This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആനന്ദ്, വിശ്വനാഥന്‍ (1969 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആനന്ദ്, വിശ്വനാഥന്‍ (1969 - )

ഇന്ത്യയുടെ വിഖ്യാത ചെസ് താരം. 1969 ഡി. 11-ന് ചെന്നൈയില്‍ ജനിച്ചു. 6-ാം വയസ്സില്‍ത്തന്നെ ചെസ് കളിച്ചുതുടങ്ങിയ ആനന്ദിനെ, കളിയുടെ ബാലപാഠങ്ങള്‍ അഭ്യസിപ്പിച്ചത് അമ്മയായ സുശീല വിശ്വനാഥായിരുന്നു. ചെന്നൈയിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം കൊമേഴ്സില്‍ ബിരുദമെടുത്തു.

വിശ്വനാഥന്‍ ആനന്ദ്

1983-ല്‍ ദേശീയ സബ്-ജൂനിയര്‍ ചെസ് ചാമ്പ്യനായതോടെയാണ് ആനന്ദ് ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്. തൊട്ടടുത്ത വര്‍ഷത്തില്‍ അന്താരാഷ്ട്ര മാസ്റ്റര്‍ പട്ടവും ഇദ്ദേഹം നേടി. 1985-ല്‍, ദേശീയ ചെസ് ചാമ്പ്യന്‍ഷിപ്പും, 1987-ല്‍ ജൂനിയര്‍ ചെസ് ചാമ്പ്യന്‍ഷിപ്പും ആനന്ദ് സ്വന്തമാക്കി. 1988-ല്‍ ഇന്ത്യയിലെ ആദ്യത്തെ ഗ്രാന്‍ഡ് മാസ്റ്ററായതോടെ ആനന്ദ് അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന താരമായി.

ചെസ് ലോകത്തെ അതികായരായ ഗാരി കാസ്പറോവ്, അനറ്റോലി കാര്‍പോവ് തുടങ്ങിയവരുമായി 90-കളില്‍ നടന്ന ആനന്ദിന്റെ മത്സരങ്ങള്‍ വന്‍ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. 1995-ല്‍ ഗാരി കാസ്പറോവിനെതിരെ ന്യൂയോര്‍ക്ക് സിറ്റിയിലെ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന മത്സരമായിരുന്നു ഇതിലൊന്ന്. മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും ആനന്ദിന്റെ ചെസ് ജീവിതത്തില്‍ ഇത് വലിയ മുതല്‍ക്കൂട്ടായി. ഇതിനുശേഷം നടന്ന നിരവധി ടൂര്‍ണമെന്റുകളില്‍ ഇദ്ദേഹം ജേതാവായി. ഡോര്‍ട്ട്മെന്റ് ചെസ് ടൂര്‍ണമെന്റ് (1996, 2000, 04), ലീനേഴ്സ് ചെസ് ചാമ്പ്യന്‍ഷിപ്പ് (1998, 2007), കോറസ് ചെസ് ടൂര്‍ണമെന്റ് (1998, 2003, 04, 06), ആംബര്‍ ചെസ് ടൂര്‍ണമെന്റ് (1997, 2007), റാപ്പിഡ് ചെസ് ടൂര്‍ണമെന്റ് (1994, 97, 2003, 05, 06) തുടങ്ങിയവ ഇദ്ദേഹം നേടിയ പ്രധാന ചെസ് ടൂര്‍ണമെന്റുകളില്‍പ്പെടുന്നു. സമയബന്ധിതമായി നടക്കുന്ന റാപ്പിഡ് ചെസ് ടൂര്‍ണമെന്റിന്റെ 2003-ലെ ഫൈനലില്‍, ആനന്ദ് എതിരാളിയെ കേവലം 25 മിനിട്ട് കൊണ്ടാണ് തോല്‍പ്പിച്ചത്. ആനന്ദ് തന്റെ ചെസ് ജീവിതത്തില്‍ മൂന്ന് പ്രാവശ്യം ഫിഡെ (FIDE)യുടെ ലോക ചെസ് ചാമ്പ്യന്‍ പട്ടം നേടി - 2000-ത്തിലും,2007-ലും, 2008-ലും. 2007-ല്‍ ഫിഡെയുടെ ചെസ് റാങ്കിങ്ങില്‍ ഇദ്ദേഹം 2792 പോയിന്റോടെ ആദ്യമായി ഒന്നാമതെത്തി.

വിശ്വനാഥന്‍ ആനന്ദ് 2008-ലെ ലോകകപ്പുമായി

ഇരുപത് വര്‍ഷത്തെ ചെസ് ജീവിതത്തില്‍ നിരവധി അംഗീകാരങ്ങള്‍ ആനന്ദിനെ തേടിയെത്തി. 1997, 98, 2003, 04 വര്‍ഷങ്ങളിലെ ചെസ് ഓസ്കാര്‍ അവാര്‍ഡ് ആനന്ദിനായിരുന്നു. ചെസ് വിദഗ്ധര്‍ക്കും കളിയെഴുത്തുകാര്‍ക്കുമിടയില്‍ ലോകതലത്തില്‍ നടക്കുന്ന വോട്ടെടുപ്പിലൂടെയാണ് ചെസ് ഓസ്കാര്‍ ജേതാവിനെ തെരഞ്ഞെടുക്കുന്നത്. 1985-ല്‍ അര്‍ജുന അവാര്‍ഡ്, 1987-ല്‍ പദ്മശ്രീ പുരസ്കാരം, നാഷണല്‍ സിറ്റിസണ്‍ പുരസ്കാരം, സോവിയറ്റ് ലാന്‍ഡ് നെഹ്റു അവാര്‍ഡ്, 1991-ല്‍ പ്രഥമ രാജീവ്ഗാന്ധി ഖേല്‍രത്ന അവാര്‍ഡ്, 1998-ല്‍ സ്പോര്‍ട്സ് സ്റ്റാര്‍ മില്ലേനിയം അവാര്‍ഡ് തുടങ്ങിയവ ഇദ്ദേഹത്തിന് ലഭിച്ച പുരസ്കാരങ്ങളില്‍പ്പെടുന്നു. 2008-ല്‍ ഭാരത സര്‍ക്കാര്‍ പദ്മഭൂഷന്‍ നല്‍കി ഇദ്ദേഹത്തെ ആദരിക്കുകയുണ്ടായി.

ആനന്ദിന്റെ ചെസ് കളിയനുഭവങ്ങളുടെ സമാഹാരമായ മൈ ബെസ്റ്റ് ഗെയിം ഒഫ് ചെസ് 1998-ല്‍ പുറത്തിറങ്ങി. പ്രസ്തുത കൃതിക്ക് ബ്രിട്ടീഷ് ഫെഡറേഷന്റെ 1998-ലെ ബുക് ഒഫ് ദി ഇയര്‍ അവാര്‍ഡ് ലഭിച്ചു. 2001-ല്‍ ഇതിന്റെ പരിഷ്കരിച്ച പതിപ്പും പുറത്തിറക്കി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍