This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആഫ്രിക്ക

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

ആഫ്രിക്ക

Africa

ആഫ്രിക്ക

ഇന്ത്യയുടെ തെക്കുപടിഞ്ഞാറുഭാഗത്തായി സ്ഥിതിചെയ്യുന്ന വിശാല വന്‍കര.

മനുഷ്യന്റെ ഉത്‌പത്തി ആഫ്രിക്കയിലാണെന്ന്‌ കരുതപ്പെടുന്നു. വിസ്‌തീര്‍ണം 30,348110 ച.കി.മീ; ജനസംഖ്യ 934,283,427 (2008). വ. അക്ഷാ. 37°21' മുതല്‍ തെ. അക്ഷാംശം 34°51' വരെയും. പ. രേഖാ. 17°32' മുതല്‍ കി. രേഖാ. 51°24' വരെയും ആഫ്രിക്ക വ്യാപിച്ചുകിടക്കുന്നു. ഈ വന്‍കരയുടെ ഏതാണ്ട്‌ മധ്യത്തുകൂടിയാണ്‌ ഭൂമധ്യരേഖ കടന്നുപോകുന്നത്‌. തെക്കുവടക്ക്‌ നീളം 8,000 കി. മീറ്ററാണ്‌. ഏറ്റവും കൂടിയ വീതി 7,400 കി. മീറ്ററും, ഏറ്റവും കുറഞ്ഞ വീതി 3200 കി. മീറ്ററുമാണ്‌. വടക്കുകിഴക്കരികില്‍ സിനായ്‌ ഉപദ്വീപ്‌ ആഫ്രിക്കയെ ഏഷ്യാവന്‍കരയുമായി ബന്ധിപ്പിക്കുന്നു; ഇപ്പോള്‍ ഈ ഭാഗം സൂയസ്‌ തോടുമൂലം വേര്‍തിരിക്കപ്പെട്ടിരിക്കുന്നു. വ.പ. അരികില്‍ ജിബ്രാള്‍ട്ടര്‍ ജലസന്ധിമൂലം യൂറോപ്പില്‍നിന്നം വ്യതിരിക്തമായിരിക്കുന്നു. ഈ ജലസന്ധിയുടെ വീതി കേവലം 14 കി.മീ. ആണ്‌. മെഡിറ്ററേനിയന്‍ കടല്‍ തരണംചെയ്‌ത്‌ പ്രാചീനകാലം മുതല്‍ തന്നെ ആഫ്രിക്കയിലും യൂറോപ്പിലുമുള്ള ജനതകള്‍ പരസ്‌പരബന്ധം പുലര്‍ത്തിപ്പോന്നിരുന്നു. എന്നാല്‍ വന്‍കരയുടെ ബാക്കി ഉള്‍ഭാഗങ്ങള്‍ ഒട്ടുമുക്കാലും അടുത്തകാലം വരെ പുറംലോകവുമായി ബന്ധമില്ലാത്ത നിലയാണ്‌ തുടര്‍ന്നുപോന്നത്‌.

ഭൗതിക ഭൂമിശാസ്‌ത്രം

ഭൂവിജ്ഞാനം

അതിപ്രാചീനങ്ങളായ ആഗ്നേയവും (igneous) കായാന്തരിതവും (metamorphic) ആയ ശിലാസമൂഹങ്ങള്‍ ഉള്‍ക്കൊള്ളുന്ന, ഉറപ്പുള്ള ഭൂഖണ്ഡമാണ്‌ ആഫ്രിക്ക. ഗ്രാനൈറ്റ്‌, നയിസുകള്‍, ഷിസ്റ്റുകള്‍ തുടങ്ങിയവയുടെ ബാഹുല്യമുള്ള ശിലാഘടനയാണ്‌ ഈ വന്‍കരയുടെ ഏറിയ ഭാഗത്തും കാണുന്നത്‌. വടക്കുപടിഞ്ഞാറരികിലെ അറ്റ്‌ലസ്‌ നിരകളില്‍ ടെര്‍ഷ്യറി ശിലകളും തെക്കേഅറ്റത്തുള്ള കേപ്‌പ്രോവിന്‍സില്‍ ട്രയാസിക്‌ കാലത്തെ ശിലകളും കാണപ്പെടുന്നു. പ്രാചീനശിലാസമൂഹങ്ങളുടേതായ വന്‍കരഭാഗം, പുരാതനകാലത്ത്‌ ഒന്നായികിടക്കുകയും പിന്നീട്‌ "വന്‍കരാവിസ്ഥാപന'ത്തിന്റെ ഫലമായി ചിന്നിച്ചിതറിപ്പോവുകയും ചെയ്‌ത ഗോണ്ട്‌വാനാ വന്‍കരയുടെ ഭാഗമാണെന്ന്‌ കരുതപ്പെടുന്നു. ശിലാഘടനയിലും ജീവാശ്‌മ വിതരണത്തിലും ഈ വന്‍കരഭാഗത്തോട്‌ സാദൃശ്യം പുലര്‍ത്തുന്നവയാണ്‌ തെ. അമേരിക്ക, ദക്ഷിണ ഏഷ്യ, ആസ്‌റ്റ്രലിയ, അന്റാര്‍ട്ടിക്ക എന്നീ വന്‍കരകളിലെ ഉറച്ചഭാഗങ്ങള്‍. പ്രീകാംബ്രിയന്‍ കാലം മുതല്‍തന്നെ ജലമണ്ഡലത്തിനു മുകളിലായി നിലനിന്നുപോരുന്ന ഈ വിശാല ഭൂഖണ്ഡത്തിന്‌ കുറഞ്ഞത്‌ 60 കോടി വര്‍ഷങ്ങളുടെയെങ്കിലും പഴക്കമുണ്ടായിരിക്കുമെന്നു കരുതപ്പെടുന്നു. തുടര്‍ച്ചയായ പ്രോത്ഥാന (upheaval) പ്രക്രിയകളുടെ ഫലമായി വന്‍കരയുടെ ചിലഭാഗങ്ങള്‍ ആയിരക്കണക്കിനു മീറ്ററുകള്‍ ഉയര്‍ത്തപ്പെട്ടപ്പോള്‍ മറ്റു ചില ഭാഗങ്ങള്‍ പൊട്ടിപ്പിളര്‍ന്ന്‌ വിള്ളലുകളും ഭ്രംശസാനുക്കളും സൃഷ്‌ടിക്കപ്പെട്ടു. ആഫ്രിക്കയിലെ ഗ്രേറ്റ്‌ റിഫ്‌റ്റ്‌വാലി ക്രിറ്റേഷ്യസ്‌ യുഗത്തിലോ, ടെര്‍ഷ്യറി യുഗത്തിന്റെ അന്ത്യഘട്ടത്തിലോ രൂപംപ്രാപിച്ചതാകണം. റഡോള്‍ഫ്‌, ന്യാസ, തങ്കനീക്ക, ആല്‍ബര്‍ട്ട്‌ എന്നീ വിസ്‌തൃത തടാകങ്ങള്‍ പ്രസ്‌തുത ഭ്രംശസാനുവിന്റെ ഭാഗങ്ങളാണ്‌. ഇതിനു നിദാനമായ ഭൂഭ്രംശപ്രക്രിയകളോടനുബന്ധിച്ച്‌ ഈജിപ്‌ത്‌ പ്രദേശത്ത്‌ വ്യാപകമായ ലാവാപ്രവാഹം ഉണ്ടായി. കി. ആഫ്രിക്കയിലെ കിലിമന്‍ജാറോ (6,015 മീ.), കെനിയ (5,243 മീ.), മീരു (4,587 മീ.) എന്നീ കെട്ടടങ്ങിയ അഗ്നിപര്‍വതങ്ങളും ഈ കാലഘട്ടത്തില്‍ രൂപം പ്രാപിച്ചവയാണ്‌. തണുത്തുറഞ്ഞ ലാവാപടലങ്ങളെ ക്വാര്‍ട്ടര്‍നറി യുഗത്തിലും തുടര്‍ന്നുള്ള കാലഘട്ടത്തിലുമായി രൂപംകൊണ്ട നദീജന്യനിക്ഷേപങ്ങള്‍ മൂടിയിരിക്കുന്നു. ചാഡ്‌, കോംഗോ, നൈജര്‍ എന്നീ നദീതടങ്ങളില്‍ ഈ വിധമുണ്ടായ എക്കല്‍പ്രദേശങ്ങള്‍ കാണാം.

സൂക്ഷ്‌മനിരീക്ഷണത്തില്‍ ആഫ്രിക്കയുടെ ഉള്‍ഭാഗം വിസ്‌തൃതമായ ഒരു പീഠപ്രദേശമാണെന്നു വ്യക്തമാകും. അധികം നിമ്‌നോന്നതമല്ലാത്ത ഈ പീഠഭൂമിയില്‍ അങ്ങിങ്ങായി കടുപ്പംകൂടിയ ശിലാഖണ്ഡങ്ങള്‍ യുഗാന്തരങ്ങളായുള്ള അപരദനത്തെ അതിജീവിച്ച്‌ എഴുന്നുനില്‌ക്കുന്നു. തെക്കും കിഴക്കും ഭാഗങ്ങളിലെ ശരാശരി ഉയരം 370 മീ-ല്‍ കൂടുതലാണ്‌; 1,000-1,200 മീ. ഉയരമുള്ള വിസ്‌തൃതമേഖലകള്‍ ധാരാളമായുണ്ട്‌. വന്‍കരയുടെ വടക്കും പടിഞ്ഞാറും ഭാഗങ്ങള്‍ താരതമ്യേന ഉയരം കുറഞ്ഞവയാണ്‌; സാധാരണ ഉയരം 175-350 മീ. 1000 മീറ്ററിലേറെ ഉയരമുള്ള പ്രദേശങ്ങള്‍ നന്നേ വിരളമാണ്‌. ഉയര്‍ന്ന ഭൂഭാഗങ്ങളാണ്‌ വെള്ളക്കാരായ കുടിപാര്‍പ്പുകാരെ ആകര്‍ഷിച്ചത്‌. ഉയരംമൂലം കാലാവസ്ഥ സമീകരിക്കപ്പെട്ടിരിക്കുന്നതാണ്‌ ഇതിനു കാരണം. ആഫ്രിക്കാവന്‍കരയില്‍ വിസ്‌തൃതമായ താഴ്‌വാരങ്ങള്‍ ഇല്ലെന്നുതന്നെ പറയാം. സഹാറയുടെ പടിഞ്ഞാറേ പകുതിയില്‍, അങ്ങിങ്ങായുള്ള ചുരുക്കം മരുപ്പച്ചകളൊഴിച്ചാല്‍ സമുദ്രതീരത്തുനിന്ന്‌ 800 കി.മീ. വരെമാത്രമേ നിരന്നപ്രദേശങ്ങള്‍ കാണാനുള്ളു. നദീതീരങ്ങള്‍പോലും നിമ്‌നോന്നതങ്ങളായി കാണപ്പെടുന്നു.

മടക്കുപര്‍വതങ്ങള്‍ ആകപ്പാടെ രണ്ടുപ്രദേശങ്ങളിലേ ഉള്ളൂ; അറ്റ്‌ലസ്‌മേഖലയിലും കേപ്‌പ്രോവിന്‍സിലും.

പ്രമുഖഗുഹകളും ഗുഹാവ്യവസ്ഥകളും
	പേരും പ്രദേശവും			ആഴം (മീറ്ററില്‍)
അള്‍ജീരിയ 	(Achra Lemoun)			323
മെഡഗാസ്‌കര്‍ (Ambatoanjahana)				ലഭ്യമല്ല
അപ്പോകാലിപ്‌സ്‌ പോട്ടുഹോള്‍ - ദക്ഷിണാഫ്രിക്ക	85
അള്‍ജീറിയ (ഇഫ്‌ളിസ്‌)			1159
അള്‍ജീറിയ (Boussouil) 				805
ടുണീഷ്യ (Jabal As - Sarj)					267
കെനിയ (ലെവിയതാനി)			465
എത്യോപ്യ (Sof- 'Umar))			ലഭ്യമല്ല
മൊറോക്കോ 	(toghobeit)			713
 

അപവാഹം

ആഫ്രിക്കന്‍ പീഠഭൂമിയെ കിഴക്കും തെക്കും ഭാഗങ്ങള്‍ ചേര്‍ന്ന ഉന്നതപ്രദേശം, വടക്കും പടിഞ്ഞാറും ഭാഗങ്ങള്‍ ചേര്‍ന്ന നിമ്‌നപ്രദേശം എന്നിങ്ങനെ രണ്ടായി തിരിക്കാവുന്നതാണ്‌. ഈ രണ്ടു പ്രദേശങ്ങളും തന്നെ ഏതാണ്ട്‌ ദ്രോണി(trough) യുടെ ആകൃതിയിലുള്ളവയാകയാല്‍ ആന്തരാപവാഹ(internal drainage)ത്തിന്‌ വഴിയൊരുക്കുന്നു.

ആഫ്രിക്കയിലെ അപവാഹക്രമങ്ങളില്‍ ഏറ്റവും വലുത്‌ കോംഗോനദീവ്യൂഹമാണ്‌. 4,669 കി.മീ. നീളമുള്ള കോംഗോയുടെയും പോഷകനദികളുടെയും ആകെ ആവാഹക്ഷേത്രത്തിന്റെ വിസ്‌തീര്‍ണം 3,648,000 ച. കി.മീ. ആണ്‌. മധ്യരേഖാപ്രദേശമായതിനാല്‍ ആണ്ടു മുഴുവന്‍ ലഭിക്കുന്ന മഴ ഈ നദികളെ ജലസമൃദ്ധമാക്കുന്നു. സ്റ്റാന്‍ലി (244 മീ.), ലിവിങ്‌സ്റ്റണ്‍ (215 മീ.) എന്നീ വെള്ളച്ചാട്ടങ്ങള്‍ ഈ നദീവ്യൂഹത്തിന്റെ ഭാഗങ്ങളാണ്‌. ജലവ്യാപ്‌തത്തിന്റെ കാര്യത്തില്‍ ലോകനദികളില്‍ ഒന്നാം സ്ഥാനം കോംഗോയ്‌ക്കാണ്‌. ലോകത്തിലെ ഏറ്റവും നീളം കൂടിയ നദിയായ നൈല്‍ (6,650 കി.മീ.) ഏറിയകൂറും മരുപ്രദേശങ്ങളിലൂടെയാണ്‌ ഒഴുകുന്നത്‌. ഈ നദിയുടെയും ഉപനദികളുടെയും പ്രഭവം മധ്യരേഖയോടടുത്ത്‌ മഴകൂടുതലുള്ള പ്രദേശങ്ങളില്‍ നിന്നാകയാല്‍ ജലവ്യാപ്‌തത്തിനു കുറവു നേരിടുന്നില്ലെങ്കിലും ഇവയുടെ താഴ്‌വരപ്രദേശത്തിന്റെ വിസ്‌തീര്‍ണം താരതമ്യേന കുറവാണ്‌ (2,841,600 ച.കി.മീ.). ഖാര്‍ത്തൂമിനും അസ്വാനും ഇടയ്‌ക്കുള്ള നദീഭാഗത്ത്‌ നിരവധി വെള്ളച്ചാട്ടങ്ങളുണ്ട്‌. മിക്കയിടങ്ങളിലും ജലസേചനം ലക്ഷ്യമാക്കി അണക്കെട്ടുകള്‍ നിര്‍മിച്ചിട്ടുണ്ട്‌. എന്നാലും നദീമാര്‍ഗത്തിലെ ശേഷംഭാഗങ്ങള്‍ വന്‍കപ്പലുകള്‍ക്കുപോലും ഗതാഗതക്ഷമമാണ്‌. നൈല്‍നദിയിലെ ജലലഭ്യതയില്‍ പ്രഭവപ്രദേശത്തുള്ള വിക്‌ടോറിയതടാകം മുഖ്യമായ പങ്കുവഹിക്കുന്നു.

4,160 കി.മീ. നീളമുള്ള നൈജര്‍ ആണ്‌ മൂന്നാമത്തെ നദി. ഫൂട്ടാജാലോണ്‍ നിരകളില്‍നിന്ന്‌ ഉദ്‌ഭവിച്ച്‌ ഗിനി ഉള്‍ക്കടലില്‍ പതിക്കുന്ന നൈജറിന്‌ സാമാന്യം വിസ്‌തൃതമായ ഒരു ഡെല്‍റ്റാ പ്രദേശമുണ്ട്‌. സാംബസി നദി (2,720 കി.മീ.) അതിലുള്ള വിക്‌ടോറിയ വെള്ളച്ചാട്ടം (109 മീ.) മൂലം ലോക പ്രസിദ്ധിയാര്‍ജിച്ചിരിക്കുന്നു; ഈ വെള്ളച്ചാട്ടത്തിനു തൊട്ടുതാഴെയായുള്ള റെയില്‍പാലം നദികള്‍ക്ക്‌ കുറുകേയുള്ള റെയില്‍പാലങ്ങളില്‍ ഏറ്റവും നീളം കൂടിയതാണ്‌. മറ്റൊരു പ്രധാന നദിയായ ഓറഞ്ച്‌ (2,080 കി.മീ.) ദക്ഷിണാഫ്രിക്കന്‍ പീഠപ്രദേശത്തുകൂടി ഒഴുകി അത്‌ലാന്തിക്കില്‍ പതിക്കുന്നു. സഹാറാപ്രദേശത്തെ ചാഡ്‌തടാകം ഒരിക്കലും വറ്റാത്ത ഒരു ജലശേഖരമാണ്‌; തന്‍മൂലം ഇത്‌ വളരെ പ്രാധാന്യം അര്‍ഹിക്കുന്നു.ഉത്തരാഫ്രിക്കയിലെ മരുപ്രദേശത്തുള്ള നദികള്‍ ആന്തരാപവാഹക്രമത്തിലുള്ളതും ഇടയ്‌ക്കിടെ വറ്റിപ്പോകുന്നവയുമാണ്‌. സാംബസി, ഓറഞ്ച്‌ എന്നീ തടങ്ങള്‍ക്കിടയിലായി ഒഴുകുന്ന ലിംപോപോ, പശ്ചിമാഫ്രിക്കയിലെ വോള്‍ട്ട, സെനഗാള്‍ എന്നിവയാണ്‌ മറ്റു മൂന്നു നദീവ്യൂഹങ്ങള്‍. കോംഗോ മുതല്‍ ഓറഞ്ചുവരെയുള്ള നദീവ്യൂഹങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇവ നന്നേ ചെറുനദികളാണ്‌. എന്നാല്‍ പ്രാദേശികാടിസ്ഥാനത്തില്‍ ഇവയ്‌ക്കും പ്രാധാന്യമുണ്ട്‌.

കാലാവസ്ഥ

ഉഷ്‌ണമേഖലാകാലാവസ്ഥയാണ്‌ ആഫ്രിക്കയുടെ ഏറിയഭാഗത്തും അനുഭവപ്പെടുന്നത്‌; ചുരുക്കം പ്രദേശങ്ങളില്‍ ഉപോഷ്‌ണകാലാവസ്ഥയും നിലവിലുണ്ട്‌. മെഡിറ്ററേനിയന്‍ തീരത്തുള്ള മൊറോക്കോ, അല്‍ജീരിയ, ടൂണിഷ്യ എന്നീ രാജ്യങ്ങളിലും തെക്കരികിലെ കേപ്‌പ്രോവിന്‍സ്‌ തീരങ്ങളിലും മെഡിറ്ററേനിയന്‍ കാലാവസ്ഥയാണ്‌. ഇവിടെ ശീതകാലത്താണ്‌ മഴ ലഭിക്കുന്നത്‌. വേനല്‌ക്കാലത്ത്‌ ഉഷ്‌ണാധിക്യവും വരള്‍ച്ചയും അനുഭവപ്പെടുന്നു. വാര്‍ഷികവൃഷ്‌ടിപാതം 35-75 സെ.മീ. ആണ്‌. മാധ്യതാപനില 13മ്പ38മ്പഇ-ഉം. പൊതുവേ സമീകൃതമായ കാലാവസ്ഥയാണുള്ളതെന്നു പറയാം.

സഹാറയും കാലാഹാരിയും തികച്ചും മരുഭൂമികളാണ്‌. ഗ്രീഷ്‌മകാലത്തെ മാധ്യതാപനില 33മ്പ40മ്പഇ ആണ്‌; വാര്‍ഷിക വര്‍ഷപാതം 12 സെ.മീ-ല്‍ കുറവും. കോംഗോതടവും പരിസരങ്ങളും മധ്യരേഖാവനപ്രദേശങ്ങളാണ്‌. വാര്‍ഷികവര്‍ഷപാതം 150-175 സെ.മീറ്ററും, ശരാശരി താപനില 27°C-ല്‍ കൂടുതലും ആയിരിക്കും. മധ്യരേഖാവനപ്രദേശങ്ങളെ ചുറ്റി, ഉഷ്‌ണമേഖലാപുല്‍പ്രദേശങ്ങള്‍ കാണുന്നു. "സവന്ന' എന്നറിയപ്പെടുന്ന ഈ പുല്‍മേടുകള്‍ വ. അക്ഷാ. 13° മുതല്‍ തെ. അക്ഷാ. 16° വരെ വ്യാപിച്ചുകാണുന്നു. ശീതകാലം വരള്‍ച്ചയുള്ളതും ശുഷ്‌കവുമായിരിക്കും; വാര്‍ഷിക വര്‍ഷപാതം 75-150 സെ.മീ. ആണ്‌. വന്‍കരയുടെ തെക്കുകിഴക്കരികില്‍ മൊസാംബിക്‌ സമതലത്തിലും അതോടുചേര്‍ന്നുള്ള ദക്ഷിണാഫ്രിക്കന്‍ തീരപ്രദേശത്തും സാമാന്യമായി മഴ ലഭിക്കുന്ന ഉപോഷ്‌ണകാലാവസ്ഥയാണുള്ളത്‌. ഇവിടെ ഉഷ്‌ണകാലത്തു മാത്രമാണ്‌ മഴ ലഭിക്കുന്നത്‌. ശരാശരി വര്‍ഷപാതം 75-125 സെ.മീ. വരും. സമുദ്രനിരപ്പില്‍നിന്ന്‌ 700 മീ. വരെ ഉയരമുള്ള പ്രദേശങ്ങളിലാണ്‌ ഇത്തരം കാലാവസ്ഥ അനുഭവപ്പെടുന്നത്‌. 700-1,500 മീ. വരെ ഉയരമുള്ള "വെല്‍ഡ്‌' എന്നറിയപ്പെടുന്ന ഉന്നതപ്രദേശങ്ങളില്‍ സമശീതോഷ്‌ണ കാലാവസ്ഥയാണുള്ളത്‌. ഇവിടെ വേനല്‌ക്കാലത്തു മാത്രം 50-100 സെ.മീ. മഴ ലഭിക്കുന്നു.

സസ്യജാലം

സസ്യജാലം - ആഫ്രിക്ക

കാലാവസ്ഥയിലെ വൈവിധ്യങ്ങള്‍ക്കനുസരിച്ച്‌ മധ്യരേഖാമാതൃകയിലുള്ള മഴക്കാടുകള്‍, ഉയരത്തില്‍ വളരുന്ന പുല്ലുകളും കുറ്റിക്കാടുകളും ചേര്‍ന്ന സവന്നപുല്‍മേടുകള്‍, മരൂരുഹങ്ങള്‍ (xerophytes), മെഡിറ്ററേനിയന്‍ വനങ്ങള്‍ തുടങ്ങിയ മിക്കയിനം സസ്യപ്രകൃതികളും ഈ വന്‍കരയില്‍ കാണുന്നു. മൊത്തം വിസ്‌തൃതിയില്‍ 13 ശ.മാ. വനങ്ങളും, ഇതില്‍ത്തന്നെ പകുതിയിലേറെ മധ്യരേഖാമാതൃകയിലുള്ള മഴക്കാടുകളുമാണ്‌.

നിരന്തരമായ ഭൂവുപയോഗംമൂലം വന്‍കരയിലെ മിക്ക ഭാഗങ്ങളിലും നൈസര്‍ഗിക പ്രകൃതിയില്‍ സാരമായ വ്യതിയാനമുണ്ടായിട്ടുണ്ട്‌. മഴക്കാടുകളുടെ സീമാന്തപ്രദേശങ്ങളില്‍ "സവന്ന' വ്യാപിച്ചുകാണുന്നു. മധ്യരേഖയുടെ ഇരുവശത്തും അതിനിബിഡങ്ങളായ മഴക്കാടുകളാണ്‌. റബ്ബര്‍ തുടങ്ങിയ കറമരങ്ങളും മഹാഗണി, ഗാബൂണ്‍, എബണി തുടങ്ങിയ സമ്പദ്‌പ്രധാനങ്ങളായ വൃക്ഷങ്ങളും എണ്ണപ്പനകളും ഈ വനങ്ങളില്‍ സമൃദ്ധമായി വളരുന്നു. കോളാകുരുക്കള്‍ കാപ്പി, കൊക്കോ എന്നിവയും ഈയിനം വനങ്ങളിലെ മുഖ്യവിഭവങ്ങളില്‍പെടുന്നു.

സവന്നപ്രദേശത്തെ സവിശേഷസസ്യങ്ങള്‍ 2-4 മീ. ഉയരത്തില്‍ വളരുന്ന പുല്‍വര്‍ഗങ്ങള്‍ (Peninsetuon, Andropogon, Imperata, Hyparrhenia) ആണ്‌. എണ്ണപന, എബണി ഇറോക്കോ (Iroko), അക്കേഷ്യ എന്നീയിനം വൃക്ഷങ്ങളും ധാരാളമായി കാണപ്പെടുന്നു. വന്‍കരയുടെ കിഴക്കേതീരത്തും, മഡഗാസ്‌കര്‍ ദ്വീപിലും കണ്ടല്‍വനങ്ങള്‍ കാണാം. ഉത്തരതീരത്തും തെക്കരികിലുമുള്ള മെഡിറ്ററേനിയന്‍ പ്രദേശങ്ങളില്‍ ഒലീവ്‌, കോര്‍ക്ക്‌ ഓട്ട്‌ തുടങ്ങിയവയും ഫലവൃക്ഷങ്ങളും സമൃദ്ധമാണ്‌. മരുപ്രദേശങ്ങളില്‍ മരൂരുഹങ്ങളും മുള്‍ച്ചെടികളുമാണുള്ളത്‌. മരുപ്പച്ചകളില്‍ ഈന്തപ്പന ധാരാളമായി വളരുന്നു.

ജന്തുവര്‍ഗങ്ങള്‍

ആഫ്രിക്കാവന്‍കരയെ ജന്തുഭൂമിശാസ്‌ത്ര(Zoogeography)പരമായി വിവിധ മേഖലകളായി തിരിച്ചിട്ടുണ്ട്‌. മഡഗാസ്‌കര്‍, മൗറിഷ്യസ്‌, റീയൂണിയന്‍, റോഡ്രിഗ്‌സ്‌, സീഷെല്‍സ്‌ എന്നീ ദീപുകളും സഹാറാമരുഭൂമിക്കു തെക്കുഭാഗത്തായുള്ള വന്‍കരപ്രദേശവും ചേര്‍ന്ന്‌ എത്യോപ്യന്‍മേഖല എന്നറിയപ്പെടുന്നു. സഹാറാ കടന്നുപറ്റാനാകാത്ത പ്രതിബന്ധമായി നിലനില്‌ക്കുന്നതിനാല്‍ ആഫ്രിക്കാവന്‍കരയിലെ ജന്തുജാലം ചില സവിശേഷവിതരണരീതി പ്രകടമാക്കുന്നു. കിഴക്കന്‍മേഖല തെ. അമേരിക്കയുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍ മഡഗാസ്‌കറിലെ ജന്തുജാലം ഇന്ത്യന്‍ ജന്തുജാലവുമായി ബന്ധപ്പെട്ട സ്ഥിതിയാണ്‌ പ്രകടമാക്കുന്നത്‌. ആഫ്രിക്ക-ഇന്ത്യാവന്‍കരഭാഗങ്ങള്‍ തമ്മില്‍ ബന്ധപ്പെട്ടുകിടന്നിരുന്നു എന്ന വാദഗതിയെ സഹായിക്കുന്ന ഒരു പ്രത്യേകതയായി ഇത്‌ നിലകൊള്ളുന്നു. എന്നാല്‍ മിക്ക ജന്തുഭൂമിശാസ്‌ത്രകാരന്മാരും മഡഗാസ്‌കറേയും അടുത്ത ദ്വീപുകളേയും ആഫ്രിക്കയില്‍നിന്നു മാറ്റി മലഗസി എന്ന ഒരു പ്രത്യേകമേഖലയായി കണക്കാക്കിവരുന്നു.

ആഫ്രിക്കയിലെ വനപ്രദേശങ്ങള്‍ ഷഡ്‌പദങ്ങളുടെയും പക്ഷികളുടെയും വന്‍ജന്തുക്കളുടെയും ആവാസകേന്ദ്രങ്ങളാണ്‌. ആന, നീര്‍ക്കുതിര, കാണ്ടാമൃഗം, മനുഷ്യക്കുരങ്ങുകള്‍, കുരങ്ങുകള്‍ എന്നിവ നദികളോട്‌ അടുത്താണ്‌ കാണപ്പെടുക. ഉഷ്‌ണമേഖലാപ്രദേശങ്ങളിലാണ്‌ ഷഡ്‌പദങ്ങളുടെ ബാഹുല്യമുള്ളത്‌. ആഫ്രിക്കന്‍ "ഉറക്കരോഗ'(Sleeping sickness)ത്തിന്റെ കാരണക്കാരായ ട്രിപ്പനോസോമ (Trypanosoma) എന്ന സൂക്ഷ്‌മ ജീവികളുടെ വാഹകരായ ഈച്ചകള്‍ (Tsetse fly) ആഫ്രിക്കയിലെ പ്രധാനപ്പെട്ട രോഗഹേതുകജീവികളില്‍പ്പെടുന്നു. മഞ്ഞപ്പനി, മലമ്പനി എന്നിവ ഉണ്ടാക്കുന്ന അനോഫെലിസ്‌ കൊതുകുകളും കുറവല്ല. ആഫ്രിക്കയില്‍ കാണപ്പെടുന്ന പ്രധാന കശേരുകികളുടെ സംക്ഷിപ്‌തവിവരണം താഴെകൊടുക്കുന്നു.

സസ്‌തനികള്‍. ആഫ്രിക്ക തികച്ചും ശ്രദ്ധേയങ്ങളായ വിവിധയിനം സസ്‌തനികളുടെ ആവാസകേന്ദ്രമാണ്‌. ഗൊറില്ല, ചിമ്പാന്‍സി, വിവിധയിനം ബാബൂണുകള്‍, ലീമറുകള്‍ എന്നീ വാനരവര്‍ഗങ്ങള്‍ ഇവിടെ കണ്ടുവരുന്നു. എത്യോപ്യന്‍ ഭാഗത്താണിവ അധികമായുള്ളത്‌. ഇവിടെ പ്രൈമേറ്റ്‌ക(Primate)ളുടെ 25 ജീനസ്സുകളുണ്ട്‌. ഇന്നു ജീവിച്ചിരിക്കുന്നവയില്‍ ഏറ്റവും പുരാതനമായ രണ്ട്‌ ഇന്‍സെക്‌റ്റിവോറ (Insectivora) കുടുംബങ്ങള്‍ ആഫ്രിക്കയിലാണുള്ളത്‌; ക്രൈസോക്ലോറിഡെയും(Chrysochloridae, ഉദാ. കേപ് ഗോള്‍ഡന്‍ മോള്‍-Chrysochloris), പെട്രോമെഗാലിഡെയും (Petromegalidae, ഉദാ. ഓട്ടര്‍ ഷ്‌റൂകള്‍).

ഇക്വസ്‌ സീബ്ര (Equus zebra) എന്ന്‌ ശാസ്‌ത്രനാമമുള്ള വരയന്‍കുതിര (സീബ്ര) ആഫ്രിക്കയില്‍ ധാരാളമായി കാണപ്പെടുന്ന ഒരു സസ്‌തനിയാണ്‌. അതുപോലെതന്നെ കാണ്ടാമൃഗങ്ങളും ഇവിടെ സുലഭമാണ്‌.

ബാബൂണ്‍
ഹിപ്പൊപൊട്ടാമസ്
സീബ്ര
ഒകാപി
ജിറാഫ്


ആര്‍ട്ടിയോഡാക്‌ടില (Artiodactyla) വര്‍ഗത്തിലെ നിരവധി ജീവികളെ ആഫ്രിക്കയില്‍ കാണാം. എത്യോപ്യന്‍ മേഖലയിലാണ്‌ ഇവ അധികമായുള്ളത്‌. ഈ വര്‍ഗത്തിലുള്‍പ്പെടുന്ന ഒട്ടകം, ആന്റിലോപ്പ്‌, ആടുമാടുകള്‍, ജിറാഫ്‌, ഒകാപി, ഹിപ്പൊപൊട്ടാമസ്‌ എന്നിവയാണ്‌ പ്രധാനമായും ഇവിടെയുള്ളത്‌. ഇവയില്‍ ജിറാഫ്‌, ഓകാപി, ഹിപ്പൊപൊട്ടാമസ്‌ എന്നിവ തികച്ചും ആഫ്രിക്കന്‍ ജന്തുക്കളാണ്‌; മറ്റൊരിടത്തും ഇവ നൈസര്‍ഗികമായി കാണപ്പെടുന്നില്ല. ആഫ്രിക്കന്‍ ഒട്ടകങ്ങളും ആടുമാടുകളും മെഡിറ്ററേനിയന്‍ മേഖലയിലാണ്‌ കൂടുതലായുള്ളത്‌. ആഫ്രിക്കയില്‍ കാണപ്പെടുന്ന ആന്റിലോപ്പുകളില്‍ പ്രധാനപ്പെട്ടവ ഈലന്‍ഡ്‌ (Taurotragus), ന്യൂ (Gnu-Connochaetes), അഡാക്‌സ്‌ (Addax), ബെയ്‌സ (Oryx), കുഡു (Strepsiceros), ഡുയ്‌ക്കര്‍ (Cepho ophus), എന്നിവയാണ്‌. ഗസലുകള്‍ (Gazelles) പ്രധാനമായും വ. ആഫ്രിക്ക, അറേബ്യ എന്നിവിടങ്ങളിലാണുള്ളത്‌. ഹിപ്പൊപൊട്ടാമസിന്റെ നിരവധി സ്‌പീഷീസുകളെ ആഫ്രിക്കയില്‍ കാണാം. മധ്യാഫ്രിക്കയിലെ തടാകങ്ങളിലും വന്‍നദികളിലും കാണപ്പെടുന്നത്‌ ഹിപ്പൊപൊട്ടാമസ്‌ ആംഫീബിയസ്‌ (H. amphibius) എന്ന ഇനമാണ്‌. ഹി. ലൈബീരിയെന്‍സിസ്‌ (H. liberiensis)എന്ന ഇനം ലൈബീരിയയിലും ആഫ്രിക്കയുടെ കിഴക്കന്‍ തീരങ്ങളിലും കാണപ്പെടുന്നു.

ആഫ്രിക്കന്‍ ആനകള്‍

ആഫ്രിക്കന്‍ ആനകള്‍ ലോക്‌സോഡോണ്ട (Loxodonita) എന്ന ജീനസില്‍ ഉള്‍പ്പെടുന്നു. സെനഗാള്‍, എത്യോപ്യ എന്നിവിടങ്ങള്‍ തുടങ്ങി ഗുഡ്‌ഹോപ്പ്‌ മുനമ്പുവരെ ഇവയെ കണ്ടെത്താന്‍ കഴിയും.

ഇഡന്റേറ്റ(Edentata)കളില്‍ നീണ്ടവാലുള്ള പാങ്‌ഗൊളിന്‍ (Pangolin), ആര്‍ഡ്‌വാര്‍ക്ക്‌ എന്നിവ ശ്രദ്ധേയങ്ങളാണ്‌.

കാര്‍ണിവോറ(Carnivora) കുടുംബത്തില്‍ റാക്കൂണുകള്‍ (Raccoons) ഒഴികെ ബാക്കിയെല്ലാറ്റിന്റെയും പ്രതിനിധികള്‍ ആഫ്രിക്കയിലുണ്ട്‌. സിംഹം, പുള്ളിപ്പുലി എന്നിവ ഇവിടെ സുലഭമാണ്‌. എത്യോപ്യന്‍ മേഖലയില്‍ കഴുതപ്പുലി(Hyaena)കളും കാണപ്പെടുന്നു. കാനിഡേ (Canidae) കുടുംബത്തിന്റെ പ്രതിനിധികളായ കുറുനരി(Canis mesomelas) , പട്ടി (Cape hunting dog-Lycaon pictus) എന്നിവയും കുറവല്ല. പ്രൊബോസിഡിയ (Proboscidea)കളുമായി സാദൃശ്യമുള്ള ഒരു പ്രത്യേകയിനം മുയല്‍(Rock rabbit-Hyrax) ആഫ്രിക്കാവന്‍കരയില്‍ മൊത്തത്തില്‍ കാണപ്പെടുന്ന ഒരു ജീവിയാണ്‌. എലി, അണ്ണാന്‍, മുള്ളന്‍പന്നി എന്നിവയെപ്പോലുള്ള മൂന്നിനം (Myomorphic, Sciuromorphic, Hystricomorphic) കരളുന്ന ജീവികളും (rodents) ആഫ്രിക്കയില്‍ സുലഭമാണ്‌.

പക്ഷികള്‍. ആഫ്രിക്കയിലെ മണലാരണ്യങ്ങളില്‍ ഒട്ടകപ്പക്ഷി (Ostrich- Struthio)ധാരാളമായുണ്ട്‌. പക്ഷികളിലെ ബ്യുഫാഗിഡേ (Buphagidae), ഫൈലെപിറ്റിഡേ ()Philepittedae) എന്നീ കുടുംബങ്ങളുടെ പ്രതിനിധികള്‍ ആഫ്രിക്കയിലാണ്‌ കൂടുതലാ യുള്ളത്‌. ഫ്‌ളെമിംഗോ (Phoenicopterus) കൊക്കുകള്‍, സ്റ്റോര്‍ക്കുകള്‍ (storks), ഐബിസ്‌ (Ibis) എന്നിവയും ആഫ്രിക്കയില്‍ കാണപ്പെടുന്ന പക്ഷികളാണ്‌.

ഈ വന്‍കരയില്‍ മാത്രമായുള്ള ചില പ്രത്യേകതരം കഴുകനുമുണ്ട്‌.

ബ്യുഫാഗിഡേ
ഫ്‌ളെമിംഗോ

ഇഴജന്തുക്കള്‍. ഇഴജന്തുക്കളുടെ വിവിധയിനങ്ങള്‍ ആഫ്രിക്കയില്‍ കണ്ടുവരുന്നു. ചീങ്കണ്ണിയുടെ രണ്ടിനങ്ങള്‍ ഇവിടെയുണ്ട്‌; നൈല്‍ ചീങ്കണ്ണിയും(Crocodilus), പരന്ന മുന്‍ഭാഗമുള്ള ചീങ്കണ്ണിയും (Osteolaemus). എമിഡിഡേ(Emydidae) , ടെസ്റ്റുഡൈനിഡേ (Testudinidae) എന്നീ കുടുംബങ്ങളില്‍പെട്ട ആമകളെ സഹാറമരുഭൂമിയിലൊഴികെ മറ്റെല്ലായിടത്തും കണ്ടുവരുന്നു. പല്ലിവര്‍ഗത്തില്‍പെട്ട ഉരഗങ്ങളും ആഫ്രിക്കയില്‍ ധാരാളമായുണ്ട്‌. മെഡിറ്ററേനിയന്‍ മേഖല മുതല്‍ കിഴക്കന്‍ ആഫ്രിക്കവരെയുള്ള സ്ഥലങ്ങളില്‍ സാധാരണ പല്ലികള്‍ (Tarentola) സുലഭമാണ്‌. വിശറിപോലെ കാലുകളുള്ള പല്ലികള്‍ (ptyodactylus) ഉത്തരാഫ്രിക്കയിലാണ്‌ അധികമായുള്ളത്‌. ഓന്തുകളും ആഫ്രിക്കയില്‍ കുറവല്ല. ഓന്തുകളുടെ ഏതാണ്ട്‌ അമ്പതോളം സ്‌പീഷീസുകള്‍ ഇവിടെയുണ്ട്‌; പകുതിയും മലഗസിമേഖലയിലാണുള്ളത്‌.

വിശറിപോലെ കാലുകളുള്ള പല്ലി

ഏഷ്യയില്‍ കാണപ്പെടുന്ന പത്തിയുള്ള മൂര്‍ഖന്‍പാമ്പുകള്‍ (Naja) ആഫ്രിക്കാവന്‍കരയിലും സുലഭമാണ്‌. അണലികളില്‍ പഫ്‌ അഡര്‍ (Bitis lachesis) എന്നീയിനവും പെരുമ്പാമ്പുകളില്‍ റോക്ക്‌പൈത്തണും (Python sebae) ആണ്‌ ആഫ്രിക്കയിലുള്ളത്‌.

ആംഫീബിയകള്‍. ആംഫീബിയകള്‍ (ഉഭയജീവികള്‍) എത്യോപ്യന്‍മേഖലയിലാണ്‌ ധാരാളമായുള്ളത്‌. സീനോപസ്‌ (xenopus) , ഹൈമനോകൈറസ്‌ (Hymenochirus), സ്യൂഡിമെനോകൈറസ്‌ (Pseudhymenochirus) എന്നിവ ഇവിടെ കാണപ്പെടുന്നുണ്ട്‌. ബ്യൂഫോണിഡകളില്‍ (Bufonidae)നെക്‌റ്റോഫ്രനോയ്‌ഡ്‌സ്‌ (Nectophrynoides), നെക്‌റ്റോഫ്രൈന്‍ (Nectophryne) വെര്‍നേറിയ (wernaria) എന്നിവയാണിവിടെയുള്ളത്‌. തവളകളുടെ കൂട്ടത്തില്‍ ആര്‍ത്രാലെപ്‌റ്റിനേ (Arthroleptinae), ആസ്റ്റെലോസ്‌റെറ്റിനേ (Astylosterinae) എന്നീ ഉപകുടുംബാംഗങ്ങള്‍ മൊത്തത്തില്‍ ആഫ്രിക്കക്കാരാണെന്നുതന്നെ പറയാം. ലോകത്തിലേക്കും വലിയ തവള എന്നറിയപ്പെടുന്ന റാനാ ഗോലിയാത്ത്‌ ആഫ്രിക്കയിലാണുള്ളത്‌; 30 സെ.മീ. നീളവും അഞ്ചു കി. ഗ്രാമോളം ഭാരവുമുള്ള ഭീമാകാരന്‍ തവളയാണിത്‌.

റാനാ ഗോലിയാത്ത്‌

മത്സ്യങ്ങള്‍. ലോകത്തിന്റെ മറ്റൊരിടത്തും ഫോസിലുകളായിപ്പോലും ലഭ്യമല്ലാത്ത ചില അവികസിതമത്സ്യജാതികളെ ആഫ്രിക്കയില്‍ കണ്ടെത്താന്‍ കഴിയും. ബിച്ചിര്‍ (Bichir), പാന്‍ഡോഡോണ്ട്‌ (Pandodont - പറക്കുന്ന മത്സ്യം), ഫ്രാക്‌റ്റോലെയ്‌മിഡ്‌ (Phractolaemid) എന്നിവ ഇക്കൂട്ടത്തില്‍പെടും. പുഫ്‌ഫുസമത്സ്യങ്ങളില്‍ (lung fishes)പെട്ട പ്രോട്ടോപ്‌ടെറസ്‌(Protopterus) ആഫ്രിക്കയില്‍ കാണപ്പെടുന്നു. ചിച്ച്‌ലിഡുകള്‍, ലാബരിന്ത്‌ മത്സ്യങ്ങള്‍, കാര്‍പ്പുകള്‍, ചില അശല്‌ക്കമത്സ്യങ്ങള്‍ (Cat fishes) എന്നിവയും ആഫ്രിക്കയിലെ മത്സ്യ ഇനങ്ങളില്‍പ്പെടുന്നു.

മണ്ണ്

ഉഷ്‌ണമേഖലാപ്രദേശങ്ങളില്‍ മണ്ണൊലിപ്പുമൂലം ഫലപുഷ്‌ടി കുറഞ്ഞിരിക്കുന്നു. വരള്‍ച്ച ബാധിക്കുന്ന പ്രദേശങ്ങളില്‍ ഈര്‍പ്പം കുറവായതിനാലും സോഡിയം ലവണങ്ങളുടെ ആധിക്യംമൂലവും ഉര്‍വരത കുറഞ്ഞുകാണുന്നു. പൊതുവേ കാലാവസ്ഥയ്‌ക്കനുയോജ്യമായ മണ്ണാണുള്ളത്‌. മഴകൂടുതലുള്ള പ്രദേശങ്ങളില്‍ ചുവപ്പും തവിട്ടും നിറത്തിലുള്ള പശിമരാശിമണ്ണും, വരണ്ടപ്രദേശങ്ങളില്‍ തവിട്ടുനിറമുള്ള പരുക്കന്‍ മണ്ണമാണുള്ളത്‌. സാമാന്യമായി മഴ ലഭിക്കുന്ന പ്രദേശങ്ങളില്‍ ചെസ്റ്റ്‌നട്ട്‌, ചെര്‍ണോസോം എന്നീയിനങ്ങളില്‍പ്പെടുന്ന മണ്ണുമുണ്ട്‌. അപൂര്‍വമായി കാണപ്പെടുന്ന എക്കല്‍തടങ്ങളും ലാവാപ്രദേശങ്ങളുമാണ്‌ ഫലഭൂയിഷ്‌ഠമായ സ്ഥലങ്ങള്‍.

സമ്പദ്‌വ്യവസ്ഥ

കൃഷി

ആഫ്രിക്കന്‍ ജനതയില്‍ ഏറിയഭാഗവും ജീവസന്ധാരണം ലക്ഷ്യമാക്കി പ്രാകൃത കൃഷിസമ്പ്രദായത്തില്‍ ഏര്‍പ്പെടുന്നവരാണ്‌. ഉഷ്‌ണമേഖലാപ്രദേശങ്ങളില്‍ സ്ഥാനാന്തരകൃഷി (shifting cultivation)നിലവിലിരിക്കുന്നു. ചളിപ്രദേശങ്ങളില്‍ ചേന, ചേമ്പ്‌, മധുരക്കിഴങ്ങ്‌ തുടങ്ങിയ കിഴങ്ങുവര്‍ഗങ്ങളാണ്‌ പ്രധാന കൃഷി; ചോളം, മില്ലറ്റ്‌ തുടങ്ങിയ രണ്ടാംതരം ധാന്യങ്ങളും വാഴയുമാണ്‌ മറ്റു വിളകള്‍. എണ്ണപ്പന, എണ്ണക്കുരുക്കള്‍, പരുത്തി, റബര്‍, കാപ്പി, തേയില, കശുമാവ്‌, കൊക്കോ തുടങ്ങിയ നാണ്യവിളകള്‍ വികസിച്ചുവരുന്നു; ഇവയുടെ കയറ്റുമതി ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്‌. കെനിയ, താന്‍സാനിയ, റൊഡേഷ്യ, കോംഗോ എന്നീ രാജ്യങ്ങളിലാണ്‌ തോട്ടക്കൃഷി അഭിവൃദ്ധിപ്പെട്ടിട്ടുള്ളത്‌. ഉഷ്‌ണമേഖലയ്‌ക്കു പുറത്ത്‌ കൃഷി നന്നേ ചുരുങ്ങിയ തോതിലേയുള്ളു. മെഡിറ്ററേനിയന്‍ കാലാവസ്ഥയുള്ള അല്‍ജീരിയ, മൊറോക്കൊ, ടുണിഷ്യ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ കരിമ്പ്‌, നാരകം, മുന്തിരി, ഗോതമ്പ്‌, ബാര്‍ലി, പുകയില എന്നിവ സമൃദ്ധമായി വളരുന്നു. ഈജിപ്‌തിലെ നൈല്‍തടം ലോകത്തിലെ ഏറ്റവും ഫലഭൂയിഷ്‌ഠമായ പ്രദേശങ്ങളിലൊന്നാണ്‌. ഈജിപ്‌ത്‌ മുന്തിയ ഇനം പരുത്തിക്ക്‌ അന്താരാഷ്‌ട്രപ്രശസ്‌തി നേടിയിരിക്കുന്നു. മരുഭൂമികളുടെ സീമാന്തപ്രദേശങ്ങള്‍ (marginal zones) ഒന്നാംതരം മേച്ചില്‍പുറങ്ങളാണ്‌. ഇവിടങ്ങളില്‍ കന്നുകാലിവളര്‍ത്തല്‍ അഭിവൃദ്ധിപ്പെട്ടുവരുന്നു.

തേയിലകൃഷി - ബറുണ്ടി

വനസമ്പത്ത്‌

സ്ഥാനാന്തരകൃഷിക്കായി കാടുവെട്ടിത്തെളിക്കുന്നത്‌ ആഫ്രിക്കന്‍വനങ്ങള്‍ക്ക്‌ ഗണ്യമായ നാശം വരുത്തിയിട്ടുണ്ട്‌. ഉഷ്‌ണമേഖലാവനങ്ങളില്‍ മഹാഗണി, ഈട്ടി, എബണി തുടങ്ങിയ തടിത്തരങ്ങളും വിറകുവൃക്ഷങ്ങളും സമൃദ്ധമാണ്‌. എണ്ണപ്പനകള്‍, എണ്ണക്കുരുക്കള്‍, റബര്‍, പശമരങ്ങള്‍ തുടങ്ങിയവയും ധാരാളമുണ്ട്‌. ഈ വനങ്ങളിലെ പ്രത്യേകയിനം വൃക്ഷങ്ങളുടെ പുറന്തൊലി ഊറയ്‌ക്കിട്ട്‌ ഒന്നാംതരം ചായങ്ങള്‍ ഉത്‌പാദിപ്പിക്കുന്നു. മെഡിറ്ററേനിയന്‍ തീരത്തെ വനങ്ങളിലെ പ്രധാന വൃക്ഷം "കോര്‍ക്ക്‌ഓക്ക്‌' ആണ്‌. ദക്ഷിണാഫ്രിക്കന്‍ വനങ്ങളില്‍ ഈടും ബലവുമുള്ള വിവിധയിനം വൃക്ഷങ്ങള്‍ സുലഭമായുണ്ട്‌. വനവിഭവങ്ങളുടെ കയറ്റുമതിക്ക്‌ ഗതാഗതസൗകര്യങ്ങളുടെ അപര്യാപ്‌തത ഗണ്യമായ തടസ്സം സൃഷ്‌ടിക്കുന്നു. രണ്ടാം ലോകയുദ്ധത്തിനുശേഷം കോംഗോ, നൈജീരിയ, ഐവറികോസ്റ്റ്‌, ഘാന എന്നീ രാജ്യങ്ങളില്‍ തടിവ്യവസായം പുരോഗമിച്ചിട്ടുണ്ട്‌; കടലാസ്‌ നിര്‍മാണവും പള്‍പ്പ്‌വ്യവസായവും വികസിച്ചുവരുന്നു.

മത്സ്യബന്ധനം

ആഫ്രിക്കന്‍തീരങ്ങളില്‍ വന്‍കരയോരങ്ങള്‍ നന്നേ ഇടുങ്ങിയവയാണ്‌. ഇതുമൂലം മത്സ്യസമ്പത്ത്‌ കുറവായിരിക്കുന്നു. ദക്ഷിണാഫ്രിക്കന്‍ തീരത്തുമാത്രമാണ്‌ സാമാന്യമായ തോതില്‍ മത്സ്യബന്ധനം നടക്കുന്നത്‌. കോംഗോതടപ്രദേശത്തുനിന്ന്‌ "തിലോപ്പിയ' എന്ന വിശേഷയിനം മത്സ്യം ലഭിക്കുന്നു.

ധാതുസമ്പത്ത്‌

ഇരുമ്പുഖനി - മൌറീഷ്യസ്

ഏറ്റവും കൂടുതല്‍ സ്വര്‍ണം ഉത്‌പാദിപ്പിക്കുന്ന വന്‍കരയാണിത്‌. വജ്രത്തിന്റെ കാര്യത്തിലും ആഫ്രിക്ക ഒന്നാംസ്ഥാനത്താണ്‌. ദക്ഷിണാഫ്രിക്കയിലെ വിറ്റ്‌വാട്ടര്‍ഷ്രാന്‍ഡ്‌, ജൊഹാനെസ്‌ ബര്‍ഗ്‌ എന്നിവിടങ്ങളാണ്‌ പ്രമുഖ സ്വര്‍ണഖനനകേന്ദ്രങ്ങള്‍. മുന്‍ സോഷ്യലിസ്റ്റ്‌ രാഷ്‌ട്രങ്ങളെ ഒഴിവാക്കിയുള്ള പരിഗണനയില്‍ ലോക ഉത്‌പാദനത്തില്‍ ആകെ സ്വര്‍ണത്തിന്റെ 96 ശ.മാ.വും, വജ്രത്തിന്റെ 63 ശ.മാ.വും ആഫ്രിക്കയില്‍നിന്നാണ്‌ കിട്ടുന്നത്‌. കോബാള്‍ട്ട്‌ (69 ശ.മാ.) മാന്‍ഗനീസ്‌ (37 ശ.മാ.), ക്രോമൈറ്റ്‌ (34 ശ.മാ.), ചെമ്പ്‌ (24 ശ.മാ.), ടിന്‍ (15 ശ.മാ.), ആസ്‌ബെസ്റ്റോസ്‌ (19 ശ.മാ.) എന്നിവയാണ്‌ മറ്റു പ്രധാന ധാതുക്കള്‍. സഹാറാപ്രദേശത്തുനിന്ന്‌ ധാതുഎണ്ണ ഉത്പാദിപ്പിക്കപ്പെടുന്നു.

വ്യവസായം

രണ്ടാംലോകയുദ്ധത്തിനുശേഷമാണ്‌ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വ്യവസായപുരോഗതിയുണ്ടായത്‌. വന്‍കരയുടെ വടക്കും തെക്കും അരികുകളിലുള്ള രാജ്യങ്ങളില്‍ അന്നത്തെ ഭരണാധിപന്മാരായിരുന്ന യൂറോപ്യന്മാര്‍ ധാതുസമ്പത്തിനെ ആശ്രയിച്ചുള്ള വ്യവസായങ്ങള്‍ വികസിപ്പിച്ചു. ഇപ്പോള്‍ ആഫ്രിക്കയിലെ മിക്ക കോളനികളും സ്വാതന്ത്യ്രം പ്രാപിച്ചതിനെത്തുടര്‍ന്ന്‌ അതത്‌ രാജ്യങ്ങളിലെ വ്യവസായവത്‌കരണം ദ്രുതഗതിയില്‍ പുരോഗമിച്ചുവരുന്നു.

വൈദ്യുതോര്‍ജമാണ്‌ വൈയവസായികശക്തിയുടെ ആധാരമായി വര്‍ത്തിക്കുന്നത്‌. ലോകത്തിലെ മൊത്തം വൈദ്യുതോര്‍ജത്തിന്റെ 40 ശ.മാ.-ത്തിനുള്ള സാധ്യത ആഫ്രിക്കയിലാണ്‌. ഇതിന്റെ നേരിയ അംശം മാത്രമേ ചൂഷണ വിധേയമായിട്ടുള്ളു.

വാണിജ്യവും ഗതാഗതവും

കൊക്കോ ഉത്‌പാദനത്തില്‍ ലോകത്തിലെ ഒന്നാംസ്ഥാനം ആഫ്രിക്കയ്‌ക്കാണ്‌; പശ്ചിമാഫ്രിക്കയാണ്‌ ഉത്‌പാദനകേന്ദ്രം. പനയെണ്ണ, പരുത്തി, നിലക്കടല എന്നിവയാണ്‌ മറ്റു കാര്‍ഷികവിഭവങ്ങള്‍. ഇവയും ധാതുക്കളും വന്‍തോതില്‍ കയറ്റുമതി ചെയ്യപ്പെടുന്നു. വിസ്‌തൃതങ്ങളായ മരുഭൂമികളും ദുഷ്‌പ്രാപ്യങ്ങളായ വനങ്ങളുംമൂലം വന്‍കരയിലെ ഗതാഗതസൗകര്യങ്ങള്‍ ഇന്നും അപര്യാപ്‌തമായി തുടരുന്നു. വന്‍തോതിലുള്ള ഉത്‌പാദനത്തിന്റെ അഭാവവും വിപണനസാധ്യതകളെ മന്ദീഭവിപ്പിക്കുന്നു. ധാതുക്കളുടെ കൂട്ടത്തില്‍ സ്വര്‍ണവും വജ്രവുമാണ്‌ മുന്‍പന്തിയില്‍ നില്‌ക്കുന്നത്‌. ലോകവിപണിയിലെ 2/3 ഭാഗം സ്വര്‍ണവും റാന്‍ഡ്‌, ജൊഹാനെസ്‌ബര്‍ഗ്‌ എന്നിവിടങ്ങളില്‍നിന്നും കയറ്റി അയയ്‌ക്കപ്പെടുന്നു. അതുപോലെതന്നെ മൊത്തം ചെമ്പിന്റെ 25 ശ.മാ.വും സാംബിയ, കോംഗോയിലെ കട്ടാംഗ എന്നിവിടങ്ങളില്‍നിന്നും ലഭിക്കുന്നു. സഹാറാപ്രദേശത്തുനിന്ന്‌ പൈപ്പുലൈനുകള്‍ സ്ഥാപിച്ച്‌ എണ്ണവിപണനം വികസിപ്പിച്ചുവരുന്നു.

ചരിത്രം

അതിപ്രാചീനകാലം മുതല്‌ക്കുതന്നെ ആഫ്രിക്കയില്‍ ജനവാസമുണ്ടായിരുന്നതിനു മതിയായ തെളിവുകളുണ്ട്‌. ബ്രാക്കണ്‍ഹില്‍ എന്ന സ്ഥലത്ത്‌, നിയാണ്ടര്‍തല്‍ (Neanderthal) മനുഷ്യന്റേതെന്നു കരുതപ്പെടുന്ന അവശിഷ്‌ടങ്ങള്‍ കണ്ടുപിടിക്കപ്പെട്ടു (1921). തുടര്‍ന്ന്‌ കെനിയ മുതല്‍ ട്രാന്‍സ്‌വാള്‍ വരെയുള്ള പ്രദേശങ്ങളില്‍നിന്നും പ്രാചീന മനുഷ്യവര്‍ഗങ്ങളുടെ അവശിഷ്‌ടങ്ങള്‍ കണ്ടെടുക്കുകയുണ്ടായി. തക്കതായ തെളിവുകളുടെ അഭാവംമൂലം ആഫ്രിക്കയിലെ അതിപ്രാചീനവര്‍ഗത്തിന്റെ ചരിത്രത്തെപ്പറ്റിയുള്ള അറിവ്‌ വളരെ പരിമിതമാണ്‌. ശിലാവശിഷ്‌ടങ്ങളോ, മറ്റു രേഖകളോ ലഭ്യമല്ലാത്തതുകൊണ്ട്‌ ആഫ്രിക്കയുടെ പ്രാചീനചരിത്രസാമഗ്രികള്‍ ആഫ്രിക്കേതരരായ പര്യവേക്ഷകരുടെയും വ്യാപാരികളുടെയും കുറിപ്പുകളും ആഫ്രിക്കന്‍ഗോത്രങ്ങളുടെ പാരമ്പര്യകഥകളും മാത്രമാണ്‌. പര്യവേക്ഷകരും വ്യാപാരികളും ഭൂമിശാസ്‌ത്രത്തിലാണ്‌, ചരിത്രത്തിലല്ല താത്‌പര്യം പ്രദര്‍ശിപ്പിച്ചിരുന്നത്‌. അതുപോലെതന്നെ പല വിവരങ്ങളും വാണിജ്യരഹസ്യങ്ങളായി അവര്‍ സൂക്ഷിച്ചുപോന്നു. അടിമവ്യാപാരികള്‍ വ്യാപാരമനോഭാവത്തോടെ മാത്രമാണ്‌ ആഫ്രിക്കന്‍ ജീവിതത്തെ സമീപിച്ചതും വീക്ഷിച്ചതും. ഡേവിഡ്‌ ലിവിങ്‌സ്റ്റണിനു ശേഷം (1841) ഈ വീക്ഷണത്തില്‍ മാറ്റമുണ്ടായി. പ്രാചീനകാലത്തെ അപേക്ഷിച്ച്‌ മധ്യകാലത്തെയും ആധുനികകാലത്തെയും കുറിച്ച്‌ അന്വേഷണം നടത്താനാണ്‌ ചരിത്രകാരന്മാര്‍ കൂടുതല്‍ ശ്രദ്ധചെലുത്തിയത്‌.

ഉത്തരാഫ്രിക്കയിലെ ഈജിപ്‌ഷ്യന്‍സംസ്‌കാരം (നോ: ഈജിപ്‌ത്‌) വളര്‍ന്നു വികസിച്ച കാലഘട്ടം മുതലാണ്‌ ആഫ്രിക്കയിലെ യഥാര്‍ഥചരിത്രകാലം ആരംഭിക്കുന്നതെന്ന്‌ പറയേണ്ടിയിരിക്കുന്നു. ആഫ്രിക്കാവന്‍കരയെ സൗകര്യാര്‍ഥം എട്ടുവിഭാഗങ്ങളായി തിരിച്ചാണ്‌ അതിന്റെ ചരിത്രം പ്രതിപാദിക്കുന്നത്‌.

ഉത്തരാഫ്രിക്ക

കാര്‍ത്തേജ് നഗരത്തിന്റെ അവശിഷ്ടങ്ങള്‍

ഇന്നത്തെ മൊറോക്കോ, അല്‍ജീരിയ, ടൂണിഷ്യ എന്നീ രാജ്യങ്ങളുള്‍പ്പെടുന്ന വ. പ. ആഫ്രിക്ക ബെര്‍ബറി (മഗ്‌രിബ്‌) എന്നറിയപ്പെട്ടിരുന്നു; ബെര്‍ബര്‍ വര്‍ഗക്കാരായിരുന്നു ഇവിടത്തെ ആദിവാസികള്‍. ബി.സി. ഒന്‍പതാം ശ.-ത്തില്‍ ഫിനീഷ്യര്‍ ഇവിടെ കുടിയേറിപ്പാര്‍ക്കുകയും കാര്‍ത്തേജ്‌ എന്ന നഗരരാഷ്‌ട്രം സ്ഥാപിക്കുകയും ചെയ്‌തു. ബി.സി. 630-ല്‍ ഗ്രീക്കുകാര്‍ സിരനേക്കയില്‍ ഒരു കോളനി സ്ഥാപിച്ചു. തുടര്‍ന്ന്‌ ഫിനീഷ്യരും ഗ്രീക്കുകാരും അധീനപ്രദേശങ്ങളുടെ അതിര്‍ത്തി സംബന്ധിച്ച്‌ തുടര്‍ച്ചയായ യുദ്ധത്തിലേര്‍പ്പെട്ടു. ബി.സി. 300-നോടടുപ്പിച്ച്‌ കാര്‍ത്തേജിന്‌ റോമുമായി യുദ്ധത്തിലേര്‍പ്പെടേണ്ടിവന്നു. പ്യൂണിക്‌യുദ്ധങ്ങളെത്തുടര്‍ന്ന്‌ (ബി.സി. 264-146) കാര്‍ത്തേജ്‌ റോമാസാമ്രാജ്യത്തില്‍ ലയിച്ചു. റോമാക്കാര്‍ കാര്‍ത്തേജിന്റെ വികസനത്തില്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. റോമന്‍ ആധിപത്യത്തിന്റെ ഭഗ്നാവശിഷ്‌ടങ്ങള്‍ ഇന്നും ഇവിടെ കാണാനുണ്ട്‌.

എ.ഡി. 429-ല്‍ സ്‌പെയിനില്‍നിന്നും അധിനിവേശംനടത്തിയ വാന്‍ഡല്‍ വര്‍ഗക്കാര്‍ ഒരു ശതകത്തോളം ഉത്തരാഫ്രിക്ക ഭരിച്ചു. ആറാം ശ.-ത്തില്‍ വാന്‍ഡലുകളെ തുരത്തി ബൈസാന്റിയന്‍ ചക്രവര്‍ത്തിമാര്‍ ആധിപത്യം നേടി. ഇവര്‍ ഉത്തരാഫ്രിക്കയില്‍ ക്രിസ്‌തുമതം പ്രചരിപ്പിച്ചു.

ഈജിപ്‌ത്‌ താവളമാക്കിയിരുന്ന മുസ്‌ലിങ്ങള്‍ ഏഴാം ശ.-ത്തില്‍ ഈ പ്രദേശം കീഴടക്കുകയും ഇസ്‌ലാംമതം പ്രചരിപ്പിക്കുകയും ചെയ്‌തു. 788-ല്‍ ഇദ്രിസ്‌വംശം ഫെസ്‌ കേന്ദ്രമാക്കി ഭരണമാരംഭിച്ചു. മധ്യമഗ്‌രിബില്‍ ഖാരിജികളുടേതായ ഭരണകൂടം നിലവില്‍വന്നു. എ.ഡി. ഒന്‍പതാം ശ.-ത്തിന്റെ ആരംഭത്തോടെ ഖൈറുവാന്‍ ആസ്ഥാനമാക്കി അഖ്‌ലാബിദുകള്‍ അധികാരത്തിലെത്തി. അവര്‍ക്കുശേഷം ഷിയാവിഭാഗക്കാരായ ഫാത്തിമിയ്യവംശം ശക്തമായിത്തീര്‍ന്നു. ഇവര്‍ തലസ്ഥാനം കെയ്‌റോയിലേക്കു മാറ്റി (972). ഇക്കാലത്ത്‌ ടൂണിഷ്യ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. അറബികളുടെ കുടിയേറ്റത്തോടെ ബെര്‍ബര്‍ വംശജര്‍ ഉള്‍നാടുകളിലേക്കു കുടിയേറിപ്പാര്‍ത്തു. ക്രമേണ അറബിസംസ്‌കാരവും ഭാഷയും ഇവിടെ പ്രബലമായിത്തീര്‍ന്നു.

പതിനൊന്നാം ശ.-ത്തില്‍ ഉത്തരാഫ്രിക്കയുടെ പടിഞ്ഞാറുഭാഗത്ത്‌ അല്‍മൊറാവിദുകളും (അല്‍മുറബ്‌ബിതുകള്‍) മധ്യമഗ്‌രിബില്‍ ഹമ്മാദിദുകളും ശക്തിയാര്‍ജിച്ചു. അല്‍ മൊറാവിദുകളെ ഒരു നൂറ്റാണ്ടിനുള്ളില്‍ ബെര്‍ബര്‍വംശജര്‍തന്നെയായ അല്‍മൊഹാദുകള്‍ (അല്‍മുവഹിദുകള്‍) കീഴടക്കി. ക്രൈസ്‌തവാക്രമണങ്ങളെ ചെറുക്കുവാനും മഗ്‌രിബ്‌ മേഖലയൊന്നാകെ ഏകശാസനത്തിന്‍കീഴില്‍കൊണ്ടുവരുവാനും അല്‍മൊഹാദുകള്‍ക്കു കഴിഞ്ഞു. ഇവരുടെ പതനത്തെത്തുടര്‍ന്ന്‌ മൊറോക്കോയില്‍ മാരിനിദുകളും പ. അല്‍ജീരിയയില്‍ അബ്‌ദുല്‍വാദിദുകളും ടൂണിഷ്യയില്‍ ഹാഫ്‌സിദുകളും അധികാരത്തിലെത്തി; തുര്‍ക്കികളുടെ ആക്രമണകാലം (1514) വരെ ഇവര്‍ ഭരണം തുടര്‍ന്നു. അല്‍മൊഹാദുകളുടെ ശക്തി ക്ഷയിച്ചകാലത്ത്‌ സ്‌പെയിനും പോര്‍ത്തുഗലും ആഫ്രിക്കയില്‍ അധികാരമുറപ്പിക്കാന്‍ ശ്രമിച്ചു. പോര്‍ത്തുഗീസുകാര്‍ അത്‌ലാന്തിക്‌ തീരത്തും സ്‌പെയിന്‍കാര്‍ മെഡിറ്ററേനിയന്‍ തീരത്തും കോട്ടകള്‍ സ്ഥാപിച്ചു. എന്നാല്‍ അവര്‍ക്കു തുര്‍ക്കികളുമായി നിരന്തരം ഏറ്റുമുട്ടേണ്ടിവന്നു.

1514-ലാണ്‌ തുര്‍ക്കികള്‍ ബെര്‍ബറി പ്രദേശത്തെത്തിയത്‌. കടല്‍ക്കൊള്ളയായിരുന്നു അവരുടെ ലക്ഷ്യം. തന്‍മൂലം തുര്‍ക്കികള്‍ തീരപ്രദേശങ്ങളില്‍ മാത്രമേ അധിനിവേശം നടത്തിയുള്ളൂ. ആഭ്യന്തരകാര്യങ്ങള്‍ തദ്ദേശീയരുടെ ചുമതലയില്‍ വിട്ടുകൊടുത്തുകൊണ്ടുള്ള ആധിപത്യമാണ്‌ ഇവര്‍ പുലര്‍ത്തിയത്‌; എങ്കിലും ഒട്ടോമന്‍ അധീശാധികാരം നാമമാത്രമായി അംഗീകരിച്ചിരുന്നു. യൂറോപ്യന്‍രാജ്യക്കാര്‍ സംഘടിതമായി എതിര്‍ത്തിട്ടും തുര്‍ക്കികള്‍ 19-ാം ശ. വരെ തങ്ങളുടെ ആധിപത്യം നിലനിര്‍ത്തി.

മാരിനിദുകളുടെ പതനശേഷം മൊറോക്കോയില്‍ സാദി (ഹസാനി) വംശക്കാര്‍ അധികാരത്തിലെത്തി. ഇവര്‍ക്ക്‌ അധികാരം നിലനിര്‍ത്തുവാനായി നന്നേ ക്ലേശിക്കേണ്ടിവന്നു; സുല്‍ത്താന്‍ അഹമ്മദ്‌ അല്‍ മന്‍സൂറിന്റെ നൈജര്‍ ആക്രമണം (1590-91) അദ്ദേഹത്തെ പ്രശസ്‌തനാക്കിയെങ്കിലും ഫലം പരാജയമായിരുന്നു. 17-ാം ശ.-ത്തില്‍ അലാവി (ഫിലാലി) വംശം ശക്തമായി. മൗലെ ഇസ്‌മായില്‍ (1672-1727) ആയിരുന്നു ഈ വംശത്തിലെ ശക്തനായ ഭരണാധികാരി. അലാവി ഭരണം 20-ാം ശ. വരെ നാമമാത്രമായി തുടര്‍ന്നു.

1847-ല്‍ ഫ്രഞ്ചുകാര്‍ അല്‍ജീരിയയില്‍ ആധിപത്യം ഉറപ്പിച്ചു. 1881-ല്‍ ടൂണിഷ്യയും ഫ്രഞ്ച്‌ സംരക്ഷിതപ്രദേശമായി. 1912-ല്‍ മൊറോക്കോയുടെ ദക്ഷിണഭാഗങ്ങള്‍ ഫ്രഞ്ചുകാര്‍ക്കും ഉത്തരഭാഗങ്ങള്‍ സ്‌പെയിന്‍കാര്‍ക്കും ലഭിച്ചു. 1911-ല്‍ ഇറ്റലി തുര്‍ക്കികളില്‍നിന്ന്‌ ട്രിപ്പോളി കൈയടക്കി; ട്രിപ്പോളി, ഫെസാന്‍, സിരനേക്ക എന്നീ മൂന്നു പ്രദേശങ്ങളും ലിബിയ എന്ന പഴയപേരില്‍ സംയോജിപ്പിക്കപ്പെട്ടെങ്കിലും സിരനേക്കയില്‍ ഇറ്റലിക്ക്‌ ബെദൂയിന്‍അറബികളുടെ എതിര്‍പ്പു നേരിടേണ്ടിവന്നു. 1951-ല്‍ ഇദ്രീസിന്റെ നേതൃത്വത്തില്‍ ലിബിയ സ്വതന്ത്രമായി. 1956-ല്‍ മൊറോക്കോ, ടൂണിഷ്യ എന്നിവയും 1962-ല്‍ അല്‍ജീരിയയും സ്വാതന്ത്ര്യം നേടി.

ലക്സര്‍ ക്ഷേത്രം - ഈജിപ്ത്

സഹാറാ-സുഡാന്‍

റോമന്‍ ആധിപത്യകാലത്തെ ഭഗ്നാവശിഷ്ടങ്ങള്‍

അസ്‌ സഹാറാ (= പരന്ന മരുപ്രദേശം) എന്ന അറബിപദത്തില്‍ നിന്നാണ്‌ "സഹാറ'യുടെ നിഷ്‌പത്തി; "കറുത്ത മനുഷ്യരുടെ നാട്‌' എന്നര്‍ഥം വരുന്ന ബിലാദ്‌ അസ്‌ സുദാന്‍ എന്ന പദസമുച്ചയം ലോപിച്ച്‌ സുഡാന്‍ ആയിത്തീര്‍ന്നു. പില്‌ക്കാലത്ത്‌ മരുപ്രദേശമായിത്തീര്‍ന്ന സഹാറയില്‍നിന്ന്‌ ജനങ്ങള്‍ മെഡിറ്ററേനിയന്‍ തീരത്തേക്കും സുഡാനിലേക്കും നൈല്‍ നദീതടത്തിലേക്കും കുടിയേറിപ്പാര്‍ത്തു. നൈല്‍തടത്തിലെ ജനത ബി.സി. 4,000-നും 3,000-നും ഇടയ്‌ക്ക്‌ തനതായ സംസ്‌കാരം പടുത്തുയര്‍ത്തി. എന്നാല്‍ സഹാറയ്‌ക്കു തെക്ക്‌ സാംസ്‌കാരികാഭിവൃദ്ധി മന്ദഗതിയിലായിരുന്നു. സുഡാനില്‍ രൂപമെടുത്ത കുഷ്‌ എന്ന സ്വതന്ത്രരാജ്യം ബി.സി. എട്ടാം ശ.-ത്തില്‍ ഈജിപ്‌ത്‌ ആക്രമിച്ച്‌, അവിടം ഭരിച്ച 25-ാം രാജവംശമായിത്തീര്‍ന്നു. ബി.സി. ഏഴാം ശ.-ത്തില്‍ അസീറിയക്കാരോടു പരാജയപ്പെട്ടതിനെത്തുടര്‍ന്ന്‌ കുഷ്‌രാജ്യം സുഡാനില്‍ മാത്രമായി ഒതുങ്ങി; എ.ഡി. 350-ല്‍ ചരിത്രാവശേഷമായിത്തീര്‍ന്നു. സുഡാനിലെ ലിബിയന്‍ ബെര്‍ബര്‍വര്‍ഗക്കാരില്‍ ഫിനീഷ്യര്‍, ഗ്രീക്കുകാര്‍, റോമാക്കാര്‍, യഹൂദര്‍ തുടങ്ങിയവരുടെ സാംസ്‌കാരികസ്വാധീനം അല്‌പമാത്രമായേ പ്രതിഫലിച്ചുള്ളൂ. സഹാറ തരണംചെയ്‌ത്‌ സുഡാനില്‍ എത്തിയ ഇവര്‍ സ്വര്‍ണപ്പൊടി, ഒട്ടകപ്പക്ഷിയുടെ തൂവലുകള്‍ ആദിയായവ സംഭരിച്ച്‌ മെഡിറ്ററേനിയന്‍ തീരത്തു വിപണനം ചെയ്‌തുപോന്നു. ഇവര്‍ അടിമക്കച്ചവടത്തിലും ഏര്‍പ്പെട്ടിരുന്നു.

ലിബിയയില്‍നിന്നു കുടിയേറിയ ബെര്‍ബര്‍വര്‍ഗക്കാര്‍ എ.ഡി. അഞ്ചാം ശ.-ത്തില്‍ മാന്‍ഡിന്‍ഗോ ഭാഷ സംസാരിക്കുന്ന നീഗ്രോകളുടെ പ്രദേശത്ത്‌ ആധിപത്യം നേടി, ഘാന എന്ന രാജ്യം സ്ഥാപിച്ചു. പിന്നീട്‌ നീഗ്രാവംശജര്‍ ബെര്‍ബര്‍വര്‍ഗക്കാരെ നിഷ്‌കാസനം ചെയ്‌ത്‌ ഘാനയിലെ ഭരണാധികാരികളായി. ഏഴാം ശ.-ത്തില്‍ അറബികള്‍ മഗ്‌രിബില്‍ എത്തിച്ചേര്‍ന്നകാലത്തും ഘാന "സ്വര്‍ണഭൂമി'(Land of Gold) എന്ന നിലയില്‍ പ്രശസ്‌തിയാര്‍ജിച്ചിരുന്നു.

മഗ്‌രിബ്‌ പ്രദേശങ്ങളില്‍ എ.ഡി. 7-11 ശ.-ങ്ങളില്‍ ഇസ്‌ലാംമതം പ്രബലമായി; എന്നാല്‍ ന്യൂബിയന്‍ പ്രദേശത്ത്‌ ക്രിസ്‌തുമതത്തിനായിരുന്നു സ്വാധീനം. 14-ാം ശ.-ത്തോടുകൂടി ഈ ക്രൈസ്‌തവസ്വാധീനം അവസാനിച്ചു. മുസ്‌ലിംവര്‍ത്തകരുടെയും ബെദൂയിന്‍ ഗോത്രക്കാരുടെയും അധിനിവേശം കി. സുഡാനിലെ സാമൂഹിക-രാഷ്‌ട്രീയസംവിധാനത്തില്‍ സാരമായ മാറ്റം വരുത്തി. 16-19 ശ.-ങ്ങളില്‍ തെ. സുഡാനില്‍ സെന്നാര്‍ എന്ന സ്വതന്ത്രരാജ്യം നിലവിലിരുന്നു. സുഡാന്റെ പശ്ചിമമധ്യഭാഗങ്ങളില്‍ മഗ്‌രിബ്‌ പ്രദേശത്തുകൂടിയും ചെങ്കടല്‍ഭാഗത്തുകൂടിയും കുടിയേറിപ്പാര്‍ത്ത മുസ്‌ലിങ്ങള്‍ ഇസ്‌ലാംമതം പ്രചരിപ്പിച്ചു.

സനാജ ബെര്‍ബര്‍വര്‍ഗക്കാരുടെ ആക്രമണത്തോടെ (1076) ഘാനയിലെ നീഗ്രോഭരണത്തിന്‌ ഉലച്ചില്‍ തട്ടി. രാജ്യത്തിനുള്ളിലെ പല പ്രദേശങ്ങളും സ്വതന്ത്രങ്ങളായി. പ. സുഡാനില്‍ അധികാരത്തിലെത്തിയ മാന്‍ഡിന്‍ഗോസമൂഹത്തില്‍പ്പെട്ട സുന്‍ഡിയാറ്റകള്‍ ഘാന നശിപ്പിക്കുകയും, മാലിരാജ്യത്തിന്റെ അടിസ്ഥാനമുറപ്പിക്കുകയും ചെയ്‌തു. മന്‍സാ മൂസ (1307-32) മാലിയെ ശക്തവും വിസ്‌തൃതവുമായ ഒരു സാമ്രാജ്യമാക്കിത്തീര്‍ത്തു; മാലി, ടിംബക്‌ടു, ഗാവോ എന്നീ പ്രദേശങ്ങള്‍ വാണിജ്യാഭിവൃദ്ധിയിലൂടെ സമ്പന്നങ്ങളായി. ടിംബക്‌ടു ഇസ്‌ലാമിക സംസ്‌കാരത്തിന്റെ കേന്ദ്രമായിത്തീര്‍ന്നു. 15-ാം ശ.-ത്തില്‍ മാലിസാമ്രാജ്യം ക്ഷയോന്മുഖമായതോടെ ഗാവോ ഒരു സാമ്രാജ്യശക്തിയായി വളര്‍ന്നു. എങ്കിലും ഈ സാമ്രാജ്യം ദീര്‍ഘകാലം നിലനിന്നില്ല. മൊറോക്കോയിലെ അഹമ്മദ്‌ അല്‍ മന്‍സൂര്‍ 1590-91-ല്‍ ഗാവോ, ടിംബക്‌ടു, ഷെനേ എന്നീ പ്രദേശങ്ങള്‍ കൈയടക്കി.

15-ാം ശ. മുതല്‌ക്കേ പോര്‍ത്തുഗീസുകാരും അവരുടെ എതിരാളികളായ മറ്റു യൂറോപ്യന്‍ശക്തികളും പശ്ചിമാഫ്രിക്കയില്‍ വാണിജ്യസംരംഭത്തിലേര്‍പ്പെട്ടിരുന്നു. ബെര്‍ബറിപ്രദേശത്തെ ആധിപത്യത്തിനായി പോര്‍ച്ചുഗലും സ്‌പെയിനും തമ്മിലും മൊറോക്കോയും ഒട്ടോമന്‍ തുര്‍ക്കികളും തമ്മിലും മത്സരം നടന്നു. തുര്‍ക്കികളുടെ സ്വാധീനഫലമായി ഇദ്രീസ്‌ അലൂമ (1580-1617) ബോര്‍ണുവിനെ ശക്തമായ ഒരു രാഷ്‌ട്രമാക്കി. മുസ്‌ലിം കേന്ദ്രമായ ഹാസ മറ്റൊരു പ്രമുഖരാഷ്‌ട്രമായി; അവര്‍ ദക്ഷിണ പശ്ചിമഭാഗങ്ങളിലേക്ക്‌ തങ്ങളുടെ സാമ്പത്തിക-സാംസ്‌കാരിക സ്വാധീനം വ്യാപിപ്പിച്ചു.

19-ാം ശ.-ത്തോടുകൂടി ഫ്രഞ്ചുകാര്‍ സെനഗാളിലും ഇംഗ്ലീഷുകാര്‍ ഗോള്‍ഡ്‌കോസ്റ്റിലും സ്വാധീനം ഉറപ്പിച്ചുകഴിഞ്ഞിരുന്നു. സുഡാനിലെ ജനങ്ങളില്‍ പാശ്ചാത്യ മേല്‍കോയ്‌മക്കെതിരായി രാഷ്‌ട്രീയബോധം ഉണര്‍ന്നു. ഈജിപ്‌തിലെ മുഹമ്മദ്‌അലിയുടെ പിന്തുടര്‍ച്ചക്കാര്‍ സുഡാനില്‍ അധികാരമുറപ്പിക്കുന്നതിനുള്ള ശ്രമങ്ങളാരംഭിച്ചു. നൈജീരിയയിലെ ഫുലാനികള്‍ ഹാസയിലെ ഭരണാധികാരികള്‍ക്കെതിരായി തിരിഞ്ഞതിനെത്തുടര്‍ന്ന്‌ ആ പ്രദേശത്ത്‌ സൊകോട്ടോ, ഗാണ്ടോ എന്നീ രണ്ടു രാജ്യവിഭാഗങ്ങള്‍ രൂപംകൊണ്ടു (1804-10). ഇവയുടെ വികാസത്തിന്‌ കിഴക്കുഭാഗത്ത്‌ ബോര്‍ണു ഒരു തടസ്സമായിരുന്നതിനാല്‍ ദക്ഷിണഭാഗത്തെ യോറുബാലാന്‍ഡിലേക്ക്‌ അവര്‍ ശക്തി വ്യാപിപ്പിച്ചു. പടിഞ്ഞാറ്‌ മസീനയിലും ഫുലാനികള്‍ ഒരു രാഷ്‌ട്രം സ്ഥാപിച്ചു. 1863-ല്‍ മസീന, ബംബാറ എന്നീ രാജ്യങ്ങള്‍ കീഴടക്കിയ ഉമര്‍ അല്‍ഹജ്‌ ഫ്യൂട്ട കേന്ദ്രമാക്കി ഭരണമാരംഭിച്ചു. സെനഗാള്‍ മുതല്‍ ടിംബക്‌ടുവരെ തന്റെ രാജ്യം വികസിപ്പിക്കുകയും ചെയ്‌തു. ക്രമേണ ബലഹീനമായിത്തീര്‍ന്ന ഈ സാമ്രാജ്യത്തെ ഫ്രഞ്ചുകാര്‍ 1879 മുതല്‍ നിരന്തരം ആക്രമിച്ചുപോന്നു. സെനഗാള്‍ കേന്ദ്രമാക്കിയായിരുന്നു ഫ്രഞ്ചുകാരുടെ നീക്കങ്ങള്‍. 1788 മുതല്‌ക്കേ ബ്രിട്ടീഷ്‌-ഫ്രഞ്ച്‌ താത്‌പര്യങ്ങള്‍ സുഡാനില്‍ ശക്തി പ്രാപിച്ചിരുന്നു. ബ്രിട്ടിഷ്‌ താത്‌പര്യങ്ങളെ ഫ്രഞ്ചുകാര്‍ എതിര്‍ത്തതിനെത്തുടര്‍ന്ന്‌ അവര്‍ തമ്മിലുള്ള സംഘട്ടനം അനിവാര്യമായി. ബ്രിട്ടീഷുകാര്‍ നൈജീരിയ കീഴടക്കി. സൊക്കോട്ടയുടെയും ചാഡ്‌തടാകത്തിന്റെയും സമീപപ്രദേശങ്ങള്‍വരെ അവരുടെ അധീനതയിലായി (1896-1906). നൈല്‍തീരത്തുവച്ച്‌ ഈജിപ്‌തിന്റെ സഹകരണത്തോടെ അവര്‍ മഹ്‌ദികളെയും തോല്‌പിച്ചു (1898). അപ്പര്‍വോള്‍ട്ട, ചാഡ്‌, മാന്‍ഡിന്‍ഗോ എന്നീ പ്രദേശങ്ങളിലെ തദ്ദേശീയാധിപത്യം അവസാനിപ്പിക്കുവാന്‍ ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും സഹകരിച്ചു പ്രവര്‍ത്തിച്ചു. 20-ാം ശ.-ത്തിന്റെ ആരംഭത്തോടെ സഹാറയുടെ ഭൂരിഭാഗവും യൂറോപ്യന്‍ശക്തികള്‍ കൈയടക്കി. പശ്ചിമാഫ്രിക്കന്‍ കോളനികളെ മഗ്‌രിബ്‌ പ്രദേശങ്ങളുമായി ബന്ധിപ്പിച്ചു. 1917-ഓടുകൂടി സുഡാന്‍ പൂര്‍ണമായും ബ്രിട്ടീഷ്‌ ആധിപത്യത്തിലായി.

ഗിനി

കറുത്തമനുഷ്യര്‍ എന്നര്‍ഥമുള്ള അഗിനോ (Aguinaw) എന്ന ബെര്‍ബര്‍ വാക്കില്‍നിന്നാണ്‌ ഗിനി എന്ന പദം നിഷ്‌പന്നമായത്‌. 14-ാം ശ.-ത്തില്‍ യൂറോപ്പില്‍ പ്രചരിച്ചിരുന്ന ഭൂപടങ്ങള്‍ ഗിനിപ്രദേശം ഉള്‍ക്കൊണ്ടുകാണുന്നു. പോര്‍ത്തുഗീസുകാരും അവരെത്തുടര്‍ന്നെത്തിയ ഇതര യൂറോപ്യന്‍രാജ്യക്കാരും പശ്ചിമാഫ്രിക്കയിലെ തീരപ്രദേശങ്ങളുമായുള്ള വാണിജ്യകാര്യങ്ങളില്‍ മാത്രമാണ്‌ ശ്രദ്ധിച്ചിരുന്നത്‌. ഈ തീരപ്രദേശങ്ങള്‍ക്കും ഉള്‍ഭാഗത്തുള്ള വനപ്രദേശങ്ങള്‍ക്കും അവര്‍ പൊതുവേ ഗിനി എന്നു പറഞ്ഞുവന്നു. ഗിനിപ്രദേശത്തിന്റെ 11-ാം ശ.-ത്തിനുമുമ്പുള്ള ചരിത്രം അജ്ഞാതമാണ്‌. വന്‍കരയുടെ വടക്കും വ. പടിഞ്ഞാറും ഭാഗങ്ങളില്‍നിന്ന്‌ ഈ പ്രദേശത്തേക്ക്‌ കുടിയേറ്റമുണ്ടായി. ഇക്കൂട്ടര്‍ 13-ാം ശ.-ത്തില്‍ അക്കാന്‍രാജ്യങ്ങള്‍ സ്ഥാപിച്ചുവെന്ന്‌ കരുതാം. 14-ാം ശ.-ത്തോടുകൂടി ബോണോ, ബാന്‍ഡ എന്നീ രാജ്യങ്ങള്‍ വാണിജ്യാഭിവൃദ്ധിയിലെത്തി. പില്‌ക്കാലത്ത്‌ ഗിനിയുടെ ദക്ഷിണഭാഗങ്ങളില്‍ സുഡാന്‍ പ്രദേശത്തുനിന്നുണ്ടായ കുടിയേറ്റംമൂലം ജനാധിവാസം വര്‍ധിച്ചു. വന്‍തോതിലുണ്ടായ ഈ കുടിയേറ്റത്തിന്റെ കാരണം വ്യക്തമല്ല. 15-ാം ശ. മുതല്‍ യൂറോപ്യന്‍സ്വാധീനം പ്രബലപ്പെട്ടു. 1445-ല്‍ പോര്‍ത്തുഗീസ്‌ വ്യാപാരസംഘങ്ങള്‍ സെനഗാളിലെത്തി; തുടര്‍ന്ന്‌ പോര്‍ത്തുഗീസ്‌ ഗിനി സ്ഥാപിക്കപ്പെട്ടു. 17-ാം ശ.-ത്തിന്റെ ആദ്യപകുതിയില്‍ അടിമക്കച്ചവടത്തിനായി ഡച്ചുകാരും തുടര്‍ന്ന്‌ ഫ്രഞ്ചുകാരും ബ്രിട്ടീഷുകാരും ഈ ഭാഗത്ത്‌ എത്തിച്ചേര്‍ന്നു. എന്നാല്‍ സെനഗാള്‍ പ്രദേശത്ത്‌ ഫ്രഞ്ചുകാരാണ്‌ ശക്തരായിത്തീര്‍ന്നത്‌. ഗിനിയില്‍ വാണിജ്യത്തിനും ധനസമ്പാദനത്തിനുമുള്ള സൗകര്യങ്ങള്‍ അടിമവ്യാപാരത്തിനായി ശക്തിവര്‍ധിപ്പിച്ചുപോന്ന പാശ്ചാത്യരെ ഭരണഭാരം കൈയേല്‌ക്കുവാന്‍ പ്രോത്സാഹിപ്പിച്ചു. സമര്‍ഥമായ ചൂഷണം ലക്ഷ്യമാക്കി അവര്‍ ഗിനിപ്രദേശത്ത്‌ ഒട്ടേറെ രാജ്യങ്ങള്‍ സൃഷ്‌ടിച്ചു. ബെനി, ഓയോ, ഫോണ്‍, അകാവാമു ആദിയായവ ഇക്കൂട്ടത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നു.

18-ാം ശ.-ത്തില്‍ അഷാന്തികള്‍ തീരപ്രദേശങ്ങളിലെ പാശ്ചാത്യരുമായി നേരിട്ട്‌ വാണിജ്യബന്ധം പുലര്‍ത്തുവാന്‍ ശ്രമമാരംഭിച്ചു. അടിമവ്യാപാരം നിരോധിക്കപ്പെട്ടത്‌ പാശ്ചാത്യവാണിജ്യത്തിനു കനത്ത പ്രഹരമായിരുന്നു. ഫ്രഞ്ചുകാരും ഇംഗ്ലീഷുകാരുമൊഴിച്ചുള്ളവര്‍ ആഫ്രിക്കയുടെ പശ്ചിമതീരം വിട്ടൊഴിഞ്ഞു; ഇവരാകട്ടെ ഉള്‍നാടന്‍ പ്രദേശങ്ങളുമായുള്ള വാണിജ്യത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുകയും ചെയ്‌തു. വ്യാപാരികളെത്തുടര്‍ന്ന്‌ മിഷനറിമാരും പര്യവേക്ഷകരും ഈ ഭാഗത്തെത്തിച്ചേര്‍ന്നു. ഇത്‌ അഷാന്തികളുമായുള്ള സംഘട്ടനത്തില്‍ കലാശിച്ചു

(നോ: അഷാന്തി). ഫ്രഞ്ചുകാരുടെയും ജര്‍മന്‍കാരുടെയും സ്വാധീനം ഈ പ്രദേശങ്ങളില്‍ വര്‍ധിച്ചുവന്നതോടെ ഇംഗ്ലീഷുകാര്‍ ആഫ്രിക്കയിലെ ഉള്‍നാടുകളില്‍ ശക്തിപ്രകടനം നടത്തുവാന്‍ നിര്‍ബന്ധിതരായി. ഫ്രഞ്ചുകാര്‍ എട്ടുകോളനികളടങ്ങിയ ഫ്രഞ്ച്‌ വെസ്റ്റ്‌ ആഫ്രിക്കന്‍ ഫെഡറേഷന്‍ രൂപവത്‌കരിക്കുകയും ജര്‍മന്‍കാര്‍ ടോഗോ, കാമറൂണ്‍ എന്നീ കോളനികള്‍ സ്ഥാപിക്കുകയും ചെയ്‌തു. ഇംഗ്ലീഷുകാര്‍ ഗാംബിയ, സിയെറാ ലിയോണ്‍, ഗോള്‍ഡ്‌കോസ്റ്റ്‌, നൈജീരിയ എന്നീ പ്രദേശങ്ങള്‍ കൈയടക്കി. ഒന്നാം ലോകയുദ്ധാനന്തരം ജര്‍മന്‍കോളനികള്‍ മാന്‍ഡേറ്റ്‌ ഭരണത്തിലായതോടെ പോര്‍ത്തുഗീസ്‌ ഗിനിയും ലൈബീരിയയുമൊഴിച്ചുള്ള പശ്ചിമാഫ്രിക്ക മുഴുവന്‍ ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും അധീനതയിലായി. രണ്ടാം ലോകയുദ്ധത്തിനുശേഷം പശ്ചിമാഫ്രിക്കയിലെ കോളനികള്‍ ഒന്നൊന്നായി സ്വതന്ത്രമായിത്തീര്‍ന്നു.

മധ്യആഫ്രിക്ക

പുരാതന അല്‍-ദെയ്ര്‍ നഗരാവശിഷ്ടങ്ങള്‍ - ഈജിപ്ത്

മധ്യആഫ്രിക്കയിലെ ആദിവാസികളില്‍ ഭൂരിപക്ഷവും ബന്തുഭാഷ സംസാരിക്കുന്നവരാണ്‌. ഇവര്‍ സാംബസി തടത്തില്‍നിന്നു സമീപപ്രദേശങ്ങളിലേക്ക്‌ വ്യാപിച്ചവരാണെന്ന്‌ അനുമാനിക്കപ്പെടുന്നു. ഈ ജനവര്‍ഗത്തെപ്പറ്റിയുള്ള ആദ്യത്തെ പരാമര്‍ശം 10-ാം ശ.-ത്തിനുശേഷമുള്ള അറബി യാത്രാവിവരണങ്ങളില്‍ കാണാം. ഇവരുമായി അറബികള്‍ വാണിജ്യബന്ധത്തിലേര്‍പ്പെട്ടിരുന്നു. ആന്‍ഗോളയിലും മൊസാംബിക്കിലുമെത്തിച്ചേര്‍ന്ന്‌ പോര്‍ത്തുഗീസുകാര്‍ കോംഗോ, കൊക്കോംഗോ, ലൊ ആന്‍ഗോ, എന്‍ദോന്‍ഗോ കൂബ തുടങ്ങിയ ബന്തുരാജ്യങ്ങളുമായി ബന്ധം പുലര്‍ത്തി. സാംബസി, ലിംപോപോ എന്നീ നദികള്‍ക്കിടയിലായി മോണോ മൊടാപാ എന്നീ രാഷ്‌ട്രങ്ങളും പോര്‍ത്തുഗീസുകാര്‍ കണ്ടെത്തി. അയല്‍ഗോത്രങ്ങളുടെ തുടര്‍ച്ചയായ ആക്രമണം ഈ രാഷ്‌ട്രത്തെ നശിപ്പിച്ചു. 1700-ഓടുകൂടി റോസ്‌വി ജനവര്‍ഗം ഈ പ്രദേശത്ത്‌ മംബോ സാമ്രാജ്യം സ്ഥാപിച്ചു. 1830-ഓടുകൂടി ഈ സാമ്രാജ്യവും നശിപ്പിക്കപ്പെട്ടു. സാംബെസിയുടെ വ.പ. ഭാഗം മുതല്‍ കോംഗോനദിയുടെ പ്രഭവസ്ഥാനംവരെയുള്ള പ്രദേശങ്ങളില്‍ അശക്തങ്ങളായ ചില രാജ്യങ്ങള്‍ നിലവിലുണ്ടായിരുന്നു. 15-ഉം 16-ഉം ശ.-ങ്ങളില്‍ വ.കി. കോംഗോയില്‍ ലൂബസാമ്രാജ്യം നിലവിലിരുന്നു. ഇതിന്റെ സമീപപ്രദേശങ്ങളിലുണ്ടായിരുന്ന മറ്റു ചില സാമ്രാജ്യങ്ങളാണ്‌ ലുണ്ട (16-ഉം, 17-ഉം നൂറ്റാണ്ട്‌), കാസെംബെ (18-ാം നൂറ്റാണ്ട്‌), ലോസി (19-ാം നൂറ്റാണ്ട്‌) എന്നിവ. ലോവര്‍ കോംഗോയിലും മൊസാംബിക്കിലുമെത്തിയ പോര്‍ത്തുഗീസുകാര്‍ തദ്ദേശീയരെ ക്രിസ്‌തുമതം വിശ്വാസികളാക്കി തങ്ങളുടെ സ്വാധീനത വര്‍ധിപ്പിക്കുവാനും, അവിടത്തെ ഭരണാധികാരികളെ പോര്‍ത്തുഗീസ്‌ രാജാവിന്റെ സാമന്തന്മാരാക്കുവാനും വിഫലശ്രമം നടത്തി. തുടര്‍ന്ന്‌ പോര്‍ത്തുഗീസുകാര്‍ തീരദേശപട്ടണങ്ങളില്‍ വാണിജ്യമുറപ്പിച്ചും, ആന്‍ഗോളയെയും മൊസാംബിക്കിനെയും അടിമകളെ സംഭരിക്കാനുള്ള കേന്ദ്രമാക്കി മാറ്റിയും നയപരിപാടികളില്‍ മാറ്റംവരുത്തി. ബ്രസീലിലെ തോട്ടങ്ങളിലേക്ക്‌ ആവശ്യമായ അടിമകളെ ലുവാണ്ട, ബെന്‍ഗ്വെല എന്നീ തുറമുഖങ്ങളില്‍നിന്നും കയറ്റി അയച്ചുവന്നു. ഉള്‍നാടുകളില്‍ വ്യാപാരികളും മിഷനറിമാരും തങ്ങളുടെ പ്രവര്‍ത്തനം തുടര്‍ന്നു. 19-ാം ശ.-ത്തില്‍ മധ്യാഫ്രിക്കയില്‍ പാശ്ചാത്യരുടെ അധിനിവേശ കേന്ദ്രങ്ങള്‍ വര്‍ധിച്ചു. ദക്ഷിണബന്തുഗോത്രക്കാര്‍ ഉത്തരപ്രദേശങ്ങളില്‍ പല ഭാഗങ്ങളും കൈയടക്കി; തുടര്‍ന്ന്‌ പാശ്ചാത്യരും ഈ ഭാഗങ്ങളില്‍ ജനപദങ്ങള്‍ സ്ഥാപിച്ചു. ഇക്കാലത്ത്‌ തെ. റൊഡേഷ്യയിലെ സ്വര്‍ണഖനികളെക്കുറിച്ചുള്ള അറിവ്‌ ബാഹ്യലോകത്തിനു ലഭിച്ചു. മധ്യാഫ്രിക്കയില്‍ പര്യടനം നടത്തിയ ഡേവിഡ്‌ ലിവിങ്‌സ്റ്റന്റെ (1813-73) പര്യവേക്ഷണങ്ങള്‍ ദൂരവ്യാപകങ്ങളായ ഫലങ്ങളുളവാക്കി. മിഷനറി പ്രവര്‍ത്തനങ്ങളിലൂടെ ആഫ്രിക്കയിലെ ജനങ്ങളെ കിരാതത്വത്തില്‍നിന്നു മോചിപ്പിക്കാനാകുമെന്ന്‌ അദ്ദേഹം വിശ്വസിച്ചു. ലിവിങ്‌സ്റ്റന്റെ പര്യവേക്ഷണങ്ങള്‍ എച്ച്‌.എം. സ്റ്റാന്‍ലി (1841-1904)യുടെ പര്യടനത്തിനു വഴിതെളിയിച്ചു.

സ്റ്റാന്‍ലി കണ്ടെത്തിയ കോംഗോനദീതടപ്രദേശത്ത്‌ ബല്‍ജിയം രാജാവായ ലിയോപോള്‍ഡ്‌ II കോംഗോ ഫ്രീസ്റ്റേറ്റ്‌ എന്ന കോളനി സ്ഥാപിച്ചു. ആഫ്രിക്കയിലെ സാമ്രാജ്യവികസനത്തില്‍ പരസ്‌പരധാരണ ഉണ്ടാക്കാന്‍ നടത്തിയ ബെര്‍ലിന്‍ സമ്മേളനങ്ങള്‍ (1884-85) പാശ്ചാത്യശക്തികള്‍ക്ക്‌ കൂടുതല്‍ കോളനികള്‍ സ്ഥാപിക്കുന്നതിനുള്ള ഉത്തേജനം നല്‌കി. പോര്‍ത്തുഗല്‍, ബല്‍ജിയം, ഫ്രാന്‍സ്‌, ഇംഗ്ലണ്ട്‌ എന്നീ രാജ്യങ്ങള്‍ മധ്യാഫ്രിക്കയില്‍ കോളനികള്‍ സ്ഥാപിച്ചു. ബല്‍ജിയം രാജാവിന്റെ സ്വകാര്യസമ്പത്തായി ഗണിക്കപ്പെട്ടിരുന്ന കോംഗോ 1908-ല്‍ ഗവണ്മെന്റിനു കൈമാറപ്പെട്ടു. ഫ്രഞ്ച്‌ ഇക്വറ്റോറിയല്‍ ആഫ്രിക്കയിലെ ഗാബോണ്‍, ഫ്രഞ്ച്‌ കോംഗോ, ഉബാങ്കി ഷാരി, ചാഡ്‌ എന്നീ കോളനികള്‍ ഒരു ഫെഡറേഷനായിത്തീര്‍ന്നു. പോര്‍ത്തുഗീസുകാര്‍ ആന്‍ഗോള മൊസാംബിക്ക്‌ എന്നിവിടങ്ങളിലേക്ക്‌ ചുരുങ്ങി. ബ്രിട്ടീഷുകാരും ഈ പ്രദേശത്ത്‌ അനേകം കോളനികള്‍ സ്ഥാപിച്ചു.

തെക്കേആഫ്രിക്ക

ജാന്‍വാന്‍ റെയ്ബോക് ദക്ഷിണാഫ്രിക്കയിലെത്തുന്നു - പെയിന്റിംഗ്

ഈ പ്രദേശത്തിന്റെ പ്രാചീനചരിത്രം അജ്ഞാതമാണ്‌. വേട്ടയാടിയും കാലിവളര്‍ത്തിയും പ്രാകൃതജീവിതം നയിച്ചുപോന്ന ബുഷ്‌മെന്‍, ഹട്ടന്‍ടോട്ട്‌ എന്നീ വര്‍ഗക്കാരായിരുന്നു ഇവിടത്തെ ആദിവാസികള്‍. 15-ാം ശ.-ത്തോടെ താരതമ്യേന പരിഷ്‌കൃതരും ബന്തുഭാഷക്കാരുമായ നീഗ്രോകള്‍ ഈ പ്രദേശത്തേക്ക്‌ കുടിയേറ്റം നടത്തി. 18-ാം ശ.-ത്തോടെ ഇവിടെ ലെംബ, വെന്‍ഡ, ടോംഗോ, എന്‍ഗൂനി എന്നിങ്ങനെ നാല്‌ ബന്തുജനപദങ്ങള്‍ രൂപംകൊണ്ടു. 17-ാം ശ.വരെ സാരമായ തോതില്‍ പാശ്ചാത്യാധിനിവേശം ഉണ്ടായില്ല; തീരപ്രദേശങ്ങള്‍ വ്യാപാരത്തിന്‌ അനുയോജ്യമായിരുന്നുമില്ല. 17-ാം ശ.-ത്തില്‍ ഡച്ച്‌ ഈസ്റ്റിന്ത്യാക്കമ്പനി ഗുഡ്‌ഹോപ്‌മുനമ്പു ചുറ്റി ഈസ്റ്റിന്‍ഡീസിലേക്ക്‌ നാവികയാത്രകള്‍ നടത്തി; മുനമ്പിനു സമീപത്ത്‌ ഒരു താവളമുണ്ടാക്കാന്‍ ഡച്ച്‌ ഗവണ്മെന്റ്‌ ജാന്‍വാന്‍ റീബെക്കിനെ നിയോഗിച്ചു (1652). പില്‌ക്കാലത്ത്‌ കേപ്‌കോളനി എന്നറിയപ്പെട്ട ഈ താവളം 1814-ല്‍ ബ്രിട്ടീഷധീനതയിലായി. അവിടെയുള്ള ബ്രിട്ടീഷുകാര്‍ക്ക്‌ കൂടുതല്‍ സ്ഥലസൗകര്യം ലഭിക്കുന്നതിനും ചിന്നിച്ചിതറിക്കിടന്നിരുന്ന ബൂര്‍സമൂഹങ്ങളെയും മറ്റു തദ്ദേശീയരെയും ശക്തമായ ഭരണത്തിന്‍കീഴില്‍ കൊണ്ടു വരുന്നതിനും മിഷനറി പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ബ്രിട്ടീഷുകാര്‍ നടപടികളെടുത്തു. തൊട്ടരികിലുള്ള ബന്തുപ്രദേശവും ബ്രിട്ടിഷ്‌ അധീനതയിലാക്കി. ഈ നടപടിമൂലം യൂറോപ്യന്മാര്‍ക്ക്‌ കൂടുതല്‍ ഭൂമി ലഭ്യമായി. 1839-ലെ ബൂര്‍യുദ്ധത്തെത്തുടര്‍ന്ന്‌ നേറ്റാള്‍ റിപ്പബ്ലിക്‌ സ്ഥാപിതമായി. എന്നാല്‍ 1843-ല്‍ ബ്രിട്ടീഷുകാര്‍ നേറ്റാളിനെ കേപ്‌കോളനിയില്‍ ലയിപ്പിച്ചു. 1852-ല്‍ ട്രാന്‍സ്‌വാളിലെ കുടിയേറ്റക്കാര്‍ക്ക്‌ സ്വയംഭരണം അനുവദിക്കപ്പെട്ടു. 1854-ല്‍ വാല്‍-ഓറഞ്ചിനും സ്വയംഭരണം നല്‌കി. കേപ്‌കോളനിയിലും ചില വ്യവസ്ഥകളോടെ പ്രാതിനിധ്യഭരണം നടപ്പിലായി (1852). 1856-ല്‍ നേറ്റാള്‍ ഒരു പ്രത്യേക കോളനിയായിത്തീര്‍ന്നു. ട്രാന്‍സ്‌വാള്‍ പിന്നീട്‌ സൗത്ത്‌ ആഫ്രിക്കന്‍ റിപ്പബ്ലിക്കായി; വാല്‍-ഓറഞ്ച്‌, ഓറഞ്ച്‌ ഫ്രീസ്റ്റേറ്റുമായി.

മുകളില്‍ പരാമൃഷ്‌ടമായ രണ്ടു ബൂര്‍ റിപ്പബ്ലിക്കുകളും രണ്ടു ബ്രിട്ടിഷ്‌ കോളനികളും ബന്തുമേഖലകളിലേക്കു വ്യാപിച്ചു. 1897-ല്‍ സുലൂലാന്‍ഡ്‌ ബ്രിട്ടിഷ്‌ അധീനതയിലായി. ഓറഞ്ച്‌ ഫ്രീസ്റ്റേറ്റും ബസുട്ടോലാന്‍ഡും തമ്മിലുള്ള യുദ്ധങ്ങളുടെ ഫലമായി ബസുട്ടോലാന്‍ഡ്‌ കേപ്‌കോളനിയില്‍ ലയിച്ചു (1871). 1877-ല്‍ ട്രാന്‍സ്‌വാള്‍ നയപരമായ കാരണങ്ങളാല്‍ ബ്രിട്ടിഷ്‌ പ്രദേശങ്ങളില്‍ ലയിപ്പിക്കപ്പെട്ടതിനെത്തുടര്‍ന്ന്‌ അവിടെ സ്വയംഭരണത്തിനുവേണ്ടി വിപ്ലവം പൊട്ടിപ്പുറപ്പെട്ടു. 1881-ല്‍ ബ്രിട്ടിഷ്‌ പരമാധികാരം അംഗീകരിക്കുന്ന ഒരു സ്വയം ഭരണവ്യവസ്ഥ അവിടെ നടപ്പിലാക്കി. 1884-85-ല്‍ ബ്രിട്ടീഷുകാര്‍ ബെച്വാനാലാന്‍ഡ്‌ കൈയടക്കുവാന്‍ നിര്‍ബന്ധിതരായി. സ്വര്‍ണഖനികള്‍ കണ്ടെത്തിയതോടെ ട്രാന്‍സ്‌വാള്‍ ദക്ഷിണാഫ്രിക്കയിലെ ഏറ്റവും സമ്പന്നമായ രാജ്യമായി; എന്നാല്‍ രാജ്യത്തിനകത്തും പുറത്തും നിന്നുള്ള എതിര്‍പ്പുകളെ ട്രാന്‍സ്‌വാളിലെ ഭരണകൂടത്തിനു നേരിടേണ്ടിവന്നു. കേപ്‌കോളനിയിലെ പ്രധാനമന്ത്രി ആയിരുന്ന സെസില്‍ റോഡ്‌സ്‌ ദക്ഷിണാഫ്രിക്കയെ ഏകീകരിച്ച്‌ ബ്രിട്ടിഷ്‌ പാര്‍ലമെന്ററി രീതിയിലുള്ള ഒരു ഭരണകൂടം സ്ഥാപിക്കുവാനുള്ള നീക്കമാരംഭിച്ചിരുന്നു; ഈ നീക്കത്തിന്‌ ഇംഗ്ലണ്ടില്‍ യഥാസ്ഥിതിക കക്ഷിയുടെ പിന്തുണ ലഭിച്ചു. കേപ്‌കോളനിക്ക്‌ അധീശത്വം വന്നുചേരാവുന്ന ഈ നീക്കത്തെ ബൂര്‍ റിപ്പബ്ലിക്കുകളായ ട്രാന്‍സ്‌വാളും നേറ്റാളും എതിര്‍ത്തു. തുടര്‍ന്നുണ്ടായ യുദ്ധത്തില്‍ ട്രാന്‍സ്‌വാളിനോടു പരാജയപ്പെട്ട്‌ റോഡ്‌സ്‌ മന്ത്രിസ്ഥാനം രാജിവച്ചു. എന്നാല്‍ ട്രാന്‍സ്‌വാള്‍ വീണ്ടും യുദ്ധോദ്യുക്തമായി. ഓറഞ്ച്‌ ഫ്രീസ്റ്റേറ്റും ട്രാന്‍സ്‌വാളിന്റെ പക്ഷം ചേര്‍ന്നു. ഇങ്ങനെയുണ്ടായ ദക്ഷിണാഫ്രിക്കന്‍ യുദ്ധത്തില്‍ ആദ്യവര്‍ഷത്തെ പരാജയങ്ങള്‍ക്കുശേഷം 1900-ല്‍ ബ്രിട്ടിഷ്‌ സേന ബൂര്‍ റിപ്പബ്ലിക്കുകളുടെ തലസ്ഥാനങ്ങളില്‍ പ്രവേശിച്ചു എങ്കിലും രണ്ടുവര്‍ഷത്തെ അതിരൂക്ഷമായ ഒളിപ്പോരിനു ശേഷമേ ബൂര്‍റിപ്പബ്ലിക്കുകള്‍ സന്ധിക്കു സമ്മതിച്ചുള്ളൂ (ബറീനിറിംഗ്‌ സന്ധി-1902). തുടര്‍ന്ന്‌ ബൂര്‍റിപ്പബ്ലിക്കുകള്‍ ബ്രിട്ടിഷ്‌ കോളനികളായി. 1906-ല്‍ ട്രാന്‍സ്‌വാളിന്‌ ആഭ്യന്തരസ്വയംഭരണം നല്‌കി. 1907-ല്‍ ഓറഞ്ച്‌ ഫ്രീസ്റ്റേറ്റിനും ഭരണസ്വാതന്ത്ര്യം നല്‌കപ്പെട്ടു. ബ്രിട്ടിഷ്‌ ഹൈക്കമ്മീഷണറായിരുന്ന സെല്‍ബോണ്‍പ്രഭു നാലു കോളനികളിലെ രാഷ്‌ട്രീയ നേതാക്കളുമായി കൂടിയാലോചിച്ച്‌ 1910-ലെ ദക്ഷിണാഫ്രിക്കാ ആക്‌റ്റിനു രൂപംനല്‌കി. അവശേഷിച്ച ബന്തുപ്രദേശങ്ങള്‍ ബെസൂട്ടോലാന്‍ഡ്‌, ബച്വാനാലാന്‍ഡ്‌, സ്വാസീലാന്‍ഡ്‌ എന്നീ ബ്രിട്ടിഷ്‌ സംരക്ഷിത പ്രദേശങ്ങളായിത്തീര്‍ന്നു.

കിഴക്കേആഫ്രിക്ക

എ.ഡി. ഒന്നാം ശ.-ത്തിലെ സഞ്ചാരകൃതിയായ പെരിപ്‌ളസ്‌ ഒഫ്‌ ദി എറിത്രിയന്‍ സീ (Periplus of the Erithraean Sea) യില്‍ ആഫ്രിക്കയുടെ കിഴക്കേതീരത്തെപ്പറ്റി പരാമര്‍ശമുണ്ട്‌. അറേബ്യയും കിഴക്കന്‍ ആഫ്രിക്കയും തമ്മില്‍ വാണിജ്യബന്ധം പുലര്‍ത്തിയിരുന്നുവെന്ന്‌ ഈ ഗ്രന്ഥം സൂചിപ്പിക്കുന്നു. ടോളമി (എ.ഡി. 2-ാം ശ.) പെരിപ്‌ളസിലെ വിവരണങ്ങളെ ശരിവയ്‌ക്കുന്നു. ആഫ്രിക്കയുടെ കിഴക്കന്‍തീരത്തിലെ നഗരങ്ങളില്‍ റോം, ഈജിപ്‌ത്‌ എന്നിവിടങ്ങളിലെ നാണയങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്‌. താന്‍സാനിയന്‍ തീരത്ത്‌ ദ്വീപുകളില്‍ കണ്ടെത്തിയിട്ടുള്ള വാസ്‌തുശില്‌പാവശിഷ്‌ടങ്ങള്‍ ഇസ്‌ലാമിന്റെ ആവിര്‍ഭാവത്തിനും മുമ്പുണ്ടായിരുന്നവയായി കരുതപ്പെടുന്നു.

മധ്യകാലഘട്ടത്തിലെ അറബി ഭൂമിശാസ്‌ത്രകാരന്മാര്‍ ആഫ്രിക്കയുടെ കിഴക്കന്‍ തീരത്തെ വാണിജ്യകേന്ദ്രങ്ങളെപ്പറ്റി വിവരിച്ചുകാണുന്നു. 13-15 ശ.-ത്തില്‍ ആഫ്രിക്കയുടെ കിഴക്കന്‍ തീരങ്ങളില്‍ അറബിസംസ്‌കാരം പ്രാബല്യത്തിലിരുന്നു. ഇബ്‌നുബത്തൂത്ത ഈ പ്രദേശം സന്ദര്‍ശിച്ചതായി (1332) രേഖപ്പെടുത്തിയിട്ടുണ്ട്‌; സ്വര്‍ണ വ്യാപാരകേന്ദ്രമായ കില്‍വ(താന്‍സാനിയ)യിലെ മുസ്‌ലിങ്ങളെക്കുറിച്ചും പരാമര്‍ശിച്ചിട്ടുണ്ട്‌. അറബികുടിയേറ്റക്കാരും തദ്ദേശീയരും തമ്മിലുള്ള മിശ്രവിവാഹത്തിന്റെ ഫലമായി ഒരു അറബി-ആഫ്രിക്കന്‍ സംസ്‌കാരം (സ്വാഹിലി) നിലവില്‍ വന്നു. ഇന്ത്യയും അറേബ്യയും ഈ പ്രദേശങ്ങളുമായി വാണിജ്യബന്ധവും സാംസ്‌കാരിക സമ്പര്‍ക്കവും പുലര്‍ത്തി; ചൈനയും വാണിജ്യം നടത്തിയിരുന്നു. സ്വര്‍ണം, ദന്തം, ആമത്തോട്‌ ആദിയായവയായിരുന്നു അവിടെനിന്നുള്ള വിപണനവസ്‌തുക്കള്‍. അടിമവ്യാപാരവും നിലവിലിരുന്നു.

15-ാം ശ.-ത്തിന്റെ അന്ത്യത്തില്‍ വാസ്‌കോ ദെ ഗാമ തന്റെ ഇന്ത്യായാത്രയ്‌ക്കിടയില്‍ മൊസാംബിക്‌, മൊംബാസ, മാലിന്‍ഡി എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ചു; മാലിന്‍ഡിയുമായി സൗഹാര്‍ദം സ്ഥാപിക്കുകയും ചെയ്‌തു. ഇത്‌ കില്‍വയുടെ ശക്തിക്ഷയത്തിനു വഴിതെളിച്ചു. 1502-ല്‍ വാസ്‌കോ ദെ ഗാമ കില്‍വാ ഭരണാധികാരിയെ പോര്‍ത്തുഗല്‍ രാജാവിന്റെ സാമന്തനാക്കി; വര്‍ഷംതോറും കപ്പം നല്‌കിക്കൊള്ളാമെന്നു വാഗ്‌ദാനവും ചെയ്യിച്ചു. ഈ വാഗ്‌ദാനം നടപ്പിലാക്കാന്‍വേണ്ടി 1505-ല്‍ ഫ്രാന്‍സിസ്‌ കോ അല്‍മേഡാ സൈന്യസമേതം ആഫ്രിക്കയുടെ കിഴക്കേ തീരത്തെത്തി. സെഫാലയും കില്‍വയും പോര്‍ത്തുഗീസുകാര്‍ക്കു കീഴടങ്ങി. മൊംബാസ കീഴടക്കിയശേഷം അല്‍മേഡാ ചെങ്കടല്‍തീരത്തുള്ള സോകോത്ര ദ്വീപുവരെ ജൈത്രയാത്ര തുടര്‍ന്നു. പരസ്‌പരം കലഹത്തിലായിരുന്ന തദ്ദേശീയ നാടുവാഴികള്‍ക്ക്‌ പോര്‍ത്തുഗീസാക്രമണം ഫലപ്രദമായി നേരിടാനായില്ല. അവരില്‍ പലരും പോര്‍ത്തുഗീസ്‌ പക്ഷത്തുചേര്‍ന്നു. എന്നാല്‍ ആഫ്രിക്കയുടെ കിഴക്കന്‍തീരങ്ങളില്‍ ഭരണം നടത്തണമെന്ന്‌ പോര്‍ത്തുഗീസുകാര്‍ക്ക്‌ ആഗ്രഹമില്ലായിരുന്നു; ഇന്ത്യാസമുദ്രത്തിലെ വാണിജ്യ കുത്തകയായിരുന്നു അവരുടെ ലക്ഷ്യം. മൊസാംബിക്‌, സെഫാല, സാന്‍സിബാര്‍, പെംബ, മാലിന്‍ഡി എന്നിവിടങ്ങളിലെ താവളങ്ങള്‍ മാത്രമേ അവര്‍ക്ക്‌ ഇതിനായി ആവശ്യമുണ്ടായിരുന്നുള്ളൂ. ഇന്ത്യയിലേക്ക്‌ ആഫ്രിക്കന്‍ തീരം സ്‌പര്‍ശിക്കാതെ യാത്രചെയ്യാമെന്നു വന്നതോടെ മൊസാംബിക്കിനു വടക്കുള്ള താവളങ്ങളെ അവര്‍ അവഗണിച്ചു. പൂര്‍വആഫ്രിക്കന്‍ താവളങ്ങളുടെ ഭരണം ഗോവാ കേന്ദ്രമാക്കിയും തദ്ദേശീയ ഭരണാധികാരികളുടെ സഹായത്തോടെയും അവര്‍ നടത്തിവന്നു.

1585-ല്‍ മിരാലബെ എന്ന തുര്‍ക്കിസാഹസികന്‍ കിഴക്കന്‍തീരം ആക്രമിച്ചുവെങ്കിലും പോര്‍ത്തുഗീസുകാര്‍ ഈ ആക്രമണത്തെ പരാജയപ്പെടുത്തി. 1587-നുശേഷം സിംബാഗോത്രക്കാരുടെ ആക്രമണംമൂലം കില്‍വ, മാലിന്‍ജി തുടങ്ങിയ പ്രദേശങ്ങളില്‍ വമ്പിച്ച നാശനഷ്‌ടങ്ങളുണ്ടായി. ഇതിനെത്തുടര്‍ന്ന്‌ പോര്‍ത്തുഗീസുകാര്‍ മാലിന്‍ഡിക്കടുത്ത്‌ ജീസസ്‌ കോട്ട നിര്‍മിച്ച്‌, ശക്തമായ ഒരു താവളമുണ്ടാക്കി.

1631-ല്‍ മൊംബാസാസുല്‍ത്താന്‍ പോര്‍ത്തുഗീസുകാര്‍ക്കെതിരായി വിപ്ലവമാരംഭിച്ചു. ഒമാനിലെ സേന മൊംബാസയിലേക്കു മുന്നേറി. തീരപ്രദേശങ്ങള്‍ ഒമാനിനു കീഴടങ്ങി. പോര്‍ത്തുഗീസുകാര്‍ ആധിപത്യം പുനഃസ്ഥാപിക്കാനുള്ള ശ്രമം നടത്തി. 1741-ല്‍ ഒമാനിലുണ്ടായ അധികാരമാറ്റത്തെത്തുടര്‍ന്ന്‌ ആഫ്രിക്കയിലെ കിഴക്കന്‍തീര നഗരങ്ങള്‍ സ്വതന്ത്രങ്ങളായി. ഇക്കാലത്ത്‌ അടിമവ്യാപാരം ലക്ഷ്യമാക്കി ഫ്രഞ്ചുകാരും വന്‍കരയുടെ കിഴക്കേതീരത്തെത്തിയിരുന്നു. കില്‍വയില്‍ ആധിപത്യം ഉറപ്പിക്കാനുള്ള ഒമാന്റെ ശ്രമം വിജയിച്ചില്ല. സാന്‍സിബാര്‍ ഒമാനോട്‌ കൂറുപുലര്‍ത്തിയിരുന്നു. 19-ാം ശ.-ത്തില്‍ അടിമക്കച്ചവടം നിരോധിക്കുവാനെന്നപേരില്‍ ബ്രിട്ടിഷുകാരും ഈ പ്രദേശത്തെത്തിച്ചേര്‍ന്നു. ഈ കാലഘട്ടത്തില്‍ ഫ്രഞ്ചുകാരും അമേരിക്കക്കാരും, ജര്‍മന്‍കാരും സാന്‍സിബാര്‍ സുല്‍ത്താനുമായി വ്യാപാരക്കരാറുകളിലേര്‍പ്പെട്ടു. എങ്കിലും സാന്‍സിബാറില്‍ ബ്രിട്ടിഷ്‌ സ്വാധീനം വര്‍ധിച്ചു. അന്നത്തെ സുല്‍ത്താനായിരുന്ന സെയ്‌ദിന്റെ പിന്‍ഗാമികളായ മജീദും ബര്‍ഗാഷും ബ്രിട്ടിഷുകാരുമായി മൈത്രീബന്ധം സ്ഥാപിച്ചു. ബര്‍ഗാഷ്‌ ആഫ്രിക്കന്‍ തീരത്തെ നഗരങ്ങളിലും സാന്‍സിബാറിലും അടിമക്കച്ചവടം നിരോധിച്ചു. യൂറോപ്യന്‍രാജ്യങ്ങള്‍ സാന്‍സിബാര്‍ താവളമാക്കിക്കൊണ്ട്‌ ആഫ്രിക്കയുടെ ഉള്‍പ്രദേശത്തേക്കു കടക്കുവാനാരംഭിച്ചപ്പോള്‍ ബ്രിട്ടീഷുകാര്‍ സുല്‍ത്താനെക്കൊണ്ട്‌ കിഴക്കന്‍ ആഫ്രിക്കയുടെ മേല്‍ അധീശത്വവാദം ഉന്നയിപ്പിച്ചു. കിഴക്കന്‍ ആഫ്രിക്കയുടെ അധികാരപരിധി സംബന്ധിച്ച്‌ ജര്‍മനിയും ബ്രിട്ടനും തമ്മില്‍ തര്‍ക്കമുണ്ടായി. കിഴക്കന്‍ ആഫ്രിക്കയിലെ ഉസ്‌മാംബ്ര പ്രദേശത്ത്‌ ജര്‍മനി സ്വാധീനം സ്ഥാപിച്ചിരുന്നു. ഈ പ്രദേശം ഒന്നടങ്കമുള്ള വ്യാപാരക്കുത്തക സാന്‍സിബാര്‍സുല്‍ത്താന്‍ ബ്രിട്ടീഷുകാര്‍ക്കു നേരത്തേ വാഗ്‌ദാനം ചെയ്‌തിരുന്നു. കിഴക്കന്‍ ആഫ്രിക്കയില്‍ സാന്‍സിബാര്‍ സുല്‍ത്താന്റെ അധികാരവ്യാപ്‌തി നിര്‍ണയിക്കുവാനും, ബാക്കിയുള്ള ഭാഗം ബ്രിട്ടിഷ്‌-ജര്‍മന്‍ മേഖലകളാക്കി വിഭജിക്കുവാനും, ഉഭയ സമ്മതപ്രകാരം ഒരതിര്‍ത്തിക്കമ്മിഷനെ നിയമിക്കുകയും തീരുമാനം നടപ്പിലാക്കുകയും ചെയ്‌തു.

ഈ ഒത്തുതീര്‍പ്പിന്റെ ഫലമായി സാന്‍സിബാറിന്റെ മേലുള്ള അധീശാധികാരം ബ്രിട്ടനു ലഭിച്ചു. ബ്രിട്ടിഷ്‌ മേഖല (കെനിയ) ബ്രിട്ടന്റെ കോളനിയായി. ജര്‍മന്‍ സ്വാധീനമേഖല ആ രാജ്യത്തിന്റെ കോളനിയായിത്തുടര്‍ന്നു. ബ്രിട്ടിഷ്‌ പ്രദേശങ്ങളെ അഭിവൃദ്ധിപ്പെടുത്തുവാനുള്ള ചുമതല ആദ്യം ഇമ്പീരിയല്‍ ബ്രിട്ടിഷ്‌ ഈസ്റ്റ്‌ ആഫ്രിക്കാ കമ്പനിക്കായിരുന്നു. പിന്നീട്‌ ഈ അധികാരം ബ്രിട്ടിഷ്‌ ഗവണ്മെന്റ്‌ ഏറ്റെടുത്തു. ഒന്നാംലോക യുദ്ധത്തിനുശേഷം ജര്‍മന്‍കോളനി തങ്കനീക്ക എന്ന പേരില്‍ ബ്രിട്ടിഷ്‌കോളനിയായി. റുവാണ്ടാ-ഉറുണ്ടി ബല്‍ജിയത്തിനു നല്‌കപ്പെട്ടു. ബുഗാണ്ട ബ്രിട്ടിഷ്‌ സംരക്ഷിതപ്രദേശമായി; 1894-ല്‍ ഇതിനെ ഉഗാണ്ടാ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി വിശാലമാക്കി. ദക്ഷിണഭാഗത്തുള്ള പോര്‍ത്തുഗീസ്‌ പ്രദേശങ്ങളുടെ അധീശാധികാരം അംഗീകരിക്കപ്പെട്ടു.

ആഫ്രിക്കയുടെ വിഭജനം

19-ാം ശ.-ത്തിന്റെ അന്ത്യദശകങ്ങളില്‍ യൂറോപ്യന്‍ സാമ്രാജ്യങ്ങളുടെ സജീവശ്രദ്ധ ആഫ്രിക്കയിലേക്കു തിരിഞ്ഞു. ആഫ്രിക്കന്‍ പ്രദേശങ്ങള്‍ പങ്കിടാനുള്ള തീരുമാനങ്ങളെടുത്ത ബര്‍ലിന്‍സമ്മേളനത്തിനു ശേഷം ഫ്രാന്‍സ്‌ ടൂണിസ്‌ കൈവശമാക്കി (1881). നാമമാത്രമായി തുര്‍ക്കിക്കധീനമായിരുന്ന ഈജിപ്‌തിലെ ഭരണാധികാരിയെ മാറ്റാനുള്ള ശ്രമം, ഈജിപ്‌ത്‌ കൈയടക്കുന്ന പരിപാടിയോളമെത്തി. എന്നാല്‍ ബ്രിട്ടിഷ്‌ പട്ടാളം ഈജിപ്‌തില്‍ അധികാരം സ്ഥാപിച്ചത്‌ ഫ്രഞ്ചുകാര്‍ക്കിഷ്‌ടമായില്ല. സൂയസ്‌ തോടിന്റെ ഉടമാവകാശം ഭാഗിച്ചുകിട്ടുകയായിരുന്നു അവരുടെ ആവശ്യം; കോളനികളും അവര്‍ക്ക്‌ ആവശ്യമായിരുന്നു.

കോംഗോപ്രദേശത്ത്‌ ബല്‍ജിയത്തിലെ രാജാവ്‌ തന്റെ അധികാരവ്യാപ്‌തിക്കു ശ്രമിക്കുമ്പോള്‍തന്നെ ഫ്രഞ്ചുകാര്‍ ഗാബോണ്‍കോളനി സ്ഥാപിച്ചു. നൈജര്‍ പ്രദേശവുമായുള്ള ഫ്രഞ്ചുവാണിജ്യം പ്രോത്സാഹിപ്പിക്കപ്പെട്ടു. ഈ രാജ്യങ്ങള്‍ക്കെതിരായി ബ്രിട്ടീഷുകാരും പോര്‍ത്തുഗീസുകാരും ചില കരാറുകളിലേര്‍പ്പെട്ടു. ജര്‍മനിയിലെ ബിസ്‌മാര്‍ക്കും (1815-98) ആഫ്രിക്കയില്‍ കോളനികള്‍ സ്ഥാപിക്കുവാന്‍ ശ്രമിച്ചിരുന്നു. ആന്‍ഗ്രാ പെക്വിന ജര്‍മനിയുടെ സംരക്ഷിതപ്രദേശമാക്കി. ടോഗോലാന്‍ഡും കാമറൂണും കീഴടക്കാനുള്ള ശ്രമവും ആരംഭിച്ചു. ആന്‍ഗോളയ്‌ക്കും കേപ്‌കോളനിക്കുമിടയ്‌ക്കുള്ള മുഴുവന്‍പ്രദേശവും ജര്‍മന്‍ സംരക്ഷിതപ്രദേശമായി പ്രഖ്യാപിക്കപ്പെട്ടു. ബെര്‍ലിന്‍ സമ്മേളന വ്യവസ്ഥയനുസരിച്ച്‌ കോംഗോ ബല്‍ജിയത്തിന്റേതായി; പോര്‍ത്തുഗീസ്‌ അവകാശവാദം തിരസ്‌കരിക്കപ്പെട്ടു. നൈജര്‍ പ്രദേശം ബ്രിട്ടിഷ്‌ അധീനതയിലായി.

ബ്രിട്ടീഷുകാര്‍ ഈജിപ്‌ത്‌ അധിനിവേശിച്ചതിനെത്തുടര്‍ന്ന്‌ അവരും ഫ്രഞ്ചുകാരും സൊമാലിലാന്‍ഡില്‍ കോളനികള്‍ സ്ഥാപിച്ചു. നൈല്‍നദിക്കു കിഴക്ക്‌ ഇറ്റലി മാത്രമാണ്‌ പ്രതിയോഗികളായി ശേഷിച്ചത്‌; അവര്‍ സൊമാലിലാന്‍ഡിലും എറിത്രിയയിലും കോളനികളുണ്ടാക്കിയിരുന്നു. എത്യോപ്യയുടെമേല്‍ ഇറ്റലി സംരക്ഷണാവകാശം സമ്പാദിച്ചിരുന്നു. ബ്രിട്ടന്‍ ഇറ്റലിയുമായി ഉഭയനന്മയെ ലാക്കാക്കിയുള്ള ധാരണകളുണ്ടാക്കി.

ഒത്തുതീര്‍പ്പിന്റെ ഫലമായി കാമറൂണ്‍, ടോഗോലാന്‍ഡ്‌ എന്നീ ജര്‍മന്‍ കോളനികള്‍ക്കും സമീപസ്ഥങ്ങളായ ബ്രിട്ടിഷ്‌ പ്രദേശങ്ങള്‍ക്കുമിടയ്‌ക്കുള്ള അതിര്‍ത്തി നിര്‍ണയിക്കപ്പെട്ടു. ചാഡ്‌പ്രദേശം ഈ ശക്തികള്‍ പങ്കിട്ടെടുത്തു. മഡഗാസ്‌കറില്‍ ഫ്രഞ്ചുകാര്‍ സംരക്ഷണാവകാശം നേടി; ദഹോമി കൈയടക്കുകയും ചെയ്‌തു. പിന്നീടുണ്ടായ ഒത്തുതീര്‍പ്പനുസരിച്ച്‌ പശ്ചിമാഫ്രിക്കയിലെ ഫ്രഞ്ച്‌-ഇംഗ്ലിഷ്‌ അധീനപ്രദേശങ്ങളുടെ അതിര്‍ത്തികള്‍ നിര്‍ണയിക്കപ്പെട്ടു. ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം ആംഗ്ലോ-ഫ്രഞ്ച്‌ കൊളോനിയല്‍ മത്സരം അവസാനിക്കുകയും യൂറോപ്യന്‍ശക്തികള്‍ പുതിയ കൂട്ടുകെട്ടുകള്‍ ആരംഭിക്കുകയും ചെയ്‌തു (1904). 1912-ല്‍ മൊറോക്കോ ഫ്രഞ്ചു സംരക്ഷിത പ്രദേശമായി. അടുത്ത വര്‍ഷം സമീപത്തുള്ള സ്‌പെയിനിന്റെവക പ്രദേശങ്ങളുടെ അതിര്‍ത്തികള്‍ സുനിശ്ചിതമാക്കി. വെഴ്‌സെയില്‍സ്‌ സന്ധി (1919) പ്രകാരം ജര്‍മന്‍കോളനികള്‍ സഖ്യകക്ഷികള്‍ക്കു മാന്‍ഡേറ്റായി ലഭിച്ചു. ടോഗോലാന്‍ഡും കാമറൂണും ബ്രിട്ടിഷുകാരും ഫ്രഞ്ചുകാരും പങ്കിട്ടെടുത്തു. ജര്‍മന്‍ ഈസ്റ്റാഫ്രിക്കയിലെ മിക്കഭാഗങ്ങളും ബ്രിട്ടനു ലഭിച്ചു; ചിലഭാഗങ്ങള്‍ ബല്‍ജിയത്തിനു നല്‌കി. ജര്‍മന്‍ സൗത്ത്‌ വെസ്റ്റ്‌ ആഫ്രിക്ക, ദക്ഷിണാഫ്രിക്കയില്‍ ലയിച്ചു. ഒന്നാം ലോകയുദ്ധാനന്തരം സ്വതന്ത്രമായിക്കഴിഞ്ഞിരുന്ന എത്യോപ്യയെ 1935-ല്‍ ഇറ്റലി ആക്രമിക്കുകയും അവിടെ ലീഗ്‌ ഒഫ്‌ നേഷന്‍സിന്റെ ഹിതത്തിനു വിപരീതമായി അധികാരം സ്ഥാപിക്കുകയും ചെയ്‌തു (1936).

ആഫ്രിക്ക, സ്വാതന്ത്ര്യത്തിലേക്ക്‌

ആധുനിക കെയ്റോ നഗരം - ഈജിപ്ത്

ഒന്നാം ലോകയുദ്ധാനന്തരം, ജര്‍മന്‍ കോളനികള്‍ സഖ്യകക്ഷികള്‍ക്കു കൈമാറ്റം ചെയ്യപ്പെട്ടതൊഴിച്ചാല്‍, കോളനികളുടെ അതിര്‍ത്തികളില്‍ വലിയ വ്യതിയാനങ്ങള്‍ ഉണ്ടായിട്ടില്ല; കോളനികളില്‍ പുതിയ രാഷ്‌ട്രങ്ങള്‍ രൂപമെടുത്തുവെന്നതാണ്‌ മുഖ്യസംഭവവികാസം. യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക്‌ ആഫ്രിക്കാവന്‍കരയില്‍ വലിയ യുദ്ധങ്ങളിലേര്‍പ്പെടേണ്ട ആവശ്യമുണ്ടായില്ല. 1941-ല്‍ ബ്രിട്ടന്റെ സഹായത്തോടെ എത്യോപ്യ ഇറ്റലിയില്‍നിന്നു വിമുക്തമായി.

കോളനികളുടെ ഭരണകാര്യത്തില്‍ അധീശശക്തികള്‍ ശ്രദ്ധിച്ചുതുടങ്ങിയതോടെ യൂറോപ്യന്‍ രീതിയിലുള്ള ഭരണവ്യവസ്ഥകള്‍ നിലവില്‍വന്നു. ബ്രിട്ടീഷുകാര്‍ നൈജീരിയയിലും മറ്റും പരോക്ഷഭരണരീതി നടപ്പിലാക്കിയതിനെത്തുടര്‍ന്ന്‌, മറ്റു പാശ്ചാത്യശക്തികളും ചില വ്യത്യാസങ്ങളോടെ ആ രീതി സ്വീകരിച്ചു. ഇങ്ങനെ കോളനികളുടെ സാമ്പത്തികവളര്‍ച്ചയ്‌ക്കും വിദ്യാഭ്യാസ വികസനത്തിനുമുള്ള സാധ്യതകളുണ്ടായി. വിദ്യാഭ്യാസ പുരോഗതിയും രാഷ്‌ട്രനിര്‍മാണപദ്ധതികളും ദേശീയ ബോധത്തിന്റെ വളര്‍ച്ചയ്‌ക്കും സ്വാതന്ത്ര്യാഭിവാഞ്‌ഛയ്‌ക്കും കാരണമായി. ഈജിപ്‌ത്‌, ഫ്രഞ്ച്‌ നോര്‍ത്തആഫ്രിക്ക, സെനഗള്‍ എന്നിവിടങ്ങളില്‍ യൂറോപ്യന്‍ മാതൃകയിലുള്ള ദേശീയപ്രസ്ഥാനങ്ങള്‍ രൂപമെടുത്തു.

മറ്റു സ്ഥലങ്ങളില്‍ അധീശശക്തികളോടുള്ള എതിര്‍പ്പ്‌ പ്രകടമായി; കോംഗോ, കെനിയ, നൈജീരിയ എന്നിവിടങ്ങളില്‍ വ്യത്യസ്‌തരീതിയിലുള്ള പ്രതിഷേധപ്രകടനങ്ങളുണ്ടായി. ക്രമേണ ഇവ ദേശീയപ്രസ്ഥാനങ്ങളായി വളര്‍ന്നു. രണ്ടാംലോകയുദ്ധത്തിനുശേഷം പാശ്ചാത്യ വിദ്യാഭ്യാസം നേടിയ ദേശീയനേതാക്കള്‍ രംഗത്തുവന്നതോടുകൂടി ആഫ്രിക്കന്‍ സ്വാതന്ത്ര്യപ്രസ്ഥാനങ്ങള്‍ ശക്തിപ്രാപിക്കുകയും കോളനികള്‍ ഒന്നൊന്നായി സ്വാതന്ത്ര്യം നേടുകയും ചെയ്‌തു. ആഫ്രിക്കയിലെ ഇന്നത്തെ രാഷ്‌ട്രസംവിധാനം പട്ടികയായി ചേര്‍ത്തിരിക്കുന്നു.

ജനങ്ങളും സംസ്‌കാരവും

ജനവിതരണം

നിബിഡവനങ്ങളും വന്‍മരുഭൂമികളും കുറ്റിക്കാടുകളും നിറഞ്ഞ ഈ വന്‍കരയുടെ നല്ലൊരുഭാഗം വാസയോഗ്യമല്ല. വന്‍കരകളുടെ കൂട്ടത്തില്‍ അന്റാര്‍ട്ടിക്കയും ആസ്റ്റ്രലിയയും കഴിഞ്ഞാല്‍ ഏറ്റവും കുറഞ്ഞ ജനസാന്ദ്രത ആഫ്രിക്കയിലാണ്‌. നൈല്‍ നദീതടത്തില്‍ മാത്രമാണ്‌ നിബിഡമായി ജനവാസമുള്ളത്‌. പത്തുലക്ഷത്തിലേറെ ജനസംഖ്യയുള്ള ചുരുക്കം നഗരങ്ങളേ ഈ വന്‍കരയിലുള്ളു. കെയ്‌റോ, അലക്‌സാണ്ട്രിയ, കാസാബ്ലാന്‍ക, ജോഹാനെസ്‌ ബര്‍ഗ്‌ എന്നിവ ഇക്കൂട്ടത്തില്‍ മുന്തിനില്‌ക്കുന്നു,

ജനങ്ങളെ മൂന്നു വിഭാഗങ്ങളായി തിരിക്കാം: 1. സഹാറയ്‌ക്കു വടക്കുള്ള ഹമിറ്റിക്‌-സെമിറ്റിക്‌ വര്‍ഗം. 2. നീഗ്രോയ്‌ഡ്‌ വര്‍ഗം. സഹാറയ്‌ക്ക്‌ തെക്കായി കാണപ്പെടുന്ന ഇക്കൂട്ടരില്‍ രണ്ട്‌ ഉപവിഭാഗങ്ങളുണ്ട്‌: സുഡാനിലെ നീഗ്രോകളും ബന്തുവര്‍ഗക്കാരും. 3. യൂറോപ്യന്‍ കുടിയേറ്റക്കാരും സങ്കരവര്‍ഗക്കാരും. ദക്ഷിണ ആഫ്രിക്ക, റൊഡേഷ്യ, അല്‍ജീരിയ എന്നിവിടങ്ങളിലാണ്‌ ഇക്കൂട്ടരുടെ ബാഹുല്യമുള്ളത്‌. കറുത്തവര്‍ഗക്കാരുടേയും മറ്റിനത്തിലുള്ളവരുടേയും സങ്കരവിഭാഗങ്ങള്‍ നൈലിന്റെ പ്രഭവപ്രദേശങ്ങളിലും പൂര്‍വാഫ്രിക്കയിലും കാണപ്പെടുന്നു. മധ്യരേഖാവനങ്ങളിലെ പിഗ്മികള്‍, കാലാഹാരി മരുഭൂമിയിലും തെ.പ. ആഫ്രിക്കയിലുമുള്ള ബുഷ്‌മെന്‍, തെ.പ. ആഫ്രിക്കയിലെ ഹട്ടന്‍ഗോട്ടുകള്‍ എന്നിവര്‍ സ്വകീയമായ വര്‍ഗ സ്വഭാവങ്ങളുള്ളവരാണ്‌. ഏഷ്യന്‍വംശജരായ ധാരാളം ആളുകള്‍ ഈ വന്‍കരയില്‍ കുടിയേറിയിട്ടുണ്ട്‌. നോ: ആഫ്രിക്കന്‍ ആദിവാസികള്‍

വിദ്യാഭ്യാസം

ബുക്കിനാ ഫാസോയിലെ ഗ്രാമം

യുനെസ്‌കൊ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ സ്റ്റാറ്റിസ്റ്റിക്‌സ്‌ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ (2007) പ്രകാരം ആഗോളതലത്തില്‍ (ആഫ്രിക്കയും, ദക്ഷിണേഷ്യയുമാണ്‌) ഏറ്റവും താഴ്‌ന്ന സാക്ഷരതാനിരക്കുള്ള പ്രദേശങ്ങള്‍. സാക്ഷരതയില്‍ സ്‌ത്രീകള്‍ വളരെ പിന്നാക്കമാണ്‌. സ്വാതന്ത്ര്യപ്രാപ്‌തിക്കു ശേഷം ആഫ്രിക്കന്‍ രാഷ്‌ട്രങ്ങളോരോന്നും വിദ്യാഭ്യാസാഭിവൃദ്ധിക്കായി തീവ്രയത്‌നം നടത്തി. ബ്രിട്ടിഷ്‌, ഫ്രഞ്ച്‌, ഡച്ച്‌, പോര്‍ത്തുഗീസ്‌, ഇസ്‌ലാമിക രീതികളില്‍നിന്ന്‌ ആവിഷ്‌കൃതമായ വിദ്യാഭ്യാസ സമ്പ്രദായങ്ങളാണ്‌ നിലവിലുള്ളത്‌. ഈ വന്‍കരയിലെ വിദ്യാഭ്യാസവികസനത്തിന്‌ ക്രൈസ്‌തവ മിഷനറിമാര്‍ ഗണ്യമായ സംഭാവന നല്‌കിയിട്ടുണ്ട്‌. 57% കുട്ടികള്‍ സ്‌കൂളില്‍ പോകുന്നു. ഇതില്‍ മൂന്നിലൊരാള്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നില്ലത്ര. പ്രാഥമിക വിദ്യാഭ്യാസ നിരക്കില്‍ ഒന്നാം സ്ഥാനം സെയ്‌ഷില്‍സിനാണ്‌ (99%) ഏറ്റവും കുറവ്‌ ബര്‍ക്കിനാഫാസോയിലാണ്‌ (36%).

നിര്‍ബന്ധിതവിദ്യാഭ്യാസം നിയമംമൂലം പ്രാബല്യത്തിലുണ്ടെങ്കിലും, മിക്ക ആഫ്രിക്കന്‍ രാഷ്‌ട്രങ്ങളിലും അതു പൂര്‍ണമായും പ്രാവര്‍ത്തികമായിട്ടില്ല. ഉപരിപഠനസൗകര്യം എല്ലാ ആഫ്രിക്കന്‍ രാഷ്‌ട്രങ്ങളിലും സുലഭമല്ല. രാഷ്‌ട്രങ്ങളില്‍ വിദേശങ്ങളില്‍നിന്ന്‌ അധ്യാപകരെ നിയമിക്കുന്ന സമ്പ്രദായം ഇപ്പോഴും തുടരുന്നു. നല്ലൊരു വിഭാഗം യുവാക്കള്‍ ഉന്നത വിദ്യാഭ്യാസത്തിനായി പ. യൂറോപ്യന്‍രാഷ്‌ട്രങ്ങള്‍, യു.എസ്‌., റഷ്യ എന്നിവിടങ്ങളിലും ഇന്ത്യയിലും എത്തിച്ചേരുന്നു. യുനെസ്‌കോയുടേയും മറ്റ്‌ അന്താരാഷ്‌ട്ര സംഘടനകളുടേയും തീവ്രശ്രമത്തിലൂടെ വിദ്യാഭ്യാസനിലവാരം-വിശിഷ്യ, സാങ്കേതികരംഗത്ത്‌-സാരമായി വികസിച്ചു വരുന്നു.

മതം

ആഫ്രിക്കയില്‍ ഏറ്റവും കൂടുതല്‍ പ്രചാരമുള്ള മതം ഇസ്‌ലാമാണ്‌. ക്രിസ്‌തുമതത്തിനാണ്‌ രണ്ടാം സ്ഥാനം. വന്‍കരയിലെ ചില പ്രത്യേകവിഭാഗങ്ങളില്‍ മാത്രം യഹൂദന്മാരും ഹിന്ദുക്കളും നിവസിക്കുന്നു. തദ്ദേശീയ ജനതയില്‍ നല്ലൊരു വിഭാഗം ഇന്നും പ്രാകൃതമതങ്ങളില്‍ വിശ്വസിക്കുന്നവരാണ്‌.

ബന്തു, സുഡാനീസ്‌ എന്നീ ഭാഷകള്‍ സംസാരിക്കുന്ന മധ്യാഫ്രിക്കന്‍ ജനതയിലെ ഭൂരിപക്ഷവും തദ്ദേശീയ മതങ്ങളില്‍ വിശ്വസിക്കുന്നവരാണ്‌; പര്‍വതങ്ങള്‍, പാറകള്‍ തുടങ്ങിയവയ്‌ക്കുപോലും ഇവര്‍ ദിവ്യത്വം കല്‌പിച്ച്‌ അവയെ ആരാധിക്കുന്നു. കാലാഹാരിപ്രദേശത്തെ ബുഷ്‌മെന്‍ ചന്ദ്രനെ ദൈവമായികരുതുന്നു. ഹട്ടന്‍ ടോട്ടുള്‍ക്ക്‌ മഴയുടെ അധിഷ്‌ഠാനമൂര്‍ത്തിയായ ഒരു ദേവനുണ്ട്‌. പരേതാത്മാക്കള്‍ മനുഷ്യരില്‍ സ്വാധീനം ചെലുത്തുന്നുവെന്ന വിശ്വാസംമൂലം ആഫ്രിക്കന്‍ ജനതയ്‌ക്കിടയില്‍ മന്ത്രവാദങ്ങള്‍ക്കും പിതൃപൂജ തുടങ്ങിയ ആചാരങ്ങള്‍ക്കും വളരെ പ്രചാരമുണ്ട്‌.

ഉത്തരാഫ്രിക്കയിലെ രാജ്യങ്ങളില്‍ മുസ്‌ലിം ഭൂരിപക്ഷമാണുള്ളത്‌. എ.ഡി. ഏഴാം ശ. മുതല്‌ക്കേ ഇസ്‌ലാം മതം ആഫ്രിക്കയില്‍ പ്രചരിച്ചിരുന്നു. ക്രിസ്‌തുശിഷ്യനായ മര്‍ക്കോസ്‌ ഒന്നാം നൂറ്റാണ്ടില്‍ ഈജിപ്‌തിലെ അലക്‌സാണ്ട്രിയയിലെത്തി ക്രിസ്‌തുമതം പ്രചരിപ്പിച്ചതായി രേഖയുണ്ട്‌. മുസ്‌ലിം അധിനിവേശത്തെത്തുടര്‍ന്ന്‌ ക്രിസ്‌ത്യാനികള്‍ ഈജിപ്‌തിന്റെ തെക്കു ഭാഗത്തും എത്യോപ്യയിലുമായി ഒതുങ്ങി. പോര്‍ത്തുഗീസുകാരുടെ ആഗമനത്തോടെയാണ്‌ പിന്നീട്‌ ക്രിസ്‌തുമതം പ്രചരിച്ചത്‌. യൂറോപ്യന്‍ അധീശത്വം നിലനിന്നിരുന്നകാലത്ത്‌ രണ്ടുകോടിയിലധികം ആളുകളെ ക്രിസ്‌തുമതത്തിലേക്ക്‌ പരിവര്‍ത്തനം ചെയ്യിച്ചിട്ടുണ്ട്‌. സ്വതന്ത്ര ആഫ്രിക്കന്‍ രാഷ്‌ട്രങ്ങള്‍ മിഷനറി പ്രവര്‍ത്തനങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നു. ആഫ്രിക്കയിലേക്കു കുടിയേറിയ ഇന്ത്യന്‍വംശജരാണ്‌ ഹിന്ദുമതവിശ്വാസികള്‍. ദക്ഷിണ ആഫ്രിക്കയില്‍ ഏതാണ്ട്‌ 2 ലക്ഷത്തോളം യഹൂദന്മാരുണ്ട്‌. നോ: ആഫ്രിക്കന്‍ കല; ആഫ്രിക്കന്‍ ഭാഷകള്‍, ആഫ്രിക്കന്‍ സാഹിത്യം; ആഫ്രിക്കന്‍ സംഗീതം

(പ്രൊഫ. പി.സി. അഗര്‍വാള്‍; സ.പ.)

ആദിവാസികള്‍

ഡംഗന്‍ വംശജരുടെ കടിലുകള്‍ - മാലി

ആഫ്രിക്കന്‍ ആദിവാസികളെ രണ്ടായി തരംതിരിക്കാം. സഹാറമരുഭൂമിക്കു തെക്കുള്ള പ്രദേശങ്ങളെ അധിവസിക്കുന്നവരാണ്‌ നീഗ്രോയ്‌ഡ്‌ (ഈ പദം വംശീയ സ്വഭാവമുള്ള ഒന്നായാണ്‌ ഇന്ന്‌ സാമൂഹിക ശാസ്‌ത്രകാരന്മാര്‍ പരിശോധിക്കുന്നത്‌) ജനവര്‍ഗങ്ങള്‍. സഹാറായ്‌ക്കു വടക്കുഭാഗത്തുള്ളവര്‍ കാക്കസോയ്‌ഡ്‌ വര്‍ഗത്തില്‍പ്പെട്ടവരാണ്‌; ഇവര്‍ ഉത്തര ആഫ്രിക്കന്‍ ജനവര്‍ഗങ്ങള്‍ എന്ന്‌ പൊതുവായ പേരില്‍ അറിയപ്പെടുന്നു. ആഫ്രിക്കന്‍ ആദിവാസികളുടെ പഠനത്തിന്‌ ഉത്തരആഫ്രിക്ക, തെക്കേ ആഫ്രിക്ക എന്ന വര്‍ഗീകരണം സഹായകമാകും.

ഉത്തര ആഫ്രിക്ക.' ഉത്തര ആഫ്രിക്കയിലെ ആദിവാസികളെ ഹമിറ്റിക്ക്‌, സെമിറ്റിക്ക്‌ എന്നീ വിഭാഗങ്ങളായി തിരിക്കാം. ഹമിറ്റിക്ക്‌ വര്‍ഗത്തിലെ ഉപവിഭാഗങ്ങളാണ്‌ ബെര്‍ബര്‍, കുഷിറ്റിക്ക്‌ എന്നിവ. ബെര്‍ബര്‍ ഒരു കാക്കസോയ്‌ഡ്‌ വര്‍ഗമാണ്‌. ഈ വര്‍ഗക്കാര്‍ സംസാരിക്കുന്ന ഭാഷയുടെ പേരും ബെര്‍ബര്‍ എന്നു തന്നെ. ബെര്‍ബര്‍ജനതയുടെ ഉപജീവനമാര്‍ഗം കൃഷിയും കാലിവളര്‍ത്തലുമാണ്‌. ഇസ്‌ലാംമതത്തിന്റെ സ്വാധീന ഫലമായി ബെര്‍ബര്‍ ജനവിഭാഗങ്ങള്‍ ഇസ്‌ലാം ആചാരാനുഷ്‌ഠാനങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്‌. ബെര്‍ബര്‍ വിഭാഗത്തില്‍പ്പെട്ടവയാണ്‌ കബിലെ, സിവാന്‍, ടിബു, ത്വാരെഗ്‌ എന്നീ ജനവര്‍ഗങ്ങള്‍. ഉത്തര അല്‍ജീരിയയില്‍ വസിക്കുന്നവരാണ്‌ കബിലെ. കൃഷി, കാലിവളര്‍ത്തല്‍ എന്നിവയാണ്‌ മുഖ്യതൊഴിലുകള്‍. ഇവര്‍ ബെര്‍ബര്‍ വിഭാഗത്തിന്റേതായ ആചാരങ്ങള്‍ അനുഷ്‌ഠിച്ചുവരുന്നു. മക്കത്തായമാണ്‌ ദായക്രമം. സിവി എന്ന ബെര്‍ബര്‍ ഭാഷ സംസാരിക്കുന്നവരാണ്‌ സിവാന്‍ ജനവര്‍ഗം. ഇവര്‍ വടക്കുപടിഞ്ഞാറന്‍ ഈജിപ്‌തിലെ സിവാ പ്രദേശത്തെ അധിവസിക്കുന്നു. ടിബെസ്റ്റിപ്രദേശത്തു വസിക്കുന്നവരാണ്‌ ടിബു. പടിഞ്ഞാറന്‍ സഹാറാപ്രദേശത്തു വസിക്കുന്നവരാണ്‌ ത്വാരെഗ്‌ ജനവര്‍ഗം. ഈ വര്‍ഗത്തിന്‌ പ്രത്യേകമായ ചില ആചാരങ്ങളും സാമൂഹ്യഭരണക്രമങ്ങളും ഉണ്ട്‌. ദക്ഷിണ സഹാറയിലെ ഒട്ടകഗതാഗതം ഇവരുടെ കുത്തകയായിരുന്നു. ഇവര്‍ക്ക്‌ സ്വന്തമായ സംസാരഭാഷയുണ്ട്‌.

കുഷിറ്റിക്ക്‌ ജനവര്‍ഗത്തിന്റെ ഉപവിഭാഗങ്ങളാണ്‌ ബെജാ, ദനാകില്‍, ഗല്ലാ, സൊമാലി എന്നിവ. സുഡാന്റെ വടക്കുകിഴക്കന്‍ ഭാഗങ്ങളിലും ഈജിപ്‌തിന്റെ തെക്കുകിഴക്കന്‍ ഭാഗങ്ങളിലും വസിക്കുന്ന ബെജാവര്‍ഗത്തിന്റെ മുഖ്യതൊഴില്‍ കാലിവളര്‍ത്തലാണ്‌. ഇസ്‌ലാംമതം സ്വീകരിച്ചിട്ടുണ്ടെങ്കിലും തനതായ ആചാരാനുഷ്‌ഠാനങ്ങള്‍ പുലര്‍ത്തിവരുന്നു. ഉത്തര എത്യോപ്യ, ഫ്രഞ്ച്‌ സൊമാലിലാന്‍ഡ്‌ എന്നീ പ്രദേശങ്ങളില്‍ വസിക്കുന്നവരാണ്‌ ദനാകില്‍ വര്‍ഗം. സൊമാലിവര്‍ഗത്തോടു സാദൃശ്യമുള്ള ഇവര്‍ ഇസ്‌ലാംമതം സ്വീകരിച്ചവരാണ്‌. ദക്ഷിണഎത്യോപ്യ, ഉത്തരകെനിയ എന്നിവിടങ്ങളില്‍ വസിക്കുന്ന ഗല്ലാ വിഭാഗക്കാരുടെ ആദ്യകാലത്തെ തൊഴില്‍ കാലിവളര്‍ത്തലായിരുന്നു. പിന്നീട്‌ കൃഷിയും സ്വീകരിച്ചുവന്നു. മത്സ്യബന്ധനവും വേട്ടയാടലും അങ്ങിങ്ങായുണ്ട്‌. കിഴക്കന്‍ എത്യോപ്യ, സൊമാലിലാന്‍ഡ്‌ എന്നിവിടങ്ങളില്‍ വസിക്കുന്ന മറ്റൊരു ജനവര്‍ഗമാണ്‌ സൊമാലി. ആഫ്രിക്കയില്‍ സെമിറ്റിക്കുഭാഷ സംസാരിക്കുന്ന കബാബിഷ്‌ ജനവര്‍ഗം സുഡാന്‍ റിപ്പബ്ലിക്കിലെ ഏറ്റവും പ്രമുഖമായ അറബിഗോത്രമാണ്‌.

തെക്കേ ആഫ്രിക്ക. തെക്കേ ആഫ്രിക്കയെ സുഡാനിക്‌, നീലോട്ടിക്‌, ബന്തു, പിഗ്മി, ഖൊയ്‌സാന്‍ എന്നിങ്ങനെ വിഭജിക്കാം.

സുഡാനിക്‌ ജനതയില്‍ അനേകം ഉപവിഭാഗങ്ങളുണ്ട്‌. അവയില്‍ പ്രധാനമായവ അകാന്‍, അഷാന്തി, അസാന്‍ദെ, ബന്‍മാന, ഇദോ, ഇവ്‌, ഫുലാനി, ഹാസ, ഇബീബിയോ, ഇബോ, മലിന്‍കെ, മംഗ്‌ബെടു, മൊസ്സി, നുയെ, സരകൊളെ, സംഘായ്‌, തിവ്‌, വെയ്‌, യോറുബ എന്നിവയാണ്‌. അകാന്‍ വര്‍ഗക്കാര്‍ക്ക്‌ സാമ്പത്തിക-രാഷ്‌ട്രീയ-സാമൂഹിക രംഗങ്ങളില്‍ ഇവര്‍ക്ക്‌ യോറുബ വര്‍ഗവുമായി സാദൃശ്യമുണ്ട്‌. അഷാന്തിവര്‍ഗം രാഷ്‌ട്രീയമായ പാരമ്പര്യമുള്ള ഒരു ജനതയാണ്‌. 1807-1900 കാലത്ത്‌ ബ്രിട്ടീഷുകാര്‍ ഇവരെ ആക്രമിച്ചുകീഴടക്കി. ഒന്നു മുതല്‍ 9 വരെ മില്യണ്‍ ജനസംഖ്യയുള്ള അസാന്‍ദെ വടക്കുകിഴക്കന്‍ കോംഗോപ്രദേശത്തും സുഡാനിലും വസിക്കുന്നു. തെക്കുകിഴക്കന്‍ സുഡാന്‍പ്രദേശത്തെ പ്രമുഖജനവര്‍ഗമായ ബന്‍മാന വംശജരില്‍ ഒരു വിഭാഗം ഇസ്‌ലാംമതം സ്വീകരിക്കുകയുണ്ടായി. കൃഷി, കാലിവളര്‍ത്തല്‍, മത്സ്യബന്ധനം എന്നിവയാണ്‌ മുഖ്യതൊഴിലുകള്‍. പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ഒരു പ്രമുഖ ജനവര്‍ഗമായ "ഇദോ' ഗോത്രത്തിന്‌ വളരെ വിപുലമായ രാഷ്‌ട്രീയ-സാമൂഹിക സംഘടനകളുണ്ട്‌. ഇവ്‌ വിഭാഗത്തിനും സ്വന്തമായ രാഷ്‌ട്രീയ-സാമൂഹിക സംവിധാനങ്ങളുണ്ട്‌. 40 ലക്ഷത്തോളംവരുന്ന ഫുലാനി ഒരു ഭരണവര്‍ഗമാണ്‌. ഉത്തര നൈജീരിയ, മാലി, നൈജര്‍, മൗറിറ്റാനിയ എന്നിവിടങ്ങളില്‍ കേന്ദ്രീകരിച്ചുള്ള ഒരു ജനവര്‍ഗമാണ്‌ ഹാസ. നൈജീരിയയില്‍ വസിക്കുന്ന മറ്റു പ്രമുഖ ഗോത്രങ്ങളാണ്‌ ഇബോ, ഇബീബിയോ, കനൂറി എന്നിവ. സുഡാന്‍, സെനഗാള്‍, ഗിനി എന്നിവിടങ്ങളില്‍ കേന്ദ്രീകരിച്ചുള്ള മലിന്‍കെ, കോംഗോപ്രദേശത്തുള്ള മംഗ്‌ബെടു, ഐവറികോസ്റ്റ്‌, ഘാന എന്നിവിടങ്ങളിലെ മൊസ്സി, പ. സുഡാനിലെ സരകൊളെ എന്നിവയും സുഡാനിക്‌ വര്‍ഗങ്ങളില്‍പെടുന്നു. തെക്കുപടിഞ്ഞാറന്‍ നൈജീരിയയിലും ദഹോമിപ്രദേശത്തും വസിക്കുന്ന "യോറുബ' വര്‍ഗം പ്രത്യേക പ്രാധാന്യം അര്‍ഹിക്കുന്നു. ഈ വര്‍ഗം അനവധി സംസ്ഥാനങ്ങളിലായാണ്‌ വസിക്കുന്നത്‌. കൃഷിയാണ്‌ മുഖ്യതൊഴില്‍.

നീലോട്ടിക്‌ വിഭാഗത്തില്‍പെട്ട ജനവര്‍ഗങ്ങളാണ്‌ അകോളി, അനുക്‌, ദിങ്കാ, കിപ്‌സിഗി, ലാംഗോ, മസായ്‌, നന്‍ടി, നൂയെര്‍, ഷില്ലൂക്‌, സുക്‌ എന്നിവ. മസായ്‌, ഷില്ലൂക്‌ എന്നീ വര്‍ഗങ്ങളുടെ ജനസംഖ്യ ഒരു ലക്ഷത്തില്‍ കൂടുതലാണ്‌.

ബന്തുഭാഷ സംസാരിക്കുന്ന ജനവിഭാഗങ്ങള്‍ പൊതുവേ ബന്തു എന്ന പേരില്‍ അറിയപ്പെടുന്നു. ബന്തുവര്‍ഗത്തിന്‌ അനേകം ഉപവിഭാഗങ്ങളുണ്ട്‌. ഇവയില്‍ ചിലത്‌ പ്രാധാന്യമര്‍ഹിക്കുന്നു. ഉഗാണ്ടയിലെ ഏറ്റവും പ്രമുഖ ജനവര്‍ഗമാണ്‌ ഗന്‍ത. 1862-ല്‍ 40 ലക്ഷത്തോളം ഉണ്ടായിരുന്ന ഇക്കൂട്ടരുടെ സംഖ്യ 1930 ആയപ്പോഴേക്ക്‌ 8 ലക്ഷമായി കുറഞ്ഞു. രാജഭരണം നിലവിലിരുന്ന ഈ ഗോത്രത്തില്‍ രാജാവിനെ സഹായിക്കാനായി ഭരണത്തലവന്മാരും നിയമജ്ഞരും ഉണ്ടായിരുന്നു. നികുതിപിരിവിനുവേണ്ടി സെന്‍സസ്‌ സമ്പ്രദായം ഏര്‍പ്പെടുത്തിയിരുന്നുവെന്നത്‌ ശ്രദ്ധേയമാണ്‌. രാജാവ്‌ മരണമടയുമ്പോള്‍ നൂറുകണക്കിന്‌ മറ്റാളുകളെയും തീവച്ച്‌ കൊല്ലുക പതിവുണ്ടായിരുന്നു. അനവധി ആചാരാനുഷ്‌ഠാനങ്ങള്‍ പുലര്‍ത്തിവന്നിരുന്ന ഒരു ഗോത്രമാണ്‌ ഗന്‍ത.

മസായി വംശജര്‍ - കെനിയ

ദക്ഷിണാഫ്രിക്കയിലെ ഒരു പ്രമുഖ ജനവര്‍ഗമാണ്‌ ഗുനി. ഗുനിക്കുതന്നെ ചില ഉപവിഭാഗങ്ങളുണ്ട്‌. യുദ്ധോപകരണങ്ങള്‍, വസ്‌ത്രങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ ഈ ജനവര്‍ഗത്തിന്‌ മറ്റു വര്‍ഗങ്ങളുടേതില്‍നിന്ന്‌ വ്യത്യാസങ്ങളുണ്ട്‌. ഇവരുടേതായ ഭാഷയും ആചാരങ്ങളുമുണ്ട്‌. കൃഷിയും കന്നുകാലിവളര്‍ത്തലുമാണ്‌ മുഖ്യതൊഴില്‍. ഉഗാണ്ടയിലെ മറ്റൊരു ഗോത്രമാണ്‌ കൊളെ. പ്രഭുക്കന്മാരും അവര്‍ക്കു താഴെ അടിയാന്മാരും ഉള്ള ഒരു ജനവര്‍ഗമാണിത്‌. പ്രഭുക്കന്മാര്‍ കൃഷിപ്പണികളില്‍ ഏര്‍പ്പെടുന്നു. മണ്‍പാത്രനിര്‍മാണം, ഇരുമ്പ്‌-തടി ഉപകരണങ്ങള്‍, ഉപ്പ്‌ എന്നിവയുടെ നിര്‍മാണം എന്നിവ അടിയാന്മാരുടെ ചുമതലയാണ്‌. കന്നുകാലികള്‍ രാജാവിന്റെ സമ്പത്താണ്‌. രാജാവ്‌ അവയെ പ്രഭുക്കന്മാര്‍ക്ക്‌ വീതിച്ചുകൊടുക്കും. കന്നുകാലികളുടെ ശരീരത്തില്‍ ചെറിയ അമ്പുകള്‍കൊണ്ട്‌ മുറിവേല്‌പിച്ച്‌ ആ രക്തം കുടിക്കുന്ന പതിവ്‌ ഇവരുടെ ഇടയിലുണ്ട്‌; മൃഗചര്‍മങ്ങള്‍ വസ്‌ത്രങ്ങളായി ഉപയോഗിക്കുന്നു. പാല്‍പാത്രങ്ങളും മറ്റും കഴുകിവൃത്തിയാക്കുന്നതിന്‌ ഗോമൂത്രം ഉപയോഗിച്ചിരുന്നു. കന്നുകാലികളെ ചുറ്റിപ്പറ്റി അനേകം ആചാരങ്ങള്‍ നിലനിര്‍ത്തിയിരുന്ന ഒരു ഗോത്രമാണ്‌ കൊളെ. പടിഞ്ഞാറന്‍ താങ്കനീക്കയില്‍ 10 ലക്ഷത്തോളംവരുന്ന ഒരു ജനവര്‍ഗമുണ്ട്‌ (ന്യാംവെസി). ന്യാംവെസി ഗോത്രത്തിന്റെ മുഖ്യതൊഴില്‍ കൃഷിയാണ്‌. ഉഗാണ്ടയിലെ ഉന്യോരോ ജില്ലയിലെ മറ്റൊരു പ്രബലവര്‍ഗമാണ്‌ ന്യോറോ. കൊളെ ജനവര്‍ഗത്തിന്റെ സംസ്‌കാരത്തോടു സാദൃശ്യമുള്ള മറ്റൊരു ജനവര്‍ഗമാണ്‌ റുവാണ്ടാബുറുണ്ടി പ്രദേശത്തു വസിക്കുന്ന റുവാണ്ടാ.


ദക്ഷിണമൊസാംബിക്കില്‍ ടോംഗാ എന്നൊരു വര്‍ഗം ഉണ്ട്‌. ടോംഗാ വര്‍ഗം അയല്‍ഗോത്രങ്ങളെ നശിപ്പിച്ചും ആക്രമിച്ചും ആണ്‌ സമ്പന്നവിഭാഗമായി തീര്‍ന്നത്‌.

നീഗ്രിറ്റോ, നീഗ്രില്ലോ എന്നീ പേരുകളില്‍ അറിയപ്പെടുന്ന പിഗ്മികളെ കിഴക്കന്‍പിഗ്മികള്‍, മധ്യപിഗ്മികള്‍, പശ്ചിമപിഗ്മികള്‍ എന്നു മൂന്നായി വിഭജിച്ചിട്ടുണ്ട്‌. പിഗ്മികളും ബന്തുഭാഷ സംസാരിക്കുന്നു. ഇവര്‍ വനവിഭവങ്ങള്‍ ശേഖരിച്ച്‌ കൈമാറ്റം ചെയ്‌ത്‌ കാര്‍ഷികവിഭവങ്ങള്‍ സംഭരിക്കുന്നു.

ഖോയ്‌സാന്‍ഭാഷ സംസാരിക്കുന്ന ഗോത്രങ്ങളെ ബുഷ്‌മെന്‍, ഹട്ടന്‍ടോട്ടുകള്‍, ദാമ എന്നിങ്ങനെ മൂന്നായി തരംതിരിക്കാം. കലഹാരി മരുഭൂമിയിലും ബെച്ച്വാനാലാന്‍ഡിലും തെക്കന്‍ ആന്‍ഗോളയിലും നിവസിക്കുന്നവരാണ്‌ ബുഷ്‌മെന്‍ വര്‍ഗം. ആദിവാസികളില്‍ ഏറ്റവും പ്രാചീനരെന്നു കരുതപ്പെടുന്ന ഇവരുടെ ഭാഷ, ശരീരപ്രകൃതി, സംസ്‌കാരം എന്നിവ മറ്റുള്ളവരുടേതില്‍നിന്ന്‌ ഭിന്നമാണ്‌. കുരുമുളകുതിരിപോലത്തെ തലമുടിയും ഉയര്‍ന്ന നെറ്റിയും ഇവരുടെ പ്രത്യേകതകളാണ്‌. തെക്കുപടിഞ്ഞാറന്‍ ആഫ്രിക്കയില്‍ വസിക്കുന്ന ഒരു ജനവര്‍ഗമാണ്‌ ഹട്ടന്‍ടോട്ടുകള്‍. ശരീരപ്രകൃതിയില്‍ ബുഷ്‌മെന്‍വര്‍ഗത്തോട്‌ സാദൃശ്യമുണ്ടെങ്കിലും വിഭിന്നസംസ്‌കാരവും ആചാരാനുഷ്‌ഠാനങ്ങളും ഉള്ളവരാണ്‌ ഇവര്‍. തെക്കുപടിഞ്ഞാറന്‍ ആഫ്രിക്കയിലെതന്നെ മറ്റൊരു ജനവിഭാഗമാണ്‌ ദാമ.

കല

ആഫ്രിക്കയെ അധിവസിക്കുന്ന വിവിധ ജനവിഭാഗങ്ങളുടെ കലാസമ്പ്രദായങ്ങളെ മൊത്തത്തില്‍ ആഫ്രിക്കന്‍ കലയെന്നു പറയുന്നു. സങ്കേതങ്ങള്‍, ശൈലികള്‍, പ്രയോഗരീതികള്‍ എന്നിവയുടെ വൈചിത്ര്യവും ആഫ്രിക്കാ വന്‍കരയില്‍ നടന്നിട്ടുള്ള സാംസ്‌കാരിക പ്രവാഹങ്ങളുടെ വൈവിധ്യവും നിമിത്തം ആഫ്രിക്കന്‍കലയുടെ ശാസ്‌ത്രീയമായ വര്‍ഗീകരണം എളുപ്പമല്ല. സ്വഭാവാധിഷ്‌ഠിതമായ വിശകലനത്തെക്കാള്‍ ദേശഭേദമനുസരിച്ചുള്ള പ്രതിപാദനം ആണ്‌ ആഫ്രിക്കന്‍കലയെ സംബന്ധിച്ചിടത്തോളം കൂടുതല്‍ ഇണങ്ങുന്നത്‌. ശൈലീപ്രഭാവം പ്രകാശിപ്പിക്കുന്ന ബംബാറാ (Bambara) കലയുടെ പ്രഭവസ്ഥാനം സുഡാന്‍ ആണ്‌. ഇവിടുത്തെ മറ്റ്‌ രണ്ട്‌ മികച്ച കലകളാണ്‌ ഡോഗോണ്‍ (Dogon), സെനുഫോ (Senufo) എന്നിവ. ബംബാറാ കലാപാരമ്പര്യത്തില്‍ ലോഹപ്പണിക്ക്‌ വളരെ പ്രാധാന്യമുണ്ട്‌. അവിടെ കൊത്തിയെടുക്കുന്ന സുന്ദരമായ ലോഹപ്രതിമകള്‍ക്ക്‌ നുനുമാനി (Nunumani) എന്നാണ്‌ പേര്‍. നിത്യോപയോഗത്തിനുള്ള ഉപകരണങ്ങള്‍പോലും കലാശില്‌പാലംകൃതങ്ങളാണ്‌. മാന്ത്രികക്രിയകള്‍ക്കുവേണ്ടി നിര്‍മിക്കപ്പെടുന്ന പ്രത്യേകതരം പാവകള്‍ സന്താനസൗഭാഗ്യത്തിന്റെ പ്രതീകമായി പെണ്‍കുട്ടികള്‍ക്ക്‌ നല്‌കാറുമുണ്ട്‌. ബംബാറാ പ്രതിമകളുടെ ഒരു സവിശേഷത അവയുടെ കേശാലങ്കാരശൈലിയാണ്‌. ഡോഗോണ്‍ ഉന്നതനിലവാരം പുലര്‍ത്തുന്ന ഒരിനം പൗരാണികകലയാണ്‌. പ്രതീകാത്മകതയാണ്‌ ഇതിന്റെ സാങ്കേതികസ്വഭാവം. സെനുഫോ കലാകാരന്മാര്‍ കലയുടെ വിവിധമാധ്യമങ്ങളില്‍ പ്രാവീണ്യം നേടിയവരാണ്‌. ശില്‌പവിദ്യയാണ്‌ ഇക്കൂട്ടത്തില്‍ പ്രധാനം. ആഫ്രിക്കയില്‍ ഏറ്റവും കൂടുതല്‍ അനുകരിക്കപ്പെടുന്ന മാധ്യമവും സെനുഫോ ശില്‌പമാതൃകയാണ്‌. ഉദാ. പൊറോപിയ (Poropia), വനിയുഗോ (Waniougo), കൊറുബ്ലാ (Korubla) പൊയ്‌മുഖങ്ങള്‍. സെനുഫോ കലാകാരന്മാര്‍ നല്ല കര്‍ഷകര്‍കൂടിയാണ്‌.


ഗിനിപ്രദേശം കലാപാരമ്പര്യത്തില്‍ മികച്ചുനില്‌ക്കുന്നു. ഉന്നതകലാരൂപങ്ങള്‍ ഇവിടെ കാണാവുന്നതാണ്‌. ഇവിടത്തെ കലാവിഭാഗത്തിന്റെ സാരഥ്യം വഹിക്കുന്നത്‌ യോറുബാ (Yoruba), അഷന്തി (Ashanti), ബവുളെ (Baule), അഗ്നി (Agni) എന്നീ വര്‍ഗക്കാരാണ്‌. എന്നാല്‍ എടുത്തുപറയത്തക്ക വൈവിധ്യം മുന്തിനില്‌ക്കുന്നത്‌ കോംഗോയിലും പ്രാന്തപ്രദേശങ്ങളിലുമാണ്‌. ബാമിലേകെ കലയുടെ ആകര്‍ഷകമായ മാതൃകകളും ഫാജ്‌ശില്‌പവിദ്യയുടെ മഹിമയും ബാകുബാകലയുടെ പാരമ്പര്യസിദ്ധികളും ബാലുബാകലയുടെ ഔല്‍കൃഷ്‌ട്യവും ഗിനിയന്‍കലകളുടെ പ്രത്യേകതകളായി പറയാം.

ആധ്യാത്മികസ്വാധീനം. മതവും ജീവിതക്രമങ്ങളും കലയില്‍ ചെലുത്തിയ സ്വാധീനത്തിന്റെ ഫലമായി പല കലാസൃഷ്‌ടികളും ഉടലെടുത്തിട്ടുണ്ട്‌. ഇരട്ടപ്രസവിച്ച കുട്ടികളില്‍ ഒന്നു മരിക്കുന്നപക്ഷം അതിന്റെ സ്‌മരണക്കായി ഒരു ശില്‌പം നിര്‍മിച്ച്‌ ആരാധിക്കുന്ന ഒരാചാരം ആഫ്രിക്കയില്‍ ചിലയിടത്തു നിലവിലിരിക്കുന്നു; ഈ ആചാരം ഒരു പ്രസ്ഥാനമായി വളര്‍ന്ന്‌ ആഫ്രിക്കന്‍ കലയുടെ വളര്‍ച്ചയ്‌ക്ക്‌ വഴിതെളിച്ചിട്ടുണ്ട്‌. അഷാന്തികല ആധുനിക ഘാനാജനതയുടെ കലാരൂപമാണ്‌. അന്ധവിശ്വാസങ്ങളില്‍ അങ്ങേയറ്റം അടിയുറച്ചവരാണ്‌ അഷാന്തികള്‍. ലോഹംകൊണ്ടുള്ള കലാരൂപങ്ങളാണ്‌ ഇവിടെ കൂടുതലും കാണപ്പെടുന്നത്‌. സ്വര്‍ണവും ചെമ്പും ഓടും അഷാന്തികലാകാരന്മാരുടെ കൈയില്‍ ഉദാത്തമായ കലാസൃഷ്‌ടികളായി പരിണമിക്കുന്നു. സ്വസ്‌തികം, സെയ്‌ന്റ്‌ ആന്‍ഡ്രൂസ്‌ കുരിശ്‌, പിരമിഡ്‌ എന്നിവ ചില ഉദാഹരണങ്ങളാണ്‌. ബവുളെ കലാരൂപങ്ങളില്‍ പ്രതിമകള്‍ക്കാണ്‌ പ്രാധാന്യം. പ്രയോജനത്തെക്കാളേറെ സൗന്ദര്യത്തിനാണ്‌ പ്രാമുഖ്യം നല്‌കപ്പെടുന്നത്‌. വാകാസോന (Wakasona), ഗു (Gu) എന്നിവ ഇതിനുദാഹരണങ്ങളാണ്‌. ബാമിലേകെകല പ്രധാനമായും പ്രകടനാത്മകമാണെന്നു പറയാം. കൊത്തുപണികൊണ്ട്‌ അലങ്കരിച്ച വാതിലുകളും സ്‌തൂപങ്ങളും കെട്ടിടങ്ങള്‍ മോടിപിടിപ്പിക്കുവാന്‍ ഇവര്‍ ഉപയോഗിക്കുന്നു. പ്രഭുത്വവും ആഢ്യത്വവും സ്‌ഫുരിപ്പിക്കുന്നതാണ്‌ ബാകുബാകല. രാജപ്രതിമകളാണ്‌ ഇതില്‍ കൂടുതലായും അറിയപ്പെടുന്ന ശില്‌പങ്ങള്‍. ഇവര്‍ക്കു ദന്തശില്‌പനിര്‍മിതിയിലുള്ള വൈദഗ്‌ധ്യവും സവിശേഷപ്രാധാന്യമര്‍ഹിക്കുന്നു.

പ്രഭുമന്ദിരങ്ങളും പുരാതനഭരണകേന്ദ്രങ്ങളും ആണ്‌ പശ്ചിമാഫ്രിക്കയിലെയും മധ്യാഫ്രിക്കയിലെയും കലാകേന്ദ്രങ്ങളായി പരിണമിച്ചിട്ടുള്ളത്‌. പ്രതിമകളും പീഠങ്ങളും സിംഹാസനങ്ങളും വാദ്യോപകരണങ്ങളും മോടിപിടിപ്പിച്ച വസ്‌ത്രങ്ങളും പുരാതനരാജകീയപ്രഭാവത്തിന്റെ വിളംബരങ്ങളാണ്‌.

മതത്തിന്റെ മണ്ഡലത്തിലാണ്‌ കല ഏറ്റവും അധികം സ്ഥാനം പിടിച്ചിട്ടുള്ളത്‌. പരേതരുടെ പ്രതിമകള്‍ നിര്‍മിക്കുന്ന പതിവ്‌ ഇതിനു സാക്ഷ്യം വഹിക്കുന്നു. ഇവിടത്തെ മാന്ത്രികവിദ്യയ്‌ക്കും കലാവിദ്യകള്‍ക്കും തമ്മില്‍ സാജാത്യവും പരസ്‌പരബന്ധവും ഉണ്ട്‌. മനുഷ്യശരീരം വിചിത്രമായ രീതിയില്‍ അലങ്കരിക്കുന്ന പതിവും ആഫ്രിക്കയില്‍ പ്രചരിച്ചിട്ടുണ്ട്‌. തടിയും വിലപ്പെട്ട ലോഹങ്ങളും ചേര്‍ത്തുണ്ടാക്കുന്ന ശില്‌പങ്ങള്‍ക്ക്‌ ഇതരകലാരൂപങ്ങളെക്കാള്‍ സാര്‍വജനീനത്വം നേടാന്‍ സാധിച്ചിട്ടുണ്ട്‌. ചില പ്രദേശങ്ങളില്‍ ദാരുശില്‌പങ്ങളെ മോടിപിടിപ്പിക്കുവാന്‍ സ്‌നിഗ്‌ധശിലകളും ഉപയോഗിക്കാറുണ്ട്‌. ടെറാക്കോട്ടമാതൃകകള്‍ വ്യാപകമായ തോതില്‍ കണ്ടുവരുന്നു. ദന്തത്തിന്റെ പ്രചാരം ഒട്ടും കുറവല്ല. കലാകേന്ദ്രങ്ങള്‍ തമ്മില്‍ സാമാന്യത്തിലേറെ അകലം ഉണ്ടെങ്കിലും കലാരൂപങ്ങള്‍ക്ക്‌ തമ്മില്‍ പലകാര്യങ്ങളിലും അദ്‌ഭുതകരമായ സാദൃശ്യം കാണുന്നു. പിത്തള, ഓട്‌, ചെമ്പ്‌ എന്നിവ വാര്‍ക്കുന്നതില്‍ ആഫ്രിക്കക്കാര്‍ക്ക്‌ അസാമാന്യമായ കഴിവുണ്ട്‌.

വിചിത്രമായ രീതിയില്‍ ശരീരം അലങ്കരിച്ച ആഫ്രിക്കന്‍ യുവാവ്

ആഫ്രിക്കന്‍കലയെപ്പറ്റി വളരെയധികം പഠനങ്ങള്‍ നടന്നിട്ടുണ്ട്‌. ഡോ. ഷൈന്‍ഫര്‍ട്ട്‌ ആണ്‌ ആദ്യമായി ഇതിനൊരുമ്പെട്ട യൂറോപ്യന്‍. 1871-ല്‍ മധ്യാഫ്രിക്കയില്‍വച്ച്‌ അദ്ദേഹത്തെ ഹഠാദാകര്‍ഷിച്ച ശില്‌പമാതൃകകളാണ്‌ ഇതിന്‌ ഷൈന്‍ഫര്‍ട്ടിനെ പ്രേരിപ്പിച്ചത്‌. ആഫ്രിക്കന്‍ കലാകാരന്മാരുടെയും കരകൗശലവിദഗ്‌ധന്മാരുടെയും സംഭാവനകള്‍ ശേഖരിക്കുകയും പഠിക്കുകയും ചെയ്‌തതിന്റെ ഫലമായി 1875-ല്‍ ആഫ്രിക്കന്‍ കലാമാതൃകകള്‍ (Artes Africane) എന്ന ഗ്രന്ഥം പ്രസിദ്ധംചെയ്യുവാന്‍ ഷൈന്‍ഫര്‍ട്ടിനു സാധിച്ചു. ഷൈന്‍ഫര്‍ട്ടിനുശേഷം ലിയോഫ്രോബെനിയസ്‌ ഈ മാര്‍ഗത്തില്‍ അന്വേഷണം തുടരുകയും ആഫ്രിക്കന്‍പൊയ്‌മുഖങ്ങളെപ്പറ്റി ശ്രദ്ധേയമായ പഠനംനടത്തുകയും ചെയ്‌തു. എന്നാല്‍ ഗിലാമെ അപലിനെയര്‍, ബ്ലെയിസ്‌സെന്‍ട്രാര്‍സ്‌ എന്നീ എഴുത്തുകാരുടെയും ഫാവിസ്റ്റ്‌, ക്യൂബിസ്റ്റ്‌ ചിത്രകാരന്മാരുടെയും ശ്രമഫലമായാണ്‌ ആഫ്രിക്കന്‍കല ലോകശ്രദ്ധ ആകര്‍ഷിച്ചത്‌.

1918-നുശേഷം ആഫ്രിക്കന്‍കലയെപ്പറ്റി അറിയുവാനുള്ള ഔത്സുക്യം യൂറോപ്യന്‍രാജ്യങ്ങളില്‍ പ്രകടമായിത്തുടങ്ങി. 1919-ല്‍ ഡെവാംബെസ്‌ ഗാലറി (Devambez gallery) ആഫ്രിക്കന്‍ കലാരൂപങ്ങളുടെ ഒരു പ്രദര്‍ശനം ആദ്യമായി സംഘടിപ്പിച്ചു. 1920 ഏ.-ല്‍ ആഷ്‌കന്‍ എന്ന കാലികപ്രസിദ്ധീകരണത്തില്‍ നീഗ്രോ കലയെപ്പറ്റിയുള്ള വിമര്‍ശനങ്ങള്‍ പ്രസിദ്ധീകൃതമായി. പ്രമുഖ കലാവിമര്‍ശകനായ പാള്‍ ഗിലാമെ ആഫ്രിക്കന്‍കല 20-ാം ശ.-ത്തിന്‌ നവജീവന്‍ പകരാന്‍തക്കവണ്ണം ശക്തമാണ്‌ എന്ന്‌ അഭിപ്രായപ്പെട്ടു.

ആഫ്രിക്കന്‍കലയുടെ വൈവിധ്യപൂര്‍ണമായ രചനാരീതികള്‍ കലാവിദഗ്‌ധര്‍ക്കു പഠനവിഷയമായിട്ടുണ്ട്‌. കലര്‍പ്പില്ലാത്ത ശില്‌പവിദ്യാമാതൃക എന്ന നിലയിലാണ്‌ ആധുനികകലാകാരന്മാര്‍ ആഫ്രിക്കന്‍കലയെ വീക്ഷിക്കുന്നത്‌. പ്രകൃതിയെ അനുകരിക്കുന്നതിനല്ല, പ്രത്യുത ലളിതമായ പ്രതീകാത്മകരൂപങ്ങള്‍കൊണ്ട്‌ ജനസാമാന്യത്തിന്റെ ജീവിതാവിഷ്‌കരണം ഭംഗിയായി നിര്‍വഹിക്കുന്നതിനാണ്‌ ആഫ്രിക്കന്‍കലാകാരന്മാര്‍ ശ്രമിച്ചിട്ടുള്ളത്‌. അന്യാപദേശസങ്കേതങ്ങളും ആഫ്രിക്കന്‍കലയില്‍ ആവിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്‌. അതിപ്രാചീനമായ ആഫ്രിക്കന്‍കലയെപ്പറ്റിയും മണ്‍മറഞ്ഞുപോയ മഹത്തായ സംസ്‌കാരങ്ങളെപ്പറ്റിയും കൂടുതല്‍ അറിയുന്നതിന്‌ ഗവേഷകര്‍ ഇന്നും ഉത്‌ഖനനങ്ങളും പഠനങ്ങളും നടത്തിക്കൊണ്ടിരിക്കുന്നു.

സംഗീതം

സുനിശ്ചിത സിദ്ധാന്തങ്ങളൊന്നും കൂടാതെതന്നെ പാരമ്പര്യമനുസരിച്ചുള്ള പരിശീലനവും വ്യക്തിഗതമായ സര്‍ഗശക്തിയും മൂലം രൂപംകൊണ്ട്‌ വികസിച്ച കലയാണ്‌ ആഫ്രിക്കന്‍സംഗീതം. അമേരിക്കന്‍ ജാസ്‌ (Jazz) സംഗീതത്തിന്റെ മുന്നോടികളില്‍ ഒന്നായി ആഫ്രിക്കന്‍ സംഗീതത്തെ കണക്കാക്കിവരുന്നു.

സവിശേഷതകള്‍. ആഫ്രിക്കയെ രണ്ടുമേഖലകളായി തിരിച്ചാണ്‌ ആഫ്രിക്കന്‍ സംഗീതത്തെ വിലയിരുത്തേണ്ടത്‌: മധ്യപൂര്‍വേഷ്യയിലെ പുരാതനസംസ്‌കാരങ്ങളുമായി ബന്ധപ്പെട്ട ഉത്തരമേഖലയും ആദിമവര്‍ഗ സംസ്‌കാരത്തിന്റേതായ ദക്ഷിണമേഖലയും. അറബി സംഗീതത്തിന്റെ സ്വാധീനം പ്രകടമായിക്കാണുന്ന വടക്കന്‍മേഖല സഹാറയുടെയും എത്യോപ്യയുടെയും അതിരുവരെ വ്യാപിച്ചുകിടക്കുന്നു; ദക്ഷിണമേഖലയില്‍ നീഗ്രോജനവര്‍ഗത്തിന്റേതായ ആഫ്രിക്കന്‍സംഗീതം നിലവിലിരിക്കുന്നു. നിരവധി ഗോത്രങ്ങളെ പ്രതിനിധാനം ചെയ്യുന്ന വിവിധഭാഷകളും ഉപഭാഷകളും ഇവിടെ വ്യവഹാരത്തിലിരിക്കുന്നുണ്ടെങ്കിലും ആഫ്രിക്കന്‍ സംഗീതത്തിന്‌ പൊതുവായ സ്വരൂപവും സ്വഭാവവും കൈവന്നിട്ടുണ്ട്‌. ഗാനങ്ങളിലെ പദങ്ങളും ഈണങ്ങളും നൃത്തത്തിനുള്ള താളമേളങ്ങളും പാരമ്പര്യമനുസരിച്ചാണ്‌ പ്രയോഗിക്കുന്നതെങ്കിലും ഗായകരുടെ മനോധര്‍മവും സര്‍ഗപ്രതിഭയുമനുസരിച്ചുള്ള വ്യതിയാനങ്ങളും സംഭവിക്കാറുണ്ട്‌. ആഫ്രിക്കന്‍സംഗീതത്തിന്റെ ഒരു മൗലികസ്വഭാവമാണിത്‌. ഉച്ചാരണത്തിന്റെ ആരോഹണാവരോഹണവുമായി ബന്ധപ്പെടുത്തിയ ഈണം ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്‌. ഉച്ചാരണത്തിന്റെ ഉയര്‍ച്ചയും താഴ്‌ചയും അനുസരിച്ചാണ്‌ വാക്കുകള്‍ക്ക്‌ അര്‍ഥവ്യത്യാസമുണ്ടാകുന്നത്‌. ആഫ്രിക്കന്‍സംഗീതത്തില്‍ നാദധാരയുടെ വികസനം പരിമിതമാണെങ്കിലും താളക്രമങ്ങള്‍ സങ്കീര്‍ണമാണ്‌.

താളക്രമങ്ങള്‍. ആഫ്രിക്കന്‍ താളവ്യവസ്ഥയുടെ അടിത്തറ അതിന്റെ മുറുക്കം (ആയതി) ആണ്‌. പാശ്ചാത്യസംഗീതത്തില്‍ സ്വരധാരയിലെ ഉദാത്താഘാതങ്ങള്‍ (Accents of melody) ബാറ്റണ്‍കൊണ്ടോ കൈകൊണ്ടോ താളം അടിക്കുന്നതുവഴിയാണ്‌ പ്രകടമാകാറുള്ളത്‌; എന്നാല്‍ ആഫ്രിക്കന്‍ സംഗീതത്തില്‍ ഇതു പ്രകടമാക്കുന്നതിനും നിര്‍ദേശിക്കുന്നതിനും സ്വതന്ത്രമായ താളവ്യവസ്ഥയുണ്ട്‌. മിക്കവാറും കൈകൊണ്ടിടുന്ന താളത്തിനനുസൃതമായാണ്‌ ആഫ്രിക്കന്‍ സംഗീതത്തിന്റെ സ്വരധാര രൂപപ്പെടുന്നത്‌; എങ്കിലും കൈകൊണ്ടുള്ള താളംപിടിക്കല്‍ യഥാര്‍ഥതാളക്രമം വ്യക്തമാക്കുന്നില്ല എന്നതാണ്‌ വലിയൊരു പ്രത്യേകത. ചെണ്ടകളും മറ്റും അടിക്കുന്നതിലെ താളക്രമം തികച്ചും വ്യത്യസ്‌തമാണ്‌. അനവധി ഡ്രമ്മുകള്‍ കരുതലോടെ വേണ്ടവണ്ണം പ്രയോഗിക്കുന്നതുകൊണ്ടാണ്‌ ആയതി ലഭിക്കുന്നത്‌. രണ്ടു ഡ്രമ്മുകള്‍ അടിക്കുന്ന സമയത്ത്‌ ആദ്യത്തേതിലെ രണ്ടാമത്തെയോ മൂന്നാമത്തെയോ അടിയോടൊപ്പമായിരിക്കും രണ്ടാമത്തെ ഡ്രമ്മിലെ ആദ്യത്തെ അടി പതിക്കുന്നത്‌; അതായത്‌ പല ഡ്രമ്മുകള്‍ വിവിധ താളതലങ്ങളിലായിരിക്കും പ്രവര്‍ത്തിക്കുക.

സംഗീതോപകരണങ്ങള്‍.തന്ത്രി, കൊമ്പ്‌, ഓടക്കുഴല്‍, സിലോഫോണ്‍, ഇഡിയോഫോണ്‍, പലതരത്തിലുള്ള ചെണ്ടകള്‍ എന്നിവയാണ്‌ പ്രധാന ആഫ്രിക്കന്‍ സംഗീതോപകരണങ്ങള്‍. കാഴ്‌ചയ്‌ക്ക്‌ പ്രാകൃതമായി തോന്നാമെങ്കിലും മെച്ചപ്പെട്ട ശബ്‌ദഘോഷണത്തിന്‌ ഇവ പര്യാപ്‌തം തന്നെയാണ്‌. പ്രയോഗിക്കേണ്ട സന്ദര്‍ഭങ്ങളുടെ ഗൗരവത്തെ ആധാരമാക്കി ഉപകരണങ്ങള്‍ തരംതിരിക്കപ്പെട്ടിരിക്കുന്നു. സമൂഹഗാനങ്ങള്‍ക്കും ഒരാള്‍ മാത്രമുള്ള മേളത്തിനും പ്രത്യേകം പ്രത്യേകം ഉപകരണങ്ങളുണ്ട്‌. ഇസ്‌ലാമികസ്വാധീനം കൂടുതലായുള്ള ഉഗാണ്ടയിലും കോംഗോറിപ്പബ്ലിക്കിന്റെ വടക്കുകിഴക്കന്‍ ഭാഗങ്ങളിലും നൈജീരിയയിലും തന്ത്രിവാദ്യോപകരണങ്ങള്‍ സാര്‍വത്രികമായി ഉപയോഗിക്കുന്നു. മൊസാംബിക്കിലെ ചൊപിക്കാര്‍ക്കിടയില്‍ സിലോഫോണിന്‌ വളരെ പ്രചാരമുണ്ട്‌; ഇവിടെ ഡ്രമ്മിന്‌ പ്രാധാന്യം കുറയും. തെക്കേ ആഫ്രിക്കയിലെ വെന്റെകളുടെ ഇടയില്‍ നൃത്തത്തിന്‌ പാട്ടുകാരും മേളക്കാരും ഒത്തുചേരുന്നു. സമൂഹനൃത്തങ്ങള്‍ക്ക്‌ എല്ലാ ഉപകരണങ്ങളും ഉപയോഗിച്ചുവരുന്നു. സന്‍സാ എന്ന ഉപകരണം പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നു; ഇതിനെ ബിലാ എന്നും പറയാറുണ്ട്‌. കലബാഷ്‌റെസനേറ്റും മുളയോ ലോഹക്കഷണങ്ങളോ ഉറപ്പിച്ച ഒരു നാദഫലകവും (sound board) അടങ്ങിയതാണ്‌ ഈ ഉപകരണം. ലോഹക്കഷണങ്ങളിലോ മുളയിലോ വിരലുകള്‍ തട്ടിച്ച്‌ ഇതു പ്രവര്‍ത്തിപ്പിക്കുന്നു. ലോകത്തു മറ്റൊരിടത്തും ഈ ഉപകരണം കാര്യമായി പ്രചരിച്ചിട്ടില്ല. ആഫ്രിക്കന്‍ സിലോഫോണിനു സമാനമായ ഒരുപകരണം തായ്‌ലണ്ട്‌, കംബോഡിയ, ജാവ എന്നിവിടങ്ങളില്‍ കാണുന്നുണ്ട്‌.

പരമ്പരാഗത സംഗീതോപകരണങ്ങള്‍

സംഗീതത്തിന്റെ പ്രാധാന്യം. ആഫ്രിക്കന്‍ ഗോത്രജീവിതത്തിന്റെ ഒരു മുഖ്യഘടകമാണ്‌ സംഗീതം. മതപരമായ ആഘോഷങ്ങള്‍ക്കും ജനനം, വിവാഹം തുടങ്ങിയ ഗാര്‍ഹികസംഭവങ്ങള്‍ക്കും സംഗീതം അനുപേക്ഷണീയമാണ്‌. ഗോത്രത്തലവന്മാര്‍ പൊതുവേ സംഗീതത്തില്‍ വളരെ തത്‌പരരാണ്‌; പലരും സ്വന്തമായി സംഗീതവിദ്യാലയങ്ങള്‍ നടത്തിവരുന്നു. രോഗശമനാര്‍ഥം രോഗികളെക്കൊണ്ട്‌ ഒരു പ്രത്യേകതരം സംഗീതത്തിനനുസൃതമായി നൃത്തം ചെയ്യിക്കുന്ന സമ്പ്രദായം ആഫ്രിക്കയില്‍ നിലവിലുണ്ട്‌. സമയദൈര്‍ഘ്യം ആവശ്യമുള്ള ജോലികള്‍ ചെയ്യുമ്പോള്‍ ഉന്‍മേഷത്തിനുവേണ്ടി സംഗീതം ഉപയോഗിക്കുന്ന പതിവ്‌ സര്‍വസാധാരണമാണ്‌. ധാന്യം പൊടിക്കുക, തോണിതുഴയുക, പാറപൊട്ടിക്കുക, തുന്നല്‍യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുക തുടങ്ങിയ ജോലികള്‍ ചെയ്യുമ്പോഴും സംഗീതം ആലപിക്കപ്പെടാറുണ്ട്‌. സാമുദായികവിനോദങ്ങള്‍ക്കു കൊഴുപ്പുകൂട്ടാന്‍ ആഫ്രിക്കക്കാര്‍ക്ക്‌ സംഗീതം കൂടിയേ തീരൂ. ശ്രാതാക്കളാണ്‌ ഈ അവസരങ്ങളില്‍ കോറസ്‌ (Chorus) ആലപിക്കുന്നത്‌. മദിരോത്സവങ്ങളിലും നൃത്തവും സംഗീതവും പ്രധാന ഇനങ്ങളാണ്‌. സാമൂഹികവും വൈയക്തികവുമായ ആഹ്ലാദപ്രകടനങ്ങളില്‍ വായ്‌പാട്ടിനും വാദ്യസംഗീതത്തിനും മികച്ചസ്ഥാനം നല്‌കിയിട്ടുണ്ട്‌.

ഒരു ആഫ്രിക്കന്‍ ഗായകസംഘം
നൈജീരിയയിലെ ഒരു നൃത്തസംഘം
അഡുമു - മസായി വംശജരുടെ പരമ്പരാഗതനൃത്തം


ആധുനികസംഗീതം. 1920-നുശേഷം പാശ്ചാത്യസംഗീതത്തിന്റെ സ്വാധീനം ആഫ്രിക്കന്‍സംഗീതത്തില്‍ പ്രകടമായി കണ്ടുതുടങ്ങി. അമേരിക്കന്‍ പോപ്പുലര്‍ ഡാന്‍സിന്റെയും പാശ്ചാത്യസ്‌കൂളുകളിലും പള്ളികളിലും പഠിപ്പിക്കുന്ന ഹാര്‍മണിയുടേയും പ്രചാരത്തോടെയാണ്‌ ഈ മാറ്റം ഉണ്ടായത്‌. താളത്തിന്റെയും സ്വരൈക്യത്തിന്റെയും കാര്യത്തിലാണ്‌ പാശ്ചാത്യസ്വാധീനം കൂടുതല്‍ പ്രകടമാകുന്നത്‌. എങ്കിലും ആഫ്രിക്കയുടെ തനതായ ഗാനരീതിക്കുതന്നെയാണ്‌ ഇന്നും പ്രചാരം. ഗിത്താര്‍, അക്കോര്‍ദിയന്‍ തുടങ്ങിയ പാശ്ചാത്യസംഗീതോപകരണങ്ങള്‍ ധാരാളമായി ഉപയോഗിക്കപ്പെടുന്നു; ഘാനയില്‍ അപൂര്‍വമായി നാടന്‍ വാദ്യോപകരണങ്ങളും പ്രയോഗിച്ചുവരുന്നുണ്ട്‌. നോ: ജാസ്‌സംഗീതം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍