This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആന്ദ്രിയേവ്, ലിയോണിഡ് നികോളേവിച് (1871 - 1919)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആന്ദ്രിയേവ്, ലിയോണിഡ് നികോളേവിച് (1871 - 1919)

Andreyev, Leonid Nikolayevich

റഷ്യന്‍ സാഹിത്യകാരന്‍. ചെറുകഥ, നാടകം, നോവല്‍ എന്നീ മൂന്നു ശാഖകളിലും അസാമാന്യവിജയം വരിച്ച ഈ ദുരന്തകഥാകൃത്ത് ബോള്‍ഷെവിക് വിപ്ളവത്തിനു മുന്‍പ് റഷ്യ കണ്ട ശക്തനായ ഒരെഴുത്തുകാരനായിരുന്നു.

1871 ജൂണ്‍ 18-ന് ഓറെല്‍ എന്ന പ്രദേശത്തു ജനിച്ച ആന്ദ്രിയേവ് സെന്റ് പീറ്റേഴ്സ്ബര്‍ഗിലും മോസ്കോയിലുമുള്ള സര്‍വകലാശാലകളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. അഭിഭാഷകനായാണ് ജീവിതം ആരംഭിച്ചത്. ഒരൊറ്റ കേസ് മാത്രമേ ഇദ്ദേഹത്തിന് കോടതിയില്‍ വാദിക്കേണ്ടതായി വന്നിട്ടുള്ളു. അതില്‍ തോല്‍വി നേരിട്ടതോടെ ഇദ്ദേഹം ആത്മഹത്യയ്ക്കുപോലും സന്നദ്ധനായി. ആ സംരംഭത്തില്‍നിന്നു പിന്തിരിഞ്ഞതിനുശേഷം കുറേക്കാലം ആന്ദ്രിയേവ് കോടതിനടപടികളെക്കുറിച്ച് പത്രവാര്‍ത്തകള്‍ തയ്യാറാക്കി അയയ്ക്കുന്നതില്‍ വ്യാപൃതനായി. ഇതിനിടയ്ക്ക് ചെറുകഥാപ്രസ്ഥാനത്തിലും ഇദ്ദേഹം കൈവയ്ക്കാതിരുന്നില്ല.

'സാര്‍ഗമോട്ടും ശരാസ്ക'യും, എന്ന ആദ്യത്തെ ചെറുകഥ പ്രസിദ്ധീകൃതമായപ്പോള്‍ (1898) അതിനെ മാക്സിം ഗോര്‍ക്കി ഉള്‍പ്പെടെയുള്ള പല സാഹിത്യനായകന്‍മാരും വിമര്‍ശകന്‍മാരും സ്വാഗതം ചെയ്തു. പില്ക്കാലത്ത് ആന്ദ്രിയേവ് എഴുതിയ കഥകളെല്ലാം ജീവിതത്തിന്റെ വിഷാദഭീകരഭാവങ്ങളെ പ്രകാശിപ്പിക്കുന്നവയായിരുന്നു. ഒരു ദോഷൈകദൃക്ക് എന്നു പറകവയ്യെങ്കിലും മനുഷ്യന് അനുഭവിക്കേണ്ടിവരുന്ന കഷ്ടപ്പാടുകളെയും ദുരിതങ്ങളെയും ചിത്രീകരിക്കുന്നതിലാണ് ഇദ്ദേഹം തന്റെ സര്‍ഗപ്രതിഭ മുഴുവന്‍ പ്രയോഗിച്ചത്. ചുവന്ന ചിരി (The Red Laugh, 1905) യുദ്ധത്തിനെതിരായുള്ള ഒരാഹ്വാനമാണെങ്കില്‍, തൂക്കിക്കൊല്ലപ്പെട്ട ഏഴുപേര്‍ (The Seven That Were Hanged, 1905) വധശിക്ഷയ്ക്കു നേരെ വിരല്‍ ചൂണ്ടുകയാണ് ചെയ്യുന്നത്. 1919-ല്‍ പ്രസിദ്ധീകൃതമായ ഇദ്ദേഹത്തിന്റെ അവസാനകൃതി എസ്.ഒ.എസ്. (S.O.S. 1920) ബോള്‍ഷെവിക് ഭീകരതകളെ തുറന്നു കാട്ടുന്നു.

എന്തിനെയും ചോദ്യം ചെയ്യുന്ന ശീലമായിരുന്നു ആന്ദ്രിയേവിന് ഉണ്ടായിരുന്നത്. പ്രശ്നങ്ങളെ പ്രാദേശികമോ വ്യക്തിപരമോ ആയ അടിസ്ഥാനത്തിലല്ല ഇദ്ദേഹം വീക്ഷിച്ചത്; അവ മനുഷ്യമനസ്സിനെയും ലോകത്തെത്തന്നെയും എങ്ങനെ ബാധിക്കുമെന്നതായിരുന്നു ഇദ്ദേഹത്തിന്റെ ചിന്താസരണി. സംശയിക്കുക എന്ന സവിശേഷതയാണ് ഇദ്ദേഹത്തിന്റെ വീക്ഷണങ്ങളെ നിറം പിടിപ്പിച്ചത്.

ബോള്‍ഷെവിക് വിപ്ലവത്തെ അംഗീകരിക്കാതെയും പുതിയ ഭരണകൂടം നീട്ടിയ ബഹുമതികളെ തിരസ്കരിച്ചും കൊണ്ട് ആന്ദ്രിയേവ് ഫിന്‍ലന്‍ഡിലേക്ക് ഓടിപ്പോയി. ദാരിദ്ര്യത്തിലും ദുരിതങ്ങളിലും മുഴുകി അവിടെയുള്ള കുവോക്കലായില്‍ 1919 സെപ്. 12-ന് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍