This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആന്ധ്രശബ്‌ദചിന്താമണി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആന്ധ്രശബ്‌ദചിന്താമണി

പ്രാചീനതെലുഗുഭാഷാവ്യാകരണഗ്രന്ഥം. 11-ാം ശ.-ത്തില്‍ ജീവിച്ചിരുന്ന നന്നയ്യഭട്ടന്‍ രചിച്ചതാണ്‌ ഈ കൃതി. തെലുഗുഭാഷയിലെ ആദികാവ്യമായി കരുതപ്പെടുന്ന ആന്ധ്രഭാരതത്തിന്റെ കര്‍ത്താവുകൂടിയാണ്‌ നന്നയ്യ. സംസ്‌കൃതത്തിലാണ്‌ ആന്ധ്രശബ്‌ദചിന്താമണി രചിച്ചിരിക്കുന്നത്‌. പാണിനീയം തുടങ്ങിയ വ്യാകരണഗ്രന്ഥങ്ങളുടെ മാതൃകയില്‍ സംസ്‌കൃതസൂത്രങ്ങളായി ഈ കൃതി സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നു. സംസ്‌കൃത ഭാഷാവ്യാകരണത്തിലെ സാങ്കേതികപദങ്ങള്‍ വളരെയേറെ സ്വീകരിച്ചിട്ടുള്ളതുകൂടാതെ പുതിയ ഏതാനും സംജ്ഞകളും ആന്ധ്രശബ്‌ദചിന്താമണിയില്‍ പ്രയോഗിച്ചിട്ടുണ്ട്‌. തെലുഗുഭാഷയുടെ ഒരു ആധികാരികശാസ്‌ത്ര ഗ്രന്ഥമെന്ന നിലയില്‍ ആന്ധ്രശബ്‌ദചിന്താമണി രചിച്ചതുകൊണ്ട്‌ ഗ്രന്ഥകാരനെ തെലുങ്കര്‍ "ശബ്‌ദശാസന' എന്നും "വാഗനുശാസന' എന്നും ആദരപൂര്‍വം വിളിച്ചുവരുന്നു.

ആന്ധ്രശബ്‌ദചിന്താമണിയില്‍ അഞ്ച്‌ അധ്യായങ്ങളുണ്ട്‌: ഒന്നാം അധ്യായത്തില്‍ കാവ്യത്തെ പൊതുവില്‍ നിര്‍വചിച്ചതിനുശേഷം സംജ്ഞകളെപ്പറ്റി പ്രതിപാദിച്ചിരിക്കുന്നു; രണ്ടാം അധ്യായത്തില്‍ സന്ധിയെയും, മൂന്നാം അധ്യായത്തില്‍ "അജന്തപരിച്ഛന്തം' അല്ലെങ്കില്‍ "വിഭക്തലു' എന്ന്‌ വിഭക്തിയെയും, നാലാം അധ്യായത്തില്‍ "ഹല്ലുലു' അല്ലെങ്കില്‍ വ്യാകരണപ്രയോഗ സവിശേഷതകളേയും, അഞ്ചിത ക്രിയകളേയുംകുറിച്ച്‌ വിവരിക്കുന്നു. പ്രാര്‍ഥനയോ രാജസ്‌തുതിയോ കൂടാതെ "വിശ്വശ്രയഃകാവ്യം' എന്നൊരു സൂത്രംകൊണ്ടാണ്‌ കൃതി ആരംഭിച്ചിരിക്കുന്നത്‌. കാവ്യത്തെക്കുറിച്ച്‌ പൊതുവില്‍ നിര്‍വചിക്കുന്നിടത്ത്‌ "തദദോഷൌ പരിവൃതാ ച വാഗര്‍ഥൗ' എന്നും "യാ വാക്‌ യാ രസോക്തിഃ സാ വാക്‌' എന്നും പറഞ്ഞിരിക്കുന്നു. മറ്റൊരു സൂത്രത്തില്‍ ഭാഷ എന്നത്‌ ഒരു അരുവിക്ക്‌ തുല്യമാണെന്ന്‌ പറയുന്നു. ഒരു ജീവദ്‌ഭാഷയില്‍, അരുവിയില്‍ വെള്ളം വന്നുചേരുന്നതുപോലെ, പുതിയ പദങ്ങള്‍ വന്നുചേരുമെന്നാണ്‌ വിവക്ഷ. വാക്കുകള്‍ക്ക്‌ അര്‍ഥം വന്നുചേരുന്നത്‌ ജനങ്ങള്‍ കൈകാര്യം ചെയ്യുന്നതുമൂലമാണെന്നും ഗ്രന്ഥകാരന്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌.

തെലുഗുഭാഷയില്‍ പില്‌ക്കാലത്ത്‌ ശബ്‌ദചിന്താമണിയെ ആധാരമാക്കി രചിച്ച പല പ്രാമാണിക വ്യാകരണഗ്രന്ഥങ്ങള്‍ ഉണ്ടായി. ശബ്‌ദചിന്താമണിക്ക്‌ ഏറ്റവും പ്രാചീനമായ വ്യാകരണഗ്രന്ഥം എന്ന അംഗീകാരം ഇന്നും നിലവിലിരിക്കുന്നു. (അമ്പലത്തറ ഉണ്ണിക്കൃഷ്‌ണന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍