This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആനന്ദവര്‍മന്‍ ചോഡഗംഗ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആനന്ദവര്‍മന്‍ ചോഡഗംഗ (ഭ.കാ., 1078?-1150?)

കലിംഗരാജ്യം ഭരിച്ചിരുന്ന പൂര്‍വഗംഗാരാജാവ്. പിതാവായ രാജരാജന്‍ I ദേവേന്ദ്രവര്‍മന്റെ കാലത്തുതന്നെ ആനന്ദവര്‍മന്‍ ഭരണകാര്യങ്ങളില്‍ ശ്രദ്ധിച്ചുപോന്നിരുന്നു. കുലോത്തുംഗചോളന്‍ കലിംഗ ആക്രമിക്കുന്നതിനു പുത്രനായ രാജരാജ മുമ്മുടിചോളന്റെ നേതൃത്വത്തില്‍ 1076-ല്‍ അയച്ച സൈന്യത്തെ പരാജയപ്പെടുത്തുന്നതിന് പിതാവിനോടൊത്ത് ആനന്ദവര്‍മന്‍ യുദ്ധം ചെയ്തു.

ആനന്ദവര്‍മന്‍ സിംഹാസനാരോഹണം ചെയ്തത് 1076-ലാണെന്നും 1078-ലാണെന്നും രണ്ടു വാദഗതികളുണ്ട്. കുലോത്തുംഗന്റെ വൈസ്രോയിയെ എതിര്‍ക്കാന്‍ 1097-ല്‍ ആനന്ദവര്‍മന്‍ കൊളനുവിലെ തലവനെ കൂട്ടുപിടിച്ചു. ചോളന്‍മാര്‍ വമ്പിച്ച സൈന്യവുമായി വന്ന് കൊളനു നശിപ്പിക്കുകയും ആനന്ദവര്‍മന്റെ ദക്ഷിണ കലിംഗ കീഴടക്കുകയും ചെയ്തു. 1110-ല്‍ ആനന്ദവര്‍മന്‍ ചോളന്‍മാര്‍ക്കു കൊടുക്കേണ്ട കപ്പം മുടക്കി. അതിനെത്തുടര്‍ന്ന് കരുണാകരതൊണ്ടൈമാന്‍ എന്ന സൈന്യാധിപന്റെ നേതൃത്വത്തില്‍ കുലോത്തുംഗന്‍ അയച്ച ചോളസൈന്യം വിശാഖപട്ടണം കീഴടക്കി. അതിന് കുലോത്തുംഗ ചോളപത്തനം എന്നു പുനര്‍നാമകരണം ചെയ്തു. ജയന്‍ഗൊണ്ടാറുടെ കലിംഗത്തുപ്പരണി എന്ന കവിതയുടെ പ്രമേയം ഈ യുദ്ധമാണ്. ഒറീസവരെയുള്ള കലിംഗദേശം കുലോത്തുംഗന് അധീനപ്പെട്ടിരുന്നിരിക്കണം. 1090-നു മുന്‍പുതന്നെ വിശാഖപട്ടണം വീണ്ടെടുക്കുവാന്‍ ആനന്ദവര്‍മനു കഴിഞ്ഞു. മാത്രമല്ല, അന്നുമുതല്‍ വിശാഖപട്ടണം പൂര്‍വഗംഗാ രാജ്യത്തിന്റെ ഭാഗമായിത്തീരുകയും ചെയ്തു. ചാലൂക്യരാജാവായ വിക്രമാദിത്യന്‍ VI-ന്റെ മരണശേഷം ചാലൂക്യസാമ്രാജ്യത്തില്‍പ്പെട്ടിരുന്ന ആന്ധ്രദേശം പിടിച്ചടക്കി ഗോദാവരീതീരംവരെ സാമ്രാജ്യത്തെ വിപുലപ്പെടുത്തിയത് ആനന്ദവര്‍മന്റെ ആയുധശക്തിയെ കുറിക്കുന്നു.

സാമ്രാജ്യവിസ്തൃതിക്കുള്ള യാതൊരു സന്ദര്‍ഭവും ആനന്ദവര്‍മന്‍ പാഴാക്കിയില്ല. ഗംഗാരാജാക്കന്‍മാരുടെ സാമന്തനായിരുന്ന ഉത്കലരാജാവ് കര്‍ണകേസരിയെ സ്ഥാനഭ്രഷ്ടനാക്കുന്നതിന് വംശരാജനായ രാമപാലന് ഇതിന്നിടയില്‍ കഴിഞ്ഞിരുന്നു. ആനന്ദവര്‍മന്‍ രാമപാലനെ വെല്ലുവിളിച്ചുകൊണ്ട് കര്‍ണകേസരിക്കു നഷ്ടപ്പെട്ട സ്ഥാനം വീണ്ടെടുത്തുകൊടുത്തു. എ.ഡി. 1118-നു മുമ്പുതന്നെ ഒറീസാരാജ്യം മുഴുവന്‍ ഗംഗാരാജ്യത്തോടു കൂട്ടിച്ചേര്‍ക്കുന്നതിന് ആനന്ദവര്‍മനു കഴിഞ്ഞു. അന്നുമുതല്‍ ഗംഗാരാജാക്കന്‍മാര്‍ 'ഉത്കലാധിപന്‍', 'ത്രികലിംഗാധിപന്‍' മുതലായ ബിരുദങ്ങള്‍ ഉപയോഗിക്കുവാന്‍ തുടങ്ങി. രാമപാലന്റെ ചരമത്തെത്തുടര്‍ന്ന് വംഗരാജ്യം അന്തഃഛിദ്രത്തിനു വിധേയമായി. ഈ സാഹചര്യം ആനന്ദവര്‍മനു കൂടുതല്‍ സൈനികനേട്ടങ്ങളുണ്ടാക്കുവാന്‍ സാഹചര്യം നല്കി. മന്ദാരപ്രവിശ്യയിലെ ഭരണാധിപനെ പരാജയപ്പെടുത്തി അയാളുടെ തലസ്ഥാനമായ ആരംയനഗരം (ആരാംബാഗ്) കൊള്ളയടിക്കുന്നതിന് ആനന്ദവര്‍മനു കഴിഞ്ഞു. ഗംഗ മുതല്‍ ഗോദാവരി വരെയുള്ള പ്രദേശങ്ങള്‍ ആനന്ദവര്‍മന് അധീനമായിയെന്ന് ഇദ്ദേഹത്തിന്റെയും അനന്തരഗാമികളുടെയും ശിലാശാസനങ്ങള്‍ വ്യക്തമാക്കുന്നു. ആനന്ദവര്‍മന്റെ സാമ്രാജ്യമോഹം തടഞ്ഞുനിര്‍ത്തിയത് കലചുരിരാജാവായ രത്നദേവനും മാള്‍വാരാജാവായ പരമാര ലഷ്മദേവനുമാണ്.

പുരിയിലെ പ്രസിദ്ധവും സുന്ദരവുമായ ജഗന്നാഥക്ഷേത്രത്തിന്റെ നിര്‍മാണം ആരംഭിച്ചത് ആനന്ദവര്‍മനാണ്. പുരിയിലെ സദാനന്ദന്‍ എന്ന പണ്ഡിതന്‍ ആനന്ദവര്‍മന്റെ കാലത്താണ് 'ഭാസ്വതി' എന്ന നക്ഷത്രശാസ്ത്രഗ്രന്ഥം രചിച്ചത് (1099). ആനന്ദവര്‍മന്‍ എ.ഡി. 1150 വരെ ജീവിച്ചിരുന്നതായി ശിലാശാസനങ്ങള്‍ കാണിക്കുന്നു.

(എ.ജി. മേനോന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍