡിതന്മാര്‍ തയ്യാറാക്കിയ ആധികാരികരൂപം (Authorised version) ആണ്‌ ലളിതസുന്ദരമായ ഇംഗ്ലീഷ്‌ ഗദ്യത്തിന്റെ ആദ്യകാലമാതൃകകളില്‍ മുഖ്യം. ഇക്കാലങ്ങളില്‍ തോമസ്‌ ഹോബി (1530-66) ഇറ്റാലിയന്‍ എഴുത്തുകാരനായ ബല്‍ദാസ്‌ സരേ കാസ്റ്റിഗ്ലിയോണിന്റെയും (1478-1529), ബര്‍ണേഴ്‌സ്‌ പ്രഭു (1467-1533) ഫ്രഞ്ചുപണ്ഡിതനായ ജീന്‍ ഫ്രായിസ്സാര്‍ട്ടിന്റെയും (1337-1410), തോമസ്‌ നോര്‍ത്ത്‌ (1535-1601) റോമന്‍ദാര്‍ശനികനായ പ്ലൂട്ടാര്‍ക്കിന്റെയും (എ.ഡി. 3-ാം ശ.) കൃതികള്‍ ഭാഷാന്തരം ചെയ്‌തു. കൂടാതെ പല യാത്രാവിവരണഗ്രന്ഥങ്ങളും ചരിത്രകൃതികളും ഭാഷയെ സമ്പന്നമാക്കാന്‍ തുടങ്ങുകയും ചെയ്‌തു. നോര്‍ത്തിന്റെ പ്‌ളൂട്ടാര്‍ക്കും റാഫേല്‍-ഹോളിന്‍ഷെഡ്ഡിന്റെ (?-1580) ക്രാണിക്കിളും ചരിത്രകാരന്മാരെന്നപോലെ സാഹിത്യകുതുകികളും അമൂല്യമായി കരുതിപ്പോരുന്നു. വിലപ്പെട്ട മറ്റൊരു ഗദ്യനിബന്ധമാണ്‌ റോജര്‍ ആഷാം (1515-58) വിദ്യാഭ്യാസവിഷയകമായി രചിച്ച സ്‌കൂള്‍ മാസ്റ്റര്‍ എന്ന കൃതി.

പില്‌ക്കാലത്ത്‌ ഇംഗ്ലീഷ്‌ സാഹിത്യത്തിന്റെ വിലപ്പെട്ട സമ്പത്തായിതീര്‍ന്ന നോവല്‍പ്രസ്ഥാനത്തിന്റെ ആദ്യകാലമാതൃകകളെന്ന്‌ പറയപ്പെടാവുന്ന ചില അങ്കുരങ്ങളും എലിസബത്തന്‍യുഗത്തില്‍ മുളച്ചുപൊങ്ങാന്‍ ആരംഭിച്ചു. വില്യംപെയ്‌ന്റര്‍ (1540-94), ജോര്‍ജ്‌ ടര്‍ബര്‍വില്‍ (1540?-1610), ജോര്‍ജ്‌വെറ്റ്‌സ്റ്റോണ്‍ (1544 ?-87) തുടങ്ങിയവര്‍ ഏതാനും ഇറ്റാലിയന്‍ ആഖ്യായികകളെ ഇംഗ്ലീഷിലേക്ക്‌ പകര്‍ത്തി. ജോണ്‍ ലൈലി (1554-1606) രണ്ട്‌ ആഖ്യാനഗ്രന്ഥങ്ങള്‍ രചിച്ചു: യൂഫിയൂസ്‌, യൂഫിയൂസും അയാളുടെ ഇംഗ്ലണ്ടും. ഫിലിപ്‌ സിഡ്‌നിയുടെ ആര്‍ക്കേഡിയ ഹൃദയാവര്‍ജകമായ ഒരു കഥയാണ്‌. റോബര്‍ട്ട്‌ഗ്രീന്‍ (1560-92), തോമസ്‌ നാഷ്‌ (1567-1601) തുടങ്ങിയവരെ ആദ്യകാല നോവലിസ്റ്റുകളെന്ന്‌ ചില സാഹിത്യചരിത്രകാരന്മാര്‍ വിശേഷിപ്പിക്കാറുണ്ട്‌. പെതുവേ കഥാസാഹിത്യത്തിന്‌ ഒരു ഉണര്‍വ്‌ ഇക്കാലത്തുണ്ടായി. പ്രാചീന മധ്യയുഗങ്ങളിലെ പല യൂറോപ്യന്‍ കഥകളുടെയും വിവര്‍ത്തനങ്ങള്‍ ഇംഗ്ലീഷില്‍ ആവിര്‍ഭവിച്ചു. രസകരമായ പല കഥാശില്‌പങ്ങളും രചിച്ചിട്ടുള്ളൊരു ഗദ്യകാരനാണ്‌ ജോര്‍ജ്‌ ഗാസ്‌കോയിന്‍ (1525-77).

നാടകം

പൊതുവേ സാഹിത്യത്തെയും അതിലെ വിവിധ പ്രസ്ഥാനങ്ങളെയും കാലഘട്ടങ്ങളായും അവയിലെ വിഭിന്നദശകളായും വിഭജിച്ചാണ്‌ ചരിത്രകാരന്മാര്‍ കൈകാര്യം ചെയ്‌തുവരുന്നത്‌. എലിസബത്തന്‍ കാലഘട്ടത്തിലെ നാടകചരിത്രത്തെ കുറേകൂടി നിഷ്‌കൃഷ്‌ടമായി, ഷെയ്‌ക്‌സ്‌പിയറെ ഒരു സീമരേഖയാക്കിക്കൊണ്ട്‌ അദ്ദേഹത്തിനുമുമ്പ്‌, അദ്ദേഹത്തിന്റെ കാലം, അദ്ദേഹത്തിനുശേഷം എന്ന്‌ മൂന്നു ദശകളായി വേര്‍തിരിക്കാവുന്നതാണ്‌.

ആദ്യഘട്ടം, 1580 വരെ

മധ്യയുഗങ്ങളില്‍ മറ്റ്‌ യൂറോപ്യന്‍രാജ്യങ്ങളിലെന്നപോലെ ഇംഗ്ലണ്ടിലും നന്മതിന്മകളുടെ സംഘട്ടനങ്ങള്‍ വെളിവാക്കുന്ന സദാചാരപരമായ രൂപകങ്ങളും (morality plays) ബൈബിളിലും അതുമായി ബന്ധപ്പെട്ട ഇതിവൃത്തങ്ങളിലുമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അദ്‌ഭുത (miracle)-അഥവാ ഗൂഢാര്‍ഥ (mystic)-നാടകങ്ങളും രംഗപ്രവേശം നടത്തിയിരുന്നത്‌ പള്ളികളുടെ ആഭിമുഖ്യത്തിലാണ്‌. പിന്നീട്‌ തൊഴിലാളിസംഘങ്ങള്‍ (guilds) നൊടകാവതരണത്തില്‍ തത്‌പരരായി; തെരുവുകള്‍തോറും അവര്‍ നാടകരംഗങ്ങള്‍ മാറിമാറി അരങ്ങേറി. ഇവയുടെ എല്ലാം തുടര്‍ച്ച എന്നോണം രൂപംപൂണ്ട അന്തരാളദൃശ്യങ്ങള്‍ (interludes) ഫെലിതപ്രധാനങ്ങളായിരുന്നു. ഇവയുടെ പ്രചാരത്തോടുകൂടി യവന, റോമന്‍ നാടകങ്ങളുടെ ചുവടുപിടിച്ച്‌ രചിക്കപ്പെട്ട പല ശുഭാന്ത, ദുരന്തനാടകങ്ങളും ഉരുത്തിരിഞ്ഞു. ഹെന്‌റി മെഡ്‌വാളിന്റെ (?-1486) ഫുള്‍ജന്‍ഡ്‌ ആന്‍ഡ്‌ ലൂക്രീസ്‌, നിക്കോളാസ്‌ ഉഡാളിന്റെ (1505-56) റാള്‍ഫ്‌ റോയ്‌സ്റ്റര്‍ഡോയ്‌സറ്റര്‍, ജോണ്‍സ്റ്റില്ലിന്റെ (1543-1608) ഹാമര്‍ ഗര്‍ട്ടണ്‍സ്‌ നീഡില്‍ എന്നിവയില്‍ ഇംഗ്ലീഷ്‌ കോമഡിയുടെ പ്രഥമാങ്കുരങ്ങള്‍ കാണാം. സ്‌പാനിഷ്‌ ദാര്‍ശനികനായിരുന്ന സെനക്ക (?-65) രചിച്ചനാടകങ്ങളാണ്‌ ഇംഗ്ലീഷ്‌ട്രാജഡികളുടെ ഉദയത്തിനു വഴിതെളിച്ചത്‌. തോമസ്‌നോര്‍ട്ടണും (1532-84) തോമസ്‌ സാക്ക്‌വില്ലിയും (1536-1608) കൂടി രചിച്ച ഗോര്‍ബൊഡക്‌ ആണ്‌ ആദ്യത്തെ ഇംഗ്ലീഷ്‌ ദുരന്തനാടകമെന്ന്‌ കരുതപ്പെടുന്നു.

1580-ന്‌ ശേഷം

16-ാം ശ.-ത്തിന്റെ അവസാനദശകങ്ങളിലെ ഇംഗ്ലീഷ്‌ നാടകകൃത്തുക്കളെ സാഹിത്യ ചരിത്രകാരന്മാര്‍ ഷെയ്‌ക്‌സ്‌പിയറുടെ മുന്നോടികളെന്ന്‌ വിളിക്കാറുണ്ട്‌. ഗ്രീക്ക്‌-ലത്തീന്‍ഭാഷാസാഹിത്യങ്ങളില്‍ അവഗാഹം നേടിയ നാഷ്‌, ഗ്രീന്‍, ലൈലി, ലോഡ്‌ജ്‌ തുടങ്ങിയ ഇക്കൂട്ടര്‍ 'കലാലയപണ്ഡിതന്മാര്‍' (University Wits)എന്ന ബഹുമതി ബിരുദത്താല്‍ അറിയപ്പെട്ടു. അതുവരെ ദേവാലയാങ്കണങ്ങളില്‍ അരങ്ങേറിയിരുന്ന ആധ്യാത്മികരൂപകങ്ങളുടെ സങ്കേതങ്ങളില്‍നിന്ന്‌ ഇവര്‍ ഇംഗ്ലീഷ്‌നാടകത്തെ വിശാലമായ രംഗവേദിയിലേക്ക്‌ ആനയിക്കുകതന്നെ ചെയ്‌തു. ക്ലാസ്സിക്‌ സങ്കേതങ്ങള്‍ സ്വീകരിച്ചപ്പോഴും മധ്യകാലറൊമാന്റിക്‌ ഘടകങ്ങള്‍ ഇവര്‍ നിലനിര്‍ത്തി. ജോണ്‍ ലൈലിയുടെ എന്‍ഡിമിയണില്‍ കോമിക്‌-റൊമാന്റിക്‌ അംശങ്ങള്‍ സമ്മേളിക്കുന്നു. ഉക്തിവൈചിത്യ്രംകൊണ്ടും രചനാരീതികൊണ്ടും ശ്രദ്ധേയമാണ്‌ ലൈലിയുടെ ശൈലി. ജോര്‍ജ്‌പീലിന്റെ അറേന്‍ജ്‌മെന്റ്‌ ഒഫ്‌ പാരിസ്‌, ഓള്‍ഡ്‌വൈവ്‌സ്‌ ടേല്‍, ഗ്രീനിന്റെ ഓണറബിള്‍ ഹിസ്റ്ററി ഒഫ്‌ പ്രയര്‍ ബേക്കണ്‍ ആന്‍ഡ്‌ പ്രയര്‍ബംഗേ എന്നിവയാണ്‌ ഇക്കാലത്തെ മറ്റു കോമഡികള്‍; തോമസ്‌ കിഡ്ഡിന്റെ (1558-94) സ്‌പാനിഷട്രാജഡിയുടെ അരങ്ങേറ്റം (1592) ഇംഗ്ലീഷ്‌ ദുരന്തനാടകത്തിന്റെ അടിസ്ഥാനം ഭദ്രമാക്കി.

മാര്‍ലോ. മുപ്പതുവയസ്‌ എത്തുന്നതിനുമുമ്പ്‌ അന്തരിച്ച ഒരു പ്രതിഭാധനനായിരുന്നു ക്രിസ്റ്റഫര്‍ മാര്‍ലോ. രാജ്യത്തിന്റെയും ജ്ഞാനവിജ്ഞാനങ്ങളുടെയും അതിരുകള്‍ വികസിപ്പിക്കാന്‍ ത്വരപൂണ്ട എലിസബത്തന്‍യുഗത്തിന്റെ ഉത്‌കര്‍ഷേച്ഛയെ മാര്‍ലോയുടെ നായകന്മാര്‍ പ്രതിഫലിപ്പിച്ചു. മാര്‍ലോയുടെ കഥാഘടനാരീതി ഋജുവാണ്‌; ഇതിവൃത്തം ഏകനായകപ്രധാനവും. നന്മയും തിന്മയും തമ്മിലുള്ള സംഘട്ടനത്തില്‍ തിന്മ ജയിക്കുന്നില്ലെങ്കിലും നന്മയ്‌ക്കും ക്ഷതങ്ങളേല്‌ക്കുന്നതായി അദ്ദേഹത്തിന്റെ കൃതികള്‍ വെളിപ്പെടുത്തുന്നു. ഡോക്‌ടര്‍ ഫോസ്റ്റസ്‌, എഡ്വേര്‍ഡ്‌ രണ്ടാമന്‍, ടാമെര്‍ ലേന്‍, ജ്യു ഒഫ്‌ മാള്‍ട്ട, ഡിഡോ, ക്വീന്‍ ഒഫ്‌ കാര്‍ത്തേജ്‌ എന്നിവയാണ്‌ മാര്‍ലോയുടെ മുഖ്യനാടകകൃതികള്‍.

ഷെയ്‌ക്‌സ്‌പിയര്‍. ദാന്തേയും ഷെയ്‌ക്‌സ്‌പിയറും കൂടി പാശ്ചാത്യസാഹിത്യത്തെ പങ്കിട്ടെടുത്തിരിക്കുന്നുവെന്നാണ്‌ അത്യാധുനിക കവിയായ ടി.എസ്‌. എലിയട്ട്‌ പറയുന്നത്‌. എലിസബത്തന്‍യുഗത്തില്‍ ലഭ്യമായ എല്ലാ വിജ്ഞാനങ്ങളും സ്വാംശീകരിച്ച മനീഷിയായിരുന്നു ഷെയ്‌ക്‌സ്‌പിയര്‍; കരുത്തുറ്റ പ്രതിഭകൊണ്ട്‌ അദ്ദേഹം അവയെ സമുദ്‌ഗ്രഥിച്ചു; നിരതിശയങ്ങളായ നിരവധി സാഹിത്യസൃഷ്‌ടികള്‍ അദ്ദേഹം നടത്തി. 154 ഗീതകങ്ങളും 37 നാടകങ്ങളും ഏതാനും ആഖ്യാനകവിതകളുമുണ്ട്‌ ഷെയ്‌ക്‌സ്‌പിയറുടേതായി. അദ്ദേഹത്തിന്റെ നാടകങ്ങളെ കോമഡികള്‍, റൊമാന്റിക്‌ കോമഡികള്‍, ഡാര്‍ക്ക്‌കോമഡികള്‍, ചരിത്രങ്ങള്‍, ട്രാജഡികള്‍, ഡ്രമാറ്റിക്‌റൊമാന്‍സുകള്‍ എന്നിങ്ങനെ പല അടിസ്ഥാനങ്ങളില്‍ വര്‍ഗീകരിക്കാറുണ്ട്‌.

ഷെയ്‌ക്‌സ്‌പിയറുടെ ആദ്യകാലകൃതികളായ ലവ്‌സ്‌ ലേബേഴ്‌സ്‌ ലോസ്റ്റ്‌, ടൂ ജെന്റില്‍മെന്‍ ഒഫ്‌ വെറോണ, കോമഡി ഒഫ്‌ എറേഴ്‌സ്‌ എന്നിവയിലെ ജീവന്‍ കഥാഗുംഫനവും സന്ദര്‍ഭസമന്വയവുമാണ്‌. ഹെന്‌റി നാലാമന്‍ (രണ്ടുഭാഗങ്ങള്‍), ഹെന്‌റി അഞ്ചാമന്‍, ഹെന്‌റി ആറാമന്‍, റിച്ചേര്‍ഡ്‌ രണ്ടാമന്‍, റിച്ചേര്‍ഡ്‌ മൂന്നാമന്‍ എന്നിവ ചരിത്രനാടകങ്ങളാണ്‌. ഹെന്‌റി നാലാമനിലാണ്‌ ഫാള്‍സ്റ്റാഫെന്ന പ്രസിദ്ധ ഹാസ്യകഥാപാത്രം. ഹെന്‌റി അഞ്ചാമനാണ്‌ ഷെയ്‌ക്‌സ്‌പിയറുടെ ആദര്‍ശഭരണാധികാരിയെന്ന്‌ പറയാറുണ്ട്‌. അക്കാലത്ത്‌ രാജ്യത്ത്‌ തിരതല്ലിയ ദേശാഭിമാന ബോധത്തിന്റെ ബഹിര്‍സ്‌ഫുരണങ്ങളാണ്‌ ഷെയ്‌ക്‌സ്‌പിയറുടെ ഇംഗ്ലീഷ്‌ ചരിത്രനാടകങ്ങള്‍. ഗ്രീക്ക്‌ നായകന്മാരെ അവതരിപ്പിച്ച പെരിക്‌ളിസും ടൈമന്‍ ഒഫ്‌ ആഥന്‍സും റോമന്‍ കഥയായ കൊറിയോലാനസ്സും ഒന്നാം സ്ഥാനത്തുനിന്ന്‌ വളരെ താഴെമാത്രമേ നില്‌ക്കുന്നുള്ളുവെന്നാണ്‌ നിരൂപകരുടെ അഭിപ്രായം. അതേസമയം റോമന്‍ ട്രാജഡികളായ ജൂലിയസ്‌ സീസര്‍, ആന്റണി ആന്‍ഡ്‌ ക്‌ളിയോപാട്ര എന്നിവ അത്‌ഭുതേതിഹാസങ്ങളുമാണ്‌.

മര്‍ച്ചന്റ്‌ ഒഫ്‌ വെനീസ്‌, മച്ച്‌ എഡു എബൗട്ട്‌ നത്തിങ്‌, ട്വല്‍ഫ്‌ത്‌ നൈറ്റ്‌, ആസ്‌ യൂ ലൈക്‌ ഇറ്റ്‌ എന്നീ കോമിക്‌-റൊമാന്റിക്‌ രൂപങ്ങള്‍ പുറത്തുവരുന്നത്‌ 1598-1608 കാലത്താണ്‌. 1594-ല്‍ത്തന്നെ റോമിയോ ആന്‍ഡ്‌ ജൂലിയറ്റ്‌ എന്ന വികാരാര്‍ദ്രമായ പ്രമനാടകം രചിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്റെ ട്രാജഡി പരിപക്വമാകുന്നത്‌ ഹാംലെറ്റിന്റെ പ്രകാശനത്തോടുകൂടിയാണ്‌ (1601). തുടര്‍ന്ന്‌ ഒഥെല്ലോ, മാക്‌ബത്ത്‌, കിങ്‌ലിയര്‍, ആന്റണി ആന്‍ഡ്‌ ക്‌ളിയോപാട്ര എന്നീ ദുരന്തനാടകങ്ങള്‍ ഒന്നിനുപുറകെ ഒന്നായി പുറത്തുവന്നു. ഗ്രീക്ക്‌ ദുരന്തനാടകങ്ങളിലെന്നപോലെ ഷെയ്‌ക്‌സ്‌പിയര്‍നാടകങ്ങളിലും മനുഷ്യനും വിധിയും തമ്മിലുള്ള സംഘട്ടനത്തില്‍ മനുഷ്യന്‍ ഞെരിഞ്ഞുതകരുന്ന ചിത്രമാണ്‌ കാണുക. ഓരോ ദുരന്തനായകനുമുണ്ട്‌ മാരകമായ ഒരു ന്യൂനത: ഹാംലെറ്റിന്‌ അകര്‍മണ്യതയില്‍ വീഴാനുള്ള പ്രവണത; ഒഥെല്ലോക്ക്‌ ദുശ്ശങ്ക; മാക്‌ബത്തിന്‌ അധികാരക്കൊതി; ലിയര്‍ രാജാവിന്‌ ദുരഭിമാനവും ആത്മപ്രശംസയും. ഷെയ്‌ക്‌സ്‌പിയറുടെ മറക്കാനാവാത്ത നായികമാരാണ്‌ പോര്‍ഷ്യയും, ബിയാറ്റ്രിസും, വയോളയും, റോസ്‌ലിന്‍ഡും, ഡെസ്‌ഡിമോണയും മറ്റും. ഹാസ്യപാത്രങ്ങളില്‍ ഫാള്‍സ്റ്റാഫിന്‌ അടുത്തുനില്‌ക്കുന്നത്‌ സര്‍ ടോബി, മാല്‍വോളിയോ, ജാക്വസ്‌ എന്നിവരാണ്‌. ഷൈലക്കിന്‌ ദുരന്തകഥാപാത്രത്തോടാണ്‌ അധികം സാദൃശ്യം. ഒടുവിലൊടുവിലാകുമ്പോഴേക്കും യൗവനത്തിന്റെ വൈകാരികോന്മാദവും മധ്യപ്രായത്തിന്റെ തീവ്രദുഃഖവും സമുദ്‌ഗ്രഥിച്ച്‌ പരിപക്വമായ ഒരു ജീവിതദര്‍ശനം ഷെയ്‌ക്‌സ്‌പിയര്‍ നിര്‍ധാരണം ചെയ്യുന്നത്‌ വിന്റേഴ്‌സ്‌ ടേല്‍, സിംബലിന്‍, ടെമ്പസ്റ്റ്‌ തുടങ്ങിയ സ്‌നിഗ്‌ധകഥകളില്‍ കാണാന്‍ കഴിയുന്നു.

ബെന്‍ജോണ്‍സണ്‍. ഷെയ്‌ക്‌സ്‌പിയറെ അപേക്ഷിച്ച്‌ ബെന്‍ജോണ്‍സന്‌ ആഴമേറിയ പാണ്ഡിത്യമുണ്ടായിരുന്നുവെന്ന്‌ കരുതപ്പെടുന്നു. റോമന്‍ കോമഡികളുടെ മാതൃകയില്‍ അദ്ദേഹം രചിച്ചവയാണ്‌. ആല്‍കെമിസ്റ്റ്‌, വാല്‍പോണി, എവരിമാന്‍ ഇന്‍ ഹിസ്‌ ഹ്യൂമര്‍ എന്നിവ. ക്ലാസ്സിക്‌ ലക്ഷണങ്ങള്‍ പാലിക്കുന്നതില്‍ ജോണ്‍സണ്‍ സവിശേഷം ശ്രദ്ധിച്ചു; തന്മൂലം കോമിക്‌ അംശങ്ങളോടൊപ്പം റൊമാന്റിക്‌ അംശങ്ങളെയും മേളിപ്പിക്കുന്നതില്‍ അദ്ദേഹത്തിന്‌ വിജയം കൈവന്നില്ല എന്നാണ്‌ വിമര്‍ശകരുടെ അഭിപ്രായം. ജോണ്‍സന്റെ നാടകങ്ങളൊന്നുംതന്നെ മഹത്തരം എന്ന പദവിയിലേക്ക്‌ ഉയര്‍ന്നിട്ടില്ല.

ജേക്കോബിയന്‍ കാലഘട്ടം

ജെയിംസ്‌ ഒന്നാമന്റെ ഭരണകാല(1603-25)ത്താണ്‌ ഷെയ്‌ക്‌സ്‌പിയര്‍ അനുരഞ്‌ജനത്തെയും ശാന്തിയെയും വാഴ്‌ത്തുന്ന അദ്ദേഹത്തിന്റെ സുന്ദരനാടകശില്‌പങ്ങള്‍ സൃഷ്‌ടിച്ചത്‌; പക്ഷേ, ഈ ഘട്ടത്തില്‍ ജനതയുടെ വീക്ഷണം ഏതാണ്ട്‌ വിഷാദകലുഷിതമായിരുന്നുവെന്ന്‌ പറയണം. എലിസബത്തന്‍യുഗത്തിലെ അതിര്‍കടന്ന ശുഭാപ്‌തിവിശ്വാസത്തിന്‌ ഭംഗംവന്നതുപോലെതോന്നി. ജാകോബിയന്‍ കാലഘട്ടത്തിലെ നാടകങ്ങളധികവും ട്രാജഡികളോ ട്രാജി-കോമഡികളോ ആണ്‌. ജോണ്‍ വെബ്‌സ്റ്ററുടെ (1580-1625) ഡച്ചസ്‌ ഒഫ്‌ മാള്‍ഫി, വൈറ്റ്‌ഡെവിള്‍, സിറില്‍ ടേര്‍ണറുടെ (1575-1626) റിവഞ്ചേഴ്‌സ്‌ ട്രാജഡി, എത്തീസ്റ്റ്‌സ്‌ ട്രാജഡി, തോമസ്‌ മിഡില്‍ടന്റെ (1570-1627) ചഞ്ച്‌ലിങ്‌ തുടങ്ങിയവ ഭീകരങ്ങളായ സെനക്കന്‍ ട്രാജഡികളായിരുന്നു. ജോര്‍ജ്‌ ചാപ്‌മാന്‍ (1559-1634), ജോണ്‍ഫോര്‍ഡ്‌ (?-1639) എന്നിവരും ദുരന്തനാടകരചനയിലാണ്‌ ശ്രദ്ധ പതിപ്പിച്ചത്‌. കഥാന്ത്യത്തിന്റെ പ്രത്യേകതകൊണ്ട്‌ ജോണ്‍മാര്‍സ്റ്റന്റെ (1575-1634) മാല്‍കണ്ടന്റ്‌ ഒരു പുതിയ ശബ്‌ദം നാടകരംഗത്ത്‌ മുഴക്കി; ഫ്രാന്‍സിസ്‌ ബ്യൂമോണ്ടും (1584-1616) ജോണ്‍ഫ്‌ളെച്ചറും (1579-1625) കൂടി രചിച്ച ട്രാജി-കോമഡികളില്‍ ഹൈലാസ്റ്ററും മേഡ്‌സ്‌ട്രാജഡിയും മെച്ചപ്പെട്ടവയാണ്‌. മികച്ച ശുഭാന്തനാടകങ്ങളൊന്നും ഇക്കാലത്ത്‌ ഉണ്ടായിട്ടില്ലെന്നുപറയാം. തോമസ്‌ ഡക്കറിന്റെ (1570-1632) ഷൂമേക്കേഴ്‌സ്‌ ഹോളിഡേ, ഫിലിപ്‌മാസ്സിന്‍ജറുടെ (1583-1640) ഏ ന്യൂ വേ ടു പേ ഓള്‍ഡ്‌ ഡെബ്‌റ്റ്‌സ്‌ എന്നിവയാണ്‌ ലഭ്യമായവയില്‍ ശ്രദ്ധേയം.

ഈ ഘട്ടത്തില്‍ രൂപംകൊണ്ട ഒരു ദൃശ്യകലാപ്രസ്ഥാനമാണ്‌ നൃത്തനാടക രൂപമായ മാസ്‌ക്‌ (Mask or Masques); ബെന്‍ ജോണ്‍സണ്‍, ഇനിഗോജോണ്‍സ്‌ (1573-1652), ജോണ്‍ഫ്‌ളെച്ചര്‍ തുടങ്ങിയവര്‍ മാത്രമല്ല ഷെയ്‌ക്‌സ്‌പിയറും മില്‍ടണും മാസ്‌ക്കുകള്‍ രചിച്ചിട്ടുണ്ട്‌.

ജെയിംസിനുശേഷം രാജാവായ ചാറള്‍സ്‌ ഒന്നാമന്റെ ഭരണകാലം (1625-49) ജനങ്ങളുമായുള്ള സംഘട്ടനത്തിന്റെയും ഒടുവില്‍ ആഭ്യന്തരയുദ്ധത്തിന്റെയും (1642-51) ഘട്ടമായിരുന്നു. രാജത്വപുനസ്ഥാപന(1660)ത്തിനുശേഷമുള്ള 17-ാം ശ. ഇംഗ്ലീഷ്‌ സാഹിത്യത്തിന്റെ വിവിധശാഖകളില്‍ ഗണ്യമായ വളര്‍ച്ചകുറിച്ചു.

ഗദ്യവികാസം

ചരിത്രം, ജീവചരിത്രം

ഫ്രാൻസിസ് ബേകണ്‍

എലിസബത്തന്‍യുഗത്തിനുശേഷമുള്ള ഗദ്യത്തിന്റെ വികാസം ക്രമപ്രവൃദ്ധമായി തുടര്‍ന്നു. പ്രാചീന യൂറോപ്യന്‍ ദാര്‍ശനികരായിരുന്ന സിസറോയുടെയും സെനക്കയുടെയും ക്ലാസ്സിക്‌ ശൈലികള്‍ ഇംഗ്ലീഷ്‌ ഗദ്യകാരന്മാരെ ആകര്‍ഷിച്ചു. ഈ രചനാശൈലിയുടെ ആദ്യകാലപ്രയോക്താക്കളില്‍ മുഖ്യന്‍ ഫ്രാന്‍സിസ്‌ ബേക്കണ്‍ (1561-1626) ആണ്‌. അഡ്വാന്‍സ്‌മെന്റ്‌ ഒഫ്‌ ലേണിങ്‌, നോവം ഓര്‍ഗാനം, ന്യൂ അറ്റ്‌ലാന്റിസ്‌ എന്നിവയാണ്‌ അദ്ദേഹത്തിന്റെ പ്രൗഢനിബന്ധങ്ങള്‍. ഹെന്‌റി ഏഴാമന്റെ ചരിത്രത്തില്‍ മാക്കിയവെല്ലിയുടെ രാഷ്‌ട്രീയ സിദ്ധാന്തങ്ങള്‍ അദ്ദേഹം പുനരാവിഷ്‌കരിച്ചു. വാള്‍ടര്‍ റാലി (1552-1618) നേരത്തേതന്നെ (1614) ഒരു ലോകചരിത്രം രചിച്ചിട്ടുണ്ടായിരുന്നു; അക്കാലത്തുതന്നെ വില്യംകാംഡന്റെ (1551-1623) ബ്രിട്ടാനിയ എന്ന ലത്തീന്‍കൃതി ഫിലേമണ്‍ഹോളണ്ട്‌ പരിഭാഷപ്പെടുത്തിയിരുന്നു; ക്രസ്‌തവസഭകളെയും ദേവാലയങ്ങളെയും വിശുദ്ധയുദ്ധങ്ങളെയും കുറിച്ച്‌ തോമസ്‌ഫുള്ളറും (1608-61) ഏതാനും ചരിത്രഗ്രന്ഥങ്ങളെഴുതി.

ഫുള്‍കെ ഗ്രവില്‍ (1554-1628) രചിച്ച സിഡ്‌നിയുടെ ജീവചരിത്രം, ഐസക്‌ വാള്‍ടണ്‍ (1593-1683) എഴുതിയ റിച്ചാര്‍ഡ്‌ ഹൂക്കര്‍, ജോണ്‍ഡണ്‍, ജോര്‍ജ്‌ ഹെര്‍ബര്‍ട്ട്‌ തുടങ്ങിയവരുടെ ജീവചരിത്രങ്ങള്‍, ഹെര്‍ബര്‍ട്‌പ്രഭു(1583-1648)വിന്റെ ആത്മകഥ തുടങ്ങിയവ ജീവിതകഥകളെന്നനിലയില്‍ രസകരങ്ങളാണ്‌. സാമുവല്‍ പര്‍ച്ചസ്‌ (1575-1626), തോമസ്‌ കോറിയറ്റ്‌ (1573-1617), ജോണ്‍സ്‌മിത്ത്‌ (1580-1631) തുടങ്ങിയവരുടെ കൃതികള്‍ സഞ്ചാരസാഹിത്യരചനയിലെ ആദ്യകാല മാതൃകകളെന്ന നിലയില്‍ ഗണിക്കപ്പെട്ടുവരുന്നു.

ആധ്യാത്മികരചനകള്‍

ഈശ്വരനിഷേധിയായ തോമസ്‌ ഹോബ്‌സ്‌ (1588-1679) രചിച്ച പ്രൗഢമായ ലെവിയാഥാന്‌ കാല്‍വിനിസ്റ്റുകളും നിയോ-പ്ലേറ്റോണിസ്റ്റുകളും നിരവധി പ്രത്യാഖ്യാനങ്ങള്‍ എഴുതി; ഹെന്‌റിമൂര്‍ (1614-87), ജോണ്‍സ്‌മിത്ത്‌ (1618-52) തുടങ്ങിയവരാണ്‌ ഈ വിവാദത്തില്‍ ഹോബ്‌സിന്റെ പ്രതിപക്ഷത്ത്‌ നിലയുറപ്പിച്ച മികച്ച ഗദ്യകാരന്മാര്‍. ജോണ്‍മില്‍ടണ്‍ (1608-74) തുടങ്ങിയവരുടെ ലഘുലേഖകളും ജെറിമിടോയ്‌ലറുടെ (1613-67) ആധ്യാത്മികപ്രബോധനങ്ങളും ഡൊറോത്തി ഓസ്‌ബോണിന്റെ (1627-95) കത്തുകളും ഗദ്യവികാസഗതിയുടെ സൂചികകളായി കണക്കാക്കാം. പില്‌ക്കാലത്ത്‌ ആവിഷ്‌കൃതമായ ഉപന്യാസരചനകളുടെ പ്രാഗ്‌രൂപം ഐസക്‌ വാള്‍ട്ടന്റെ (1593-1683.) കംപ്‌ളീറ്റ്‌ ആംഗ്‌ളറില്‍ ദൃശ്യമാണ്‌. സാമുവല്‍ പെപ്പിസിന്റെ (1633-1703) ഡയറിയില്‍നിന്ന്‌ അക്കാലത്തെ നിരവധി സംഭവങ്ങള്‍ ഗ്രഹിക്കുവാന്‍ ചരിത്രകാരന്മാര്‍ക്ക്‌ സാധിക്കുന്നു.

വിവര്‍ത്തനങ്ങളും മറ്റും

17-ാം ശ.-ത്തിലെ ഗദ്യകാരന്മാരില്‍ തോമസ്‌ബ്രൗണ്‍ (1605-82) ശ്രദ്ധേയനാണ്‌. ഓജസ്സും മാധുര്യവും തുളുമ്പുന്ന ശൈലിയില്‍ അദ്ദേഹം റിലിജിയോ മെഡിച്ചി, ഗാര്‍ഡന്‍ ഒഫ്‌ സൈറസ്‌, ലറ്റര്‍ ടു എ ഫ്രണ്ട്‌, അണ്‍ ബറിയല്‍ തുടങ്ങിയവ രചിച്ചു. പില്‍ഗ്രിംസ്‌ പ്രാഗ്രസ്‌ എന്ന പ്രതീകാത്മക കഥാഗ്രന്ഥം നിര്‍മിച്ച ജോണ്‍ ബന്യനാണ്‌ (1628-88) ഇക്കാലത്തെ മികച്ച മറ്റൊരു ഗദ്യകാരന്‍. തോമസ്‌ ഷെല്‍ടണ്‍ സെര്‍വാന്റിസ്സിന്റെ ഡോണ്‍ ക്വിക്‌സോട്ട്‌ വിവര്‍ത്തനം ചെയ്‌തതോടുകൂടി (1612) അതിന്റെ ഇതിവൃത്തത്തെ അനുകരിച്ചും ഉപജീവിച്ചും പല കഥകളും നാടകങ്ങളും ഇംഗ്ലീഷില്‍ പ്രകാശിതമാകാന്‍ തുടങ്ങി. തോമസ്‌ ഉര്‍ക്വഹാര്‍ട്ട്‌ (1611-60) ഫ്രഞ്ച്‌ പണ്ഡിതനായ ഫ്രാങ്കോയ്‌ റബലേയുടെയും ഫിലേമണ്‍ ഹോളന്‍ഡ്‌ (1552-1637) ലിവി, പ്ലിനി, പ്ലൂട്ടാര്‍ക്ക്‌, സെനഫോണ്‍ തുടങ്ങിയ പല ഗ്രീക്‌-റോമന്‍ മനീഷികളുടെയും പ്രബന്ധങ്ങള്‍ ഇംഗ്ലീഷിലേക്ക്‌ വിവര്‍ത്തനം ചെയ്‌തു.

ഇക്കാലത്ത്‌ ഇംഗ്ലീഷിന്‌ ലഭിച്ച അന്യഭാഷാസമ്പത്തുകളില്‍ അദ്വിതീയമായത്‌ ജെയിംസ്‌ ഒന്നാമന്റെ നേതൃത്വത്തില്‍നടന്ന ബൈബിള്‍ പരിഭാഷയാണ്‌. 20-ാം ശ.-ത്തിന്റെ ആരംഭംവരെയും ഇംഗ്ലീഷ്‌ ഗദ്യത്തിന്റെ മികച്ച മാതൃകയായി ജെയിംസ്‌ ബൈബിള്‍ നിലകൊണ്ടു. ഐസക്‌ന്യൂട്ടന്റെ (1642-1727) പ്രിന്‍സിപ്പിയ, ജോണ്‍ ലോക്കിന്റെ (1632-1704) എസേ ഓണ്‍ ഹ്യൂമന്‍ അണ്ഡര്‍സ്റ്റാന്റിങ്‌ എന്നീ വൈജ്ഞാനിക ഗ്രന്ഥങ്ങളും ആ കാലഘട്ടത്തിലെ ഗദ്യത്തിന്‌ നൂതനപരിമാണങ്ങള്‍ പ്രദാനം ചെയ്‌തു.

പതിനേഴാം നൂറ്റാണ്ടിലെ കവിത

"അതിഭൗതിക' കവിതകള്‍

ഈ നൂറ്റാണ്ടിന്റെ പൂര്‍വാര്‍ധത്തിലെ കവിതയില്‍ എഡ്‌മണ്ഡ്‌ സ്‌പെന്‍സര്‍ (1552-99), ബെന്‍ ജോണ്‍സണ്‍ (1572-1631) എന്നിവരുടെ സ്വാധീനം സ്‌പഷ്‌ടമാണ്‌. ഫിനിയാസ്‌ ഫ്‌ളെച്ചര്‍, മൈക്കേല്‍ ഡ്രറ്റണ്‍ (1563-1631) വില്യം ഡ്രമ്മണ്ഡ്‌ (1585-1649) തുടങ്ങിയവരായിരുന്നു ഈ അനുകര്‍ത്താക്കളില്‍ പ്രമുഖര്‍. ജോണ്‍സണില്‍നിന്ന്‌ ചൈതന്യമുള്‍ക്കൊണ്ട്‌ ചില "രാജകീയ' (cavalier) കവികള്‍ വിചാരവികാരങ്ങളെ ഉരുക്കിയെടുത്ത്‌ സുന്ദരമായ ചില കവിതകള്‍ രചിച്ചു. പില്‌ക്കാലത്ത്‌ "അതിഭൗതികം' (Metaphysical) എന്ന്‌ ഡോ. ജോണ്‍സണ്‍ വിശേഷിപ്പിച്ച കവിതാസമ്പ്രദായത്തിന്റെ ഉപജ്ഞാതാവ്‌ ബെന്‍ ജോണ്‍സണായിരുന്നു. ജോര്‍ജ്‌ ഹെര്‍ബര്‍ട്‌ (1593-1623), റിച്ചാര്‍ഡ്‌ ക്രാഷ (1612-49), ഹെന്‌റി വാഗന്‍ (1622-95) തുടങ്ങിയവരാണ്‌ ഈ പ്രസ്ഥാനത്തിന്‌ ആഴവും പരപ്പും നല്‌കിയത്‌. ടി.എസ്‌. എലിയട്ട്‌ പില്‌ക്കാലത്ത്‌ ഈ കവിതാരീതിയെ ശ്ലാഘിച്ചിട്ടുണ്ട്‌. ഒരു പാതിരിയായിരുന്ന ജോണ്‍സണ്‍ (1571-1631) ആധ്യാത്മികവിഷയങ്ങളില്‍ കവിത രചിച്ചു. പ്രത്യക്ഷത്തില്‍ പൊരുത്തപ്പെടാത്ത ആശയങ്ങളുടെ അനുസന്ധാനം, ബിംബപ്രതിബിംബ സൃഷ്‌ടി, അലങ്കാരസുലഭത തുടങ്ങിയവയായിരുന്നു അതിഭൗതിക കവിതകളുടെ സവിശേഷതകള്‍. ഹെര്‍ബര്‍ട്‌ പ്രഭു (1583-1648), ഹെന്‌റി കിങ്‌ (1592-1629), ജോണ്‍ ക്ലിവ്‌ലാന്‍ഡ്‌ (1613-58), ഏബ്രഹാംകൗലി (1618-67), ആന്‍ഡ്രൂ മാര്‍വല്‍ (1621-75), റിച്ചാര്‍ഡ്‌ലവ്‌ലേസ്‌ (1618-58) എന്നിവരുടെ കവനങ്ങള്‍ രചനാസുഷമ, ശബ്‌ദസൗന്ദര്യം, ഭാവസരളത എന്നീ ഗുണങ്ങളാല്‍ അനുഗൃഹീതങ്ങളാണ്‌. എന്നാല്‍ 17-ാം ശ.-ത്തിനെ മുഴുവന്‍ തന്റെ അക്ഷയപ്രതിഭാബലത്താല്‍ കീഴ്‌പ്പെടുത്തിയ കവിവേധസ്സായിരുന്നു ജോണ്‍ മില്‍ടണ്‍ (1608-74).

മില്‍ടണ്‍

മില്‍ടണ്‍


ഇംഗ്ലീഷ്‌കവികളില്‍ ഷെയ്‌ക്‌സ്‌പിയറിന്‌ തൊട്ടടുത്ത പദവി നല്‌കപ്പെട്ട മഹാകവിയാണ്‌ മില്‍ടണ്‍. അദ്ദേഹത്തിന്റെ സാഹിത്യജീവിതത്തിലെ പ്രഥമഘട്ടത്തില്‍ രചിച്ചവയാണ്‌ ക്രസ്റ്റ്‌സ്‌ നേറ്റിവിറ്റി, ഇല്‍ പെന്‍സറോസോ എന്നീ കാവ്യങ്ങള്‍; ലിസിഡാസ്‌ എന്ന വിലാപകാവ്യവും കോമസ്‌ എന്ന മാസ്‌കും പിന്നാലെ പ്രസിദ്ധീകൃതമായി. ഇക്കാലത്ത്‌ മെത്രാന്റെ കീഴിലുള്ള സഭാഭരണസംവിധാനത്തെയും രാജവാഴ്‌ചയില്‍ അധിഷ്‌ഠിതമായ രാഷ്‌ട്രീയാധികാരത്തെയും എതിര്‍ത്തുകൊണ്ട്‌ അദ്ദേഹം ഏതാനും ലഘുലേഖകളും പ്രബന്ധങ്ങളും എഴുതിയിട്ടുണ്ട്‌. ക്രാംവെല്ലിന്റെ കാലശേഷം ഇംഗ്ലണ്ടില്‍ രാജവാഴ്‌ച പുനഃസ്ഥാപിതമായതോടുകൂടി (1660) മില്‍ടന്റെ സ്ഥിതി ശോചനീയമായിത്തീര്‍ന്നു; അദ്ദേഹം അന്ധനുമായിക്കഴിഞ്ഞിരുന്നു. ഈ അവസാനഘട്ടത്തിലാണ്‌ അദ്ദേഹം കാവ്യശോഭ തുളുമ്പുന്ന നിരവധി ഗീതകങ്ങളും പാരഡൈസ്‌ ലോസ്റ്റ്‌, പാരഡൈസ്‌ റീ ഗെയിന്‍ഡ്‌, സാംസണ്‍ അഗൊണിസ്റ്റസ്‌ തുടങ്ങിയ മഹത്‌കൃതികളും രചിക്കുന്നത്‌.

മില്‍ടണെ നവോത്ഥാനത്തിന്റെയും നവീകരണത്തിന്റെയും ഉത്‌കൃഷ്‌ട സന്താനമായി ചരിത്രകാരന്മാര്‍ വിശേഷിപ്പിക്കുന്നു. അദ്ദേഹം ഒരു തികഞ്ഞ ക്ലാസ്സിസിസ്റ്റും പ്യൂരിട്ടനുമായിരുന്നു. ഗീതകം, ആഖ്യാനകാവ്യം, വിലാപകവിത, മഹാകാവ്യം, നാടകം തുടങ്ങി മിക്ക കാവ്യരൂപങ്ങളും അദ്ദേഹം അതിവിദഗ്‌ധമായി അവതരിപ്പിച്ചിട്ടുണ്ട്‌.

വീരോചിതമായ ഈരടികള്‍

രാജവാഴ്‌ചയുടെ പുനഃസ്ഥാപനത്തോടുകൂടി, ക്രാംവെല്ലിന്റെ പ്യൂരിട്ടന്‍ ഭരണകാലത്ത്‌ അമര്‍ത്തപ്പെട്ടിരുന്ന കാവ്യവിഷയങ്ങള്‍ക്ക്‌ സ്വച്ഛന്ദമായ പ്രകാശനസൗകര്യംകിട്ടി. ജനങ്ങള്‍ രാജാവിന്‌ സര്‍വസ്വാതന്ത്യ്രങ്ങളും നല്‌കി; രാജാവ്‌ ജനങ്ങള്‍ക്കും. മുമ്പുണ്ടായിരുന്ന ഒഴുക്കന്‍ വൃത്തങ്ങള്‍ക്ക്‌ (blank verse) പകരം ഇക്കാലത്ത്‌ "വീരോചിതമായ ഈരടികള്‍' (Heroic couplets)എന്ന്‌ വിളിക്കപ്പെടുന്ന ഒരു ഛന്ദസ്സാണ്‌ കവിതയ്‌ക്കും നാടകത്തിനും പ്രധാനമായി ഉപയോഗിക്കപ്പെട്ടുവന്നത്‌. ഇക്കാലത്തെ ഏറ്റവും പ്രമുഖകവി ജോണ്‍ ഡ്രഡന്‍ (1631-1700) ആണ്‌. അപഹാസ്യങ്ങളായ വിഷയങ്ങളെ തികഞ്ഞ ഗൗരവബുദ്ധിയോടുകൂടി അവതരിപ്പിച്ച്‌ ആക്ഷേപത്തിന്റെ മൂര്‍ച്ചകൂട്ടാന്‍ ഡ്രഡന്‌ അസാമാന്യമായ കഴിവുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അബ്‌സലോ ആന്‍ഡ്‌ അക്കിടോഫെല്‍, ഹൈന്‍ഡ്‌ ആന്‍ഡ്‌ ദി പാന്തര്‍, മക്‌ഫ്‌ളെക്‌നോ തുടങ്ങിയ ആക്ഷേപഹാസ്യകവനങ്ങളും സാമുവല്‍ ബട്‌ലറുടെ (1612-80) ഹ്യുഡിബ്രാസ്‌ എന്ന കൃതിയും അക്കാലത്തെ രാഷ്‌ട്രീയസംഭവങ്ങളെ നര്‍മമധുരമായി പ്രതിപാദിക്കുന്ന ഉത്‌കൃഷ്‌ട സൃഷ്‌ടികളാണ്‌. ജോണ്‍ ഡെന്‍ഹാം (1615-69), എഡ്‌മണ്‍ഡ്‌വാലര്‍ (1606-87) തുടങ്ങിയവരും ഹാസ്യാനുകരണകവിതകള്‍ എഴുതിയിട്ടുണ്ടെങ്കിലും ഡ്രഡനോട്‌ ഇക്കാര്യത്തില്‍ സമശീര്‍ഷത പുലര്‍ത്തുന്നത്‌ അടുത്ത തലമുറയിലെ അലക്‌സാണ്ടര്‍ പോപ്‌ (1688-1744) മാത്രമാണ്‌.

നാടകവികാസം

17-ാം ശ.-ത്തിന്റെ ഉത്തരാര്‍ധത്തില്‍ പുറത്തുവന്ന മിക്കനാടകങ്ങളും, കവിതയെപ്പോലെ, സമൂഹത്തിലെ പെരുമാറ്റച്ചട്ടങ്ങളെയും ദൗര്‍ബല്യങ്ങളെയും ഉപഹസിക്കുന്ന കോമഡികളാണ്‌. ഡ്രഡന്റെ സ്‌പാനിഷ്‌ ഫ്രയര്‍, ജോര്‍ജ്‌ ഏതറെഡ്‌ജിന്റെ (1634-91) മാന്‍ ഒഫ്‌ മോഡ്‌, വില്യം വിഷര്‍ലി(1640-1716)യുടെ കണ്‍ട്രി വൈഫ്‌, വില്യം കോണ്‍ഗ്രവിന്റെ (1670-1729) ഡബിള്‍ ഡീലര്‍, വേ ഒഫ്‌ ദി വേള്‍ഡ്‌ തുടങ്ങിയവ ഇംഗ്ലീഷ്‌ ഹാസ്യനാടകപ്രസ്ഥാനത്തിന്‌ ഇക്കാലത്തുകിട്ടിയ കനപ്പെട്ട സംഭാവനകളാണ്‌.

പതിനെട്ടാം നൂറ്റാണ്ട്‌

ഇംഗ്ലീഷ്‌ സാഹിത്യവികസനത്തിന്റെ പശ്ചാത്തലത്തില്‍, പതിനെട്ടാം ശതകത്തെ യുക്തിയുടെ യുഗമെന്നും ജോണ്‍സന്റെ കാലമെന്നും നിയോ-ക്ലാസ്സിസിസ (Neo-classicism)ത്തിന്റെ ഘട്ടമെന്നും പല രീതിയില്‍ വിവരിക്കാറുണ്ട്‌. ഫ്രഞ്ച്‌ ചിന്തകനായ റെനെ ദെക്കാര്‍തെ (1596-1650) യൂറോപ്യന്‍ ദാര്‍ശനികമണ്ഡലത്തില്‍ ഇക്കാലമായപ്പോഴേക്കും സമൂലമായ ഒരു പരിവര്‍ത്തനത്തിന്റെ പതാകവാഹകനായി നില ഉറപ്പിച്ചുകഴിഞ്ഞിരുന്നു. ജോണ്‍ലോക്ക്‌ (1632-1704), ജോര്‍ജ്‌ ബര്‍ക്‌ലി (1685-1753), ഡേവിഡ്‌ ഹ്യൂം (1711-76) തുടങ്ങിയ തത്ത്വചിന്തകര്‍ക്കൊന്നും ദെക്കാര്‍തെയുടെ ആധിപത്യത്തെ ചെറുക്കുവാന്‍ കഴിഞ്ഞില്ല. ഐസക്‌ ന്യൂട്ടന്റെ (1642-1727) ശാസ്‌ത്രാധിഷ്‌ഠിതമായ ചിന്താപദ്ധതികളും കണ്ടുപിടിത്തങ്ങളും യുക്തിപരതയെ ഭദ്രമാക്കി പ്രതിഷ്‌ഠിച്ചു. ഭാവനാവ്യാപാരത്തെക്കാള്‍ അഭ്യാസലബ്‌ധമായ നൈപുണിക്കും പാണ്ഡിത്യത്തിനുമാണ്‌ സാഹിത്യത്തില്‍ സ്ഥാനമെന്ന വാദം മിക്കവാറും അംഗീകൃതമായി. ഗദ്യസാഹിത്യം അഭൂതപൂര്‍വമായ ശക്തിനേടുന്നതും, വിമര്‍ശനവും നോവല്‍ പ്രസ്ഥാനവും ജൈത്രയാത്ര ആരംഭിക്കുന്നതും, ആക്ഷേപകവനങ്ങളും ആഖ്യാനകവിതകളും വികാസം പ്രാപിക്കുന്നതും-സര്‍വോപരി പത്രങ്ങളും മറ്റ്‌ ആനുകാലിക പ്രസിദ്ധീകരണങ്ങളും സാഹിത്യത്തിലെ ഒരു അധൃഷ്യശക്തി എന്ന നിലയില്‍ സ്ഥാനം ഉറപ്പിക്കുന്നതും-പതിനെട്ടാം നൂറ്റാണ്ടിലാണ്‌.

നോവല്‍

ഇംഗ്ലീഷ്‌ നോവല്‍ പ്രായപൂര്‍ത്തിയിലെത്തുന്നത്‌ ഈ ശതകത്തിലാണ്‌. ഇതിനുമുമ്പും നോവല്‍ എന്ന്‌ വിളിക്കപ്പെടാവുന്ന ചില കഥാനിബന്ധങ്ങള്‍ ആവിര്‍ഭവിച്ചിട്ടുണ്ടെങ്കിലും ഇംഗ്ലീഷിലെ ആദ്യത്തെ നോവലിസ്റ്റ്‌ എന്ന പദവിയില്‍ പ്രതിഷ്‌ഠിതനായിരിക്കുന്നത്‌ സാമുവല്‍ റിച്ചാര്‍ഡ്‌സണ്‍ (1689-1761) ആണ്‌. അദ്ദേഹത്തിന്റെ പമേല കഥാഘടനയില്‍ ദാര്‍ഢ്യക്കുറവും അതിഭാവുകത്വവും പ്രദര്‍ശിപ്പിക്കുന്നുണ്ടെങ്കിലും, വ്യക്തികളുടെയും സമൂഹത്തിന്റെയും ബഹുവര്‍ണ ചിത്രങ്ങള്‍ പകര്‍ത്തുന്ന വിസ്‌തൃതമായ ഒരു ക്യാന്‍വാസിലാണ്‌ രചിതമായിരിക്കുന്നത്‌. ഹെന്‌റി ഫീല്‍ഡിങ്ങിന്റെ (1707-54) ജോസഫ്‌ ആന്‍ഡ്രൂസും, ടോം ജോണ്‍സും ഉദാത്തമായ പരിഹാസഭാവത്തോടെ മനുഷ്യന്റെ ബലദൗര്‍ബല്യങ്ങളെ അവതരിപ്പിക്കുന്നു. ലാറന്‍സ്‌ സ്റ്റോണിന്റെ (1713-68) ട്രിസ്റ്റ്രാം ഷാന്‍ഡി അക്കാലത്തുതന്നെ ഫ്രഞ്ച്‌-ജര്‍മന്‍ ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിരുന്നു. ഈ നൂറ്റാണ്ടിലെ ശ്രദ്ധേയമായ മറ്റു നോവലുകള്‍ ടി.ജി. സ്‌മോളറിന്റെ (1721-71) റൊഡറിക്‌ റാന്‍ഡം, ഹൊറേസ്‌ വാല്‍പോളിന്റെ (1717-97) കാസില്‍ ഒഫ്‌ ഒട്രാന്റോ, ഒളിവര്‍ ഗോള്‍ഡ്‌സ്‌മിത്തിന്റെ (1730-74) വികാര്‍ ഒഫ്‌ വേക്‌ഫീല്‍ഡ്‌ തുടങ്ങിയവയാണ്‌.

നാടകം

പതിനെട്ടാം ശ.-ത്തിലെ മികച്ചനാടകകൃത്തെന്നുപറയാന്‍ റിച്ചാര്‍ഡ്‌ ബ്രിന്‍സ്‌ലീ ഷെറിഡന്‍ (1751-1816) മാത്രമേ ഉള്ളൂ; അദ്ദേഹത്തിന്റെ റൈവല്‍സ്‌, സ്‌കൂള്‍ ഫോര്‍ സ്‌കാന്‍ഡല്‍, ക്രിറ്റിക്‌ തുടങ്ങിയ പ്രഹസനങ്ങള്‍ സമൂഹത്തിലെ പല പരിഹാസ്യ പ്രവണതകളെയും നര്‍മമധുരമായി അവതരിപ്പിക്കുന്നു; ഇക്കൂട്ടത്തിലെടുത്തുപറയേണ്ട മറ്റൊരു ഹാസ്യരൂപകം ഗോള്‍ഡ്‌സ്‌മിത്തിന്റെ ഷീ സ്റ്റൂപ്‌സ്‌ ടു കോണ്‍ക്വര്‍ ആണ്‌.

വിമര്‍ശനം

ഈ കാലഘട്ടത്തില്‍ സാഹിത്യവിമര്‍ശനം സജീവമായിത്തുടങ്ങി. ഷെയ്‌ക്‌സ്‌പിയര്‍ കൃതികള്‍ പണ്ഡിതോചിതമായ ആമുഖ വിമര്‍ശനങ്ങളോടുകൂടി പുനഃപ്രസാധനം ചെയ്യപ്പെടാന്‍ തുടങ്ങിയത്‌ ഈ നൂറ്റാണ്ടിലാണ്‌. ഇക്കൂട്ടത്തില്‍ ഡോക്‌ടര്‍ ജോണ്‍സന്റെ ഷെയ്‌ക്‌സ്‌പിയര്‍ വിമര്‍ശനം മുന്നിട്ടുനില്‌ക്കുന്നു; അദ്ദേഹത്തിന്റെ ലൈവ്‌സ്‌ ഒഫ്‌ പൊയറ്റ്‌സ്‌ കവികളെക്കുറിച്ചുള്ള മികച്ച ഒരു പഠനമാണ്‌. ജോസഫ്‌ അഡിസന്‍ (1672-1719) മില്‍ടന്റെ പാരഡൈസ്‌ ലോസ്റ്റിനെ സമഗ്രമായ പഠനത്തിന്‌ വിധേയമാക്കി. അലക്‌സാണ്ടര്‍പോപ്‌ (1688-1744) രചിച്ച എസേ ഓണ്‍ ദി സബ്‌ളൈം ആന്‍ഡ്‌ ദി ബ്യൂട്ടിഫുള്‍, വില്യം ബ്‌ളേക്‌ (1757-1827) സ്വന്തം കവിതകള്‍ക്കെഴുതിയ ആമുഖങ്ങള്‍, ബിഷപ്‌ഹര്‍ഡിന്റെ (1720-1808) പ്രബന്ധങ്ങള്‍, അഡിസന്റെതന്നെ പ്‌ളഷേഴ്‌സ്‌ ഒഫ്‌ ഇമാജിനേഷന്‍ തുടങ്ങിയവ ഇംഗ്ലീഷ്‌ കാവ്യമീമാംസയുടെ വളര്‍ച്ചയെ വിളിച്ചറിയിക്കുന്നു.

ഉപന്യാസങ്ങള്‍, കത്തുകള്‍, നിഘണ്ടുക്കള്‍

ഡാനിയല്‍ഡീഫോ (1660-1731) സാഹിത്യരംഗത്ത്‌ പ്രവേശിച്ചത്‌ ആന്‍ എസേ ഓണ്‍ പ്രാജക്‌ട്‌സ്‌ തുടങ്ങിയ ലഘുലേഖകളുമായാണ്‌; റോബിന്‍സണ്‍ ക്രൂസോ, മോള്‍ഫ്‌ളാന്‍ഡേഴ്‌സ്‌ തുടങ്ങിയ കഥകള്‍ അദ്ദേഹത്തെ പ്രസിദ്ധനാക്കി. ഏതെങ്കിലുമൊരു കഥാപാത്രത്തെ അനുയോജ്യമായ പശ്ചാത്തലത്തില്‍ അവതരിപ്പിച്ച്‌ അയാളുടെ അനുഭവങ്ങളെ വിവരിക്കുന്ന ഡീഫോയുടെ ഈ രചനാശൈലിയെ നിറപ്പകിട്ടേറിയ രാഷ്‌ട്രീയസാഹചര്യങ്ങളുടെ ഒരന്യാപദേശത്തിന്റെ രൂപത്തില്‍ ജൊനാഥന്‍ സ്വിഫ്‌റ്റ്‌ (1667-1745) ഗള്ളിവേഴ്‌സ്‌ ട്രാവല്‍സില്‍ വികസിപ്പിച്ചു; ഇതേ മാതൃകയിലുള്ള സ്വിഫ്‌റ്റിന്റെ മറ്റൊരു കൃതിയാണ്‌ ടേല്‍ ഒഫ്‌ എ ടബ്‌.

സമകാലീനസമൂഹത്തിന്റെ ഇരുണ്ടവശങ്ങളെ വ്യക്തിചിത്രങ്ങളില്‍ക്കൂടി പകര്‍ത്തുന്ന പ്രബന്ധങ്ങള്‍ റ്റാറ്റ്‌ലര്‍, സ്‌പെക്‌റ്റേറ്റര്‍ എന്നീ ആനുകാലികങ്ങളിലൂടെ റിച്ചാര്‍ഡ്‌ സ്റ്റീലും (1672-1729) ജോസഫ്‌ അഡിസനും അവതരിപ്പിച്ചു. അഡിസന്റെ റോജര്‍ ഡി കവര്‍ലി തുടങ്ങിയ കഥാപാത്രങ്ങള്‍ക്ക്‌ സ്വകീയമായ മിഴിവുണ്ട്‌. പ്രസാദമധുരങ്ങളും ആക്ഷേപ ഹാസ്യപ്രധാനങ്ങളുമായിരുന്നു അഡിസന്റെ രചനകളെക്കാള്‍ പ്രൗഢങ്ങളായിരുന്നു റാംബ്‌ളറില്‍ ജോണ്‍സണ്‍ എഴുതിയ പ്രബന്ധങ്ങള്‍. ഹാസ്യകരുണരസങ്ങളില്‍ മുഴുകിനില്‌ക്കുന്ന നിബന്ധങ്ങളാണ്‌ ഗോള്‍ഡ്‌സ്‌മിത്ത്‌ സിറ്റിസണ്‍ ഒഫ്‌ ദി വേള്‍ഡില്‍ക്കൂടികാഴ്‌ചവെച്ചത്‌. പ്രഭാഷണത്തിന്റെ ശക്തിയുള്ള പ്രബന്ധങ്ങളായിരുന്നു ജോര്‍ജ്‌ ഫോക്‌സി(1516-91)ന്റേത്‌. ഡിക്‌ളൈന്‍ ആന്‍ഡ്‌ ഫാള്‍ ഒഫ്‌ ദി റോമന്‍ എമ്പയര്‍ എന്ന പ്രശസ്‌ത ചരിത്രകൃതിയിലൂടെ ശക്തിയേറിയ ഗദ്യത്തിന്റെ മറ്റൊരു മാതൃക എഡ്വേര്‍ഡ്‌ ഗിബണ്‍ (1737-94) അവതരിപ്പിച്ചു.

ജോണ്‍സന്റെ ഇംഗ്ലീഷ്‌ നിഘണ്ടു (1747-55) ഇക്കാലത്ത്‌ ഇംഗ്ലീഷിനു ലഭിച്ച ഒരു വിശിഷ്‌ടനിധിയാണ്‌. ജെയിംസ്‌ ബോസ്‌വെല്‍ (1740-95) എഴുതിയ ഡോ. ജോണ്‍സന്റെ ജീവചരിത്രം ആ ശാഖയില്‍ ഇംഗ്ലീഷില്‍ ഉണ്ടായിട്ടുള്ള ഏറ്റവും ശ്രഷ്‌ഠമായ ഗ്രന്ഥമായി നിലകൊള്ളുന്നു. മോണ്ടേഗുപ്രഭ്വി (1689-1769), ചെസ്റ്റര്‍ ഫീല്‍ഡ്‌ പ്രഭു (1694-1773), ഹൊറേസ്‌ വാല്‍പോള്‍ (1717-97), ഡോ. ജോണ്‍സണ്‍ എന്നിവരുടെ കത്തുകള്‍ക്കും നിരതിശയമായ സാഹിത്യമൂല്യമുണ്ട്‌. ബര്‍ക്‌ലി, ആഡംസ്‌മിത്ത്‌ (1723-90) തുടങ്ങിയവരുടെ വൈജ്ഞാനികഗ്രന്ഥങ്ങളും ഇംഗ്ലീഷ്‌ ഗദ്യചക്രവാളത്തെ വളരെയേറെ വികസിപ്പിച്ചു.

കവിത

പതിനെട്ടാം ശ.-ത്തിന്റെ ആദ്യാര്‍ധത്തിലെ ഏറ്റവും ശ്രദ്ധേയമായ ഇംഗ്ലീഷ്‌ കവി അലക്‌സാണ്ടര്‍ പോപ്‌ ആണ്‌. ഡ്രഡനെപ്പോലെ അദ്ദേഹം വീരോചിതമായ ഈരടികളില്‍ ചിന്താപരമായ എസേ ഓണ്‍ മാന്‍, ആക്ഷേപഹാസ്യ പ്രധാനമായ ഡണ്‍സിയാഡ്‌, റേപ്‌ ഒഫ്‌ ദി ലോക്ക്‌ എന്നീ കൃതികള്‍ രചിക്കുകയും ഹോമറുടെ കാവ്യങ്ങളെ വിവര്‍ത്തനം ചെയ്യുകയും ചെയ്‌തു. ആക്ഷേപഹാസ്യകവനങ്ങളില്‍ ഡോ. ജോണ്‍സണും നിപുണനായിരുന്നെന്ന്‌ അദ്ദേഹത്തിന്റെ വാനിറ്റി ഒഫ്‌ ഹ്യൂമന്‍ വിഷസ്‌ തെളിയിക്കുന്നു. ആഖ്യാനകാവ്യരചനയിലുള്ള തന്റെ വൈദഗ്‌ധ്യം ഗോള്‍ഡ്‌സ്‌മിത്ത്‌ ഡെസര്‍ട്ടഡ്‌ വില്ലേജിലൂടെ പ്രകടിപ്പിച്ചു. ഇക്കാലത്തുണ്ടായ ശാശ്വതമൂല്യമുള്ള ഒരു വിലാപകാവ്യമാണ്‌ തോമസ്‌ഗ്ര(1716-71)യുടെ എലിജി റിട്ടണ്‍ ഇന്‍ എ കണ്‍ട്രി ചര്‍ച്‌യാര്‍ഡ്‌. വില്യം കൂപ്പര്‍ (1731-1800), ജോര്‍ജ്‌ ക്രാബ്‌ (1754-1832), വില്യം കോളിന്‍സ്‌ (1721-'59) എന്നിവരുടെ കവിതകള്‍ ഏറിയകൂറും ആഖ്യാനപരങ്ങളാണ്‌. പ്രകൃതിയോടുള്ള പ്രമവും നേര്‍ത്ത വിഷാദവും മാറ്റിനിര്‍ത്തിയാല്‍ ഈ കവികളെല്ലാം നിയോക്ലാസ്സിസിസത്തെയാണ്‌ ആശ്രയിക്കുന്നതെന്നു കാണാം.

കവിതയെ മതത്തിനും ആധ്യാത്മികചിന്തകള്‍ക്കും ധര്‍മാധര്‍മവിചിന്തനങ്ങള്‍ക്കും ഉപരിയായി പ്രതിഷ്‌ഠിച്ച സൗന്ദര്യാരാധകനായിരുന്നു വില്യംബ്‌ളേക്‌ (1757-1827). അദ്ദേഹത്തിന്റെ സോങ്‌സ്‌ ഒഫ്‌ ഇന്നസന്‍സും (1789), സോങ്‌സ്‌ ഒഫ്‌ എക്‌സ്‌പീരിയന്‍സും (1894) ഈ വസ്‌തുത വിളിച്ചോതുന്നു. പതിനെട്ടാമാത്തെ വയസ്സില്‍ ആത്മഹത്യ ചെയ്‌ത തോമസ്‌ ചാറ്റര്‍ടണ്‍ (1752-70) എന്ന വാസനാശാലിയുടെ കവിതകളെല്ലാം വികാരനിര്‍ഭരങ്ങളായിരുന്നു. ജനസാമാന്യത്തിന്റെ മനോവ്യാപാരങ്ങള്‍ക്ക്‌ സംഗീത നിഷ്യന്ദിയായരൂപം നല്‌കി സ്‌കോട്ടിഷ്‌ കവിയായ റോബര്‍ട്‌ ബേണ്‍സ്‌ (1759-96). തദാനീന്തന നിയമാനുശാസനങ്ങള്‍ അടിച്ചേല്‌പിക്കാന്‍ ശ്രമിച്ച വിലങ്ങുകള്‍ പൊട്ടിച്ചെറിഞ്ഞ്‌ പുറത്തുവന്ന ധൈര്യശാലികളായ ഈ അനുഗൃഹീതകവികള്‍ തങ്ങളുടെ ആത്മാവിഷ്‌കാരത്തില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചു.

കാല്‌പനികതയുടെ നവോത്ഥാനം

ഇംഗ്ലീഷ്‌ സാഹിത്യത്തില്‍ കാല്‌പനികതയുടെ നവോത്ഥാനകാലം ആരംഭിക്കുന്നത്‌ 18-ാം ശ.-ത്തിന്റെ അന്ത്യദശകങ്ങളോടുകൂടിയാണ്‌. ഇതിനുള്ള പ്രരകശക്തികളില്‍ മുഖ്യം 1789-ല്‍ പൊട്ടിപ്പുറപ്പെട്ട ഫ്രഞ്ചുവിപ്ലവം തന്നെയായിരുന്നു. ദീര്‍ഘകാലം അടിച്ചമര്‍ത്തപ്പെട്ടിരുന്ന സാധാരണജനങ്ങളുടെ സ്വാതന്ത്യ്രാഭിവാഞ്‌ഛയുടെ മുന്നേറ്റത്തില്‍ സമത്വം, സാഹോദര്യം, സ്വാതന്ത്യ്രം എന്നീ മുദ്രാവാക്യങ്ങള്‍ സകലമേഖലകളിലും മുഴങ്ങിക്കേട്ടുതുടങ്ങി. അതോടുകൂടി വ്യാവസായികവിപ്ലവം സൃഷ്‌ടിച്ച നവീനനാഗരികത മനുഷ്യന്റെ നൈസര്‍ഗികവിശുദ്ധി നശിപ്പിക്കുന്നുവെന്നും പ്രകൃതിയില്‍നിന്ന്‌ നേരിട്ട്‌ പ്രചോദനം ഉള്‍ക്കൊണ്ട്‌ ഗ്രാമീണമൂല്യങ്ങളെ ഭദ്രമായി നിലനിര്‍ത്തേണ്ടത്‌ അത്യന്താപേക്ഷിതമാണെന്നും വില്യംവേഡ്‌സ്‌വര്‍ത്ത്‌ (1770-1850) തന്റെ ഉത്‌കൃഷ്‌ടകവിതകളിലൂടെ വിശദീകരിച്ചു. സാഹിത്യം നിയമബദ്ധമല്ലാതിരുന്ന മധ്യയുഗകാല്‌പനികതയെ വീണ്ടും പരിലാളിക്കാന്‍ സാഹിത്യകാരന്മാര്‍ സന്നദ്ധരായി. ഇതിന്റെയെല്ലാം ഫലമായി ഒരു നവീനറൊമാന്റിസിസം എല്ലാ സാഹിത്യമേഖലകളിലും രൂപംകൊണ്ടു. ആദര്‍ശപരത, കാല്‌പനികത, പ്രകൃത്യുപാസന, സ്വാതന്ത്യ്രവാഞ്‌ഛ, വിപ്ലവാഭിമുഖ്യം, ആത്മാവിഷ്‌കാരപരത എന്നിവയായിരുന്നു പുതിയ സാഹിത്യത്തിന്റെ മുഖമുദ്രകള്‍.

1798 മുതല്‍ 1832 വരെയുള്ള കാലഘട്ടമാണ്‌ ഇംഗ്ലീഷ്‌ സാഹിത്യത്തില്‍ റൊമാന്റിക്‌ നവോത്ഥാനത്തിന്റേത്‌. നാടകമൊഴികെയുള്ള എല്ലാ സാഹിത്യശാഖകളും ഈ ഘട്ടത്തില്‍ ഫലപുഷ്‌കലമായി.

ഉപന്യാസം, വിമര്‍ശനം

അഡിസനും സ്റ്റീലും ഗോള്‍ഡ്‌സ്‌മിത്തും വികസിപ്പിച്ചെടുത്ത ഇംഗ്ലീഷ്‌ ഗദ്യത്തെ പുതിയ എഴുത്തുകാര്‍ രസാത്മകവും സുന്ദരവുമാക്കി. ഹാസ്യകരുണരസപ്രതിപാദനത്തില്‍ വിദഗ്‌ധനായ ചാള്‍സ്‌ലാംബിന്റെ (1775-1834) പ്രബന്ധങ്ങള്‍ കാവ്യസുന്ദരങ്ങളാണ്‌. വില്യം ഹാസ്‌ലിറ്റ്‌ (1778-1830) ഗദ്യത്തിന്‌ ദാര്‍ഢ്യവും ഭാവസുഷമയും നല്‌കി. കണ്‍ഫെഷന്‍സ്‌ ഒഫ്‌ ആന്‍ ഓപ്പിയം ഈറ്ററില്‍ കൂടി തോമസ്‌ ഡിക്വന്‍സി (1785-1859) ഇംഗ്ലീഷ്‌ ഗദ്യത്തെ കെട്ടുറപ്പുള്ളതാക്കി. വാള്‍ട്ടര്‍ സാവേജലാന്‍ഡര്‍ (1775-1864) പ്രസന്നമധുരമായ ഒരു ശൈലിയുടെ ഉടമയായിരുന്നു. ഷെയ്‌ക്‌സ്‌പിയര്‍ നാടകങ്ങള്‍ക്ക്‌ ഈ എഴുത്തുകാരും കവിയായ സാമുവല്‍ ടേയ്‌ലര്‍ കോളറിഡ്‌ജും (1772-1834) നല്‌കിയ വിമര്‍ശനങ്ങളും പുനരാഖ്യാനങ്ങളും ഒരു പുതിയ സാഹിത്യപ്രസ്ഥാനത്തിന്‌ ജന്മം നല്‌കിയെന്നു പറയാം. കവികളായ ജോണ്‍കീറ്റ്‌സും (1795-1821) പെഴ്‌സി ബൈഷ്‌ഷെല്ലിയും (1792-1822) കോളറിഡ്‌ജും കത്തുകളുടെയും ഉപന്യാസങ്ങളുടെയും രൂപത്തില്‍ മികച്ച കാവ്യമീമാംസാരചനകള്‍ നടത്തിയിട്ടുണ്ട്‌. ഇവയെല്ലാംകൂടി ചേര്‍ന്നപ്പോള്‍ ഇംഗ്ലീഷ്‌ കാവ്യദര്‍ശനത്തില്‍ ഒരു പുതിയ കാഴ്‌ചപ്പാട്‌ ആവിര്‍ഭവിക്കുകതന്നെ ചെയ്‌തു.

നോവല്‍

വിശ്വോത്തരനോവലിസ്റ്റുകളായ ജേന്‍ ആസ്റ്റനും (1775-1818) വാള്‍ടര്‍ സ്‌കോട്ടും (1772-1832) ഈ കാലഘട്ടത്തിലാണ്‌ ആഖ്യായികാലോകത്തെ സമ്പന്നമാക്കിയത്‌. സമകാലീനസമൂഹത്തിലെ ഇടത്തരം കുടുംബങ്ങളുടെ ജീവിതചിത്രണത്തിലൂടെ മനുഷ്യപ്രകൃതിയുടെ വൈവിധ്യവൈചിത്യ്രങ്ങള്‍ പ്രഡ്‌ ആന്‍ഡ്‌ പ്രിജൂഡിസ്‌, സെന്‍സ്‌ ആന്‍ഡ്‌ സെന്‍സിബിലിറ്റി, എമ്മാ എന്നീ നോവലുകളില്‍ ആസ്റ്റന്‍ വിദഗ്‌ധമായി വരച്ചുകാട്ടി. സ്‌കോട്ട്‌ലന്‍ഡുകാരനായ വാള്‍ട്ടര്‍ സ്‌കോട്ടാണ്‌ ഇംഗ്ലീഷിലെ അതികായനായ ചരിത്രാഖ്യായികാകാരന്‍. രാജഭക്തരും ആദര്‍ശസമ്പന്നരും സാഹസികരുമായ നായികാനായകന്മാരെ സൃഷ്‌ടിച്ചുകൊണ്ട്‌ അവരുടെ വീരകഥകളാണ്‌ റൊമാന്റിക്‌ വീക്ഷണഗതിക്കാരനായ സ്‌കോട്ട്‌ അവതരിപ്പിച്ചത്‌.

ഐവാന്‍ഹോ, കെനില്‍വര്‍ത്‌, ക്വിന്‍ടൈന്‍ ഡര്‍വാര്‍ഡ്‌, ടാലിസ്‌മാന്‍, ഹാര്‍ട്ട്‌ ഒഫ്‌ മിഡ്‌ലൊതിയന്‍ എന്നിങ്ങനെ നീളുന്നു അദ്ദേഹത്തിന്റെ നോവലുകളുടെ പട്ടിക. സംഭ്രമജനകമായ ഒരു കഥാവിഷ്‌കരണമെന്ന നിലയില്‍ മേരി വോള്‍സ്റ്റണ്‍ ക്രാഫ്‌റ്റ്‌ ഷെല്ലി(1797-1851)യുടെ ഫ്രാങ്കെന്‍സ്റ്റീന്‍ ഇക്കാലത്ത്‌ പ്രശസ്‌തമായി. തോമസ്‌ പീകോക്‌ (1785-1866), മേറിയ എഡ്‌ജ്‌വര്‍ത്‌ (1767-1849) തുടങ്ങിയവരുടെ നോവലുകളും കൗതുകപ്രദങ്ങള്‍ തന്നെ.

കവിത

വേഡ്‌സ്‌വര്‍ത്തും കോളറിഡ്‌ജുംകൂടി 1798-ല്‍ പ്രസിദ്ധീകരിച്ച ലിറിക്കല്‍ ബാലഡ്‌സ്‌ എന്ന കാവ്യസമാഹാരമാണ്‌ കവിതയില്‍ കാല്‌പനിക നവോത്ഥാനത്തിന്റെ പ്രാരംഭം കുറിച്ചത്‌. ഇതിനുനല്‌കിയ അവതാരികയില്‍ വേഡ്‌സ്‌വര്‍ത്ത്‌ പുതിയ കവിതയുടെ സ്വഭാവം വിശദീകരിക്കുകയും ചെയ്‌തു. കാവ്യഭാഷ സാധാരണക്കാരന്റെ വാമൊഴിയോട്‌ അടുപ്പം പുലര്‍ത്തണമെന്നും കവിതയ്‌ക്ക്‌ പരമ്പരാഗതമായ വൃത്ത നിബന്ധനകള്‍ അപരിത്യാജ്യമല്ലെന്നും ആയിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. പ്രകൃതിയുടെ പ്രരണയ്‌ക്ക്‌ വശംവദനാകുമ്പോഴാണ്‌ മനുഷ്യന്‌ നൈസര്‍ഗിക വിശുദ്ധി കൈവരുന്നതെന്ന്‌ വേഡ്‌സ്‌വര്‍ത്ത്‌ വാദിച്ചു. അദ്ദേഹത്തിന്റെ ലഘുകവനങ്ങളില്‍ ലൂസിഗ്ര, ഡാഫോഡില്‍സ്‌, സോളിറ്ററി റീപ്പര്‍, കുക്കൂ, ടിന്‍ ടേണ്‍ ആബി, ഇന്റിമേഷന്‍സ്‌ ഒഫ്‌ ഇമ്മോര്‍ട്ടാലിറ്റി എന്നിവയും, ദീര്‍ഘരചനകളില്‍ ആത്മകഥാപരവും ദാര്‍ശനിക പ്രധാനവും ആയ എസ്‌കര്‍ഷനും അതിന്റെ ആമുഖമായ പ്രിലൂഡും ശക്തമായ വികാരങ്ങളുടെ അനര്‍ഗളമായ ബഹിര്‍ഗമനങ്ങളാണ്‌.

കോളറിഡ്‌ജ്‌ സ്വന്തം കാവ്യസിദ്ധാന്തങ്ങളെ ബയോഗ്രഫിയ ലിറ്ററേറിയ എന്ന പ്രൗഢഗ്രന്ഥത്തില്‍ നിര്‍ധാരണംചെയ്‌തു; മധ്യയുഗത്തിലെ അന്ധവിശ്വാസങ്ങളില്‍ അധിഷ്‌ഠിതമായ പ്രകൃത്യതീതലോകങ്ങളെയും സര്‍വസ്വതന്ത്രമായ കല്‌പന രചിക്കുന്ന നവീനസ്വര്‍ഗങ്ങളെയും ക്രിസ്റ്റബല്‍, റൈം ഒഫ്‌ ദി ഏന്‍ഷ്യന്റ്‌ മാരിനര്‍, കുബ്‌ളഖാന്‍ എന്നീ ലഘുകാവ്യങ്ങളില്‍ അദ്ദേഹം ആവിഷ്‌കരിച്ചു. കാല്‌പനികതയുടെ സ്വര്‍ഗീയമണ്ഡലങ്ങളിലേക്ക്‌ ഇംഗ്ലീഷ്‌ കവിതയെ ഈ കാലഘട്ടത്തില്‍ ഉയര്‍ത്തിയത്‌ അല്‌പായുസ്സുക്കളായിപ്പോയ മൂന്ന്‌ പ്രതിഭാശാലികളാണ്‌-ബൈറണ്‍ പ്രഭുവും (1788-1824) ഷെല്ലിയും കീറ്റ്‌സും. ജീവിച്ചിരുന്നകാലത്ത്‌ ഏറ്റവും പ്രശസ്‌തനായത്‌ ബൈറണാണ്‌; അദ്ദേഹത്തിന്റെ ചൈല്‍ഡ്‌ ഹാരോള്‍ഡ്‌സ്‌ പില്‍ഗ്രിമേജിനും, ഡോണ്‍ജുവാനും, കേനിനും ഉള്ള ലാളിത്യവും വര്‍ണശമ്പളിമയും നിരതിശായിയായിത്തന്നെ വര്‍ത്തിക്കുന്നു. ആധുനികവിമര്‍ശകദൃഷ്‌ടിയില്‍ ബൈറണ്‍ കവിത ആഖ്യാനപരവും ക്ലാസ്സിസിസ്റ്റുമാണ്‌; വേണ്ടത്ര റൊമാന്റിക്കല്ല. ഇംഗ്ലീഷിന്റെ സൗന്ദര്യത്തെയും സംഗീതത്തെയും അദ്‌ഭുതാവഹമായ രീതിയില്‍ കണ്ടെത്തി അവയെ സജീവമായി അനുവാചകരിലേക്ക്‌ പകര്‍ന്ന കവിതകളുടെ വിധാതാക്കളാണ്‌ ഷെല്ലിയും കീറ്റ്‌സും. ഷെല്ലിയുടെ കാവ്യബിംബങ്ങള്‍ സൂക്ഷ്‌മങ്ങളും ചിന്തോജ്ജ്വലങ്ങളുമാണ്‌; കീറ്റ്‌സിന്റേതാകട്ടെ, രസനാദവര്‍ണസ്‌പര്‍ശഗന്ധനിഷ്‌ഠങ്ങളായ ഇന്ദ്രിയാനുഭൂതികളെ സംവേദിക്കുന്നവയും. ഓഡ്‌ ടു ദി വെസ്റ്റ്‌ വിന്‍ഡ്‌, സ്‌കൈലാര്‍ക്ക്‌, ഹിം ടു ഇന്റലക്‌ച്വല്‍ ബ്യൂട്ടി തുടങ്ങിയ ലഘുകവനങ്ങളും കീറ്റ്‌സിന്റെ ചരമത്തില്‍ രചിച്ച അഡൊണേ എന്ന വിലാപകാവ്യവും റിവോള്‍ട്‌ ഒഫ്‌ ഇസ്‌ലാം, പ്രാമിത്ത്യുസ്‌ അണ്‍ബൗണ്‍ഡ്‌ തുടങ്ങിയ ദീര്‍ഘകവനങ്ങളും ചെന്‍ചി എന്ന കാവ്യനാടകവും ആണ്‌ ഷെല്ലിയുടെ പ്രശസ്‌തിക്കുള്ള അടിസ്ഥാനസ്‌തംഭങ്ങള്‍. കീറ്റ്‌സിന്റെ അമൂല്യ സംഭാവനകളില്‍ ഓഡ്‌ ടു ആട്ടം, ഓഡ്‌ ടു എ നൈറ്റിംഗേല്‍, ഓഡ്‌ ഓണ്‍ എ ഗ്രീഷിയന്‍ ഏണ്‍, എന്‍ഡിമിയണ്‍, ഹൈപീരിയണ്‍, സെയിന്റ്‌ ആഗ്നസ്‌ ഈവ്‌, ലാമിയ തുടങ്ങിയവയും മികച്ച കുറെ ഗീതകങ്ങളും ഉള്‍പ്പെടുന്നു.

വേഡ്‌സ്‌വര്‍ത്തിനെയും കോളറിഡ്‌ജിനെയും ഷെല്ലിയെയും കീറ്റ്‌സിനെയും അതിശയിക്കുന്ന പ്രതിഭാധനന്മാര്‍ റൊമാന്റിക്‌ കവിതയില്‍ വിശ്വസാഹിത്യത്തില്‍ത്തന്നെയുണ്ടോ എന്ന്‌ സംശയമാണ്‌. വേഡ്‌സ്‌വര്‍ത്തിനോടൊപ്പം കാവ്യലോകത്തില്‍ കടന്ന റോബര്‍ട്‌ സതേ (1774-1843) പരിമിതവിഭവനായിരുന്നു. ഗാനാത്മകകവനങ്ങള്‍ രചിച്ച തോമസ്‌ മൂര്‍ (1779-1852), തോമസ്‌ ഹുഡ്‌ (1799-1845), ജോര്‍ജ്‌ ഡാര്‍ലി (1795-1846), ലീ ഹണ്ട്‌ (1784-1869), ജോണ്‍ ക്ലെയര്‍ (1793-1864), തോമസ്‌ ക്യാംപ്‌ബല്‍ (1777-1844), സാമുവല്‍ റോജേഴ്‌സ്‌ (1763-1855) തുടങ്ങിയവരും ശരാശരികവികളെന്ന നിലയില്‍ സ്‌മരണാര്‍ഹരാണ്‌.

വിക്‌റ്റോറിയന്‍ കാലഘട്ടം

വിക്‌ടോറിയാറാണി (18191901) സിംഹാസനാരൂഢയായത്‌ 1837-ലാണെങ്കിലും 1832 മുതല്‍ അവരുടെ മരണംവരെയുള്ള കാലത്തെയാണ്‌ വിക്‌ടോറിയന്‍ കാലഘട്ടം എന്ന്‌ വിശേഷിപ്പിച്ചുവരുന്നത്‌. ഈ ഘട്ടത്തില്‍ ബ്രിട്ടീഷ്‌ സാമ്രാജ്യത്തില്‍ സൂര്യന്‍ അസ്‌തമിക്കുകയില്ലെന്ന പ്രശസ്‌തി പരന്നു; വമ്പിച്ച സാമ്പത്തികപുരോഗതി വളര്‍ത്തിയ ശുഭപ്രതീക്ഷയും ശാസ്‌ത്രത്തോട്‌ ഏറ്റുമുട്ടിയ മതത്തിന്റെ ദുര്‍ബലമായ്‌ക്കൊണ്ടിരുന്ന പടഹധ്വനിയും മെച്ചപ്പെട്ട സാമൂഹ്യ വ്യവസ്ഥിതിക്കുവേണ്ടിയുള്ള ജനങ്ങളുടെ മുന്നേറ്റങ്ങളും ഈ കാലഘട്ടത്തില്‍ മറ്റെല്ലാ ഭൗതികവും ധൈഷണികവും ആയ ജീവിതമേഖലകളിലുമെന്നപോലെ സാഹിത്യത്തിലും പ്രതിഫലിച്ചു. നാനാപ്രകാരേണ ഇംഗ്ലീഷ്‌ സാഹിത്യം ഈ കാലത്ത്‌ അഗാധവും വ്യാപകവുമായിത്തീര്‍ന്നു.

കവിത

പത്തൊമ്പതാം ശ.-ത്തിന്റെ ഉത്തരാര്‍ധത്തില്‍ കാവ്യമണ്ഡലത്തില്‍ സുപ്രതിഷ്‌ഠിതരായിത്തീര്‍ന്ന പ്രഗല്‌ഭമതികളായിരുന്നു ആല്‍ഫ്രഡ്‌ ടെന്നിസണും (1809-92) റോബര്‍ട്‌ ബ്രൗണിങ്ങും (1812-89), മാത്യു ആര്‍ണോള്‍ഡും (1822-88). ശബ്‌ദസുന്ദരമായ ടെന്നിസണ്‍ കാലഘട്ടത്തിന്റെ മിക്ക പ്രവണതകള്‍ക്കും ഈ ത്രിമൂര്‍ത്തികള്‍ രൂപം നല്‌കി; ഷെല്ലിയുടെയും കീറ്റ്‌സിന്റെയും റൊമാന്റിക്‌പാരമ്പര്യം നിലനിര്‍ത്തുകയും ചെയ്‌തു. സ്‌പെന്‍സറിന്റെ കവിതകളെപ്പോലെ ടെന്നിസന്റേതും ചിത്രവര്‍ണോജ്ജ്വലങ്ങളായിരുന്നു. ഐഡില്‍സ്‌ ഒഫ്‌ ദി കിങ്‌, ഈനോക്‌ ആര്‍ഡന്‍, ഇന്‍ മെമ്മോറിയം, യുലിസസ്‌, മോര്‍ട്‌ഡ്‌ ആര്‍തര്‍, ലോട്ടസ്‌ ഈറ്റേഴ്‌സ്‌ എന്നിങ്ങനെ നിരവധി സുന്ദരകവനങ്ങളുണ്ട്‌ അദ്ദേഹത്തിന്റെതായി. ശക്തമായ ശുഭാപ്‌തി വിശ്വാസത്തിന്റെയും ഉദാരമായ സ്‌നേഹത്തിന്റെയും ഗായകനായിരുന്നു ബ്രൗണിങ്‌; പൗരുഷവും ഊര്‍ജസ്വലതയുമുള്ള അദ്ദേഹത്തിന്റെ ശൈലിയാകട്ടെ ഗാനാത്മകവും. നാടകീയ സ്വഗതാഖ്യാനമെന്ന കാവ്യരൂപത്തെ അദ്ദേഹം ഫലപ്രദമായി പരിപോഷിപ്പിച്ചു. മെന്‍ ആന്‍ഡ്‌ വിമന്‍, ഡ്രാമാറ്റിക്‌ പേഴ്‌സണേ, റിങ്‌ ആന്‍ഡ്‌ ദി ബുക്ക്‌ എന്നിവയാണ്‌ ബ്രൗണിങ്ങിന്റെ മുഖ്യകവിതാസമാഹാരങ്ങള്‍. റാബി ബെന്‍ എസ്ര, പിപ്പാപാസസ്‌, ആന്‍ഡ്രിയാഡെല്‍ സാര്‍ടോ തുടങ്ങിയ നാടകീയ സ്വഗതഗീതങ്ങള്‍ അദ്ദേഹത്തിന്റെ യശസ്‌തംഭങ്ങളായി നിലകൊള്ളുന്നു. ബ്രൗണിങ്ങിന്റെ പത്‌നി എലിസബത്ത്‌ ബാരറ്റ്‌ ബ്രൗണിങ്ങും (1806-61) ഒരു അനുഗൃഹീത കവയിത്രി ആയിരുന്നു. ആര്‍ണോല്‍ഡിന്റെ സോറാബ്‌ ആന്‍ഡ്‌ റസ്റ്റം, സ്‌കോളര്‍ജിപ്‌സി, പോര്‍സേക്കന്‍ മെര്‍മന്‍ എന്നിവയില്‍ ക്ലാസ്സിസിസത്തിന്റെയും റൊമാന്റിസിസത്തിന്റെയും ആരോഗ്യകരമായ സമന്വയം ദൃശ്യമാണ്‌. ആര്‍ണള്‍ഡിന്റെ സുഹൃത്തായ ആര്‍തര്‍ ക്ലൗവും (1819-61) വാസനാസമ്പന്നനായ ഒരു കവിയായിരുന്നു.

ഡാന്റെ ഗബ്രിയേല്‍ റോസറ്റി(1828-82)യും വില്യം മോറിസും (1834-96) കൂടി നൂറ്റാണ്ടിന്റെ മധ്യകാലത്തോടടുപ്പിച്ച്‌ ഫ്രീ റാഫേലിസ്റ്റ്‌ (Free Raphaelist) പ്രസ്ഥാനമെന്ന ഒരു കാവ്യശാഖയ്‌ക്ക്‌ രൂപംനല്‌കി. ആള്‍ജര്‍നോണ്‍ ചാള്‍സ്‌ സ്വിന്‍ബേണും (1737-1909) ഈ പ്രസ്ഥാനത്തെ പോഷിപ്പിച്ചു. റോസറ്റിയുടെ ബ്‌ളസഡ്‌ ഡാമോസല്‍, മോറിസ്സിന്റെ ഹേസ്റ്റാക്‌ ഇന്‍ ദി ഫ്‌ളഡ്‌, സ്വിന്‍ബേണിന്റെ അറ്റ്‌ലാന്റാ തുടങ്ങിയവയാണ്‌ ഈ പ്രസ്ഥാനത്തില്‍പ്പെട്ട മുഖ്യകവനങ്ങള്‍. ഓമര്‍ഖയ്യാമിന്റെ റൂബായിയത്തിന്‌ എഡ്വേര്‍ഡ്‌ ഫിറ്റ്‌സ്‌ജറാള്‍ഡ്‌ (1809-83) നല്‌കിയ പരിഭാഷയും എഡ്വിന്‍ ആര്‍നോള്‍ഡ്‌ (1832-1904) രചിച്ച ബുദ്ധജീവിതകഥയും (ലൈറ്റ്‌ ഒഫ്‌ ഏഷ്യ) ഇംഗ്ലീഷ്‌ കാവ്യചക്രവാളത്തെ പൗരസ്‌ത്യമേഖലകളിലേക്ക്‌ വികസിപ്പിച്ചു. ഡി.ജി.റോസറ്റിയുടെ സഹോദരിയായ ക്രിസ്റ്റീനാ റോസ്റ്റിയും (1830-94) കവന്ററി പാറ്റ്‌മോറും (1823-96) ആലീസ്‌ മെയ്‌നലും (1847-1922) ജോണ്‍ ഹെന്‌റി ന്യൂമാനും (1801-90) തികച്ചും ആധ്യാത്മികസ്വഭാവമുള്ള കവിതകളാണ്‌ രചിച്ചത്‌. പത്തൊമ്പതാം ശ.-ത്തിന്റെ അന്ത്യമാകുമ്പോഴേക്കും കവിതയുടെ സ്വഭാവത്തിനുതന്നെ ചില മാറ്റങ്ങള്‍ അനുഭവപ്പെടുന്നതായി കാണാം. എ.ഇ. ഹൗസ്‌മാന്റെയും (1859-1936) ജെറാള്‍ഡ്‌ മാന്‍ലി ഹോപ്‌കിന്‍സിന്റെയും (1844-99) രചനകള്‍ ഇത്‌ വ്യക്തമാക്കുന്നു. വില്യം ഏണസ്റ്റ്‌ ഹെന്‍ലി (1849-1903), ആര്‍.എല്‍.സ്റ്റീവന്‍സണ്‍ (1850-94), ഓസ്‌കാര്‍ വൈല്‍ഡ്‌ (1854-1900), ലൂയി കരോള്‍ (1832-98), എഡ്വേര്‍ഡ്‌ ലിയര്‍ (1812-88) എന്നിവരും ഇംഗ്ലീഷ്‌ കവിതയ്‌ക്ക്‌ ഗണ്യമായ സംഭാവനകള്‍ ചെയ്‌തിട്ടുണ്ട്‌.

നോവല്‍

ഇംഗ്ലീഷ്‌ നോവലിന്റെ വസന്തര്‍ത്തുവായിരുന്നു വിക്‌ടോറിയന്‍ യുഗം. സ്വന്തം ജീവിതാനുഭവങ്ങളെ പ്രതിബിംബിപ്പിക്കുന്ന വികാരസുന്ദരമായ സുദീര്‍ഘാഖ്യാനങ്ങള്‍ വിതരണഗ്രന്ഥശാലകളില്‍നിന്ന്‌ വായിക്കുവാന്‍ ഉത്സുകരായ ഇടത്തരക്കാരുടെ സംഖ്യയും ഈ കാലത്ത്‌ വര്‍ധിച്ചുവന്നു.

വിക്‌ടോറിയന്‍ നോവല്‍സാഹിത്യചരിത്രത്തെ പൊതുവേ മൂന്നു ഘട്ടങ്ങളായി തിരിക്കാറുണ്ട്‌. ആദ്യദശയില്‍പ്പെട്ട പ്രതിഭാശാലികളായിരുന്നു വില്യം മേക്‌പീസ്‌ താക്കറെ (1811-63), ചാള്‍സ്‌ ഡിക്കന്‍സ്‌ (1812-70) എന്നിവര്‍. വാനിറ്റി ഫെയറില്‍ താക്കറെ മാതൃകയാക്കിയത്‌ ഹെന്‌റി ഫീല്‍ഡിങ്ങിന്റെ (1707-54) വ്യാപകമായ സമൂഹപശ്ചാത്തലമായിരുന്നു. കച്ചീരിലും പുഞ്ചിരിയിലും കുതിര്‍ന്ന പ്രതിജനഭിന്നമായ മനുഷ്യജീവിതത്തെയാണ്‌ വൈകാരികതീവ്രതയോടെ പിക്‌ വിക്‌ പേപ്പേഴ്‌സ്‌, ഡേവിഡ്‌ കോപ്പര്‍ഫീല്‍ഡ്‌, ഒളിവര്‍ ട്വിസ്റ്റ്‌, ടേല്‍ ഒഫ്‌ ടൂ സിറ്റീസ്‌ തുടങ്ങിയവയില്‍ ഡിക്കന്‍സ്‌ വരച്ചുകാട്ടിയത്‌. എമിലിബ്രാണ്ടിയുടെ (1818-48) വുതറിങ്‌ ഹൈറ്റ്‌സും അവരുടെ സഹോദരി ചാര്‍ലറ്റ്‌ ബ്രാണ്ടി(1816-55)യുടെ ജെയിന്‍ അയറും കരുത്തുറ്റ നോവലുകളാണ്‌.

മനുഷ്യന്റെ ധാര്‍മികപ്രശ്‌നങ്ങളെ അപഗ്രഥിക്കാന്‍ ശ്രമിച്ച ജോര്‍ജ്‌ എലിയട്ട്‌ (1819-80) മിഡില്‍ മാര്‍ച്ച്‌, മില്‍ ഓണ്‍ ദി ഫേളോസ്‌ തുടങ്ങിയ കഥകള്‍ രചിച്ച്‌ പ്രശസ്‌തി നേടി. ജോര്‍ജ്‌ മെരിഡിത്തിന്റെ (1828-1909) ഇഗോയിസ്റ്റ്‌, സാമുവല്‍ ബട്‌ലറുടെ (1835-1902) എറിവേണ്‍ തുടങ്ങിയവ ആക്ഷേപഹാസ്യരചനകളില്‍പ്പെടുന്നു.

ഒടുവിലത്തെ ഘട്ടത്തിലെ ഏറ്റവും ശക്തിമാനായ നോവലിസ്റ്റ്‌ തോമസ്‌ ഹാര്‍ഡി (1840-1928) ആണ്‌. വെസക്‌സ്‌ എന്ന ഭൂവിഭാഗത്തിന്റെ പശ്ചാത്തലത്തില്‍ വേദനിക്കുന്ന നിരവധി ഗ്രാമീണാത്മാക്കളെ വിക്‌ടോറിയന്‍ ഘട്ടത്തിന്റെ അന്ത്യത്തില്‍വന്നു ചേര്‍ന്ന വിഷാദാത്മകതയുടെയും മോഹഭംഗങ്ങളുടെയും പ്രതീകമായി ഹാര്‍ഡി അവതരിപ്പിച്ചു. റിട്ടേണ്‍ ഒഫ്‌ ദി നേറ്റീവ്‌, ടെസ്‌ ഒഫ്‌ ദി ഡുര്‍ബര്‍വില്ലീസ്‌, ജൂഡ്‌ ദി ഒബ്‌സ്‌ക്യൂര്‍ തുടങ്ങിയവ സാഹചര്യങ്ങളുടെ സമ്മര്‍ദങ്ങളാല്‍ ഞെരിഞ്ഞമരുന്ന നിസ്സഹായരുടെ ജീവിതകഥകളാണ്‌.

വിക്‌ടോറിയന്‍ കാലഘട്ടത്തിലെ അറിയപ്പെടുന്ന മറ്റു നോവലിസ്റ്റുകളാണ്‌ ചാള്‍സ്‌ കിങ്‌സ്‌ലി (1810-75), ചാള്‍സ്‌ റീഡ്‌ (1814-84), ബഞ്ചമിന്‍ ഡിസ്‌റേലി (1804-81), എലിസബത്ത്‌ ഗാസ്‌കന്‍ (1810-65), ആന്റണി ട്രാല്ലോപ്‌ (1815-82), എഡ്വേര്‍ഡ്‌ ബുള്‍വര്‍ ലിറ്റില്‍ ടണ്‍ (1803-73), ആര്‍.എല്‍. സ്റ്റീവന്‍സണ്‍ (1850-94) തുടങ്ങിയവര്‍.

ഇംഗ്ലീഷില്‍ അപസര്‍പ്പകകഥകള്‍ക്ക്‌ തുടക്കം കുറിച്ചത്‌ ജോണ്‍ വില്‍കിസ്‌ (1727-97) ആണെന്ന്‌ പറയപ്പെടുന്നു. പില്‌ക്കാലത്ത്‌ ആര്‍തര്‍ കോനന്‍ഡൊയ്‌ല്‍ (1859-1930) ആണ്‌ പ്രധാനമായും ഷെര്‍ലോക്‌ ഹോംസ്‌ എന്ന തന്റെ അനശ്വരകഥാപാത്രത്തിലൂടെ ഈ ശാഖയെ പുഷ്‌ടിപ്പെടുത്തിയത്‌. ഇംഗ്ലീഷില്‍ ചെറുകഥകള്‍ രൂപംകൊണ്ടതും വിക്‌ടോറിയന്‍ കാലഘട്ടത്തിലാണ്‌.

നാടകം

നോവല്‍പ്രസ്ഥാനം തളിരണിഞ്ഞ്‌ പുഷ്‌പിച്ച്‌ ഫലപുഷ്‌കലമായിത്തീരുന്ന ദൃശ്യത്തിന്‌ സാക്ഷ്യം വഹിച്ച വിക്‌ടോറിയന്‍യുഗം ഇംഗ്ലീഷ്‌ നാടകശാഖ പൊതുവേ മുരടിച്ചുനിന്ന ഒരു അവസ്ഥയാണ്‌ കാഴ്‌ചവച്ചത്‌. ബ്രൗണിങ്ങിന്റെ സ്റ്റാഫോര്‍ഡും, ആര്‍.എച്ച്‌ ഹോണിന്റെ (1808-84) ഡെത്ത്‌ ഒഫ്‌ മാര്‍ലോവും പദ്യത്തിലായിരുന്നു; അവ രംഗത്ത്‌ ശോഭിച്ചതുമില്ല. നാടകരചനയില്‍ കൈവച്ച ടോംടെലര്‍ (1817-80), തോമസ്‌ റോബര്‍ട്ട്‌സണ്‍ (1829-71) തുടങ്ങിയവരും പരാജയത്തിന്റെ കയ്‌പാണ്‌ അനുഭവിച്ചത്‌. 19-ാം ശ.-ത്തിന്റെ അവസാനത്തോടുകൂടി നാടകത്തിന്‌ പുതുജീവന്‍ നല്‌കാന്‍ ഐറിഷ്‌ സാഹിത്യകാരനായ ഓസ്‌കാര്‍ വൈല്‍ഡ്‌ (1854-1900) രംഗത്തു വന്നതോടുകൂടി സ്ഥിതിഗതികള്‍ മെച്ചപ്പെടാന്‍ തുടങ്ങി. ലേഡി വിന്‍ടര്‍ മീര്‍ഫ്‌ ഫാനും വുമണ്‍ ഒഫ്‌ നോ ഇംപോര്‍ടന്‍സും ഇംപോര്‍ടന്‍സ്‌ ഒഫ്‌ ബീയിങ്‌ ഏണസ്റ്റും ഇംഗ്ലീഷ്‌ നാടകവേദിയെ സജീവമാക്കി. വൈല്‍ഡിനോടൊത്ത്‌ ഈ നാടകപുനരുത്ഥാനത്തിന്‌ ആര്‍തര്‍ പിനോറോ (1855-1934)നും നേതൃത്വം വഹിച്ചു. ഇവരെല്ലാംകൂടിയാണ്‌ ബര്‍ണാര്‍ഡ്‌ ഷായുടെ ആഗമനത്തിന്‌ വഴിതെളിച്ചതെന്നു പറയാം.

ചരിത്രം, ജീവചരിത്രം, വിമര്‍ശനം

മികച്ച ഗദ്യകാരന്മാരെന്നനിലയില്‍ ഇംഗ്ലണ്ടിന്റെ ചരിത്രമെഴുതിയ മെക്കാളെപ്രഭു (1800-59), ഫ്രഞ്ച്‌ വിപ്ലവചരിത്രമെഴുതിയ തോമസ്‌ കാര്‍ലൈല്‍ (1795-1881), കള്‍ചര്‍ ആന്‍ഡ്‌ ആനാര്‍ക്കി രചിച്ച മാത്യു ആര്‍ണള്‍ഡ്‌, ഐഡിയ ഒഫ്‌ എ യൂണിവേഴ്‌സിറ്റിയുടെ കര്‍ത്താവായ കാര്‍ഡിനല്‍ ന്യൂമാന്‍ (1801-90), അണ്‍ടു ദിസ്‌ ലാസ്റ്റ്‌ എഴുതിയ ഡോണ്‍ റസ്‌കിന്‍ (1819-1900), ആദര്‍ശജീവിതകഥാരചനയെന്ന്‌ എക്കാലവും എച്ചിപ്പോരുന്ന വിക്‌ടോറിയയുടെ ജീവചരിത്രം രചിച്ച ലിട്ടണ്‍ സ്റ്റ്രാച്ചി (1880-1932) തുടങ്ങിയവര്‍ സാഹിത്യലോകത്തില്‍ പുതിയ വാതായനങ്ങള്‍ തുറന്നു. ഇംഗ്ലണ്ടിലെ എന്നല്ല, ലോകത്തെമ്പാടുമുള്ള ചിന്തകരെ ആകമാനം വിക്ഷോഭിപ്പിച്ച ഒരു മഹത്‌ ഗ്രന്ഥമാണ്‌ ചാള്‍സ്‌ ഡാര്‍വിന്റെ (1809-82) ഒറിജിന്‍ ഒഫ്‌ സ്‌പീഷീസ്‌. ന്യൂമാന്‍ ഉള്‍പ്പെടെ ഓക്‌സ്‌ഫഡ്‌ പ്രസ്ഥാനത്തില്‍പ്പെട്ട ചിന്തകര്‍ ഇതിന്റെ പ്രസിദ്ധീകരണത്തിന്‌ മുമ്പുതന്നെ വിശ്വാസത്തെ പരിരക്ഷിക്കുന്നതിനായി കത്തോലിക്കാമതത്തെ സമാശ്ലേഷിച്ചു കഴിഞ്ഞിരുന്നു. ശാസ്‌ത്രചിന്തയുടെ വക്താവായി ഇക്കാലത്ത്‌ തോമസ്‌ ഹക്‌സിലിയും (1825-90) രംഗത്തു വന്നു. സാമ്പത്തിക സാമൂഹിക രംഗങ്ങളില്‍ നൂതനചിന്താധാരകള്‍ പ്രചരിപ്പിക്കുവാന്‍ ഇതിന്‌ മുമ്പുതന്നെ ജെറമി ബന്താമിനും (1848-82) ജോണ്‍സ്റ്റുവര്‍ട്ട്‌ മില്ലിനും (1806-73) കഴിഞ്ഞിരുന്നു. ഇവരുടെയും മറ്റു ചിന്തകരുടെയും പ്രബന്ധങ്ങള്‍ ശുദ്ധ സാഹിത്യത്തിന്റെ മേഖലയില്‍ പരിഗണിക്കപ്പെട്ടുവരാറില്ല.

ആധുനികസാഹിത്യവിമര്‍ശനസരണിയുടെ പിതാവ്‌ എന്ന ബഹുമതി നല്‌കപ്പെട്ടിരിക്കുന്ന മാത്യു ആര്‍ണോള്‍ഡ്‌ വിക്‌ടോറിയന്‍ കാലഘട്ടത്തിലെ ഒരു ബഹുമുഖപ്രതിഭയാണ്‌. സാഹിത്യം ജീവിതവ്യാഖ്യാനമാണെന്നും ധര്‍മവിരുദ്ധമായ സാഹിത്യം ജീവിതവിരുദ്ധമാണന്നും അദ്ദേഹം സമര്‍ഥിച്ചു; എന്നാല്‍ ധര്‍മപരിഗണനസൗന്ദര്യാരാധനയെ വികലമാക്കുന്നതിനോട്‌ ആര്‍ണോള്‍ഡ്‌ യോജിച്ചില്ല. റസ്‌കിന്‍ ശുദ്ധധര്‍മപക്ഷപാതിയായിരുന്നു; വാള്‍ടര്‍ പേറ്ററും (1839-94) ഓസ്‌കാര്‍ വൈല്‍ഡും ശുദ്ധകലാവാദികളും. ഈ കാലഘട്ടത്തിന്റെ അന്ത്യമായപ്പോഴേക്കും സാഹിത്യം ക്രമേണ ശുദ്ധറൊമാന്റിസിസത്തില്‍നിന്ന്‌ റിയലിസത്തിലേക്കും അവിടെ നിന്ന്‌ സിംബോളിസത്തിലേക്കും നീങ്ങിക്കൊണ്ടിരിക്കുന്ന കാഴ്‌ചയാണ്‌ ദൃശ്യമാകുന്നത്‌.

ഇരുപതാം നൂറ്റാണ്ട്‌

സാഹിത്യത്തിന്റെ ആന്തരികചൈതന്യത്തില്‍ അനുഭവപ്പെട്ട വ്യതിയാനപ്രവണത വിശകലനം ചെയ്‌തു നോക്കിയാല്‍ വിക്‌ടോറിയന്‍യുഗം 1890-നടുത്ത്‌ അവസാനിച്ചതായും നൂതനമായ ഒരു ഘട്ടം അതോടുകൂടി ആരംഭിച്ചതായും കാണാം. സിഗ്മണ്‍ഡ്‌ ഫ്രായ്‌ഡിന്റെയും (1856-1939) കാള്‍ ഗുസ്‌താഫ്‌ യുങ്ങിന്റെയും (1875-1961) ഹെന്‌റി ബര്‍ഗ്‌ സോണിന്റെയും (1859-1941) കാറല്‍ മാര്‍ക്‌സിന്റെയും (1818-83) ദര്‍ശനങ്ങള്‍, റഷ്യന്‍വിപ്ലവം, രണ്ടു ലോകയുദ്ധങ്ങള്‍, സാങ്കേതികവിജ്ഞാനത്തിന്റെ വികാസം, യുദ്ധാനന്തര യൂറോപ്പിന്റെ മോഹഭംഗങ്ങള്‍, നൂതനസാംസ്‌കാരികപ്രവണതകളുടെ ആവിര്‍ഭാവം, ജീവിതദര്‍ശനങ്ങളില്‍ സാകല്യേന വന്ന പരിവര്‍ത്തനം തുടങ്ങി സൂക്ഷ്‌മവിചിന്തനത്തിന്‌ വിധേയമാക്കേണ്ട വിവിധ ഘടകങ്ങളുണ്ട്‌, ഇരുപതാം നൂറ്റാണ്ടിലെ സാഹിത്യത്തെക്കുറിച്ച്‌ പഠിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതായി.

മൂല്യനിര്‍ണയനപ്രക്രിയയില്‍ പ്രാധാന്യം സമൂഹത്തില്‍നിന്ന്‌ വ്യക്തിയിലേക്ക്‌ സംക്രമിച്ചു എന്നതാണ്‌ ഈ നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ കാണാനിടവരുന്ന മുഖ്യസവിശേഷത. എച്ച്‌.ജി. വെല്‍സിന്റെ (1866-1946) കിപ്‌സിനെയും മി. പോളിയെയും ആര്‍ണോള്‍ഡ്‌ ബന്നറ്റിന്റെ (1867-1931) അഞ്ചു പട്ടണങ്ങളിലെ അന്തേവാസികളെയും സാഹിത്യസൃഷ്‌ടികളിലെ കഥാപാത്രങ്ങളെന്നനിലയില്‍ അതുവരെയുള്ള എഴുത്തുകാരാരെങ്കിലും സങ്കല്‌പിക്കുകപോലുമുണ്ടാകുമായിരുന്നോ എന്ന്‌, സംശയിക്കണം.

കവിത

ഈ നൂറ്റാണ്ടിലെ ആദ്യ ദശകങ്ങളിലെ കവിതകള്‍ കാല്‌പനികതയുടെ അവശേഷിച്ച അംശങ്ങളില്‍ അഭയം കണ്ടെത്തി അലംഭാവം പൂണ്ടിരുന്നതേ ഉള്ളൂ. ബ്രിട്ടീഷ്‌ സാമ്രാജ്യത്തിന്റെ സ്‌തുതിപാഠകരായിരുന്നു റുഡ്‌യാര്‍ഡ്‌ ക്ലിപിങ്ങും (1865-1936) വില്യം പാട്‌സണും (1858-1935). റോബര്‍ട്ട്‌ ബ്രിഡ്‌ജസിന്റെ എ ടെസ്റ്റമെന്റ്‌ ഒഫ്‌ ബ്യൂട്ടിക്കും ഹാര്‍ഡിയുടെ ഡൈനാസ്റ്റ്‌സിനും നൂതനമായ അനുഭൂതികളോ രചനാപദ്ധതികളോ കാഴ്‌ചവയ്‌ക്കാനുണ്ടായിരുന്നില്ല. ആല്‍ഫ്രഡ്‌ ഹൗസ്‌മാന്റെ (1859-1936) സ്വരം ഇക്കൂട്ടത്തില്‍ ശ്രദ്ധിക്കപ്പെടേണ്ടതാണ്‌ എന്ന്‌ ചില വിമര്‍ശകര്‍ക്ക്‌ അഭിപ്രായമുണ്ട്‌. വാള്‍ടര്‍ ഡി ലാമര്‍ (1873-1956), ജോണ്‍ യെമസ്‌ഫീല്‍ഡ്‌ (1868-1967), എഡ്വേര്‍ഡ്‌ തോമസ്‌ (1878-1917), ഡബ്‌ളിയു. എച്ച്‌. ഡേവിസ്‌ (1871-1940), ലൂയി മക്‌നീസ്‌ (1907-63), സെസില്‍ഡേ ലൂയിസ്‌ (1904- ), ഡിലന്‍ തോമസ്‌ (1914-53), റൂപെര്‍ട്ട്‌ ബ്രൂക്‌ (1887-1915), വില്‍ഫ്രഡ്‌ ഓയെന്‍ (1893-1918), റോയ്‌ ക്യാംപ്‌ബെല്‍ (1902-57). ജോര്‍ജ്‌ ബാര്‍ക്കര്‍ (1913-), എഡ്വിന്‍മുയിര്‍ (1887-1939) തുടങ്ങിയ ഇരുപതാം നൂറ്റാണ്ടിലെ ഇംഗ്ലീഷ്‌ കവികള്‍ മിക്കവരും വാസനാസമ്പന്നരായിരുന്നെങ്കിലും പ്രതിഭാശാലികളായിരുന്നില്ല എന്ന വിലയിരുത്തലിനാണ്‌ വിധേയരായിരിക്കുന്നത്‌. ബ്രൂക്കും ഓയെനും "യുദ്ധകവി'കളെന്നനിലയില്‍ സ്‌മരണീയരായി. ഡി.എച്ച്‌. ലോറന്‍സ്‌ (1885-1930) കവിയെന്നതിലുപരി നോവലിസ്റ്റ്‌ എന്ന നിലയിലാണ്‌ ശ്രദ്ധിക്കപ്പെടുന്നത്‌. ഭക്തിഭാവനിര്‍ഭരങ്ങളായ കവിതകളാണ്‌ ഫ്രാന്‍സിസ്‌ തോംസന്റേത്‌ (1859-1907). റിച്ചാര്‍ഡ്‌ ആള്‍ഡിങ്‌ടണും (1897-1965) എഡിത്ത്‌ സിറ്റ്‌വെല്ലും (1887-1964) ഉചിത ബിംബങ്ങളുടെ വിദഗ്‌ധ സംവിധാനം മുഖേന കവിതയെ ധ്വനിപ്രധാനമാക്കാന്‍ ശ്രദ്ധിച്ചു; എന്നാല്‍ ഇംഗ്ലീഷ്‌ കാവ്യശാഖയെ മഹത്തരവും സമ്പന്നവുമാക്കാന്‍ കഴിഞ്ഞത്‌ ഡബ്ലിയു. ബി.യേറ്റ്‌സ്‌ (1865-1939), ടി.എസ്‌. എലിയട്ട്‌ (1888-1964), എസ്രാ പൗണ്ട്‌ (1885-1973) എന്നീ കവികള്‍ക്കായിരുന്നു. ഐറിഷ്‌ കവിയായ യേറ്റ്‌സ്‌ കവിതയെ മൗലികവും ബിംബാത്മകവുമാക്കി. ജീവിതത്തിന്റെ അമേയതകള്‍ക്കും അലൗകിക ലാവണ്യങ്ങള്‍ക്കും സൂക്ഷ്‌മാനുഭൂതികള്‍ക്കും കാവ്യരൂപം നല്‌കിയ യേറ്റ്‌സ്‌ കവിതയില്‍ സിംബോളിസത്തിന്റെ പ്രസക്തി എന്താണെന്ന്‌ കാണിച്ചു. എസ്രാ പൗണ്ടിന്റെ കാന്‍ റോസ്‌ എന്ന മഹാകാവ്യത്തില്‍ ധൈഷണികവും വൈജ്ഞാനികവും വൈകാരികവും ആയ അനുഭൂതികളെ ശിഥിലബിംബങ്ങളില്‍ സമുദ്‌ഗ്രഥിക്കാനുള്ള വിജയകരമായ യത്‌നമാണ്‌ കാണുന്നത്‌. ഒന്നാംലോകയുദ്ധത്തിനുശേഷം വന്ന മോഹഭംഗത്തിന്റെയും നൈരാശ്യത്തിന്റെയും മുരടിപ്പുകളുടെയും കാര്‍ക്കശ്യത്തെ ടി.എസ്‌. എലിയട്ട്‌ ആവിഷ്‌കരിച്ചു. ആധുനികവും അത്യാധുനികവുമായ കവിതാസരണിക്ക്‌ ലോകമെമ്പാടും ഒരു വിശാലസരണി ഒരുക്കിയത്‌ എലിയട്ടിന്റെ വെയ്‌സ്റ്റ്‌ലാന്‍ഡ്‌ ആണ്‌.

ഇവരുടെ പിന്‍ഗാമികളില്‍ യശസ്സും സഹൃദയപ്രീതിയും നേടിയ രണ്ടു കവികളാണ്‌ സ്റ്റീഫന്‍ സ്‌പെന്‍ഡറും (1909-) വില്യം എംപ്‌സണും (1906-). ഇംഗ്ലീഷ്‌ കവിത സര്‍ഗാത്മകവും സജീവവുമായി പുരോഗമിക്കുന്നുവെന്ന്‌ ജോണ്‍ ഓസ്‌ബോണ്‍ (1829-) തുടങ്ങിയവര്‍ തെളിയിക്കുന്നു.

നാടകം

ഇംഗ്ലീഷ്‌ നാടകത്തിന്റെ നവോത്ഥാനത്തിന്‌ മുഖ്യാധാരം നോര്‍വീജിയന്‍ നാടകകൃത്തായ ഹെന്‌റിക്‌ ഇബ്‌സന്റെ (1828-1906) കൃതികള്‍ ചെലുത്തിയ വ്യാപകമായ സ്വാധീനമാണ്‌. 1891-ല്‍ ഇബ്‌സന്റെ പ്രതങ്ങള്‍ ലണ്ടനില്‍ അവതരിപ്പിക്കപ്പെടുകയും ഓസ്‌കാര്‍ വൈല്‍ഡും ആര്‍തര്‍ ജോണ്‍സും (1851-1921) എ. ഡബ്ലിയു. പിനെറോയും ഇംഗ്ലീഷ്‌ നാടകവേദിക്ക്‌ ഒരു പുതിയ മുഖം നല്‌കാന്‍ ആരംഭിക്കുകയും ചെയ്‌തതോടെയാണ്‌ സഹൃദയരില്‍ ഈ ദൃശ്യകാവ്യമാധ്യമത്തിന്റെ ഊര്‍ജസ്വലമായ സ്വാധീനശക്തി അനുഭവവേദ്യമാകുന്നത്‌. ഈ അലയടിയുടെ ഉച്ചണ്ഡമായ വേലിയേറ്റത്തില്‍ ബര്‍ണാര്‍ഡ്‌ ഷാ(1856-1950)യുടെ നിരവധി നാടകങ്ങള്‍ ഇംഗ്ലീഷ്‌ ജീവിതമേഖലയെയാകമാനം ഉടച്ചുവാര്‍ത്തു. സംഘര്‍ഷാത്മകങ്ങളായ സന്ദര്‍ഭങ്ങള്‍ സൃഷ്‌ടിക്കുകയും അവയില്‍ ഭിന്നവീക്ഷണങ്ങളുള്ള പാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്യുന്നതില്‍ ഷായെ അതിശയിക്കുന്ന ഒരു നാടകകൃത്ത്‌ ആധുനിക സാഹിത്യത്തിലൊരിടത്തും ഇല്ല. സാമൂഹികപ്രശ്‌നങ്ങളെ പൂര്‍ണഗൗരവത്തോടുകൂടി അവതരിപ്പിക്കുന്ന ഇബ്‌സന്റെ രചനാസരണി ഷായെ ആകര്‍ഷിച്ചു; വിവിധ വിഷയങ്ങളെക്കുറിച്ച്‌ തനിക്കുള്ള മൗലികചിന്തകളെ പ്രകാശിപ്പിക്കുന്നതിന്‌ പ്രശ്‌നനാടകമെന്ന സങ്കേതത്തെ ഷാ പരമാവധി പ്രയോജനപ്പെടുത്തി. ആക്ഷേപ ഹാസ്യനിര്‍ഭരവും ചടുലവുമായ സംഭാഷണരചനയില്‍ അദ്ദേഹം അസമാനനാണ്‌. വിശ്വചൈതന്യ ശക്തിയെ സ്വാംശീകരിച്ചിട്ടുള്ള നിരവധി അതിമാനുഷകഥാപാത്രങ്ങള്‍ ഷാ ഒരുക്കിയ രംഗങ്ങളിലൂടെ മാറിമറിയുന്നു; വീണ്ടും പ്രത്യക്ഷപ്പെടുന്നു. മാന്‍ ആന്‍ഡ്‌ സൂപ്പര്‍മാന്‍, ബാക്ക്‌ ടു മെഥുസെല്ല, സെന്റ്‌ ജോന്‍, സീസര്‍ ആന്‍ഡ്‌ ക്‌ളിയോപാട്ര, മാന്‍ ഒഫ്‌ ഡെസ്റ്റിനി, മിസിസ്‌ വാറന്‍സ്‌ പ്രാഫഷന്‍, ഡോക്‌ടേഴ്‌സ്‌ ഡൈലമ തുടങ്ങി ചിന്തോദ്ദീപകങ്ങളും ജീവിതവിമര്‍ശനപരങ്ങളും ഹാസ്യപ്രധാനങ്ങളുമായ നിരവധിനാടകങ്ങള്‍ ഷായുടെ സംഭാവനകളായി ലഭിച്ചിട്ടുണ്ട്‌.

ഷായുടെ സമകാലീനനായ ജോണ്‍ ഗാല്‍സ്‌വര്‍ത്തി(1867-1933)യുടെ സ്റ്റ്രഡ്‌, സില്‍വര്‍ ബോക്‌സ്‌, ലോയല്‍റ്റീസ്‌ തുടങ്ങിയവയും പ്രശ്‌നനാടകങ്ങളാണ്‌. ഗ്രാന്‍വില്‍ ബാര്‍ക്കര്‍ (1877-1946), സോമര്‍സൈറ്റ്‌ മോം (1874-1965), ജെ.എം. ബാരി (1860-1937), നോയല്‍ കവേര്‍ഡ്‌ (1899-), ചാള്‍സ്‌ മോര്‍ഗന്‍ (1894-1958), ജോണ്‍ ഓസ്‌ബോണ്‍ (1929-), ആര്‍.സി. ഷെരിഫ്‌ (1896-) തുടങ്ങിയവര്‍ ഇംഗ്ലീഷ്‌ നാടകത്തിന്റെ വികാസത്തിന്‌ വഴിതെളിച്ചു; ഇതേസമയം യേറ്റ്‌സ്‌ ഐറിഷ്‌നാടകവേദിയെ സമുദ്ധരിക്കുന്നതിലും തത്‌പരനായിരുന്നു. ജെ.എം. സിംഗി(1871-1909)നെയും ലേഡി ആഗസ്റ്റപ്രാഗരി(1852-1932)യെയും സീന്‍ ഓകേസിയെയും (1888-1964) വളര്‍ത്തിയെടുത്തത്‌ ഐറിഷ്‌ നാടകവേദിയാണ്‌.

കാവ്യനാടകങ്ങള്‍ക്കും ഇരുപതാം നൂറ്റാണ്ടില്‍ നവജീവന്‍ ലഭിച്ചു. എലിയട്ടിന്റെ മര്‍ഡര്‍ ഇന്‍ ദ്‌ കതീഡ്രല്‍, ഫാമിലി റീയൂണിയന്‍, കോക്‌ടേല്‍ പാര്‍ട്ടി തുടങ്ങിയവയും ക്രിസ്റ്റഫര്‍ ഫ്രയുടെ (1907-) വീനസ്‌ ഒബ്‌സര്‍വ്‌ഡും കലാസുഭഗങ്ങളാണ്‌. ഡബ്ലിയു.എച്ച്‌. ഒഡനും (1907-) ക്രിസ്റ്റഫര്‍ ഐഷര്‍വുഡ്ഡും (1904-) നര്‍മരസപ്രധാനമായ കൃതികളാണ്‌ രചിച്ചിട്ടുള്ളത്‌.

നോവല്‍

ഇംഗ്ലീഷ്‌ സാഹിത്യത്തിലെ ഏറ്റവും സംപുഷ്‌ടശാഖകളിലൊന്നായി നോവല്‍ എക്കാലത്തും നില ഉറപ്പിച്ചുതന്നെ കഴിയുന്നു. ജോര്‍ജ്‌ മൂറും (1852-1933) ജോസഫ്‌ കോണ്‍റാഡും (1857-1924) ആണ്‌ ഇരുപതാം നൂറ്റാണ്ടിന്റെ നോവലിന്‌ തുടക്കമിട്ടതെന്നു പറയാം. കോണ്‍റാഡിന്റെ ഹാര്‍ട്‌ ഒഫ്‌ ഡാര്‍ക്‌നെസ്‌, അല്‍മെയേഴ്‌സ്‌ ഫോളി എന്നീ കഥകള്‍ ചരിത്രപ്രാധാന്യമുള്ള രചനകളാണ്‌; മൂറിന്റെ നോവലുകള്‍ പലതും (എസ്‌തര്‍ വില്യംസ്‌, സിസ്റ്റര്‍ തെരിസാ, അണ്‍ടില്‍ഡ്‌ ഫീല്‍ഡ്‌ തുടങ്ങിയവ) എമിലിസോളാ, ഗുസ്‌താവ്‌ ഫ്‌ളാബേ, ബാല്‍സാക്‌, തുര്‍ഗനേഫ്‌, ഡോസ്റ്റേയ്‌ വിസ്‌കി തുടങ്ങിയ ഫ്രഞ്ച്‌ റഷ്യന്‍ സാഹിത്യനായകന്മാരുടെ രചനാസിദ്ധികളെ അനുസ്‌മരിപ്പിക്കുന്നു. ആര്‍ണോള്‍ഡ്‌ ബന്നറ്റിന്റെ ഓള്‍ഡ്‌ വൈവ്‌സ്‌ ടെയ്‌ലും ഗാല്‍സ്‌വര്‍ത്തിയുടെ ഫോര്‍സൈറ്റ്‌ സാഗായും കാലഘട്ടത്തിന്റെ സവിശേഷതകളുടെ ദര്‍പ്പണങ്ങളാണ്‌. ഇ.എം. ഫോസ്റ്റര്‍ (1879-1969), ജോര്‍ജ്‌ ഓര്‍വെല്‍ (1903-50), ആല്‍ഡസ്‌ ഹക്‌സിലി (1894-1963) തുടങ്ങിയവരുടെ കൃതികള്‍ ചിന്താപരതയ്‌ക്കാണ്‌ മുന്‍തൂക്കം കൊടുക്കുന്നത്‌.

ചാറ്റര്‍ലി പ്രഭ്വിയുടെ കാമുകനെയും സണ്‍സ്‌ ആന്‍ഡ്‌ ലവേഴ്‌സിനെയും മറ്റും സൃഷ്‌ടിച്ച ഡി.എച്ച്‌. ലോറന്‍സിനെ ഈ കാലത്തെ ഏറ്റവും മികച്ച നോവല്‍ പ്രതിഭ എന്ന്‌ ചില സാഹിത്യചരിത്രകാരന്മാര്‍ വിശേഷിപ്പിക്കുന്നു. ബോധധാരാ പ്രസ്ഥാനം (Stream of Consciousness)എന്ന ശൈലിക്ക്‌ രൂപം നല്‌കി അതിന്‌ നിദര്‍ശനമായി യുലീസസ്‌ എന്ന കൃതി രചിച്ച ജെയിംസ്‌ ജോയിസ്‌ (1882-1941) വിശ്വനോവല്‍ സാഹിത്യത്തിന്റെ സ്വരൂപത്തെത്തന്നെ മാറ്റിമറിച്ച ഒരു മഹാപ്രതിഭയാണ്‌. വെര്‍ജീനിയാ വുള്‍ഫ്‌ (1882-1941), കാതറൈന്‍ മാന്‍സ്‌ഫീല്‍ഡ്‌ (1888-1923), ഡൊറോത്തി റിച്ചാര്‍ഡ്‌സണ്‍ (1873-1957) തുടങ്ങിയവര്‍ മനോവിജ്ഞാനീയം തങ്ങളുടെ നോവലുകളില്‍ കടത്തിവിട്ടു. ആധുനിക ഇംഗ്ലീഷ്‌ നോവല്‍ കര്‍ത്താക്കളുടെ കൂട്ടത്തില്‍ ഹെന്‌റി ഗ്രീന്‍ (1905-), എലിസബത്ത്‌ ബവന്‍ (1899-), ജോയ്‌സ്‌കാരി (1888-1957), വി.എസ്‌. പ്രിച്ചറ്റ്‌ (1900-), റെബക്കാ വെസ്റ്റ്‌ (1892-) ആന്റണിപണ്ണല്‍ (1905), ഗ്രഹാം ഗ്രീന്‍ (1904-) തുടങ്ങിയവര്‍ പ്രമുഖസ്ഥാനം വഹിക്കുന്നു.

ചെറുകഥ

വിക്‌ടോറിയന്‍ യുഗത്തിലാണ്‌ പാശ്ചാത്യനാടുകളില്‍ ആധുനിക ചെറുകഥ രൂപംകൊള്ളുന്നത്‌. അമേരിക്കക്കാരനായ എഡ്‌ഗാര്‍ അല്ലന്‍പോ (1809-49) ആണ്‌ ഈ സാഹിത്യശാഖയുടെ ആദ്യകാല പ്രയോക്താക്കളില്‍ പ്രമുഖന്‍. ഡിക്കന്‍സ്‌, സ്റ്റീവന്‍സണ്‍ തുടങ്ങിയവരുടെ ചെറുകഥകള്‍, അവരുടെ മറ്റ്‌ സാഹിത്യസൃഷ്‌ടികളെ അപേക്ഷിച്ചുനോക്കുമ്പോള്‍, വേണ്ടത്ര ഭാവതീവ്രത കിട്ടിയവയായിരുന്നു എന്ന്‌ പറയുക വയ്യ. ഇംഗ്ലീഷ്‌ ചെറുകഥ രൂപഭാവഭദ്രതകള്‍ നേടിയെടുത്തത്‌ ഇരുപതാം നൂറ്റാണ്ടിലാണ്‌. ജെയിംസ്‌ ജോയിസ്‌, കാതറൈന്‍ മാന്‍സ്‌ഫീല്‍ഡ്‌, ജോണ്‍ ഗാല്‍സ്‌വര്‍ത്തി തുടങ്ങിയവരുടെ ചെറുകഥകള്‍ വിവിധ സങ്കീര്‍ണഭാവങ്ങളെ പകര്‍ത്തുന്നു. മോം, പ്രിസ്റ്റ്‌ലി, എച്ച്‌.എച്ച്‌. മണ്‍റോ (1870-1916) മുതലായവരുടെ ചെറുകഥകള്‍ സുന്ദരങ്ങളാണെങ്കിലും ഇതര സാഹിത്യ രൂപങ്ങളെപ്പോലെ ഈ ശാഖ ഇംഗ്ലീഷില്‍ ആധിപത്യം സ്ഥാപിച്ചുകഴിഞ്ഞിട്ടുണ്ടോ എന്ന്‌ വിമര്‍ശകന്മാര്‍ സംശയിക്കുന്നു. ഈ കാഥികരിലധികവും ചെറുകഥാകൃത്തുക്കളെന്നതിനെക്കാള്‍ നോവലിസ്റ്റുകള്‍ എന്ന യശസ്സാണ്‌ കാംക്ഷിക്കുന്നത്‌. ലോകത്തിലെ മിക്ക ഭാഷകളിലെയും ചെറുകഥകള്‍ ഇംഗ്ലീഷിലേക്ക്‌ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്‌.

മറ്റു ഗദ്യശാഖകള്‍

ലാളിത്യം, പ്രസാദം, മാധുര്യം, സംഗീതാത്മകത, ദാര്‍ഢ്യം, ഭാവാത്മകത എന്നിവയെല്ലാം ആധുനിക ഇംഗ്ലീഷ്‌ ഗദ്യത്തിന്‌ സ്വായത്തങ്ങളാണ്‌. വിവിധ വിഷയങ്ങളെ ആസ്‌പാദമാക്കി ഈ നൂറ്റാണ്ടില്‍ ആവിര്‍ഭവിച്ചിട്ടുള്ള വ്യാപകമായ ഗ്രന്ഥ-പ്രബന്ധ രചനകള്‍ ഇംഗ്ലീഷിന്റെ ഓജസ്സിനെയും പ്രൗഢിയെയും സരളതയെയും പ്രതിബിംബിപ്പിക്കുന്നു. ജി.കെ. ചെസ്റ്റര്‍ടണ്‍ (1874-1936), മാക്‌സ്‌ ബീര്‍ ബോം (1876-1956), ജെ.ബി. പ്രീസ്റ്റ്‌ലി (1894-1971), സോമര്‍ സെറ്റ്‌ മോം, ഇ.വി. ലൂകാസ്‌ (1868-1938) തുടങ്ങിയവര്‍ ഉപന്യാസ മേഖലയില്‍ അദ്വിതീയമായ ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞിട്ടുള്ളവരാണ്‌. വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ (1874-1965), എച്ച്‌.ജി. വെല്‍സ്‌, ആര്‍ണോള്‍ഡ്‌ ടോയിന്‍ബി (1889-1975), ബര്‍ട്രാന്‍ഡ്‌ റസ്സല്‍ (1872-1970) എന്നിവരുടെ ഗദ്യസാഹിത്യനായകത്വം അധൃഷ്യമായി നിലകൊള്ളുന്നു. ആത്മകഥകളും ജീവചരിത്രങ്ങളും യാത്രാ വിവരണങ്ങളും ആധുനിക ഇംഗ്ലീഷില്‍ സുലഭമാണ്‌. വിജ്ഞാനശാഖകള്‍ അഭൂതപൂര്‍വമാംവിധം വികസിച്ചിരിക്കുന്നു. സാഹിത്യ വിമര്‍ശനം തികച്ചും സമ്പുഷ്‌ടമാണ്‌. ഇംഗ്ലീഷില്‍ നവീന സാഹിത്യ വിമര്‍ശനത്തിന്‌ തുടക്കം കുറിച്ചത്‌ ടി.എസ്‌. എലിയട്ടാണ്‌. അതിനെ ഐ.എ.റിച്ചാര്‍ഡ്‌സ്‌ (1893-) മനോവിജ്ഞാനീയ പ്രധാനമാക്കി; അദ്ദേഹത്തിന്റെ അനുയായിയായ വില്യം എംപ്‌സണ്‍ (1906-) വിമര്‍ശനശാഖയെ പിന്നെയും വികസിപ്പിച്ചു. ആ തലമുറയിലെ കരുത്തുറ്റ ഒരു വിമര്‍ശകനാണ്‌ പി.ഡബ്ലിയു. ലെവിസ്‌ (1884-1967). ആധുനിക വിമര്‍ശകന്മാരുടെ കൂട്ടത്തില്‍ സി.പി.സ്‌നോ (1905-) സുപ്രധാനമായ ഒരു പദവിക്ക്‌ അര്‍ഹനാണ്‌. പത്തൊന്‍പതാം ശ.-ത്തില്‍ മാത്യു ആര്‍ണോള്‍ഡ്‌ ആവിഷ്‌കരിച്ച ധാര്‍മികസിദ്ധാന്തങ്ങളില്‍നിന്നും അത്‌ ഇരുപതാം ശതകത്തില്‍ എലിയട്ട്‌ അനാവരണം ചെയ്‌ത ആധുനിക പരിപ്രക്ഷ്യങ്ങളുടെ ചക്രവാളങ്ങളിലേക്ക്‌ പടര്‍ന്നു വ്യാപിച്ചിരിക്കുന്നു.

ഇംഗ്ലീഷ്‌ സാഹിത്യം 1950-2000. ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഇംഗ്ലീഷ്‌ സാഹിത്യം അപൂര്‍വമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്‌. പാരമ്പര്യത്തിലുള്ള വിശ്വാസവും പരീക്ഷണോന്മുഖതയും തമ്മിലുള്ള സംഘര്‍ഷവും സൃഷ്‌ടിവൈഭവത്തിലൂടെ നേടിയെടുത്ത സര്‍ഗാത്മകമായ അനുരഞ്‌ജനവും ഈ കാലഘട്ടത്തിലെ സാഹിത്യത്തിന്റെ മുഖ്യപ്രവണതകളായി കണക്കാക്കാം. രണ്ടാം ലോകയുദ്ധത്തിനുശേഷമുള്ള ബ്രിട്ടീഷ്‌ സാമ്രാജ്യത്തിന്റെ തകര്‍ച്ചയും, യൂറോപ്യന്‍ സമൂഹത്തിലും ലോകരാഷ്‌ട്രങ്ങള്‍ക്കിടയിലും ബ്രിട്ടന്റെ പ്രഭാവം കുറഞ്ഞു തുടങ്ങിയതും ആവര്‍ത്തിച്ചുവന്ന സാമ്പത്തിക പ്രതിസന്ധികളും ബ്രിട്ടീഷ്‌ ജനതയുടെ ആത്മവീര്യത്തിനു മങ്ങലേല്‌പിച്ചിരുന്നു. അമ്പതുകളിലെയും അറുപതികളിലെയും ഇംഗ്ലീഷ്‌ സാഹിത്യം ആശയപരമായ സന്ദിഗ്‌ധതയോടൊപ്പം നഷ്‌ടപ്പെട്ട ദിശാബോധം വീണ്ടെടുക്കാനുള്ള ശ്രമത്തെയും പ്രതിഫലിപ്പിക്കുന്നു. ജോണ്‍ ഓസ്‌ബോണ്‍, കിങ്‌സ്‌ലി, ജോണ്‍വെയ്‌ന്‍ തുടങ്ങിയ ക്ഷോഭിക്കുന്ന യുവസാഹിത്യകാരന്മാരുടെ രംഗപ്രവേശം അമ്പതുകളുടെ ഒടുവിലായിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള ദശകങ്ങളില്‍ കൂടുതല്‍ സമഗ്രവും ആധുനികവുമായ ഒരു ജീവിതദര്‍ശനം ആവിഷ്‌കരിക്കുന്നതിനുള്ള സാങ്കേതിക രൂപങ്ങള്‍ കണ്ടെത്തുന്നതിലാണ്‌ ആംഗല സാഹിത്യകാരന്മാര്‍ ശ്രദ്ധ ചെലുത്തിയത്‌. മനുഷ്യപ്രകൃതിയുടെ ആന്തരികഭാവങ്ങളെക്കുറിച്ചുള്ള സൂക്ഷ്‌മവും അനുഭവജ്ഞാനപരവുമായ അന്വേഷണങ്ങളിലും അവര്‍ തത്‌പരരായിരുന്നു.

ക. കവിത. സിംബലിസ്റ്റ്‌ പാരമ്പര്യത്തിനും നവകാല്‌പനികതയ്‌ക്കും എതിരായ കലാപം എന്ന നിലയിലാണ്‌ ഈ കാലഘട്ടത്തിലെ കവിതയുടെ ആരംഭം. ദ്‌ മൂവ്‌മെന്റ്‌ എന്ന പേരില്‍ അറിയപ്പെടുന്ന കാവ്യപ്രസ്ഥാനമാണ്‌ ഈ കലാപത്തിനു രൂപം കൊടുത്തത്‌. ഫിലിപ്പ്‌ ലാര്‍കിന്‍, ഡൊണാള്‍ഡ്‌ ഡേവി, തോം ഗണ്‍, ഡി.ജെ. എന്‍റൈറ്റ്‌, റോബര്‍ട്ട്‌ കോണ്‍ക്വസ്റ്റ്‌ തുടങ്ങിയവരാണ്‌ ശ്രദ്ധേയരായ മൂവ്‌മെന്റ്‌ കവികള്‍. ഇവരില്‍ ഏറ്റവും മികച്ച കാവ്യപ്രതിഭ ഫിലിപ്പ്‌ ലാര്‍ക്കിന്‍ (1922-85) തന്നെയാണ്‌. മിത്തും മിസ്റ്റിസിസവും പാണ്ഡിത്യപ്രകടനവും ഒഴിവാക്കിക്കൊണ്ട്‌ യഥാര്‍ഥ ജീവിതാനുഭവങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന ദൈന്യതയും നര്‍മവും വൈരുധ്യങ്ങളും ശില്‌പഭംഗിയാര്‍ന്ന തന്റെ ഭാവഗീതങ്ങളിലൂടെ ലാര്‍ക്കിന്‍ ചിത്രീകരിച്ചു. തരളവും ദീപ്‌തവുമാണ്‌ ലാര്‍ക്കിന്റെ കാവ്യശൈലി. സങ്കീര്‍ണമായ അര്‍ഥതലങ്ങളെ കാവ്യാത്മകമായും യുക്തിഭദ്രമായും സമന്വയിപ്പിക്കുന്ന ഒരു രചനാസങ്കേതം അദ്ദേഹം സ്വായത്തമാക്കിയിട്ടുണ്ട്‌. ദ്‌ ലെസ്‌ ഡിസീവ്‌ഡ്‌ (1955), ദ്‌ വിറ്റ്‌സന്‍ വെഡ്ഡിങ്ങ്‌സ്‌ (1964), ഹൈ വിന്‍ഡോസ്‌ (1964) എന്നിവയാണ്‌ ലാര്‍ക്കിന്റെ പ്രധാന കവിതാസമാഹാരങ്ങള്‍.

മൗലിക പ്രതിഭകൊണ്ട്‌ ലാര്‍ക്കിനു സമശീര്‍ഷരായ കവികളാണ്‌ റ്റെഡ്‌ ഹ്യൂസും (1930-) സീമസ്‌ ഹീനിയും (1939). പ്രതിപാദ്യത്തിലും ബിംബകല്‌പനയിലും ശബ്‌ദഘടനാരീതിയിലും റ്റെ്‌ഡ്‌ ഹ്യൂസിന്റെ കവിതകള്‍ ആംഗല കാവ്യപാരമ്പര്യത്തിന്റെ മുഖ്യധാരയില്‍ നിന്നു അകന്നുനില്‌ക്കുന്നു. മൃഗങ്ങളെയും പക്ഷികളെയും പ്രധാന കാവ്യവിഷയമാക്കിക്കൊണ്ട്‌ ഹ്യൂസ്‌ പരിഷ്‌കാരത്തിന്റെ കൃത്രിമത്വത്തിനും കാപട്യത്തിനുമെതിരെ ആഞ്ഞടിച്ചു. മനുഷ്യന്റെ അധികാരദുര്‍മോഹത്തിനെതിരെ ജന്തുജീവിതത്തിന്റെ സഹജമായ പ്രസരിപ്പും സ്വാതന്ത്യ്രവാസനയും അദ്ദേഹം ഉയര്‍ത്തിക്കാട്ടി. സ്രഷ്‌ടാവും സൃഷ്‌ടിയും തമ്മിലുള്ള ബന്ധത്തെ പുനര്‍നിര്‍വചിക്കുന്ന ക്രാ (1970) എന്ന കാവ്യസമുച്ചയമാണ്‌ ഹ്യൂസിനെ പ്രശസ്‌തിയിലേക്കയുര്‍ത്തിയത്‌. മറ്റു പ്രധാന കൃതികള്‍ ഹാക്‌ ഇന്‍ ദ്‌ റെയ്‌ന്‍ (1957), ലൂപര്‍കള്‍ (1960), വോഡ്‌വോ (1967), മൂര്‍ടൗണ്‍ ഡയറി (1979) എന്നിവയാണ്‌.

ക്രാന്തദര്‍ശിയായ സീമസ്‌ ഹീനി (1939-) ഒരേ സമയം ആംഗലകാവ്യസരണിയുടെയും ഐറിഷ്‌ കാവ്യപാരമ്പര്യത്തിന്റെയും ഭാഗമാണ്‌. ഡെത്ത്‌ ഒഫ്‌ എ നാച്യുറലിസ്റ്റ്‌ (1966), ഡോര്‍ ഇന്‍റ്റു ദ്‌ ഡാര്‍ക്‌ (1969) എന്നീ ആദ്യകാല കൃതികളില്‍ ഹീനി തന്റെ ജന്മനാടായ ഐര്‍ലന്‍ഡിലെ മച്ചിന്റെയും മനുഷ്യരുടെയും ജീവസ്സുറ്റ ചിത്രങ്ങള്‍ ഉള്‍ക്കാഴ്‌ചയോടെ അവതരിപ്പിച്ചു. പില്‌കാല കൃതികളായ നോര്‍ത്ത്‌ (1975), ഫീല്‍ഡ്‌വര്‍ക്ക്‌ (1979) എന്നിവ അധിനിവേശത്തിന്റെയും അധികാരത്തിന്റെയും പ്രശ്‌നങ്ങളെ കാവ്യാത്മകമായി ചിത്രീകരിക്കുന്നവയാണ്‌. വാക്കുകളുടെ സാംസ്‌ക്കാരികവും ചരിത്രപരവുമായ അര്‍ഥതലങ്ങളിലേക്കും ചരിത്ര സ്‌മൃതികളിലേക്കും അവധാനതയോടെ കടന്നുചെല്ലുന്നവയാണ്‌ എണ്‍പതുകളില്‍ അദ്ദേഹം രചിച്ച മിക്ക കവിതകളും.

ഐറിഷ്‌ ജീവിതാനുഭവങ്ങളെ പ്രതിപാദ്യമായി സ്വീകരിയ്‌ക്കുകയും ബ്രിട്ടീഷ്‌ സംസ്‌കാരത്തിന്റെ തന്നെ മേല്‍ക്കോയ്‌മക്കെതിരെ ശബ്‌ദമുയര്‍ത്തുകയും ചെയ്‌തിട്ടുള്ള ഹീനിയുടെ തലമുറയിലെ മറ്റു പ്രമുഖകവികളാണ്‌ ഡെറക്‌ മഹോന്‍, പോള്‍ മള്‍ഡൂണ്‍, ടോണി ഹാരിസന്‍ തുടങ്ങിയവര്‍. ഐറിഷ്‌ കവികളെപ്പോലെ വെല്‍ഷ്‌ കവികളും ആധുനിക ബ്രിട്ടീഷ്‌ കവിതയുടെ വളര്‍ച്ചയില്‍ കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്‌. ഡിലന്‍ തോമസ്‌, ഡേവിഡ്‌ ജോണ്‍സ്‌, ആര്‍.എസ്‌. തോമസ്‌ എന്നിവരാണ്‌ ഇവരില്‍ ശ്രദ്ധേയരായിട്ടുള്ളത്‌. ദര്‍ശനത്തിലും രചനാസങ്കേതത്തിലും പുതുമ നിലനിര്‍ത്തുന്ന കവികളാണ്‌ പീറ്റര്‍ റെഡ്‌ഗ്രാവും ഡൊണാല്‍ഡ്‌ ഡേവിയും. ഇരുപതാം ശ.-ത്തിന്റെ അവസാന ദശകത്തില്‍ ആംഗല കവിതയില്‍ ഏറ്റവും ശക്തമായി മുഴങ്ങിക്കേട്ട ശബ്‌ദം സൈമണ്‍ ആര്‍മിറ്റേജ്‌, മൈക്കേല്‍ ഡൊണാഗ്‌, കരോള്‍ ആന്‍ ഡഫി എന്നിവരുടേതാണ്‌. കക.നോവല്‍. ഈ കാലഘട്ടത്തിലെ ഇംഗ്ലീഷ്‌ നോവല്‍ സാഹിത്യം ഇതിവൃത്തത്തിലും ആഖ്യാനകലയിലും ജീവിതചിത്രീകരണത്തിലും തികച്ചും സമ്പന്നമാണ്‌. ബ്രിട്ടീഷ്‌ ഉപരിവര്‍ഗസംസ്‌കാരത്തിന്റെയും അക്കാഡമിക ജീവിതത്തിന്റെയും കാപട്യങ്ങളെ തുറന്നു കാണിച്ചുക്കൊണ്ട്‌ അമ്പതുകളില്‍ കിങ്‌സ്‌ലി ഏമിസ്‌, ജോണ്‍ വെയ്‌ന്‍, ഡേവിഡ്‌ ലോഡ്‌ജ്‌ എന്നിവര്‍ ചിന്തോദ്ദീപകങ്ങളായ നോവലുകള്‍ രചിച്ചു. ഡോറിസ്‌ ലെസ്സിങ്ങിന്റെ ആദ്യനോവലായ ദ്‌ ഗ്രാസ്‌ ഈസ്‌ സിങിങ്‌ (1950) ബ്രിട്ടീഷ്‌ സാമ്രാജ്യം നല്‌കുന്ന സുരക്ഷിതത്വബോധം എന്തുമാത്രം ദുര്‍ബലമാണെന്ന്‌ വ്യക്തമാക്കി. ചില്‍ഡ്രന്‍ ഒഫ്‌ വയലന്‍സ്‌ എന്ന ലെസിങ്ങിന്റെ നോവല്‍ സീക്വെന്‍സ്‌ സ്‌ത്രീപക്ഷ രാഷ്‌ട്രീയത്തിന്റെ കാഴ്‌ചപ്പാടിലൂടെ വ്യക്തിബന്ധങ്ങളെയും സമകാലിക ചരിത്രത്തെയും ഭാവസാന്ദ്രമായി അവതരിപ്പിച്ചു.

മൂല്യബോധത്തിന്റെയും സാമൂഹ്യബന്ധങ്ങളുടെയും പശ്ചാത്തലത്തില്‍ വ്യക്തിജീവിതത്തിന്റെ ആന്തരിക യാഥാര്‍ഥ്യങ്ങള്‍ ആവിഷ്‌കരിച്ച മറ്റൊരു പ്രമുഖ വനിതാ നോവലിസ്റ്റാണ്‌ ഐറിസ്‌ മര്‍ഡോക്‌ (1919-). സാര്‍ത്ര്‌: റൊമാന്റിക്‌ റാഷണലിസ്റ്റ്‌ (1953) എന്ന പ്രസിദ്ധ വിമര്‍ശനകൃതിയുടെ രചയിതാവായ മര്‍ഡോക്‌ തന്റെ നോവലുകള്‍ക്ക്‌ അപൂര്‍വമായ ഒരു ദാര്‍ശനികമാനം നല്‍കി. ധാര്‍മികവും നൈതികവുമായ പ്രശ്‌നങ്ങളെ പുതിയ കാഴ്‌ചപ്പാടില്‍ അപഗ്രഥിക്കുന്ന ദ്‌ ബെല്‍ (1958) ദ്‌ ബ്ലാക്‌ പ്രിന്‍സ്‌ (1973), ദ്‌ സീ, ദ്‌ സീ (1978) തുടങ്ങിയ അവരുടെ നോവലുകള്‍ ശില്‌പപരമായും മികവുറ്റവയാണ്‌. സര്‍ഗശക്തിയിലും രചനാ പാടവത്തിലും ഐറിസ്‌ മര്‍ഡോക്കിനെപോലെ തന്നെ സമുന്നതനായ നോവലിസ്റ്റാണ്‌ ആംഗസ്‌ വില്‍സണ്‍ (1913-91). എമിലി സോള, ചാള്‍സ്‌ ഡിക്കന്‍സ്‌, ജോര്‍ജ്‌ എല്യറ്റ്‌ തുടങ്ങിയ പ്രതിഭകളുടെ സ്വാധീനം ഉള്‍ക്കൊണ്ട വില്‍സണ്‍ റിയലിസ്റ്റ്‌ രചനാ സങ്കേതത്തിന്റെ സാധ്യതകളെ പൂര്‍ണമായും പ്രയോജനപ്പെടുത്തി. സമകാലീന സംഘര്‍ഷങ്ങളെയും ഉത്‌കണ്‌ഠകളെയും വിശാലമായ ക്യാന്‍വാസില്‍ ചിത്രീകരിക്കുന്ന അദ്ദേഹത്തിന്റെ മറ്റു പ്രധാന നോവലുകളാണ്‌ ആംഗ്ലോസാക്‌സന്‍ ആറ്റിറ്റ്യൂഡ്‌സ്‌ (1956), ദ്‌ മിഡില്‍ ഏജ്‌ ഒഫ്‌ മിസ്സിസ്‌ എല്യറ്റ്‌ (1958), നോ ലാഫിങ്‌ മാറ്റര്‍ (1967) എന്നിവ.

ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച പ്രതിഭാസമ്പന്നരായ നോവലിസ്റ്റുകളില്‍ ഒരാളാണ്‌ വില്യം ഗോള്‍ഡിങ്ങ്‌ (1911-93). ആധുനിക സംസ്‌കാരത്തിന്റെ ഘടനയെയും കെട്ടുറപ്പിനെയും നിശിതമായി ചോദ്യം ചെയ്യുന്ന അദ്ദേഹത്തിന്റെ ദാര്‍ശനികവീക്ഷണം മനുഷ്യനിലെ ഭീകരമായ തിന്മയെ ഒരു അടിസ്ഥാന യാഥാര്‍ഥ്യമായി കണക്കാക്കുന്നു. ലോര്‍ഡ്‌ ഓഫ്‌ ദ്‌ ഫ്‌ളൈസ്‌ (1954) ദി ഇന്‍ഹെരിറ്റേഴ്‌സ്‌ (1955), ഡാര്‍ക്‌നെസ്‌ വിസിബിള്‍ (1979) തുടങ്ങിയ നോവലുകളില്‍ മനുഷ്യവര്‍ഗത്തിന്റെ ധാര്‍മികമായ അപചയത്തെ ഒരു അന്യാപദേശ കഥയുടെ രൂപത്തില്‍ കലാമേന്മയോടുകൂടി ഗോള്‍ഡിങ്‌ അവതരിപ്പിച്ചിട്ടുണ്ട്‌. സാഹിത്യവിമര്‍ശകര്‍ പലപ്പോഴും ഗോള്‍ഡിങ്ങിനെ ജോസഫ്‌ കോണ്‍റാഡുമായാണ്‌ താരതമ്യപ്പെടുത്തുന്നത്‌.

ആഖ്യാനകലയില്‍ പല സാങ്കേതിക പരീക്ഷണങ്ങളും നടത്തിയിട്ടുള്ള ജോണ്‍ ഫൗള്‍സ്‌ (1926-) ഒരു ഉത്തരാധുനിക നോവലിസ്റ്റായാണ്‌ പ്രധാനമായും അറിയപ്പെടുന്നത്‌. ഫൗള്‍സിന്റെ ദ്‌ ഫ്രഞ്ച്‌ ലെഫ്‌റ്റനന്റ്‌സ്‌ വുമണ്‍ (1969) ദ്‌ മാഗസ്‌ (1966) ഡാനിയല്‍ മാര്‍ട്ടിന്‍ (1977) എന്നീ നോവലുകള്‍ അസാധാരണമായ വായനാനുഭവങ്ങളാണ്‌ അനുവാചകര്‍ക്ക്‌ നല്‌കുന്നത്‌. ആല്‍ബര്‍ട്ട്‌ ഏഞ്ചലോ (1964) എന്ന നോവലിന്റെ രചയിതാവെന്ന നിലയില്‍ പ്രസിദ്ധനായ ബി.എസ്‌. ജോണ്‍സനും ആധുനിക ഇംഗ്ലീഷ്‌ നോവലിന്റെ രൂപമാതൃകകളില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്‌. തൊഴിലാളിവര്‍ഗത്തിന്റെ ജീവിതാനുഭവങ്ങളെ പ്രമേയമായി സ്വീകരിച്ച അല്ലന്‍ സില്ലിറ്റോ വ്യത്യസ്‌തമായ ഒരു മാര്‍ഗം ഇംഗ്ലീഷ്‌ നോവല്‍ സാഹിത്യത്തിനു തുറന്നുകൊടുത്തു.

സ്‌ത്രീപക്ഷവാദികളായ നോവലിസ്റ്റുകളുടെ സംഭാവനയും എടുത്തുപറയേണ്ടതാണ്‌. മ്യൂര്യല്‍ സ്‌പാര്‍ക്‌ (1918-), മാര്‍ഗററ്റ്‌ ഡ്രാബിള്‍ (1939-), ഏഞ്ചലോ കാര്‍ട്ടര്‍ (1940-1992) എന്നിവര്‍ ഡോറിസ്‌ ലെസ്സിങ്ങിനെപ്പോലെ സ്‌ത്രീപക്ഷ നോവലിസ്റ്റുകളാണ്‌. എന്നാല്‍ ഇംഗ്ലണ്ടിന്റെ പൊതുവായ സാംസ്‌കാരികാവസ്ഥയിലേക്കും നൈതികമൂല്യങ്ങളുടെ അനിര്‍വാര്യതയിലേക്കും അവരുടെ ദാര്‍ശനികവീക്ഷണം കടന്നുചെല്ലുന്നുണ്ട്‌. ഏഞ്ചലാ കാര്‍ട്ടര്‍ മറ്റു വനിതാ നോവലിസ്റ്റുകളില്‍നിന്നും വേറിട്ടുനില്‌ക്കുന്നു. മാജിക്ക്‌ റിയലിസം, ഫാന്റസി, ബുദ്ധിപരമായ നര്‍മോക്തി തുടങ്ങിയ ആഖ്യാന രീതികളിലൂടെ റിയലിസത്തില്‍ നിന്നു ഭിന്നമായ ഒരു രചനാ സങ്കേതം രൂപപ്പെടുത്തുവാന്‍ അവര്‍ക്ക്‌ കഴിഞ്ഞു.

ബ്രിട്ടീഷുകാരല്ലാത്ത പ്രതിഭാധനരായ പല എഴുത്തുകാരും ഈ കാലഘട്ടത്തിലെ ഇംഗ്ലീഷ്‌ നോവല്‍ സാഹിത്യത്തെ സമ്പന്നമാക്കിയിട്ടുണ്ട്‌. ഇവരില്‍ പ്രമുഖരാണ്‌ ജീന്‍ റൈസ്‌ (1894-1979), വി.എസ്‌. നെയ്‌പാള്‍ (1932-) സാല്‍മന്‍ റഷ്‌ദി (1947-), കാസുവൊ ഇഷിഗുരൊ (1954) എന്നീ അന്താരാഷ്‌ട്ര പ്രശസ്‌തി നേടിയിട്ടുള്ള നോവലിസ്റ്റുകള്‍.

കകക.നാടകം. 20-ാം ശ.-ത്തിന്റെ ഉത്തരാര്‍ധം ഇംഗ്ലീഷ്‌ നാടകത്തെ സംബന്ധിച്ചിടത്തോളം ഊര്‍ജസ്വലമായ ഒരു കാലഘട്ടമായിരുന്നു. സാമൂഹിക സാംസ്‌കാരിക പ്രതിസന്ധികളെ പ്രതിഫലിപ്പിക്കുന്നതോടൊപ്പം നാടകത്തിന്റെ ഉള്ളടക്കത്തിലും രചനാസങ്കേതത്തിലും നിരവധി പരീക്ഷണങ്ങളും നടത്തുകയുണ്ടായി. സാമുവല്‍ ബെക്കറ്റിന്റെ വെയിറ്റിങ്‌ ഫോര്‍ ഗോദോ (1952), എന്‍ഡ്‌ഗെയിം (1958), ഹാപ്പി ഡെയ്‌സ്‌ (1961) എന്നീ നാടകങ്ങള്‍ മനുഷ്യാസ്‌തിത്വത്തിന്റെ ദുരൂഹതയെയും അര്‍ഥരാഹിത്യത്തെയും പ്രതിപാദ്യവിഷയമാക്കി. ഒരു നോവലിസ്റ്റു കൂടിയായ ബെക്കറ്റ്‌ നാടകകലയുടെ രൂപഭാവങ്ങളില്‍ മൗലികമായ പരിവര്‍ത്തനങ്ങള്‍ വരുത്തി.

ലുക്ക്‌ ബാക്ക്‌ ഇന്‍ ആങ്‌ഗെര്‍ (1956) എന്ന തന്റെ ആദ്യനാടകത്തിലൂടെ ജോണ്‍ ഓസ്‌ബോണ്‍ (1929-94) ക്ഷോഭിക്കുന്ന യുവതലമുറയുടെ ആശങ്കകള്‍ ശക്തമായി പ്രകടിപ്പിച്ചു. ശിഥിലമായിക്കൊണ്ടിരിക്കുന്ന ഒരു സാമൂഹ്യവ്യവസ്ഥിതിയില്‍ ഒറ്റപ്പെട്ടുപോകുന്ന വ്യക്തിയുടെ മാനസിക സംഘര്‍ഷങ്ങളെ നവറിയലിസ്റ്റ്‌ സങ്കേതത്തിലൂടെ ചിത്രീകരിച്ച ഓസ്‌ബോണ്‍ പെട്ടെന്നുതന്നെ പ്രക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റി. ബെക്കറ്റിന്റെ അസംബന്ധ നാടകവേദിയുമായി ആദ്യകാലത്തു ബന്ധപ്പെട്ട ഹരോള്‍ഡ്‌ പിന്റര്‍ (1930-) പിന്നീട്‌ "കോമഡി ഓഫ്‌ മെനസ്‌' എന്ന നാടകപ്രസ്ഥാനത്തിനു തുടക്കം കുറിച്ചു. ദ്‌ റൂം (1957), ദ്‌ ബര്‍ത്‌ഡേ പാര്‍ട്ടി (1957), ദ്‌ കെയര്‍ടേക്കര്‍ (1960) തുടങ്ങിയ നാടകങ്ങളില്‍ അക്രമത്തിന്റെയും ഭീഷണിയുടെയും നിഴലില്‍ വീര്‍പ്പുമുട്ടി കഴിയുന്ന വ്യക്തിജീവിതത്തിന്റെ ദുരിതങ്ങള്‍ പിന്റര്‍ വരച്ചുകാട്ടി. യുട്ടോപ്യന്‍ സോഷ്യലിസത്തിന്റെ ആശയങ്ങളുള്‍ക്കൊണ്ട ആര്‍നള്‍ഡ്‌ വെസ്‌കറും (1932-) ജീവിതത്തിലെ യുക്തിരാഹിത്യത്തെ പ്രമേയമാക്കിയ ടോം സ്റ്റോപ്പാഡും (1937-) ഇംഗ്ലീഷ്‌ നാടകകലയുടെ വളര്‍ച്ചയ്‌ക്ക്‌ വലിയ സംഭാവനകള്‍ ചെയ്‌തിട്ടുണ്ട്‌. എടുത്തുപറയേണ്ട മറ്റു നാടകകൃത്തുക്കള്‍ ജോ. ഓര്‍ട്ടോണ്‍, എഡ്വേഡ്‌ ബോണ്ട്‌, കാരില്‍ ചര്‍ച്ചില്‍ എന്നിവരാണ്‌. എഴുപതുകളിലും എണ്‍പതുകളിലും ഇടതുപക്ഷ ചിന്താഗതിയുള്ള നാടകകൃത്തുക്കള്‍ വളരെ സജീവമായിരുന്നു. സാമൂഹ്യാപഗ്രഥനപരമായ നാടകങ്ങള്‍ രചിച്ച അവരില്‍ പ്രമുഖര്‍ ഹോവാഡു ബ്രന്റര്‍, ട്രവല്‍ ഗ്രിഫിത്‌സ്‌, ഡേവിഡ്‌ ഹെയര്‍, ഡേവിഡ്‌ എഡ്‌ഗര്‍ എന്നിവരാണ്‌. ആധുനിക ഇംഗ്ലീഷ്‌ നാടകപ്രസ്ഥാനത്തിനു ഒരേ സമയം സാമൂഹികമായ ലക്ഷ്യബോധവും കലാപരമായ മേന്മയും നല്‌കുന്നതില്‍ അവര്‍ ഒരളവുവരെ വിജയിച്ചു.

20-ാം ശ.-ത്തിന്റെ അവസാന ദശകങ്ങളില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതി നേടിയ നാടകകൃത്ത്‌ ഒരുപക്ഷേ അലന്‍ ഐക്‌ബോണ്‍ ആണ്‌. ദാര്‍ശനികമായ ഉള്‍ക്കാഴ്‌ചയും നര്‍മബോധവും സര്‍ഗവൈഭവവും ഒത്തുചേര്‍ന്ന ഒരു അതുല്യപ്രതിഭയാണ്‌ ഐക്‌ബോണ്‍. 20-ാം ശ.-ത്തിന്റെ ഉത്തരാര്‍ധത്തില്‍ ഇംഗ്ലീഷ്‌ സാഹിത്യം വൈവിധ്യത്തിലും വ്യാപ്‌തിയിലും സമകാലിക പ്രസക്തിയിലും പ്രശംസനീയമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്‌. പാരമ്പര്യത്തിന്റെ അപൂര്‍വ സാധ്യതകളെ ആധുനിക പ്രവണതകളുമായി സമന്വയിപ്പിച്ച്‌ വികസിപ്പിക്കുവാന്‍ കഴിഞ്ഞുവെന്നതാണ്‌ ഈ കാലഘട്ടത്തിലെ ഇംഗ്ലീഷ്‌ സാഹിത്യത്തിന്റെ പ്രകടമായ സവിശേഷത.

ഉപസംഹാരം

ആകെക്കൂടി നോക്കുമ്പോള്‍ ആഴവും പരപ്പുംകൊണ്ട്‌ ഇംഗ്ലീഷ്‌ സാഹിത്യത്തിന്റെ വ്യാപനം എവിടെവരെ എത്തിയിട്ടുണ്ടെന്ന്‌ ഖണ്ഡിതമായി നിര്‍ണയിക്കാനാവാത്ത സ്ഥിതിയാണിന്ന്‌. അയര്‍ലന്‍ഡിലും സ്‌കോട്‌ലന്‍ഡിലും അമേരിക്കയിലും ഇംഗ്ലീഷ്‌ സാഹിത്യം ഉദാരമേദുരമായി വികസിച്ചുകഴിഞ്ഞിരിക്കുന്നു; വിശേഷിച്ചും അമേരിക്കന്‍ ഇംഗ്ലീഷ്‌ ഭാഷാസാഹിത്യങ്ങള്‍ മൂലകുടുംബത്തെ അതിലംഘിച്ച്‌ വളരുകയാണ്‌. ഇന്ത്യ, ആസ്റ്റ്രലിയ, കാനഡ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍നിന്ന്‌ ഇംഗ്ലീഷിന്‌ ലഭിച്ചുകൊണ്ടിരിക്കുന്ന സംഭാവനകളും അവഗണിക്കാന്‍ ആവതല്ല.

ഇന്നത്തെ കാഴ്‌ചപ്പാടില്‍നിന്ന്‌ നോക്കുമ്പോഴും ഇംഗ്ലീഷ്‌ ഭാഷാസാഹിത്യങ്ങളുടെ പ്രഭവകേന്ദ്രം ഷെയ്‌ക്‌സ്‌പിയറുടെ അദ്‌ഭുതപ്രതിഭയാണ്‌; ചോസറും സ്‌പെന്‍സറും മില്‍ടണും വേഡ്‌സ്‌വര്‍ത്തും ഷെല്ലിയും കീറ്റ്‌സും ഷായും എലിയട്ടും കൂടി ഇംഗ്ലീഷ്‌ സാഹിത്യത്തെ അത്യുന്നത ശ്രണിയിലെത്തിച്ചു. സാഹിത്യ വിമര്‍ശനത്തില്‍ ഡ്രഡണും ജോണ്‍സും ആര്‍ണോള്‍ഡും എലിയട്ടും തങ്ങളുടെ കഴിവുകള്‍ തെളിയിച്ചു. എല്ലാ ലോകഭാഷകളിലെയും ഉത്‌കൃഷ്‌ടകൃതികളുടെ വിവര്‍ത്തനം ഇംഗ്ലീഷിനെ അനന്തവിശാലമാക്കിയിരിക്കുന്നു. ഇന്ത്യയുടെ സാംസ്‌കാരിക നവോത്ഥാനത്തിന്‌ ഇംഗ്ലീഷ്‌ ഭാഷാപഠനവും ഇംഗ്ലീഷ്‌ സാഹിത്യപരിചയവും നല്‌കിയ സംഭാവന അമേയമാണ്‌. നോ: അമേരിക്കന്‍ സാഹിത്യം; ആംഗ്‌ളോ സാക്‌സണ്‍ സാഹിത്യം; ആസ്റ്റ്രലിയന്‍ സാഹിത്യം; സാഹിത്യം; ഇന്തോ-ആംഗ്‌ളിയന്‍ സാഹിത്യം; എലിസബത്തന്‍യുഗം; വിക്‌ടോറിയന്‍ കാലഘട്ടം.

(പ്രാഫ.കെ. എം. തരകന്‍; ഡോ. ശ്രീനിവാസന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍