This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇംഗ്ലീഷ്‌ ചാനൽ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:01, 4 സെപ്റ്റംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഇംഗ്ലീഷ്‌ ചാനല്‍

English Chanal

ഇംഗ്ലീഷ് ചാനൽ ഉപഗ്രഹ വീക്ഷണം

ബ്രിട്ടീഷ്‌ ദ്വീപുകള്‍ക്കും യൂറോപ്പ്‌ വന്‍കരയ്‌ക്കുമിടയ്‌ക്ക്‌, നോര്‍ത്‌സീയിലേക്കു നീളുന്ന അത്‌ലാന്തിക്‌ സമുദ്രത്തിന്റെ ഇടുങ്ങിയ ഭുജം. വിസ്‌തീര്‍ണം: 75,000 ച.കി.മീ. ഇംഗ്ലീഷ്‌ ചാനലിന്‌ ഫ്രഞ്ചില്‍ ലാ മാന്‍ചെ എന്നു പറയും. കുപ്പായക്കൈ (sleeve) എന്ന്‌ അര്‍ഥം. ചാനലിന്റെ ആകൃതിയില്‍ നിന്നാണ്‌ ഈ പേര്‌വന്നത്‌. ഉഷാന്ത്‌ എന്നീ ദ്വീപുകള്‍ മുതല്‍ കിഴക്ക്‌ ഡോവര്‍ കടലിടുക്കുവരെ 560 കി. മീറ്ററോളം നീണ്ടുകിടക്കുന്ന ഇംഗ്ലീഷ്‌ ചാനലിന്റെ വീതി കിഴക്കോട്ടു നീങ്ങുന്തോറും കുറഞ്ഞുവരുന്നു. ഏറ്റവും കൂടിയ വീതി 240 കി.മീറ്ററും കുറഞ്ഞത്‌ 34 കി.മീറ്ററുമാണ്‌. ഈ കടലിനു നടുവിലാണ്‌ ചാനല്‍ദ്വീപുകള്‍ സ്ഥിതിചെയ്യുന്നത്‌.

വന്‍കരച്ചരുവിലായി സ്ഥിതിചെയ്യുന്നതുമൂലം പ്രായേണ ആഴംകുറഞ്ഞ ഒരു കടലാണിത്‌. കടല്‍ത്തറ പൊതുവേ നിരപ്പുള്ളതാണ്‌. വളരെ വിരളമായി മാത്രം കടല്‍ത്തിട്ടുകള്‍ കാണാം. ചാനല്‍ദ്വീപുകള്‍ക്ക്‌ വ. പടിഞ്ഞാറുള്ള ഹര്‍ഡ്‌ ഡീപ്‌ (110 മീ.) ആണ്‌ ഏറ്റവും ആഴംകൂടിയഭാഗം. ലവണത 3.48 ശ.മാ.-ത്തിനും 3.53 ശ.മാ.-ത്തിനും ഇടയ്‌ക്കാണ്‌. താപനിലയില്‍ വിരുദ്ധസ്വഭാവമുള്ള ജലപിണ്ഡങ്ങള്‍ കൂടിക്കലരുന്നതിനാല്‍ ഈ ചാനലിലെ ജലം സമൃദ്ധമായ മത്സ്യശേഖരം ഉള്‍ക്കൊള്ളുന്നു. ഇംഗ്ലീഷ്‌ ചാനലിന്റെ തീരങ്ങള്‍ ഒന്നാംകിട മത്സ്യബന്ധനകേന്ദ്രങ്ങളായിത്തീര്‍ന്നിട്ടുണ്ട്‌. മത്സ്യസമ്പത്ത്‌ കുറഞ്ഞതിനെത്തുടര്‍ന്ന്‌ ഇപ്പോള്‍ മത്സ്യബന്ധനത്തിന്‌ ചില നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. വമ്പിച്ചതോതില്‍ കപ്പല്‍ഗതാഗതം നടക്കുന്ന ഇംഗ്ലീഷ്‌ ചാനലിന്റെ ഇരുകരകളിലുമായി ലോകത്തിലെ പ്രമുഖതുറമുഖങ്ങള്‍ സ്ഥിതിചെയ്യുന്നു. ബ്രിട്ടീഷ്‌ ദ്വീപുകളിലെ പ്ലിമത്ത്‌, പോര്‍ട്ട്‌സ്‌മത്ത്‌, ഫോക്‌സ്റ്റണ്‍, ഡോവര്‍ എന്നിവയും ഫ്രാന്‍സിലെ കലേ, ലീഹാവര്‍, ഷെര്‍ബര്‍ എന്നിവയും ഇക്കൂട്ടത്തില്‍പ്പെടുന്നു. ചരിത്രപ്രധാനങ്ങളായ നാവിക യുദ്ധങ്ങള്‍ ഇംഗ്ലീഷ്‌ ചാനലില്‍ നടന്നിട്ടുണ്ട്‌. വൈക്കിംഗ്‌ ആക്രമണങ്ങള്‍, നോര്‍മന്‍ ആക്രമണം (1066), സ്‌പാനിഷ്‌ ആര്‍മേഡയുടെ പരാജയം (1588), വില്യം കകക-ാമന്റെ പുനരധിവാസം (1688) എന്നിവ എടുത്തുപറയാവുന്നവയാണ്‌.

ആദ്യമായി ചാനല്‍ നീന്തിക്കടന്നത്‌ മാത്യു വെബ്‌ ആയിരുന്നു. 1966-ല്‍ ഇന്ത്യയിലെ മിഹിര്‍സെന്‍ ഇംഗ്ലീഷ്‌ ചാനല്‍ നീന്തിക്കടന്നു. ഇംഗ്ലീഷ്‌ ചാനല്‍ നീന്തിക്കടന്ന ആദ്യത്തെ ഏഷ്യക്കാരനാണ്‌.

ചാനല്‍-ടണല്‍ (ചന്നല്‍). ഇംഗ്ലീഷ്‌ചാനലിനു കുറുകെ കടലിനടിയില്‍ ഒരു ടണല്‍ പണിത്‌ ഇംഗ്ലണ്ടിനും ഫ്രാന്‍സിനും ഇടയ്‌ക്കുള്ള ഗതാഗതസൗകര്യം വര്‍ധിപ്പിക്കുന്നതിന്‌ ഇരുരാജ്യവും ചേര്‍ന്ന്‌ ഒരു പദ്ധതി ആസൂത്രണം ചെയ്‌തു. ചാനലിനടിയില്‍കൂടിയുള്ള ഈ തുരങ്കത്തിന്‌ ചന്നല്‍ എന്ന പേരാണ്‌ നിര്‍ദേശിക്കപ്പെട്ടത്‌. ചാനലില്‍ ഏറ്റവും വീതി കുറഞ്ഞ ഭാഗത്തിന്റെ ദൈര്‍ഘ്യം 33 കി.മീ. മാത്രമായതിനാല്‍ ആ ഭാഗത്താണ്‌ ചന്നല്‍ പണിയുവാന്‍ ഉദ്ദേശിക്കപ്പെട്ടത്‌. 1802-ല്‍ എം. മാത്യു എന്നൊരു എന്‍ജിനീയറാണ്‌ ഈ ആശയം ആദ്യമായി അന്നത്തെ ഫ്രഞ്ചുചക്രവര്‍ത്തിയായിരുന്ന നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിനു സമര്‍പ്പിച്ചത്‌. 1856-ല്‍ തൊമെ ദെ ഗാമണ്ട്‌ (Thome De Gamund) കൂടുതല്‍ പ്രായോഗികമായ ഒരു നിര്‍ദേശം ഫ്രഞ്ചുചക്രവര്‍ത്തിക്കു സമര്‍പ്പിച്ചു. 1872-ല്‍ നടന്ന പാരിസ്‌ പ്രദര്‍ശനത്തില്‍ ഈ പദ്ധതിയുടെ ഒരു രൂപമാതൃക അദ്ദേഹം പ്രദര്‍ശിപ്പിക്കുകയുണ്ടായി. ഇസാംബാര്‍ഡ്‌, ബ്രൂണല്‍ ജോസഫ്‌ലോക്ക്‌, റോബര്‍ട്ട്‌ സ്റ്റീഫന്‍സണ്‍ തുടങ്ങിയ ബ്രിട്ടീഷ്‌ എന്‍ജിനീയര്‍മാരും ഈ ഉദ്യമത്തില്‍ സഹകരിച്ചു. 1873-ല്‍ ഇംഗ്ലണ്ടില്‍ ചാനല്‍-ടണല്‍ കമ്പനി രൂപീകരിക്കപ്പെട്ടു. 1875-ല്‍ ഫ്രഞ്ചു റയില്‍വേകള്‍ സഹകരിച്ച്‌ ഫ്രഞ്ചുഗവണ്‍മെന്റിന്റെ നിയന്ത്രണത്തില്‍ ടണല്‍ പണിയുന്നതിന്‌ ഒരു ഉടമ്പടിയുണ്ടാക്കി. 1876-ല്‍ ബ്രിട്ടീഷ്‌-ഫ്രഞ്ചുകമ്പനികള്‍ സഹകരിച്ച്‌ സര്‍വേ നടത്തി. അതിനുശേഷം 1300 മീ. നീളത്തില്‍ രണ്ടറ്റത്തു നിന്നും ഓരോ തുരങ്കം പണിതു. 1883-ല്‍ ബ്രിട്ടീഷ്‌ അധികാരികള്‍ പണിനിര്‍ത്തിവച്ചു. 1909-ല്‍ ഇംഗ്ലീഷ്‌ പാര്‍ലമെന്റ്‌ ഒരു ചാനല്‍കമ്മിറ്റിയെ നിയമിച്ചു.

1935-38 കാലയളവില്‍ 6.71 മീ. വീതിയും 5.49 മീ. പൊക്കവും 48 കി.മീ. നീളവുമുള്ള ഒരു തുരങ്കം നിര്‍മിക്കുന്നതിനുള്ള പദ്ധതി എല്ലാ വിശദാംശങ്ങളോടുംകൂടി നിര്‍ദേശിക്കപ്പെട്ടു. ഇതിന്റെ അടങ്കല്‍തുക 4,20,00,000 പവന്‍ എന്നു കണക്കാക്കപ്പെട്ടിരുന്നു. 1957-ല്‍ ഫ്രഞ്ച്‌ റയില്‍വേ, ഫ്രഞ്ച്‌ ചാനല്‍-ടണല്‍ കമ്പനി, ഇംഗ്ലീഷ്‌ സൂയസ്‌കനാല്‍ കമ്പനി എന്നിവ കൂടാതെ ഒരു യു.എസ്‌. കമ്പനിയും ചേര്‍ന്ന്‌ ഒരു പഠനസംഘം രൂപീകരിക്കുന്നതിനുള്ള കരാറുകള്‍ ഉണ്ടായി. വളരെ പഠനങ്ങള്‍ക്കുശേഷം 1960-ല്‍ ഒരു ഇരട്ട റയില്‍വേടണല്‍ നിര്‍മിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കപ്പെട്ടു. ഇതനുസരിച്ച്‌ ചാനല്‍-ടണലിന്റെ ആകെനീളം 70 കി.മീറ്ററും തുരങ്കത്തിനുമാത്രം 51 കി.മീറ്ററും അതില്‍ കടലിനടിയില്‍ പണിയേണ്ടിവരുന്ന ഭാഗത്തിനു 37 കി.മീ.-ഉം മൊത്തം ചെലവ്‌ 16,00,00,000 പവനും ആകുമെന്നു കണക്കാക്കപ്പെട്ടു. പണിതീര്‍ന്നാല്‍ ടണലില്‍കൂടിയുള്ള ട്രയിന്‍യാത്രയ്‌ക്ക്‌ 44 മിനിട്ട്‌ സമയമേ ആവുകയുള്ളു എന്നും കണക്കാക്കപ്പെട്ടു. 1971-ല്‍ പദ്ധതിയുടെ ഒന്നാംഘട്ടമായി. ഒരു ഇംഗ്ലീഷ്‌ ഫ്രഞ്ച്‌ അന്താരാഷ്‌ട്രസംഘടന ഈ ഘട്ടത്തില്‍ പദ്ധതിയുടെ സാങ്കേതികവും സാമ്പത്തികവുമായ വശങ്ങള്‍ വിശദമായി പരിശോധിച്ചു. 1973-ല്‍ പദ്ധതിയുടെ രണ്ടാം ഘട്ടമായി. 1975 ആയപ്പോള്‍ ഇംഗ്ലീഷ്‌ അധികാരികള്‍ പണി വീണ്ടും നിര്‍ത്തിവച്ചു. ടണലിനുപകരം ചാനലിനു കുറുകെ ഒരു പാലം പണിയുക, കോണ്‍ക്രീറ്റില്‍ നിര്‍മിച്ച വലിയ കുഴലുകള്‍ കടലിനടിയില്‍ സ്ഥാപിച്ച്‌ അവ പരസ്‌പരംചേര്‍ത്ത്‌ ഉറപ്പിക്കുക തുടങ്ങി മറ്റു പല നിര്‍ദേശങ്ങളും ഇതിനിടയില്‍ പരിഗണനയ്‌ക്കു വിധേയമായിട്ടുണ്ട്‌.

തുരങ്കം നിര്‍മിക്കുന്നതിനെതിരായി ഉന്നയിക്കപ്പെട്ട സാങ്കേതിക വൈഷമ്യങ്ങള്‍ പ്രധാനമായി മൂന്നായിരുന്നു; (1) വായുസഞ്ചാരത്തിനുള്ള സൗകര്യങ്ങള്‍ ക്രമപ്പെടുത്തുന്നതിനുള്ള ബുദ്ധിമുട്ട്‌; (2) തുരങ്കത്തിനകത്ത്‌ അപകടങ്ങള്‍ സംഭവിക്കാതെ തടയുന്നതിനും സംഭവിച്ചാല്‍ മേല്‍നടപടികള്‍ നടത്തുന്നതിനും ഉണ്ടാകാവുന്ന വൈഷമ്യങ്ങള്‍; (3) നീണ്ട ഒരു തുരങ്കത്തിനകത്ത്‌ വാഹനനിയന്ത്രണം നിര്‍വഹിക്കേണ്ടിവരുന്ന വ്യക്തികള്‍ക്കുണ്ടാകാവുന്ന മാനസിക ക്ലേശങ്ങള്‍. പക്ഷേ ഇവ മൂന്നും പരിഹരിക്കുവാന്‍ ആധുനിക സാങ്കേതികവിദ്യകള്‍ക്കു കഴിഞ്ഞു. നിരവധി തടസ്സങ്ങളെ അതിജീവിച്ചുകൊണ്ട്‌ 1994-ല്‍ ടണലിന്റെ ഒന്നാം ഘട്ട നിര്‍മാണം പൂര്‍ത്തിയായി. 2003 സെപ്‌റ്റംബര്‍ 16-ന്‌ അതിവേഗ ചന്നല്‍ പാത 1 (ഫോക്‌സ്റ്റോണില്‍ നിന്ന്‌ നോര്‍ത്ത്‌ കെന്റിലേക്കുള്ളത്‌) യു.കെ. പ്രധാനമന്ത്രി ടോണി ബ്ലെയര്‍ തുറന്നുകൊടുത്തു. ടണലില്‍ അഗ്നിബാധ ഉള്‍പ്പെടെയുള്ള പല അപകടങ്ങളും ഉണ്ടായിട്ടുണ്ട്‌. എങ്കിലും ആധുനിക സാങ്കേതികവിദ്യയുടെ നേട്ടമായി മാറാന്‍ ഈ ടണലിനു കഴിഞ്ഞു.

(കെ.ആര്‍. വാര്യര്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍